ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ പ്രകാരം ആര്‍ജ്ജവം ദൈവീസംപത്തിയുടെ ഗുണമാണ്. അത് പുരുഷനും സ്ത്രീക്കും അനിവാര്യമായും ഉണ്ടാകേണ്ടതാണ്. എന്നാല്‍ പഞ്ചതന്ത്രകാരന്‍ പറയുന്നത് ഇത് സ്ത്രീക്ക് ജന്മനാ ഇല്ലെന്നാണ്. ”സ്ത്രീയുടെ ഹൃദയത്തിലുള്ളത് അവളുടെ നാവിന്‍തുമ്പിലില്ല; അവളുടെ നാവിന്‍ തുമ്പിലുള്ളത് പുറത്തേക്ക് വരില്ല; അവളുടെ മനസ്സിലെന്താണോ തോന്നിയത്; അതവള്‍ ചെയ്യും; സ്ത്രീയുടെ പെരുമാറ്റം വിചിത്രം തന്നെ!”38 സ്ത്രീയില്‍ ആര്‍ജ്ജവമെന്ന ഗുണം തീരെയില്ലെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. തുടര്‍ന്ന്, വീണ്ടും പറയുന്നു: ”അസത്യം, സാഹസം, മായ, മൂര്‍ഖത, അനിയന്ത്രിമായ ലോഭം, ശുചിത്വമില്ലായ്മ, നിര്‍ദയത എന്നിവ സ്ത്രീകളുടെ ജന്മജാത ദോഷങ്ങളാണ്.”39 സ്ത്രീ ജന്മനാ ആസുരീ സമ്പത്തിയുടെ ഉടമയാണെന്നാണ് ഇവിടെ വ്യക്തമാക്കുന്നത്!
അനിയന്ത്രിതമായ കാമം ആരെ സംബന്ധിച്ചാണെങ്കിലും വിനാശകാരിയാണ്. പക്ഷെ, ഗ്രന്ഥകാരന്‍ സ്ത്രീ സമൂഹത്തെ പ്രത്യേകം മാറ്റിനിര്‍ത്തികൊണ്ടു പറയുന്നു: ”കോടാനുകോടി വിറകുകഷ്ണങ്ങള്‍ കിട്ടിയാലും അഗ്നിക്ക് തൃപ്തിവരില്ല; എല്ലാനദികളും ഒഴുകിവന്നാലും സമുദ്രത്തിന് സംതൃപ്തിയുണ്ടാവില്ല; അസംഖ്യം ആളുകള്‍ മരിച്ചാലും യമരാജന്‍ സംപ്രീതനാകില്ല; അതുപോലെ സുന്ദരിയായ സ്ത്രീക്ക് എത്ര പുരുഷന്മാരുണ്ടായാലും മതിവരില്ല.”40 സ്ത്രീയുടെ പ്രകൃതിയെക്കുറിച്ച് വീണ്ടും പറയുന്നു: ”സ്ത്രീക്ക് അഭോഗ്യരായി ആരുമില്ല; പുരുഷന്റെ പ്രായം അവള്‍ക്കൊരു വിഷയമല്ല; സുന്ദരനോ വിരൂപനോ എന്നത് ഒരു പ്രശ്‌നമല്ല; അവള്‍ക്ക് എല്ലാ പുരുഷന്മാരും സംഭോഗ്യരാണ്.”41 ചുരുക്കത്തില്‍ ഇതിഹാസോത്തര കാലഘട്ടത്തില്‍ ഭാരതീയ സ്ത്രീയുടെ സ്ഥിതി അധഃപതിച്ചുകൊണ്ടിരുന്നു. താരതമ്യേന പുരുഷന്റെ ആധിപത്യം വര്‍ദ്ധിക്കുകയും സമൂഹത്തില്‍ സ്ത്രീ കേവലം ‘അന്തര്‍ജ്ജന’മായി തീരുകയും ചെയ്തു (കേരളത്തിലെ ബ്രാഹ്മണര്‍ അവരുടെ സ്ത്രീകളെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിക്കുന്നവള്‍ എന്നാണ് അന്തര്‍ജ്ജനമെന്ന വാക്കിന് അര്‍ത്ഥം) അതായത്, കുടുംബത്തിന്റെ ദ്വാരപാലികയായിരുന്ന ‘ദാരാ’ വാതിലിനു പിന്നില്‍ ബന്ധനസ്ഥയായി. സ്ത്രീ പുരുഷന്റെ ഉപഹാസത്തിന് പാത്രമായി. പൂജകളിലും മറ്റും അവളുടെ സ്ഥാനം കേള്‍വിക്കാരിയുടെയും കാഴ്ചക്കാരിയുടേതുമായി. മാത്രമല്ല, പുരുഷന്റെ പതനത്തിന്റെ ദോഷം സ്ത്രീയുടെ തലയിലായി. ഉത്ഥാനവും പതനവും സ്ത്രീ-പുരുഷന്മാരുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. അവരവരുടെ നടപടികളാണ് അതിന് കാരണം. ഒരാളുടെ പതനത്തിന് മറ്റൊരാളെ ദോഷിയാക്കുന്നത് തെറ്റാണ്, യുക്തിക്ക് നിരക്കാത്തതാണ്. ഉപനിഷത്ത് കാലത്തെ രാജാവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ”എന്റെ രാജ്യത്ത് വ്യഭിചാരി ഇല്ലെന്നിരിക്കെ ആരാണ് വ്യഭിചാരിണിയാവുക, എന്തിനാകണം? (ന സൈ്വരീ, സൈ്വരിണീ കുതഃ (ഛാന്ദോഗ്യോപനിഷത്ത് 5-11-5) പുരുഷനായാലും സ്ത്രീയായാലും തന്റെ മാനസിക ദൗര്‍ബ്ബല്യം കൊണ്ടാണ് വ്യഭിചാരിയോ വ്യഭിചാരിണിയോ ആയിത്തീരുന്നത് എന്നാണ് ഇതിനര്‍ത്ഥം. സ്വന്തം വ്യഭിചാരത്തിന് മറ്റുള്ളവരെ കുറ്റം പറയുന്നത് അന്യായമാണ്. എന്നാല്‍ മേല്‍ ചര്‍ച്ച ചെയ്ത കാലഘട്ടത്തില്‍ സംഭവിച്ചത് ഇതാണ്.
എങ്കിലും സകാരാത്മകമായ മറ്റൊരു ചിത്രം നമ്മുടെ മുമ്പില്‍ വരുന്നുണ്ട്. അത് തമിഴ് പ്രദേശത്ത് നിന്നുള്ളതാണ്. ലോകത്തെ പൗരാണിക ഭാഷകളില്‍ ഇപ്പോഴും സംസാരിക്കപ്പെടുന്ന ഏക ഭാഷ തമിഴാണ്. ആ ഭാഷ വാക് സമ്പര്‍ക്കത്തില്‍ വളരെ പരിപുഷ്ടമാണ്. ഉദാഹരണത്തിന്, ധര്‍മ്മ-അര്‍ത്ഥ-കാമ-മോക്ഷങ്ങളാകുന്ന ചതുര്‍വിധപുരുഷാര്‍ത്ഥങ്ങള്‍ക്ക് ആ ഭാഷയില്‍ മൗലികവും സ്വതന്ത്രവുമായ വാക്കുകള്‍ അറം, പൊരുള്‍, ഇമ്പം, വീട് എന്നിവയാണ്. മറ്റിടങ്ങളില്‍ സംസ്‌കൃത-പ്രാകൃത വേര്‍തിരിവുണ്ടാവുകയും സ്ത്രീക്ക് സംസ്‌കൃതം അപ്രാപ്യമായി തീരുകയും ചെയ്തപ്പോള്‍ തമിഴ് പ്രദേശത്തെ തന്റെ കര്‍മ്മ-ധര്‍മ്മാദികള്‍ അവള്‍ സ്വന്തം മാതൃഭാഷയില്‍ തന്നെ നിര്‍വ്വഹിച്ചു. കൂടാതെ, സന്തോഷകരമായ കാര്യം ഈ കാലഘട്ടത്തില്‍ കണ്ണഗിയും ഔവ്വയാര്‍, ആണ്ടാള്‍ തുടങ്ങിയ സാധ്വികളുടെ ദിവ്യോദയവും ഉണ്ടായി എന്നതാണ്. ഇന്നും ഔവ്വയാരുടെയും ആണ്ടാളുടേയും നൂറുകണക്കിന് കീര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടില്‍ എല്ലാ മുക്കിലും മൂലയിലും മുഴങ്ങി കേള്‍ക്കാം. ഈ ദിവ്യാത്മാക്കളിലൂടെ വേദകാലത്തെ ബ്രഹ്മവാദിനികളുടെ പരമ്പര രാമസേതുവിന്റെ പ്രദേശത്ത് അഖണ്ഡമായി നിലനിന്നു. ഈ കാലഘട്ടത്തെ സിദ്ധപുരുഷനായ തിരുവള്ളൂവര്‍ തന്റെ തിരുക്കുറളില്‍ സ്ത്രീയുടെയും പുരുഷന്റെയും ഗുണധര്‍മ്മങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭര്‍ത്താവിന്റെ വരുമാനമനുസരിച്ച് സന്തോഷത്തോടെ ജീവിക്കുന്നവള്‍ വീടിന്റെ പേരും പെരുമയും പാരമ്പര്യവും നിലനിര്‍ത്തുന്നവള്‍, ചാരിത്ര്യത്തിന് സമ്പത്തിനേക്കാള്‍ ഉയര്‍ന്ന സ്ഥാനം കല്‍പിക്കുന്നവള്‍, സത്യം ആചരിക്കുന്നവര്‍, തന്റെ നല്ല പെരുമാറ്റത്തിലൂടെ ദുര്‍നടത്തിപ്പുകാരുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നവള്‍,കര്‍ത്തവ്യ പാലനത്തിലൂടെ സിദ്ധി നേടുന്ന സുശീല-ഇങ്ങനെയായിരിക്കണം സ്ത്രീ.
പുരുഷന്മാര്‍ക്ക് അദ്ദേഹത്തിന്റെ ഉപദേശം. ”മറ്റുള്ളവന്റെ ഭാര്യയെ പ്രേമിക്കുന്നത് വിഡ്ഢിത്തമാണ്. ധര്‍മ്മമെന്തെന്നറിയുന്നവന്‍ അതില്‍ നിന്ന് മുക്തനായിരിക്കും. മറ്റുള്ളവന്റെ ഭാര്യയെ നോക്കാതിരിക്കല്‍ തന്നെയാണ് യഥാര്‍ത്ഥ പൗരുഷം. അതുതന്നെയാണ് ധര്‍മ്മവും സദാചാരവും. അതില്‍ തന്നെയാണ് ക്ഷേമം കുടികൊള്ളുന്നത്.” (തിരുക്കുറല്‍ – ധര്‍മ്മപ്രകരണം അധികാരം 5-15 സംക്ഷേപം)
സ്ത്രീ അടിമത്തത്തിന്റെ കാലഘട്ടത്തില്‍
എഴുത്തിന്റെ ദൃഷ്ടിയില്‍ പരാധീനതയുടെ കാലഘട്ടത്തെ രണ്ടായി വിഭജിക്കുന്നത് നന്നായിരിക്കും. ആദ്യത്തേത് വളരെ അടുത്തുള്ള പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും, രണ്ടാമത്തേത് വിദൂരമായ പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും. അടുത്ത പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് ആക്രമണകാരികളായി എത്തിയവര്‍ ഇസ്ലാം മതാനുയായികളായിരുന്നു. അവരുടെ ആക്രമണോദ്ദേശ്യം കേവലം രാജനൈതികമായിരുന്നില്ല, മറിച്ച് മതപരം കൂടിയായിരുന്നു. അവരുടെ പെരുമാറ്റം അസഹിഷ്ണുതാപരവും മതമൗലികവാദപരവുമായിരുന്നു. ബലപ്രയോഗമായിരുന്നു അവരുടെ രീതി. വിദൂരമായ പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും എത്തിയ അക്രമണകാരികള്‍ ക്രിസ്തുമതാനുയായികളായിരുന്നു. അവരുടെ ആക്രമണവും കേവലം രാജനൈതികമായിരുന്നില്ല, മറിച്ച് സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും മതപരവും കൂടിയായിരുന്നു. ഈ ആക്രമണകാരികളുടെ കൂട്ടത്തില്‍ പോര്‍ച്ചുഗീസുകാര്‍ അസഹിഷ്ണുക്കളും തീവ്രനിലപാടുകാരുമായിരുന്നു. മറ്റുള്ളവരാകട്ടെ കപട നീതിക്കാരും! അയലത്ത് നിന്നു വന്നവരുടെ രീതി താടകയുടേതായിരുന്നു. അകലെ നിന്നെത്തിയവരുടേത് പൂതനയുടേതും. ഫലത്തില്‍ രണ്ടു കൂട്ടരും അപകടകാരികള്‍ തന്നെയായിരുന്നു. ഈ പ്രാചീനദേശത്തെ സ്ത്രീ സമൂഹത്തിനുമേല്‍ ഈ രണ്ടുകൂട്ടരുടെയും പ്രഭാവമെന്തായിരുന്നു എന്നതിനെക്കുറിച്ച് നമുക്കിവിടെ ചിന്തിക്കാം.
അയല്‍പക്കത്തുനിന്ന് എത്തിയ ആക്രമണകാരികളുടെ സ്വഭാവം സ്ത്രീകളെ അപഹരിക്കല്‍, അവരെ ബലാത്കാരം ചെയ്യല്‍, അടിമയാക്കല്‍, അവരുടെ വില്പന മുതലായവയായിരുന്നു. സ്വന്തം രാജ്യങ്ങളിലെ മുഖ്യനഗരങ്ങളില്‍ അവര്‍ ഭാരതീയ സ്ത്രീകളെ വില്‍ക്കാനുള്ള കമ്പോളങ്ങള്‍ പോലും സ്ഥാപിച്ചിരുന്നു. ചെറിയ പെണ്‍കുട്ടികള്‍ പോലും ഈ കൊടിയ വിപത്തിനാല്‍ ബാധിക്കപ്പെട്ടിരുന്നു. ഇവിടത്തെ ദേശീയ സമാജത്തെ സംബന്ധിച്ച് ഇത് അഭൂതപൂര്‍വ്വമായ വിഷൂചികയുടെ അനുഭവമായിരുന്നു. സമാജത്തിലെ ബുദ്ധിശീലരായ ആളുകളുടെ നിസ്സഹായവസ്ഥയില്‍ നിന്നുളവായ പൊട്ടിത്തെറിയുടെ രൂപത്തിലുള്ള സൂക്തം ”സൗന്ദര്യവതിയായ ഭാര്യ ശത്രു” എന്നായിരുന്നു. പൗരാണിക കാലത്ത് രൂപവതിയായ ഭാര്യ ഭര്‍ത്താവിന്റെ അഭിമാനമായിരുന്നു. പക്ഷെ, ഇപ്പോഴതൊരു ആപത്ശങ്കക്ക് കാരണമായി. താങ്ങാന്‍ പറ്റാത്തതായി മാറി. സ്ത്രീയുടെ രക്ഷ നിര്‍വ്വഹിക്കുന്നതെങ്ങനെ? ഇത് സമാജത്തിന്റെ മുമ്പില്‍ വലിയൊരു ചോദ്യ ചിഹ്നമായി! സമാജത്തിന് ‘കൂര്‍മന്യായം’ സ്വീകരിക്കേണ്ടി വന്നു. ആമ ആപത് ശങ്കയുണ്ടാവുമ്പോള്‍ അതിന്റ തലയും നാലുകാലുകളും തന്റെ പുറംതോടിനകത്തേക്ക് പിന്‍വലിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നു. അതിനെയാണ് കൂര്‍മന്യായം എന്ന് വിശേഷിപ്പിക്കുന്നത്. അത് ആത്മസംരക്ഷണത്തിനുള്ള സഹജമായ ഉപായമാണ്. മതാന്ധരും കാമാന്ധരുമായ ആക്രമണകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ പരാധീനതയില്‍ കഴിയുന്ന ഹിന്ദുസമൂഹത്തിന് മാര്‍ഗ്ഗം തേടേണ്ടിവന്നു. പരാജയപ്പെട്ട സമാജത്തിന് സ്ത്രീയെ രഹസ്യമായി വീടിനകത്ത് നിര്‍ത്തേണ്ടിവന്നു. മൂടുപടം ധരിക്കുന്നത് പതിവായി. സ്ത്രീകള്‍ സ്വതന്ത്രമായി ഒത്തുകൂടുന്നതും സംസാരിക്കുന്നതും വിരളമായി. വിവാഹങ്ങള്‍ സൂര്യാസ്തമയത്തിന് ശേഷം നടത്താന്‍ തുടങ്ങി. നഗരപ്രദക്ഷിണം നിര്‍ത്തലാക്കി. രജസ്വലയാകുന്നതിന് മുമ്പ് തന്നെ മകളെ നിശ്ചിതവരന് വിവാഹം കഴിച്ചുകൊടുത്തു. വിവാഹനിശ്ചയം രഹസ്യമായി നടത്തി. വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ പരസ്പരം കാണുന്നത് അപ്രായോഗികമായിത്തോന്നി. ബാല വിവാഹവും ശിശുവിവാഹവും ആരംഭിച്ചു. അതിന്റെ പ്രത്യക്ഷഫലം സ്ത്രീവിദ്യഭ്യാസം തടയപ്പെട്ടതായിരുന്നു. സാംസ്‌കാരിക കലകള്‍ വേദികളില്‍ അവതരിപ്പിക്കാനുള്ള അവസരം പെണ്‍കുട്ടികള്‍ക്ക് നഷ്ടമായി. ക്രമേണ നൃത്തവും നര്‍ത്തനവും കുലീനകളായ സ്ത്രീകള്‍ക്ക് നിഷിദ്ധമായി. സംഗീതശാസ്ത്രം മാത്രമാണ് ഈ പ്രക്രിയയില്‍ പെടാതെ സുരക്ഷിതമായി നിലനിന്നത്. അത് വീടിന്റെ മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം പ്രതിദ്ധ്വനിക്കുമെന്നതിനാല്‍ ഇതുകൊണ്ട് പുറമെ ഉള്ളവരില്‍ നിന്ന് ആപത്തുണ്ടാവില്ലെന്നതായിരുന്നു കാരണം. അങ്ങനെ പൊതുവേദികളിലെ കാര്യപരിപാടികള്‍ പിറകോട്ടു പോവുകയും വീട്ടില്‍ നടക്കുന്ന വൈയ്യക്തിക പരിപാടികള്‍ സക്രിയമാവുകയും ചെയ്തു.
പീഡിക്കപ്പെടുന്ന സമൂഹം നിലനില്‍ക്കണമെന്ന ശാഠ്യത്തോടെ പരമ്പരാഗതമായ ഉത്സവങ്ങള്‍ സമാജാനുകൂലമായി എപ്രകാരം മാറ്റിയെടുക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ഈ അവസരത്തില്‍ നമുക്ക് കാണാനാകുന്നു. ശ്രാവണപൗര്‍ണമിയുമായി ബന്ധപ്പെട്ട മതപരമായ ഉത്സവമാണ് രക്ഷാബന്ധന്‍. രാഖിയുടെ രക്ഷണക്ഷമതക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ശ്ലോകം പറയുന്നു: ‘മഹാബലി ദാനവേന്ദ്ര രാജാവിന് ഇത് ബന്ധിച്ചിരുന്നു എന്നതിനാല്‍ ഞാന്‍ ഇത് അങ്ങയ്ക്ക് ബന്ധിക്കുന്നു. ഈ രക്ഷ എല്ലായ്‌പ്പോഴും അങ്ങയെ രക്ഷിക്കും. അത് നിരന്തരം അണിഞ്ഞിരിക്കണം.”42 ബലിരാജാവിന്റെ മണിബന്ധത്തില്‍ വ്രതധാരിയായ മഹാറാണി ജപിച്ച രാഖി കെട്ടിയിരുന്നു. അതിനെ മാതൃകയാക്കിയാണ് ഉത്സവം ആരംഭിച്ചത്. ആരംഭത്തില്‍ സദുദ്ദേശ്യത്തോടെ ഭാര്യയാണ് ബന്ധിച്ചിരുന്നത്. പിന്നീട് സമാജത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി ബന്ധിക്കുന്നവനും ബന്ധിക്കപ്പെടുന്നവനും തമ്മിലുള്ള ബന്ധത്തിന് മാറ്റം വന്നു. ഇപ്പോള്‍ ഭ്രാതൃത്വത്തിന്റെ സന്ദേശമാണ് ഈ ഉത്സവം നല്‍കുന്നത്. രക്ഷണീയായ സ്ത്രീ ഏതൊരു പുരുഷന് രാഖി ബന്ധിക്കുന്നുവോ അയാള്‍ ആ സ്ത്രീയുടെ രക്ഷകനായ സഹോദരനായിത്തീരും. ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ഉത്സവം സഹോദരീ-സഹോദരന്മാരുടേതായി മാറി. സമാജത്തിലെ ജനങ്ങളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയതോടെ ആ ഉത്സവം കൂടുതല്‍ വ്യാപകമായിത്തീര്‍ന്നു. ഉത്സവത്തിന്റെ സന്ദേശം കുടുംബ സുരക്ഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സമാജസുരക്ഷയുടേതായി മാറി. അങ്ങനെ, കുടുംബ ഉത്സവം സമാജ ഉത്സവമായിത്തീര്‍ന്നു.
സമാജത്തിന്റെ ഈ സങ്കോച കാലത്തും സ്ത്രീ അവഗണിക്കപ്പെട്ടില്ല. അവളുടെ ജീവിതം ഏകാന്ത തടവുകാരിയുടേത് പോലെയായില്ല. ഹിന്ദുവിന്റെ കൂട്ടുകുടുംബ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ജന്മിഭവനം, കൊട്ടാരം, ധാരാളം വീടുകളുള്ള വളപ്പ്, തറവാട്, നാലുകെട്ട് മുതലായവയായിരുന്നു ആ കാലത്തെ താമസവ്യവസ്ഥ. ഇപ്പോഴത്തെ ഫ്‌ളാറ്റ് സമ്പ്രദായത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അവ. ഇന്ന് നാം കൊച്ചുകുടുംബത്തെ അണുകുടുംബം എന്ന് വിശേഷിപ്പിക്കുന്നപോലെ അക്കാലത്ത് ജന്മിഭവനത്തിലെ (പാദവലി) കുടുംബത്തെ അണുകുടുംബമായാണ് കണക്കാക്കിയിരുന്നത്. ഓരോ കുടുംബത്തിലും 100-150 അംഗങ്ങള്‍ ഉണ്ടായിരുന്നു. പുറത്ത് പോകാന്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകള്‍ക്ക് അവിടെ നിര്‍ഭയമായി, വിലക്കുകള്‍ കൂടാതെ സഹജമായ രീതിയില്‍ കഴിയാമായിരുന്നു. അതുകൊണ്ട്, ഓരോ ജാതിയിലും വിഭാഗത്തിലും പെട്ടവരുടെയും ജീവിതം അവരവരുടെ രീതിയും സമ്പ്രദായവുമനുസരിച്ച് മുന്നോട്ടുപോയി. തല്‍ഫലമായി ഈ കാലഘട്ടത്തില്‍ ജാതിയുടെ പിടിമുറകി. സമാജജീവിതം ചെറിയൊരു വൃത്തത്തിലേക്ക് ഒതുങ്ങി. എന്നാല്‍, സമാജം പതിവുരീതികളുടെ വരുതിയിലായെങ്കിലും സമഗ്ര ഹിന്ദുസമാജവും സുരക്ഷിതമായി നിലനിന്നു.
മതാധിഷ്ഠിതമായ ജീവിതം നിലനിര്‍ത്താന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭക്തിമാര്‍ഗ്ഗത്തെ അവലംബിക്കേണ്ടിവന്നു. കാലഘട്ടത്തിന്റെ ആവശ്യപ്രകാരം ഈ സമയത്ത് പ്രാദേശിക ഭാഷകള്‍ വികസിതമായി. ഓരോ സമൂഹവും അവരുടെ തനതായ സാഹിത്യം വികസിപ്പിച്ചെടുത്തു. അതതു ഭാഷകളില്‍ ഭക്തിപൂര്‍ണമായ കീര്‍ത്തനങ്ങളും ഭജനകളും ചൊല്ലാനാരംഭിച്ചു. അവനവന്റെ സ്ഥലത്ത് അതിന് ആവശ്യമായ അവസരവും ലഭിച്ചു കൊണ്ടിരുന്നു. സ്ത്രീകളും പങ്കെടുത്ത് തുടങ്ങി. ഇതിന്റെ ഫലമായി ഈ പരാധീനതയുടെ കാലത്തും ഹിന്ദുസമാജത്തില്‍ അനേകം സാധ്വികള്‍ ഉണ്ടായി. ഭക്തി പ്രസ്ഥാനത്തില്‍ സന്ന്യാസിമാരുടെയും സിദ്ധപുരുഷന്മാരുടെയും നിരയില്‍ അവരും സ്ഥാനം നേടി. കാശ്മീരിലെ സന്ത് ലല്ലേശ്വരീ, രാജസ്ഥാനിലെ സന്ത് സോഡീനാര്‍ത്ഥാ, സഹജോബായി, ദയാബായി, ഫൂലിബായി, മീരാബായി, ഗുജറാത്തിലെ ലീരല്‍ബായി, മഹാരാഷ്ട്രയിലെ ജനാബായി, മുക്താബായി, ഭക്തിന്‍ കാന്‍ഹോപാത്രാ, ബഹിണാബായി, കോല്‍ഹാപൂര്‍ വേണാബായി, കര്‍ണാടകത്തിലെ അക്കാ മഹോദേവീ തുടങ്ങിയ വിഭൂതികള്‍ നമ്മെ വേദകാലത്തെ ഋഷികമാരെ ഓര്‍മ്മിപ്പിക്കുന്നു. രാജനൈതിക അടിമത്തത്തിന്റെ കാലഘട്ടത്തിലും ഹൈന്ദവ ആദ്ധ്യാത്മികയുടെ വെളിച്ചം ജനങ്ങള്‍ക്ക് വഴികാട്ടിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള മറ്റൊരുദാഹരണം ലോകചരിത്രത്തില്‍ കാണാനാവില്ല. നഷ്ടപ്പെട്ട രാജനൈതികാധികാരം തിരിച്ചുപിടിക്കാന്‍ റാണി അഹല്യ, ദുര്‍ഗ്ഗാവതി മുതലായ വീരാംഗനകള്‍ രണാങ്കണത്തില്‍ ചാടിവീണു.
ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ആദിശങ്കരാചാര്യര്‍ ദര്‍ശനത്തിന്റെ തലത്തില്‍ സ്ത്രീയുമായി ബന്ധപ്പെട്ട വൈദിക തത്വത്തെ പുനരാവര്‍ത്തിച്ചത്. അദ്ദേഹം സൗന്ദര്യലഹരിയില്‍ പറഞ്ഞു: ”ശിവന്‍ ശക്തിയോട് ചേര്‍ന്ന് നില്‍ക്കുന്നിടത്തോളം മാത്രമെ ശക്തനായിരിക്കാനാകൂ. ശക്തിയുമായുള്ള സംയോഗത്തിന്റെ അഭാവത്തില്‍ ശിവന് ഒന്നിളകാന്‍പോലുമാവില്ല.”43 ബൃഹദാരണ്യകത്തിലെ ‘അര്‍ദ്ധവൃഗലം’ എന്ന പ്രയോഗത്തിന്റെ പുനരുക്തി! ഈ ജ്ഞാനം തന്നെയാണ് സനാതന രാഷ്ട്രത്തിന്റെ ഹൃദയസ്പന്ദനമായി നിലനിന്നത്. അതുകൊണ്ടാണ്, ഇതില്‍ നിന്നും ചേതനയുള്‍ക്കൊണ്ടുകൊണ്ട് ഇത്രയധികം സാധ്വികള്‍ രാഷ്ട്രീയ ചക്രവാളത്തില്‍ ഉദയം ചെയ്തത്.
38. യദന്തസ്തന്ന ജിഹ്വായാം യജ്ജിഹ്വായാം ന തദ്ബഹിഃ
യദ്ധിതം തന്ന കുര്‍വന്തി വിചിത്രചരിതാഃ സ്ത്രിയഃ
(പഞ്ചതന്ത്രം 4-53)
39. അനൃതം സഹസം മായാ മൂര്‍ഖത്വമതിലോഭ താ
അശൗചം നിര്‍ദയത്വം ച സ്
ത്രീണാം ദോഷാ സ്വഭാവജാഃ (പഞ്ചതന്ത്രം 1-207)
40. നാഗ്നിസ്തപ്യതി കാഷ്ഠാനാം നാപഗാനാം മഹോദധിഃ
നാന്തകഃ സര്‍വഭൂതാനാം ന പുംസാം വാമലോചനാ
(പഞ്ചതന്ത്രം 1-148)
41. നാസാം കശ്ചിദഗമ്യോസ്തി നാസാം ച വയസി സ്ഥിതിഃ
വിരൂപം രൂപവന്തം വാ സ്ത്രീയാസ്തിഷുന്തി സര്‍വദാ.
(പഞ്ചതന്ത്രം 1-153)
42. യേന ബദ്ധോ ബലീ രാജാ ദാനവേന്ദ്രോ മഹാബാലഃ
തേന താം പ്രതിബധ്‌നാമി രക്ഷോ മാ ചല മാ ചല
(ശബ്ദ കല്പദ്രുമം കഢ – പുറം 79)
43. ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭാവിതും
ന ചേദേവം ദേവോ നഖലു കുശലഃ സ്പന്ദിതുമപി
(സൗന്ദര്യ ലഹരി)