Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തത്ത്വമസിയുടെ പൊന്നമ്പലം

രാജമോഹന്‍ മാവേലിക്കര

Print Edition: 4 November 2022

കേരളക്കരയുടെ ആത്മീയ അനുഭൂതിയുടെ താഴികക്കുടമാണ് ശബരിമല. നവോത്ഥാന കേരളത്തിന്റെ പാതയിലെ പ്രധാന ശക്തി സ്രോതസ്സാണ് ശബരിമലയിലെ ആരാധനാ പദ്ധതി. വനവാസി മുതല്‍ തന്ത്രിവരെയുള്ളവരുടെ സമാന മനസ്സും, ഐക്യവും, ആത്മീയ ഏകതയുടെ അനന്തമായ ശക്തിയും ചേരുമ്പോള്‍ ഭാവാത്മ ഏകതയുടെ ശരണപാതകള്‍ ആനന്ദപുളകിതമാകുന്നു. കറുപ്പുടുത്തവരുടെ മനസ്സില്‍ അയ്യനല്ലാതെ മറ്റാരുമില്ല. ഒന്നാകാന്‍ വെമ്പുന്ന മനസ്സുകളെ വിഘടിപ്പിക്കാനായി വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന വിധ്വംസകശക്തികള്‍ മണ്ഡലകാലത്തെ കലുഷിതമാക്കാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഭൂമി സൂര്യനെ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചുറ്റുവാനെടുക്കുന്ന 365 ദിവസവും മനോമാതൃകാരകനായ ചന്ദ്രന്‍ ഭൂമിയെ ചുറ്റുവാനെടുക്കുന്ന 324 ദിവസവുമായി വരുന്ന വ്യത്യാസമാണ് 41 ദിവസമുള്ള മണ്ഡലകാലമായി തീര്‍ന്നിട്ടുള്ളത്. അയനചലനങ്ങളിലെ ഈ വ്യത്യാസം വരുന്ന ദിവസങ്ങള്‍ ആത്മീയമായ ഉന്നതി ആര്‍ജ്ജിക്കുവാനുള്ള പവിത്രദിനമായി സ്വീകരിച്ചിരിക്കുന്നു. അശാന്ത മനസ്സുകളെ ആനന്ദമയമാക്കാന്‍ കോടിക്കണക്കിന് അയ്യപ്പസ്വാമിമാരാണ് ശബരിമലയില്‍ വ്രതാനുഷ്ഠാനത്തോടെ ദര്‍ശനം നടത്തുന്നത്. പതിനെട്ട് മലയുടെ നടുവിലായി ശബരിമല സ്ഥിതി ചെയ്യുന്നു. പൊന്നമ്പലമേട്, ഗൗഢന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖള്‍ഗിമല, മാതംഗമല, മൈലാടുംമേട്, ശ്രീപാദമല, ദേവര്‍മല, ഇഞ്ചിപ്പാറമല, ശബരിമല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല തുടങ്ങിയ പതിനെട്ട് മലകളുടെ പ്രതീകമായാണ് ക്ഷേത്രത്തില്‍ 18 പടികള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു.

അറിവില്ലായ്മയായി ഒന്നാം പടിയെയും പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയുടെ പ്രതീകമായി അഞ്ച് പടികളെയും കണക്കാക്കുന്നു. അടുത്ത എട്ട് പടികള്‍ കാമക്രോധ ഭയ മോഹ ലോഭ മദ മാത്സര്യ ഡംഭ് എന്നീ ഷഡ് വൈരികളെ പ്രതിനിധാനം ചെയ്യുന്നു. ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം എന്നിവയെ അടുത്ത മൂന്ന് പടികള്‍ പ്രതിനിധാനം ചെയ്യുന്നു. അറിവില്ലായ്മയുടെ പ്രതീകമായ ഒന്നാം പടിയില്‍ നിന്ന് അറിവിന്റെ പ്രതീകമായ പതിനെട്ടാം പടി ചവിട്ടി ആത്മസ്വരൂപനും ആനന്ദസ്വരൂപനുമായ അയ്യപ്പനെ നാം ദര്‍ശിക്കുന്നു. അവിടെ മുകളിലായി എഴുതി വച്ച സാമവേദത്തിന്റെ മഹാമന്ത്രമായ ‘തത്ത്വമസി’ അത് ഞാനാകുന്നു എന്ന തിരിച്ചറിവാണ്. ഭക്തനും ഭഗവാനുമൊന്നാണെന്ന സ്വരൂപജ്ഞാനമായ വേദപ്പൊരുളിന്റെ അനുഭൂതി സ്വയമാര്‍ജ്ജിക്കുന്നു. നവോത്ഥാനത്തിന്റെ അനന്തസത്തയായ ഏകാത്മബോധത്തിന്റെ അനുഭൂതി ഭക്തനെ ആനന്ദിപ്പിക്കുന്നു.

ഹരിഹര പുത്രനായ ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിച്ച ചൈതന്യമായി അയ്യപ്പ സ്വാമിയെ കണക്കാക്കുന്നു. ശാസ്താക്ഷേത്രത്തിന് തൊട്ടടുത്തായി ദേവീരൂപമായ മാളികപ്പുറത്തമ്മയ്ക്കും ഉപദേവതകളായി ഗണപതി, വാവരുസ്വാമി, കറുപ്പസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചുകടുത്ത സ്വാമി, നവഗ്രഹങ്ങള്‍, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 4134 അടി ഉയരത്തില്‍ പതിനെട്ട് മലയുടെ നടുവിലായി പഞ്ചലോഹത്തില്‍ പൊതിഞ്ഞ രണ്ട് ചതുര ശ്രീകോവിലാണ് സന്നിധാനത്തിലുള്ളത്. ശ്രീകോവിലുകള്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ നദിയായ പുണ്യപമ്പ ശബരിമലയെ തഴുകുന്നു.

വൃശ്ചികം 1 മുതല്‍ ധനു 11 വരെയുള്ള മണ്ഡലകാലം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ മലയാള മാസവും 1 മുതല്‍ 5 വരെയും വിഷു, ഓണം, ദീപാവലി, മകരവിളക്ക് എന്നീ വിശേഷ കാലങ്ങളിലും പൂജകളുണ്ട്. മീനമാസത്തിലെ ഉത്രത്തിന് ആറാട്ടായി അതിനു മുമ്പുള്ള 10 ദിവസം ശബരിമലയിലെ ഉത്സവകാലമാണ്.

വനവാസി തപസ്വിയായ ശബരി ശ്രീരാമ ദേവനെ തപസ്സു ചെയ്ത സ്ഥലമായതിനാല്‍ ശബരിമല എന്ന് ഈ പ്രദേശത്തിന് പേര് വന്നു. ശബരിമലയുടെ മുകളിലായി വനവാസികള്‍ ആരാധിക്കുന്ന ഒരു ശാസ്താ ക്ഷേത്രം നിലനിന്നിരുന്നു. അവര്‍ കൊളുത്തുന്ന ദീപത്തെ മകരദീപമായും ധനുരാശിയില്‍ നിന്ന് മകരത്തിലേക്ക് സൂര്യന്‍ സംക്രമിക്കുമ്പോള്‍ തെളിയുന്ന മകരനക്ഷത്രത്തെ മകര ജ്യോതിസ്സായും കണക്കാക്കുന്നു. പൊന്നമ്പലമേട്ടിലെ ശാസ്താ ക്ഷേത്രം പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്ന് കരുതുന്നു. പെരിയാര്‍ കടുവ റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമാണ് ശബരിമല.

ശൈവഭക്തനായ പന്തളം രാജാവ് രാജശേഖര പാണ്ഡ്യന്‍ നായാട്ടിനെത്തിയപ്പോള്‍ കഴുത്തില്‍ മണികെട്ടിയ ബാലനെ കണ്ടെത്തുകയും മണികണ്ഠനായി വളര്‍ത്തുകയും ചെയ്തു. അഗസ്ത്യ മഹര്‍ഷിയാണ് ശാസ്താവിന്റെ അംശാവതാരമാണ് അയ്യപ്പനെന്ന് രാജാവിനെ ധരിപ്പിച്ചത്. ചീരന്‍ച്ചിറയില്‍ ആയുധാഭ്യാസം പഠിച്ചു. കൊട്ടാരം മന്ത്രിയുടെയും രാജ്ഞിയുടേയും ഗൂഢാലോചനയില്‍ അയ്യപ്പന്‍ പുലിപ്പാലിനായി പോകുന്നു. അങ്ങനെ അയ്യപ്പന്‍ പുലിപ്പാലുമായി കൊട്ടാരത്തിലെത്തി. കാട്ടില്‍ വച്ച് മഹിഷിയെ നിഗ്രഹിച്ചു. കൊട്ടാരത്തിലുള്ളവര്‍ക്ക് മണികണ്ഠന്റെ ദിവ്യത്വം ബോദ്ധ്യപ്പെടുകയും ചെയ്തു. മണികണ്ഠന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാപിച്ച ക്ഷേത്രമാണ് ശബരിമല. അവിടെയെത്തിയ അയ്യപ്പന്‍ അപ്രത്യക്ഷനായി. ശാസ്താവില്‍ വിലയംപ്രാപിച്ചു എന്നാണ് വിശ്വാസം. അയ്യപ്പനോട് ചെയ്ത പാപത്തില്‍ നിന്ന് മോചനം നേടാനായി 41 ദിവസത്തെ കഠിനവ്രതവും തീര്‍ത്ഥയാത്രയും ആരംഭിച്ചു. ജീവാത്മാവായ ഭക്തന്‍ പരമാത്മാവായ ഭഗവാന് സമര്‍പ്പിക്കുന്ന വസ്തു എന്ന നിലയില്‍ ഇരുമുടിക്കെട്ടിന് പ്രാധാന്യം കൂടുന്നു. ഭക്തന്റെ കര്‍മ്മ പാപങ്ങളുടെ ഭാണ്ഡമായും ഇരുമുടിക്കെട്ടിനെ കണക്കാക്കുന്നു. പുലിപ്പാലിനായി അയ്യപ്പന്‍ പോയതും ഇരുമുടിക്കെട്ടുമായിട്ടായിരുന്നു. പുണ്യപാപങ്ങളുടെ സഞ്ചയമായ കെട്ടുനിറ ഐഹികവും പാരത്രികവുമായി സഞ്ചയിച്ച കര്‍മ്മങ്ങളുടെ പ്രതീകമാണ്. കന്നി അയ്യപ്പന്മാര്‍ക്ക് പട്ട് നിറമുള്ള ഇരുമുടിയും അല്ലാത്തവര്‍ക്ക് കറുപ്പ്, നീല, വെള്ള നിറമുള്ള തുണികളിലുമാണ് ഇരുമുടിയുണ്ടാക്കുന്നത്.

നെയ്‌ത്തേങ്ങ, അരി, അവല്‍, മലര്‍, തേങ്ങ, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, കുരുമുളക്, ഉണക്കമുന്തിരി, കല്‍ക്കണ്ടം, മറ്റു പുജാ സാധനങ്ങള്‍, വെറ്റില, അടയ്ക്ക, ഉണക്കലരി, കദളിപ്പഴം, ശര്‍ക്കര, യാത്രയില്‍ കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നിവ കെട്ടില്‍ നിറയ്ക്കുന്നു. വ്രതാനുഷ്ഠാനം, ഏകാഗ്രത, സദാചാരം ഉള്‍ക്കൊള്ളുന്ന നാല് സത്യങ്ങള്‍, എട്ട് മാര്‍ഗ്ഗങ്ങള്‍, അഞ്ച് ശീലങ്ങള്‍ എന്നിവയാണ് ശരണത്രയങ്ങള്‍. ഇതിനോടൊപ്പം മോക്ഷവും ചേര്‍ന്നാല്‍ പതിനെട്ട് പടികളുടെ തത്വമാകും. കെട്ടു നിറച്ച് ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കി തിരിഞ്ഞുനോക്കാതെ ശബരിമല ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നു.

പണ്ടുകാലത്ത് എരുമേലി വഴി മാത്രമേ യാത്ര ഉണ്ടായിരുന്നുള്ളൂ. അവിടെ പേട്ടതുള്ളലും കുളിയും ശാസ്താ ദര്‍ശനവും കഴിഞ്ഞ് സ്വാമിയുടെ കോട്ടപ്പടി കടക്കുന്നു. പേരൂര്‍തോട് കടന്ന് കാളകെട്ടി വഴി അഴുതയിലെത്തുന്നു. അഴുതത്തോട്ടില്‍ കുളിച്ച് കന്നി അയ്യപ്പന്മാര്‍ ഒരു കല്ല് ശേഖരിക്കുന്നു. കല്ലിടാം കുന്നില്‍ ആ കല്ലിടുന്നു. മുക്കുഴി തീര്‍ത്ഥവും കരിയിലന്തോടും കടന്ന് അതികഠിനമായ കരിമല കയറി, വലിയാനവട്ടവും, ചെറിയാനവട്ടവും കടന്ന് പമ്പാനദിക്കരയിലെത്തി മുങ്ങിക്കുളിച്ച് പമ്പാസദ്യ ഉണ്ണുന്നു. ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കി ഗണപതി ക്ഷേത്രത്തില്‍ തൊഴുത് നീലിമല കയറുന്നു. അപ്പാച്ചിമേടും ഇപ്പാച്ചിമേടും കടന്ന് അരിയുണ്ടയും ശര്‍ക്കരയുണ്ടയും എറിയുന്നു. പിന്നീട് ശരംകുത്തിയില്‍ കന്നി അയ്യപ്പന്മാര്‍ ശരക്കോല്‍ നിക്ഷേപിക്കുന്നു.

ക്ഷേത്രത്തിലെത്തിയാല്‍ തേങ്ങ ഉടച്ച് പടി കയറുന്നു. ഇരുമുടിക്കെട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നെയ്‌ത്തേങ്ങ പൊട്ടിച്ച് നെയ്യെടുത്ത് അഭിഷേകത്തിന് നല്‍കുന്നു. തേങ്ങ ജീവാത്മാവും നെയ്യ് പരമാത്മാവുമാണ്. ജീവാത്മാവിന്റെ പ്രതീകമായ തേങ്ങ ആഴിയില്‍ സമര്‍പ്പിക്കുന്നു. ജീവിത പരിശുദ്ധി സംരക്ഷിച്ച് സ്വയം തയ്യാറാകുന്നതാണ് വ്രതകാലം. വ്രതകാലത്തിന്റെ പരിശുദ്ധി ഒരു വര്‍ഷത്തെ ജീവിതത്തെ ശക്തിപ്പെടുത്തുകയും ശാന്തിയോടെ ജീവിക്കുവാന്‍ സഹായിക്കുകയും ചെയ്യും. ദുരാചാരത്തില്‍ നിന്ന് സമ്പൂര്‍ണ്ണ സദാചാരത്തില്‍ പിടിച്ചു നിര്‍ത്തിയുളള, പവിത്രമനസ്സോടെ ഭഗവത് പാദത്തിലെ സ്വയം സമര്‍പ്പണമാണ് ശബരിമല തീര്‍ത്ഥാടനം. ശരണം വിളികള്‍ കല്ലും മുള്ളും നിറഞ്ഞ കാടുകള്‍ താണ്ടുവാന്‍ ഭക്തന്റെ മനസ്സിനെ പ്രാപ്തമാക്കുന്നു. മലയാള മണ്ണിന്റേയും മനസ്സിന്റേയും വിശുദ്ധി വീണ്ടെടുക്കുവാന്‍ ഹൈന്ദവ ഏകതയ്ക്ക് കിട്ടിയ കരുത്താണ് ശബരിമല.

അന്‍പത്തിയാറ് ജാതി ബന്ധങ്ങളിലൂടെ തമ്മില്‍ത്തല്ലി താറുമാറായ ഹിന്ദു സമൂഹത്തിന്റെ അത്താണിയാണ് ശബരിമല. ഒന്നാകാന്‍ വെമ്പുന്നവരെ വിഘടിപ്പിക്കുന്ന പ്രവര്‍ത്തനം രാഷ്ട്രീയക്കളിയുടെ ഭാഗമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. 1950-ലെ തീവയ്പ്പ് അതിന്റെ ഭാഗമായിരുന്നു. മാവേലിക്കര വടക്കത്ത് ഈശ്വരന്‍ നമ്പൂതിരിയായിരുന്നു അന്നത്തെ ശാന്തിക്കാരന്‍. തിരുവല്ല ചിത്രോദയ ദേവപൂജാ പാഠശാലയിലെ ഗുരുവായിരുന്നു താഴമണ്‍ മഠത്തിലെ അന്നത്തെ തന്ത്രി കണ്ഠരരു ശങ്കരരു. തന്ത്രിയുടെ അനുഗ്രഹത്തോടെ നടയടച്ച് മലയിറങ്ങിയ ഈശ്വരന്‍ നമ്പൂതിരി തിരികെയെത്തുമ്പോള്‍ ക്ഷേത്രം കത്തി തകര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. നട അടച്ചു പോരുമ്പോള്‍ കോടാലി സ്വാമി എന്ന ഒരാള്‍ മാത്രം അവിടെയുണ്ടായിരുന്നു. ക്ഷേത്രം കത്തിയതിനുശേഷം അയാളെ പിന്നീട് കണ്ടിട്ടില്ല. ഇതൊരാസൂത്രിതമായ ക്ഷേത്ര ധ്വംസനമാണെന്ന് ശാന്തിക്കാരനും ഭക്തജനങ്ങളും വിലയിരുത്തുന്നു.

1126 ഇടവമാസം അത്തം നാളില്‍ അതായത് 1951 മെയ് 18 നാണ് പുനഃപ്രതിഷ്ഠ നടന്നത് കണ്ഠരരു ശങ്കരരുവിന്റെ കാര്‍മ്മികത്വത്തില്‍ പൂജാരിയായ വടക്കത്ത് ഈശ്വരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് അയ്യപ്പനെ പ്രതിഷ്ഠിച്ചത്. ഹൈന്ദവ ലക്ഷങ്ങള്‍ ഒഴുകിയെത്തി. ശബരിമല മഹാക്ഷേത്രമായി മാറി. വിവാദങ്ങളും സംവാദങ്ങളും ശബരിമലയെ നിരന്തരം വേട്ടയാടി. 1982-ല്‍ നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിനും മഹാദേവക്ഷേത്രത്തിനും മദ്ധ്യേ കുരിശുനാട്ടി. ഭരണപ്രതിപക്ഷങ്ങള്‍ അതിക്രമത്തെ വെള്ളപൂശി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെ തീച്ചൂളയില്‍ കുരിശ് പതിനെട്ട് മലകള്‍ക്ക് പുറത്ത് ആങ്ങമൂഴിയിലേക്ക് മാറ്റേണ്ടി വന്നു.

കെ.എസ്.ആര്‍.ടി.സി യുടെ നിരക്ക് വര്‍ദ്ധിപ്പിച്ചും, ഭക്തജനങ്ങളുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ തടഞ്ഞും പലവിധ പ്രതിബന്ധങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. അതില്‍ അവസാനത്തേതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന യുവതീ പ്രവേശന സമരം. ബ്രഹ്‌മചാരി രൂപത്തില്‍ പ്രതിഷ്ഠ നടത്തിയ ശബരിമലയില്‍ സ്ത്രീപ്രവേശനം വിലക്കിയിരുന്നില്ല. കോടതി നിര്‍ദ്ദേശപ്രകാരം പ്രായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആചാരപരമായ നിയന്ത്രണത്തിന്റെ പേരില്‍ ശബരിമലയെ തകര്‍ക്കുവാന്‍ നവോത്ഥാനം എന്ന പദത്തെ കൂട്ടുപിടിച്ചു. ഈ ക്രൂരത കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. അതിശക്തമായ ഹിന്ദുമുന്നേറ്റത്തില്‍ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നു.

വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുന്ന ഗുഢാലോചനയില്‍ ഹിന്ദു വിരുദ്ധരോടൊപ്പം എന്നും നിലകൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നരബലിയേയും അവയവ കൈമാറ്റത്തേയും ബലാല്‍സംഗത്തേയും പണം തട്ടിപ്പിനേയുമെല്ലാം ഹൈന്ദവന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പാടുപെടുന്നു. സുശക്തമായ ക്രിമിനല്‍ നിയമങ്ങള്‍ നിലനില്‌ക്കേ അന്ധവിശ്വാസ നിരോധനനിയമത്തിന്റെ മറവില്‍ വൈദിക പാരമ്പര്യശാസ്ത്രത്തേയും താന്ത്രികവിദ്യയേയും ജ്യോതിഷം, വാസ്തുവിദ്യ തുടങ്ങിയ പരമ്പരാഗത ശാസ്ത്രവിദ്യകളേയും ഇകഴ്ത്താനുള്ള പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. പന്തളം കൊട്ടാരത്തേയും താഴമണ്‍ തന്ത്രി കുടുംബത്തിന്റെ അവകാശങ്ങളേയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി വരുന്ന മണ്ഡലകാലം കലുഷിതമാക്കാന്‍ വെമ്പല്‍കൊള്ളുന്ന നീചശക്തികളെ ഒറ്റക്കെട്ടായി വിശ്വാസി സമൂഹം ചെറുക്കേണ്ടതുണ്ട്.

പിറന്ന നാടിന്റെ വിശ്വാസവും ആചാരസംരക്ഷണവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പെടുന്നതാണ്. ഇതര മതവിശ്വാസികളോടു കാണിക്കുന്ന അതേ സമീപനം ക്ഷേത്രവിശ്വാസികളോടും കാണിക്കണം എന്നത് ജനാധിപത്യ രാജ്യത്തെ സാമാന്യ മര്യാദയാണ്. മാനവികതയുടെ സ്വത്വബോധമുള്‍ക്കൊള്ളുന്ന ആചാരസംഹിതകള്‍ നിലനില്‍ക്കുകതന്നെ വേണം. അതിരുകളില്ലാത്ത അനുഭൂതിയുടെ പ്രകാശാനുഭവം ഒരിക്കലെങ്കിലും ശബരിമല ദര്‍ശിക്കുന്നവര്‍ക്കുണ്ടാകും. ശബരിമലയെ രാഷ്ട്രീയാതീതമായ ഏകതയുടെ ബിംബമായി ഭക്തര്‍ കാണുന്നു. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ ശബരിമല ക്ഷേത്രത്തെ തകര്‍ക്കുവാനുള്ള ഏതു ശ്രമങ്ങളേയും ഭഗവാന്റെ അനുഗ്രഹത്തോടെ ചെറുത്ത് തോല്‍പിക്കുകതന്നെ ചെയ്യണം. ഈ മണ്ഡലകാലം വിവാദ കോലാഹലങ്ങളില്ലാത്ത ഭക്തരുടെ ശാന്തിധാമമായി ശബരിമല മാറട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Tags: FEATURED
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies