ബോധവല്‍ക്കരണം ആവശ്യമുള്ള സാമൂഹ്യ വിഷയങ്ങളെ താല്പര്യപൂര്‍വം ഉയര്‍ത്തിക്കാണിക്കുന്ന വ്യക്തിയാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സ്വച്ഛ ഭാരത് പദ്ധതി. ഭാരതത്തിന്റെ എല്ലാ ദിക്കുകളിലും സ്ഥാപിക്കപ്പെട്ട ഇ-ടോയിലെറ്റുകള്‍ അതിന്റെ പ്രത്യക്ഷപ്രമാണമാണ്.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിനെതിരെയാണ് മോദി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അത്തരം പ്ലാസ്റ്റിക്കുകള്‍ വര്‍ജ്ജിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു. മരുഭൂമിവത്കരണത്തെ നേരിടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ പതിനാലാമത് കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസി (COP14)ല്‍ അത് പ്രതിധ്വനിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെങ്കില്‍ വ്യക്തികള്‍ അതായത് പ്ലാസ്റ്റിക്ക് ഉപയോക്താക്കള്‍, ശാസ്ത്രജ്ഞര്‍, വ്യവസായികള്‍ എന്നിവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. വീട്ടാവശ്യത്തിനായി നാം ചന്തയിലേക്ക് ചെല്ലുകയും വലിയൊരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍ സാധനങ്ങള്‍ വാങ്ങി വരികയും ആ ബാഗില്‍ നിന്നും മാറ്റുകയും ചെയ്യുന്നത് പതിവാണ്. പിന്നീട് ആ ബാഗ് ഉപയോഗശൂന്യമാകുകയും ചവറ്റുകൊട്ടയില്‍ തള്ളപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഭീമാകാരമായ ഒരു ശേഖരം നഗരത്തില്‍ ആകമാനം കുമിഞ്ഞു കൂടുന്നു. 2011 ഏപ്രില്‍ മാസം ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്ലാസ്റ്റിക്ക് ബാഗുകളുടെ നിര്‍മ്മാണം, വില്‍പന, സംഭരണം, ഉപയോഗം എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു. എന്നാല്‍ അത് അധികം വൈകാതെ ഇല്ലാതെയായി. 2016 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പ്ലാസ്റ്റിക്ക് മാലിന്യ നിയന്ത്രണ നിയമങ്ങള്‍-2016 ചര്‍ച്ചാ വിഷയമാക്കി. പൊതു പരിപാടികളുടെ സംഘാടകര്‍ പരിപാടിക്ക് ശേഷം വേദിയിലുള്ള എല്ലാ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്യുക എന്ന് ഉറപ്പുവരുത്തുവാനായിരുന്നു ഇതെങ്കിലും ഖേദകരമെന്ന് പറയട്ടെ ആരും അതിനെക്കുറിച്ച് അറിഞ്ഞില്ല.
ഭാരതത്തില്‍ ദിനംപ്രതി 26000 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാക്കപ്പെടുന്നു. അതില്‍ എത്രമാത്രം ശേഖരിക്കപ്പെടുകയും പുനരുദ്പാദനം നടത്തപ്പെടുകയും ചെയ്യുന്നു എന്നതിന് ആധികാരികമായ കണക്കുകളില്ല. ഭാരതീയര്‍ ധാരാളം പ്ലാസ്റ്റിക്ക് നദികളിലേക്ക് തള്ളുന്നു. പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ ചെറിയൊരു ഭാഗം ഉറപ്പുള്ള റോഡ് നിര്‍മ്മാണത്തിലേക്ക് ഉപയോഗിക്കുന്നു.
എല്ലാ വര്‍ഷവും ഉദ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളില്‍ ഏതാണ്ട് 40 ശതമാനവും കുറച്ചു സമയത്തേക്ക് മാത്രം ഉപയോഗമുള്ള സഞ്ചികളും ഭക്ഷണപ്പൊതികളും പോലുള്ള വസ്തുക്കളാണ്. അത് ചുറ്റുപാടും മാലിന്യക്കൂമ്പാരമായി മാറുന്നു. മറ്റു മാര്‍ഗ്ഗങ്ങളിലൂടെ നീക്കം ചെയ്തില്ലെങ്കില്‍ അവയ്ക്ക് പ്രകൃതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയും. പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുമ്പോള്‍ അതിനു ഉറപ്പു കിട്ടാനായി ചേര്‍ക്കുന്ന ചില ചേരുവകള്‍ അവയുടെ കാലയളവ് വര്‍ദ്ധിപ്പിക്കുന്നു. യു.എന്‍ പരിസ്ഥിതി പരിപാടിയുടെ കണക്കനുസരിച്ച് 9 ശതമാനം പ്ലാസ്റ്റിക്ക് മാലിന്യം മാത്രമേ പുനരുദ്പാദനം ചെയ്യപ്പെടുന്നുള്ളു. 12 ശതമാനം കത്തിച്ചു കളയുകയും 79 ശതമാനം കുഴികളിലോ വെളിമ്പ്രദേശത്തോ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ലോകമെമ്പാടും പ്ലാസ്റ്റിക്ക് മാലിന്യം കടലിലേക്കെത്തി ജലജീവികള്‍ക്കും പവിഴപുറ്റുകള്‍ക്കും നാശം വരുത്തിക്കൊണ്ടിരിക്കുന്നു. കടലിലെ അവശിഷ്ടങ്ങളില്‍ ഉള്ള സൂക്ഷ്മ പ്ലാസ്റ്റിക്ക് അംശങ്ങള്‍ ഓരോ പതിനഞ്ചു വര്‍ഷവും ഇരട്ടിക്കുകയാണ്. ചിലിക്കും ന്യൂസിലാന്‍ഡിനും ഇടയ്ക്കുള്ള ഹെന്‍ഡേഴ്‌സണ്‍ ദ്വീപില്‍ റഷ്യയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും ജപ്പാനിലെയും ചൈനയിലെയുമെല്ലാം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
ആഗോളതാപനവും പ്ലാസ്റ്റിക്കുകളുടെ സമുദ്രത്തിലെ അടിഞ്ഞു കൂടലും പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. സമുദ്ര സംരക്ഷണ അധികൃതരുടെ കണക്ക് പ്രകാരം വര്‍ഷം തോറും 12.7 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക്കാണ് കടലിലേക്ക് എത്തുന്നത്. ഇത് അടുത്ത ദശകത്തില്‍ ഇരട്ടിയാകാം. സമുദ്രത്തില്‍ മത്സ്യങ്ങളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും എന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജലജന്തുക്കളുടെ ഉള്ളിലെത്തുന്ന പ്ലാസ്റ്റിക്ക് നാനോകണങ്ങള്‍ ഭക്ഷ്യശൃംഖലയില്‍ പ്രവേശിക്കുകയും മത്സ്യഭൂയിഷ്ഠതയെയും തീരദേശവാസികളുടെ ഭക്ഷ്യസുരക്ഷയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ ഓരോ വര്‍ഷവും ഏകദേശം 50000 മൈക്രോ പ്ലാസ്റ്റിക്ക് കണങ്ങള്‍ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും അകത്താക്കുന്നു. ഇതിന്റെ ആരോഗ്യപരമായ സ്വാധീനം ശാസ്ത്രീയമായി ഇതുവരെ വിലയിരുത്തിയിട്ടില്ല. എങ്കിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ക്ക് ശരീരകോശങ്ങളെ നശിപ്പിക്കുന്ന ടോക്‌സിനുകളെ പുറന്തള്ളാനും അതുവഴി കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുവാനും കഴിയും.
നിയന്ത്രിക്കാന്‍ പ്രയാസമുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിപ്പെടുന്നതിനു മുന്‍പ് ഈ പ്ലാസ്റ്റിക്ക് ഭീഷണിയെ ഭാരതം നേരിടേണ്ടതുണ്ട്. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ‘മാലിന്യത്തില്‍ നിന്നും വൈദ്യുതി’ പോലുള്ള പദ്ധതികള്‍ പ്രത്യാശയുള്ളതാണ്. ഇന്ത്യയിലെ വ്യവസായികള്‍ ഇപ്പോഴും ആ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. സാമ്പത്തികമായ സഹായത്തോടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് അത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അവരെ സഹായിക്കുവാന്‍ ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തുകയും ചെയ്യാം.
പ്രതീക്ഷ നല്‍കുന്ന മറ്റൊരു മേഖല ജന്തുശാസ്ത്രമാണ്. 2017 ഏപ്രിലില്‍ സ്പാനിഷ് ശാസ്ത്രജ്ഞനായ ഫെഡറിക്കാ ബെര്‍ട്ടോച്ചിനി വളരെ യാദൃച്ഛികമായി Waxworm എന്ന പുഴു പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്നതായി കണ്ടെത്തി. നശിക്കാന്‍ പ്രയാസമുള്ള പോളിത്തീന്‍ ഈ പുഴുക്കള്‍ക്ക് നശിപ്പിക്കാന്‍ കഴിയുന്നു. മെഴുകുപുഴുക്കള്‍ (Waxworm: Galleria Mell onella) തേനീച്ചകൂടിലെ മെഴുക് ഭക്ഷിക്കുന്ന ഒരു പ്രത്യേകതരം ചിത്രശലഭത്തിന്റെ ലാര്‍വയാണ്. മീന്‍ പിടിക്കാനുള്ള ചൂണ്ടയില്‍ കോര്‍ക്കാനും മറ്റും അതിനെ ഉപയോഗിക്കുന്നു. 12 മണിക്കൂര്‍ കൊണ്ട് നൂറു മെഴുകുപുഴുക്കള്‍ക്ക് 92 മില്ലിഗ്രാം പോളി എത്തിലീന്‍ നശിപ്പിക്കാന്‍ കഴിയും.
മുകളില്‍ പറഞ്ഞ രാസപ്രക്രിയയ്ക്ക് കാരണമായ എന്‍സൈം (ദീപനരസം) വലിയതോതില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക്ക് പ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയും. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ ഈ മേഖലയില്‍ കാണുവാന്‍ കഴിയുന്നില്ല. അടുത്തകാലത്തായി വിപണിയില്‍ ഉള്ള, പ്ലാസ്റ്റിക്ക് പോലെ ജീര്‍ണ്ണിക്കുവാന്‍ ഏറെക്കാലമെടുക്കുന്ന പെട്രോകെമിക്കല്‍ ഷോപ്പിംഗ് ബാഗുകള്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്. വേഗം ജീര്‍ണ്ണിക്കുന്നതായ ചണനൂലോ മുളയോ കൊണ്ടുള്ള പ്ലാസ്റ്റിക്ക് പ്രോത്സാഹിപ്പിക്കണം. തുണി സഞ്ചികള്‍ അല്ലെങ്കില്‍ കടലാസ് സഞ്ചികള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും മാതൃകാപരം. പോളി എത്തിലീന്‍ ടെറെഫ്തലേറ്റ് (പി.ഇ.ടി) കൊണ്ടു നിര്‍മ്മിക്കുന്ന വെള്ളക്കുപ്പികളാണ് പ്ലാസ്റ്റിക്ക് സഞ്ചികള്‍ പോലെ മറ്റൊരു ഭീഷണി. ഈ ഭീഷണിക്ക് പരിഹാരമായുള്ളത് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ, ‘പി.ഇ.ടി’യെ ഭക്ഷിക്കുന്ന,Ideonella sakainesis 201-F6 എന്ന ബാക്ടീരിയ ആണ്. ഈ ‘ബാക്റ്റീരിയ പി.ഇ.ടി’യുടെ തന്മാത്രാബന്ധത്തെ വിശ്ലേഷിപ്പിക്കുവാന്‍ രണ്ടു എന്‍സൈമുകള്‍ ഉപയോഗിക്കുന്നു എന്നാണു ഗവേഷണത്തില്‍ കണ്ടെത്തിയത്.
അടുത്തിടെ ഫിയോന ഫെറേയ്‌റ എന്നൊരു ഐറിഷ് യുവാവിന് ജലത്തില്‍ നിന്നും മൈക്രോ പ്ലാസ്റ്റിക്കുകളെ നീക്കം ചെയ്യുന്ന വിദ്യ കണ്ടെത്തിയതിനു ഗൂഗിള്‍ സയന്‍സ് പുരസ്‌ക്കാരം ലഭിച്ചത് ശ്രദ്ധേയമാണ്. കായാക്കിങ്ങിനിടയില്‍ എണ്ണ തുളുമ്പി നിറഞ്ഞ ഒരു പാറ ചെറിയ പ്ലാസ്റ്റിക്ക് കഷണങ്ങള്‍ ആകര്‍ഷിക്കുന്നത് അയാളുടെ ദൃഷ്ടിയില്‍ പെട്ടു. ഫെറോ ഫ്‌ലൂയിഡ് (1963 നാസ വികസിപ്പിച്ച കാന്തികശക്തിയും എണ്ണസ്വഭാവവുമുള്ള ഒരു ദ്രാവകം) ഉപയോഗിച്ച് പുനരുദ്പാദിത സസ്യ എണ്ണയും മാഗ്‌നെറ്റൈറ്റ് പൊടിയും കൊണ്ട് ഫെറേയ്‌റ അതിന്റെ സര്‍വ്വസ്വീകാര്യവും പരിസ്ഥിതി സൗഹൃദപരവുമായ പതിപ്പുണ്ടാക്കി. പരീക്ഷണവസ്തുക്കളിലെ 88 ശതമാനം മൈക്രോ പ്ലാസ്റ്റിക്കുകളെയും അതുകൊണ്ട് നീക്കം ചെയ്യുവാന്‍ കഴിഞ്ഞു. ഈ സാങ്കേതിക വിദ്യ ജലമാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റുകളില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യുവാന്‍ ഉപയോഗിക്കാവുന്നതാണ്.
ശിവനാടാര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഗ്രെയ്റ്റര്‍ നോയിഡയിലെ ചതുപ്പുനിലങ്ങളില്‍ പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്ന Exig uobacterium sibiricum DR11, Exiguobacteriumundae DR 14 എന്നീ രണ്ടു ബാക്ടീരിയകളെ കണ്ടെത്തി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളിലെ പ്രധാന അംശമായ പോളിസ്‌റ്റൈറീനെ ജീര്‍ണ്ണിപ്പിക്കുവാന്‍ ശേഷിയുള്ളവയാണ് ഇവ.അത്തരം ബാക്റ്റീരിയകളെ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചാല്‍ ജില്ലാ അടിസ്ഥാനത്തില്‍ പോലും പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് വലിയ സാധ്യതകളുണ്ടാകും. കൂടുതല്‍ സ്ഥലമോ വലിയ നിക്ഷേപമോ ആവശ്യമില്ലാത്തവയാണ് അത്തരം സംരംഭങ്ങള്‍. അത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.
(നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍, ബെല്‍ജിയം റോയല്‍ സൊസൈറ്റി മുന്‍ പ്രൊഫസറാണ് ലേഖകന്‍)
വിവ: ഹരികൃഷ്ണന്‍ ഹരിദാസ്