നവംബര്‍ 15 തലയ്ക്കല്‍ ചന്തു ദിനം
1802 ഒക്ടോബര്‍ 11. അന്നായിരുന്നു വയനാട്ടിലെ പനമരത്തുള്ള ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് തലക്കര ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യപ്പട ആക്രമിച്ചത്. ഐതിഹാസികമായ പോരാട്ടമെന്നായിരുന്നു ബ്രിട്ടീഷ് രേഖകള്‍ അതിനെ വിശേഷിപ്പിച്ചത്. ആസൂത്രണത്തിലെ മികവുകൊണ്ടും ആക്രമണ ത്തിലെ കേന്ദ്രീകൃത സ്വഭാവം കൊണ്ടും പോരാളികളുടെ വിപ്ലവവീര്യം കൊണ്ടും ആ പോരാട്ടം മാതൃകാപരമായിരുന്നു. ഈ പോരാട്ടത്തിന്റെ വിജയം വയനാട്ടിലെ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് നല്‍കിയ ആവേശവും ഊര്‍ജ്ജവും പ്രചോദനവും ശക്തിയും വളരെ വലുതാണ്. വയനാടും അതുള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ ഭാരതവും തങ്ങള്‍ ആര്‍ജ്ജിച്ച സൈനികശക്തി കൊണ്ടുമാത്രം കീഴടക്കാനാവില്ലെന്ന് ബ്രിട്ടീഷ് മേലധികാരികളെ ബോധ്യപ്പെടുത്താനും ആ പോരാട്ടത്തിന് കഴിഞ്ഞു.
ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ അശാസ്ത്രീയമായ നികുതി പിരിവ് സമ്പ്രദായവും നികുതി പിരിവിലെ പിടിച്ചുപറിയുമാണ് 1802ലെ പോരാട്ടത്തിന്റെ പ്രധാന കാരണങ്ങള്‍. വനവാസികളുടെ മണ്ണിനോടും നാടിനോടുമുള്ള കൂറും സ്‌നേഹവും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ആഗ്രഹവും അതിന് കരുത്തുപകര്‍ന്നു. അത്തരത്തില്‍ പലതരത്തിലുള്ള വികാരങ്ങളും വിചാരങ്ങളുമാണ് 1802ലെ പനമരം മിലിറ്ററി പോസ്റ്റ് ആക്രമണത്തിലേക്ക് നയിച്ചത്.
കലാപത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വില്യം ലോഗന്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”ആക്രമണം നടക്കുന്നതിന് അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് പഴശ്ശിപ്പടയിലെ മറ്റൊരു പടത്തലവനായ എടച്ചന കുങ്കന്‍ പനമരത്തിനടുത്തുള്ള വിളമ്പുകണ്ടം കുറിച്യത്തറവാട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന പട്ട ധരിച്ച ഒരു ഗവണ്‍മെന്റ് ശിപായി നികുതി ആവശ്യപ്പെട്ടു. എന്നാല്‍ നികുതി പണമായി നല്‍കാനാവില്ലെന്ന് അവിടുത്തെ കുറിച്യക്കാരണവര്‍ അറിയിച്ചു. എങ്കില്‍ തത്തുല്യമായ നെല്ല് നല്‍കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല തറവാടിനകത്ത് അതിക്രമിച്ച് കയറി നെല്ല് എടുക്കാനും തുടങ്ങി. എടച്ചന കുങ്കനും ഗവണ്‍മെന്റ് ശിപായിയും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും അവസാനം കുങ്കന്‍ ശിപായിയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഈ കുറിച്യത്തറവാട് തകര്‍ക്കുമെന്നും എടച്ചന കുങ്കനടക്കം എല്ലാവരെയും കൊല്ലുമെന്നും ഭീഷണി മുഴക്കി. അതോടെ പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള നൂറ്റമ്പതോളം വരുന്ന കുറിച്യര്‍ സംഘടിച്ച് ആ തറവാടിന് കാവല്‍ നിന്നു.
1802 ഒക്ടോബര്‍ 11ന് പനമരം ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് ആക്രമിക്കാന്‍ അവര്‍ പദ്ധതിയിട്ടു. തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും നേതൃത്വത്തില്‍ കൃത്യമായ ആസൂത്രണം നടന്നു. അന്നേദിവസം കബനീനദിയുടെ കൈവഴിയായ പനമരം പുഴയോരത്തിലൂടെ പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും ധരിച്ച് അവര്‍ പനമരം സൈനിക പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തി. നാലു ഭാഗത്തുനിന്നും അവര്‍ പോസ്റ്റ് ആക്രമിച്ചു. എടച്ചന കുങ്കന്റെ നേതൃത്വത്തിലുള്ള നായര്‍പ്പട ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കാതെ മറ്റിടങ്ങളില്‍ നിന്നും വരുന്ന ബ്രിട്ടീഷ് സൈനികരെ നേരിടാന്‍ തയ്യാറായി നിന്നു. രക്തരൂക്ഷിതമായ ആ പോരാട്ടത്തിന്റെ അന്ത്യം ബ്രിട്ടീഷ് സൈനിക പോസ്റ്റിന്റെ സമ്പൂര്‍ണ്ണ നാശത്തിലാണ് കലാശിച്ചത്.
ബ്രിട്ടീഷുകാരുടെ മികച്ച സൈനിക സംവിധാനത്തെയായിരുന്നു അക്കാലത്ത് പനമരം പോസ്റ്റില്‍ വിന്യസിച്ചിരുന്നത്. 70 സൈനികര്‍ ഉള്‍പ്പെട്ട ഈ പോസ്റ്റിന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ഡിക്കിന്‍സനും സഹായികള്‍ ലഫ്റ്റനന്റുമാരായ മാക്‌സ്വെല്ലും സെന്‍ട്രിയുമായിരുന്നു. കലാപകാരികള്‍ ആദ്യം സെന്‍ട്രിയുടെ തോക്ക് പിടിച്ചെടുത്ത് അയാളെ വധിച്ചു.തുടര്‍ന്ന് ഡിക്കിന്‍സണെയും മാക്‌സ് വെല്ലിനെയും അടക്കം മുഴുവന്‍ കമ്പനി പട്ടാളക്കാരെയും നിര്‍ദാക്ഷിണ്യം വകവരുത്തി. അഞ്ച് കുറിച്യപ്പോരാളികളും മൃത്യുവിന് കീഴടങ്ങി. പഴശ്ശിപ്പട 112തോക്കുകളും 6 പെട്ടി വെടിക്കോപ്പുകളും 6000 രൂപയും തട്ടിയെടുത്തു. പോസ്റ്റിലെ എല്ലാ കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കി.
ദന്തഗോപുരങ്ങളിലെ ശീതീകരിച്ച മുറിയിലിരുന്ന് ചരിത്രമെഴുതിയവര്‍ മണ്ണിന്റെ മക്കളുടെ ഈ പോരാട്ടത്തെ കാണാന്‍ തയ്യാറായില്ല. പോരാളികളുടെ നിറം കറുപ്പായതും താമസം വനത്തിലായതും പിന്നീടൊരിക്കലും സംഘടിത സമ്മര്‍ദ്ദശക്തി ആവാതിരുന്നതുമാവാം അതിനുള്ള കാരണങ്ങള്‍. എങ്കിലും ഐതിഹാസികമായ ആ പോരാട്ടം ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം അല്ലാതാകുന്നില്ല. ബ്രിട്ടീഷുകാരായ ചില ഉദ്യോഗസ്ഥര്‍ ഈ പോരാട്ടത്തെക്കുറിച്ച് ചില വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോരാളികളുടെ വീരചരിത്രത്തെ നാടോടിപ്പാട്ടുകളാക്കി പിന്‍മുറക്കാര്‍ അനന്തരതലമുറകള്‍ക്ക് പകര്‍ന്നു കൊടുത്തിട്ടുമുണ്ട്. എന്നാല്‍ അക്കാദമിക രംഗം തങ്ങളുടെ കുത്തകയാക്കി മാറ്റിയ ചില ഇടതു ചരിത്രകാരന്മാര്‍ അവയൊന്നും ചരിത്രസ്രോതസ്സുകളായിക്കണ്ട് പഠനം നടത്താന്‍ തയ്യാറായില്ല. മാത്രവുമല്ല ചരിത്രപാഠപുസ്തകങ്ങളിലും അക്കാദമിക സംവാദങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഒരു പോരാട്ടമായി ഇതിനെ അവതരിപ്പിച്ചതുമില്ല.
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട 1857ലെ മഹത്തായ വിപ്ലവത്തിനും അരനൂറ്റാണ്ട് മുമ്പു നടന്ന പനമരം മിലിറ്ററി പോസ്റ്റാക്രമണത്തിന്റെ അനന്തരഫലങ്ങള്‍ പലതാണ്. നികുതിഘടന പരിശോധിക്കാനും നികുതിപിരിവുരീതികള്‍ മയപ്പെടുത്താനും ഇത് ബ്രിട്ടീഷുകാരെ നിര്‍ബന്ധിപ്പിച്ചു. വനവാസി പോരാളികളുടെ പോരാട്ടങ്ങളെ നിസ്സാരമായി കാണരുതെന്ന കാഴ്ചപ്പാടും അവര്‍ക്കുണ്ടായി. ആയുധങ്ങളെക്കാള്‍ ചതിയും വഞ്ചനയുമടങ്ങുന്ന കുതന്ത്രങ്ങളിലൂടെ മാത്രമേ വനവാസി പോരാളികളെ കീഴടക്കാന്‍ കഴിയൂ എന്ന് ബ്രിട്ടീഷുകാര്‍ക്ക് ബോധ്യമായി. അസ്വസ്ഥതകളുടെ ഉറവിടമാണ് വയനാട് എന്ന തരത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടിവന്നതും 1802ലെ ആക്രമണത്തിനുശേഷമാണ്. അതില്‍ നിന്നുതന്നെ അക്കാലത്തെ ഈയൊരു പ്രത്യേകപോരാട്ടത്തിന്റെ വീര്യം നമുക്ക് ഊഹിക്കാവുന്നതാണ്.
ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളെക്കാള്‍ പ്രത്യാക്രമണങ്ങള്‍ക്ക് രൂപം നല്‍കാന്‍ പോരാളികള്‍ക്ക് ഈ പോരാട്ടം പ്രചോദനമായി എന്നതും അടയാളപ്പെടുത്തേണ്ട അനന്തരഫലമാണ്. യുദ്ധനിപുണരും തന്ത്രജ്ഞരുമായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ പിന്നീട് വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടു. തലശ്ശേരിയിലെയും മൈസൂരിലെയും ചില ബ്രിട്ടീഷ് സൈനിക വ്യൂഹങ്ങളും വയനാട്ടിലേക്ക് ആനയിക്കപ്പെട്ടു. അവര്‍ പിന്നീട് വയനാട്ടിലുടനീളം തലങ്ങും വിലങ്ങുമായി സൈനിക മാര്‍ച്ച് സംഘടിപ്പിച്ചു. പട്ടാള നിയമം ഉള്‍പ്പെടെയുള്ള കിരാതമായ സൈനിക നീക്കങ്ങളും വയനാട്ടില്‍ പരീക്ഷിക്കപ്പെട്ടു. ആയുധധാരികള്‍ പ്രക്ഷോഭകാരികളല്ലെങ്കില്‍പ്പോലും വധിക്കാനുള്ള ഉത്തരവിട്ടു.1802നു ശേഷം മുമ്പില്ലാത്തവിധത്തിലുളള ക്രൂരകൃത്യങ്ങളാണ് സ്വാതന്ത്ര്യപ്പോരാളികളോട് ബ്രിട്ടീഷുകാര്‍ കാണിച്ചത്.
1805 നവംബര്‍ 15ന് മിലിറ്ററി പോസ്റ്റ് നിലനിന്നിരുന്ന അതേ പനമരത്ത് കോളിമരച്ചുവട്ടില്‍ വെച്ചാണ് ബ്രിട്ടീഷുകാര്‍ തലക്കര ചന്തുവിനെ വധിച്ചത്. ഒന്നരപ്പതിറ്റാണ്ടുകാലത്തെ നിരന്തരമായ യുദ്ധത്തിനൊടുവില്‍ പുല്‍പ്പള്ളി വനാന്തരത്തില്‍ മാവിലാന്തോട് വെച്ച് തലക്കര ചന്തു ജീവനോടെ പിടിക്കപ്പെട്ടു. അദ്ദേഹത്തെ ബന്ധനത്തിലാക്കി ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിച്ച് പനമരത്ത് എത്തിക്കുകയായിരുന്നു. താന്‍ വധിച്ച ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെയെല്ലാം പേരുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ട് ‘കൊടുംകുറ്റവാളി’ എന്ന ഗണത്തില്‍പ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ ചന്തുവിനെ ഗളച്‌ഛേദം നടത്തി വധിച്ചത്. യഥാര്‍ത്ഥത്തില്‍ അതൊരു പക തീര്‍ക്കലായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ നേരിട്ട രക്തരൂക്ഷിതമായ കടന്നാക്രമണത്തിന്റെ പ്രതികാരം ബ്രിട്ടീഷുകാര്‍ തലക്കര ചന്തുവില്‍ തീര്‍ക്കുകയായിരുന്നു.
തന്റെ വലംകൈ നഷ്ടപ്പെട്ടു എന്നാണ് തലക്കര ചന്തുവിന്റെ അന്ത്യമറിഞ്ഞ് കേരളവര്‍മ്മ പഴശ്ശിരാജ പ്രതികരിച്ചത്. തലക്കര ചന്തുവിന്റെ വധത്തോടെ വയനാടന്‍ അസ്വസ്ഥതകളുടെ ഒരു ശക്തമായ ഉറവിടം ഇല്ലാതായി എന്നാണ് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയത്. വയനാട് തങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ബ്രിട്ടീഷുകാര്‍ക്ക് തോന്നിയതും തലക്കര ചന്തുവിന്റെ വധത്തിനുശേഷമായിരുന്നു.
ഗളച്‌ഛേദം ചെയ്യപ്പെടുന്നതുവരെ നാടിന്റെ മോചനത്തിന് കാടിന്റെ മക്കളെ കൂട്ടി പോരാടിയ ഒളിയുദ്ധ നായകനായിരുന്നു തലക്കര ചന്തു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തലക്കല്‍ ചന്തു എന്നാണ് വിശേഷിപ്പിച്ചിട്ടുളളത്. ആ പേര് അന്വര്‍ത്ഥവുമാണ്. കാരണം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ ‘തലക്കല്‍’ തന്നെയായിരുന്നു ചന്തുവിന്റെ സ്ഥാനം.
1790 മുതല്‍ 1805 വരെയുള്ള ഒന്നരപ്പതിറ്റാണ്ടുകാലം തലക്കര ചന്തുവിന്റെ നേതൃത്വത്തില്‍ പഴശ്ശിപ്പട നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയങ്ങളാണ്. വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ കുഞ്ഞോം കാര്‍കോട്ടില്‍ കുറിച്യത്തറവാട്ടില്‍ ജനിച്ചതു മുതല്‍ 1805 നവംബര്‍ 15ന് പനമരത്തുവെച്ച് ഗളച്ഛേദം ചെയ്യപ്പെടുന്നതുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിന്റേതായിരുന്നു. പേരിയ യുദ്ധം, പുളിഞ്ഞാല്‍ കോട്ടയാക്രമണം, തിണ്ടുമ്മല്‍ പോരാട്ടം, പുല്‍പ്പള്ളിയിലെ അന്തിമ പോരാട്ടങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ പോരാട്ടജീവിതത്തിലെ കനപ്പെട്ട ഏടുകളാണ്. അദ്ദേഹത്തിന്റെ ഭാര്യയായ നീലിയും സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിയായിരുന്നു. പാരമ്പര്യ ആയുധങ്ങളായ അമ്പും വില്ലും കൊണ്ട് ആധുനിക ആയുധങ്ങളുള്ള സാമ്രാജ്യത്വ ശക്തിയെ ഒന്നരപ്പതിറ്റാണ്ടിലധികം കാലം വിറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് തലക്കര ചന്തുവിനെ ചരിത്രത്താളുകളില്‍ വീരപുരുഷനാക്കുന്നത്.
ഒരു ചരിത്രപുരുഷനോട് കാണിക്കുന്ന അനീതിയുടെ ഏറ്റവും കുപ്രസിദ്ധമായ നേര്‍ച്ചിത്രമാണ് പനമരത്തെ തലക്കര ചന്തു വീരമൃത്യു വരിച്ച സ്മൃതിമണ്ഡപത്തില്‍ ഇന്ന് കാണാനാകുന്നത്. വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയാണ് മാറിമാറി വന്ന ഭരണകര്‍ത്താക്കളില്‍ നിന്ന് കഴിഞ്ഞ മൂന്നു ദശകങ്ങളായി ഉണ്ടായത്. എന്നാല്‍ കോളി മരവും തകര്‍ന്ന കല്‍മണ്ഡപവും രണ്ടാളുകള്‍ക്ക് ഒരേസമയം നില്‍ക്കാന്‍ പറ്റാത്തത്രയും ചെറിയ ഒരു പുരാവസ്തു പോലുമില്ലാത്ത ഒറ്റമുറി മ്യൂസിയവുമാണ് ഇന്നവിടെയുള്ളത്. വിശേഷാവസരങ്ങളില്‍ അഭ്യുദയകാംക്ഷികളില്‍ ചിലര്‍ ഒത്തുചേരുന്നു എന്നതൊഴിച്ചാല്‍ പൂര്‍ണമായും സമൂഹ വിരുദ്ധരുടെ വിഹാരകേന്ദ്രമാണ് തലക്കര ചന്തു സ്മൃതിമണ്ഡപം.
തലക്കര ചന്തു എന്ന വനവാസി പോരാളി, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ശക്തമായ ഒരു ബിംബമാണ്. അത്തരമൊരു ബിംബത്തെ പഠിക്കുകയും അവതരിപ്പിക്കുകയും സ്മരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് ഏതു കാലത്തെയും ഉചിതമായ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ദേശസ്‌നേഹം, സ്വാതന്ത്ര്യബോധം, പോരാട്ടവീര്യം തുടങ്ങിയ വികാരവിചാരങ്ങള്‍ അന്യം വരാത്ത ഏതു കാലഘട്ടത്തിലും തലക്കര ചന്തുവിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കും എന്നതില്‍ തര്‍ക്കമില്ല.