ഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അധ്യാപകരുടെ സംഘടനയ്ക്ക് വേണ്ടി ഒരു തെരുവുനാടകം എഴുതുകയുണ്ടായി. അധ്യാപക സംഘടനയുടെ എന്തോ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ തെരുവുകളില്‍ കളിക്കുന്നതിനുവേണ്ടിയായിരുന്നു ആ നാടകം. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഏകദേശം ഒരു നൂറ്റാണ്ടു കാലത്തെ വികാസം ഇതിവൃത്തമാക്കിവേണം നാടകമെഴുതാനെന്നു മുന്‍പേ അധ്യാപക സംഘടനക്കാര്‍ സൂചിപ്പിച്ചിരുന്നു. പറഞ്ഞതുപ്രകാരം എഴുതിക്കൊടുക്കുകയും ചെയ്തു. നാടകം കോഴിക്കോട്ടുകാരനായ ഒരു പ്രശസ്തനാടക സംവിധായകനെ ഏല്‍പ്പിച്ചതായി അധ്യാപക സംഘടനക്കാര്‍ പറഞ്ഞു. പിന്നെ അതിനെക്കുറിച്ച് അധികം ഞാന്‍ അന്വേഷിച്ചില്ല.
ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ നാടകം തെരുവില്‍ കളിക്കാന്‍ തുടങ്ങി. നാടകം നേരിട്ടു കണ്ട ഞാന്‍ അത്ഭുതപ്പെട്ടുപോയി. നാടകത്തില്‍ ഞാന്‍ എഴുതാത്ത ചില രംഗങ്ങള്‍. ശുക്രന്റെ കാതില്‍ ഈയം ഉരുക്കി വീഴ്ത്തുന്ന ബ്രാഹ്മണനും പഠിക്കാന്‍ സ്‌കൂളില്‍ പോയതിനു തല്ലുകൊള്ളുന്ന ദളിതനുമൊക്കെ നാടകത്തില്‍. നാടകത്തിന്റെ പേരും മാറ്റിക്കളഞ്ഞു ‘കീഴാളന്‍’ എന്നാക്കിയിരുന്നു. നാടകം ഞാനെഴുതിയതു തന്നെയാണോ എന്നെനിക്ക് സംശയം തോന്നി. രചയിതാവിന്റെ പേരായി എന്റെ പേരുതന്നെ പറയുന്നുണ്ടായിരുന്നു. അതില്‍ നിന്ന് ഞാന്‍ രചിച്ച നാടകമാണ് ഇങ്ങനെ രൂപമാറ്റത്തിനു വിധേയമായതെന്ന് എനിക്കു ബോധ്യപ്പെട്ടു. പ്രസ്തുത നാടക സംവിധായകന്‍ നാലഞ്ചുകൊല്ലം മുന്‍പ് അന്തരിച്ചു പോയി. അദ്ദേഹത്തിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മനുഷ്യരെ ജാതി പറഞ്ഞു തമ്മില്‍ത്തല്ലിക്കുന്നവിധത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ പിന്നീട് എനിക്കു മനസ്സിലായി.
ഈ സംഭവം ഇവിടെ ഓര്‍മ്മിക്കാന്‍ കാരണം ദേശാഭിമാനി വാരികയില്‍ (സപ്തം. 8) പെട്ടെന്ന് പ്രശസ്തനായ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകനുമായുള്ള ഒരഭിമുഖം വായിച്ചതാണ്. മാതെരുഭഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന പേരില്‍ അദ്ദേഹമെഴുതിയ നോവല്‍ ഹിന്ദുക്കളെ ആക്ഷേപിക്കുന്നതാണെന്ന പേരില്‍ തമിഴ്‌നാട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായത് കേരളത്തിലും വലിയ വാര്‍ത്തായിരുന്നല്ലോ. അതോടുകൂടി കേരളത്തിലെ ഇടതുപക്ഷക്കാര്‍ക്കും മതതീവ്രവാദികള്‍ക്കും മുരുകന്‍ വലിയ എഴുത്തുകാരനായി നൊബേല്‍ സമ്മാനം പോലും കിട്ടാന്‍ അര്‍ഹതയുള്ള നോവലിസ്റ്റായി ഇവിടത്തുകാര്‍ അദ്ദേഹത്തെ കൊണ്ടാടാന്‍ തുടങ്ങി. മാതെരുഭഗനു ശേഷം മുരുകന്‍ ധാരാളം നോവലുകളെഴുതി. കൂട്ടത്തില്‍ ഒരു നോവലാണു ‘കുളമാതാരി’. ഈ നോവല്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് ‘കീഴാളന്‍’ എന്ന പേരിലാണ്. എന്റെ നാടകത്തിനു സംഭവിച്ച ദുര്യോഗം പോലെ പെരുമാള്‍ മുരുകന്റെ നോവലിനും പറ്റിയതായിരിക്കുമെന്നു പേരുകേട്ടപ്പോള്‍ത്തന്നെ തോന്നിയിരുന്നു. ‘കുളമാതാരി’ തമിഴ്‌നാട്ടിലെ ഒരു പ്രത്യേക സമുദായക്കാരാണ് കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ ജാതികള്‍ തമിഴ്‌നാട്ടിലുണ്ട്. അതില്‍ താഴ്ന്ന ജാതികള്‍ എന്നു പറയപ്പെടുന്നവര്‍ തന്നെ അനവധിയാണ്. അവര്‍ തമ്മിലും പിന്നാക്കവിഭാഗങ്ങളിലെ സമ്പന്നരായ കൗണ്ടര്‍, തേവര്‍, വണ്ണിയര്‍ എന്നിവരുമായുമൊക്കെ നിരന്തരം സംഘര്‍ഷങ്ങളും തമിഴ്‌നാട്ടില്‍ പതിവാണ്.
‘ദ്രാവിഡ സംസ്‌കാരത്തിന്റെ ഈറ്റില്ല’മെന്നൊക്കെ ദ്രാവിഡ പാര്‍ട്ടികളും ചില സാംസ്‌കാരിക പ്രവര്‍ത്തകരും ഊറ്റം കൊള്ളാറുണ്ടെങ്കിലും ആ ദ്രാവിഡ വംശജര്‍ തമ്മില്‍ത്തന്നെയാണ് നിരന്തരം ഏറ്റുമുട്ടുന്നത്. ‘കുളമാതാരി’കള്‍ എന്ന പേര് അതുപോലെ തന്നെ മലയാളത്തില്‍ ഉപയോഗിക്കാമായിരുന്നു. കൗണ്ടര്‍മാരുടെ വയലില്‍ പണിയെടുക്കുന്ന തീരെ ദരിദ്രരായ ഒരു വിഭാഗത്തന്റെ കഥയാണു നോവലിലുള്ളത്. സംവരണാനുകൂല്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ കൗണ്ടരും തേവരുമെല്ലാം പിന്നാക്കജാതികളാണ്. എന്നാല്‍ ദരിദ്രരായ മറ്റു ജാതിക്കാരുടെ മുന്‍പില്‍ ഇവര്‍ വലിയ സവര്‍ണരുമാണ്. പിന്നാക്ക സമുദായങ്ങളെന്ന പേരു പറഞ്ഞാണ് ദ്രാവിഡ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി തമിഴ്‌നാട് കൈയടക്കി വച്ചിരിക്കുന്നത്. അവര്‍ തന്നെയാണ് ദളിതരെ അടിച്ചമര്‍ത്തുന്നതും ദുരഭിമാനക്കൊലകളും മറ്റും നടത്തുന്നതും.
കീഴാള രാഷ്ട്രീയത്തിന്റെ വക്താവായ സ്റ്റാലിന്റെ വിഭാഗക്കാരായ കൗണ്ടര്‍മാര്‍ക്കെതിരെയാണ് മുരുകന്റെ നോവല്‍. ആര്‍ക്കെതിരെയായാലും കേരളത്തില്‍ ‘കീഴാളന്‍’ എന്നേ തര്‍ജ്ജമ ചെയ്യൂ. കാരണം കീഴാളന്‍, മേലാളന്‍ എന്നിങ്ങനെ വേര്‍തിരിച്ചു നിര്‍ത്തിയാലേ ഇവിടത്തെ ഇടതുരാഷ്ട്രീയക്കാര്‍ക്കും മതപരിവര്‍ത്തന ലോബികള്‍ക്കും മതതീവ്രവാദികള്‍ക്കുമൊക്കെ തൃപ്തിയുണ്ടാവൂ. പെരുമാള്‍ മുരുകന്‍ ഇവിടെ പലരും പ്രചരിപ്പിക്കുന്നതുപോലെ അത്ര വലിയ ഹിന്ദുവിരുദ്ധനോ ജാതിവര്‍ഗീയവാദിയോ ഒന്നുമല്ലെന്ന് അദ്ദേഹത്തിന്റെ അഭിമുഖം വായിച്ചാല്‍ മനസ്സിലാകും. സംഭാഷണത്തിനിടയില്‍ അദ്ദേഹം മോദിയെ അനുകൂലമായ രീതിയില്‍ ഉദ്ധരിക്കുന്നുണ്ട്. ഭാഷാപഠനത്തെ സംബന്ധിച്ച് ഇവിടത്തെ ഇടതുപക്ഷക്കാര്‍ക്കില്ലാത്ത ഉള്‍ക്കാഴ്ചയോടെ അദ്ദേഹം സംസാരിക്കുന്നുണ്ട്. ഹിന്ദു മതത്തോടോ അവിടത്തെ ദരിദ്രരായ മനുഷ്യരുടെ ആരാധനാരീതികളോടോ മുരുകന് ഒരു ശത്രുതയുമില്ല. അന്നത്തെ നോവല്‍ വിവാദമൊക്കെ ഭക്തന്മാരോട് സംസാരിച്ച് അദ്ദേഹം വിവാദമുക്തനായിക്കഴിഞ്ഞിരിക്കുന്നു. അതൊന്നുമറിയാതെയാണ് ദേശാഭിമാനിക്കാരുടെ അഭിമുഖം എന്നു തോന്നുന്നു.
അഭിമുഖത്തോടൊപ്പം ദേശാഭിമാനിയില്‍ പെരുമാള്‍ മുരുകന്റെ ഒരു കഥയുമുണ്ട്. ‘സുഡാ’. ഒരു വിധത്തിലുള്ള സാഹിത്യഗുണവുമില്ലാത്ത ഒരു വരണ്ട കഥ. ജാതി വിരുദ്ധതയുടെ സന്ദേശമാണ് കഥയിലുള്ളത്. അതുപോലും മനസ്സില്‍ തറയ്ക്കുന്ന രീതിയില്‍ പറയാന്‍ കഥാകൃത്തിനു കഴിയുന്നില്ല. ജാതിക്കെതിരായി ഇത്രമാത്രം വലിയ പ്രചാരണങ്ങള്‍ നടത്തിയതുകൊണ്ട് ജാതി അപ്രത്യക്ഷമാവില്ല. കൂടുതല്‍ ശക്തിപ്പെടുകയേ ഉള്ളൂ. തൊഴിലാണു ജാതി സൃഷ്ടിച്ചത്. സാമ്പത്തികമായ അസമത്വമാണ് ജാതിയെ നിലനിര്‍ത്തിയത്. ഒരു ജാതിക്കാരെല്ലാം ഒരു തൊഴില്‍ ചെയ്യുന്ന കാലമുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടു തന്നെ ജാതിക്കു പഴയ ശക്തിയില്ല. അതു ക്രമേണ അലിഞ്ഞ് ഇല്ലാതാവും എന്നാല്‍ ജാതി പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതിനെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഭയക്കുന്നു. ജാതീയത പറഞ്ഞ് തമ്മിലടിപ്പിച്ചാണ് അവരിത്രയും കാലം നിലനിന്നത്. ജാതിയുടെ തീവ്രത കുറഞ്ഞതോടുകൂടി ഇടതുപക്ഷ രാഷ്ട്രീയവും അപ്രത്യക്ഷമായിത്തുടങ്ങി. അതു തിരിച്ചറിഞ്ഞ ഇടതുപക്ഷം പഴയകാലത്തെ ജാതി അസമത്വത്തിന്റെ കഥകള്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
പെരുമാള്‍ മുരുകന്‍ കമ്മ്യൂണിസ്റ്റ് ആണോ എന്നൊന്നും നിശ്ചയമില്ല. കഥയില്‍ വിപ്ലവം എന്നൊക്കെ പറയുന്നുണ്ട്. എന്നാല്‍ അതിനോട് വലിയ ആവേശമൊന്നും കഥാകൃത്ത് കാണിക്കുന്നില്ല. തമിഴ്‌നാട്ടിലെ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് നമുക്ക് ഒന്നുമറിയില്ല. ഒരുകാര്യമറിയാം. ഇന്നും ജാതികലാപങ്ങള്‍ നടക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. ബ്രാഹ്മണാധിപത്യത്തിനെതിരെ ഇപ്പോഴും പലരും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന മണ്ണാണത്. എന്നാല്‍ നടക്കുന്ന ജാതി കലാപങ്ങള്‍ പലതും ദളിത് വിഭാഗങ്ങള്‍ തമ്മിലോ, തൊട്ടുമുകളിലുള്ള ഒബിസി ജാതികളുമായോ ഒക്കെ ആണെന്നതാണ് സത്യം. ദ്രാവിഡ രാഷ്ട്രീയത്തെക്കുറിച്ചു വാതോരാതെ പറയുന്ന തമിഴ് പാര്‍ട്ടികള്‍ക്കൊന്നും അക്കാര്യത്തില്‍ ഒരാത്മാര്‍ത്ഥതയുമില്ലെന്നതാണു സത്യം. ദ്രാവിഡര്‍ തങ്ങളില്‍ത്തന്നെയാണ് അവിടെ പരസ്പരം ഏറ്റുമുട്ടുന്നത്. പെരുമാളിന്റെ കഥയിലും രണ്ടു ദളിത് ജാതികള്‍ തമ്മില്‍ ഒന്നു മറ്റേതിനെ താഴ്ത്തിക്കെട്ടുന്നതാണു വിവരിക്കുന്നത്. വെറും വിവരണം മാത്രം. കഥയെന്നു പറയാന്‍ ഒന്നുമില്ല. എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടുള്ള മുരുകന്റെ കഥകളിലൊന്നും സാഹിത്യഭംഗി എവിടേയും കണ്ടിട്ടില്ല; നോവലുകളും അങ്ങനെ തന്നെ. അന്നങ്ങനെയൊരു വിവാദം ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഈ എഴുത്തുകാരനെ ആരും ശ്രദ്ധിക്കുമായിരുന്നില്ല.
സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം കൃതികളില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം ഒരു കൃതിയും മഹത്താവില്ല. സാഹിത്യഭംഗിയോടുകൂടി അത് അവതരിപ്പിക്കാന്‍ കഴിയുക കൂടിവേണം. 1935ലാണ് മുല്‍ക്ക് രാജ് ആനന്ദ് ‘”Untouchable’ ‘ എഴുതിയത്. അന്നത്തെ വടക്കേയിന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നും ഇന്നത്തെ തമിഴ്‌നാടിന്റെ സാഹചര്യങ്ങള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്ന് മുരുകന്റെ കഥ വായിച്ചാല്‍ തോന്നും. മുല്‍ക്ക് രാജ് ആനന്ദിന്റെ കൃതിയ്ക്ക് സാഹിത്യമൂല്യമുണ്ട്. എന്നാല്‍ പെരുമാള്‍ മുരുകന്റെ കൃതികള്‍ക്ക് അതില്ല. അതുകൊണ്ട് അദ്ദേഹത്തിനു നിലനില്‍ക്കാന്‍ വിവാദങ്ങള്‍ അനിവാര്യമാണ്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മോഡേണ്‍ ഹിസ്റ്ററിയുടെ പ്രൊഫസര്‍ ആണ് റൂത്ത് ഹാരിസ് (Ruth Harris). മറ്റുപല കോളേജുകളിലും അവര്‍ ചരിത്രം പഠിപ്പിച്ചിട്ടുണ്ട്.”The Man on Devil’s island’ എന്ന ഹാരിസിന്റെ കൃതിയ്ക്ക് 2010ലെ വോള്‍ഫ്‌സണ്‍ ഹിസ്റ്ററി പ്രൈസ് ലഭിച്ചിട്ടുണ്ട്. റൂത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് “Guru to the world:, The Life and Legacy of Vivekananda’ സ്വാമിവിവേകാനന്ദനെക്കുറിച്ചുളള ഒരു നല്ല ജീവചരിത്രകൃതി. ആമസോണില്‍ കൃതി ലഭ്യമാണ്. പാശ്ചാത്യര്‍ വിവേകാനന്ദനെ കുറിച്ച് എഴുതുന്നത് തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. പുസ്തകത്തെക്കുറിച്ച് അറിവു നല്‍കിയത് എസ്. ജയചന്ദ്രന്‍ നായരാണ്; അതും മാധ്യമം വാരികയിലൂടെ (സപ്തംബര്‍ 2-9). വിവേകാനന്ദന്റെ അമാനുഷിക സിദ്ധികള്‍ മാനുഷികമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. പാശ്ചാത്യര്‍ ഈ കൃതിയിലൂടെ നമ്മുടെ നാടിനേയും സംസ്‌കാരത്തെയും കൂടുതല്‍ അറിയാനും ബഹുമാനിക്കാനും ഇടവരും. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രഞ്ചുകാരനായ റൊമാന്‍ റൊളാണ്ട് (Romain Rolland) വിവേകാനന്ദനെക്കുറിച്ച്”Swami Vivekananda’ എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിരുന്നു. 1915ല്‍ നൊബേല്‍ പ്രൈസ് നേടിയ റൊളാണ്ട്””He was energy personified, and action was his message to men. For him as for Bethovan, it was the root of all the virtues… His preeminent characteristic was kingliness. He was born king and nobody ever came near him either in India or America without paying homage to his majesty” എന്ന് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ അസാധാരണത്വം പാശ്ചാത്യലോകത്തിനും അംഗീകരിക്കേണ്ടിവന്നു. ഒരു പക്ഷേ നൊബേല്‍ ജേതാവായ ഒരെഴുത്തുകാരന്‍ വിവേകാനന്ദനെക്കുറിച്ച് മഹത്തായ ആ കൃതി എഴുതിയില്ലായിരുന്നുവെങ്കില്‍ പാശ്ചാത്യര്‍ ഇത്രമാത്രം അദ്ദേഹത്തെ ബഹുമാനിക്കുമായിരുന്നില്ല.