Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

പൂര്‍വ്വാശ്രമത്തിലെ പീതാംബരം

ഷാബുപ്രസാദ്

Print Edition: 4 October 2019

ഇന്‍ബോക്‌സില്‍ തിക്കിത്തിരക്കിവന്ന മെസേജുകളില്‍ കണ്ണില്‍ പെടാതെ പോകാന്‍ സാധ്യതയുണ്ടായിരുന്ന ആ വരികള്‍ ശ്രദ്ധിച്ചത് വളരെ യാദൃച്ഛികമായാണ്…

‘ഞാന്‍ മഞ്ജുവാണ് രാജീവ്..നീയോര്‍ക്കുന്നോ ..എന്നെ..’

പ്രൊഫൈലില്‍ കയറിനോക്കി..ജീന്‍സും മഞ്ഞ ടോപ്പുമിട്ട പ്രൌഢയായ ഒരു സ്ത്രീ…മഞ്ജുള രാജഗോപാല്‍.. മുഖത്തെങ്ങോ, എവിടയോ കണ്ടുമറന്ന ഒരു പരിചയത്തിന്റെ നിഴലാട്ടം..ആരാണിത്..ഇത്ര സ്വാതന്ത്ര്യത്തോടെ എന്നെ ഇങ്ങനെ വിളിക്കാന്‍…

പ്രൊഫൈല്‍ ഒന്നുകൂടി അരിച്ചു പെറുക്കി..ബിഎസ്.സി ഫിസിക്‌സ് , പന്തളം എന്‍എസ്എസ് കോളേജ് ,1988..1991..അകത്തും പുറത്തും ഒരു തുലാവര്‍ഷം പതിഞ്ഞു പെയ്യാന്‍ തുടങ്ങി…മഞ്ജു…മഞ്ജുള കൃഷ്ണചന്ദ്രന്‍ ….
ഇന്‍ബോക്‌സ് ഒരു വാശിക്കാരി കുസൃതിക്കുട്ടിയായി ചിലച്ച് കൊണ്ടേ ഇരുന്നു…

‘നിനക്കെന്നെ മനസ്സിലായില്ല അല്ലേ…ഞാനത്രക്കങ്ങു കിളവിയായിപ്പോയോ..നീയും ഒട്ടും മോശമില്ലല്ലോ…തടിച്ച് വീര്‍ത്ത്…മീശയും നരച്ച്…’

‘സോറി മഞ്ജു… പെട്ടെന്ന്! തിരിച്ചറിയാന്‍ വൈകി… പെട്ടെന്നുള്ള ഈ മെസ്സേജ് … പിന്നെ പേരിലെ മാറ്റം..സോറി..റിയലി സോറി…’

‘ഛെ …വിട്ടുകളയടാ…ഞാനും വളരെ യാദൃച്ഛികമായാണ് കഴിഞ്ഞ ദിവസം നിന്നെ ഓണ്‍ലൈനില്‍ കണ്ടത്…ഇന്നലെ..നോക്കിയപ്പഴാ അറിഞ്ഞത് നീ വല്യ ഓണ്‍ലൈന്‍ പുള്ളിയാ എന്ന്!… മെസേജൊക്കെ അയച്ചാല്‍ സാറ് കാണുമോ എന്ന സംശയം ഉണ്ടാരുന്നു…എന്തായാലും നീ കണ്ടല്ലോ…പറയ്…എന്തൊക്കെയാ വിശേഷം…നീ തിരക്കിലാണോ…’

വര്‍ഷം ഇരുപത്താറു കഴിഞ്ഞു…ഈ പെണ്ണിനൊരു മാറ്റവുമില്ലല്ലോ..

‘എന്ത് വിശേഷം മഞ്ജു…ജീവിച്ച് പോകുന്നു…’

‘ഓ…എളിമ…എന്നാ ഞാന്‍ പറയാം…ഞാനിങ്ങു അബുദാബീലാ…ഹസ്ബന്റ് ആരാംകോയില്‍ എഞ്ചിനീയര്‍..രണ്ടു പെണ്മക്കള്‍…ഇരട്ടകളാ…അവര്‍ നാട്ടില്‍…ഞാനിങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ തിന്നുകൊഴുത്ത് ഒരു പേര്‍ഷ്യാക്കാരി അമ്മച്ചിയായി അങ്ങനെ പോകുന്നു…’

‘ഞാന്‍ പന്തളത്തൂന്നു പോന്നു മഞ്ജൂ… കോഴിക്കോട് സെറ്റില്‍… ഭാര്യ… രണ്ടു മക്കള്‍… അങ്ങിനെയങ്ങ് പോകുന്നു..’

‘കഴിഞ്ഞ ദിവസമാണ് കണ്ണില്‍ പെട്ടതെങ്കിലും ഞാന്‍ നിന്റെ പ്രൊഫൈല്‍ അരിച്ച് പെറുക്കി കേട്ടോ…നിനക്കൊരു മാറ്റവുമില്ലല്ലോ… നിന്റെ ഭാഷയും ജീവിതവുമെല്ലാം ഒരുപാടു വളര്‍ന്നു… നീ മാത്രം വളര്‍ന്നിട്ടില്ല… ബുദ്ധിമുട്ടില്ലെങ്കില്‍ നമ്പര്‍ താ… ഞാന്‍ പിന്നെ വിളിക്കാം…’

മൊബൈല്‍ നമ്പര്‍ കൊടുത്തപ്പോള്‍ തടാകം പോലെയുള്ള രണ്ടു കണ്ണുകളുടെ ക്ലോസ് അപ്പ് വാട്‌സ് ആപ്പില്‍ തെളിഞ്ഞു… പിന്നെ അവള്‍ ഓഫ് ലൈനില്‍ മറഞ്ഞു…

മലയാളം മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് എന്ന പേടിസ്വപ്‌നത്തിലേക്ക് പറിച്ച് നടപ്പെട്ട പ്രീഡിഗ്രിക്കാലത്താണ് മഞ്ഞ ഫ്രോക്കിട്ട പെണ്‍കുട്ടിയെ കാണുന്നത്… ഫ്രോക്കിനു താഴെയുള്ള തുടുത്ത കാല്‍വണ്ണകളിലെ നീലരോമങ്ങളാണ് അറിയാതെയാണെങ്കിലും ആദ്യം കണ്ണില്‍ പെട്ടത്… ഫസ്റ്റ് ഗ്രൂപ്പ് എ ബാച്ചാണ്, ഈ അവര്‍ ഇംഗ്ലീഷിനു… ക്ലാസ് എവിടെയാണന്നറിയാമോ എന്നവള്‍ ചോദിച്ചപ്പോഴാണ് ഓര്‍ക്കുന്നത്, എന്റെ ക്ലാസ് തന്നെയാണല്ലോ എന്ന്… വരൂ, നമ്മള്‍ ഒരു ക്ലാസ്സിലാണ് എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കും അത്ഭുതം…. എന്നിട്ട് ഇതുവരെ കണ്ടിട്ടില്ലല്ലോ… എന്ന് ചോദിച്ചപ്പോള്‍ ഞാനും അതുതന്നെയാണ് ആലോചിച്ചത് എന്ന് പറഞ്ഞു…

കഷ്ടിച്ച് നൂറു മീറ്റര്‍ അപ്പുറത്തെ ക്ലാസ്സിലേക്ക് ഒരു ജന്മാന്തര യാത്രയുടെ ദൂരമുണ്ടായിരുന്നോ…

തലപെരുത്ത് പോകുന്ന ഇംഗ്ലീഷ് വാഗ്‌ധോരണികള്‍ക്കിടയിലെ പാളിനോട്ടങ്ങള്‍ എപ്പോഴോ പരസ്പരം ഉടക്കി..

‘ഈ മഞ്ഞ നന്നായി ചേരുന്നുണ്ട് കേട്ടോ’ എന്ന് പറഞ്ഞപ്പോള്‍ ഇരച്ചെത്തിയ രക്തം അവളുടെ മുഖത്തെ കൂടുതല്‍ ചുവപ്പിച്ചു… പറഞ്ഞതബദ്ധമായോ എന്ന് ഭയന്ന് കുറെ ദിവസം അവളുടെ കണ്ണില്‍ പെടാതെ മുങ്ങി നടന്നു…

പക്ഷേ പിന്നീടവള്‍ എന്നും മഞ്ഞയില്‍ മാത്രം വരാന്‍ തുടങ്ങി…

കോളേജ് ജീവിതത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ രാഷ്ട്രീയം മത്ത് പിടിപ്പിക്കാന്‍ തുടങ്ങിയിരുന്നു… ക്ലാസ്സുകളില്‍ നിന്ന് മുങ്ങല്‍… പ്രകടനങ്ങള്‍… പ്രസംഗങ്ങള്‍… തെരഞ്ഞെടുപ്പ്… അങ്ങിനെയങ്ങിനെ…

ഫിസിക്‌സ് ലാബിലെ പ്രാക്ടിക്കല്‍ ടേബിളില്‍ തൂങ്ങിയാടുന്ന സിമ്പിള്‍ പെന്‍ഡുലത്തിന്റെ മറുവശത്താണ് മഞ്ഞ ബ്ലൗസ്സും പച്ച പാവാടയുമായി ആഴ്ചകള്‍ക്ക് ശേഷം മഞ്ജുവിനെ കണ്ടത്… പെന്‍ഡുലത്തിന്റെ നീളം കൂട്ടിയും കുറച്ചും റീഡിങ്ങുകള്‍ എടുക്കുമ്പോള്‍ ഒന്നും മിണ്ടിയില്ല…ആ റീഡിങ്ങുകളില്‍ നിന്നാണ് ആക്‌സിലറെഷന്‍ ഡ്യൂ റ്റു ഗ്രാവിറ്റി കണ്ടെത്തേണ്ടത്… ഭൂമിയുടെ ഗുരുത്വകേന്ദ്രത്തിലേക്ക് എന്തിനെയും വലിച്ചടുപ്പിക്കുന്ന ഒരു മഹാശക്തി പെന്‍ഡുലത്തിന്റെ ഓരോ ആട്ടത്തിലും പ്രതിധ്വനിച്ചുകൊണ്ടിരുന്നു… അതിനെക്കാളും വലുതായി രണ്ടു വലിയ കണ്ണുകളുടെ നോട്ടം എന്നെ ചൂഴാന്‍ തുടങ്ങി…

‘ഇതൊക്കെ വല്യ കുഴപ്പമല്ലേ…എന്തിനാ ഇങ്ങനെ രാഷ്ട്രീയത്തിനൊക്കെ പോകുന്നത്…എന്നും അടീം പിടീമല്ലേ…’

‘അങ്ങനൊന്നുമില്ല…അത് നിനക്ക് തോന്നുന്നതാ… പഠിക്കാന്‍ മാത്രമാണേല്‍ എന്തിനാ കോളേജില്‍ വരുന്നത്…’

‘എനിക്കിത്രയോക്കയെ അറിയൂ… ഒരു പേടി തോന്നി… നിനക്കിഷ്ടമുള്ള പോലെ ചെയ്യ്… ഞാനെന്ത് പറയാനാ…’

എടുത്ത റീഡിങ്ങുകളുമായി തിരിഞ്ഞു നടന്നുപോകുമ്പോള്‍ അവള്‍ ഒന്ന് രൂക്ഷമായി നോക്കി…

ക്യാമ്പസ്സിലെ മഞ്ഞ പാരിജാതം പലതവണ പൂത്തുലഞ്ഞു… കുട്ടിത്തം മാഞ്ഞ മുഖത്ത് പൊടിമീശ മുളച്ചു… പ്രീഡിഗ്രി അവസാന പരീക്ഷക്ക് മഞ്ജു വന്നത് ഒരു മഞ്ഞ ഹാഫ് സാരിയിലാണ്… പരീക്ഷ കഴിഞ്ഞതും ഞാന്‍ കോഴിക്കോടിനുള്ള ബസ്സ് പിടിക്കാന്‍ ഓടി… സംസ്ഥാന സമ്മേളനമാണ്… കൂട്ടുകാരന്റെ സ്‌കൂട്ടറിനു പിന്നിലേക്ക് പാഞ്ഞു കയറുമ്പോള്‍ പടിക്കെട്ടുകളുടെ മുകളില്‍ ഒരു മഞ്ഞ ദാവണി പാറിപ്പറക്കുന്നുണ്ടായിരുന്നു..

ഡിഗ്രിക്ക് മടങ്ങിവരുമ്പോള്‍ എങ്ങുനിന്നോ ഒരു കുറ്റബോധം വേട്ടയാടി.. ആയിരം വര്‍ണ്ണങ്ങള്‍ അലയടിച്ചൊഴുകുന്ന ക്യാമ്പസ്സില്‍ ഒരു പീതവര്‍ണ്ണത്തിന്റെ കുറവ് മുഴച്ച് നിന്നു… മഞ്ജു, …വീണ്ടും കലാലയ രാഷ്ട്രീയത്തിന്റെ ചൂടിലേക്കും പൊടിയിലേക്കും ഊളിയിട്ടു മുങ്ങിയപ്പോള്‍ മഞ്ജു ഒരു മകരമഞ്ഞു പോലെ നേര്‍ത്ത് നേര്‍ത്തു വന്നു…

ക്ലാസ്സില്‍ കയറുന്നത് കുറവാണ്…അങ്ങിനെയൊരു ദിവസം, പണിക്കര്‍ സാറിന്റെ ക്ലാസ്സിലിരിക്കുമ്പോള്‍ മുന്‍ബഞ്ചിലെ ഇടത് വശത്ത് ഒരു മഞ്ഞ ദാവണിയുടെ ഇളകിയാട്ടം..

ക്ലാസ്സ് വിട്ടപ്പോള്‍ രൂക്ഷമായി ഒന്ന് നോക്കി അവള്‍ ഒഴുകി മറഞ്ഞു… പിന്നാലെ ഓടിച്ചെന്ന് അവളുടെ മുന്‍പില്‍ കയറിയപ്പോഴും ആ നോട്ടത്തിന്റെ തീക്ഷ്ണത കുറഞ്ഞിരുന്നില്ല..

‘എന്തൊരു കോലമാ രാജീവേ ഇത്… മുടീം വെട്ടില്ല, ഷേവും ചെയ്യില്ല… നീയാരാന്നാ നിന്റെ വിചാരം… ഒരു ബുദ്ധിജീവി വന്നിരിക്കുന്നു…’

‘അത് വിട്… നീയെങ്ങനാ ഇവിടെ… നീ വിമന്‍സില്‍ ചേര്‍ന്നെന്നാണല്ലോ അറിഞ്ഞത്…’

‘ഓ… അറിഞ്ഞോ… സാറിനതൊക്കെ അന്വേഷിക്കാന്‍ സമയമുണ്ടാരുന്നല്ലേ..’

അവള്‍ വീണ്ടും മുഖം വെട്ടിത്തിരിച്ചു നടന്നുപോയി..

അന്ന് യൂനിറ്റ് മീറ്റിംഗ്, അടുത്ത് വരുന്ന തെരഞ്ഞെടുപ്പിന്റെ ചര്‍ച്ച എല്ലാമുണ്ടായിരുന്നു… ഒന്നിനും പോയില്ല…

ലഞ്ച് ബ്രേക്കിന് ക്ലാസ്സില്‍ നോക്കുമ്പോള്‍ അവിടെ അവള്‍ മാത്രം…ഭക്ഷണം കഴിക്കുകയാണ്… എതിര്‍ ബഞ്ചില്‍ ചെന്നിരിക്കുമ്പോഴും അവള്‍ മുഖമുയര്‍ത്തിയില്ല..

‘ചോറുണ്ടില്ലെങ്കില്‍ ഷെയര്‍ ചെയ്യാം… വേണോ…’

‘ വേണ്ട..തിരുവനന്തപുരത്ത് പോയ നീ, അതും വിമന്‍സില്‍, എങ്ങിനെ വീണ്ടും ഇവിടെ വന്നു…’

‘ട്രാന്‍സ്ഫര്‍ വാങ്ങി, കരഞ്ഞു പറഞ്ഞു അച്ഛനെക്കൊണ്ട് മാനേജ്മെന്റില്‍ അഡ്മിഷന്‍ വാങ്ങി…’

‘എന്തിനു… നിനക്ക് ലിറ്ററേച്ചര്‍ ആയിരുന്നല്ലോ ഇഷ്ടം…ഫിസിക്‌സ് ടഫ് ആണെന്നല്ലാരുന്നോ പറഞ്ഞത്…’

‘അതൊക്കെ നിനക്കോര്‍മ്മയുണ്ടല്ലോ…ഭാഗ്യം…’

‘കാര്യം പറ മഞ്ജൂ…വെറുതെ ഭാവി കൊണ്ട് കളിക്കരുത്… നീ കാണിച്ചത് മണ്ടത്തരമാണ്… വിമന്‍സില്‍ ലിറ്ററേച്ചറിന് അഡ്മിഷന്‍ കിട്ടുക ചെറിയ കാര്യമല്ല…എന്നിട്ടും…’

അവള്‍ മുഖമുയര്‍ത്തി… വിശാലമായ കണ്ണുകളില്‍ ഗൗരവം പടര്‍ന്നു കത്തി… ആ നോട്ടത്തിന്റെ തീക്ഷ്ണതയില്‍ ഉരുകിപ്പോകുന്ന പോലെ തോന്നിയ ഞാന്‍ വിയര്‍ത്ത് കുളിച്ചു…

‘അവിടെ നീയില്ലല്ലോ…നീയിവിടല്ലേ…’

അവളുടെ പാത്രത്തില്‍ നിന്ന് ഒരു കഷണം പപ്പടം എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി… തിരിഞ്ഞൊന്നു നോക്കിയപ്പോള്‍ അതേ തീക്ഷ്ണതയോടെ അവള്‍ എന്നെത്തന്നെ നോക്കുകയായിരുന്നു…
‘ഇപ്പോഴും നിന്റെ ഇഷ്ട നിറം മഞ്ഞ തന്നെയാണോ…’

മൊബൈലിലേക്ക് ആര്‍ത്തിയോടെ നോക്കിയപ്പോള്‍ മഞ്ജു വീണ്ടും… മഞ്ഞയില്‍ കുളിച്ച്..

‘അതന്ന്… ആ പ്രായത്തില്‍ അങ്ങനെ തോന്നി… മഞ്ഞയെന്നല്ല എല്ലാ നിറത്തിലും നീ സുന്ദരിയാണ്…എങ്കിലും നിനക്കേറ്റവും ചേരുന്നത് മഞ്ഞ തന്നെയാണ്… ഒരിക്കലെ ഞാനത് പറഞ്ഞിട്ടുള്ളൂ… ഞാനത് അന്നെ മറന്നു…നീ…’

കടലാഴങ്ങള്‍ക്കപ്പുറത്ത് ഒരു ഗദ്ഗദം ഒരു പൊട്ടിച്ചിരിയായി എന്റെ കര്‍ണ്ണപുടങ്ങളെ തകര്‍ത്തു…

മഞ്ജുവിന്റെ തീക്ഷ്ണനയനങ്ങളില്‍ നിന്നും ഓടിയൊളിച്ച എനിക്ക് പിന്നീടവളെ ഭയമായിരുന്നു… അത് മനസ്സിലാക്കിയാണോ എന്നറിയില്ല, അവളും മനപ്പൂര്‍വ്വം ഒരു അകലം സൂക്ഷിച്ചു… ക്ലാസ്സുകളില്‍, ലാബുകളില്‍, ഇടനാഴികളില്‍, പഠനയാത്രകളില്‍… കണ്ടുമുട്ടുന്ന എല്ലായിടത്തും അവള്‍ കുലീനയായി ഒതുങ്ങി മാറി.

അവളുടെ നോട്ടത്തില്‍ ഉണ്ടായിരുന്നത് ഒരു സഹതാപം മാത്രമായിരുന്നു എന്ന് തോന്നി…

ഒരുദിവസം ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ മോഹവും ഭയവും ഒരുപോലെ തിരയടിച്ചുയര്‍ന്നു..

‘ആ സുഭാഷ് സാറിനെക്കൊണ്ട് വല്ലാത്ത ശല്യമായിരിക്കുന്നു… നീ അയാളുടെ വല്യ കമ്പനിയല്ലേ… ഒന്ന് കൈകാര്യം ചെയ്യ്… പറഞ്ഞു മനസ്സിലാക്ക്… എനിക്കിതിനൊന്നും വയ്യ..’

‘ഓ..ഇതാണോ..ഞാന്‍ പറഞ്ഞോളാം…’

‘അല്ലാതെ പിന്നെ… ലോകത്തെ നന്നാക്കിയേ അടങ്ങൂ എന്ന് പറഞ്ഞു നടക്കുന്നവര്‍ക്കൊക്കെ ഈ ചെറിയ കാര്യത്തിനൊക്കെ സമയമുണ്ടാകുമോ എന്ന് സംശയമുണ്ടാരുന്നു…സൗകര്യമുണ്ടേല്‍ ചെയ്യ്… ഇല്ലെങ്കില്‍ ഞാന്‍ നേരിട്ടങ്ങ് പറയും… പഠിപ്പിക്കുന്ന സാറിനെ വെറുതെ ഇന്‍സള്‍ട്ട് ചെയ്യണ്ടല്ലോ എന്ന് കരുതിയാ നിന്നോട് പറഞ്ഞത്…’

‘കുഴപ്പമില്ല മഞ്ജൂ… ഞാന്‍ പറഞ്ഞോളാം…’

ഇത്തിരി കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെല്ലാം തനിക്കവകാശപ്പെട്ടതാണെന്ന സുഭാഷ് സാറിന്റെ അഹങ്കാരമാണ് അന്ന് തീര്‍ന്നത്…

‘സാറേ… അവളെ… മഞ്ജൂനെ വിട്ടേക്ക്… അവള്‍ സാറ് കരുതുന്ന ടൈപ്പല്ല…’

‘ദാ ഞാന്‍ വിട്ടു… പിന്നെ രാജീവേ, ഈ ചാന്‍സൊന്നും എന്നും കിട്ടില്ല… മൊതലാക്കിക്കോണം’

ഞരമ്പുകളില്‍ക്കൂടി കുത്തിയൊഴുകിയ രോഷം ഞാന്‍ ഒരു വിധത്തില്‍ അടക്കി… സാറിനെ വൈകുന്നേരമൊന്നു കാണണം എന്ന് പറഞ്ഞു ഞാന്‍ എങ്ങിനെയോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഓടിയിറങ്ങി…

അന്ന് കോളേജ് വിട്ട വൈകുന്നേരം വിജനമായ ഇടനാഴിയില്‍ എന്റെ അടിയേറ്റ് കുഴഞ്ഞു വീണ സുഭാഷ് സാറിനെ കുത്തിനു പിടിച്ചുയര്‍ത്തി, ചൂണ്ടുവിരല്‍ തൊണ്ടക്കുഴിയിലേക്ക് ചേര്‍ക്കുമ്പോള്‍ എനിക്ക് അമാനുഷികമായ കരുത്തുണ്ടായിരുന്നു…

‘ഇനി നോക്കുകയല്ല…അവളെപ്പറ്റി ചിന്തിച്ചാല്‍… അതെ ചിന്തിച്ചാല്‍… കൊന്നുകളയും ഞാന്‍… എനിക്കൊന്നുമില്ല നഷ്ടപ്പെടാന്‍…’

ഉരുള്‍പൊട്ടിവന്ന മലവെള്ളപ്പാച്ചില്‍ പോലെ ബി.എസ്.സി ദിനങ്ങള്‍ കടന്നുപോയി… മഞ്ജുവിന്റെ മഞ്ഞവസന്തങ്ങള്‍ ഹാഫ് സാരിയില്‍ നിന്നും ഫുള്‍ സാരിയിലേക്ക് പരകായപ്രവേശം നടത്തിയപ്പോഴും ഞാനവളുടെ പരിസരത്ത് നിന്നും ഭയപ്പാടോടെ ഒഴിഞ്ഞു തന്നെ നിന്നു…

അവസാന പരീക്ഷയും കഴിഞ്ഞു, ഏറെനാളിനു ശേഷം ഇടനാഴിയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു..അവളുടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന ഫയല്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു… വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ മുഖം വല്ലാതെ ചുവന്ന് തുടുത്തിരുന്നു…

കാത്ത് നിന്ന അച്ഛന്റെ സ്‌കൂട്ടറിനു പിന്നിലേക്ക് കയറിയപ്പോള്‍ അവള്‍ നോക്കിയ നോട്ടത്തിനു ഒരു പ്രളയാഗ്‌നിയുടെ ആഴമുണ്ടായിരുന്നു…

മഞ്ഞ പാരിജാതത്തില്‍ നിന്നടര്‍ന്ന് വീണ പൂക്കളെ ഞെരിച്ചുകൊണ്ട് ആ സ്‌കൂട്ടര്‍ അകന്ന് പോകുമ്പോഴും, രണ്ടു തീക്ഷ്ണ നയനങ്ങളുടെ ചൂടില്‍ ഞാന്‍ വീണ്ടും വീണ്ടും വിയര്‍ത്ത് കുളിച്ചു…

കടന്നുപോയ ദിനങ്ങളില്‍ ആദര്‍ശവും രാഷ്ട്രീയവുമെല്ലാം ജീവിതവഴികളിലെ നെരിപ്പോടുകളില്‍ എരിഞ്ഞമര്‍ന്നു… ജീവിതം തന്നെ ഒരു വാശിയായപ്പോള്‍ ഒരിക്കല്‍ വിലപ്പെട്ടതായിരുന്നതെല്ലാം ഓര്‍മ്മയായി…ജീര്‍ണ്ണവസ്ത്രങ്ങള്‍ വെടിഞ്ഞ ദേഹി എല്ലാ പൂര്‍വ്വാശ്രമപുണ്യങ്ങളെയും സ്വപ്നങ്ങളില്‍ നിന്നുപോലും പടിയിറക്കി…

എങ്കിലും അന്നുമുതല്‍ നിറങ്ങളില്‍ സൗമ്യയായ മഞ്ഞ എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി… അന്നുവരെ ഇളം നിറങ്ങളെ മാത്രം ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ജീവിതത്തിന്റെ കടുത്ത ചായക്കൂട്ടുകളിലേക്ക് കൂടുമാറിയപ്പോള്‍ മഞ്ജു പതുക്കെപ്പതുക്കെ ഭൂതകാലത്തിന്റെ ചാരക്കൂനയിലേക്ക് ഒതുങ്ങി…

ഇന്നിപ്പോ ഒരു നവോഡയെപ്പോലെ ജ്വലിക്കുന്ന, മധ്യവയസ്സുകഴിഞ്ഞ അവളുടെ മഞ്ഞ സാരി എന്നെ ഭയപ്പെടുത്തുന്നില്ല…

‘ഇതുതന്നെയാ രാജീവേ നിന്റെ പ്രശ്‌നം… നീയാരെയാ ഈ പേടിക്കുന്നത് …’

‘പേടിയോ… എനിക്കോ… എന്തിനു മഞ്ജൂ…’

‘ശരി..ഞാന്‍ തര്‍ക്കിക്കുന്നില്ല ….നിന്റെ എഴുത്തുകള്‍ മുഴുവന്‍ ഞാന്‍ വായിച്ചു…ഉറങ്ങാതിരുന്ന്! വായിച്ചു..എന്തൊരു ശക്തിയും സൗന്ദര്യവുമാണ് നിന്റെ ഭാഷക്ക്…അതാ ഞാനാദ്യം പറഞ്ഞത് നിനക്കൊരു മാറ്റവുമില്ല എന്ന്…’

‘ഞാനന്ന് കരുതിയത് നീ വളര്‍ന്ന് വളര്‍ന്നങ്ങ് വലിയൊരു നേതാവോ അല്ലെങ്കില്‍ സന്ന്യാസിയോ ഒക്കെ ആകുമെന്നാണ്… നീ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി… നിന്റെ മനസ്സിന്റെ അങ്ങിനെയൊരു ഭാഗം ഞാന്‍ കണ്ടില്ലല്ലോ എന്നോര്‍ത്ത്…’

‘ആഗ്രഹിക്കുന്ന വഴികളിലൂടെയല്ലല്ലോ പലപ്പോഴും നമുക്ക് പോകേണ്ടി വരിക… എനിക്കും നിനക്കും… നമ്മള്‍ ഒരു അഡ്രസ്സ് എഴുതാത്ത പോസ്റ്റ് കാര്‍ഡ് അല്ലെ…’

‘പറഞ്ഞൊഴിയല്ലേ രാജീവേ… നിനക്കൊരു വാക്കെന്നോട് പറഞ്ഞൂടായിരുന്നോ… നിനക്കറിയില്ലാരുന്നോ എന്നെ… എന്നിട്ടും നീ ആരെയാ പേടിച്ചത്… ഇതൊന്നും വിധിയല്ല… വരുത്തിവെക്കുന്നതിനെ വിധിയെന്ന് പറയരുത്…’

‘എനിക്കൊന്നും പറയാനില്ല മഞ്ജൂ…’

‘നീയൊന്നും പറയില്ല…എനിക്കറിയാം… ഭീരുവാണ് നീ… നിനക്കറിയാമോ, എന്റെ വാര്‍ഡ്‌റോബില്‍ മഞ്ഞ ഡ്രസ്സുകള്‍ മാത്രമേ ഉള്ളൂ…എന്താണിങ്ങനെ എന്ന് എന്റെ ഭര്‍ത്താവ് ചോദിച്ചപ്പോള്‍ ഞാനെല്ലാം പറഞ്ഞു… അന്നാണ് അദ്ദേഹമെന്നെ ഏറ്റവും സ്‌നേഹത്തോടെ ചുംബിച്ചത്… അപ്പോള്‍ ഞാനറിഞ്ഞത് നിന്റെ ഗന്ധമാണ്… നീയെന്താ കരുതിയത്, നിന്നെ എനിക്ക് കിട്ടിയില്ലെന്നോ…നിനക്കെന്നെയാ കിട്ടാതിരുന്നത്… എനിക്ക് നിന്നെ എന്നോ കിട്ടിക്കഴിഞ്ഞു… ആരോട് പറയാന്‍… നീയൊരു കള്ളനാണ്… ഭീരുവാണ്… ആത്മവഞ്ചകനാണ്..’

‘നീ പറയ്… ഞാന്‍ കേള്‍ക്കുന്നുണ്ട്… ഇനിയിപ്പോ എന്ത് ചെയ്യാന്‍…’

‘ഇനി ഒന്നും ചെയ്യണ്ട… ഞങ്ങള്‍ അടുത്തയാഴ്ച നാട്ടില്‍ വരുന്നുണ്ട്…അങ്ങേക്ക് സമയമുണ്ടെങ്കില്‍ ഒന്ന് കാണണം… പറയ്… നിനക്കെന്ത് സമ്മാനമാ വേണ്ടത്…’

‘ഞാന്‍ ആരില്‍നിന്നും സമ്മാനമൊന്നും വാങ്ങാറില്ല മഞ്ജൂ… ഇരുപത്തഞ്ച് കൊല്ലത്തിനുശേഷം നിന്നെയൊന്നു കാണാന്‍ പറ്റുന്നു എന്നത് തന്നെയല്ലേ ഏറ്റവും വലിയ സമ്മാനം…’

‘ഓ… ദാ പിന്നേം… എടുത്ത് കളയടാ നിന്റെയീ ഒണക്ക ആദര്‍ശം വിളമ്പല്‍… ഹോ… ഒരു മാറ്റവുമില്ലല്ലോ ദൈവമേ ഈ പണ്ടാരത്തിന്…’

ഫോണിലൂടെ ദിഗന്തങ്ങള്‍ പൊട്ടും പോലെ അവള്‍ ചിരിച്ചു…. ഞാനും… ഉറക്കെയുറക്കെ… പതുക്കെ ശ്വാസഗതി ഉയര്‍ന്നു… ഞാന്‍ വിയര്‍ത്തു കുളിച്ചു… ഞെട്ടിത്തരിച്ചു… അവളുടെ കൃഷ്ണമണികള്‍ ഒരു രതിമൂര്‍ച്ഛയിലെന്നവണ്ണം വട്ടം കറങ്ങുന്നത് ഞാനറിഞ്ഞു… ഒരു കിതപ്പോടെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ഒരു വിതുമ്പല്‍ എന്നെ പൊതിഞ്ഞു… ഞങ്ങള്‍ രണ്ടും പൊട്ടിക്കരഞ്ഞുപോയി…

ഇരുപത്തഞ്ച് കൊല്ലം മുമ്പ് പടിയിറങ്ങിയ കോളേജിന്റെ ക്യാമ്പസ്സില്‍ തന്നെയാണ് ഭര്‍ത്താവിനെയും മക്കളെയും കൂട്ടി മഞ്ജു വന്നത്.. ഓറഞ്ചു പൂക്കള്‍ ചിതറിക്കിടക്കുന്ന മഞ്ഞ ഫ്രോക്കുകളിട്ട ഇരട്ടക്കുട്ടികള്‍…മാലാഖക്കുഞ്ഞുങ്ങള്‍ക്ക് അവളുടെ അതേ മുഖം…

‘ഇവനാണ് രാജേട്ടാ ഞാന്‍ പറഞ്ഞ അവന്‍… ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ എന്നെ പച്ചക്ക് തേച്ചവന്‍…’

രാജഗോപാല്‍ കൈനീട്ടിയപ്പോള്‍ ഞാനാദ്യം മടിച്ചു… അയാളുടെ ഷേക്ക് ഹാന്‍ഡില്‍ കൃതജ്ഞതയുടെ ഒരു തണുപ്പ് തങ്ങിനിന്നിരുന്നു…

‘താങ്കള്‍ ഭാഗ്യവാനാണ് സര്‍… ഇവളത്ര നല്ല പെണ്ണാണ്…’

‘നിങ്ങള്‍ സംസാരിക്ക്…ഞാനിവരെയും കൊണ്ട് ഒന്ന് കറങ്ങിവരാം…’

ഇരുകൈകളിലും മക്കളെ ചേര്‍ത്ത് പിടിച്ച് അയാള്‍ നടന്നകന്നു… പതുക്കെ… ഒരു ഭയവുമില്ലാതെ ഞാന്‍ മഞ്ജുവിന്റെ കരം ഗ്രഹിച്ചു..വീശിയടിച്ച ചെറുകാറ്റില്‍ ഒരു കുടന്ന മഞ്ഞ പാരിജാതങ്ങള്‍ ഞങ്ങളുടെ മേലേക്ക് ചിതറിവീണു….

Tags: പൂര്‍വ്വാശ്രമത്തിലെ പീതാംബരം
Share41TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies