കോഴിക്കോട് സര്‍വ്വകലാശാല മുന്‍ ചരിത്രവകുപ്പ് മേധാവിയും ചരിത്രകാരനുമായ ഡോ.എം.ജി.എസ്. നാരായണന് നവതി. പ്രാഥമിക വിദ്യാഭ്യാസാനന്തരം മദ്രാസിലെ താംബരം ക്രിസ്ത്യന്‍ കോളേജില്‍ നിന്നായിരുന്നു എം.ജി.എസ് ഒന്നാം റാങ്കോടെ എം.എ ചരിത്രം പാസ്സായത്. തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി. ഇക്കാലത്താണദ്ദേഹം കൊടുങ്ങല്ലൂര്‍ ഉല്‍ഖനനത്തിനായി പുറപ്പെട്ടത്. 1969 ല്‍ ബിന്ദുസാര മൗര്യന്റെ ബ്രഹ്‌മിശാസനങ്ങള്‍ വായിക്കുകയും സാഞ്ചിയിലും മറ്റും നടത്തിയ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവകുപ്പ് മേധാവിയും പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ.വി.നാരായണപിള്ളയുടെ കീഴിലായിരുന്നു ഗവേഷണം. 1972 ല്‍ പി.എച്ച്.ഡി ലഭിച്ചു. കേരളത്തിലെ പെരുമാള്‍ ഭരണമായിരുന്നു വിഷയം (800-1124). 1996ല്‍ അത് തൃശ്ശൂരിലെ കോസ്‌മോ ബുക്‌സ് പ്രസിദ്ധീകരിച്ചു. പിന്നീട് പല എഡിഷനുകളുമുണ്ടായി.
ആദ്യകാലത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന.് 1976 ല്‍ കോഴിക്കോട് വച്ച് നടത്തിയ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീടതിന്റെ ജോയിന്റ് സെക്രട്ടറിയായി ദീര്‍ഘനാളുണ്ടായിരുന്നു. പ്രാചീന ഭാരതം എന്ന സെഷന്റെ അദ്ധ്യക്ഷനുമായിരുന്നു എം.ജി.എസ് (1978). ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1983-85 കാലത്ത് മികച്ച സേവനമാണ് അദ്ദേഹം കാഴ്ച്ചവച്ചത്. ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്, സ്ഥലനാമസമിതി, റോക്ക് ആര്‍ട്ട്് സൊസൈറ്റി, എപ്പിഗ്രാഫിക്കല്‍ സൊസൈറ്റി എന്നിവയുടേയും പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. 1988-90 കാലത്ത് ഐസി.എച്ച്.ആറിന്റെ ആദ്യത്തെ മെമ്പര്‍ സെക്രട്ടറിയായി. 1998-2001 കാലത്ത് ഡോ.മുരളിമനോഹര്‍ ജോഷി മാനവശേഷി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഐസി.എച്ച്.ആറിന്റെ ചെയര്‍മാനായി. 2012-15 കാലത്ത് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തൃപ്പൂണിത്തുറയിലെ പൈതൃകപഠന കേന്ദ്രം ഡയറക്ടര്‍ ജനറലാക്കി (ഹില്‍ പാലസ്). 1969 ല്‍ ഇന്ത്യ ചരിത്ര പരിചയം, 1970 സാഹിത്യ അപരാധങ്ങള്‍, 1971 കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, 2001 ല്‍ കോഴിക്കോടിന്റെ കഥ, 2004 ല്‍ ജനാധിപത്യവും കമ്മ്യൂണിസവും, 2008 ല്‍ ചരിത്രകാരന്റെ കേരള ദര്‍ശനം എന്നിവ മലയാളത്തിലുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
1972 ല്‍ പ്രസിദ്ധീകരിച്ച കള്‍ച്ചറല്‍ സിംബയോസിസ് ഇന്നും പ്രചുര പ്രചാരത്തിലുള്ള കൃതിയാണ്. ജൈനബുദ്ധമതങ്ങളും ഇസ്ലാമും ക്രിസ്തുമതവും ഒക്കെ എങ്ങിനെ കേരളത്തില്‍ സഹജ ഭാവത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ കൃതി ശാസനങ്ങളിലൂടെ കാണിച്ചുതരുന്നു. ദക്ഷിണേന്ത്യന്‍ ചരിത്ര പുനര്‍ വ്യാഖ്യാനങ്ങള്‍, വന്നേരി ഗ്രന്ഥവരി, മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായുള്ള (വലിയ ഗ്രന്ഥമാണ്) മലബാര്‍, കോഴിക്കോട് ദ സിറ്റി ഓഫ് ട്രൂത്ത് റീവിസിറ്റഡ്, പെരുമാള്‍ ഭരണം എന്നിവ പ്രശസ്തങ്ങളായ കൃതികളാണ്. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ പല തെറ്റായ വാദമുഖങ്ങളെ ഖണ്ഡിച്ചു കൊണ്ടുതന്നെ ഇളംകുളത്തെ ഗുരുവായി വരിച്ച ചരിത്രകാരനാണ് എം.ജി.എസ്. പെരുമാളിന്റെ പ്രസിദ്ധീകരണത്തോടെ കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തായി ഉയര്‍ന്ന പ്രാചീന കേരള ചരിത്രത്തിലെ കള്ളക്കഥകള്‍ക്കാണ് ശാസനങ്ങളുടെ പഠനത്തിലൂടെ അവസാനം കുറിച്ചത്. ദേവദാസിവ്യവസ്ഥ, മൂഷിക വംശം, മനുകൂലാദിത്യന്‍, കുണവായൂര്‍കൂട്ടം, ഫ്യൂഡലിസം, വള്ളത്തോള്‍, കെ.പി.പത്മനാഭമേനോന്‍, സമുദ്രഗുപ്തന്റെ ദിഗ്‌വിജയം, നമ്പൂതിരിമാര്‍ കേരളത്തില്‍, സി.വി.രാമന്‍പിള്ള, മാനവിക്രമരാജ തുടങ്ങി നൂറ്റി ഇരുപതോളം പ്രബന്ധങ്ങളാണ് എം.ജി.എസ് കേരളത്തിലും പുറത്തുമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് വഴി മെക്‌സിക്കോ, മോസ്‌കോ,റഷ്യ ജപ്പാന്‍, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പ്രഭാഷണപരമ്പരകള്‍ നടത്തിയിട്ടുണ്ട്. മകന്‍ വിജയകുമാര്‍ ബാംഗ്ലൂരിലാണ്. മകള്‍ നര്‍ത്തകിയാണ്. ഭാര്യ പ്രേമലത കൂടെ തന്നെയുണ്ട്. പ്രായത്തിന്റെ വിഷമതകള്‍ ഇഷ്ടംപോലെയുണ്ടെങ്കിലും വായനക്ക് തടസ്സമില്ലാതെ കോഴിക്കോട് മലാപ്പറമ്പില്‍ കഴിയുകയാണ് അദ്ദേഹം.
2010 ല്‍ ശ്രീധരമേനോന്‍ സ്മാരക പുരസ്‌ക്കാരം നേടിയ എം.ജി.എസ് നിരവധി മറ്റ് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഈ ലേഖകന്‍ എഡിറ്റ് ചെയ്ത ‘സം പെഴ്‌സ്പക്ക്റ്റീവീസ് ഓണ്‍ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍’ എന്ന നവതി ഗ്രന്ഥം ഏതാനും ദിവസം മുമ്പ് എം.ജി.എസ്. നാരായണന് സമര്‍പ്പിച്ചു. മാള കാര്‍മല്‍ കോളേജ് ചരിത്ര വകുപ്പ് മേധാവി ഡോ.വിനീത വിജയന്‍, പ്രേമലതാ നാരായണന് പൊന്നാട ചാര്‍ത്തി. ഡോ.പ്രീത അലക്‌സ് തഞ്ചാവൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.രാജേന്ദു, ഡോ. ഫാത്തിമാ ബീവി എന്നിവരും എം.ജി.എസിനെ ആദരിച്ചു. ഉത്രാടം തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചടങ്ങ് സംഘടിപ്പിച്ചതും, പുസ്തകം പ്രസിദ്ധീകരിച്ചതും.