Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാര്‍ക്‌സ് ഇച്ഛിച്ചതും ലെനിന്‍ കല്‍പ്പിച്ചതും (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 28)

മുരളി പാറപ്പുറം

Print Edition: 7 April 2023

മാര്‍ക്‌സിസം ശാസ്ത്രമാണെന്ന വലിയ തെറ്റിദ്ധാരണയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തി അത് വികസിപ്പിക്കാവുന്നതാണെന്നും, വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനം. ഒരേ ശാസ്ത്ര ശാഖയില്‍ തന്നെ നിരവധി കണ്ടുപിടുത്തങ്ങള്‍ നടക്കാറുണ്ടല്ലോ. ഒരേ ആള്‍തന്നെയോ നിരവധിയാളുകളോ ഇത് ചെയ്യാം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്നെയാണല്ലോ പൊതു ആപേക്ഷികതാ സിദ്ധാന്തവും സവിശേഷ ആപേക്ഷികതാ സിദ്ധാന്തവും കണ്ടുപിടിച്ചത്. ക്വാണ്ടം ഫിസിക്‌സിന്റെ കാര്യത്തില്‍ പല ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് നടത്തിയ ഒരു കണ്ടെത്തല്‍ പടിപടിയായി വികസിപ്പിച്ചിട്ടുള്ളതും കാണാം. എന്നാല്‍ ഇങ്ങനെയൊരു സാധ്യത മാര്‍ക്‌സിസത്തിനില്ല. കാരണം അത് ഒരു ശാസ്ത്രമല്ല. ഈ സത്യം സമര്‍ത്ഥമായി മറച്ചുപിടിച്ചുകൊണ്ടാണ് ലെനിന്‍ മാര്‍ക്‌സിസത്തെ വികസിപ്പിച്ചു, മാവോ വികസിപ്പിച്ചു എന്നൊക്കെയുള്ള പൊള്ളയായ അവകാശവാദങ്ങള്‍ പാര്‍ട്ടി ബുദ്ധിജീവികള്‍ ഉന്നയിച്ചുപോരുന്നത്.

ഭൗതികവാദത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന് സ്ഥാപിച്ചെടുക്കാന്‍ ഏംഗല്‍സ് ഒരു ശ്രമം നടത്തിയിരുന്നു. ‘ഡയലറ്റിക്‌സ് ഓഫ് നേച്ചര്‍’ എന്ന കൃതി ഇതാണ് ചെയ്യുന്നത്. എന്നാല്‍ നിഷേധത്തിന്റെ നിഷേധം(Negation of Negation) എന്ന മാര്‍ക്‌സിയന്‍ തത്വംതന്നെ ഏംഗല്‍സിന്റെ വാദഗതികളെ പരിഹാസ്യമാക്കുന്നുണ്ട്. പ്രകൃതിയില്‍ എല്ലാം വൈരുദ്ധ്യാത്മകമാണെന്ന് കരുതുന്നതിനെക്കാള്‍ വലിയ അബദ്ധവും അസംബന്ധവും വേറെയില്ല. ഗുരുത്വാകര്‍ഷണത്തിന്റെ വിപരീതബലം കണ്ടെത്താനുള്ള ഏംഗല്‍സിന്റെ ശ്രമം പമ്പരവിഡ്ഢിത്തമായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. ഗുരുത്വാകര്‍ഷണം സാര്‍വത്രികമാണ്. അതിന് വിപരീത ബലമുണ്ടായാല്‍ പ്രപഞ്ചത്തിനുതന്നെ നിലനില്‍പ്പില്ല. പ്രകൃതിയിലെ വൈരുദ്ധ്യങ്ങള്‍ കണ്ടുപിടിക്കാന്‍ നടന്നപ്പോള്‍ മാര്‍ക്‌സിനും ഏംഗല്‍സിനും തങ്ങള്‍ രൂപംനല്‍കിയ സിദ്ധാന്തത്തിലെ വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയി.

മാര്‍ക്‌സിന്റെ മോഹം
സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ബര്‍ട്രാന്റ് റസ്സല്‍ ലെനിനെ വിശേഷിപ്പിച്ചത് സങ്കുചിത മനസ്‌കനായ കടുംപിടുത്തക്കാരന്‍, തരംതാണ ദോഷൈകദൃക്ക് എന്നൊക്കെയാണ്. ”നേരില്‍കണ്ടപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ലെനിന്‍ മഹാനായ ഒരു മനുഷ്യനാണെന്നൊന്നും എനിക്ക് തോന്നിയില്ല. ഒരു ആശയഭ്രാന്തന്‍, മംഗോളിയന്‍ മൃഗീയതയുടെ പ്രതീകം എന്നൊക്കെയുള്ള തോന്നലാണ് എന്നിലുളവാക്കിയത്. മനുഷ്യരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് അയാള്‍ അട്ടഹസിക്കുന്നതു കണ്ടപ്പോള്‍ എന്റെ രക്തം തണുത്തുറഞ്ഞു പോയി.” (169)ഇതേ ലെനിന്റെ കയ്യില്‍ മാര്‍ക്‌സിസം കിട്ടിയപ്പോള്‍ അത് ശാസ്ത്രങ്ങളുടെയും ശാസ്ത്രമായി മാറിയെന്നാണ് അവകാശവാദം! ലെനിന്‍ മഹാനായ ശാസ്ത്രജ്ഞനും!

മാര്‍ക്‌സ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എങ്കിലും മാര്‍ക്‌സ് അതിനുനേരെ കണ്ണടച്ചു. റഷ്യയിലെങ്കിലും വിപ്ലവം നടന്നുകാണാനുള്ള മോഹംകൊണ്ടായിരുന്നു ഇത്. പില്‍ക്കാലത്ത് മാര്‍ക്‌സിസത്തെ റഷ്യന്‍ സാഹചര്യത്തിന് അനുസൃതമായി തന്നിഷ്ടംപോലെ മാറ്റിമറിച്ച ലെനിന്‍ അത് തികഞ്ഞ ശാസ്ത്രമാണെന്ന് വീറോടെ വാദിച്ചു. മാര്‍ക്‌സിസം ശാസ്ത്രവും സത്യവും അനശ്വരവുമാണെന്ന് ലെനിന്‍ ലോകത്തോട് പ്രഖ്യാപിച്ചു. 1883ല്‍ മാര്‍ക്‌സും 1895 ല്‍ ഏംഗല്‍സും മരിച്ചുകഴിഞ്ഞതിനാല്‍ ലെനിന്‍ പറയുന്നതായി മാര്‍ക്‌സിസത്തിന്റെ അവസാനവാക്ക്. 1917 ല്‍ റഷ്യയുടെ അധികാരം പിടിച്ചതോടെ ലെനിന്‍ മഹാനായ ശാസ്ത്രജ്ഞനായി അംഗീകരിക്കപ്പെട്ടു!

മാര്‍ക്‌സിസം ശാസ്ത്രമല്ലെന്ന് തുടക്കം മുതല്‍ തന്നെ അറിയാവുന്ന രണ്ടുപേര്‍ മാര്‍ക്‌സും ഏംഗല്‍സുമായിരുന്നു. തങ്ങളുടെ മുന്‍ഗാമികളും സമകാലികരുമായ ചിലര്‍ മുന്നോട്ടുവച്ച ‘ഉട്ടോപ്യന്‍ സോഷ്യലിസം’ അഥവാ സാങ്കല്‍പ്പിക സോഷ്യലിസം അല്ല തങ്ങളുടേത് എന്നു കാണിക്കാന്‍ ‘ശാസ്ത്രീയ സോഷ്യലിസം’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു ഇരുവരും. പക്ഷേ ഇക്കാര്യം അവഗണിച്ച് വര്‍ഗസമരത്തില്‍ അധിഷ്ഠിതമായ ചരിത്രപരമായ ഭൗതികവാദത്തിന് ശാസ്ത്രത്തിന്റെ പദവി ലഭിച്ചു കാണാന്‍ മാര്‍ക്‌സ് വളരെയധികം ആഗ്രഹിച്ചു. ചാള്‍സ് ഡാര്‍വിന്‍ ‘പരിണാമസിദ്ധാന്തം’ പ്രസിദ്ധീകരിച്ചത് ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കാനുള്ള സുവര്‍ണാവസരമായി മാര്‍ക്‌സ് കണ്ടു. ”വര്‍ഗസമരത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ എനിക്ക് ജീവശാസ്ത്രത്തില്‍നിന്ന് ലഭിച്ചിരിക്കുന്നു” (170) എന്നുതന്നെ ഒരു സുഹൃത്തിനുള്ള കത്തില്‍ അതിയായ സന്തോഷത്തോടെ മാര്‍ക്‌സ് എഴുതി.

ഉല്‍പ്പാദന രീതികള്‍, സാമ്പത്തിക വ്യവസ്ഥ, സാമൂഹ്യബന്ധങ്ങള്‍ എന്നിങ്ങനെ എല്ലാംതന്നെ ജീവജാതികളെപ്പോലെ ഏതുകാലത്തും ഉറപ്പായും മുന്‍ അവസ്ഥകളെ അപേക്ഷിച്ച് മേന്മയുള്ളതായിരിക്കുമെന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ പിന്‍പറ്റി മാര്‍ക്‌സ് കണ്ടുപിടിച്ചു! ശാസ്ത്രത്തിന്റെ പരിവേഷം നല്‍കി കമ്യൂണിസം മുതലാളിത്തത്തിന്റെ അനിവാര്യമായ പകരംവയ്ക്കലാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു മാര്‍ക്‌സിന്റെ ശ്രമം. ഈ തന്ത്രം മനസ്സിലാക്കിയതുകൊണ്ടാവാം ഡാര്‍വിന്‍ ഇതിന് നിന്നുകൊടുത്തില്ല. ‘മൂലധനം’ ഒന്നാം വാള്യം ഡാര്‍വിന് സമര്‍പ്പിക്കാനുള്ള മാര്‍ക്‌സിന്റെ ആഗ്രഹം നിരസിക്കപ്പെട്ടതുകൊണ്ടായിരിക്കാം, പിന്നീട് ഡാര്‍വിനെ തള്ളിയ മാര്‍ക്‌സ് മറ്റ് ചില ശാസ്ത്രജ്ഞന്മാരുടെ പിന്നാലെ പോയെങ്കിലും മാര്‍ക്‌സിസത്തിന് ശാസ്ത്രത്തിന്റെ പദവി ലഭിച്ചില്ല.

ലെനിന്റെ കടുംകൈ
പ്രകൃതിയിലെയും ശാസ്ത്രത്തിലെയും എല്ലാ വൈരുദ്ധ്യാത്മക പ്രശ്‌നങ്ങള്‍ക്കും സൈദ്ധാന്തിക പരിഹാരം കണ്ടെത്തിയതായി അവകാശപ്പെട്ട് ഗണിതം, ആസ്‌ട്രോ ഫിസിക്‌സ്, ഫിസിക്‌സ്, രസതന്ത്രം, ജീവശാസ്ത്രം എന്നിവയിലൊക്കെ വൈരുദ്ധ്യാത്മക ബന്ധം അന്വേഷിക്കുകയായിരുന്നു മാര്‍ക്‌സും ഏംഗല്‍സും. ശാസ്ത്രലോകത്തിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ പദാര്‍ത്ഥവും ബോധവും തമ്മിലെ ബന്ധം വിശദീകരിക്കാനാവില്ലെന്ന് ലോകപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന ഏണസ്റ്റ് മാക് (Ernst Mach) ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കുകയുണ്ടായി. ആസ്ട്രിയന്‍ ഭൗതികജ്ഞനായ മാക്കിന്റെ മാര്‍ഗദര്‍ശനത്തിലാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നല്‍കിയത്. ഇതോടെ മാക്കും ഐന്‍സ്റ്റീനും മാര്‍ക്‌സിസ്റ്റുകളുടെ ശത്രുപക്ഷത്തായി. മാക്കിനു മറുപടി പറയാന്‍ ലെനിന്‍ ‘ഭൗതികവാദവും ഇന്ദ്രിയാനുഭവ വിമര്‍ശനവും’ (Materialism and Emperio-Criticism) എന്ന പുസ്തകമെഴുതി. ക്ലാസിക്കല്‍ ഭൗതികവും ആധുനിക ഭൗതികവും വസ്തുവിനെ നിര്‍വചിക്കുന്നതിലുള്ള വ്യത്യാസം പരിഹരിക്കാനാണത്രേ ഇതില്‍ ലെനിന്‍ ശ്രമിച്ചത്.

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ പുസ്തകമെന്ന് ലോകമെമ്പാടുമുള്ള മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികര്‍ വാഴ്ത്തി. ”ബോധത്തില്‍നിന്ന് വേറിട്ട് സ്വതന്ത്രമായാണ് പദാര്‍ത്ഥം സ്ഥിതിചെയ്യുന്നത്. ബോധത്തില്‍ പ്രതിഫലിക്കുന്നത് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാണ്” എന്നതായിരുന്നു ലെനിന്റെ കാഴ്ചപ്പാട്. അത്യന്തം ലളിതവല്‍കൃതമായ ഈ കാഴ്ചപ്പാടിനെ ആധുനിക ഭൗതികശാസ്ത്രജ്ഞന്മാര്‍ പാടെ തള്ളിക്കളഞ്ഞു. പക്ഷേ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തികന്മാര്‍ക്ക് ഇത് സ്വീകാര്യമായില്ല. ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും ലെനിന്‍ ശാശ്വതപരിഹാരം കണ്ടെത്തിയിരിക്കുകയാണെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇവിടെയും നിര്‍ത്താതെ, മാര്‍ക്‌സിസം ഇല്ലായിരുന്നെങ്കില്‍ ആപേക്ഷികതാ സിദ്ധാന്തമോ കണികാ ഭൗതികമോ ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ വാദിച്ചു. ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്റ്റീനെക്കാളും കണികാ ഭൗതികം മാക്‌സ് പ്ലാങ്കിനെക്കാളും മനസ്സിലാവുന്നത് ലെനിനാണെന്നുവരെ സോവിയറ്റ് സൈദ്ധാന്തികര്‍ അവകാശപ്പെട്ടു. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രചാരണമായിരുന്നു ഇത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം മെക്കാനിക്‌സിന്റെയും ഉപജ്ഞാതാക്കളായി കരുതപ്പെടുന്ന മഹാശാസ്ത്രജ്ഞന്മാരെയാണ് ലെനിന്റെ പിന്നില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചത്. തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും മേഖലയില്‍ നടന്നിട്ടുള്ള ഇത്തരം കടുംകൈകള്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്തെ സോവിയറ്റ് യൂണിയനില്‍ എത്രവേണമെങ്കിലും കണ്ടെത്താന്‍ കഴിയും.

തങ്ങളുടെ കാലത്തെ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെക്കുറിച്ച് മാര്‍ക്‌സും ഏംഗല്‍സും ബോധവാന്മാരായിരുന്നു. സെല്ലുലാര്‍ ഘടന, ജീവിവര്‍ഗങ്ങളുടെ പരിണാമം എന്നിവയെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങള്‍ സ്വാഭാവികമായും ഇവരെ ആകര്‍ഷിച്ചു. എന്നാല്‍ ഇത് ശാസ്ത്രത്തോടുള്ള സഹജമായ ആഭിമുഖ്യംകൊണ്ടോ, കണ്ടുപിടുത്തങ്ങളെ അംഗീകരിക്കുന്ന ശാസ്ത്രബുദ്ധികൊണ്ടോ അല്ലായിരുന്നു. തങ്ങളുടെ സിദ്ധാന്തത്തിന്റെ സ്വീകാര്യതയ്ക്കും അതിന് പ്രചാരം ലഭിക്കുന്നതിനുമായിരുന്നു.

ജീവികളെക്കുറിച്ച് ഡാര്‍വിന്‍ അവതരിപ്പിച്ച പരിണാമ സിദ്ധാന്തം പ്രപഞ്ചത്തിലെ എല്ലാറ്റിനും ബാധകമാണ് (Theory of Everything) എന്നൊരു കൗശലമാണ് മാര്‍ക്‌സും ഏംഗല്‍സും പ്രയോഗിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദം നിര്‍മിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാര്യത്തില്‍ മാര്‍ക്‌സിനെ കടത്തിവെട്ടുന്ന പ്രകടനം ഏംഗല്‍സ് നടത്തിയതിന് തെളിവാണ് ‘പ്രകൃതിയിലെ വൈരുദ്ധ്യാത്മകത'(Dialectics in Nature)എന്ന പുസ്തകം. അപൂര്‍ണമായ ഈ കയ്യെഴുത്തു പ്രതി ഏംഗല്‍സിന്റെ മരണശേഷമാണ് പ്രസിദ്ധീകരിച്ചതെങ്കിലും ഏംഗല്‍സിന്റെ ശാസ്ത്രീയബോധത്തിനും മാര്‍ക്‌സിസത്തിന്റെ ശാസ്ത്രീയതയ്ക്കും തെളിവായി പാര്‍ട്ടി ബുദ്ധിജീവികള്‍ ഇത് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

ലെനിന്‍ വെട്ടിത്തുറന്ന വഴിയിലൂടെ മാര്‍ക്‌സിസത്തെ ശാസ്ത്രമാക്കാന്‍ തീവ്രവും അപഹാസ്യവുമായ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയനില്‍ അരങ്ങേറിയത്. ഐറിഷുകാരനായിരുന്ന ജെ.ഡി. ബര്‍ണലിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ അണുഘടകം മുതല്‍ മനുഷ്യന്റെ ചരിത്രം വരെ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും വിശദീകരിക്കാന്‍ കഴിയുന്ന ഒന്നാണ് മാര്‍ക്‌സിസമെന്ന് വാദിച്ചു. ലെനിന്റെ ഉപരിപ്ലവമായ വാദഗതികള്‍ക്ക് ശാസ്ത്രത്തിന്റെ പരിവേഷം നല്‍കുകയാണ് ബെര്‍ണല്‍ ചെയ്തത്. സോവിയറ്റ് യൂണിയന്റെ പിന്‍ബലത്തില്‍ ബെര്‍ണലിന്റെ കണ്ടുപിടുത്തങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കുകയും ശാസ്ത്രമെന്ന രീതിയില്‍ പഠിപ്പിച്ച് പുതുതലമുറയെ വഴിതെറ്റിക്കുകയും ചെയ്തു. മാര്‍ക്‌സിനുപോലും നിശ്ചയമില്ലാതിരുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രം നിര്‍മിക്കപ്പെടുകയായിരുന്നു!

ശാസ്ത്രജ്ഞരും വര്‍ഗശത്രു
മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കൊക്കെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലെ കിടമത്സരങ്ങളും, സോവിയറ്റ് ഭരണകൂടത്തിലെ അധികാര വടംവലികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് 1931 ല്‍ സൈദ്ധാന്തികമായ ഈ ഭിന്നതകള്‍ അവസാനിപ്പിക്കാനുള്ള ഒരു ശ്രമം നടന്നു. ചര്‍ച്ചകളിലൂടെ ഒരൊറ്റ നിലപാടില്‍ എത്തിച്ചേരാനായിരുന്നു ശ്രമം. ആരു പറയുന്നതാണ് കൂടുതല്‍ ശരി, സര്‍വകലാശാലകളില്‍ ആര്‍ക്ക്, ഏതൊക്കെ സ്ഥാനങ്ങള്‍ നല്‍കണം എന്നതു മാത്രമായിരുന്നില്ല ഇവിടെ പ്രശ്‌നം. ആരെയൊക്കെ നിര്‍മാര്‍ജ്ജനം ചെയ്യണം എന്നതായിരുന്നു. തത്വചിന്തയെക്കുറിച്ചായിരുന്നു ചര്‍ച്ചയെങ്കിലും പ്രകൃതിശാസ്ത്രത്തെക്കുറിച്ച്, പ്രത്യേകിച്ച് ജീവശാസ്ത്രത്തെക്കുറിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. ഇതേത്തുടര്‍ന്ന് ഒരു വിഭാഗം യുവതത്വചിന്തകര്‍ സ്റ്റാലിനെ കണ്ടു. വിരുദ്ധപക്ഷങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകണമെന്നതായിരുന്നു ഇവരുടെ അഭ്യര്‍ത്ഥനയെങ്കിലും അധികാരമോഹവും അവസരവാദവുമാണ് ഇവരെ നയിച്ചിരുന്നത്.

1931 ല്‍ സ്റ്റാലിന്റെ ഭരണകാലത്ത് സയന്‍സിന്റെ ചരിത്രത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സോവിയറ്റ് യൂണിയനില്‍നിന്നുള്ള ഒരു പ്രതിനിധിസംഘവും പങ്കെടുത്തു. ഏതെങ്കിലും ഒരു പ്രമുഖ അക്കാദമിക് കോണ്‍ഫറന്‍സില്‍ സോവിയറ്റ് പ്രതിനിധിസംഘം ആദ്യമായി പങ്കെടുക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ്സിനകത്തും പുറത്തും ചലനമുണ്ടാക്കി. ലെനിന്റെ പിന്‍ഗാമിയാവുമെന്ന് കരുതപ്പെട്ടിരുന്ന നിക്കോളായ് ബുഖാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വലിയൊരു പ്രഖ്യാപനവുമായാണ് എത്തിയത്. മാര്‍ക്‌സിസം അങ്ങേയറ്റം ശാസ്ത്രീയമാണെന്നായിരുന്നു ഇവരുടെ അവകാശവാദം. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും സജീവപ്രവര്‍ത്തകനുമായിരുന്ന ബെര്‍ണല്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരില്‍ ഒരാളാണ്. ശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ള ബെര്‍ണല്‍ മാര്‍ക്‌സിസത്തിന്റെ ഒരു ആരാധകന്‍ തന്നെയായിരുന്നു. രാഷ്ട്രീയവും തത്വചിന്തയും ശാസ്ത്രവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ മാര്‍ക്‌സിസത്തെയാണ് ബെര്‍ണല്‍ ആശ്രയിച്ചത്.

ലണ്ടന്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ സോവിയറ്റ് പ്രതിനിധികള്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ചേര്‍ത്ത് ‘ശാസ്ത്രം വഴിത്തിരിവില്‍’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ഇത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും, പുസ്തകമാക്കി പല പതിപ്പുകള്‍ പുറത്തിറക്കി ലോകമാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഏറ്റവും വിചിത്രമായ കാര്യം, പിന്നീട് ഈ ശാസ്ത്രജ്ഞന്മാരെല്ലാം സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം ഉന്മൂലനം ചെയ്യപ്പെട്ടു എന്നതാണ്. സത്യാന്വേഷണം ചിത്തഭ്രമമായും അജ്ഞതയായും ചിത്രീകരിക്കപ്പെട്ടു. 1931 ല്‍ മാര്‍ക്‌സിസത്തിന്റെ ശാസ്ത്രീയതയ്ക്കുവേണ്ടി നിലകൊണ്ട ബുഖാറിന്‍, ബോറിസ് ഹെസെന്‍, നിക്കോളായ് വാവിലോവ് എന്നിവരെ വിപ്ലവത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിച്ച് സ്റ്റാലിന്റെ ഭരണകൂടം ഉന്മൂലനം ചെയ്തു.

ഇവരില്‍ വാവിലോവിന്റെ മരണം അതിദാരുണമായിരുന്നു. ജീവികളുടെ സ്വഭാവങ്ങള്‍ അവ ജീവിക്കുന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന സിദ്ധാന്തം ഫ്രഞ്ച് ജീവശാസ്ത്രജ്ഞനായ ജീന്‍ ലാമാര്‍ക്ക് അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ പാരമ്പര്യാധിഷ്ഠിതമായ ക്രോമോസോമുകളാണ് ജീവികളുടെ സ്വഭാവങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് പിന്നീട് ശാസ്ത്രത്തിന് ബോധ്യം വന്നെങ്കിലും ലൈസെങ്കോ എന്ന സോവിയറ്റ് ശാസ്ത്രജ്ഞന്‍ ‘ലാമാര്‍ക്കിസ’ത്തിന്റെ വക്താവാവുകയും, സോവിയറ്റ് യൂണിയനില്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. സ്റ്റാലിന്റെ ഇഷ്ടക്കാരനുമായിരുന്നു ലൈസെങ്കോ. ജനിതക ശാസ്ത്രത്തിന്റെ കടുത്ത വിരോധിയായ ലൈസങ്കോ അതിനാല്‍ത്തന്നെ ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനായിരുന്ന എന്‍.ഐ. വാവിലോവിന്റെ ജന്മശത്രുവുമായി. മോസ്‌കോ ആസ്ഥാനമായ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഗവര്‍ണറായിരുന്ന വാവിലോവ് സോവിയറ്റ് യൂണിയനില്‍ ജനിതക ശാസ്ത്രത്തിന് അടിത്തറയൊരുക്കിയ ആളായിരുന്നു.

ലെനിനും സ്റ്റാലിനും ശാസ്ത്രജ്ഞരായി മാറിയപ്പോള്‍ ഇവരുടെ കാലത്തെ സോവിയറ്റ് യൂണിയനിലെ ശാസ്ത്രവും ശാസ്ത്രജ്ഞരും കനത്ത വില നല്‍കേണ്ടിവന്നു. ജനിതകശാസ്ത്രത്തിന് സംഭവിച്ച വിപര്യയം ഇതിന് തെളിവാണ്. ജനിതകശാസ്ത്രത്തിന്റെ വക്താവായിരുന്ന ഗ്രിഗറി മെന്‍ഡലിനെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൈവിടുകയും, ജനിതകശാസ്ത്രം തന്നെ കപടശാസ്ത്രമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ജനിതകശാസ്ത്രത്തിന്റെ കാര്യത്തില്‍ സോവിയറ്റ് യൂണിയന്‍ ഏറെ പിന്നോട്ടുപോയി. ജനിതക ശാസ്ത്രത്തെക്കുറിച്ച് സ്റ്റാലിനുണ്ടായിരുന്ന തലതിരിഞ്ഞ കാഴ്ചപ്പാടുകളാണ് റഷ്യയിലെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ നിലനിന്നത്. ജനിതക ശാസ്ത്രത്തെക്കുറിച്ച് സ്വന്തം ഭാഷ്യമാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചത്. ജനിതക ശാസ്ത്രത്തിന് ഏറെ സംഭാവന ചെയ്ത ബിയോവ്, വാവിലോവ് എന്നീ ശാസ്ത്രജ്ഞന്മാര്‍ സ്റ്റാലിന്റെ ഭരണകാലത്ത് പീഡിപ്പിക്കപ്പെട്ടു.

വി.എന്‍. സ്ലെപ്‌കോവ് എന്ന ശാസ്ത്രജ്ഞന്റെ അടുത്ത് പഠനാവശ്യത്തിനുവേണ്ടി പോയതാണ് ബയോവിന് വിനയായത്. സ്ലെപ്‌കോവിന്റെ സഹോദരന്‍ സ്റ്റാലിന്റെ എതിരാളിയായിരുന്ന ബുഖാറിന്റെ സുഹൃത്തായിരുന്നു. ഈ ഒറ്റക്കാരണത്താലാണ് സ്ലെപ്‌കോവിന്റെ വിദ്യാര്‍ത്ഥികളെ വേട്ടയാടിയത്. അറസ്റ്റു ചെയ്ത് നാടുകടത്തിയ ബയോവിന് ക്രൂഷ്‌ചേവിന്റെ കാലത്താണ് സോവിയറ്റ് യൂണിയനില്‍ തിരിച്ചെത്താനായത്. മെന്‍ഡല്‍ തിയറിയുടെ അടിസ്ഥാനത്തില്‍ ചില ജനിതക തത്വങ്ങള്‍ക്ക് രൂപംനല്‍കിയ വാവിലോവ് സൈബീരിയന്‍ ജയിലിലടക്കപ്പെട്ടു. കാര്‍ഷിക ശാസ്ത്രജ്ഞനും സ്റ്റാലിന്റെ അനുചരനുമായിരുന്ന ലൈസെങ്കോയുടെ അനിഷ്ടത്തിനിരയായതാണ് കാരണം. വാവിലോവിന്റെ തത്വങ്ങള്‍ മാര്‍ക്‌സിസത്തിനു വിരുദ്ധമാണെന്ന് ലൈസെങ്കോ സ്റ്റാലിനെ ധരിപ്പിക്കുകയായിരുന്നു. പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായിരുന്നിട്ടും വാവിലോവിന് സൈബീരിയന്‍ തടവറയില്‍ കിടന്ന് മരിക്കേണ്ടിവന്നു. മാര്‍ക്‌സിസത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി സോവിയറ്റ് പാഠ്യപദ്ധതിയില്‍നിന്ന് ജനിതകശാസ്ത്രം നീക്കുകയും, അതിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിന് പിന്നീട് വലിയ വിലകൊടുക്കേണ്ടിവന്നു. ഹരിത വിപ്ലവത്തിലൂടെ ലോകം മുഴുവന്‍ വലിയ കാര്‍ഷിക മുന്നേറ്റം നടത്തിയപ്പോള്‍ റഷ്യയില്‍ ഭക്ഷ്യക്ഷാമം നേരിട്ടു. മാര്‍ക്‌സിസം ശാസ്ത്രമാണെന്ന മുന്‍വിധി വരുത്തിവച്ച ദുരന്തങ്ങളാണ് ഇവയൊക്കെ.

പോപ്പറിന്റെ പ്രഹരം
മാര്‍ക്‌സിന്റെ നാട്ടുകാരനായിരുന്നിട്ടും (പിന്നീട് ബ്രിട്ടീഷ് പൗരത്വമെടുത്തു) പേരുകളില്‍ സാമ്യവുമുണ്ടായിരുന്നിട്ടും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ അവഗണിച്ച ഒരാളുണ്ട്-കാള്‍ പോപ്പര്‍. മലയാളി വായനക്കാര്‍ തീരെ പരിചയപ്പെടാതിരുന്ന ഒരാളാണ് പ്രതിഭാശാലിയായിരുന്ന ഈ തത്വചിന്തകന്‍. മാര്‍ക്‌സിസം ശാസ്ത്രമാണെന്ന അവകാശവാദത്തെ കടപുഴക്കിയെറിഞ്ഞതാണ് കോള്‍ പോപ്പറിന് ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാരണം.

കാള്‍ പോപ്പര്‍ (1902-1994) മുന്നോട്ടുവച്ച കപടീകരണ സിദ്ധാന്തം(Falsification Theory പാശ്ചാത്യലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. അതുവരെ സ്വീകാര്യമായിരുന്ന ശാസ്ത്രത്തിന്റെ നിര്‍വചനത്തെ ഈ സിദ്ധാന്തത്തിലൂടെ പോപ്പര്‍ മാറ്റിമറിച്ചു. സ്ഥലകാല ഭേദമന്യേ സത്യമെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് ശാസ്ത്രം എന്നതിനുപകരം, തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് ശാസ്ത്രം എന്ന് പോപ്പര്‍ സ്ഥാപിച്ചു. ക്ലാസിക്കല്‍ ഭൗതികത്തില്‍നിന്ന് കണികാഭൗതികത്തിലേക്കുള്ള പാശ്ചാത്യ ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഓരോ കണ്ടുപിടുത്തവും അതിനു മുന്‍പുള്ള കണ്ടുപിടുത്തങ്ങളെ തിരസ്‌കരിക്കുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടാവുന്നതാണ്. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയാത്തത് ശാസ്ത്രമാവില്ലെന്ന നിര്‍വചനം സാധ്യമായതോടെ ശാസ്ത്രത്തെ സംബന്ധിച്ച പല അബദ്ധധാരണകളും തിരുത്തപ്പെട്ടു. ആത്മീയതയ്ക്ക് വിരുദ്ധവും അതിന്റെ നിഷേധവുമാണ് ശാസ്ത്രമെന്ന ധാരണ ഇതിലൊന്നാണ്. പ്രപഞ്ചസത്യം പരീക്ഷണശാലകള്‍ക്കപ്പുറം തിരയേണ്ടതുണ്ടെന്നും തിരിച്ചറിയപ്പെട്ടു. ജര്‍മന്‍ ശാസ്ത്രജ്ഞനും ഊര്‍ജതന്ത്രത്തിലെ നൊബേല്‍ പുരസ്‌കാരജേതാവുമായ മാക്‌സ് പ്ലാങ്കില്‍ നിന്ന് ആരംഭിക്കുന്ന ക്വാണ്ടം മെക്കാനിക്‌സിന്റെ ചരിത്രം തന്നെ മുന്‍കാല കണ്ടുപിടുത്തങ്ങള്‍ ‘തെറ്റാണെന്ന്’ കണ്ടെത്തി പുതിയ സത്യങ്ങളിലേക്ക് എത്തിച്ചേരുന്നതാണല്ലോ. ‘ശാസ്ത്രത്തിന്റെ തത്വശാസ്ത്രം’ എന്ന പഠനമേഖലയെ അത്യന്തം വിപുലമാക്കിയ പോപ്പറിന്റെ സിദ്ധാന്തം ഇതിലൂടെ കൂടുതല്‍ ശരിവയ്ക്കപ്പെടുന്നുണ്ട്.

ആദിയില്‍ ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്നത് ക്രൈസ്തവ മതവിശ്വാസമാണല്ലോ. ഇത് തെറ്റാണെന്നു പോലും തെളിയിക്കാനാവില്ല. അതുകൊണ്ട് അത് ശാസ്ത്രമല്ല. എന്നാല്‍ സമൂഹം അനിവാര്യമായിത്തന്നെ മുതലാളിത്തത്തില്‍നിന്ന് കമ്യൂണിസത്തിലേക്കു മാറുമെന്ന മാര്‍ക്‌സിന്റെ പ്രവചനം തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നതിനാല്‍ അത് ശാസ്ത്രമാണെന്ന കാള്‍ പോപ്പറിന്റെ നിലപാട് മാര്‍ക്‌സിസ്റ്റുകളെ വെട്ടിലാക്കി. ഒരേസമയം മാര്‍ക്‌സിസം തെറ്റാണെന്നും അതുകൊണ്ട് ശാസ്ത്രമാണെന്നും പറയുന്നതിനെ പ്രതിരോധിക്കാനാവാതെ അവര്‍ വിഷമിച്ചു. 1970 കളുടെ അന്ത്യത്തിലാണ് പോപ്പര്‍ തന്റെ ‘കപടീകരണ സിദ്ധാന്ത’ത്തിലൂടെ മാര്‍ക്‌സിസം തെറ്റാണെന്ന് തെളിയിച്ചത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും തകര്‍ന്നതും, ചൈന മാര്‍ക്കറ്റ് സോഷ്യലിസം സ്വീകരിച്ചതുമൊക്കെ മാര്‍ക്‌സിസം തെറ്റാണെന്ന പോപ്പറിന്റെ നിഗമനം ചരിത്രപരമായി ശരിവച്ചു.

യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ സ്വയം കരുതുന്നതുപോലെ മാര്‍ക്‌സിസം ശാസ്ത്രമല്ലെന്നാണ് കാള്‍ പോപ്പര്‍ സ്ഥാപിച്ചത്. തന്റെ വിമര്‍ശനത്തിലൂടെ പോപ്പര്‍ മാര്‍ക്‌സിസത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നുവെന്ന യുക്തിരഹിതമായ ഒരു വാദമാണ് മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികര്‍ ഉന്നയിച്ചത്. പോപ്പറുടെ സര്‍വനാശകമായ ആക്രമണത്തെ നേരിടാന്‍ ഇവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. യുവാവായിരിക്കെ മാര്‍ക്‌സിസത്തിന്റെ വ്യാഖ്യാനക്ഷമതയില്‍ ആകൃഷ്ടനായി പോപ്പറും മാര്‍ക്‌സിസ്റ്റാവുകയുണ്ടായി. എന്നാല്‍ പിന്നീട് ഇത് ഒരു മിഥ്യാബോധമാണെന്നും മാര്‍ക്‌സിസത്തിന്റെ ദൗര്‍ബല്യമാണിതെന്നും തിരിച്ചറിയുകയായിരുന്നു. ”അപകടകരമായ ഒരു തത്വസംഹിത വിമര്‍ശനരഹിതമായും തെളിവില്ലാതെയും സ്വീകരിക്കുകയായിരുന്നു ഞാന്‍… വിമര്‍ശനാത്മകമായി വീക്ഷിച്ചപ്പോള്‍ അതിന്റെ വിടവുകളും അസ്ഥിരതയും വ്യക്തമായി. പതിനേഴ് വയസ്സായതോടെ ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റ് വിരുദ്ധനായി.” (171) ആഡ്‌ലറുടെ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍പോലെ കപടശാസ്ത്രമാണ് മാര്‍ക്‌സിസമെന്നും, അതിനെ ശാസ്ത്രീയമെന്നു വിശേഷിപ്പിക്കാനാവില്ലെന്നുമാണ് പോപ്പര്‍ വിലയിരുത്തിയത്. മാര്‍ക്‌സിസം ഒരു ശാസ്ത്രമല്ല. അതൊരു വിശ്വാസസംഹിതയാണ്. ലെനിനും മറ്റും മാര്‍ക്‌സിസത്തെ വികസിപ്പിക്കുകയായിരുന്നില്ല. ഈ വിശ്വാസസംഹിതയെ വ്യാഖ്യാനിക്കുകയായിരുന്നു.

(തുടരും)
അടിക്കുറിപ്പുകള്‍:-
169)- Bolshevism- Practice and Theory, Bertrand Russel. 170)- Correspondance, Karl Marx 171)- Unended Quest: An Intellectual Autobiography, Karl Popper.

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies