ഇംഫാൽ: ത്യാഗത്തിന്റെയും സേവാഭാവത്തിന്റെയും ഉദാത്ത മാതൃകയായി, മണിപ്പൂരിൽ ആർഎസ്എസും സേവാഭാരതിയും. പ്രളയ ദുരിത മേഖലകളിൽ മണിപ്പൂര്‍ സേവാ സമിതിയുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായമെത്തിച്ചാണ് പ്രവർത്തകർ മാതൃകയായത്. കഴിഞ്ഞ ഏഴ് ദിവസമായി കനത്ത മഴയെ തുടര്‍ന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, സെനാപതി, കാംഗ്പോക്പി, തുബല്‍, ജിരിബാം, ബിഷ്ണുപുര്‍ ജില്ലകളില്‍ വലിയ ദുരിതമാണ് സംഭവിച്ചത്.ഉഖ്രൂല്‍, തമേങ്ലോങ്, ഫെര്‍സാവല്‍ എന്നീ ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായി.
കാംഗ്പോക്പിയില്‍ നിന്നുള്ള ഇംഫാൽ നദിയുടെ തീരപ്രദേശങ്ങളായ ഹെന്ഗാം, ഖുറൈ, ക്ഷേത്രിഗാവ്, വാങ്ക്‌ഹെയ്, യെസ്കുല്‍, കൊംഗ്ബ, കൊംഗ്പാല്‍ തുടങ്ങിയ 10 കിലോമീറ്ററോളം ദൂരത്തിൽ തീരങ്ങൾ തകർന്നുവീണു. ജൂൺ ഒന്ന് മുതൽ ഇംഫാൽ ജില്ലയിലെ വാങ്ക്‌ഹെയ്, കെയ്ഥല്‍ ‘ അശാങ്ബി, മെയ്‌ഹുബം ലംപക്, അയങ്ക്പാലി ഹൈനൗ മഖോങ്, കൊംഗ്പാല്‍, ഖുറൈ സജോര്‍ ലൈകൈ കേന്ദ്രങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ജനകീയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നു. ഹൈക്രു മഖോങ്, സാലന്തോങ്ങ്, നോങ്‌മൈബുങ് എന്നിവിടങ്ങളിലും ക്യാമ്പുകൾ തുറന്നു. 3251 വീടുകൾ ഈ ദിവസങ്ങളിൽ സ്വയംസേവകര്‍ വാസയോഗ്യമാക്കി. 25 പേരെ സ്വയംസേവകര്‍ രക്ഷപ്പെടുത്തിയെന്നും ആര്‍എസ്എസ് ഇംഫാൽ ജില്ല കാര്യവാഹ് ബ്രഹ്മചാരി മായും ബില്‍ക്കി ശര്‍മ പറഞ്ഞു.
250 പ്രവർത്തകർ പൂർണസമയം സേവാ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ശ്രീ ഗോവിന്ദജി ക്ഷേത്രം, ആശുപത്രികള്‍, സ്കൂളുകള്‍, എംഎല്‍എ ക്വാര്‍ട്ടേഴ്സ്, കടകൾ, വീടുകൾ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം 643 പ്രദേശങ്ങളിലായി ഏകദേശം 1,70,000 പേർ പ്രളയബാധിതരാണ്. 36,000 വീടുകള്‍ നശിച്ചിട്ടുണ്ട്. 102 ഇടത്ത് മണ്ണിടിച്ചില്‍ സംഭവിച്ചു. 57 വയസ്സുകാരനായ ഒരാളുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സര്‍ക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സർക്കാർ 77 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.