Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

രംഗഹരിയെന്ന സമഗ്രഹരി

സ്വന്തം ലേഖകന്‍

Print Edition: 20 December 2019

2018 ജനുവരിയില്‍ ഹരിയേട്ടന്റെ രചനാസമാഹാരം പ്രകാശിപ്പിക്കുന്ന അവസരത്തില്‍ സംഘത്തിന്റെ പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് സമഗ്രഹരി. സമഗ്രതയെന്നാല്‍ മുഴുവനായും അഥവാ പൂര്‍ണ്ണമായും എന്നാണ്. ഏതെങ്കിലും ഒരു വിഷയമാകട്ടെ, ചിന്തയാവട്ടെ, വ്യക്തിയെക്കുറിച്ചാവട്ടെ അതിന്റെ അങ്ങേയറ്റം വരെ ചെന്ന് സമ്പൂര്‍ണ്ണമായും വിശകലനം ചെയ്ത് അറിയുക, അറിയിക്കുക എന്നതാണ് ഹരിയേട്ടന്റെ രീതി. അതുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആ പേര് ഹരിയേട്ടനും ചേരും. കഴിഞ്ഞ പതിനൊന്നാം തിയ്യതി, വൃശ്ചികമാസത്തിലെ രോഹിണി നാളില്‍ ഹരിയേട്ടന്‍ എന്ന ആ സമഗ്ര പുരുഷന്റെ നവതിയായിരുന്നു. ആ ജീവിതത്തിന്റെ സമഗ്രതയെ വരച്ചു കാണിക്കുന്ന നിശ്ചിതവും യാദൃച്ഛികവുമായ ചെറിയ ചെറിയ അനുഭവങ്ങളുടെ സംഘാതമായിരുന്നു കാവ്യസദൃശമായ ആ പിറന്നാള്‍ ദിനം. ഹരിയേട്ടന്റെ നിത്യജീവിതത്തില്‍ പൊതുവെ ഉണ്ടാകാറുള്ള യാത്രയും, സമ്പര്‍ക്കവും, സജ്ജന സംസര്‍ഗ്ഗവും, പൊതുപരിപാടിയും, കുടുംബ സമ്പര്‍ക്കവുമെല്ലാം ഈ പിറന്നാള്‍ ദിനത്തിലും ഉണ്ടായിരുന്നു.

ജനിച്ച നാളല്ല സ്വയം തിരിച്ചറിഞ്ഞ നാളാണ് തന്റെ പിറന്നാള്‍ എന്നാണ് ശതാഭിഷിക്തനായ നാളില്‍ പരമേശ്വര്‍ജി പറഞ്ഞത്. അത് താന്‍ സംഘത്തില്‍ അലിഞ്ഞു ചേര്‍ന്ന നാളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ. ഹരിയേട്ടനാവട്ടെ ഇക്കാര്യത്തില്‍ അല്പം കൂടി കടുപ്പക്കാരനാണ്. പ്രചാരകന് പിറന്നാളേയില്ല എന്ന പക്ഷക്കാരനാണ് ഹരിയേട്ടന്‍. ഇതുവരെയുള്ള പിറന്നാളുകള്‍ക്ക് ഒന്നിനും ഒരു പ്രത്യേകതയും അദ്ദേഹം കല്‍പ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നാട്ടുനടപ്പനുസരിച്ചുള്ള നവതിയാഘോഷങ്ങള്‍ ഒരുക്കണ്ടേ എന്നു ചോദിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ല.

എങ്കിലും എല്ലാ പിറന്നാളുകള്‍ക്കും മുടങ്ങാതെ അദ്ദേഹത്തെ വിളിക്കുകയും കാണുകയും ചെയ്യുന്ന ചില കുടുംബങ്ങളും സ്വയംസേവകരുമുണ്ട്. അത്തരക്കാര്‍ എല്ലാവരും അന്നേദിവസം ഹരിയേട്ടനോടൊപ്പം കാര്യാലയത്തില്‍ ഊണു കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ആശയം മുതിര്‍ന്ന സംഘപ്രചാരകനായ എസ്. സേതുമാധവേട്ടനു മുന്നില്‍ അവതരിപ്പിച്ചു. സേതുവേട്ടന്‍ ഹരിയേട്ടന്റെ സമ്മതം വാങ്ങി സംഘത്തിന്റെ ചുമതലപ്പെട്ടവരുമായി ആലോചിച്ച് കാര്യാലയത്തില്‍ ഹരിയേട്ടന് പിറന്നാള്‍ സദ്യ ഏര്‍പ്പാടും ചെയ്തു. പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും ജന്മഭൂമിയില്‍ വായിച്ചറിഞ്ഞും എളമക്കരയിലെ മാധവനിവാസില്‍ അന്നേ ദിവസം ഉച്ചയൂണിന് പ്രതീക്ഷിച്ചതില്‍ കവിഞ്ഞു സ്വയംസേവകരും സംഘ ബന്ധുക്കളും എത്തി. കാര്യാലയത്തില്‍ എത്തിയ ആളുകളുടെ എണ്ണം കൂടിയത് ജന്മഭൂമിയില്‍ വാര്‍ത്ത കണ്ടിട്ടാണ് എന്ന് പറഞ്ഞപ്പോള്‍, അവര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെക്കാള്‍ അദ്ദേഹം ശ്രദ്ധിച്ചതും അദ്ദേഹത്തെ ആനന്ദിപ്പിച്ചതും ജന്മഭൂമിയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചുവെന്ന വസ്തുതയാണ്.

പ്രാന്ത കാര്യാലയത്തില്‍ നടന്ന കുടുംബസംഗമത്തില്‍ എസ്.സേതുമാധവന്‍, ആര്‍.ഹരി,
പി.ഇ.ബി.മേനോന്‍ തുടങ്ങിയവര്‍

സാധാരണയില്‍ കവിഞ്ഞ്, ഒരു ക്ഷേത്രദര്‍ശനം മാത്രമാണ് അദ്ദേഹത്തിന്റെ പിറന്നാളുകളുടെ പ്രത്യേകത. അതു മിക്കവാറും നരസിംഹക്ഷേത്രത്തില്‍ ആയിരിക്കും. പന്ത്രണ്ടാം വയസ്സുമുതല്‍ ചൊല്ലാറുള്ള ശ്രീനരസിംഹസ്തുതി അദ്ദേഹത്തെ സംബന്ധിച്ച് ജീവശ്വാസത്തോളം പ്രാധാന്യമുള്ളതാണ്. ഒരപകടത്തിനു ശേഷം ഇടക്കാലത്ത് ഓര്‍മ്മശക്തി മുഴുവനും നഷ്ടപ്പെട്ടപ്പോഴും ആശുപത്രിക്കിടക്കയില്‍ വെച്ച് ഹരിയേട്ടന്റെ ഓര്‍മ്മയുടെ ഉള്ളിന്റെയുള്ളില്‍ നിന്നും പുറത്തു കടന്ന ഏകകാര്യം ഉപാസനാമൂര്‍ത്തിയുടെ ചിത്രം സൂട്ട്‌കേസില്‍ ഇന്ന സ്ഥാനത്ത് സൂക്ഷിച്ചിട്ടുണ്ട് എന്നതായിരുന്നു. അറിവിന്റെ രണ്ടാംജന്മദാതാവായ ആ നരസിംഹമൂര്‍ത്തിയെ തൊഴുതു കൊണ്ടായിരുന്നു നവതിദിവസം ആരംഭിച്ചത്. പ്രത്യേകിച്ച് പൂജയും വഴിപാടുമൊന്നും നേരാന്‍ കൂടെ പോയവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ധൈര്യമുണ്ടായിരുന്നില്ല. തൊഴുത് വലം വെച്ച് പ്രസാദം വാങ്ങി തിരിച്ചു വരാന്‍ ഒരുങ്ങുമ്പോള്‍ ആരോ പറഞ്ഞയച്ച പോലെ മേല്‍ശാന്തി പുറകില്‍ നിന്നു വിളിച്ച് വിശേഷാല്‍പ്രസാദം നല്‍കി. ഇത്തിരി കഴിഞ്ഞു പുറത്തിറങ്ങി വന്നു ഹരിയെട്ടനോട് സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തു. പിറന്നാളാണെന്നു കരുതി സമ്പര്‍ക്കം മുടക്കേണ്ട എന്നും പറഞ്ഞു നേരെ പോയത് അവിടുത്തെ സംഘചാലക് റിട്ടയേര്‍ഡ് ജഡ്ജി ഗോവിന്ദ് സുന്ദരത്തിന്റെ വീട്ടിലേക്കായിരുന്നു. എവിടെ പോകുമ്പോഴും വഴിക്കുള്ള സ്വയംസേവകരുടെ വീടുകളില്‍ അറിയിച്ചും അറിയിക്കാതെയും പോയി ചായ കുടിച്ച് അതിന് ലോകസംഗ്രഹം എന്നൊരു പേരുള്ളതായി കൂടെയുള്ളവരെ ഓര്‍മ്മിപ്പിക്കുന്ന കുസൃതി കലര്‍ന്ന ശൈലി ഹരിയേട്ടനെ സംബന്ധിച്ച് ഒരു സംഘപ്രവര്‍ത്തനമാണ്. ഇത്തിരി വൈകിയാലും ശരി പിറന്നാള്‍ ദിവസത്തിലും അതു മുടക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

എസ്.സേതുമാധവനും ആര്‍.ഹരിയും

പിന്നീട് ഇടപ്പള്ളിയില്‍ താമസിക്കുന്ന കുസാറ്റിലെ പ്രൊഫസര്‍ ഗിരീഷ് സാറിന്റെ വീട്ടില്‍ പ്രഭാതഭക്ഷണത്തിനായി ചെന്നു. അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ചരിത്രഅധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങിയതിനു ശേഷമായിരുന്നു കാര്യാലയത്തിലേക്ക് തിരിച്ചത്. അതിനിടയില്‍ പതിവുപോലെ യാത്ര ചെയ്തിരുന്ന കാറിന്റെ പേരും പ്രത്യേകതകളും ഓടിച്ചയാളില്‍ നിന്നു ചോദിച്ചു മനസിലാക്കി. അതൊക്കെ കേട്ട് മനസിലാക്കിയതിനു ശേഷം കൂടെയുള്ളവരെ അമ്പരപ്പിച്ചു കൊണ്ട് അത്തരം കാറുകള്‍ ഓടിക്കുന്നവരെ ഇംഗ്ലീഷില്‍ വിളിക്കുന്ന പ്രത്യേക പേരും ഹരിയേട്ടന്‍ പറഞ്ഞു. അതൊരു ഫ്രഞ്ച് പദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടെയുള്ളവരുടെ അത്ഭുതം മാറും മുമ്പേ ഗൂഗിളില്‍ നോക്കി തന്റെ അറിവ് പുനപരിശോധിക്കാനും ഹരിയേട്ടന്‍ മടി കാണിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ സമ്പര്‍ക്കത്തിനുള്ള തിയ്യതിയും കുറിച്ചായിരുന്നു ഹരിയേട്ടന്‍ കാറില്‍ നിന്നും ഇറങ്ങിയത്.

പിറന്നാള്‍ ദിവസം ഹരിയേട്ടനെ ആദ്യം വിളിച്ച് ആശംസിച്ചത് സഹപാഠിയും കമ്യൂണിസ്റ്റ് നേതാവുമായ എം.എം.ലോറന്‍സിന്റെ മകന്‍ അബ്രഹാമാണ്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് എത്തിയതോടെ പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതിന്റെ ഫോണ്‍ സന്ദേശവും വന്നു. അതിനിടയില്‍ തന്നെ എല്ലാ പിറന്നാളിനും ഹരിയേട്ടനെ വിളിക്കാറുള്ള മഹാരാഷ്ട്രയിലെ പ്രചാരകന്മാരായ രവീന്ദ്ര ജോഷിജിയും രവീന്ദ്ര ഭൂസാരിയും പതിവു തെറ്റിക്കാതെ വിളിച്ചു കുശലം പറഞ്ഞു. സഹസര്‍കാര്യവാഹ് ഭാഗയ്യാജി ഉള്‍പ്പെടെ പല അധികാരിമാരും അദ്ദേഹത്തെ വിളിച്ചു.

കാര്യാലയ പ്രമുഖ് ഏര്‍പ്പാട് ചെയ്തതനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കൊണ്ടുവന്ന പ്രാന്തസേവാപ്രമുഖ് വിനോദേട്ടനോട് തന്നെ അത് നെറ്റിയില്‍ ചാര്‍ത്തുവാന്‍ പറഞ്ഞ് ഹരിയേട്ടന്‍ പത്രം വായന തുടങ്ങി. അതിനിടയില്‍ മുതിര്‍ന്ന പ്രചാരകന്മാരായ ഏ.ഗോപാലകൃഷ്‌ണേട്ടനും സ്ഥാണുമാലയന്‍ജിയും ജയന്‍ചേട്ടനും ഉള്‍പ്പെടെയുള്ളവര്‍ നവതി പ്രണാമമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയിരുന്നു.

കാര്യാലയത്തില്‍ എത്തിച്ചേര്‍ന്ന ഇരുപതോളം കുടുംബാംഗങ്ങളുമൊന്നിച്ച് മാധവനിവാസില്‍ പതിനൊന്ന് മണിയോടെ ഒരു അനൗപചാരിക കുടുംബ സംഗമം നടന്നു. മാനനീയ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ സാറും കുടുംബവും, പ്രന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാഷും ക്ഷേത്രീയ് സമ്പര്‍ക്ക പ്രമുഖ് എ.ആര്‍ മോഹന്‍ജിയുടെയും മറ്റു പത്തോളം മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ സേതുവേട്ടന്‍ ചടങ്ങിന് തുടക്കം കുറിച്ചു. അമൃത ആശുപത്രിയിലെ ഡോ. രാമവേണുഗോപാല്‍ സാറും (തൃശൂര്‍ ശ്രീരാമകൃഷ്ണ ആശ്രമം തലവനായിരുന്ന ഈശ്വരാനന്ദ സ്വാമികളുടെ മരുമകന്‍), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ മധുസൂദനന്‍ സാറും, അസിസ്റ്റന്റ്‌റ് സോളിസിറ്റര്‍ ജനറലും കൊച്ചി മഹാനഗര്‍ സംഘചാലകനുമായ വിജയേട്ടനും ഉള്‍പ്പെടെയുള്ളവര്‍ കുടുംബസമേതം സന്നിഹിതരായിരുന്നു. ഹരിയേട്ടന്റെ സ്വന്തം കുടുംബത്തിലെ എല്ലാവരെയും വിളിക്കുക എന്നത് അപ്രായോഗികവും ആരെയെങ്കിലും ഒഴിവാക്കി ചിലരെ വിളിക്കുക എന്നത് അസാധ്യവുമായതിനാല്‍ കുടുംബബന്ധപ്രകാരം ആരും തന്നെ എത്തിയിരുന്നില്ല. എങ്കിലും ഒരു സ്വയംസേവകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സഹോദരനും കേരളാഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ധനഞ്ജയ് ഷേണായിയും കുടുംബവും എത്തിയിരുന്നു. നാഗ്പൂര്‍ എന്‍.ഐ.ടിയിലെ പ്രൊഫസറും വിജ്ഞാന്‍ ഭാരതി മുന്‍ ദേശീയസെക്രട്ടറിയുമായ സച്ചിന്‍ മാധവ് ഗണേജി ഹരിയെട്ടന്റെ നവതിക്ക് അനുഗ്രഹം വാങ്ങാനായി മാത്രം ഇവിടെ വന്നെത്തിയതും ചടങ്ങിനു മാറ്റു കൂട്ടി.

സരസ്വതീ വിദ്യാനികേതനിലെ അമ്പതോളം കുട്ടികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ വന്നു പ്രണാമാങ്ങളര്‍പ്പിച്ച് അനുഗ്രഹം നേടി. അതിനിടയില്‍ എല്ലാവരുടെയും പേരു ചോദിക്കാനും ചില വിശേഷപേരുകളെ കുറിച്ച് അഭിപ്രായം പറയാനും ഹരിയേട്ടന്‍ മറന്നില്ല. കൂട്ടത്തില്‍ വന്നവരില്‍ നിന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷിന്റെ മകളെ തിരിച്ചറിയാനും സ്‌കൂള്‍ യൂണിഫോമിലായിരുന്നിട്ടും ഹരിയേട്ടന് ഒരു പ്രയാസവുമുണ്ടായില്ല. കൊച്ചു കുട്ടികള്‍ മുതല്‍ മുടി നരച്ചവര്‍ വരെ ഹരിയേട്ടന്റെ സാമീപ്യം ആസ്വദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പിറന്നാള്‍ സമഗ്രമാക്കി.

പിറന്നാള്‍ സന്ദേശത്തില്‍ ഹരിയേട്ടന്‍ ദീര്‍ഘകാലത്തെ ചില അനുഭവങ്ങള്‍ പങ്കുവെച്ചു. പൊതുവേ പിറന്നാള്‍ സന്ദര്‍ഭങ്ങളില്‍ കേള്‍ക്കുന്നതുപോലെ വ്യക്തിപരവും സാമൂഹികവുമായ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിട്ടും ഹരിയേട്ടന്റെ ചിന്തയും വാക്കുകളും നിറയെ സംഘമായിരുന്നു. ഒരു താലൂക്ക് പ്രചാരകന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച തന്നെ എങ്ങനെയാണ് നല്ല പ്രചാരകനാവാന്‍ ആലുവയിലെ ഒരമ്മ സഹായിച്ചതെന്ന അനുഭവം ഹരിയേട്ടന്‍ പങ്കുവെച്ചു. ഒരു പ്രചാരകനെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കായിരുന്നു സംസാരവിഷയം. സംഘസ്ഥാനവും കാര്യാലയവും മാത്രമല്ല കുടുംബങ്ങളും സംഘപ്രവര്‍ത്തനത്തിന്റെ മര്‍മ്മകേന്ദ്രമാണെന്ന് ഹരിയേട്ടന്‍ അനുഭവങ്ങളിലൂടെ വരച്ചുകാട്ടി. വെറും ഇരുപത്തിനാല് മണിക്കൂര്‍ മാത്രം താമസിച്ചിരുന്ന ഗുജറാത്തിലെ ഒരു വീട്ടില്‍ നിന്നും വിടവാങ്ങിയപ്പോള്‍ അവിടുത്തെ വീട്ടമ്മ ഒരു മകളെപ്പോലെ കരഞ്ഞതു കണ്ടുനിന്ന കാര്യം വിശദീകരിക്കുമ്പോള്‍ ഒരു പിതാവിന്റെ വാത്സല്യതാരള്യങ്ങള്‍ ആ വാക്കുകളില്‍ നിഴലിച്ചു നിന്നിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ അദൃശ്യശക്തിയായി പ്രവര്‍ത്തിക്കുന്നത് കുടംബങ്ങളാണെന്നും കുടുംബങ്ങളുടെ ശക്തിയും നിലനില്‍പ്പും സ്ത്രീകളാണെന്നും ഹരിയേട്ടന്‍ നിസംശയം പറഞ്ഞു. അഖില ഭാരതീയ ചുമതലയില്‍ ഇരിക്കെ, ഒരു ദില്ലി യാത്രക്കിടയില്‍ എറണാകുളം മുതല്‍ ആഗ്ര വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണം എത്തിച്ച സംഘവ്യവസ്ഥ കണ്ടു കൂടെ യാത്ര ചെയ്ത വിശിഷ്ടവ്യക്തികള്‍ അമ്പരന്ന കാര്യം അദ്ദേഹം ഓര്‍മ്മിച്ചു. ഒടുവില്‍ ദില്ലിയില്‍ ഇറങ്ങി പിരിയുന്ന നേരത്ത് ഹസ്തദാനം നല്‍കി You are running a parallel government in the country എന്ന് അഭിനന്ദിച്ചു അത്ഭുതം കൊണ്ട സഹായാത്രികനോട് No, we are running the biggest family in the country എന്ന് മറുപടി പറയാനും ഹരിയേട്ടന്‍ മറന്നില്ല. പ്രചാരക ജീവിതത്തിന്റെ സാഫല്യത്തില്‍ കുടുംബങ്ങള്‍ക്കുള്ള പ്രാധാന്യം അഭിമാനപുരസരം സ്വാനുഭവങ്ങളിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തി. പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും അവസരവും നല്‍കുന്ന പരമേശ്വരനുള്ള നന്ദിയും പ്രാര്‍ത്ഥനയും കൊണ്ടാണ് പിറന്നാള്‍ ആഘോഷിക്കേണ്ടത് എന്നു പറഞ്ഞ് ഹരിയേട്ടന്‍ ഉപസംഹരിച്ചു. തുടര്‍ന്ന്, യൗവനതീക്ഷ്ണത ഒട്ടും നഷ്ടപ്പെടാത്ത ഭാവത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ ഗോപാലകൃഷ്‌ണേട്ടന്‍ പാടിയ ‘ഒരാദര്‍ശ ദീപം കൊളുത്തൂ കെടാതായതാജന്മ കാലം വളര്‍ത്തൂ’ എന്ന അവസരോചിതമായ ഗീതം ഏറ്റുപാടിക്കൊണ്ട് കുടുംബാംഗങ്ങള്‍ സദസ്സുവിട്ടു. ഓരോരുത്തരും ഹരിയേട്ടനൊപ്പം ചിരിച്ചും കളിച്ചും കുശലം പറഞ്ഞും കൃതാര്‍ത്ഥരായി. ഇതിനിടയില്‍ സെല്‍ഫി എടുക്കാന്‍ വന്നരെയും ഹരിയേട്ടന്‍ നിരാശരാക്കിയില്ല. ഹരിയേട്ടനൊപ്പം പിറന്നാള്‍ സദ്യയുമുണ്ട് ഒരു വശത്ത് കൂടെ ചിലര്‍ പോയപ്പോള്‍ മറു വശത്തു കൂടെ അതിലേറെ പേര്‍ വന്നും തുടങ്ങി.

ഊണു കഴിഞ്ഞ് അരമണിക്കൂര്‍ വിശ്രമിച്ചു. വിശ്രമത്തിന് പോകും മുമ്പ് അപ്പുവിനെയും നന്ദനെയും സതീശനെയും കണ്ടില്ലല്ലോ എന്ന് ചിലരെ പേരെടുത്ത് അന്വേഷിച്ചിട്ട്, വൈകുന്നതിനു മുമ്പ് അവര്‍ വരുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം അവിടെയെത്തിയ കെ.ജി. വേണുഗോപാല്‍, ഇ.എന്‍.നന്ദകുമാര്‍, കെ.വി.എസ് ഹരിദാസ് എന്നിവരോടൊപ്പം ടി.ജി മോഹന്‍ദാസ്, ആര്‍.വി. ജയകുമാര്‍, എ. ജയകുമാര്‍ എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ പഴയകാല സംഘപ്രവര്‍ത്തനത്തിന്റെ മധുരതരമായ ഓര്‍മ്മകളും തമാശകളും ചേര്‍ത്ത് ഒരു സംഘശിബിരത്തിലെ ഇടവേള സമയത്തെ ഫലിതസംഗമമെന്നോണം രംഗം കൊഴുത്തു. ഇതിനിടയില്‍ ജി.കെ സുരേഷ് ബാബുവിന്റെയും ബീനയുടെയും നേതൃത്വത്തില്‍ ജനം ടിവിയുടെ പതിനഞ്ചോളം പ്രതിനിധികള്‍ ഹരിയേട്ടന് ആദരം അര്‍പ്പിക്കാന്‍ എത്തി. പൊന്നാട അണിയിച്ചതിനു ശേഷം എന്താണ് ഞങ്ങളോട് പറയാനുള്ള പിറന്നാള്‍ സന്ദേശം എന്ന ചോദ്യം വന്നു. സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ പതിഞ്ഞ സ്വരത്തില്‍ എന്നാല്‍ വളരെ സഹജമായും ആത്മാര്‍ത്ഥമായും, ‘ഞാനെന്തു പറയാനാണ്, എല്ലാ ദിവസവും ശാഖയില്‍ പോകണം’ എന്നു മാത്രം പറഞ്ഞു. വളരെ അര്‍ത്ഥഗര്‍ഭമായ ആ സന്ദേശത്തിന്റെ ആഴം ഉള്‍ക്കൊണ്ടു തന്നെ അവിടെ കൂട്ടച്ചിരി പടര്‍ന്നു. അക്കൂട്ടത്തില്‍ എല്ലാവരുടെയും പേരും സ്ഥലവും സ്വന്തം താത്പര്യപ്രകാരം അദ്ദേഹം ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ വന്ന ഫോണ്‍ വിളികളെയും സന്ദര്‍ശകരെയും താത്പര്യത്തോടെ വരവേറ്റ അദ്ദേഹം അടുത്ത പരിപാടി സ്ഥലത്തേക്ക് പോകാനായി സ്വയം മുന്‍കൈയെടുത്ത് വാഹനം ഏര്‍പ്പാട് ചെയ്യാനും തിരക്കിനിടയില്‍ മറന്നില്ല.

വൈകുന്നേരം ആറു മണിക്ക് ഹരിയേട്ടന്റെ അമ്പത്തി രണ്ടാം പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. ബുദ്ധ ബുക്‌സ് പ്രസിദ്ധീകരിച്ച ‘വ്യാസഭാരതത്തിലെ ദ്രൗപദി’ എന്ന പുസ്തകം പ്രകാശനം ചെയ്തത് കവി എസ്.രമേശന്‍ നായര്‍ ആയിരുന്നു. പരിപാടി തുടങ്ങുന്നതിലും നേരത്തെ തന്നെ ഭാരത് ടൂറിസ്റ്റ് ഹോമിലെത്തി. തൊട്ടടുത്ത ഹാളില്‍ പ്രഭാഷണ പരമ്പരയ്ക്ക് എത്തിയ ചിദാനന്ദപുരി സ്വാമികള്‍ തിരക്കിനിടയിലും ഹരിയേട്ടനെ കാണാന്‍ ഓടിയെത്തി. അദ്ദേഹത്തിന്റെ ആഗമനം കൊണ്ട് തനിക്കുണ്ടായ സന്തോഷം മറച്ചു വെക്കാന്‍ ഹരിയേട്ടന്‍ ശ്രമിച്ചില്ല. പിറന്നാള്‍ ദിവസത്തില്‍ ഒരു സന്യാസിയെയും അധ്യാപകനെയും അഭിവന്ദനം ചെയ്യാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്നാണ് ഹരിയേട്ടന്‍ പറഞ്ഞത്. ഇതിനിടയില്‍ കോഴിക്കോട് നിന്നും വേദാചാര്യന്‍ എം.ആര്‍.രാജേഷ്, ഹരിയെട്ടനെ കണ്ട് കാശ്യപാശ്രമത്തിന്റെ ആശംസകള്‍ അറിയിക്കാനായി മാത്രം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രണ്ടു പേരെ അയക്കുകയും ചെയ്തിരുന്നു.

‘വ്യാസഭാരതത്തിലെ ദ്രൗപതി’ എന്ന പുസ്തകത്തിന്റെ പ്രകാശനം
ഡോ.അര്‍ച്ചനയ്ക്ക് നല്‍കി എസ്.രമേശന്‍നായര്‍ നിര്‍വ്വഹിക്കുന്നു

ഒരേസമയം തന്നെ യാഥാര്‍ത്ഥ്യബോധം തുളുമ്പുന്ന എന്നാല്‍ അങ്ങേയറ്റം വൈകാരികതയുണര്‍ത്തിയ രമേശന്‍നായര്‍ സാറിന്റെ പ്രസംഗം ആ അക്ഷരസാധകന്റെ നവതിക്കൊരലങ്കാരമായി. പുസ്തകപ്രകാശനത്തിനിടെ സ്‌നേഹം കൊണ്ടും ആശംസ കൊണ്ടും പ്രശംസാവചനങ്ങള്‍ കൊണ്ടും മൂടപ്പെട്ടെങ്കിലും അതിന്റെയൊന്നും നേരിയ ലാഞ്ഛന പോലുമില്ലാതെയാണ് ആ സംഘപ്രചാരകന്‍ സംസാരിച്ചത്. വ്യാസനെന്നും അഗസ്ത്യനെന്നും ഋഷിയെന്നും തപസ്വിയെന്നുമോക്കെയുള്ള വിളികള്‍ കേട്ടിട്ടും താന്‍ അതൊന്നുമല്ല ഒരു പ്രചാരകനാണെന്ന് അരക്കിട്ടുറപ്പിക്കുന്ന മറുപടി പ്രസംഗമായിരുന്നു ഹരിയേട്ടന്റെത്. വ്യാസഭാഗവാനിലും ദ്രൗപദിയിലും കുഞ്ഞുക്കുട്ടന്‍ തമ്പുരാനിലും കൂടി കയറിയിറങ്ങിയ ആ ലഘുപ്രസംഗം ചെന്നവസാനിച്ചത് സംഘത്തിന്റെ ആദ്യപ്രചാരകനായ ബാബ സാഹബ് ആപ്‌ടെജി തന്നില്‍ ജനിപ്പിച്ച വിജ്ഞാനദാഹത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്. ആകാശത്ത് ഉയര്‍ന്നു പറന്നാലും ദക്ഷയെന്നു കേള്‍ക്കുമ്പോള്‍ കാലുകള്‍ കൂടിച്ചേരണം എന്നു പറഞ്ഞ ഠേംഗ്ഡിജിയുടെയും, എന്റെ ശരികളെല്ലാം എന്റെ ഗുരുനാഥന് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ വിവേകാനന്ദന്റെയും ഓര്‍മ്മകളുണര്‍ത്തിയ പ്രസംഗം. അംഗീകാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും താന്‍ നേടിയതെല്ലാം സംഘത്തിന്റെ ശിക്ഷണത്തില്‍ മാത്രമാണെന്നു സമ്മതിക്കുന്നതില്‍പരം, പ്രചാരകത്വത്തിന്റെ ഉത്തമ ദൃഷ്ടാന്തമാക്കാനായി മറ്റെന്തുണ്ട് പറയാന്‍ .

പുസ്തകപ്രകാശന ചടങ്ങില്‍ എസ്.രമേശന്‍നായര്‍ ഹരിയേട്ടനെ
പൊന്നാടയണിയിക്കുന്നു

പതിവു പോലെ രാത്രിഭക്ഷണം കഴിക്കാതെ അവിടെ നിന്നും കാര്യാലയത്തില്‍ എത്തിയ ശേഷം അത്യാവശ്യ മരുന്നുകള്‍ കഴിച്ചു പിന്നെയും കുറച്ചു നേരം കുശലം പറയാന്‍ സമയം കണ്ടെത്തി. പിറന്നാള്‍ സമ്മാനമായി കിട്ടിയ വസ്തുവകകള്‍ പരിശോധിക്കാന്‍ സഹായിയോടു പറഞ്ഞു. അതില്‍ നിന്നും പുസ്തകങ്ങള്‍ മാത്രം എടുത്ത് മാറ്റി മേശപ്പുറത്ത് വെച്ചു. ബാക്കിയുള്ളതൊക്കെ നാളെ തന്നെ കാര്യാലയ പ്രമുഖിനെ ഏല്‍പ്പിക്കണം എന്നു ചട്ടം കെട്ടി. അടുത്ത ദിവസങ്ങളില്‍ തന്നെ ആശുപത്രിയില്‍ കിടക്കുന്ന സഹപാഠി എം.എം.ലോറന്‍സിനെയും അമ്മയെ നഷ്ടപ്പെട്ട ഐ.ടി മിലന്‍ സ്വയംസേവകന്റെ ഭാര്യയെയും സന്ദര്‍ശിക്കണമെന്ന കാര്യം ഓര്‍ത്തെടുത്ത് പറഞ്ഞ് അദ്ദേഹം ഉറങ്ങാന്‍ കിടന്നു.
കൊച്ചു കുട്ടികള്‍ മുതല്‍ സന്യാസിവര്യന്റെ വരെ സാന്നിധ്യംകൊണ്ട് ആ സുദിനം പവിത്രമായി. അമ്മ, സഹോദരി, മകള്‍ ഭാവങ്ങളില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന മാതൃശക്തി സാന്നിധ്യം കൊണ്ട് ഈ പിറന്നാള്‍ അനുഗ്രഹീതമായി. വക്കീലും ഡോക്ടറും എന്‍ജിനീയറും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും ഒത്തു ചേര്‍ന്ന് ഈ പിറന്നാള്‍ സമഗ്രമാക്കി. സര്‍സംഘചാലകന്‍ മുതല്‍ മുഖ്യശിക്ഷകന്‍ വരെ പ്രണാമങ്ങള്‍ നേര്‍ന്നു കൊണ്ട് ഈ ദിനം സംഘമായമാക്കി. മന്ത്രോപാസനയും ഗാനോപാസനയും ജ്ഞാനോപാസനയും കൊണ്ട് ഈ ദിനം മംഗളമായി. വന്നു മൂടിയ ആശംസകളും പ്രശംസകളും പ്രാര്‍ത്ഥനകളാക്കി മാറ്റിയ അദ്ദേഹത്തിന്റെ തന്മയത്വം ഈ സുദിനത്തെ സാര്‍ത്ഥകമാക്കി. ഇഷ്ടമൂര്‍ത്തിയുടെ ദര്‍ശനവും ആചാര്യവന്ദനവും അധ്യാപകവന്ദനവും മാതൃവന്ദനവും കൊണ്ട് ഹരിയേട്ടന്റെ പിറന്നാള്‍ സമഗ്രമായി. യാതൊരു ആസൂത്രണവും ഇല്ലാതെ, തീര്‍ത്തും യാദൃച്ഛികമായിട്ടാണ് ആഡംബരങ്ങളില്ലാത്ത സമഗ്രമായ ഈ ‘ആഘോഷം’ നടന്നത്.

ആചാര്യശ്രീ എം.ആര്‍.രാജേഷിന്റെ ആശംസാ സന്ദേശവുമായി
എത്തിയവര്‍ ഹരിയേട്ടന്റെ അനുഗ്രഹം വാങ്ങുന്നു
സ്വാമി ചിദാനന്ദപുരി ഹരിയേട്ടനുമായി സംസാരിക്കുന്നു

ഹരിയെട്ടനെ സംബന്ധിച്ച് വിദ്യാരംഭദിവസത്തിന് കല്‍പ്പിക്കുന്ന പ്രാധാന്യം പോലും പിറന്നാളിനില്ല. പല വിദ്യാരംഭദിനത്തിലും നൂറു കണക്കിന് കുട്ടികളെ അരിയിലെഴുതിച്ച ഹരിയേട്ടന്‍ ആരുമറിയാതെ എല്ലാ വിദ്യാരംഭദിനത്തിലും വിദ്യാരംഭം കുറിക്കുന്ന പതിവുണ്ട്. സരസ്വതീ ദേവിയുടെ മടിയിലിരുന്നു പ്രതീകാത്മകമായി എന്തെങ്കിലും നാലു വരികള്‍ എഴുതിക്കൊണ്ട്, അറിവിന്റെ പെരുവഴിയമ്പലത്തില്‍ താനിപ്പോഴും ആദ്യാക്ഷരം കുറിക്കുന്ന ശിശുവാണ് എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ദിവസമാണ് അദ്ദേഹത്തിന്റെ വിജയദശമി. അത്രപോലും പ്രാധാന്യം പിറന്നാളിനില്ല. അതുകൊണ്ട് തന്നെയാണ് തന്റെ നവതി ഒരു ആഘോഷം ആവരുത് എന്നദ്ദേഹം ശഠിച്ചത്. എങ്കിലും തന്നെ വളരെയധികം സ്‌നേഹിക്കുന്നവരോട് ഒരു പരിധി വിട്ടു മറുത്തു പറയാന്‍ സാധിക്കാത്തത് കൊണ്ട് ഈ നവതി കൊണ്ട് അതിന് സാക്ഷ്യം വഹിച്ചവര്‍ക്ക് ആനന്ദദായകമായ ഒരനുഭൂതി നല്‍കുന്നതിന് അദ്ദേഹം തടസ്സം നിന്നില്ല. സ്വന്തം കര്‍മ്മമേഖലയിലെ കരുത്തുറ്റ സാന്നിധ്യം കൊണ്ട് സമൂഹത്തിന് വെളിച്ചം നല്‍കിയ മാഹാന്മാരുടെ നവതി ആഘോഷിക്കുന്നതില്‍ തെറ്റില്ല എന്നത് നാട്ടുനടപ്പാണ്. സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടിയ ചിലരുടെ നവതി സമൂഹം സ്വയം ഏറ്റെടുത്തു നടത്തുന്നതും അത്യന്തം സ്വാഭാവികമാണ്. അവര്‍ പ്രചാരകന്മാര്‍ ആണെങ്കില്‍ പോലും അതില്‍ തെറ്റ് പറയാനൊക്കില്ല, കാരണം അവര്‍ സമൂഹത്തിന്റെ സ്വത്തായിക്കഴിഞ്ഞു. നിഷ്‌കാമ കര്‍മ്മികളായ അവരെ ആഘോഷിക്കുന്നത് സാധാരണ ശൈലിയിലുള്ള പൊങ്ങച്ച ആഘോഷങ്ങളില്‍ നിന്നും അമ്പേ വ്യത്യാസമുള്ളതാണ്. അത്തരക്കാരുടെ ആഘോഷം ഒരിക്കലും വൈയക്തികമല്ല, സാമൂഹികമാണ് എന്ന നമ്മുടെ സാമാന്യ യുക്തി ശരി തന്നെയാണ്. എന്നാല്‍ സമ്പൂര്‍ണ്ണമായും ആദര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഊന്നി നിന്നു കൊണ്ട് ആഘോഷങ്ങള്‍ പാടില്ല എന്നാഗ്രഹിക്കുന്ന വ്യക്തിയുടെ നിഷ്‌കര്‍ഷയ്ക്കും അത്ര തന്നെ പ്രസക്തിയുണ്ട്. ഇതിനു രണ്ടിനും ഇടയിലുള്ള സമരസപ്പെടലാണ് പലപ്പോഴും അഭികാമ്യമാവുക. അത്തരത്തില്‍ ഒരു സമരസപ്പെടലിന്റെ കൂടി ഉത്തമ ഉദാഹരണമായിരുന്നു ഹരിയേട്ടന്റെ തൊണ്ണൂറാം പിറന്നാള്‍.

Tags: നവതിരംഗ ഹരിഹരിയേട്ടന്‍
Share65TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies