കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായാണ് അറിയപ്പെടുന്നത്. ജനു 3 ന് ആരംഭിച്ച് 7 ന് സമാപിച്ച കലോത്സവത്തില്‍ 239 ഇനങ്ങളിലായി 14000 ത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തതായാണ് വിലയിരുത്തുന്നത്.
5 ദിവസം 24 വേദികളിലായി നടന്ന മത്സരങ്ങള്‍ കോഴിക്കോടിനെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ചു. പരിസ്ഥിതി സൗഹൃദവും ലഹരി വിരുദ്ധ സന്ദേശവുമായി നിരവധി പരിപാടികള്‍ ഇത്തവണ കലോത്സവ നഗരിയില്‍ അരങ്ങേറി എന്നത് എടുത്തു പറയേണ്ടതാണ്. പ്രദര്‍ശനികളും മറ്റ് സ്റ്റാളുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമെ കലാസ്വാദകര്‍ക്കും ഏറെ പ്രയോജനം ചെയ്തു. അനാവശ്യമായ ചില വിവാദങ്ങള്‍ കലോത്സവത്തിന്റെ പൊലിമ കുറയ്ക്കുന്നതിന് കാരണമായി എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. മതഭ്രാന്ത് തലയില്‍ കയറിയവരും കുത്തിത്തിരുപ്പിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അതുകണ്ട് ആസ്വദിക്കുന്നവരും കലയെത്തന്നെ വെറുക്കുന്നവരും ഒരുമിച്ചു കൂടിക്കൊണ്ടുള്ള നികൃഷ്ട ചെയ്തികളായിരുന്നു അതൊക്കെ. എങ്കിലും കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന അവിസ്മരണീയമായ സന്ദര്‍ഭമായി ഈ കലോത്സവം മാറി എന്നതില്‍ സംശയമില്ല.
945 പോയിന്റു നേടി കോഴിക്കോട് ഒന്നാം സ്ഥാനവും 925 പോയിന്റോടെ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനവും നേടിയപ്പോള്‍ 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്ത് എത്തി. 117.5 പവന്‍ വരുന്ന സ്വര്‍ണ്ണക്കപ്പാണ് ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ല കരസ്ഥമാക്കിയത്.
കല സാമൂഹ്യവിമര്‍ശനത്തിന്
കലോത്സവ വേദികളിലെ പല അവതരണങ്ങളും സമകാലിക കേരളത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറി. സ്വര്‍ണ്ണക്കടത്തും മതമൗലികവാദവും സ്വത്വബോധത്തിന്റെ തിരിച്ചറിവും ഭരണകൂടത്തിന്റെ നെറികേടുമെല്ലാം തുറന്നുപറഞ്ഞും പറയാതെ പറഞ്ഞും അവതരിപ്പിച്ചപ്പോള്‍ കല സാമൂഹ്യ വിമര്‍ശനത്തിന് എങ്ങനെ ഉപാധിയാക്കി മാറ്റാം എന്ന് ബോധ്യപ്പെടുന്നതായി. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.യുക്ത നമ്പ്യാരാണ് സ്വര്‍ണ്ണക്കടത്ത് വിഷയം മിമിക്രിയിലൂടെ അവതരിപ്പിച്ച് നിറഞ്ഞ കയ്യടി നേടിയത്. ശിവശങ്കരനും സ്വപ്‌നാ സുരേഷും പിണറായി വിജയനുമെല്ലാം യുക്തയിലൂടെ വേദിയിലെത്തി. റോഡ് വികസനത്തിനു വേണ്ടി മരം മുറിച്ചപ്പോള്‍ ചത്തുവീണ പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളുടെ ദയനീയ ചിലമ്പലുകളും യുക്ത ഭംഗിയായി അവതരിപ്പിച്ചു. ഇസ്ലാമിക യാഥാസ്ഥിതികതയെ ചൂണ്ടിക്കാട്ടുന്ന അവതരണങ്ങളും ഉണ്ടായി. പഠനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സമ്മാനം വാങ്ങാന്‍ വേദിയില്‍ കയറിയ മുസ്ലീം കുട്ടിക്കെതിരെ മത പണ്ഡിതന്റെ ആക്രോശമാണ് മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ കൗമുദി മോണോ ആക്ടിലൂടെ അവതരിപ്പിച്ച് എ ഗ്രേഡ് നേടിയത്.
ഗോത്രകലകളോട് അയിത്തമെന്തിന്?
61-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആവിഷ്‌കാരത്തിനും അവതരണത്തിനും അവസരം ലഭിക്കാതെ പുറംതള്ളപ്പെടുകയാണ് കേരളത്തിലെ ഗോത്രവര്‍ഗ്ഗ കലകള്‍. പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യത്തിനൊടുവില്‍ 2010 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി കേരളത്തിനു നല്‍കിയ ഉറപ്പായിരുന്നു അടുത്ത കലോത്സവം മുതല്‍ ഗോത്രവര്‍ഗ്ഗകലകളും മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്ന്. എന്നാല്‍ അതൊരു വീണ്‍വാക്കായിപ്പോയി. ഇത്തവണ അതേ വാഗ്ദാനം മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചിരിക്കുകയാണ്. സാംസ്‌കാരിക വിനിമയത്തിനുള്ള വേദികളാകണം കലോത്സവം എന്നു പറഞ്ഞ മന്ത്രി ആരാണ് ഇവര്‍ക്ക് അയിത്തം കല്പിക്കുന്നത് എന്നുകൂടി വ്യക്തമാക്കിയാല്‍ നന്നായിരിക്കും.
മണ്‍ചിത്രം ശ്രദ്ധേയമായി
കലോത്സവത്തിന്റെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ജില്ലയിലെ ചിത്രകലാ അധ്യാപകര്‍ ചേര്‍ന്നൊരുക്കിയ മണ്‍ചിത്രം ശ്രദ്ധേയമായി. 61 മീറ്റര്‍ നീളമുണ്ട് മണ്‍ചിത്രത്തിന്.
കോഴിക്കോട് ജില്ലയിലെ 61 വിദ്യാലയങ്ങളില്‍ നിന്നും, ഒപ്പം ഗുരു ചേമഞ്ചേരി, എം.പി.വീരേന്ദ്രകുമാര്‍, സി.എച്ച്.മുഹമ്മദ് കോയ എന്നിവരുടെ സ്മൃതിയിടങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണുമുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രൗഢോജ്വലമായ കലോത്സവചരിത്രമാണ് ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തില്‍ ക്യാന്‍വാസില്‍ വിരിഞ്ഞത്. 57 കലോത്സവ ഇനങ്ങളും കോഴിക്കോടിനു മറക്കാനാകാത്ത വ്യക്തിത്വങ്ങളും ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു.