നൂറ്റിപ്പതിനേഴു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1915ല്‍ മഹാകവി വള്ളത്തോള്‍ എഴുതിയ ‘ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’ എന്ന കവിത സ്‌കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കുന്നില്ല. കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന ഖണ്ഡകാവ്യത്തിന്റെ ദുരന്തം തന്നെയാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വള്ളത്തോള്‍ നാരായണമേനോന്റെ ഈ കൃതിക്കും സംഭവിച്ചത്.
കവിതയുടെ പശ്ചാത്തലം തിരുവില്വാമലയിലെ നിളാതീരമാണ്. ഗംഗപോലെ നദി ഒഴുകുന്നുവെന്ന് കവി പറയുന്നു. ത്രിസന്ധ്യാസമയത്ത് നായിക ശിവക്ഷേത്രത്തിലേക്ക് വിജനമായ പറമ്പിലൂടെ ഏകയായി പോകുകയാണ്. അന്ന് അവള്‍ക്ക് തിങ്കളാഴ്ച വ്രതമാണ്. വീട്ടില്‍നിന്നിറങ്ങാന്‍ അല്‍പം വൈകിയതുകൊണ്ട് സ്ഥിരമായി തൊഴാന്‍പോകുന്ന കൂട്ടുകാരികള്‍ പോയ്ക്കഴിഞ്ഞിരുന്നു.
പെട്ടെന്നാണ് രാക്ഷസരൂപം പോലെ അരോഗദൃഢഗാത്രനായ ഒരാള്‍ മുന്നിലേക്ക് ചാടിവന്നത്. വളഞ്ഞ മീശയും ചുവന്ന കണ്ണുകളും വട്ടത്താടിയും അയാള്‍ക്കുണ്ടായിരുന്നു. അരയില്‍ വലിയൊരു കത്തി തിരുകിയും വെച്ചിരുന്നു. തന്റെ കൂടെ വരാന്‍ അയാള്‍ ആവശ്യപ്പെട്ടു. പരിഭ്രാന്തയും നിസ്സഹായയുമായ അവള്‍ക്ക് അയാളെ അനുസരിക്കേണ്ടിവന്നു.
ഒരോലപ്പുരയിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്ന രണ്ട് കരിക്കിലൊന്നവള്‍ അയാള്‍ക്ക് നല്‍കി. ദാഹമുള്ള അയാള്‍ ആര്‍ത്തിയോടെ അരയിലുള്ള കത്തികൊണ്ട് കരിക്ക് തുരക്കുകയും മറ്റേ കരിക്ക് തുരക്കാന്‍ കത്തി അവള്‍ക്ക് നല്‍കുകയും ചെയ്തു. ഘോരമായ വട്ടമുഖം മലര്‍ത്തി അയാള്‍ കരിക്കിന്‍വെള്ളം കുടിക്കുമ്പോള്‍ അവള്‍ കത്തികൊണ്ട് അയാളുടെ കഴുത്ത് വെട്ടുന്നു.
‘ഹള്ളാ’ എന്നുമലച്ചുമാപ്പിള നിലത്ത;ക്കാലപാശത്തെയും
തള്ളാന്‍പോന്നകരാളനെങ്ങു? കമലത്തണ്ടൊത്തകയ്യെങ്ങഹോ?
ഉള്ളാനായര്‍ വധൂമണിക്കെരികയാല്‍ പ്പേര്‍കേട്ടതല്‍പൂര്‍വ്വക-
ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണന്നുള്‍പ്പാഞ്ഞിരിക്കാമതില്‍!
വള്ളത്തോള്‍ ആ കാലഘട്ടത്തിലെഴുതിയ കവിതകളെല്ലാം സാഹിത്യമഞ്ജരിയുടെ ഒന്നാം ഭാഗത്തിലാണ് കൊടുത്തിരിക്കുന്നത്.
‘ഭാരതഭൂമിയാം ഭവ്യമാതാവിന്നു
ചാരിത്രമെന്തിലും മീതെയത്രെ:’
(ഒരു യുവാവിന്റെ ആത്മസംയമം)
‘ആണുങ്ങള്‍ വീട്ടിലടച്ചിരിക്കുന്നതി-
ന്നാണോ, കനത്തകൈതന്നതീശന്‍?’
(ഒരു വീരപത്‌നി)
നായന്മാരുടെ സിരകളില്‍ പൂര്‍വ്വീകമായ ക്ഷത്രിയരക്തമാണൊഴുകുന്നതെന്ന് നാരായണമേനോന്‍ അഭിമാനം കൊള്ളുമ്പോള്‍ അത് ജാത്യാഭിമാനംകൊണ്ടാണോ എന്ന ചോദ്യമുയരാം. എന്നാല്‍ ദേശീയപ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച കവിയില്‍ അങ്ങനെയൊന്നാരോപിക്കുന്നതും ശരിയല്ല.
നായന്മാരെ കളിയാക്കിക്കൊണ്ട് ‘ശുദ്ധരില്‍ ശുദ്ധന്‍'(1924) എന്ന് വള്ളത്തോള്‍ എഴുതിയ കവിത പ്രസിദ്ധമാണ്. വലിയൊരു വീട് രാത്രി കത്തുകയാണ്. സ്ത്രീകളും കുട്ടികളുമായി പത്തുമുപ്പത് പേര്‍ അകത്ത് ഉറങ്ങിയിരുന്നു. കൂട്ടനിലവിളിയും ഉച്ചത്തിലുള്ള നാരായണനാമവും കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി.
”തീയങ്ങുതളര്‍ത്തുവാന്‍ പാഞ്ഞുപാഞ്ഞണഞ്ഞതു,
തീയരും പുലയരും മറ്റു ‘ഹീന’രുമത്രെ.”
എന്നാല്‍ ഗൃഹനാഥന്‍ കിണറ്റില്‍നിന്ന് വെള്ളംകോരി തീയണയ്ക്കാനുള്ള അവരുടെ ശ്രമം തടയുന്നു. അവര്‍ കിണര്‍ അശുദ്ധമാക്കുമെന്നാണയാളുടെ പരാതി. കവി പറയുന്നു.
”നായരേ, ഭവാന്‍ തന്നെ ശുദ്ധരില്‍ശുദ്ധന്‍ ; വീടു
പോയാലെന്ത, നര്‍ഗ്ഘമാം ജാതിയെ രക്ഷിച്ചല്ലോ!”
‘ഒരു തോണിയാത്ര’യില്‍ ഉറങ്ങിപ്പോയ കവിയോട് തോണിക്കാരിലൊരാള്‍ രാമായണം വായിക്കാന്‍ അനുമതി നല്‍കണമെന്നപേക്ഷിക്കുന്നു. താണജാതിക്കാരനായ അവന്‍ രാമായണം വായിക്കുമെന്ന് കവി ഓര്‍ത്തില്ല. കവിയ്ക്ക് കുറ്റബോധം തോന്നുന്നു.
‘അപ്പൂര്‍വ്വികന്മാരുടെ ചോര, നായ-
ന്മാരെ, ഭവാന്മാരിലൊരിറ്റുമില്ലേ?’
മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ അവന്‍ ഭക്തിമയസ്വരത്തില്‍ അദ്ധ്യാത്മരാമായണം വായിക്കുന്നു.
1921ലെ മലബാര്‍ കലാപത്തിനുശേഷമാണ് കുമാരനാശാന്‍ ദുരവസ്ഥ എഴുതുന്നത്. 1922ലാണ് അതിന് മുഖവുരയെഴുതി പ്രസിദ്ധീകരിക്കുന്നത്.
”ഹന്തനായന്മാര്‍ തുടങ്ങി കീഴ്‌പ്പോട്ടുള്ള
ഹിന്ദുക്കളായിരുന്നോരത്രെ
ആട്ടും വിലക്കും വഴിയാട്ടും മറ്റു
മിക്കൂട്ടര്‍ സഹിച്ചും വിട്ടതാം ഹിന്ദുമതം.
…………………………………………………………………………”
കവി കലാപകാരികളെ ദുഷ്ടമുഹമ്മദ രാക്ഷസന്മാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്നാല്‍ മലബാര്‍ കലാപത്തിനു മുന്നേതന്നെ വള്ളത്തോള്‍ നായര്‍ സ്ത്രീയും മുഹമ്മദീയനും എഴുതിയതെന്തുകൊണ്ടാണ്? തിരുവിതാംകൂറുകാരനായ ആശാന് തെക്കന്‍ മലബാര്‍ അനുഭവവേദ്യമായ പശ്ചാത്തലമല്ല. എന്നാല്‍ വള്ളത്തോള്‍ പൊന്നാനി താലൂക്കില്‍ കുടുംബപശ്ചാത്തലമുള്ളയാളാണ്. കുമാരനാശാന് മലബാര്‍ കലാപം ഒരു വാര്‍ത്തയാണ്. അഖിലേന്ത്യാതലത്തില്‍ അത് വാര്‍ത്തയായതാണ്. ഖിലാഫത്തിനു പിന്തുണ നല്‍കിയ കോണ്‍ഗ്രസിനും മഹാത്മാഗാന്ധിക്കും അത് ഞെട്ടലുളവാക്കി. മലബാറിലെ സാമൂഹിക ജീവിതത്തില്‍ അതിനു മുന്‍പുതന്ന ഭീഷണിയും മതപരിവര്‍ത്തനവും നിലനിന്നിരുന്നു. കലാപത്തിനു മുന്‍പുതന്നെ മലബാറില്‍ ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ നടന്നിരുന്നത് കാര്‍ഷിക അസമത്വങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഇടപെടലും ഉള്ളതുകൊണ്ട് വന്നതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചരിത്രകാരന്മാര്‍ ശ്രമിച്ചത്.
വള്ളത്തോള്‍ ഇത്തരമൊരു കവിത എഴുതിയതുകൊണ്ട് അദ്ദേഹം ഇസ്ലാം വിരുദ്ധനെന്ന് പറഞ്ഞുകൂടാ. അന്യമതവിദ്വേഷം അദ്ദേഹത്തിന്റെ കൃതികളില്ല. മുഹമ്മദ് നബിയെ പ്രശംസിച്ചും ഉമര്‍ എന്ന നാട്ടുപ്രമാണിയെ വിമര്‍ശിച്ചും എഴുതിയ കവിതയാണ് ‘ജാതകം തിരുത്തി’ (1923). നബിയുടെ സാന്നിധ്യം ഉമറിനെ നല്ല മനുഷ്യനാക്കുന്നതും അയാള്‍ ഒന്നാമത്തെ ഖലീഫാകുന്നതും ഈ കവിതയില്‍ ചിത്രീകരിക്കുന്നു.
മുഹമ്മദ് നബി തന്നെ കൊല്ലാന്‍വന്നവരോടുപോലും കരുണ കാണിക്കുന്നവനാണെന്ന് അല്ലാഹ് (1923) എന്ന കവിതയില്‍ കാണാം. മലബാര്‍ കലാപം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ എഴുതിയതാണ് ഈ രണ്ട് കവിതകളും. ഹിന്ദു സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിച്ച ആളായാണ് ഹുമയൂണ്‍ ചക്രവര്‍ത്തിയെ ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി (1922) എന്ന കവിതയില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ഹുമയൂണിന്റെ പരിചാരകനായ ഉസ്മാന്‍ഖാന്‍ സുന്ദരിയായ ഒരു യുവതി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബലാല്‍ക്കാരേണ പിടികൂടി കൊട്ടാരത്തില്‍കൊണ്ടുപോകുന്നു. എന്നാല്‍ ചക്രവര്‍ത്തി വളരെ മാന്യമായാണ് യുവതിയോട് പെരുമാറുന്നത്. തന്റെ പത്‌നിയാകാന്‍ സമ്മതമാണോ എന്ന് ചോദിക്കുന്നു. എന്നാല്‍ കന്യകയല്ലെന്നും വിവാഹിതയായ തനിക്ക് ഭര്‍ത്താവ് പ്രാണനാണെന്നും അവള്‍ മറുപടി നല്‍കി.
”കന്യകയല്ലാഞാന്‍ കാന്തനെന്‍ പ്രാണനാ-
ണന്യനെ യപ്രീതി തോന്നരുതേ”
ഹുമയൂണ്‍ തന്റെ പരിചാരകനെ ശാസിക്കുകയും, അയാളെ തടവിലിടാന്‍ കല്‍പ്പിക്കുകയും ചെയ്തു. അവളെ പല്ലക്കില്‍ ഭര്‍ത്തൃസവിധത്തില്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചു. ഭൃത്യന്റെ കുറ്റം ക്ഷമിക്കണമെന്ന് അവള്‍ അഭ്യര്‍ത്ഥിച്ചു. അപ്പോഴാണ് ചക്രവര്‍ത്തിക്ക് ‘ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി’ വെളിവാകുന്നത്.