ചുവപ്പ് കോട്ടയെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിശേഷിപ്പിക്കാറുള്ള ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ ദേശീയതയുടെ കാവിയണിയിച്ച് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) ചരിത്ര വിജയം നേടി. എബിവിപി ക്യാമ്പസില്‍ ശക്തമായപ്പോള്‍ മുതല്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ ഇടത് പാര്‍ട്ടികളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആകെയുള്ള 42 കൗണ്‍സിലര്‍ സീറ്റുകളില്‍ ഒറ്റയ്ക്ക് 24 എണ്ണവും നാല് കേന്ദ്ര സീറ്റുകളില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനവും എബിവിപി നേടി. എബിവിപി സ്ഥാനാര്‍ത്ഥി വൈഭവ് മീനയാണ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചത്. എബിവിപി ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികള്‍ക്കിടയില്‍ ഐസയില്‍ (AISA) നിന്നുള്ള നിതീഷ് കുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡിഎസ്എഫില്‍ (DSF) നിന്നുള്ള മനീഷ വൈസ് പ്രസിഡന്റായും മുന്തേഹ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ മൂന്ന് സീറ്റുകളിലും രണ്ടാം സ്ഥാനത്തെത്തിയ എബിവിപി ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്റെ ഭാഗമാവുന്നത്. മുന്‍പ് 2016 ലും ജയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നോമിനേഷന്റെ സമയം കഴിഞ്ഞിട്ടും ഇടത് സഖ്യത്തെ ജയിപ്പിക്കാന്‍ വേണ്ടി, നോമിനേഷന്‍ നീട്ടുകയും, അവിടുത്തെ ഇലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ജെഎന്‍യുവില്‍ ഇടത്-ജിഹാദി-ദേശവിരുദ്ധ സഖ്യത്തിന്റെ ഒരേയൊരു മുദ്രാവാക്യം, എബിവിപിക്കെതിരെ വോട്ട് ചെയ്യുക എന്നായിരുന്നു. എന്നിട്ടും ചരിത്രത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എബിവിപിക്ക് സാധിച്ചു.
കിതപ്പോടെ എസ്എഫ്‌ഐ സഖ്യം
ഒരു കാലത്ത് ജെഎന്‍യു ക്യാമ്പസിലെ ശക്തമായ സാന്നിധ്യമായിരുന്ന എസ്എഫ്‌ഐ, മത്സരിച്ച നാല് സീറ്റുകളിലും തോറ്റു. നാല് സംഘടനകളുടെ സഖ്യവുമായി മത്സരിച്ച എസ്എഫ്‌ഐ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി പദത്തില്‍ വിജയിച്ച ബാപ്‌സയുമായി അംബേദ്കര്‍-ഇടത് ഐക്യമെന്ന മുദ്രാവാക്യമുയര്‍ത്തി മത്സരിച്ച എസ്എഫ്‌ഐയ്ക്ക് കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. ക്യാമ്പസില്‍ ഇനി ജയിക്കണമെങ്കില്‍ ഐസ സഖ്യത്തില്‍ അവരുടെ നിഴലായി നില്‍ക്കേണ്ട ഗതികേടിലും സംഘടനയെത്തി. എസ്എഫ്‌ഐയുമായുള്ള സഖ്യത്തെ ചൊല്ലി ബാപ്‌സ സംഘടന തിരഞ്ഞെടുപ്പിന് മുന്‍പേ രണ്ടായി പിളര്‍ന്നിരുന്നു. എസ്എഫ്‌ഐ കടലാസിലെ പുലിയാണെന്നും ഇത്തവണ തെളിയിച്ചു. ഇപ്പോള്‍ എസ്എഫ്‌ഐ യൂണിയനിലുള്ള പല സര്‍വകലാശാലകളുടെ അവസ്ഥയും ഇതുതന്നെ. പ്രത്യയശാസ്ത്രം പണയംവെച്ച് അധികാരം നിലനിര്‍ത്തുക എന്ന ആശയമാണ് അവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ളത്, അതിനുവേണ്ടി അവിശുദ്ധകൂട്ടുകെട്ടുകളും, അന്തര്‍ധാരകളും ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം പരിപാടിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഈ ആശയം എങ്ങനെയാണോ അപ്രത്യക്ഷമാവുന്നത് അത് തന്നെയാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പരാജയം എസ്എഫ്‌ഐയുടെ അടിവേര് തന്നെ ഇളക്കിയിരിക്കുകയാണ്. ശക്തമായ ഏതെങ്കിലും സംഘടനകളുടെ പിന്തുണ ഇല്ലാതെ ഇനി ജെഎന്‍യുവില്‍ മാത്രമല്ല, ഏതൊരു പ്രമുഖ സര്‍വകലാശാലയിലും ഇടതുപക്ഷ രാഷ്ട്രീയത്തിന് രക്ഷയില്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം പറയുന്നു.
സഖ്യങ്ങളും സീറ്റുകളും
ജയിക്കുകയെന്ന ലക്ഷ്യവുമായിറങ്ങുന്ന എബിവിപിയെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് ഇത്തവണ ജെഎന്‍യുവിലെ മറ്റെല്ലാ സംഘടനകള്‍ക്കും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം വരെ എല്ലാ ഇടത് -ഇസ്ലാമിക രാജ്യവിരുദ്ധ സംഘടനകളും ഒന്നിച്ചു സഖ്യം ചേര്‍ന്നപ്പോള്‍ ഇത്തവണ എബിവിപി വിരുദ്ധ സഖ്യ നീക്കം ആദ്യമേ തകര്‍ന്നിരുന്നു. ഐസയും ഡിഎസ്എഫും ഒരു സഖ്യവും, എസ്എഫ്‌ഐ, ബാപ്‌സ, എഐഎസ്എഫ്, പി എസ്എ എന്നിവരടങ്ങുന്ന മറ്റൊരു സഖ്യവും ജമാഅത്തിന്റെ ഫ്രട്ടേണിറ്റിയും കോണ്‍ഗ്രസിന്റെ എന്‍എസ് യുഐ അടങ്ങുന്ന മറ്റൊരു സഖ്യവും ചേര്‍ന്നാണ് എബിവിപിയ്‌ക്കെതിരെ മത്സരിച്ചത്.
ഏഴായിരത്തില്‍ അധികം വോട്ടുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. അതില്‍ അയ്യായിരത്തിയഞ്ഞൂറിലധികം വോട്ടുകള്‍ പോള്‍ ചെയ്തു. 16 സ്‌കൂളുകളിലും സ്‌പെഷ്യല്‍ സെന്ററുകളിലുമായി 42 കൗണ്‍സിലര്‍ സീറ്റുകളില്‍ 24 എണ്ണത്തിലാണ് എബിവിപി വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 18 സീറ്റായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച എബിവിപി സ്ഥാനാര്‍ഥി സിഖ സ്വരാജ് 1399 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഐസയുടെ നിതീഷ് കുമാര്‍ 1675 വോട്ടുകള്‍ നേടിയപ്പോള്‍ ഭൂരിപക്ഷം 276 മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇടത് സഖ്യത്തിന്റെ ഭൂരിപക്ഷം 922 ആയിരുന്നു. അത് ഇത്തവണ കുറഞ്ഞു. എബിവിപിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി കുണാല്‍ റായി 1383 വോട്ട് നേടിയപ്പോള്‍ ഡിഎസ്എഫിന്റെ ഫാത്തിമ 1440 വോട്ട് നേടി. ഭൂരിപക്ഷം വെറും 57 മാത്രം. കഴിഞ്ഞ വര്‍ഷം ഇടത് സഖ്യത്തിന്റ ഭൂരിപക്ഷം 926 ആയിരുന്നു. എബിവിപി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിട്ടു ഗൗതം 1077 വോട്ട് നേടി. വിജയിച്ച ഡിഎസ്എഫിന്റെ മനീഷ 1184 വോട്ടു നേടി. വെറും 107 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിഎസ്എഫിന്റെ വിജയം. ഇത് കഴിഞ്ഞ വര്‍ഷം 927 ആയിരുന്നു.
മത്സരിച്ച നാല് സീറ്റുകളിലും എസ്എഫ്‌ഐ സഖ്യം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഏപ്രില്‍ 25ന് രാത്രി ഒരു മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അവസാനം വരെ എബിവിപി എല്ലാ സീറ്റിലും ഒന്നാമതായിരുന്നു. അവസാന മണിക്കൂറുകളിലായിരുന്നു ഫലം മാറി മറിഞ്ഞത്.
എബിവിപിയുടെ ചരിത്ര നേട്ടങ്ങള്‍
ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘടനയ്ക്ക് ഒറ്റയ്ക്ക് 24 കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത്. കൂടാതെ ജെഎന്‍യുവില്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന, റോമില ഥാപ്പറടക്കം വാണിരുന്ന, ഹിന്ദു വിരുദ്ധ-രാജ്യ വിരുദ്ധ ആഖ്യാനങ്ങളുടെ കേന്ദ്രമായിരുന്ന സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ 25 വര്‍ഷത്തിനുശേഷം എബിവിപി രണ്ട് കൗണ്‍സിലര്‍ സീറ്റുകള്‍ നേടി ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുന്‍പ് എബിവിപി പാനലില്‍ മത്സരിച്ചാല്‍ ക്ലാസ്‌റൂമുകളില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന സാഹചര്യംവരെ ഉണ്ടായിരുന്നു അവിടെ.
ഇടതുപക്ഷത്തിന്റെ ആധിപത്യത്തിന്‍ കീഴിലുള്ള സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും ചരിത്രം സൃഷ്ടിച്ചുകൊണ്ട് എബിവിപി രണ്ട് സീറ്റുകള്‍ നേടി. എതിരില്ലാതെ വിജയങ്ങള്‍ നേടിയതും ഇത്തവണത്തെ പ്രത്യേകതയാണ്. സയന്‍സ് മേഖലയിലെ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടു സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജിയിലെ ഏക സീറ്റില്‍ എബിവിപിയുടെ സുരേന്ദ്ര ബിഷ്‌ണോയും സ്‌കൂള്‍ ഓഫ് സംസ്‌കൃതം ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസിലെ മൂന്ന് സീറ്റുകളിലും പ്രവീണ്‍ പിയൂഷ്, രാജ ബാബു, പ്രാചി ജയ്‌സ്വാള്‍ എന്നിവരും തൂത്തുവാരി.
മാറ്റത്തിന്റെ കാറ്റ് ജെഎന്‍യുവില്‍
എസ്എഫ്‌ഐയുടെ ഉരുക്കുകൊട്ട എന്ന് നാഴികക്ക് നാല്പത് പ്രാവശ്യം ഉരുവിടുന്ന ജെഎന്‍യു ഇപ്പോള്‍ അവരുടെ സ്വപ്‌നക്കോട്ട മാത്രമായിരിക്കുകയാണ്. തകര്‍ക്കാന്‍ പറ്റാത്ത കോട്ടകള്‍ ഒന്നും ആരും ഇതുവരെ പണിതിട്ടില്ലെന്ന് ആശയത്തിന്റെ ഭാഷയില്‍ മറുപടി കൊടുത്തുകൊണ്ടാണ് എബിവിപിയുടെ പ്രകടനം. വിദ്യാര്‍ത്ഥി പരിഷത്തിന്റെ അച്ചടക്കമാര്‍ന്ന, വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് കാരണം. ദേശീയ വിഷയങ്ങളിലെ എബിവിപിയുടെ നിലപാടുകളുടെ വിജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം കാഴ്ചവെക്കുന്നതില്‍ ഇടത് സഖ്യം പരാജയപ്പെട്ടിരുന്നു, അതിനുള്ള മറുപടി കൂടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിജയം കൂടിയാണിത്. എബിവിപിയെ പരാജയപ്പെടുത്താനായി അവിടെ ക്രോസ് വോട്ടിങ്ങും, ജാതി തിരിച്ചിട്ടുള്ള അന്തര്‍ധാരയും സജീവമായിരുന്നു.
(ഹൈദരാബാദ് കേന്ദ്രീയ സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥിയും എബിവിപി ദേശീയ സെക്രട്ടറിയുമാണ് ലേഖകന്‍)