ആഘോഷങ്ങളുടെ ആരവങ്ങളും സംഗീതത്തിന്റെ മാധുര്യവും നുകരാന്‍ താല്പര്യമില്ലാത്ത ഒരു വ്യക്തിയെപ്പോലും ഈ ലോകത്ത് നമുക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ ശബ്ദമില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന അസംഖ്യം സഹോദരീസഹോദരന്മാര്‍ നമുക്കു ചുറ്റുമുണ്ടെന്നും ഓര്‍ക്കുക.
കാഴ്ചവൈകല്യമുള്ള ഒരു വ്യക്തിയെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റുന്നതുപോലെ, ശ്രവണവൈകല്യമുള്ള ഒരു വ്യക്തിയെ തിരിച്ചറിയാന്‍ പ്രയാസമാണ്. അവര്‍ കാഴ്ചയില്‍ സാധാരണ വ്യക്തികളെ പോലെ സുന്ദരികളും സുന്ദരന്മാരുമായിരിക്കും. എന്നാല്‍ ഒരു ഇളംപൈതലിന്റെ കരച്ചില്‍ മുതല്‍ ഇടിവെട്ടുപോലും അവര്‍ അറിയുന്നില്ല എന്നതാണ് സത്യം. വിദ്യാലയങ്ങളില്‍ സഹപാഠികള്‍ അന്യോന്യം തമാശകള്‍ പറഞ്ഞ് കളിച്ചുല്ലസിക്കുമ്പോള്‍, അതിലൊന്നും പങ്കെടുക്കാനാകാതെ മൂകമായിരിക്കാന്‍ വിധിക്കപ്പെട്ട ഈ സഹോദരങ്ങളുടെ ദു:ഖവും നിരാശയും ഘനീഭവിച്ച മുഖം ഒരു പ്രാവശ്യമെങ്കിലും വീക്ഷിക്കാന്‍ സാധിച്ചാല്‍, പിന്നീടൊരിക്കലും ആ ചിത്രം മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുപ്രകാരം ലോകത്തില്‍ ഏകദേശം 466 മില്യണ്‍ ജനങ്ങള്‍ ഭാഗികമായോ, പൂര്‍ണ്ണ മായോ ശ്രവണ വൈകല്യമുള്ളവരാണ്. ഇതില്‍ 432 മില്യണ്‍ പ്രായപൂര്‍ത്തിയായവരും, 34 മില്യണ്‍ കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ ശ്രവണവൈകല്യമുള്ളവര്‍ റഷ്യയിലാണ്.
ഭാരതത്തില്‍ ഏകദേശം 63 മില്യണ്‍ ജനങ്ങള്‍ ശ്രവണവൈകല്യം നേരിടുന്നവരാണ്. ജനിതക തകരാറുകള്‍, ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാവുന്ന ചിക്കന്‍പോക്‌സ്, റൂബെല്ല, മുണ്ടിവീക്കം, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, ആവശ്യമായതിലും കുറഞ്ഞ ഭാരത്തോടെ ജനിക്കുന്ന കുട്ടികള്‍, ജന്മനാ മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞുങ്ങള്‍ എന്നിവയെല്ലാമാണ് ജന്മനാലുള്ള ശ്രവണവൈകല്യത്തിന് കാരണമായിത്തീരുന്നത്.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ശ്രവണ വൈകല്യത്തിന് പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, അപകടങ്ങള്‍, പുകവലി, മധ്യകര്‍ണ്ണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്, സ്ഥിരമായി വലിയ ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള സാഹചര്യം, ചില ദീര്‍ഘകാല മരുന്നുകളുടെ ഉപയോഗം, കോക്ലിയയുടെ കോശങ്ങള്‍ക്കുണ്ടാകുന്ന തേയ്മാനം എന്നിവ കാരണമായിത്തീരുന്നു.
കുട്ടികളില്‍ കാണപ്പെടുന്ന കേള്‍വി വൈകല്യം അവരുടെ ആശയവിനിമയ ശേഷി, വസ്തുക്കള്‍ ഗ്രഹിക്കാനുള്ള കഴിവ്, പെരുമാറ്റം, സാമൂഹിക വൈകാരിക ശേഷികള്‍, വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ എന്നിവയെ ബാധിക്കും. വികസ്വര രാജ്യങ്ങളില്‍ ശരിയായ രോഗ നിര്‍ണ്ണയത്തിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും, തുടര്‍ച്ചികിത്സാ സൗകര്യക്കുറവും ശ്രവണവൈകല്യമുള്ള കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു.
കേള്‍വി വൈകല്യമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ശ്രവണവൈകല്യമുണ്ടാകുമെന്ന ഒരു ധാരണ സമൂഹത്തില്‍ പൊതുവെ ഉണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 90 ശതമാനം കുഞ്ഞുങ്ങള്‍ക്കും യാതൊരു തരത്തിലുള്ള കേള്‍വിവൈകല്യവും ഇല്ലെന്നു മാത്രമല്ല, ശ്രവണവൈകല്യമുള്ളവരുടേയും ഇല്ലാത്തവരുടേയും ലോകത്ത് ഒരേസമയം ജീവിക്കുന്നതുകൊണ്ട് നേടിയ അനുഭവ സമ്പത്ത്, ഈ കുഞ്ഞുങ്ങളെ പല മേഖലകളിലും ശോഭിക്കാന്‍ പ്രാപ്തരാക്കുന്നു.
ബധിരത ഒന്നിനും ഒരു തടസ്സമല്ല. കേള്‍വിശേഷിയുള്ളവരെപോലെ ഇവര്‍ക്കും കഴിവുകളും ബുദ്ധിവൈഭവവും ഉണ്ട്. സിംഫണികളുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ബിഥോവന്‍, മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തിയ തോമസ് ആല്‍വ എഡിസണ്‍ എന്നിവര്‍ ശ്രവണവൈകല്യത്തെ അതിജീവിച്ച് ലോകത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ ചില മഹദ് വ്യക്തികളാണ്.
ശ്രവണ വൈകല്യമുള്ളവരുടെ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുടെ അനുകൂലമായ നയരൂപീകരണവും, സാങ്കേതിക വിദ്യയുടെ കുതിപ്പും ഇവരുടെ ദൈനംദിന ജീവിതം ഒരുപരിധിവരെ സുഗമമാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന വസ്തുതയാണ്.
ഇന്റര്‍നെറ്റിന്റെ വരവും, ആധുനിക സാങ്കേതിക വിദ്യകൊണ്ട് വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യതയും, സ്‌കൈപ്പ്, സൂം/ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള മീറ്റിങ്ങുകളും ബധിര സമൂഹത്തെ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താന്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ട്.
ശ്രവണവൈകല്യമുള്ളവര്‍ക്ക് ദൈവം നല്‍കിയ വരദാനമാണ് ആംഗ്യഭാഷ. എന്നാല്‍ വലിയൊരു ശതമാനം മാതാപിതാക്കളും ഈ കുട്ടികളെ ആംഗ്യഭാഷ പഠിപ്പിക്കുവാന്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം. ആംഗ്യഭാഷാ പഠനം വലിയൊരു കുറച്ചിലായിട്ടാണ് പല രക്ഷിതാക്കളും കാണുന്നത്. മാത്രവുമല്ല, ഈ കുട്ടികളെ നിര്‍ബന്ധിച്ച് സംസാര ഭാഷ പഠിപ്പിക്കാനുള്ള ശ്രമവും നടത്തും. ഈ അവസരത്തില്‍ ഒരു വസ്തുത ഓര്‍ക്കുന്നത് നന്നായിരിക്കും. ശ്രവണവൈകല്യമുള്ള കുട്ടികളില്‍ സംസാരവുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള തകരാറും ഉണ്ടാകില്ല. എന്നാല്‍ ഇവര്‍ക്ക് ശബ്ദത്തിന്റെ ലോകം അന്യമാണ്. പുറമെ നിന്നുള്ള ശബ്ദത്തെ മാത്രമല്ല, സ്വന്തം ശബ്ദത്തെയും അവര്‍ കേള്‍ക്കുന്നില്ല. പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനിയും അവര്‍ക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് സാധാരണ വ്യക്തികളെപ്പോലെ ശരിയായ രീതിയില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ ഇവര്‍ക്ക് സാധ്യമാകാത്തത്. അതിനാല്‍ ആശയവിനിമയം നടത്താന്‍ ഒരുപാധിയേ അവരുടെ മുന്നിലുള്ളൂ ആംഗ്യഭാഷ പഠിയ്ക്കുക. എല്ലാ മാതാപിതാക്കളും ഈ വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍, ഈ കുഞ്ഞുങ്ങളുടെ ഭാവി ശോഭനമാകും.
നിങ്ങള്‍ ഒരു യാത്രയ്ക്കായി റെയില്‍വെ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു എന്ന് വിചാരിക്കുക. ഉച്ചഭാഷിണിയിലൂടെ തീവണ്ടി ഏത് സമയത്ത് എത്തിച്ചേരുമെന്നും, അല്ലെങ്കില്‍ എത്ര സമയം വൈകിയാണ് ഓടുന്നതെന്നും അറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കും. പക്ഷേ ശ്രവണ വൈകല്യമുള്ള ഒരു യാത്രികന് ഈ അറിയിപ്പുകള്‍ കേള്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പുകള്‍ നല്‍കുന്നതോടൊപ്പം സ്റ്റേഷനിലുള്ള ടി.വി സ്‌ക്രീനില്‍ ആംഗ്യ ഭാഷയിലൂടെയും ഈ അറിയിപ്പുകള്‍ നല്‍കാന്‍ തയ്യാറായാല്‍ ഈ സഹോദരങ്ങള്‍ക്ക് അതൊരു വലിയ അനുഗ്രഹമായിരിക്കും.
ആരോഗ്യമേഖലയാണ് ശ്രവണ വൈകല്യബാധിതര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ആശയവിനിമയത്തിന്റെ ദൗര്‍ബ്ബല്യം മൂലം ഇവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ യഥാവിധി ചികിത്സകന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ വലിയ പ്രയാസം നേരിടുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചെറിയതോതിലെങ്കിലും ആംഗ്യഭാഷാ പരിചയമുണ്ടായാല്‍ ശ്രവണവൈകല്യ ബാധിതര്‍ക്ക് വലിയ ആശ്വാസമായിരിക്കും.
സിനിമ കാണുക പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ശ്രവണവൈകല്യമുള്ള ഒരു കുട്ടി സിനിമ കാണാന്‍ പോയാലുള്ള അവസ്ഥയെന്താണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. സ്‌ക്രീനിലെ ചിത്രങ്ങള്‍ കാണാമെന്നല്ലാതെ നടീനടന്മാര്‍ പറയുന്ന ഒരു ഡയലോഗ് പോലും ഇവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല. ഇന്ന് ചില ടിവി ചാനലുകള്‍ ന്യൂസ് അവതരിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ ഒരു വശത്തായി ആംഗ്യഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത് നമുക്ക് കാണാന്‍ കഴിയും. അതുപോലെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആംഗ്യഭാഷയില്‍ സബ്‌ടൈറ്റില്‍ കാണിക്കാന്‍ തയ്യാറായാല്‍, ശ്രവണവൈകല്യ ബാധിതര്‍ക്കും സിനിമ ആസ്വാദ്യകരമായ ഒരു വിനോദമായി മാറും.
എല്ലാ വിഭാഗങ്ങളിലുമുള്ള വൈകല്യബാധിതരേയും ഉള്‍ച്ചേര്‍ത്തിട്ടുള്ള വിദ്യാഭ്യാസമാണല്ലോ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത് (Inclusive education). മിക്ക വിദ്യാലയങ്ങളിലും സ്‌പെഷ്യല്‍ എജുക്കേറ്റേഴ്‌സുണ്ട്. എന്നാല്‍ ആംഗ്യഭാഷയില്‍ പ്രാവീണ്യം നേടിയ അദ്ധ്യാപകരെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ മാത്രമേ കാണുകയുള്ളൂ. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണമെങ്കില്‍ തീര്‍ച്ചയായും ആംഗ്യഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ അദ്ധ്യാപകരെ സാധാരണ സ്‌കൂളുകളില്‍ നിയമിക്കണം.
ഭരണഘടന അംഗീകരിച്ചു കൊടുത്തിട്ടുള്ളതും, കാലാകാലങ്ങളില്‍ വരുന്ന ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്നതുമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് അറിയാനുമായി ശ്രവണവൈകല്യ ബാധിതര്‍ സര്‍ക്കാര്‍/സര്‍ക്കാരേതര ഓഫീസുകളില്‍ സന്ദര്‍ശിക്കേണ്ട അനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. എന്നാല്‍ പലപ്പോഴും ഈ സന്ദര്‍ശനങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരിക്കും. കാരണം അവര്‍ ആംഗ്യഭാഷയിലൂടെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും, അതിനനുസൃതമായ മറുപടി നല്‍കാനുമുള്ള ഉദ്യോഗസ്ഥര്‍ പല ഓഫീസുകളിലും ഇല്ലായെന്നതാണ് സത്യം. ഭിന്നശേഷി സൗഹൃദ സര്‍ക്കാരാണെന്ന് പത്ര/ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ ഉറക്കെ പ്രസ്താവിക്കുമെങ്കിലും, ഇതുപോലുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പല സര്‍ക്കാരുകളും വേണ്ടത്ര ആര്‍ജ്ജവം കാണിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുമ്പോള്‍, ആംഗ്യഭാഷ മാത്രം അറിയുന്ന ഈ കുട്ടികള്‍ക്ക് സ്വന്തം രക്ഷിതാക്കളോടുപോലും (രക്ഷിതാക്കള്‍ ആംഗ്യഭാഷ പഠിച്ചിരിക്കണം എന്നു പറയാനുള്ള കാരണങ്ങളില്‍ ഒന്നിതാണ്) ഈ കാര്യം ഉണര്‍ത്തിക്കാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷം സംജാതമാകും. പോലീസ് സ്‌റ്റേഷനില്‍ പരാതി ബോധിപ്പിക്കാന്‍ പോയാലും ആംഗ്യഭാഷ പോലീസുകാര്‍ക്ക് അറിയാത്തതുകൊണ്ട് പീഡനത്തിനിരയായ ശ്രവണവൈകല്യമുള്ള പെണ്‍കുട്ടിക്ക് തന്റെ അനുഭവം അറിയിക്കാന്‍ സാദ്ധ്യമാകാതെ വരും. ഇതുപോലെ എത്രയോ സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തും, പുറത്തും ദിനംപ്രതി നടക്കുന്നു. അതിനാല്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ മുന്‍കൈയ്യെടുത്ത് ഓരോ സ്‌റ്റേഷനിലും ആംഗ്യഭാഷ ചെറിയതോതിലെങ്കിലും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കണം.
സപ്തംബര്‍ 25 അന്താരാഷ്ട്ര ബധിരദിനമായി ആഘോഷിക്കപ്പെടുന്ന വേളയില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശ്രവണവൈകല്യമുള്ള സഹോദരീസഹോദരന്മാരുടെ പുനരധിവാസമായിരിക്കണം സമൂഹത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ മാത്രമെ ഈ ലക്ഷ്യം സാര്‍ത്ഥകമാവുകയുള്ളൂ. ശ്രവണവൈകല്യബാധിതര്‍ക്ക് സമൂഹവുമായി ഒരുപ്രയാസവും കൂടാതെ ആശയവിനിമയം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ അവര്‍ നേരിടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാധാരണ വ്യക്തികളെപ്പോലെ അവര്‍ ക്കും കഴിവുകളും, ബുദ്ധിവൈഭവവും ഉണ്ട്. പ്രശ്‌നം ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ടാണ്. ഈ സഹോദരങ്ങളെക്കൊണ്ട് സംസാരഭാഷ പഠിപ്പിക്കാനുള്ള ശ്രമം ഒരിക്കലും സാക്ഷാത്കരിക്കാന്‍ പറ്റാത്ത ഒരു സ്വപ്‌നമാണ്. എന്നാല്‍ സമൂഹം ആംഗ്യഭാഷ പഠിക്കാന്‍ തയ്യാറായാല്‍, ഈ പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം നമുക്ക് കാണാനാകും. വികസിത രാജ്യങ്ങളിലെ വലിയൊരു സമൂഹം ആംഗ്യഭാഷ പഠിക്കാന്‍ സ്വയം മുന്നോട്ടുവന്നതോടുകൂടി ശ്രവണവൈകല്യ ബാധിതരുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ പുരോഗതി കണ്ടുതുടങ്ങി. നമ്മുടെ സമൂഹവും ഈ മനോഭാവം പ്രകടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സര്‍ക്കാരും, സാമൂഹ്യ സംഘടനകളും ഇത് നടപ്പാക്കാനുള്ള കര്‍മ്മപദ്ധതിയുമായി മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കാം.
(സക്ഷമ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റാണ് ലേഖകന്‍)