Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

ഭൂമിയിലെ സങ്കീര്‍ത്തനങ്ങള്‍

നിഷ ആന്റണി

Print Edition: 18 November 2022

രാത്രിയില്‍ റഷ്യന്‍ ചൂതാട്ട കേന്ദ്രങ്ങളിലെ തന്റെ പതിവു കളികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദസ്തയേവ്‌സ്‌കി രാമമൂര്‍ത്തിയുടെ കാര്യം ഓര്‍ത്തത്. പണ്ടേ ചൂതാട്ടത്തിനിറങ്ങിയാല്‍ തന്നെ സ്‌നേഹിക്കുന്നവരുടെ കാര്യം താന്‍ മറന്നു പോകും.
രാമമൂര്‍ത്തിയെ അങ്ങനെ മറക്കാന്‍ വയ്യ. അയാള്‍ ജീവിക്കുന്നത് അക്ഷരങ്ങളിലാണ്.
ദസ്തയേവ്‌സ്‌കി വീട്ടിലെത്തിയപ്പോഴാണ് ഏങ്ങിയും പൊങ്ങിയുമുള്ളചുമ കേട്ടത്.
അയാള്‍ രാമമൂര്‍ത്തിയുടെ അടുത്ത് ചെന്നിരുന്നു.
ഹാ വന്നോ?
ഇന്ന് കളിച്ച് ജയിച്ചത് പോലുണ്ടല്ലോ കണ്ടിട്ട്. പുസ്തകത്തില്‍ കാണാതിരുന്നപ്പോഴെ എനിക്ക് തോന്നി ഇന്ന് കളിക്കിറങ്ങീട്ടുണ്ടാവൂന്ന്. രാമമൂര്‍ത്തി പറഞ്ഞു.
മരിക്കാത്ത ഞാനെന്തിനാടോ ഈ പുസ്തകത്തില്‍ ഒതുങ്ങിക്കൂടുന്നത്.
എടോ താന്‍ ഒന്നെണീറ്റേ… എന്നെയും ഈ ചുമ പണ്ട് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അന്നയെ ഉറക്കിക്കിടത്തി ചൂത് കളിക്കാനിറങ്ങുന്ന നേരത്താണ് റഷ്യ മഞ്ഞ് പെയ്ത് തണുക്കാന്‍ തുടങ്ങുന്നത്. താന്‍ കണ്ടിട്ടില്ലല്ലോ റഷ്യയിലെ മഞ്ഞ്. ഇരുട്ടും, മഞ്ഞും അങ്ങനെ കറുപ്പും വെളുപ്പുമായി പെയ്ത് മോസ്‌കോവിനെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് രാത്രിയാക്കും. അപ്പോ നല്ല റഷ്യന്‍ ചുരുട്ട് പുകച്ച് മഞ്ഞിനെ ഉരുക്കി ഞാന്‍ ചിരിച്ചു കൊണ്ട് തെരുവിലൂടെ നടക്കും.
തന്നേക്കാള്‍ നൂറ് വര്‍ഷം മുന്നേ ഉള്ള കഥാകാരന്റെ കഥയ്ക്കരികില്‍ ശാരീരികാസ്വസ്ഥതകള്‍ ഒഴിഞ്ഞു പോയ മനസ്സോടെ രാമമൂര്‍ത്തി കഥ കേട്ടിരുന്നു.
ഇരുപത് വര്‍ഷം മുമ്പ് മാവിടിക്കുന്നിന്റെ താഴ്‌വാരത്തിലേക്ക് രാമമൂര്‍ത്തി വരുമ്പോള്‍ ഒരു നിധിപോലെ കുറച്ച് പുസ്തകങ്ങള്‍ മാത്രമാണ് അയാള്‍ ബാഗില്‍ കരുതിയിരുന്നത്.
കോളനിയില്‍ നിന്നും മൈലുകള്‍ക്കപ്പുറത്തുള്ള ക്വാറിയിലായിരുന്നു അയാള്‍ക്ക് ജോലി. കരിങ്കല്‍ കൂമ്പാരങ്ങളിലെ പൊടിക്കൂട്ടുകള്‍ രാമമൂര്‍ത്തിയുടെ ഹൃദയത്തിന് ചാരനിറം നല്‍കിയപ്പോള്‍ നിര്‍ത്താനാവാത്ത ചുമ അയാള്‍ക്ക് കൂട്ടായി. ഭൂമിയുടെ നെഞ്ചുടഞ്ഞ് തകരുമ്പോഴൊക്കെ രാമമൂര്‍ത്തിയുടെ നെഞ്ചും തകര്‍ന്നു.

രണ്ടാഴ്ച മുന്‍പ് ശ്വാസകോശത്തിന്റെ തുന്നല്‍ പൊട്ടി ആശുപത്രിയില്‍ അഡ്മിറ്റാവും വരെ പാവങ്ങളും, കുറ്റവും ശിക്ഷയും ഖസാക്കിന്റെ ഇതിഹാസവും, പ്രേമലേഖനവുമൊക്കെ കാറ്റ് കടക്കാത്ത ഇരുട്ട് മുറിയുടെ കൊച്ചിടുക്കിലിരുന്ന് ഭൂമിയിലെ എല്ലാ നല്ല വാക്കുകളും പറഞ്ഞ് രാമമൂര്‍ത്തിയെ ആശ്വസിപ്പിച്ചു.
ആശുപത്രിക്കിടക്കയില്‍ രാമമൂര്‍ത്തി തനിച്ചായിരുന്നത് കൊണ്ട് ദസ്തയേവ്‌സ്‌കിക്ക് എങ്ങോട്ടും പോകാന്‍ തോന്നിയില്ല. ഈ ആശുപത്രിവാസം കഴിഞ്ഞാല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗും, ദസ്തവോവോ എന്ന തന്റെ ഗ്രാമവുമൊക്കെ രാമമൂര്‍ത്തിയെ കൊണ്ടുപോയി കാണിക്കാമെന്ന് കഥാകാരന്‍ വാഗ്ദാനം ചെയ്തു. അങ്ങനെ ഒരുറപ്പ് കൊടുക്കാതെ അക്ഷര സ്‌നേഹിയായ രാമമൂര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ദസ്തയേവ്‌സ്‌കിക്കു തോന്നി.
വീട്ടിലെ വിശേഷങ്ങളുമായി ഭാര്യ വല്ലി വരുന്നത് വരെ ദസ്തയേവ്‌സ്‌കി തന്റെ നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് രാമമൂര്‍ത്തിയോട് സംസാരിച്ചിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചെന്ന് വല്ലി അയാളെ സന്ദര്‍ശിക്കുകയുണ്ടായി.
നീ ഇടയ്ക്കിടക്ക് ഇങ്ങോട്ട് വരണ്ട വല്ലി… കമാലാംബാള്‍ അറിഞ്ഞാല്‍ പിന്നെ നിന്നെ വേലയ്ക്ക് വിളിക്കില്ല. ചുറ്റും കൊറോണയാക്കും. രാമമൂര്‍ത്തി പറഞ്ഞു.

എന്നവോ.. എനിക്കിത് താങ്ക മുടിയലേ… ഞാനും മാഖിയും ഒറ്റയ്ക്ക്… തിരുമ്പി വന്താലുടന്‍ ഇന്ത ഊര് വിട്ട് പോലാമാ….. കോറി പണി ഉങ്കളുക്ക് താങ്കമുടിയിലെ..

പൊതിയിലുണ്ടായിരുന്ന ഓറഞ്ച് പൊളിച്ച് ഒരല്ലി അവള്‍ അയാളുടെ വായില്‍ വെച്ചു.

നീ സമാധാനപ്പെട്. മാഖി എന്തു പറയുന്നു? അവളുടെ പഠനം മുടക്കരുത്. ഫോണില് പൈസയുണ്ടോ?

മകളെയെങ്കിലും കോളനിക്ക് പുറത്തുള്ള ഭൂമിയിലേക്ക് എത്തിക്കണമെന്നയാള്‍ ആഗ്രഹിച്ചിരുന്നു.

വല്ലിക്ക് അയാളെ വിഷമിപ്പിക്കാന്‍ തോന്നിയില്ല.
ടീച്ചര്‍ ഇടയ്ക്കിടെ വിളിക്കാറുണ്ട്. അങ്കെയും ഇങ്കെയുമിരുന്ന് എന്നവോ പേസറേന്‍. അപ്പാവുടെ കഥകള്‍ കേള്‍ക്കാന്‍ അവള്ക്ക് റൊമ്പ ആസയിരുക്ക്.
മകളെ കുറിച്ച് കേട്ടപ്പോള്‍ അയാളുടെ കണ്ണുകളില്‍ ആവശ്യത്തിലധികം വാത്സല്യം തിരതല്ലി. ആ ഇരുമ്പ് പെട്ടി നിറയെ പുസ്തകമല്ലേ വല്ലീ…. നിനക്ക് ഒന്ന് വായിച്ച് കൊടുത്തൂടേ…?
എന്ക്ക് മലയാളം വായിക്കാന്‍ അറിയില്ലാന്ന് അപ്പാവുക്കും മോള്‍ക്കുമറിഞ്ഞൂടേ…. ഇപ്പടി പേസവേണ്ട.
വല്ലി മുഖം കൂര്‍പ്പിച്ചു.

ആ പരിഭവത്തിനിടയിലെപ്പോഴോ രാമമൂര്‍ത്തിയുടെയും വല്ലിയുടെയും കൈത്തലങ്ങള്‍ ഒരുമിച്ച് ചേര്‍ന്നു.
അപ്പോള്‍ അവര്‍ക്ക് മാഖിയെ ഓര്‍മ വന്നു.

അയാള്‍ സ്‌നേഹത്തോടെ അവളെ നോക്കി. രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ വരും. നീ ഇപ്പോ പൊക്കോ. അയാള്‍ അവളെ പറഞ്ഞയച്ചു.
പടികളിറങ്ങുമ്പോള്‍ ദേഹത്തിന് കനം കൂടുന്നതായി വല്ലിക്ക് തോന്നി. അവള്‍ കൈവരിയിലെ പിടുത്തം മുറുക്കി താഴേക്ക് ഇറങ്ങി.
വീടെത്തുമ്പോള്‍ സൂര്യനസ്തമിക്കാന്‍ തുടങ്ങിയിരുന്നു.

സിമന്റ് ഭരണിയില്‍ നിന്നും ഒരു പാട്ട തണുത്ത വെള്ളമെടുത്ത് വല്ലി മുഖം കഴുകി. അവശേഷിച്ചിരുന്ന ഓറഞ്ചില്‍ ഒന്നെടുത്ത് മാഖിയുടെ നേരെ നീട്ടി.
അപ്പാ ഇനിയും വൈകുമോ അമ്മേ….. മണ്‍ചുവരുകളില്‍ ചാരി നിന്ന് വാടിയ മുഖവുമായ് മാഖി ചോദിച്ചു.
അവര്‍ രണ്ടു മൂന്ന് നാളുക്കുള്ളെ വരും. നീ നല്ലാ പടിങ്കെ എന്ന് അവര് സൊല്ലിട്ടാര്.

അമ്മാ….

അമ്മ പോയപ്പോ നന്ദ വന്നിരുന്നു. അപ്പ ആശൂത്രിലാന്നറിയാവുന്നത് കൊണ്ട് ഇവിടെ കേറീല്ല. ഞാനെന്താ ഓണ്‍ലൈന്‍ ക്ലാസില്‍ വരാത്തത് എന്ന് ടീച്ചര്‍ അന്വേഷിച്ചു. ജൂലൈ അഞ്ചിന് ബഷീര്‍ ദിനത്തിന്റന്ന് കഥ വായിച്ച് ഭൂമിയുടെ അവകാശികള്‍ ആരൊക്കെയെന്ന് കണ്ടെത്തി എഴുതി വിവരണം തയ്യാറാക്കണമമ്മേ. അതു പറയാനാ അവള്‍ വന്നത്. ഫോണില് പൈസയില്ല എന്നുള്ള കാര്യം ഞാന്‍ പറഞ്ഞില്ല. ടീച്ചറിനെ എത്രയെന്ന് വെച്ചാ ബുദ്ധിമുട്ടിക്ക്യാ. അപ്പാ അറിഞ്ഞാല്‍…
മാഖിയുടെ സംസാരത്തിന് ഒച്ച കുറഞ്ഞു വന്നു.

അമ്മയ്ക്ക് അറിയ്യോ ഭൂമീടെ അവകാശികള്‍ ആരൊക്കെയാണെന്ന്?

എനക്കെപ്പടി തെരിയുമെടീ.. എന്നെ മലയാളം പഠിപ്പിച്ചത് തന്നെ ഉന്നുടെ അപ്പാവ് താന്‍. പറവാലെ മാഖി… നാളെ കമലാംബാളുടെ വീട്ടില്‍ പോകുമ്പോ കനി മോളോട് ചോദിയ്ക്കാം. പോതുമാ….
ആകെയുള്ള ഒറ്റമുറി വീട്ടില്‍ അപ്പാവുടെ പുസ്തകങ്ങള്‍ക്കരികെ അമ്മയും മകളും കെട്ടിപ്പിടിച്ച് കിടന്നു. ഭൂമിയുടെ അവകാശികള്‍ ആരൊക്കെയാണെന്ന ചിന്തയ്ക്കിടയില്‍ കൈയ്യില്‍ വന്നിരുന്ന ഒരു കൊതുകിനെ നിലാവെളിച്ചത്തില്‍ വല്ലി അടിച്ചു കൊന്നു.
ഉറക്കം തരാതെ മൂളിയ ചീവിടിനെ മനസ്സില്‍ പ്രാകി.

പിറ്റേന്ന് സൂര്യനോ, കാക്കയോ ആരോ ഒരാള്‍ വല്ലിയെ വിളിച്ചുണര്‍ത്തി..
കോളനിയുടെ പിറകുവശത്ത് കൂടി ഒഴുകുന്ന അഴുക്ക് ചാലില്‍ നിന്നും നായ്ക്കളും പക്ഷികളും എന്തോ കടിച്ചു പറിക്കാനുള്ള പിടിവലിയിലാണ്.
ആരോ ഉപേക്ഷിച്ച മാസ്‌ക് ഒരു കാക്ക കൊത്തിവലിച്ച് പറക്കുന്നത് കണ്ടു. ഓരോ ദിവസവും ഇരുട്ടി വെളുത്ത് വരുന്തോറും ഈ അഴുക്ക് ചാലിന് കനം വയ്ക്കുന്നു. താന്‍ വന്ന കാലത്ത് മാവിടിയില്‍ നിന്നും മുളപൊട്ടി പാട്ട് പാടിയൊഴുകുന്ന കൊച്ചരുവിയായിരുന്നു ഇത്.
വല്ലി ഇറങ്ങി പുറത്തേക്ക് നടന്നു.

പ്രകൃതി കനിഞ്ഞു നല്കിയ ഒരു മുരിങ്ങ മരം കുന്നിന്‍ ചരിവില്‍ സദാ തളിര്‍ത്ത് നിന്നിരുന്നത് കൊണ്ട് കറിക്കു വേണ്ടി ഒരിക്കലും കോളനിയിലുള്ളവര്‍ക്ക് അലയേണ്ടി വന്നില്ല. വല്ലിയുടെ അടുക്കള നിലത്തെപ്പോഴും മുരിങ്ങയിലത്തുള്ളികള്‍ പച്ച മറുക് പോലെ കാണപ്പെട്ടു. മുരിങ്ങ പൊന്‍ നിറം ചൂടുന്ന കാലത്ത് മാത്രം അവള്‍ അഴുക്ക് ചാലിന് അരികെ തഴച്ചുവളരുന്ന ചുവന്ന ചീരയിലകള്‍ നുളളി. പ്രാതലൊരുക്കിയ ശേഷം വല്ലി മകളെ വിളിച്ചു.
അവള്‍ ചാര്‍ജ്ജില്ലാത്ത മൊബൈലും കയ്യില്‍ പിടിച്ചിരിപ്പാണ്.

മാഖി…
നാന്‍ ശീഘ്രാമാ വന്തിടും. നീ പുസ്തകമെടുത്ത് നല്ലാ പഠി….
വല്ലി പറഞ്ഞു.

അമ്മ ഫോണ്‍ കൊണ്ടു പോണം. ഇത് കറണ്ടില്ലാതെ ചത്തിട്ടുണ്ട്. അമ്മ തിരിച്ചു വന്നിട്ട് വേണം ക്ലാസ് കാണാന്‍. പിന്നെ കനിയോട് ഭൂമിയുടെ അവകാശികള്‍ ആരെന്ന് ചോദിക്കാന്‍ മറക്കണ്ട.
വല്ലി കമലാംബാളിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

കോളനിയിലെ ഇടുങ്ങിയ നടവഴിയില്‍ മാലിന്യങ്ങളും വിസര്‍ജ്യങ്ങളും നിറഞ്ഞിരിക്കുന്നു. അവള്‍ക്ക് മൂക്ക് പൊത്തണമെന്ന് തോന്നി. കോളനി അവസാനിക്കുന്നിടത്ത് തങ്ങളെപ്പോലെ ഇരുട്ടില്‍ ജീവിക്കാത്തവര്‍ക്ക് വേണ്ടി ടാറിട്ട വെടിപ്പായ വെളിച്ചമുള്ള നിരത്ത് ആരംഭിക്കുകയാണ്. അതിരാവിലെ തന്നെ പത്രം വായിക്കാനാണെന്ന ഭാവേന മൂടിക്കെട്ടിയ മുഖത്തോടെ ചിലര്‍ കോളനി മുക്കിലെ ചായക്കടയിലേക്ക് നടക്കുന്നത് കണ്ടു. എന്തുകൊണ്ടോ പോലീസ് വിരാജ് കോളനിയിലെ ജനങ്ങളെ മാത്രം അകറ്റാന്‍ എത്തിയില്ല. പത്രം വായിക്കുക എന്നതിനേക്കാള്‍ അധികമായി നാട്ടുവെളിച്ചം കാണാനായിരുന്നു മനുഷ്യര്‍ക്ക് ആഗ്രഹം. അവര്‍ക്കിടയിലൂടെ വല്ലി നടന്ന് കമലാംബാളുടെ ഇരുനില വീട്ടിലെത്തി.

വല്ലിയെ കണ്ട ഉടനെ തന്റെ സ്ഥൂലിച്ച ശരീരവുമായി കമലാംബാള്‍ മകളെയും ഭര്‍ത്താവിനെയും വിളിച്ച് രണ്ടാം നിലയിലെ ടെറസ് ഗാര്‍ഡനിലേയ്ക്ക് പോയി. മനുഷ്യരുടെ വിഷാദമൊന്നും പൂക്കള്‍ക്കോ ചെടികള്‍ക്കോ ഉണ്ടായിരുന്നില്ല. അവ പൂത്തുലഞ്ഞ് സൂര്യനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. കമലാംബാള്‍ പൂക്കളെ തൊട്ടും തലോടിയും മണത്തും അവയ്ക്കരികെ നില്‍ക്കുകയാണ്. വല്ലിയ്ക്കും അവയെ തൊടണമെന്ന് തോന്നി. കാരണം കഴിഞ്ഞ വേനലില്‍ അവള്‍ നട്ടുനനച്ച് വളര്‍ത്തിയ ചെടികളാണ്. ടെറസില്‍ നിന്നും കമലാംബാള്‍ താന്‍ ചെയ്യേണ്ട പണികളെക്കുറിച്ചുള്ള നിര്‍ദ്ദേശം തന്നുകൊണ്ടിരുന്നു.

വല്ലി മകളുടെ ഫോണ്‍ വര്‍ക്ക് ഏരിയയിലെ പ്ലഗ്ഗില്‍ ചാര്‍ജ്ജിലിട്ടു. മുറിയുടെ മൂലയ്ക്ക് വച്ചിരുന്ന ചൂലെടുത്തു. മാറാല തട്ടി നിലം അടിച്ച് തുടച്ച് വൃത്തിയാക്കണം. അടുക്കള പണികള്‍ക്ക് ഇപ്പോള്‍ അനുവദിക്കാറില്ല. നീണ്ട മുളങ്കോല്‍ കൊണ്ട് ചിലന്തിവലകള്‍ തട്ടിയുടച്ച് ചവിട്ടിയുരച്ചപ്പോഴും, പല്ലികള്‍ തന്റെ വടിയുടെ താഡനമേറ്റ് വാല്‍ മുറിച്ചോടിയപ്പോഴും, ഉറുമ്പുകളുംപാറ്റകളും വരുന്ന വഴിയില്‍ ചോക്കുരച്ച് അവയെ തളര്‍ത്തിയിട്ടപ്പോഴും, വല്ലി ഭൂമിയുടെ അവകാശികള്‍ക്കുള്ള ഉത്തരം തേടി കനിമോളെ തിരഞ്ഞു.

ഉച്ചയ്ക്ക് പോരാന്‍ നേരത്താണ് കനിമോളെ ഒന്ന് കാണാന്‍ കിട്ടിയത്. അതും ബാല്‍ക്കണിയില്‍ ലവ് ബേര്‍ഡ്‌സിന്റെ ഒപ്പം നിന്ന് എന്തൊക്കെയോ ഇംഗ്ലീഷില്‍ പറയുന്നു. കമലാംബാള്‍ അത് ഫോണില്‍ പകര്‍ത്തുന്നു.

കനി മോളെ.. ഭൂമിയുടെ അവകാശികള്‍ ആരെന്ന് തെരിയുമാ? ജൂലൈ അഞ്ചിന് വാഴ്‌കെയിലെ ഏതോ പെരിയ ആള്ക്ക് ഓര്‍മ ദിനം. അന്ന് ഭൂമിയുടെ അവകാശികളെ കണ്ടെത്തി എഴുതണം. യാര് അതെന്ന് എനക്ക് പുരിയവെ ഇല്ലൈ.
അഴികള്‍ക്കിടയിലൂടെ കൈകള്‍ നീട്ടിയ മഞ്ഞക്കുരുവികളിലൊന്നിനെ താലോടിക്കൊണ്ട് കനിമോള്‍ ഉറക്കെ മറുപടി പറഞ്ഞു.

ഈ വീട് ഇംഗ്ലീഷ് മീഡിയം അല്ലെ ആന്റി. ഇവിടെ ക്ലാസുകളൊക്കെ ഇംഗ്ലീഷിലാ. ഞങ്ങള്‍ക്ക് ഡെ സെലിബ്രേഷന്‍സൊന്നുല്ല്യാ.

ഓ … അപ്പടിയാ..
സരി താനേ..
നാന്‍ കലമ്പറേന്‍…
വല്ലിക്ക് കരച്ചില്‍ വന്നു. ആരോട് ചോദിക്കും, മാഖിയുടെ അപ്പാവുണ്ടായിരുന്നെങ്കില്‍ അവര്‍ ശ്രദ്ധിക്കുമായിരുന്നു. പോകുന്ന വഴി മോങ്ങിക്കോണ്ട് എതിരെ വന്ന തെരുവ് നായയെ അവള്‍ കല്ലെറിഞ്ഞോടിച്ചു. മാവിടിക്കുന്നിന്റെ മുഖവും വഴിയും വിളറിക്കിടക്കുന്നതായി വല്ലിക്ക് തോന്നി. അതിനിപ്പോള്‍ നെറുകയില്ല. പാറ പൊട്ടി പിളരുന്നതിനോടൊപ്പം കുന്നും ഭൂമിയില്‍ നിന്നിറങ്ങിപ്പോകയാണോ? മലരേ മൗനമാ…. എന്ന പാട്ട് അവള്‍ക്ക് മാവിടിക്കുന്നിനെ നോക്കി പാടാന്‍ തോന്നി.
വഴി അവസാനിച്ചു.

ഇനി കുഴികളും ചുഴികളുമാണ്.
വീട് അടുക്കാറായിരിക്കുന്നു.
അല്പം ഉന്തിച്ച് നില്‍ക്കുന്ന വീടിന്റെ മുകള്‍ഭാഗം കാണാം. ആ കോളനിയില്‍ ഓല കൊണ്ട് പുര മേഞ്ഞിരിക്കുന്നത് രാമമൂര്‍ത്തി മാത്രമാണ്. അത് അയാളെ പോലെ തന്നെ ഭൂമിയേക്കാള്‍ താഴ്മയായി എപ്പോള്‍ വേണമെങ്കിലും മണ്ണിനോട് ചേരാന്‍ തയ്യാറായി നിന്നിരുന്നു.
മുറ്റത്ത്, തന്നെ കാത്ത് മാഖി നില്പുണ്ടാവും.

ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും മേഘങ്ങള്‍ ആകാശം മറയ്ക്കാന്‍ തുടങ്ങിയിരുന്നു. അതിനു കീഴെ ഭൂമിയുടെ അവകാശികളെയും കൊണ്ടുള്ള അമ്മയുടെ വരവിനായ് മാഖി കാത്തിരുന്നു.
വീടിനരികിലായ് കാറ്റ് ഓടിച്ച് കളഞ്ഞ മൂടിയില്ലാത്ത സിമന്റ് ഭരണിയില്‍ നിന്നും രണ്ട് കാക്കകള്‍ വെള്ളം കുടിക്കുന്നത് കണ്ടു.
എന്നടീ ഇത്. നീ പാക്കവെ ഇല്ലയാ.. ഇന്ത തണ്ണി മട്ടും ഏറി എന്‍ മുതുക് വലിക്ക്‌റ്ത് മാഖി.
ഉനക്കും ഉന്നുടെ അപ്പാവുക്കും കാക്കയും പൂച്ചയും താന്‍ മുഖ്യം.

കോളനിയിലെ പൊതുകിണറില്‍ നിന്നും കോരിക്കൊണ്ടു വരുന്ന വെള്ളമാണ്. കാക്കകള്‍ക്കു പോലും ഏത് വെള്ളമാണ് കുടിക്കേണ്ടത് എന്നറിയാം.
തന്റെ സംസാരം അവളെ വിഷമത്തിലാക്കി എന്ന് മനസ്സിലാക്കിയ വല്ലി അവള്‍ക്കരികിലെത്തി സാവധാനം പറഞ്ഞു.
അത് വന്ത് മാഖി… നാന്‍ ഒരു കാര്യം സൊല്ലട്ടുമാ… കനിയുടെ വീട് ഇംഗ്ലീഷ് മീഡിയമാക്കും. നമ്മ വീട് മലയാളം മീഡിയമല്ലേ.. ഇന്ത മീഡിയത്തിലെ പഠനമൊന്നും അവര്‍ക്ക് ഇല്ല. അതുകൊണ്ട് ഭൂമീടെ അവകാശികള്‍ യാര്ന്ന് കനിമോള്‍ക്ക് തെരിയാത്.
മകളുടെ കണ്ണുകളിലെ ഞരമ്പുകളില്‍ കണ്ണുനീരിന്റെ ചുവപ്പു രേഖ തെളിയുന്നത് കണ്ട വല്ലി പറഞ്ഞു.

കവലപ്പെടാതെ മാഖി. ഉങ്ക അപ്പ സൊന്ന മാതിരി ഉന്‍ കൂടെ ഇന്ത ഊര് മട്ടും ഇരുപ്പ്.
അവള്‍ ഭൂമിയില്‍ മുട്ടുകുത്തി നിന്ന് മാഖിയുടെ ഇരു തോളിലും പിടിച്ചു. നീ നമ്മ ഭൂമിയിലെ നടന്ത് പാര്. അപ്പവേ ഉനക്ക് തെരിയും. യാര് ഇന്ത ഭൂമിക്ക് പിറന്ന അവകാശികളെന്ന്….
മാഖി നോട്ട് ബുക്കുമെടുത്ത് പുറത്തേക്കിറങ്ങി. അന്തരീക്ഷം കനമുള്ളതും ആകാശം മേഘങ്ങളാല്‍ നിറഞ്ഞ് കറുത്തിരുണ്ടുമിരുന്നു. മൈലുകള്‍ക്കപ്പുറത്ത് വീണ്ടും ‘ഠക്’ എന്ന ശബ്ദം ഉയര്‍ന്നു കേട്ടു. പാറ പൊട്ടിയ ശബ്ദത്തിന്റെ ആഘാതത്തില്‍ മണ്ണിന്റെ നെഞ്ചിലേക്ക് പിറന്ന് വീണൊരു കുഞ്ഞുവേര് പേടിച്ച് വിത്തിനുള്ളിലെ ചൂടിലേക്ക് തിരികെ കയറി.
അവള്‍ മണ്ണിന്റെ മേല്‍ക്കൂരയിലേക്ക് പതിയെ ഇറങ്ങി നടന്നു.
കാല്‍ എന്തിലോ തടഞ്ഞിരിക്കുന്നു.

മാഖി നോക്കി.
മണ്ണിന് ആകാശം കനിഞ്ഞ് നല്കിയ പച്ചപ്പുതപ്പിനെ മാറ്റി ഭൂമിയുടെ വിതുമ്പല്‍ പോലും പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ മനുഷ്യര്‍ നല്കിയ മുഖാവരണത്തിന് മേല്‍ നിന്നുകൊണ്ട് അവള്‍ എഴുതി.

ഭൂമിയുടെ അവകാശികള്‍.
മാസ്‌കുകള്‍.
സിഗരറ്റ് പൊതികള്‍.
പ്ലാസ്റ്റിക് കുപ്പികള്‍.
പ്ലാസ്റ്റിക് കവറുകള്‍.
പ്ലാസ്റ്റിക് ഷീറ്റുകള്‍.
പ്ലാസിക് സഞ്ചികള്‍.

ShareTweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies