1949 സപ്തംബര്‍ 14ന് ആയിരുന്നു കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഭാരതത്തിന്റെ രാജഭാഷ(ഔദ്യോഗിക)യായി ഹിന്ദിയെ അംഗീകരിച്ചത്. അതുകൊണ്ട് ഈ ദിവസം എല്ലാവര്‍ഷവും ഹിന്ദിദിവസമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഹിന്ദി ദിനത്തില്‍ ഹിന്ദി രാഷ്ട്രത്തിന്റെ പൊതുഭാഷയായി വളരേണ്ടത് രാഷ്ട്രീയ ഏകതക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചു. ഇത് ഹിന്ദിവിരോധികളായ തീ.മു.ക.പാര്‍ട്ടിയും കമലഹാസനും- ഒരുപക്ഷേ ആഭ്യന്തര മന്ത്രി ഹിന്ദിയില്‍ പ്രസംഗിച്ചത് മനസ്സിലാകാത്തതു കൊണ്ടായിരിക്കാം- നിശിതമായി വിമര്‍ശിക്കുകയും, ഒരു ഭാഷാകലാപംതന്നെ നേരിടുവാന്‍ കേന്ദ്രം തയ്യാറാകണമെന്നൊരു മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. ഹിന്ദിവിരോധം തീ.മു.ക.യുടെ ഡി.എന്‍.എ. ആണെന്നു അവരുടെ വക്താവുതന്നെ ചാനല്‍ചര്‍ച്ചയില്‍ വ്യക്തമാക്കി. അതുകൊണ്ട് അവരുടെ രൂക്ഷമായ പ്രതികരണം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അവരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് കേരളത്തിലെ സര്‍ക്കാരും കന്നഡചാലുവാലിയും കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത് രാഷ്ട്രീയലക്ഷ്യം കൊണ്ടായിരിക്കാം. കോണ്‍ഗ്രസ്സിന് ആകെയുള്ള പിടിവള്ളി കേരളത്തിലായതുകൊണ്ട് അവര്‍ക്കും പ്രതിഷേധിക്കുവാനേ സാധിക്കുകയുള്ളൂ. പക്ഷേ ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവന്‍നായര്‍ എന്ന അതികായന്റെ പ്രതികരണമാണ് മനസ്സിലാകാത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. മറിച്ച് പ്രാദേശികഭാഷകള്‍ പുഷ്ടിപ്പെടണമെന്നും, ഒപ്പം ദേശീയതലത്തില്‍ ആശയ വിനിമയത്തിന് ഹിന്ദി പ്രചരിപ്പിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ടാണ് ഭാഷയുടെ ശക്തിയും യുക്തിയും നല്ലപോലെ അറിയാവുന്ന ഈ സാഹിത്യനായകന്‍ എഴുതാപ്പുറം വായിച്ചതെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ രാഷ്ട്രീയപ്രതിബദ്ധത ആയിരിക്കാം?
എം.ടി തന്റെ വാദത്തിന് തെളിവായി ഖസാക്കിസ്ഥാനില്‍ റഷ്യന്‍ലിപി അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് സോവിയറ്റ്‌യൂണിയന്റെ ശിഥിലീകരണം തുടങ്ങിയത് എന്നുകൂടി പറയുന്നുണ്ട്. ഖസാക്കുകള്‍ക്കും മധ്യഏഷ്യയിലെ മറ്റുപ്രദേശങ്ങള്‍ക്കും ഭാഷയായി വായ്‌മൊഴികളെ ഉള്ളൂ. ലിപിയില്ലാത്തതു കാരണം അവര്‍ പാര്‍സി ലിപികളാണ് ഉപയോഗിച്ചിരുന്നത്. അവരുടെ ഭാഷയിലെ വര്‍ണ്ണങ്ങളെ വ്യഞ്ജിപ്പിക്കുവാന്‍ റഷ്യന്‍ ലിപികള്‍ അനുയോജ്യമല്ല. അതുകൊണ്ടാണവര്‍ പ്രതിഷേധിച്ചത്. അങ്ങിനെയൊരു സാഹചര്യം ഭാരതത്തിലില്ല. നമ്മുടെ പ്രാദേശികഭാഷകള്‍ സംപുഷ്ടഭാഷകളാണ്. അവര്‍ക്ക് അവരുടേതായ ലിപിസമ്പത്തുണ്ട്. അതുകൊണ്ട് ആ ഭാഷകളെല്ലാം ഔദ്യോഗികഭാഷകളുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയാണ്. കാരണം ഈ ഭാഷ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് മനസ്സിലാകുന്നു; സംസാരിക്കുന്നു. അതുകൊണ്ട് ആ ഭാഷതന്നെ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികഭാഷയായി അംഗീകരിച്ചു. എന്തുകൊണ്ട് ഇംഗ്ലീഷുതന്നെ പൊതുഭാഷയായി തുടര്‍ന്നുകൂടാ എന്നാണ് തീ.മു.ക.ക്കാരുടെ ചോദ്യം. ഉത്തരം വളരെ ലളിതം. അതു വിദേശികള്‍ അവരുടെ ഭരണകാലത്ത് അടിച്ചേല്‍പ്പിച്ചതാണ്. അതു തുടരുന്നത് സ്വതന്ത്രഭാരതത്തിന്റെ ആത്മാഭിമാനത്തെ ഹനിക്കുന്നതിനു തുല്യമാണ്.
പ്രായോഗികതലത്തില്‍ ചിന്തിച്ചാല്‍ കേവലം രണ്ടുശതമാനം ജനസംഖ്യക്കുമാത്രം മനസ്സിലാകുന്ന ഈ ഭാഷ ഔദ്യോഗികഭാഷയായി തുടരുന്നത് ഭാരതീയരെ സ്വതന്ത്ര ഭാരതത്തിന്റെ ഭരണസംവിധാനത്തില്‍നിന്നും ഒഴിവാക്കുന്നതുപോലെയായിരിക്കും. മൂന്നുശതാബ്ദത്തോളം ഇംഗ്ലീഷ് ഭരണഭാഷയായിരുന്നിട്ടും, മതിയായ പ്രോത്സാഹനം ലഭിച്ചിട്ടും, ഇംഗ്ലീഷ് അറിയാവുന്ന ശരാശരി ഇന്ത്യക്കാര്‍ പറയുന്നത് ഇംഗ്ലീഷുകാര്‍ക്കോ അമേരിക്കക്കാര്‍ക്കോ മനസ്സിലാവുകയില്ല. കാരണം, ഭാരതീയര്‍ എഴുതിയതു വായിക്കും. ഇംഗ്ലീഷുകാരന്‍ എഴുതിയതു എന്തുമാകട്ടെ, അവന്റെ പഴക്കമനുസരിച്ച് ഉച്ചരിക്കും. ഉദാഹരണത്തിന് entrepreneur (എന്‍ട്രപ്രീനര്‍) എന്ന് എഴുതി “ഒന്‍ട്രപ്രണര്‍ ”എന്നുപറയും. നമ്മുടെ ഓരോ ലിപിയും സ്വരസാന്നിദ്ധ്യമുള്ള ഒരു പദമാണ്. ഇംഗ്ലീഷില്‍ (റോമന്‍ലിപി) ഒരുവര്‍ണ്ണം മാത്രമാണ്. ‘ജ’എന്നെഴുതുമ്പോള്‍ ‘പ്’ എന്ന ഒരു ഓഷ്ഠ്യം മാത്രമാണ് ഉച്ചരിക്കപ്പെടുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഇംഗ്ലീഷ്പറയുമ്പോള്‍ ഇംഗ്ലീഷുകാരനു മനസ്സിലാകാത്തത്. ഇംഗ്ലീഷുകാരന്‍ “തിരുവനന്തപുരത്തെ ‘ട്രിവാന്‍ഡ്രം’ എന്നാക്കിയതും ഈ കാരണംകൊണ്ടുതന്നെയാണ്. ഉച്ചാരണം മാത്രമല്ല, ആശയവിനിമയം എഴുത്തുരൂപത്തിലാണെങ്കിലും നമ്മുടെ ക്ഷമത ഇംഗ്ലീഷില്‍ വളരെ പരിമിതമാണ്. രണ്ടുകൊല്ലംമുമ്പ് മാതൃഭൂമി വാരികയില്‍ ഒരുബിരുദവിദ്യാര്‍ത്ഥിയുടെ പരീക്ഷയുടെ ഉത്തരക്കടലാസ് പരാമര്‍ശിക്കപ്പെട്ടിരുന്നു. പരീക്ഷാര്‍ത്ഥി ഉദ്ദേശിച്ചത് ഭാരതീയവനിതകള്‍ സ്വയം ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവരുടെ ഭര്‍ത്താക്കന്മാരെ ഊട്ടുന്നു എന്നാണ്. എഴുതിയതോ:
“Indian ladies eat their husbands before eating themselves.”(ഭാരതീയവനിതകള്‍ ഭക്ഷണത്തിനുമുന്നേ അവരുടെ ഭര്‍ത്താക്കന്മാരെ തിന്നും). മൂന്നുനൂറ്റാണ്ടിനുശേഷവും, മതിയായ പ്രോത്സാഹനം ലഭിച്ചിട്ടും, ശരാശരി ഭാരതീയരുടെ ഭാഷാനൈപുണ്യം ഇതാണെങ്കില്‍ ഈ ഭാഷ എങ്ങനെ നമ്മുടെ പൊതുഭാഷയായി തുടരും? ഹിന്ദിയിലെ ഒരുപഴമൊഴി ഓര്‍മ്മവരുന്നു ‘ദേശീഘോഡി, വിദേശിചാല്‍.’” (നാടന്‍കുതിര, മറുനാടന്‍ നടത്തം)
ഇംഗ്ലീഷ് തീരെ ഒഴിവാക്കണമെന്ന് ഇതിനര്‍ത്ഥമില്ല. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നമ്മുടെ മേധാവിത്വത്തിന് മറ്റു മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് നമ്മുടെ യുവാക്കളുടെ ഇംഗ്ലീഷ് പ്രാവീണ്യം തന്നെയാണ് കാരണം. അതുകൊണ്ട് അതു തുടരണം; പ്രത്യേകിച്ച് ആ ഭാഷ ആഗോള ഭാഷയായതുകൊണ്ട്.
തമിഴര്‍ക്ക് ഹിന്ദി കൈകാര്യംചെയ്യുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നത് അംഗീകരിക്കാതെ നിവൃത്തിയില്ല. കാരണം തമിഴ്ഭാഷയില്‍ വര്‍ണ്ണസമ്പത്ത് മറ്റു ഭാരതീയഭാഷകള്‍ക്ക് സമാനമാണെങ്കിലും, അതിഖരങ്ങളെയും ഘോഷങ്ങളെയും വ്യഞ്ജിപ്പിക്കുവാന്‍ ലിപികളില്ല. അതുകൊണ്ട് ഹിന്ദിയിലെ “’ഖീര്‍’ ”(പായസം) തമിഴില്‍ ‘കീര്‍’” ആകും. ഉച്ചരിക്കുമ്പോള്‍ ഒന്നുകില്‍ “’കീര്‍’” അല്ലെങ്കില്‍ “’ഗീര്‍’” ആകും. കാരണം തമിഴ് മാതൃഭാഷയായതുകൊണ്ട് ‘പാലന്‍’” എന്നെഴുതി “’ബാലന്‍’എന്ന് ഉച്ചരിക്കുമെങ്കിലും മറ്റൊരു ഭാഷ ഉച്ചരിക്കുമ്പോള്‍ കുറച്ചു പരുങ്ങലുണ്ടാകാം. പക്ഷെ പരിശ്രമിച്ച് നേടാനാവുന്നതാണ് തമിഴര്‍ക്കും ഈ പ്രാവീണ്യം. കര്‍ണ്ണാടകസംഗീതജ്ഞരില്‍ ജന്മംകൊണ്ട് പലരും തമിഴരായിരുന്നു. അവര്‍ സംസ്‌കൃതഭാഷയിലുള്ള കീര്‍ത്തനങ്ങളും ശ്ലോകങ്ങളും വളരെ നന്നായി ആലപിച്ചിട്ടുണ്ടല്ലോ.
നമ്മുടെ സഖാക്കള്‍ അറിയേണ്ട ഒരുകാര്യമുണ്ട്. ഭാഷയോ ലിപിയോ അടിച്ചേല്‍പ്പിക്കുന്ന പാരമ്പര്യം ചീനക്കാര്‍ക്കാണ്. ബി.സി.212-ല്‍ പ്രഭുക്കന്മാരുടെ ഭരണം അവസാനിപ്പിച്ച് ചിന്‍ചക്രവര്‍ത്തി ചീനസാമ്രാജ്യം സ്ഥാപിച്ചപ്പോള്‍, ചൈനയില്‍ ഓരോ പ്രവിശ്യക്കും പ്രത്യേകം പ്രത്യേകം ലിപിയുണ്ടായിരുന്നു. ഷാന്‍സിക്കാരനും ഹൂനാന്‍കാരനും ചൈനീസ് ഭാഷതന്നെ സംസാരിക്കുമെങ്കിലും എഴുതി അവര്‍ക്ക് പരസ്പരം ആശയവിനിമയം അസാധ്യമായിരുന്നു. ചിന്‍ചക്രവര്‍ത്തി അയാളുടെഹാന്‍”ലിപി ഒഴിച്ചുള്ളതെല്ലാം വിലക്കി. ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു. അതുകൊണ്ട് ചീനക്ക് ഒരു പൊതുലിപിയുണ്ടായി. പക്ഷേ അവരുടെ ആരാധനാഗ്രന്ഥമടക്കമുള്ള പൈതൃകം നഷ്ടപ്പെട്ടു. വലിയ പഴക്കം അവകാശപ്പെടുന്ന ചൈനക്ക് ഋഗ്വേദത്തിനും 500 കൊല്ലങ്ങള്‍ക്കുശേഷം മാത്രം രചിക്കപ്പെട്ട സാഹിത്യമേ പാരമ്പര്യമായി അവകാശപ്പെടാനുള്ളൂ. അതുമാത്രമല്ല ചീനക്കാരനു നഷ്ടമായത്. മറ്റു സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കവും അസാധ്യമായി. കാരണം ചിത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് പ്രാചീനസംസ്‌കാരങ്ങള്‍ അവരുടെ ആശയങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. എങ്കിലും ക്രമേണ ചിത്രങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം അക്ഷരങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. അതുകൊണ്ട് കുറച്ചു ലിപികള്‍കൊണ്ട് ആശയങ്ങള്‍ എത്ര വിപുലമാണെങ്കിലും രേഖപ്പെടുത്തുവാന്‍ കഴിയുന്ന സ്ഥിതിയിലായി. പക്ഷേ ചീനക്കാരന്‍ ചിത്രലിപിയില്‍തന്നെ തുടര്‍ന്നു. ഏകദേശം അമ്പതിനായിരം ചിത്രലിപികളുണ്ട് ചൈനീസ്ഭാഷയില്‍. അതുകൊണ്ട് ഒരു ഭാരതീയന്റെ പേര് ചൈനീസ് ഭാഷയിലാക്കണമെങ്കില്‍ ആ പേരിനെ മൊഴിമാറ്റംചെയ്ത്, അനുയോജ്യമായി ഒരുചിത്രം തിരഞ്ഞെടുക്കണം. അതുകൊണ്ടാണ് ഉഗര്‍ മുസ്ലീങ്ങള്‍ (സിങ്കിയാംഗ്പ്രവിശ്യ), മുഹമ്മദ് മുതലായ മുസ്ലീംപേരുകളിടരുത് എന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആ സാഹചര്യം ഇവിടെയില്ല. അതുകൊണ്ട് ഒരു നിര്‍ബന്ധവുമില്ല.
തമിഴടക്കം പതിനേഴ് സമ്പുഷ്ടഭാഷകളുള്ള ഭാരതത്തിന് ഇംഗ്ലീഷ് എന്ന ഊന്നുവടിയുടെ ആവശ്യമില്ല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇംഗ്ലീഷോ മറ്റു യൂറോപ്യന്‍ ഭാഷകളോ തുടരുന്നുണ്ടായിരിക്കും. കാരണം അവര്‍ക്ക് റോമന്‍ലിപിയല്ലാതെ മറ്റൊരു ലിപിയില്ല. അതല്ല ഭാരതത്തിന്റെ സ്ഥിതി. നമ്മുടെ പൈതൃകം എന്തെന്നറിയാത്തവരാണ് ഇംഗ്ലീഷിനുവേണ്ടി വാദിക്കുന്നത്. ഈ പ്രതിഷേധത്തിന്റെ ആണിവേര് കൊളോണിയല്‍ ചരിത്രകാരന്മാര്‍ നട്ടുവളര്‍ത്തിയ ആര്യന്‍ആക്രമണം എന്ന അയഥാര്‍ത്ഥ സിദ്ധാന്തമാണ്. അത് ഭാരതീയരെ ആര്യന്മാരും ദ്രാവിഡന്മാരുമായി വേര്‍തിരിച്ചു. ഈ കൃത്രിമ വേര്‍തിരിവു മറികടക്കുവാന്‍ നമുക്ക് കഴിയണം.