വിഷു സ്മരണ
‘മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.’
കവി വൈലോപ്പിളളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ മനസ്സില്‍ പലവട്ടം ഉരുവിടാറുണ്ട്. പറഞ്ഞ് പറഞ്ഞ് ഇതാ വിഷു ഇങ്ങെത്തിയല്ലോ!
വിഷുത്തലേന്ന് ഉറങ്ങാന്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ നെറ്റിയില്‍ വട്ടപ്പൊട്ട് തൊട്ടിരിക്കണമെന്ന നിര്‍ബന്ധം അമ്മമ്മയ്‌ക്കെന്ന പോലെ അച്ഛമ്മയ്ക്കുമുണ്ടായിരുന്നു. കണികാണും നേരം സുന്ദരമായ മുഖം കണ്ണാടിയില്‍ പ്രതിഫലിക്കണമത്രേ.
വട്ടത്തിലുള്ള സ്റ്റിക്കര്‍ പൊട്ടുകള്‍ തൊട്ട് രാത്രി ഉറങ്ങാന്‍ കിടന്നാല്‍ പരന്ന് മുഖംവൃത്തികേടാകുമെന്ന പേടിയും വേണ്ട. പക്ഷേ, എനിക്ക് അത്തരം പൊട്ടുകള്‍ തൊടുന്നതില്‍ അനിഷ്ടമുണ്ടായിരുന്നു. ഒന്നുകില്‍ ചന്ദനക്കുറി, അതുമല്ലെങ്കില്‍ കണ്‍മഷി ഉപയോഗിച്ച് പൊട്ടുകുത്തുകയാണ് പതിവ്. വൈകുന്നേരം മുഖം കഴുകുമ്പോള്‍ അതു പോവുകയും ചെയ്യും. പിന്നെ വിളക്കു വച്ചാല്‍ ഭസ്മക്കുറി തൊടും.
ഇതിപ്പോള്‍ രാത്രി കിടന്നുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പൊട്ട് അതേപടി കാണണമെങ്കില്‍ സ്റ്റിക്കര്‍ പൊട്ടു തന്നെ ശരണം.
എന്റെ വിഷമം കണ്ട് ജയേട്ടന്‍ പറഞ്ഞു. ‘പടക്കം പൊട്ടിച്ചു തീരട്ടെ. നമുക്ക് പൊട്ട് തൊടാമെന്നേ. ഉറങ്ങുന്നതിനു മുന്‍പ് ജയേട്ടന്‍ സ്റ്റിക്കര്‍ പൊട്ടിനു പകരം ഒരു തന്ത്രം കാണിച്ചു തരാം.’
ഇനീപ്പൊ എന്തു കുന്ത്രാണ്ടമാണാവോ കാട്ടാന്‍ പോണത്? കുളത്തില്‍ ചാടിക്കാഞ്ഞാല്‍ നല്ലത്. ഞാന്‍ മനസ്സില്‍ ചിന്തിച്ചു.
നാളെ വിഷുവാണ്.
ഗംഭീര പടക്കം പൊട്ടിക്കലിനു ശേഷം എല്ലാവരും പോയി ഉറങ്ങാന്‍ കിടന്നു. ജ്യോച്ചിയും പ്രിയക്കുട്ടിയും ദേവയാനിയോപ്പോളുമൊക്കെ വട്ടത്തിലുള്ള സ്റ്റിക്കര്‍ പൊട്ട് നെറ്റിയില്‍ ഒട്ടിച്ചു.
വരാന്ത വഴി ജയേട്ടന്‍ പോകുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി.
”പടക്കം പൊട്ടിക്കഴിഞ്ഞാല്‍, പൊട്ടു തൊടാന്‍ എന്തെല്ലാമോ മറിമായങ്ങള്‍ അറിയാമെന്നു വീമ്പിളക്കുന്നതു കണ്ടല്ലോ? എവിടെപ്പോയി ഗീര്‍വാണം? അല്ലേലും ജയേട്ടന്‍ കഴിയാത്ത കുറേ കാര്യങ്ങള് വച്ചുവിളമ്പും.”
എന്റെ വാക്കുകള്‍ ജയേട്ടന്റെ അഭിമാനത്തെ ഇടിച്ചിട്ടു.
”നിന്റെ കണ്‍മഷിക്കൂട് എടുത്തു വാ. ങ്ഹാ.. ഒപ്പം ദേവയാനിയോപ്പോളുടെ കുങ്കുമച്ചെപ്പും. തട്ടി താഴെയിടരുത്. പറഞ്ഞേക്കാം.”
ഞാന്‍ ഓടിപ്പോയി കണ്‍മഷിക്കൂടെടുത്തു. ദേവയാനിയോപ്പോളുടെ മുറിയില്‍ കയറി സിന്ദൂരച്ചെപ്പ് എടുക്കാന്‍ നോക്കി. എവിടെയും കാണുന്നില്ല. പരതി പരതി മതിയായപ്പോള്‍ മുക്കിലിരിക്കുന്ന കൃഷ്ണവിഗ്രഹത്തിലേക്കു നോക്കി. അദ്ഭുതം! കൃഷ്ണവിഗ്രഹത്തിനു കീഴെ ഒരു തളികയില്‍ ഓപ്പോളുടെ കുങ്കുമച്ചെപ്പ് കണ്ടു. ചാടി കൈയിലാക്കി ജയേട്ടനടുത്തേക്ക് ഓടി.
അപ്പോള്‍ ദേവയാനിയോപ്പോള്‍ക്കും ശ്രീകൃഷ്ണ പ്രണയം ഉണ്ട്. ഈ സൂക്കട് എനിക്കു മാത്രമല്ല. ഓപ്പോള് കൃഷ്ണന് കുങ്കുമം തൊട്ടുവച്ചിരിക്കുന്നു!
ഓപ്പോളുടെ ആരാ കൃഷ്ണന്‍?
ങ്ഹാ, എന്തെങ്കിലുമാകട്ടെ. ജയേട്ടന് ഇത് രണ്ടും കൊണ്ടു കൊടുത്തേക്കാം. കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നെ പരക്കം പായിച്ച് ആനന്ദിക്കുന്നതാണല്ലോ ഒരു വിനോദം.
ജയേട്ടന്‍ ചാരുപടിയില്‍ കയറിയിരിക്കുന്നു. ഞാന്‍ കണ്‍മഷിയും കുങ്കുമവും ജയേട്ടനെ ഏല്‍പ്പിച്ചു.
”ങ്ഹും, ഇങ്ങോട്ട് തിരിഞ്ഞിരിക്ക്.” ജയേട്ടന്‍ ഇരിക്കുന്നതിനഭിമുഖമായി എന്നോടിരിക്കാന്‍ പറഞ്ഞു.
”ആ മുടിയൊക്കെ പിന്നിക്കെട്ട്.” അടുത്ത ആജ്ഞ.
അനുസരണയുള്ള കുട്ടിയെ പോലെ മുടി പിന്നിക്കെട്ടി.
”ഇനി ഒരക്ഷരം മിണ്ടാതെ ഇരുന്നോളണം.” ഇത്രയും പറഞ്ഞ് ജയേട്ടന്‍ കണ്‍മഷിക്കൂട് തുറന്ന് മോതിരവിരലിലാക്കി എന്റെ നെറ്റിയില്‍ വലിയ വട്ടത്തില്‍ പൊട്ടുകുത്തി. കുങ്കുമചെപ്പില്‍ നിന്ന് കുറച്ച് കുങ്കുമമെടുത്ത് കൈവെള്ളയിലാക്കി ഒരു തുള്ളി വെള്ളം ഒഴിച്ച് ചാലിച്ചു. ഒരു ഈര്‍ക്കിലിയെടുത്ത് കണ്‍മഷി കൊണ്ടു തൊട്ടപൊട്ടിനു ചുറ്റും വീണ്ടും വൃത്തം വരച്ചു.
സത്യത്തില്‍ എനിക്ക് എഴുന്നേറ്റോടണമെന്നുണ്ടായിരുന്നു. പക്ഷേ, മിണ്ടിയാല്‍, അനങ്ങിയാല്‍ പ്രത്യാഘാതം താങ്ങാവുന്നതിലപ്പുറമായിരിക്കും എന്നതുകൊണ്ട് അടങ്ങിയിരുന്നു.
നെറ്റിയില്‍ എല്ലാ മോടി പിടിപ്പിക്കലുകള്‍ക്കും ശേഷം ജയേട്ടന്‍ പറഞ്ഞു. ”ഇനി പൊയ്‌ക്കോ, രാത്രി വല്ലാതെ തിരിയാനും മറിയാനും നില്‍ക്കണ്ട. പൊട്ട് മാഞ്ഞു പോകണ്ട. നാളെ കണികാണുമ്പോള്‍ സുന്ദരിക്കുട്ടിയെ എല്ലാരും ഒന്ന് നോക്കും.”
ദൈവേ… ഇതിലെന്തെങ്കിലും സത്യമുണ്ടോ ആവോ? നിലക്കണ്ണാടിയുടെ മുന്നില്‍ പോയി നോക്കാം.
ഞാന്‍ ചാരുപടിയില്‍ നിന്ന് ചാടിയിറങ്ങി പോകാനൊരുങ്ങവേ ജയേട്ടന്‍ പിറകില്‍ നിന്ന് വിളിച്ചു.
എന്നിട്ടു ഘനഗംഭീര സ്വരത്തില്‍ പറഞ്ഞു. ”ഒരു കാര്യം പറഞ്ഞേക്കാം. ഇന്ന് നിലക്കണ്ണാടിയിലൊന്നും നോക്കരുത്. കണ്ണാടി നാളെ പുലര്‍ച്ചെ കാണാം. കേട്ടല്ലോ.”
ദൈവേ… കുരുക്ക് മുറുക്കി.
ജയേട്ടന്‍ ജ്യോച്ചിയോട് എന്തോ പറയാനുണ്ടെന്ന വ്യാജേന എന്റെ പിന്നാലെ വന്നു. ഞാന്‍ മനസ്സില്ലാതെ റൂമില്‍ കയറി. ജ്യോച്ചി എന്റെ മുഖത്തേക്കു നോക്കി. കണ്‍മിഴിച്ച് പറഞ്ഞു. ”കുട്ടീപ്പൊ എന്തിനുള്ള പുറപ്പാ….”
ജയേട്ടന്‍ ഇടയില്‍ കയറി. ‘ജ്യോച്ചീ, ഇവള്‍ രാത്രി ഉറങ്ങാതെ കറങ്ങിത്തിരിയ്യാ… വേഗം ഉറങ്ങിക്കോട്ടെ. നാളെ കണി കാണേണ്ടതല്ലേ?”
”കുട്ടി ഇവിടെ വന്ന് കിടന്നോളു.” ജ്യോച്ചി പറഞ്ഞു.
താമരക്കട്ടിലില്‍ ജ്യോച്ചിയോടൊപ്പം കിടക്കുമ്പോഴും എന്റെ മുഖമെങ്ങനെയുണ്ടാവും എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.
തിരിയാതെയും മറിയാതെയും കിടക്കാന്‍ പണിപ്പെട്ടു. ഒടുവില്‍ എപ്പോഴോ ഉറങ്ങി.
പുലര്‍ച്ചെ ദേവയാനിയോപ്പോള്‍ വന്ന് തട്ടി വിളിച്ചു. ”കുട്ടീ… കണ്ണു തുറക്കല്ലേ, വിഷുക്കണി കാണേണ്ടേ?”
കണ്ണടച്ച് ദേവയാനിയോപ്പോളിനോടൊപ്പം പൂമുഖത്തെത്തി.
തലേന്ന് പൊട്ടുകുത്തിയതൊന്നും ഓര്‍മയിലില്ല.
അച്ഛമ്മ പറഞ്ഞതനുസരിച്ച് പലകയിലിരുന്നു. കണ്‍ തുറന്നു. കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു. നാളികേര മുറിയിലുണ്ടായിരുന്ന നാണയവും സ്വര്‍ണ മോതിരവും എടുത്ത് കണ്ണില്‍ വച്ചു. വാല്‍ക്കണ്ണാടി നോക്കി.
ങ്‌ഹേ, ഇത് വേറെ ആരുടേയോ ചിത്രമാണല്ലോ കണ്ണാടിയില്‍ മങ്ങിയ പോലെ പ്രതിഫലിക്കുന്നത്. ഭദ്രകാളിയെ പോലെ. ദൈവം എന്നെ പരീക്ഷിക്കുകയാണോ?
പെട്ടെന്ന് തലേന്ന് നടന്ന പൊട്ടുകുത്തലും കിടത്തി ഉറക്കലും എന്റെ മനസ്സിലേക്കോടിയെത്തി.
ഞാന്‍ രോഷാകുലയായി.
ദേവയാനിയോപ്പോള്‍ പറയുന്നുണ്ടായിരുന്നു. ”എന്തൊരു കൂത്താണിത്? മുഖത്ത് കരിയും കുങ്കുമവും ഒക്കെ വച്ചു തേച്ച്…”
ഞാന്‍ പതുക്കെ എഴുന്നേറ്റു. ജയേട്ടന്‍ ഉരല്‍പ്പുരയിലുണ്ട്. പടക്കം തിരയുകയാണ്.
പാദസര കിലുക്കം കേട്ട് ജയേട്ടന്‍ തിരിഞ്ഞു നോക്കി. എന്നിട്ടൊരു പൊട്ടിച്ചിരിയും. ”അല്ല, ആരിത്? സാക്ഷാല്‍ ഭദ്രകാളിയോ? ദേവീ മഹാമായേ… അടിയങ്ങളോട് മാപ്പാക്കണേ.”
പിന്നിയിട്ട മുടി അഴിഞ്ഞുലഞ്ഞ് മുഖത്ത് കുങ്കുമവും കരിയും വാരിപ്പൂശിയ എന്നെ കണ്ടാല്‍ ആരും ഇതിലപ്പുറവും പറഞ്ഞ് ചിരിക്കും.
ഞാന്‍ ജയേട്ടന്റെ മുന്നില്‍ പോയി നിന്നു. എന്നിട്ടു സര്‍വശക്തിയുമെടുത്ത് അലറി. ”എന്റെ മുഖം ശരിയാക്കിത്തരണം.”
”ഓം മധുകൈടഭഗര്‍ജ്ജിന്യേ നമഃ.” അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ജയേട്ടന്‍ കളിയാക്കുകയാണെന്ന് മനസ്സിലായി.
ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.
ജയേട്ടന്‍ പറഞ്ഞു. ‘നിന്നോട് കിടന്നുറങ്ങുമ്പോള്‍ മറിയാനും തിരിയാനും പാടില്ലെന്നു പറഞ്ഞതല്ലേ? അതല്ലേ മഷിയും കുങ്കുമവും മുഖമാകെ പുരണ്ടത്. സാരമില്ല, ജയേട്ടന്‍ കഴുകിത്തരാം.”
”മുഖം കഴുകാന്‍ എനിക്കറിയാം. ഒരാളുടെയും സഹായം വേണ്ട.” ഞാന്‍ കയര്‍ത്തു.
”നമുക്കൊരു കാര്യം ചെയ്യാം. നീ പറയുന്ന ശിക്ഷ ഞാന്‍ ഏറ്റു വാങ്ങാം. പക്ഷേ ഞാന്‍ പറയുന്നത് നീയും കേള്‍ക്കേണ്ടി വരും.” ജയേട്ടന്‍ പറഞ്ഞു.
എനിക്ക് ഒറ്റ ആഗ്രഹമേ അപ്പോഴുണ്ടായിരുന്നുള്ളു. ജയേട്ടന് കടുത്ത ശിക്ഷ കൊടുക്കണം. അതിനാല്‍ ഞാന്‍ പറഞ്ഞു. ”ജയേട്ടന്റെ സൈക്കിള്‍ രണ്ടാഴ്ച ഹരിയേട്ടന് കൊടുക്കണം. ജയേട്ടന്‍ സൈക്കിളില്‍ തൊട്ടുപോകരുത്.”
അടി കൊടുത്താലൊന്നും ജയേട്ടന് ഒന്നും ഏശില്ലെന്നറിയാം. ചീത്ത കൊണ്ടും കാര്യമില്ല. അതുകൊണ്ടാണ് ജയേട്ടന്റെ പ്രാണനില്‍ കയറിപ്പിടിച്ചത്. ആ സൈക്കിള്‍ ജയേട്ടന്റെ ജീവനാണ്. എവിടെ പോകുന്നതും അതിലാണ്.
ജയേട്ടന്‍ എന്നെ ദയനീയമായി ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു. ”ശിക്ഷയില്‍ ഇത്തിരി ഇളവ്… അല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്താല്‍…”
”ഇളവുമില്ല ഒരു കുന്തവുമില്ല. വാക്കു പറഞ്ഞാല്‍ വാക്കായിരിക്കണം. അല്ലാതെ ഒരു മാതിരി…”
എന്റെ വാക്കുകള്‍ സൂചിമുനകളായി ജയേട്ടനില്‍ ആഞ്ഞു പതിക്കുന്നുണ്ടെന്നറിയാം.
എങ്കിലും ഞാന്‍ പിന്മാറില്ല. ഞാന്‍ മനസ്സുകൊണ്ടുറച്ചു.
”ശരി. സൈക്കിള്‍ തൊടാതിരുന്നാല്‍ പോരെ…ഹരിക്ക് കൊടുക്കുന്നതെന്തിനാ? അവന്‍ നേരാംവണ്ണം…” ജയേട്ടനെ പൂര്‍ണമാക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
”രണ്ടാഴ്ച ഹരിയേട്ടന് കൊടുക്കണം. അതില്‍ കവിഞ്ഞൊരു…” ഞാന്‍ ശക്തമായി പറഞ്ഞു.
”ശരി, നിന്റെ ഇഷ്ടം നടക്കട്ടെ.” ജയേട്ടന്‍ അവിടെ നിന്നു പോയി.
അന്ന് കിട്ടിയ വിഷുക്കൈനീട്ടം കുടുക്കയിലിട്ട് സന്തോഷിച്ചിരിക്കുകയായിരുന്നു ഞാന്‍.
ജയേട്ടന്‍ മുന്നിലെത്തി.
‘നിന്റെ ശിക്ഷ ഏറ്റുവാങ്ങി സൈക്കിള്‍ ഞാന്‍ ഹരിയ്ക്ക് കൊടുത്തു. പൊന്നു മോള് ഒരു കാര്യം മറക്കണ്ട. കുടുക്കയിലെ പകുതി പണം തന്ന് ഈ പാവത്തിനെ സഹായിക്കണം. രണ്ടാഴ്ച സൈക്കിള്‍ പുറത്തു നിന്ന് കടമെടുക്കാനാ… വാടക പൈസ കൊടുക്കാന്‍ മാര്‍ഗോല്യേ…”
ഞാന്‍ ജയേട്ടനെ തുറിച്ചു നോക്കി.
”തുറിച്ചു നോക്കണ്ട. ശിക്ഷ ഏറ്റുവാങ്ങാം എന്ന് സമ്മതിക്കുമ്പോള്‍ അങ്ങോട്ടും ഒരു പാലം ഇട്ടിട്ടുണ്ടായിരുന്നു. ഞാന്‍ പറയുന്നത് നീയും ചെയ്യേണ്ടിവരുമെന്ന്. ഓം ഭദ്രകാള്യേനമ:”.
എന്റെ ക്രോധം കത്തിക്കാളി. ആ കോപാഗ്‌നിയില്‍ പെട്ട് വേവാന്‍ നില്‍ക്കാതെ ജയേട്ടന്‍ പടക്കവുമായി നടന്നു നീങ്ങി.
ഞാന്‍ പതുക്കെപ്പതുക്കെ ആറിത്തണുത്തു.
അകലെ ജയേട്ടന്റെ ചിരി മുഴങ്ങുമ്പോള്‍ എന്റെ ചിന്ത മറ്റൊന്നായിരുന്നു.
കഷ്ടം! വടി കൊടുത്ത് അടി വാങ്ങി. അര്‍ത്ഥം മനസ്സിലാകാത്ത ഒരു പേരും കിട്ടി. മധുകൈടഭഗര്‍ജ്ജിനി പോലും. നാളെ അച്ഛമ്മയോട് സ്വകാര്യത്തില്‍ ചോദിച്ച് അര്‍ത്ഥമറിയണം.
എന്റെ വിഷുക്കുടുക്കയുടെ ദുര്‍വിധിയോര്‍ത്ത് ഒരു സാന്ത്വനം തേടി ഞാന്‍ മുത്തച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു.