ശ്രീരാമന്‍ സീതാന്വേഷണത്തിനായി പോകുമ്പോള്‍ രാമേശ്വരത്ത് തീര്‍ത്ത രാമസേതുവിന്റെ അനുസ്മരണം തൃക്കാക്കരപ്പനുമായി ചേര്‍ത്തു വയ്ക്കപ്പെടുകയാണിവിടെ.
എല്ലാ നന്മകള്‍ക്കും അതിജീവനത്തിനും ഒറ്റപ്പേരേ നമ്മുടെ മനസ്സില്‍ ഇന്ന് അവശേഷിക്കുന്നുള്ളൂ- ഓണം.
ഓണപ്പാട്ടെന്നും ഓണവില്ലെന്നും ഓണക്കോടിയെന്നും ഓണ നിലാെവന്നും ഓണസദ്യയെന്നും ഓണക്കളിയെന്നുമൊക്കെ പേരുനല്‍കി എല്ലാ നന്മകളെയും നാം ഓണത്തോട് ചേര്‍ത്തു വായിക്കും.
ആ ഓണം കഥകളുടെ കടലിരമ്പം മാത്രമല്ല; സ്വത്വബോധത്തെ ഉണര്‍ത്തുന്ന സന്ദേശം കൂടിയാണ്.
അതിനൊരാവര്‍ത്തനം അതിലേറെ ഒരു ഗ്രാമം ഒന്നോടെ ആഘോഷിക്കുന്ന പുരാണപ്രോക്തമായൊരാഘോഷം……….
കാര്‍ഷിക സംസ്‌കാരത്തിന്റെ സ്മൃതി നീര്‍വാഴ്ച…….
അതാണ് ശ്രീരാമന്‍ ചിറകെട്ടോണം!
ശ്രീരാമചന്ദ്രന്‍ ലങ്കയിലേക്ക് കടക്കാന്‍ ചിറ കെട്ടിയതിന്റെ സ്മരണയാണ് ഈ ആഘോഷത്തിന്റെ പിന്‍ബലമെങ്കിലും ഒരു നാട്ടു സംസ്‌കാരത്തിന്റെയും തീണ്ടലും തൊടീലും ഉണ്ടായിരുന്ന കാലത്തുതന്നെ ഒരു ഗ്രാമത്തില്‍ ജാതിഭേദം ഇല്ലാത്ത ഒരു കൂട്ടായ്മയുടെയും കൃഷിയിടത്തിനെ സമൃദ്ധമാക്കിയ ജലസ്രോതസ്സിന്റെ ധന്യതയെയും നമുക്കിതില്‍ കാണാന്‍ കഴിയും. അതോടൊപ്പം ഭക്തിയുടെ കാതല്‍ കൂടിച്ചേരുമ്പോള്‍ പ്രകൃത്യുപാസനയുടെ ചെരാത് തെളിയുകയാണ്.
കന്നിമാസത്തിലെ തിരുവോണനാളില്‍ ചെമ്മാപ്പിള്ളി ഗ്രാമത്തില്‍ ചിറകെട്ടോണം നടക്കുമ്പോള്‍ ആ ചടങ്ങിലേക്ക് തൃപ്രയാര്‍ തേവര്‍ എന്ന ശ്രീരാമചന്ദ്രന്‍ മുതലപ്പുറത്ത് എത്തുമത്രേ. അന്നേദിവസം ക്ഷേത്രനട നേരത്തെ അടയ്ക്കുന്നു. ഈ സമയം വിഷ്ണുമായ തുടങ്ങിയ അംഗരക്ഷകര്‍ തൃപ്രയാര്‍ ക്ഷേത്രകവാടത്തില്‍ കാവല്‍ നില്‍ക്കും പോലും!
എന്തായാലും അന്നേദിവസം തൃപ്രയാര്‍ ക്ഷേത്രത്തിലെ ദീപാരാധനയും അത്താഴപൂജയും നേരത്തെ നടത്തി ദേവസ്വം ശ്രീകാര്യം (ഇപ്പോള്‍ മാനേജര്‍) ശ്രീരാമന്‍ചിറയിലെത്തി അനുമതി നല്‍കുകയെന്നതാണ് മുറ.
തേവരുടെ ഓണം എന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന ചിറകെട്ടിന്റെ വിളംബരമായി ചിറകെട്ടിന് മുന്നോടിയായി കുമ്മാട്ടിയുടെ ഊരുചുറ്റലും നടക്കുന്നു
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തുല്യ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിരമണീയമായ സ്ഥലം നാട്ടുവഴക്കത്തിന്റെയും ശീലത്തിന്റെയും സംസ്‌കാരത്തിന്റെയും മറുമൊഴി കൂടിയാണ്.
ശ്രീരാമന്‍ചിറയിലെ ജലം തൃപ്രയാറപ്പന്റെ പാദാരവിന്ദങ്ങളെ തഴുകി തൃപ്പാദയാര്‍ (തീവ്രാനദി) ആയി മാറുന്നു.
തൃക്കാക്കരയപ്പനെ ശ്രീരാമന്‍ ചിറയില്‍ എഴുന്നള്ളിച്ചു വയ്ക്കുന്നതോടെ ചെമ്മാപ്പിള്ളി, പെരിങ്ങോട്ടുകര പ്രദേശങ്ങളിലെ ഓരോ വീട്ടിലും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. അരി, പയര്‍ എന്നിവ വറുത്ത് നേദ്യം അര്‍പ്പിക്കുന്നു.
ചിറകെട്ടിനായി എത്തിച്ചേരുന്നവര്‍ പുതുതായി നിര്‍മ്മിച്ച സേതുവില്‍ ഒരു പിടി മണ്ണ് സമര്‍പ്പിച്ചുകൊണ്ടാണ് പങ്കാളികളാകുന്നത്. ഭഗവത് പ്രസാദമായി ലഭിക്കുന്ന പണം (പണ്ട് ഒരു നാഴി നെല്ലായിരുന്നു) ഭക്തര്‍ വീടുകളില്‍ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്.
അന്നേദിവസം എത്താന്‍ കഴിയാത്തവര്‍ക്ക് പിന്നീട് ചടങ്ങുമായി ബന്ധപ്പെടുന്നതിന് അവസരമുണ്ട്. അതിങ്ങനെയാണ് തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം സ്വന്തം വാസസ്ഥലത്തു നിന്നോ സേതുവിന് സമീപത്തുനിന്നോ കൊണ്ടുവരുന്ന ഒരു പിടി മണ്ണ് സേതു ബന്ധനത്തില്‍ സമര്‍പ്പിച്ചാല്‍ മതി.
കാലങ്ങള്‍ക്കു മുമ്പ് ഈ ശ്രീരാമന്‍ ചിറകെട്ടോണത്തില്‍ എല്ലാ സമുദായങ്ങളെയും പങ്കെടുപ്പിക്കുന്ന ചില ആചാരങ്ങളും സമുദായങ്ങള്‍ക്ക് ചില അവകാശങ്ങളും ഉണ്ടായിരുന്നു.
പരമ പ്രധാനമായ ചിറകെട്ടിന്റെ അവകാശം ആദ്യകാലത്ത് പറയ സമുദായക്കാര്‍ക്ക് ആയിരുന്നു. അവരാണ് ഇപ്പോഴും ഓലക്കുട സമര്‍പ്പിക്കുന്നത്. (ആ സമുദായക്കാര്‍ അവകാശം ഉപേക്ഷിച്ചു പോയതോടെ ഇപ്പോള്‍ ചിറബന്ധനം നടത്തുന്നത് വേട്ടുവ സമുദായക്കാരാണ്). ഇപ്പോഴുള്ള അവകാശികളായ വേട്ടുവ സമുദായക്കാരാകട്ടെ തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായ ചെമ്മാപ്പിള്ളി പുന്നപ്പിള്ളി മനയിലെ ഇല്ലപ്പറമ്പില്‍ താമസിക്കുന്ന പനോക്കി തറവാട്ടുകാരായ വേട്ടുവ സമുദായാംഗങ്ങളാണ്. ചിറ കെട്ടിനു ശേഷമുള്ള അനുബന്ധ ചടങ്ങുകള്‍ക്കും കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പൂജാസാധനങ്ങള്‍ ഒരുക്കുന്നതിനും ഉള്ള അവകാശം ഇയ്യാനി തറവാട്ടംഗങ്ങളായ ഈഴവ സമുദായത്തിനാണ്. കാഴ്ചക്കുലയും നെല്ലും സമര്‍പ്പിക്കുന്നതിനുള്ള അവകാശം മണിയങ്ങാട്ട് തറവാട്ടിലെ നായര്‍ സമുദായാംഗങ്ങള്‍ക്കും. കത്തി സമര്‍പ്പിക്കുവാന്‍ നെടുന്തേടത്ത് തറവാട്ടിലെ കരുവാന്‍ സമുദായാംഗങ്ങള്‍ക്കും മോതിരം സമര്‍പ്പിക്കുവാന്‍ പതിനെട്ടരാളത്തില്‍ തറവാട്ടുകാരായ തട്ടാന്‍ സമുദായക്കാര്‍ക്കും മുളനാഴി/ ഇടങ്ങഴി സമര്‍പ്പിക്കുവാന്‍ അവകാശം കൂട്ടുമാക്കല്‍ തറവാട്ടിലെ തറവാട്ടിലെ ആശാരി സമുദായക്കാര്‍ക്കും ആണത്രേ!
മാറ്റ്, വെള്ള, കരിമ്പടം, താമ്പൂലം എന്നിവ വെളുത്തേടത്തു നായന്മാരും സമര്‍പ്പിക്കുന്നു. പൂജാവകാശം നമ്പൂതിരിയുടേതാണ്.
ഈ ആചാരം, അവകാശം എന്നിവ സവര്‍ണ്ണ- അവര്‍ണ്ണ ഭേദത്തെ ഇല്ലായ്മ ചെയ്യുന്നുവെന്നു മാത്രമല്ല അക്കാലത്തെ കുലത്തൊഴിലിനോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു എന്ന് കാണാം.
കരുവാന്‍, തട്ടാന്‍, ആശാരി തുടങ്ങിയവര്‍ തൃപ്രയാര്‍ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാചീന കാലം മുതല്‍ ഈ പ്രദേശത്ത് സ്ഥിര താമസമാക്കിയവരാണത്രേ!
മലയാളിയുടെ ജീവസന്ധാരണത്തിന് മുഖ്യപങ്കുവഹിച്ചിരുന്നത് ഒരു കാലത്ത് കൃഷിയായിരുന്നല്ലോ? അക്കാലത്ത് കൃഷിയില്‍ പ്രാമുഖ്യം നെല്‍ക്കൃഷിക്കുമായിരുന്നു.
ഏത് കൃഷിക്കാണെങ്കിലും ജലം അത്യന്താപേക്ഷിതവുമത്രേ. ഇതിനുള്ള മുഖ്യ സ്രോതസ്സ് ശ്രീരാമന്‍ ചിറയില്‍ കെട്ടി നിര്‍ത്തപ്പെട്ട, ആവശ്യത്തിന് ഉപയോഗപ്രദമാക്കിയ ജലം തന്നെയായിരുന്നു. പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, മുറ്റിച്ചൂര്‍ പ്രദേശങ്ങളിലെ കിണറുകളെ ജലസമൃദ്ധമാക്കിയിരുന്നതും ഇതുതന്നെ.
തുലാവര്‍ഷ ജലമായിരുന്നു ഇത്തരത്തില്‍ സംഭരിക്കപ്പെട്ടിരുന്നത്. മുളയും ഓലയും ചളിയുമുപയോഗിച്ച് നാടിന്റെ ജീവജല സംഭരണത്തിനായി നാട്ടുകാര്‍ ഒന്നോടെ കുടുംബസമേതം താമസിച്ച് ആചാരപൂര്‍വ്വമായിരുന്നു ചിറ കിട്ടിയിരുന്നതത്രേ.
പ്രകൃതിയും താനും വിഭിന്നമല്ലെന്നും എല്ലാം ഈശ്വരമയമെന്നും കണ്ടിരുന്ന ഒരു ജനതയുടെ പ്രയത്‌നം ഒരു നാടിന്റെ വിഭവസമൃദ്ധിയായി അര്‍പ്പിക്കുന്നതുപോലും ഭക്തിപൂര്‍വ്വം !
1968 വരെ നീണ്ടു ഈ ആചാരം. എന്നാല്‍ ചിലരുടെ അവിഹിത ഇടപെടല്‍ മൂലം 1968 ല്‍ ചിറ പൊളിച്ചു. ഇത് ജലലഭ്യതയെ കാര്യമായി ബാധിച്ചു തുടങ്ങിയപ്പോള്‍ ചിറയ്ക്കു നടുവില്‍ ചീപ്പ് സംവിധാനം ഏര്‍പ്പെടുത്തി. കാലങ്ങള്‍ക്കു മുമ്പ് ചെങ്കല്ലില്‍ ആറടി ഉയരത്തിലായിരുന്നു ചിറ. ചിറ കവിഞ്ഞൊഴുകുന്ന ജലം ഇടത്തോടുകള്‍ വഴി നാടുനീളെ ഒഴുക്കുവാനുള്ള സംവിധാനവും ഉണ്ടായിരുന്നു. അന്തിക്കാട്, താന്ന്യം എന്നീ രണ്ടു പഞ്ചായത്തുകളിലെ കാര്‍ഷിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഇവ പര്യാപ്തമായി.
അക്കാലത്ത് തുലാവര്‍ഷ ജലംകൊണ്ട് പെരിങ്ങോട്ടുകര പാടശേഖരം, കണ്ണന്‍ചിറ പാടശേഖരം, ശ്രീരാമന്‍ ചിറ പാടശേഖരം എന്നിവിടങ്ങളിലായി 2700 പറ നെല്ല് കൃഷി ചെയ്യപ്പെട്ടു.
കനോലി കനാലിലെ അനധികൃത മണ്ണെടുപ്പു മൂലം ആഴം ശരാശരിയിലും 20 അടി താഴെയായി. കടലില്‍ നിന്നും ഉപ്പുവെള്ളം കയറി. എന്നാല്‍ ഈ ഉപ്പുവെള്ളം നാശം വിതയ്ക്കാതിരിക്കാന്‍ തടയിട്ടിരുന്നതും ഈ ചിറയായിരുന്നു.
എന്നാല്‍ ചില കുത്സിത മാനസരുടെ അനാവശ്യ വ്യവഹാരങ്ങളും മറ്റും മൂലം തുലാവര്‍ഷ ജലസംഭരണി ഇല്ലാതായി.
എങ്കിലും മൂന്നര അടി മാത്രം ഉയരത്തില്‍ നിര്‍മിച്ചുകൊണ്ട് ചിറകെട്ട് ഒരാചാരമായി പ്രതീകാത്മകമായി കൊണ്ടാടപ്പെടുന്നു. പക്ഷേ ഈ പ്രതീകാത്മകത കൊണ്ടുമാത്രം കാര്‍ഷിക ഗുണവും ജലലഭ്യതയും ഉണ്ടാകുന്നതില്ലെന്നാണ് വാസ്തവം.
ഒരു വിശ്വാസത്തിന്റെ ഭൂമികയില്‍ നിന്നും ആചാരത്തോടെ പൂര്‍വികര്‍ ചെയ്തത് വെറും ഒരു കാട്ടിക്കൂട്ടലായിരുന്നില്ല. കാര്‍ഷികസംസ്‌കാരത്തെ ജനതയുടെ ജീവല്‍ വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കലായിരുന്നു.
ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും എത്രമേല്‍ പ്രകൃതിയ്ക്കും പ്രകൃതിയുടെ ഭാഗമായ മനുഷ്യനും യോഗ്യവും യോജ്യവുമാണെന്ന തിരിച്ചറിവു കൂടി ശ്രീരാമന്‍ ചിറകെട്ടോണത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടതാണ്.
ശ്രീരാമ പാദങ്ങളെ തഴുകുന്ന ഈ തീവ്രാനദി ഒരു ജനതയുടെ ജീവിതത്തെ സ്വാന്ത്വനിപ്പിച്ചുകൊണ്ട് കാര്‍ഷിക അഭിവൃദ്ധിക്കു നിദാനമായിക്കൊണ്ട് മാറാന്‍ ഈ ചിറകെട്ടോണം സഹായകമായിരുന്നുവെങ്കില്‍!