Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

വേവുകടല്‍

ബിജു

Print Edition: 24 March 2023

കുത്തിയൊലിച്ചൊഴുകുന്ന പുഴപോലെയാണ് കര്‍ക്കിടകത്തിലെ മഴ. ഇരുള്‍ മൂടിയ മാനത്തുനിന്നും വീണമീട്ടുംപോലെ പെയ്തുവീഴുന്ന മഴത്തുള്ളികള്‍ക്ക് മണ്ണിനേയും പൂക്കളേയും ഇലകളേയും മാത്രമേ നനക്കാനാകൂ. ക്ലാസില്‍ കുട്ടികളോട് പറയുംപോലെ എഴുന്നേറ്റുനിന്ന് പറയുവാനൊരു ശ്രമം നടത്തിയെങ്കിലും രേഖ പരാജയപ്പെട്ടു. അല്പനിമിഷം മുന്‍പ് വിദേശത്തുനിന്നും വന്ന മകളുടെ വോയ്‌സ് മെസേജിനു മുന്നില്‍ കര്‍ക്കിടകമഴ വെറും പൊട്ടുകുമിളകളായി മാറുകയായിരുന്നു.

കുറച്ചുനേരമായി മഴകണ്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട്. മനസ്സിനൊരു ശമനം കിട്ടുമെന്ന് കരുതിയാണ് ജനല്‍പാളി തുറന്നിട്ട് ചുമരിനോട് ചേര്‍ന്നു നിന്നത്. കുറച്ചുനേരം കണ്ടുനിന്നപ്പൊഴേ മഴ കണ്ണില്‍ നിന്നും മാഞ്ഞുപോയി. അവളുടെ ശബ്ദം പോലെ കാതില്‍ മൂളുന്ന ഇരമ്പലിനൊപ്പം വേവുപിടിച്ച ഏതോ കടലും മനസ്സിലേക്ക് ആര്‍ത്തലച്ച തിരമാലകളായെത്തി. തണുപ്പുള്ള ആ രാവിലും രേഖ വിയര്‍ത്തു.

”അമ്മക്കത് പറയാം. പരീക്ഷയാണത്രേ. പഠിച്ചിട്ടിപ്പോ കളക്ടറൊന്നും ആകാന്‍ പോണില്ല്യല്ലോ. റാങ്ക് നേടി പാസ്സായാലും അങ്കണവാടീലെ ടീച്ചറുദ്യോഗം തന്നെ നോക്കണ്ടേ…?” മൂന്നുമാസം മുന്‍പ് മകള്‍ ദേഷ്യത്തോടെ ചൊരിഞ്ഞ വാക്കുകള്‍ വല്ലാത്ത വിതുമ്പലോടെയാണ് ഹെല്‍പ്പറായ മായയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രേഖ ഓര്‍ത്തു പറഞ്ഞത്.

”ചേച്ചിയിപ്പോള്‍ ഏതു പരീക്ഷയാണ് എഴുതുന്നത്…?” മായ ചോദിച്ചു.
”ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റാണ്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍. എടീ.. അത് പാസ്സായാല്‍ നമ്മുടെ പഞ്ചായത്തില്‍ തന്നെ വേക്കന്റുണ്ട്…”
”ചേച്ചി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണല്ലേ…?” ഉരുട്ടിയ ചോറുരുള വായിലേക്കെടുക്കാനാകാതെ മായയുടെ കൈ തളര്‍ന്നു. ഒരുനിമിഷം അവരെന്തോ ആലോചിച്ചുപോയെന്ന് തോന്നി.
”എടീ.. ഡിഗ്രി സെക്കന്റിയറിനു പഠിക്കുമ്പോഴാണ് എന്റെ കല്ല്യാണം നടന്നത്. തുടര്‍ന്ന് പഠിപ്പിച്ചോളാം എന്ന് പറഞ്ഞാണ് കെട്ടിയത്. കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ പഠനത്തിന്റെ കാര്യം ചോദിച്ചു. അന്നേരം ആളുടെ തരം മാറി. നിന്നെ പഠിപ്പിച്ച് ജോലി കിട്ടീട്ട് വേണ്ട ഈ കുടുംബം കഴിയാന്‍ എന്നായി. ഒരുതരം കോംപ്ലക്‌സാണ് അതെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി…”

”എല്ലാ ആണുങ്ങളും അങ്ങനെയാ ചേച്ചി. അച്ഛനും ആണല്ലാതാവില്ലല്ലോ…”
അല്പനിമിഷം മുന്‍പ് ഓര്‍ത്തെടുത്തതെന്തോ ഇക്കിളുപോലെ തികട്ടി മായയുടെ വായില്‍ നിന്നു പുറത്തുവന്നു. അച്ഛനെ ഓര്‍മ്മിച്ചതുകൊണ്ടാകാം ആ കണ്ണുകളില്‍ വിഷാദിയായ ഒരു നദിയുടെ ചാലുപൊട്ടിയത്. അച്ഛന്‍ നല്ലവനായിരുന്നു. പക്ഷേ നിവര്‍ത്തികേടു കൊണ്ടാണ് ആ പിതാവിന് മകളോടങ്ങനെ പറയേണ്ടിവന്നത്. മകളെ നേരിടുവാനുള്ള ശക്തിയില്ലാതാകണം മൂക്കറ്റം അന്ന് കുടിച്ചുവന്നത്. മായയുടെ മുറിയുടെ വാതില് തുറന്ന് കട്ടിളപ്പടിയില്‍ പിടുത്തമിട്ട് കാറ്റത്താടുന്ന പട്ടംപോലെ അയാള്‍ നിന്നാടി.

”പഠിത്തൊക്കെ ഇനി മതിയാക്ക്. അമ്മക്കൊപ്പം പറമ്പില് പണിക്ക് പൊയ്‌ക്കോ. അതാവുമ്പോ കുടുംബത്തൊരു വരുമാനായി..” അച്ഛന്റെ വാക്കുകളോടൊപ്പം കള്ളിന്റെ പുളിച്ച മണവും ബീഡിയുടെ കൂറകുമ്മലും പായ്ക്കരികിലെത്തി മായയെ വീര്‍പ്പുമുട്ടിച്ചു.

”മൂന്നുമാസം കഴിഞ്ഞാ അവളുടെ ഡേറ്റാകും. അതാണവളുടെ കലിപ്പ്…. മൂത്തകൊച്ചിന്റെ പ്രസവത്തിന് ആറുമാസം ലീവെടുത്ത് പോയിനിന്നതാണ്. അവളെ കുറ്റം പറയുന്നില്ല. അമ്മയായാ ഇതൊക്കെ ചെയ്‌തേ പറ്റൂ. ചേട്ടനെ രണ്ടു മാസം മുന്‍പേ ഞാന്‍ കയറ്റിവിട്ടൂ. പക്ഷേ, എന്റെ കാര്യങ്ങളും അവളൊന്നു മനസ്സിലാക്കണ്ടേ…”
മായ അവളുടെ ഓര്‍മ്മകളില്‍ നിന്നും മോചിതയായിട്ടില്ല. അവളെ അതില്‍ നിന്നും മോചിപ്പിക്കലായി പിന്നെ രേഖയുടെ ശ്രമം. ഇനിയുമവിടെയിരുന്നാല്‍ അവള്‍ കരഞ്ഞുപോകുമെന്ന് കണ്ട് ഭക്ഷണം ഒരുവിധം അവസാനിപ്പിച്ച് രേഖ എണീറ്റു.

തണുത്ത് വിറങ്ങലിച്ചു നിന്ന ജനല്‍പാളിയെ നേരിയ കുറ്റബോധത്തോടെ ചേര്‍ത്തടച്ച് തിരിച്ചുനടക്കുമ്പോള്‍ ഓരോ സ്ത്രീകളും ഓരോരോ തോരാമഴയാണെന്ന് രേഖ വെറുതെ ഓര്‍ത്തു.
മകളുടെ വോയ്‌സ് മെസേജ് ഒന്നുകൂടി പ്ലേ ചെയ്തുനോക്കി.
”അമ്മേ.. ഇനി ഒരുമാസമേയുള്ളൂ. അമ്മ ഇതുവരെ ടിക്കറ്റ് പോലും ബുക്ക് ചെയ്തില്ല.” രശ്മിയുടെ ധാര്‍ഷ്ട്യം നിറഞ്ഞവാക്കുകള്‍.
”ഞാന്‍ പറഞ്ഞില്ലേ, രണ്ടുമാസം കഴിഞ്ഞ് ഞാനെത്തിക്കോളാമെന്ന്. പരീക്ഷ പാസ്സായല്ലോ. അതിന്റെ സര്‍ട്ടിഫിക്കറ്റുകളൊക്കെ അപ്‌ലോഡ് ചെയ്യണമെങ്കില്‍ രണ്ടുമാസം പിടിക്കും. അതുകഴിഞ്ഞ് ഞാനെത്തിക്കോളാം.”
”അമ്മേടെ ഒരു പരീക്ഷ. എന്നെകൊണ്ടൊന്നും പറയിക്കേണ്ട. അമ്മയുടെ ഡ്യൂട്ടി നാട്ടുകാരുടെ മക്കളെ നോക്കലല്ല. ഞങ്ങളുടെ മക്കളെ നോക്കലാണ്. കുറച്ചുനാളുകള്‍ കഴിഞ്ഞാല്‍ അവന്റെ ഭാര്യയും പ്രസവിക്കില്ലേ. അപ്പോള്‍ അമ്മ അവിടേക്കും ചെല്ലേണ്ടേ. എന്നെ പോലെയാകില്ല അവന്‍. നല്ല വഴക്ക് പറയും. അമ്മക്കെന്താ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകാത്തത്…?”

”മോളേ അച്ഛനിപ്പോള്‍ അവിടെയില്ലേ. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അമ്മക്ക് ഐ.സി. ഡി.എസ് സൂപ്പര്‍വൈസറാകാം. അമ്മയുടെ ഒരു സ്വപ്നമാണത്..”
”അമ്മയുടെ ഒരു സ്വപ്നം..! അല്ല, ഞാന്‍ ചോദിക്കട്ടെ. അമ്മക്കെന്തിനാ ഒരു ജോലി…? മക്കള് രണ്ടുപേരുടേയും കല്യാണം കഴിഞ്ഞു. അച്ഛനാണേല്‍ നല്ല ബിസിനസുമുണ്ട്. ആഭരണങ്ങളാണെങ്കില്‍ ഇട്ടുമൂടാനുള്ള പൊന്നും കൈത്തണ്ട നിറയെയുണ്ട്. പിന്നെ ആര്‍ക്കുവേണ്ടിയാണ് അമ്മ ഇങ്ങനെ അദ്ധ്വാനിക്കുന്നത്…?”
”കൂട്ടിലടച്ച തത്തയല്ല ഞാന്‍..!” പറയേണ്ടിവന്നു, അതുംകടുപ്പിച്ച്.

”എന്ത് പറഞ്ഞാലും വേണ്ടില്ല. ഇന്നുതന്നെ സുഭാഷിന്റെ അടുത്തുചെന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. ഒരുമാസം തികയാന്‍ നിക്കുമെന്ന് തോന്നുന്നില്ല. മനുവിന്റെ അമ്മക്ക് പ്രഷറും ഷുഗറുമൊക്കെ ഉണ്ടെന്ന്. അവരാരും വരില്ല. അമ്മയുടെ ജോലി പോയാപോട്ടേന്നു വെയ്ക്കാം. ഇന്ന് തന്നെ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. ഞാന്‍ പിന്നെ വിളിക്കാം. മനു വെയ്റ്റ് ചെയ്യാണ്. നടക്കാന്‍ ചെല്ലാന്‍…”

പുറത്ത് മഴ നിലച്ചിരുന്നു. അവസാനതുള്ളി ഇറ്റുവീണത് മൊബൈലിന്റെ സ്‌ക്രീനിനു മുകളിലാണ്. രേഖ കണ്ണുതുടച്ചു.

അവള്‍ പറഞ്ഞതിലും കാര്യമില്ലാതില്ല. ആര്‍ക്കുവേണ്ടിയാണ് ഞാന്‍ ഇങ്ങനെ അദ്ധ്വാനിക്കുന്നത്. ഒന്നിനും ഇവിടൊരു കുറവുമില്ലല്ലോ. എല്ലാം വേണ്ടുവോളമുണ്ട്. ഒന്നുമില്ലാത്ത പാവപ്പെട്ട ആയിരങ്ങള്‍ തൊഴിലിനുവേണ്ടി തെരുവില്‍ അലയുകയാണ്. ഞാന്‍ ഒഴിഞ്ഞുകൊടുത്താല്‍ ഒരുപക്ഷേ ഒരു കുടുംബം തന്നെ രക്ഷപ്പെട്ടെന്ന് വരാം. തന്റേത് വെറും ആഗ്രഹങ്ങള്‍ മാത്രമല്ലേ. ആഗ്രഹങ്ങളേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ആവശ്യകതകള്‍ക്കാണ്. ലൈറ്റ് ഓഫ് ചെയ്ത് ബെഡിലേക്ക് ചായുമ്പോള്‍ രേഖ ചില തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്ന് തോന്നി.
പിറ്റേന്ന് രാവിലെ അങ്കണവാടിയിലെത്തും മുന്‍പ് പട്ടണത്തിലുള്ള സുഭാഷിന്റെ ട്രാവല്‍ ഏജന്‍സിയിലേക്കു കയറി. സുഭാഷ് ഒരു ബന്ധുകൂടിയാണ്. രശ്മിയും സുഭാഷും ഒന്നിച്ചാണ് പഠിച്ചത്. രേഖയെ കണ്ടപ്പോള്‍ തന്നെ സുഭാഷിന് കാര്യം മനസ്സിലായി. ”എന്നാണ് ചേച്ചി ഡെലിവറി?” അവനെന്തും നിസ്സാരമാണ്. ജനനവും മരണവും നിസ്സാരമായി കാണുന്നവര്‍ക്കേ ജീവിതത്തെ കരുത്തോടെ നേരിടാനൊക്കൂ.
”അടുത്ത മാസം.” രേഖ തിരക്കഭിനയിച്ച് ബാഗില്‍ നിന്നും ആധാര്‍കാര്‍ഡും പേഴ്‌സുമെടുക്കുന്നതിനിടയില്‍ മറുപടി കൊടുത്തു.

”ചേച്ചി ലീവെടുത്ത് പോകേണ്ടെ…?” അവന്‍ വിടാന്‍ ഭാവമില്ല.
”വേണം…”
”ഒരു ഹോംനഴ്‌സിനെ വെച്ചൂടെ..?” എന്തിനാണ് ഇതൊക്കെ ഇവന്‍ അറിയുന്നതെന്നോര്‍ത്തു.
”വെക്കാം, എന്നാലും അമ്മയോളം വരില്ലല്ലോ…” വകതിരിവ് പറഞ്ഞു കൊടുക്കേണ്ടി വന്നു.
”ഹോംനഴ്‌സിന് കൊടുക്കേണ്ട പണം ലാഭിക്കാലോ അല്ലേ…?”
അര്‍ത്ഥംവെച്ചുള്ള അവന്റെ ചോദ്യം കുറിക്കുകൊള്ളുന്നത് രശ്മിയിലേക്കാണെങ്കിലും തനിക്കും വേദനിക്കുമെന്ന് ഇവനറിയില്ലേ.. ഒരു അമ്മയോടാണ് ഇവന്റെ ചോദ്യം. എന്നിരുന്നാലും രശ്മിയെ
എന്നേക്കാള്‍ നന്നായി അവന്‍ മനസ്സിലാക്കിയിട്ടുണ്ടാകണം.
”ചേച്ചി ഒരു ഹോംനഴ്‌സിന് അവിടെ അമ്പതിനായിരം രൂപയെങ്കിലും മാസം കൊടുക്കേണ്ടിവരും. ചേച്ചി ചെന്നാല്‍ അതൊഴിവാക്കാമല്ലോ…” എന്നോട് അവനപ്പോള്‍ അനുകമ്പയുണ്ട്…!
അവനോട് തര്‍ക്കിക്കാനോ ശരിവെയ്ക്കാനോ നിന്നില്ല. അടുത്ത ഡേറ്റിന് ബുക്ക് ചെയ്‌തോളൂ എന്നു പറഞ്ഞ് ധൃതിയില്‍ ഇറങ്ങി.

രാവിലെ മാനം തെളിഞ്ഞ് കിടപ്പാണ്. മനുഷ്യരുടെ സ്വാഭാവംപോലെതന്നെ ഏതു നിമിഷവും നിറംമാറുന്ന കാലാവസ്ഥ. തല ചുട്ടുപൊള്ളി തുടങ്ങി. ഇത്രവേഗം നട്ടുച്ചയായോ എന്നുപോലും തോന്നിപോയി. പിന്നില്‍ നിന്നു ബസ് വന്നപ്പോള്‍ കൈകാണിച്ചു നിര്‍ത്തി. കേറിയപാടെ ഒഴിഞ്ഞ സീറ്റ് കണ്ടു. ഇരുന്നപ്പോള്‍ അല്പം ആശ്വാസം തോന്നി.
സുഭാഷ് പറഞ്ഞത് നേരാണെന്ന് വിശ്വസിക്കാതിരിക്കാന്‍ കഴിയുന്നില്ല. അവര്‍ രണ്ടുപേരും ഇന്നവിടെ നഴ്‌സ്മാരാണ്. രണ്ടുപേരുടേയും വരുമാനം രണ്ടുലക്ഷം രൂപയോളം വരും. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രശ്മി രേഖക്കായി അയച്ചുകൊടുത്ത തുക ആകെ അയ്യായിരം രൂപയാണ്. രണ്ടു തവണയായി ഓണത്തിന് രണ്ടായിരത്തി അഞ്ഞൂറ് വീതം അയച്ചു തന്നിരുന്നു.
അങ്കണവാടിയിലെത്തിയപ്പോള്‍ പതിനൊന്നുമണിയായി.
”ബ്ലോക്കില്‍ നിന്നും സാറ് വിളിച്ചിരുന്നു.” മായ അറിയിച്ചു.
”ഇന്നലെ നീ റിപ്പോര്‍ട്ട് കൊടുത്തില്ലേ…?”
”കൊടുത്തു. അതല്ല, പുതിയ സര്‍വ്വെ വരുന്നുണ്ടത്രേ. ആരോഗ്യസര്‍വ്വെ… വന്നുകഴിഞ്ഞാല്‍ സാറിനെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്…”

കുട്ടികളെല്ലാം ഇന്ന് ഹാജരുണ്ട്. ലക്ഷംവീട് കോളനിയിലെ കുട്ടികളാണ് അധികവും. അവര്‍ ടീച്ചറെ കണ്ടപ്പോള്‍ ഭവ്യതയോടെ എഴുന്നേറ്റുനിന്നു. നിഷ്‌കളങ്കമായ പത്തൊന്‍പത് കൊച്ചുമുഖങ്ങള്‍. ചിരിതൂകിയും അങ്കലാപ്പ് വിടാതെയുമുള്ള കുഞ്ഞുമുഖങ്ങള്‍. പലപ്പോഴും ആകാശത്ത് മിന്നിത്തിളങ്ങി നില്‍ക്കുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ് ഇവരെ കാണുമ്പോള്‍ ഓര്‍മ്മ വരിക.

”അമ്മയുടെ ഡ്യൂട്ടി നാട്ടുകാരുടെ മക്കളെ നോക്കലല്ല. ഞങ്ങളുടെ മക്കളെ നോക്കലാണ്…” രശ്മിയുടെ വാക്കുകള്‍ ആരോചകമായി തോന്നി.
ഉച്ചയൂണിനുശേഷം രേഖ ബ്ലോക്ക് ഓഫീസിലേക്കുപോയി. സാറിനെ നേരില്‍ കാണണമെന്നുള്ളതുകൊണ്ട് ഫോണില്‍ വിളിച്ചില്ല. ഭാഗ്യത്തിന് സാറപ്പോള്‍ അവിടെ ഉണ്ടായിരുന്നു. കണ്ടയുടനെ സാറ് വിശേഷങ്ങള്‍ ആരാഞ്ഞു. ”താന്‍ വിദേശത്ത് പോകാന്‍ ഒരുങ്ങുകയാണെന്നു കേട്ടല്ലോ..?”
”അതെ സാറെ. മകളുടെ ഡെലിവറി അടുത്തു. ലീവിനുള്ള അപേക്ഷയുമായാണ് വന്നത്.”
”അപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യേണ്ടെ…?”

”അതൊന്നും വേണ്ടസര്‍. മക്കളേക്കാള്‍ കവിഞ്ഞൊന്നും അച്ഛനമ്മമാര്‍ക്കില്ലല്ലോ…”
”താനേത് ലോകത്താണെടോ ജീവിക്കുന്നേ.. ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെന്റ് എന്താണെന്ന് തനിക്കറിയോ..?” തോമാസ് സര്‍ രേഖയെ കളിയാക്കി.
”എന്താണ് സര്‍..”
”പുതിയ തലമുറ ഒന്നാകെ ഇപ്പോള്‍ യൂറോപ്പിലേക്ക് കുടിയേറുകയാണ്. മുന്‍പ് ഗള്‍ഫിലേക്ക് പറന്നതുപോലെ..”
”അതെ സര്‍, പിള്ളേരുടെ മനസിലൊക്കെ ഇപ്പോള്‍ യൂറോപ്പാണ്.”

”അവിടത്തെ ജീവിതരീതി രേഖക്കറിയില്ലേ. ഇന്റര്‍മീഡിയറ്റ് മുതല്‍ പിള്ളേര് സെപറേറ്റഡ് ആണ്. വിദ്യാഭ്യാസവും തൊഴിലും അവര്‍ ഒന്നിച്ചുകൊണ്ടുപോകും. രക്ഷിതാക്കളും ഫ്രീ. അവര്‍ക്കിഷ്ടമുള്ളിടത്ത് പോവുകയോ താമസിക്കുകയോ ഒക്കെ ചെയ്യാം. മക്കളേയും പേരക്കുട്ടികളേയും ശുശ്രൂഷിച്ച് ജീവിതം മുഴുവന്‍ നീറിനീറി ഇവിടത്തെപ്പോലെ കഴിയേണ്ടി വരില്ലെന്നര്‍ത്ഥം. അവിടെയുള്ളവരും മനുഷ്യര്‍ തന്നെയല്ലേ…?
”സാര്‍… അതൊക്കെ നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതാണോ…?”
”നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി … ഇതല്ലേ ആ സാധനം.. കഷ്ടം. രേഖ ചെല്ല്… എന്താച്ചാ ആയിക്കോ… ആ… ലീവ് ലെറ്റര്‍ ഇങ്ങ് തന്നേര്…”
തോമാസ് സാര്‍ കൈനീട്ടി.
ലീവ്‌ലെറ്റര്‍ നല്‍കാന്‍ രേഖക്ക് മടി തോന്നി. സാറ് ഇത്രയും പറഞ്ഞിട്ട് താനതിന് പുല്ലുവിലപോലും കല്പിച്ചില്ലല്ലോ എന്ന് സാറിന് തോന്നില്ലേ..
”ഞാന്‍ ഒന്നുകൂടി ആലോചിച്ചിട്ട്….” രേഖ നിന്ന് പരുങ്ങി. ”ഉം…” സാറിന്റെ അമര്‍ത്തിയുള്ള മൂളലിന് സ്വതവേയുള്ള ഗര്‍വ്വിനേക്കാള്‍ കനം തോന്നി.

സാറെണീറ്റ് പിന്നിലെ അലമാരയില്‍നിന്നും ഒരു പേപ്പര്‍കെട്ട് എടുത്ത് മേശപ്പുറത്തിട്ടു.
”പത്തു ദിവസത്തിനുള്ളില്‍ സര്‍വ്വെ നടത്തി തീര്‍ക്കണം..” രേഖയോടായി പറഞ്ഞു.
ഓട്ടോ വിളിക്കേണ്ടിവരും ഇതുകൊണ്ടുപോകാന്‍. രേഖ മനസ്സില്‍ പറഞ്ഞു. ഓരോ ദിവസവും പ്രതീക്ഷിക്കാത്ത ചിലവുകളാണ് ഏറിവരുന്നത്. ഇനി പത്തു ദിവസം കുട്ടികളെ നോക്കേണ്ട ചുമതല മായക്കാണ്.
ബ്ലോക്ക് ഓഫീസില്‍നിന്നും ഇറങ്ങിയപ്പോള്‍ കുറച്ചു വൈകി. കുറേ ടീച്ചര്‍മാരെത്തിയിരുന്നു. മാസത്തിലൊരിക്കലാണ് ചിലരെ കാണാന്‍ കിട്ടുക. വിശേഷങ്ങള്‍ അറിഞ്ഞും പറഞ്ഞും സമയം പോയതറിഞ്ഞില്ല. അങ്കണവാടിലേക്ക് പിന്നെ പോകാന്‍ നിന്നില്ല. നേരെ വീട്ടിലേക്ക് പോന്നു.

സന്ധ്യയായതോടെ കര്‍ക്കിടകത്തിലെ കാര്‍മേഘങ്ങള്‍ മാനത്ത് ഇന്നലത്തെപോലെ തന്നെ അണിനിരന്ന് കഴിഞ്ഞു. പതിഞ്ഞ് തണുത്ത കാറ്റും വീശുന്നുണ്ട്. അകലെ നിന്ന് മഴയുടെ ഇരമ്പല് കേള്‍ക്കാം. ദാ.. ആരോ ചരല് വാരി എറിയുന്നു. മഴ പെയ്തു. അല്ല, മഴ തിമര്‍ത്ത് പെയ്യുകയാണ്. രേഖ മഴ കാണാന്‍ ഉമ്മറത്തേക്ക് ഇറങ്ങിനിന്നു.
തോമാസ് സാറിന്റെ വാക്കുകളും മഴയോടൊപ്പം കാതില്‍ വന്നെത്തി. ഇവിടെ സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയമാണ്. ബാല്യത്തില്‍ രക്ഷിതാക്കളെ പേടിച്ചും, വിവാഹിതരായാല്‍ ഭര്‍ത്താവിനെ പേടിച്ചും, പ്രായമായാല്‍ മക്കളെ പേടിച്ചും കഴിയാന്‍ വിധിക്കപ്പെട്ടവരാണ് ശരാശരി ഇന്ത്യന്‍ സ്ത്രീകള്‍…

അകത്തു നിന്നും അപ്പോള്‍ ഫോണിന്റെ ശബ്ദംകേട്ടു. രശ്മിയായിരിക്കും. രേഖ അകത്തേക്ക് ചെന്ന് ഫോണെടുത്തു. സ്‌ക്രീനില്‍ രശ്മിയുടെ ചിരിക്കുന്ന ഫോട്ടോ. രശ്മി എന്താകും പറയാന്‍ പോകുന്നതെന്ന് ഒരുവട്ടം ചിന്തിച്ചു. ”അമ്മ ടിക്കറ്റ് ബുക്ക് ചെയ്‌തോ..? ഇതാകും അവള്‍ക്ക് ചോദിക്കാനുണ്ടാവുക. ഈ അടുത്ത ദിവസങ്ങളില്‍ അവള്‍ക്ക് ഇതല്ലാതെ മറ്റൊന്നും ചോദിക്കാനുണ്ടായിരുന്നില്ലല്ലോ.. ഒരപരിചിതനോടെന്നപോലെ രേഖ ഫോണിനടുത്തു നിന്നും മാറി നിന്നു. രശ്മി ചിരിച്ചുകൊണ്ട് ടേബിളിനു മുകളില്‍ കിടക്കുകയാണ്. രേഖ ബാഗില്‍നിന്നും ലീവ്‌ലെറ്റര്‍ എടുത്തു. ഒരുവട്ടം അതിലെ അക്ഷരങ്ങളിലൂടെ കണ്ണുകള്‍ ഇഴഞ്ഞു.

സര്‍,
മകളുടെ ഡെലിവറി അടുത്ത മാസം ആദ്യം ആയതുകൊണ്ട് മൂന്ന് മാസം എനിക്ക് ലീവ് അനുവദിച്ചു തരണമെന്ന് വിനീതമായി ഞാന്‍ ……

നൂറുവട്ടം പിച്ചിച്ചീന്താനാണ് ആദ്യം തോന്നിയതെങ്കിലും മുറ്റത്ത് വെള്ളം ഒഴുകിപ്പോകുന്നതോര്‍ത്ത് കത്തിനെ പലവഴി മടക്കി ഒരു കൊച്ചുതോണിയുണ്ടാക്കി. പലപ്പോഴായി വാങ്ങിച്ചുകൂട്ടിയ ഏകാകിയായ സ്ത്രീകളുടെ ചെറിയ പ്ലാസ്റ്റിക് രൂപങ്ങളിലൊന്ന് അലമാരയില്‍ നിന്നെടുത്ത് തോണിയില്‍വെച്ചു. പിന്നെ മുറ്റത്തെ ചാലിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളത്തില്‍ തോണിയെ ഇറക്കി. തുഴക്കാരനില്ലാതെ തോണി ഒഴുകിപ്പോകുന്നത് കുറച്ചുനേരം നോക്കിനിന്നു. മഴയുടെ ഓളങ്ങളില്‍ അത് ചെരിയാതെ പോകുന്നതു കണ്ട് സമാധാനിച്ചു. തിരിച്ചു നടക്കുമ്പോള്‍ നാളെ രാവിലെത്തന്നെ സുഭാഷിനെ വിളിച്ച് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറയണമെന്നും രേഖ ഓര്‍ത്തു.

Share1TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies