Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

അതിര്‍ത്തിയും കടന്ന്

നിഷ ആന്റണി

Print Edition: 10 March 2023

വേനല്‍ച്ചൂട് പൊള്ളിച്ച മേല്‍ക്കൂരയ്ക്ക് ചോട്ടിലിരുന്ന് ജോസഫ് നല്കിയ പൈസയോടൊപ്പം നാളെ കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളുടെ നിഘണ്ടു എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രാമനാഥന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഉരുണ്ട് വീണ് കടങ്ങളുടെ മീതെ പരന്നു കിടന്നു. ആരും പരിഗണിക്കാനില്ലാത്ത നീര്‍ത്തുള്ളിയെ അയാള്‍ വിരല്‍ തുമ്പ് കൊണ്ട് തട്ടിക്കുടഞ്ഞു. പൈസയും ലിസ്റ്റുമടങ്ങിയ കവര്‍ മേശയ്ക്കുള്ളില്‍ നിക്ഷേപിച്ച ശേഷം വളരെ നാളായി കുഴഞ്ഞ് മറിഞ്ഞ് കെട്ടിക്കിടന്നിരുന്ന ദീര്‍ഘനിശ്വാസത്തെ രാമനാഥന്‍ പതിയെ പുറത്തേക്ക് വിട്ടു.

രത്‌ന ഇനിയും ഉറങ്ങാന്‍ വന്നിട്ടില്ല. ബലപ്പെടുത്താന്‍ ശ്രമിക്കുന്തോറും ഇഴയറ്റു പോകുന്ന കട്ടിലിലെ ചുളിവില്ലാത്ത വിരിപരപ്പിലേക്ക് അയാള്‍ കിടന്നു. കുറച്ചു ദിവസങ്ങളായുള്ള അവളുടെ പരാതിക്ക് ഇപ്പോഴാണ് പരിഹാരം കണ്ടെത്താന്‍ സാധിച്ചത്. നാളെയെങ്കിലും രത്‌നയുടെ തേച്ചു മോറി തിളങ്ങിയ മുഖം കാണാമല്ലോ എന്ന സ്വാസ്ഥ്യം അയാളുടെ ഉള്‍ച്ചൂടിനെ തണുപ്പിച്ചു. അവശത പിടിച്ച ചിന്തകള്‍ക്കിടയില്‍ അതിഥിയായ് മാത്രം വന്ന ഉറക്കത്തെ കണ്‍പോളകള്‍ക്കിടയിലേക്ക് വിളിച്ച് കയറ്റി ഇടതൂര്‍ന്ന പീലികള്‍ കൊണ്ട് രാമനാഥന്‍ പുതപ്പിച്ചുറക്കി.

പിറ്റേന്ന് പുലര്‍ച്ചെ പതിവിനു വിപരീതമായി രത്‌ന നല്കിയ പുഞ്ചിരിയിട്ട ചായയില്‍ അന്നത്തെ ദിവസം ഉന്മേഷത്തോട് കൂടി രാമനാഥനോടൊപ്പം ഒരുങ്ങിയിറങ്ങി.

”ആശുപത്രിയില്‍ പോയി അമ്മയെ കണ്ട് വന്ന ശേഷം നമുക്കിറങ്ങാം. ഒട്ടും വൈകില്ല. പന്ത്രണ്ട് മണി. നീ റെഡിയായി നിന്നോളു”.

ചിരിക്കാന്‍ ശ്രമിച്ച് തെല്ല് പരാജയപ്പെട്ട മുഖത്തോടെ ചെരുപ്പുകള്‍ കാലിലേക്ക് വലിച്ചു കയറ്റുന്നതിനിടയില്‍ അയാള്‍ രത്‌നയോട് പറഞ്ഞു.

”തന്റെ ആത്മവിശ്വാസം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ന് ചുരുളഴിയുന്ന നാടകത്തിലെങ്കിലും അബദ്ധം പറ്റാതെ നോക്കണം. രാമനാഥന്‍ നടന്നു”.

സമൂഹത്തിന്റെ തിരക്കുകളിലേക്ക് നടന്ന് ഉഷ്ണിക്കുമ്പോള്‍ റോഡൊരു വിഷബാധയേറ്റ കറുത്ത നദി പോലെ അയാള്‍ക്കു മുന്നിലിഴഞ്ഞു. ഇരുചക്രവാഹനത്തിന്റെ പരമാവധി വേഗതയില്‍ രാമനാഥന്‍ അമ്മ കിടന്നിരുന്ന ആശുപത്രിയിലെത്തി. മൂന്ന് പൊതികളിലായി വാങ്ങിയ ഓറഞ്ചും മുന്തിരിയും ആപ്പിളും മേശമേല്‍ വച്ചപ്പോള്‍ അമ്മ അത്ഭുതത്തോടെ നോക്കി. അടുത്ത് ചെന്നിരുന്നപ്പോള്‍ പഞ്ഞിച്ചൂടുള്ള ഒരു കൈ തന്റെ വിരലുകളെ വിറയലോടെ പരതുന്നത് അയാളറിഞ്ഞു.

”മോന് ശമ്പളം കിട്ടിയോ?” അമ്മയോട് നുണ പറയാന്‍ തോന്നിയില്ല.
”ഇല്ലമ്മേ”…
സ്പാര്‍ക്കിന്റെ കുരുക്കില്‍ മൂന്നു മാസമായി അകപ്പെട്ടു കിടന്ന തന്റെ ശമ്പളത്തെ കുറിച്ചാണ് അമ്മയുടെ ചോദ്യം. ആശുപത്രി ചിലവുകള്‍ക്കുള്ള തുക പെങ്ങളെ ഏല്‍പ്പിച്ച് മടങ്ങുമ്പോള്‍ ശമ്പളത്തോടൊപ്പം കുരുങ്ങിപ്പോയ തന്റെ ജീവിതത്തിന്റെ ബില്ലും ആരെങ്കിലും ഒപ്പിട്ട് പാസ്സാക്കിയിരുന്നെങ്കില്‍ എന്ന് അയാള്‍ ഓര്‍ത്തു. കാല്‍നടക്കാര്‍ അപഹരിച്ച കിളിയൊച്ചകളില്ലാത്ത മരത്തണലിനു താഴെ സ്‌കൂട്ടി ഒതുക്കി രാമനാഥന്‍ കടയിലേക്ക് കയറി. സ്ത്രീകള്‍ക്ക് വേണ്ടി മാത്രം തുറക്കപ്പെടുന്ന ഇത്തരം കടകള്‍ ചില സമയങ്ങളിലെങ്കിലും പുരുഷന്മാര്‍ക്കും വേണ്ടത്ര സമാധാനം കൊടുക്കുമെന്ന് അന്നയാള്‍ക്കു തോന്നി.
മറ്റാരും തന്നെ കാണരുതേ എന്ന പ്രാര്‍ത്ഥനയില്‍ ചൂളിച്ചുരുങ്ങി രാമനാഥന്‍ കടക്കാരനോട് ചോദിച്ചു.

”സാധനം റെഡിയായോ?”
”സാര്‍, ഒരു മിനിറ്റ്”. മേശവലിപ്പില്‍ നിന്നും ഒരു ചുവന്ന ബോക്‌സ് വലിച്ചെടുത്ത് തുറന്നു കൊണ്ട് കടക്കാരന്‍ പറഞ്ഞു.

”പാകമാണോന്ന് നോക്കൂ സര്‍”,
”പാകത്തിലൊന്നും വല്ല്യ കഥേല്ലടോ, ഗ്യാരണ്ടി ഉറപ്പിക്കാലോ അല്ലെ?”
രാമനാഥന്‍ മുഖമുയര്‍ത്തി.
”തീര്‍ച്ചയായും സര്‍”.

ആത്മവിശ്വാസത്തോടെയുള്ള അയാളുടെ വാക്കുകള്‍ രാമനാഥനെ സമാധാനിപ്പിച്ചു. സമയം പതിനൊന്ന് മണിയാകുന്നു. പോകുന്ന വഴി പലചരക്കുകടയില്‍ കയറി. രണ്ട് മാസമായി കൊടുക്കാന്‍ ബാക്കി നിന്നിരുന്ന പൈസ കൊടുത്തപ്പോള്‍ ദിവാകരനും ചോദിച്ചു.
”ശമ്പളം കിട്ടിയോ സര്‍?” മറുപടി പറഞ്ഞില്ല.

ഈ ചോദ്യം അവളൊരിക്കലെങ്കിലും ചോദിച്ചിരുന്നെങ്കില്‍ തന്റെ രക്തസമ്മര്‍ദ്ദം മുപ്പതുകളിലെപ്പോലെ ഈ പ്രായത്തിലും തുടരുമായിരുന്നു. മുടിയിഴകള്‍ വസ്ത്രമൂരി നഗ്‌നരാവില്ലായിരുന്നു. രത്‌ന ഇപ്പോള്‍ കുളിച്ചൊരുങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. നേരത്ത് എത്തണം. പുറത്തേക്ക് ഒരുമിച്ചിറങ്ങുമ്പോള്‍ ഇന്നെങ്കിലും അവളുടെ കൈ തന്റെ പനിക്കുന്ന ശരീരത്തിന് മേല്‍ ചുറ്റിപ്പിടിക്കണം. വീടിനടുത്ത് വണ്ടിയൊതുക്കിയപ്പോള്‍ രാമനാഥനു ദാഹിച്ചു. എങ്കിലും രത്‌ന പതിവിലേറെ സന്തോഷത്തില്‍ ഉടുത്തൊരുങ്ങി നില്ക്കുന്നത് കണ്ടപ്പോള്‍ ഒട്ടും വൈകാതെ അവളെയും കൊണ്ട് അയാള്‍ നഗരത്തിലെ സുഹൃത്തിന്റെ കടയിലേക്ക് പുറപ്പെട്ടു.

ജുവലറിയിലേക്ക് കയറിയപ്പോള്‍ സന്തോഷം തിന്നതുകൊണ്ടായിരിക്കാം അവളുടെ ചുണ്ട് ചിരിച്ച് പകുതി തുറന്നിരുന്നു. മഞ്ഞലോഹങ്ങളുടെ മായ കാഴ്ചയില്‍ രത്‌ന പുഞ്ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ മദ്യത്തേക്കാള്‍ ലഹരി ലോകത്ത് പലതിനുമുണ്ടെന്ന് രാമനാഥന്‍ കണ്ടെത്തി.
”ചേച്ചിക്ക് വേണ്ടത് എടുത്തോളൂ… ഇന്ന് വമ്പിച്ച ഓഫറാണ്”
.
വിവിധ തരം കമ്മലുകളുടെ അളുക്ക് അവളുടെ മുന്നിലേക്ക് നീക്കി വെച്ച് കൊണ്ട് സെയില്‍സ്മാന്‍ പറഞ്ഞു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവള്‍ പണിപ്പെടുന്നതു പോലെ തോന്നി.
രാമേട്ടന്‍ പറയൂന്നേ…. ഏതാ എടുക്കണ്ടത്?”

മറുപടി പറഞ്ഞില്ലെങ്കില്‍ വിളിയിലുള്ള മധുരം തീര്‍ന്നു പോകുമോ എന്നോര്‍ത്തയാള്‍ രണ്ട് ചെറിയ കമ്മലിനു നേര്‍ക്ക് കൈ ചൂണ്ടി.
”അതിട്ടാല്‍ കാണാനുണ്ടോ? എനിക്കിതുമതി”.

രണ്ടു വലിയ ജിമുക്കകള്‍ അവള്‍ സെയില്‍സ്മാനെ ഏല്‍പ്പിച്ചു. ശേഷം വെയിറ്റിങ്ങ് റൂമിലിരുന്ന് ആവി പറക്കുന്ന ഒരു കപ്പ് കാപ്പി ഭയത്തോടെ ഊതിക്കുടിക്കുമ്പോള്‍ രത്‌നയുടെ ഫോണ്‍ ശബ്ദിച്ചു.
”ആ… രമേ ഞാന്‍ സുവര്‍ണേലാ… അക്ഷയതൃതീയ ആയതോണ്ട് സ്വര്‍ണമെടുക്കണംന്ന് രാമേട്ടന് ഒരേ നിര്‍ബന്ധം. എന്നാല്‍ മാത്രമെ ഐശ്വര്യമുണ്ടാവൂന്ന്. പിന്നെ ഞാനങ്ങ് സമ്മതിച്ചു. വന്നിട്ട് കാണാട്ടോ….”
ഒരു കുടുംബ കലഹം കൂടി മനസ്സില്‍ കണ്ട രാമനാഥന്‍ ഭാര്യയോട് ഫോണ്‍ സംസാരം നിര്‍ത്തി വരാന്‍ ആംഗ്യം കാണിച്ചു.

”ബില്‍ സെക്ഷനില്‍ തിരക്കാണ്. സമയമെടുക്കും. നീ പോയി ഒരു സാരി എടുത്തോ. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള സ്‌നേഹത്തില്‍ രത്‌നക്ക് അതിശയം തോന്നിയെങ്കിലും ഒട്ടും മടിക്കാതെ രാമനാഥന്‍ നല്‍കിയ നോട്ടുകള്‍ രത്‌ന വാങ്ങി.
”കഴിയുമ്പോ വിളിച്ചാല്‍ മതി”. അയാള്‍ പറഞ്ഞു.

ചുറ്റുപാടും ഇളിച്ചു നോക്കുന്ന മഞ്ഞലോഹങ്ങള്‍ക്കിടയില്‍ക്കൂടി നടന്ന് ബില്‍ സെക്ഷനിലെ സി.സി.ടി.വിയ്ക്കു മുന്നിലിരുന്ന ആത്മാര്‍ത്ഥ സുഹൃത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അതൃപ്തിയുടെ ചെറിയ രോഷപ്രകടനങ്ങള്‍ രാമനാഥനില്‍ നിന്നും പുറപ്പെട്ടു.
”ജോസഫെ, രണ്ട് ഗ്രാം മാത്രമുള്ള കമ്മലുകള്‍ മാത്രമെ കാണിക്കാവൂ എന്നൊറ്റ ഉറപ്പിന്‍മേലാണ് ഞാന്‍ നിന്റെ കടയില്‍ തന്നെ വന്ന് കച്ചവടമുറപ്പിച്ചത്”.
”ഇതിപ്പോ അരപ്പവന്റെ ജിമുക്കയാണ്”.

”അതിനിപ്പോ എന്തു പറ്റി രാമാ?”
”നിന്റെ മോതിരം ഒരു പവനടുത്തുണ്ട്. ഇന്നലെ നീ പറഞ്ഞ പൈസ മുഴുവന്‍ ഞാന്‍ മുന്‍കൂര്‍ തന്നില്ലെ”.

”ആശുപത്രിയിലെ കാര്യങ്ങള്‍ ഒക്കെ നടന്നില്ലെ. ഇന്നത്തെ ഓഫറും കഴിഞ്ഞ് ബാക്കി നല്ലൊരു തുക തനിക്ക് കീശേല്‍ വയ്ക്കാന്‍ കിട്ടൂടോ”.
”താനൊരു പുരോഗമന വാദിയായിട്ടും ഇത്തരം ദുരാചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ടല്ലോടോ, മനുഷ്യനെ സൈ്വര്യം കെടുത്താന്‍”.

”അതിര്‍ത്തികള്‍ കടന്നു വന്ന ഇത്തരം ദുരാചാരങ്ങളാടോ ഞങ്ങളെ പോലുള്ള കച്ചവടക്കാരുടെ കീശ വീര്‍പ്പിക്കുന്നത്. ആ, താന്‍ മോതിരം ഊര്…”

കുറെ നാളായി അര്‍ത്ഥം നിലച്ച ശൂന്യതയുടെ ഒരു വളയം മാത്രമാണ് താനിപ്പോള്‍ വില്‍ക്കുന്നത് എന്ന് മനസ്സിനെ വീണ്ടും പറഞ്ഞ് പഠിപ്പിച്ചുകൊണ്ട് വിവാഹമോതിരം ഊരി ജോസഫിനു കൊടുത്തപ്പോള്‍ ഹൃദയം വല്ലാതുലയുന്നത് രാമനാഥനറിഞ്ഞു.
ചങ്കു നീറുന്ന നൊമ്പരത്തെ വകവയ്ക്കാതെ രാമനാഥനെണീറ്റ് വേനല്‍ വരള്‍ച്ചയിലെ മുഖം കലിപ്പിച്ചു നിന്ന പകലിലേക്കിറങ്ങി നടന്ന് അയാള്‍ വഴിയോരത്തെ കണ്ണടകള്‍ വില്‍ക്കുന്ന കടയിലെത്തി.

”എന്താ സര്‍ വേണ്ടത്?”
”എനിക്ക് മുരുകന്‍ കാട്ടാക്കടയുടെ ഒരു കണ്ണട വേണം.”

അന്ധാളിച്ചു നില്‍ക്കുന്ന വില്‍പ്പനക്കാരന്റെ മുഖത്തേക്ക് നോക്കി രാമനാഥന്‍ വീണ്ടും ആവശ്യപ്പെട്ടു.
”കണ്ണട തരൂ….”

 

ShareTweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies