Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭരണഘടനയും ന്യൂനപക്ഷ രാഷ്ട്രീയവും

ആരിഫ് മുഹമ്മദ് ഖാന്‍ (കേരള ഗവര്‍ണര്‍)

Print Edition: 9 September 2022

സ്വാതന്ത്ര്യസമരം ആരംഭിച്ചതിനുശേഷവും ഭാരതം ഏകരാഷ്ട്രമാണെന്ന തത്വത്തെ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു രാഷ്ട്രമല്ല, മറിച്ച് വ്യത്യസ്ത മതങ്ങളുടെയും വിഭാഗങ്ങളുടെയും ഒരു സംഘാ തം മാത്രമാണ്. ഒരു വിഭാഗത്തെ പ്രതിനിധീകരിയ്ക്കുന്നതിന് ഒരു സംഘടനയ്‌ക്കോ, വ്യക്തിയ്‌ക്കോ ഉള്ള അവകാശം സമ്മതിയ്ക്കാമെങ്കിലും അവരുടെ ശബ്ദം ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ ശബ്ദമായി കാണാന്‍ പറ്റുകയില്ല എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നിലപാട്.

യഥാര്‍ത്ഥത്തില്‍, 1857ലെ കലാപം പരാജയപ്പെട്ടപ്പോള്‍, വളരെ ഗഹനമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍, അവരുടെ ഭരണത്തിന്റെ സ്ഥിരത നേടിയെടുക്കാന്‍ ഭാരതത്തെ ആഭ്യന്തരമായി വിഭജിയ്‌ക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. അക്കാലത്തെ ഫയലുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളില്‍ (കുറിപ്പ്) നിന്നും ഈ കാര്യങ്ങള്‍ സുവ്യക്തമാണ്. ഉദാഹരണമായി, ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് ഇന്ത്യ ആയിരുന്ന ജോര്‍ജ്ജ് ഹാമില്‍ട്ടണ്‍, 1860ല്‍ ഒരു ഫയലില്‍ ഇങ്ങനെ കുറിച്ചിരിയ്ക്കുന്നു: ”ഇന്ത്യയുടെ ഭാവിയെ സംബന്ധിയ്ക്കുന്ന ഏതു കാഴ്ചപ്പാടാണ് സ്വീകരിയ്‌ക്കേണ്ടത് എന്ന് എനിക്കറിഞ്ഞുകൂടാ. ചിന്തയിലും പ്രവൃത്തികളിലുമുള്ള ഇന്ത്യക്കാരുടെ ഐക്യം തീര്‍ത്തും അപകടകരമാകാം. വ്യത്യാസങ്ങളും തര്‍ക്കങ്ങളും അവരുടെ ഇടയില്‍ ഉണ്ടാകുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേയ്ക്കാം. നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെങ്കിലും രണ്ടാമത്തെ ആശയമാണ് നമുക്ക് അനുയോജ്യം”.

ഈ തീരുമാനം എടുത്ത ഉടനെത്തന്നെ കൊളോണിയല്‍ ശക്തികള്‍, അവരുടെ നയങ്ങള്‍ പ്രത്യേകിച്ചും, ഇന്ത്യക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭരണഘടനാ വകുപ്പുകള്‍ (അവകാശങ്ങള്‍) മാറ്റിയെഴുതുകയും മതസംഘടനകളിലും സാമൂഹ്യസംഘടനകളിലും വര്‍ഗ്ഗബോധം പറ്റാവുന്നത്ര ഉണര്‍ത്തുകയും ജനസംഖ്യയിലെ ഒരു വിഭാഗത്തിന്റെ അടിത്തറതോണ്ടി മറ്റൊരു വിഭാഗത്തിന് പ്രയോജനം ഉറപ്പുവരുത്തുകയും ചെയ്തു.

ഈ നയപ്രകാരം, ബ്രിട്ടീഷ് ഭരണാധികാരികള്‍, 1909ല്‍ തന്നെ ഭരണഘടന നവീകരിയ്ക്കാന്‍ തീരുമാനിയ്ക്കുകയും അതില്‍ പ്രത്യേകമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം ക്രമീകരിക്കുകയും ചെയ്തു. തന്മൂലം ഇന്ത്യയിലെ മുസ്ലിങ്ങള്‍ മറ്റു വോട്ടര്‍മാരില്‍ നിന്ന് വേറിടുകയും അവരുടെ രാഷ്ട്രീയ പ്രതിനിധിയെ വേറെ തിരഞ്ഞെടുക്കാന്‍, മതന്യൂനപക്ഷം എന്ന പരിഗണനയില്‍ പ്രത്യേക ആനുകൂല്യത്തിന് അര്‍ഹരാവുകയും ചെയ്തു. ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ വളരെ ആഴത്തിലുള്ളതാണെന്നും, ദേശീയ ഐക്യം സാധ്യമല്ലെന്നും, അതുകൊണ്ടാണ് വിദേശികള്‍ ദീര്‍ഘകാലമായി ഇന്ത്യ ഭരിയ്ക്കുന്നതെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

അത്തരം തെറ്റായ വാദങ്ങളോടുള്ള പ്രതികരണമെന്നോണം, ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആളുകള്‍, പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റുവിന്റെ അദ്ധ്യക്ഷതയില്‍ 1926 മെയ് 26-ാം തീയതി ഒരു സമിതി രൂപീകരിച്ചു. ദേശീയ താത്പര്യങ്ങളെ പ്രതിഫലിപ്പിയ്ക്കുന്ന തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു കരട് തയ്യാറാക്കുക എന്നതായിരുന്നു ഈ സമിതിയുടെ ചുമതല. അന്നത്തെ ഭരണാധികാരികളോട് ഇന്ത്യക്കാര്‍ തയ്യാറാക്കിയ ഭരണഘടന ഈ രാജ്യത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാന്‍ ഇത് സഹായിക്കുകയും ചെയ്യും എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു.

വിപുലമായ കൂടിയാലോചനകള്‍ക്കു ശേഷം സമിതി തയ്യാറാക്കിയ കരട് ഭരണഘടനയില്‍ ”പ്രത്യേക വോട്ടിംഗ് സമ്പ്രദായം” നടപ്പാക്കിയ ബ്രിട്ടീഷുകാര്‍, ഇന്ത്യന്‍ സമൂഹത്തെ വിഭജിയ്ക്കുവാനും ദേശീയബോധത്തെ ദുര്‍ബ്ബലമാക്കുവാനും വേണ്ടി ശ്രമിയ്ക്കുകയാണെന്ന് വ്യക്തമായി പ്രഖ്യാപിച്ചു. അതിനാല്‍ ഈ സംവിധാനം സ്വീകാര്യമല്ലെന്നും പറഞ്ഞു. വേറിട്ട രീതിയിലുള്ള വോട്ടിംഗ് സമ്പ്രദായം വര്‍ഗ്ഗീയ സ്പര്‍ദ്ധയിലേയ്ക്കും, സമൂഹത്തില്‍ പിരിമുറക്കം സൃഷ്ടിയ്ക്കുവാനും, ദേശീയ ജീവിതത്തെ നശിപ്പിയ്ക്കുവാനും കാരണമായി എന്നും സമിതി വിലയിരുത്തി. പ്രത്യേക വോട്ടിംഗ് സമ്പ്രദായത്തിന്റെ കീഴില്‍ മുസ്ലിംങ്ങള്‍ക്ക് അധികപ്രാധാന്യം കേന്ദ്രനിയമസഭയില്‍ നല്‍കുന്നത്, ഇന്ത്യക്കാരുടെ ഇടയില്‍ വര്‍ഗ്ഗീയ പൊരുത്തക്കേടുകള്‍ ഉണ്ടാക്കി ദേശീയ ഐക്യം തകര്‍ക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സമിതി വിവക്ഷിച്ചു. പ്രത്യേക വോട്ടിംഗ് സമ്പ്രദായത്തിനു ബദലായി, മുസ്ലിം ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി, അവര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാനും പത്തു വര്‍ഷത്തേയ്ക്ക് സാധാരണ സീറ്റുകളില്‍ മത്സരിയ്ക്കുവാന്‍ വ്യവസ്ഥ ചെയ്യുവാനും സമിതി നിര്‍ദ്ദേശിച്ചു. ഒപ്പം ഇപ്പോഴുള്ള തിരഞ്ഞെടുപ്പ് സംയുക്ത തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ നടത്തണമെന്നും ആവശ്യം ഉന്നയിച്ചു.

സമിതിയുടെ നിര്‍ദ്ദേശങ്ങളെ പൊതുവെ എല്ലാവരും സ്വാഗതം ചെയ്തുവെങ്കിലും ‘പ്രത്യേക വോട്ടിംഗ് സമ്പ്രദായം’ എടുത്തു കളയുന്നതിനെ മുസ്ലിംലീഗ് ശക്തമായി എതിര്‍ത്തു. ഈ സന്ദര്‍ഭത്തില്‍ 1928 ഡിസംബറില്‍ കല്‍ക്കട്ടയില്‍, എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഒരു സമ്മേളനം ഡോ. മുക്താര്‍ അഹമ്മദ് അന്‍സാരിയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിക്കപ്പെട്ടു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ മറ്റു വിഷയങ്ങളോടൊപ്പം, ലീഗ് ഓഫ് നേഷന്‍സ് കമ്മറ്റിയുടെ ഒരു പ്രസ്താവന ഉദ്ധരിച്ചു. ”ഭൂരിപക്ഷത്തിന്റെ സന്മനസ്സാണ് ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ സുരക്ഷാ ഉറപ്പ്. മാത്രമല്ല ന്യൂനപക്ഷങ്ങളുടെ ക്ഷേമവും, അന്തസ്സും, എത്രമാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നതിലല്ല. മറിച്ച് അവരുടെ പദവി നിശ്ചയിക്കപ്പെടുന്നത്, രാജ്യസ്‌നേഹം, കൂട്ടായ സാമൂഹ്യതാത്പര്യബോധം എന്നിവയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വാദിച്ചു.

ഇത്തരം ഭരണഘടനാവ്യവസ്ഥ, ഒരു വിഭാഗത്തിന് ആനുകൂല്യം നല്‍കുകയും സമൂഹത്തില്‍ അസമത്വവും പിരിമുറുക്കവും സൃഷ്ടിയ്ക്കുകയും അനര്‍ഹരായവര്‍ക്ക് പ്രതിഫലം ലഭിയ്ക്കുന്നതിന് തുല്യമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംവരണം, പ്രത്യേകവ്യവസ്ഥകള്‍ എന്നീ ഉദാര ഭരണഘടനാവ്യവസ്ഥകള്‍ എല്ലാ തട്ടിലുമുള്ളവരുടെ ആരോഗ്യപരമായ മത്സരത്തെ ഇല്ലാതാക്കുമെന്നും തത്ഫലമായി, ഇത്തരം ആനുകൂല്യങ്ങള്‍ ലഭിയ്ക്കുന്ന വര്‍ഗ്ഗങ്ങള്‍ (രഹമ)ൈ ദുര്‍ബ്ബലരാകുകയും, ഈ ആനുകൂല്യങ്ങള്‍ പ്രയോജനകരമല്ലാതായിത്തീരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിഘടനവാദവും സാമുദായിക മാനസികാവസ്ഥയും ഉള്ളവരെ ഒരിക്കലും സംതൃപ്തരാക്കാന്‍ കഴിയുകയില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇത്തരം ആള്‍ക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്തോറും, അവരുടെ ആവശ്യങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. രാഷ്ട്രതാത്പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം, അവരുടെ നിക്ഷിപ്ത താത്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ വിദേശഭരണാധികാരികളെ സന്തോഷിപ്പിക്കുകയാണ്. ഇതിന് അവര്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നു.

ഡോ. അന്‍സാരിയുടെയും മറ്റു ദേശീയ നേതാക്കന്മാരുടെയും ഇത്തരം ശക്തവും മതിപ്പുളവാക്കുന്നതുമായ വാദമുഖങ്ങള്‍ ഉണ്ടായിട്ടും വര്‍ഗ്ഗീയ ശക്തികള്‍, നെഹ്‌റു കമ്മറ്റിയെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരുടെ കരങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്തു. നെഹ്‌റു കമ്മിറ്റിക്ക് ദേശീയ സമവായമില്ലെന്ന് വരുത്തിത്തീര്‍ത്ത് നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനുശേഷം, ബ്രിട്ടീഷ് ഗവണ്‍മെന്റ് അവര്‍ ഉണ്ടാക്കിയ, നിയമത്തിന്റെയും ഭരണഘടനാ നയത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യ ഭരിയ്ക്കുന്നത് തുടര്‍ന്നു. ഇന്ത്യയുടെ ഭരണപരമായ ഘടകം പൗരനല്ല, മറിച്ച് സമുദായമാണ് എന്ന കാതലായ വിശ്വാസത്തിലൂന്നിയായിരുന്നു ഇത്. തത്ഫലമായി മതങ്ങളുടെ വേര്‍തിരിവിനെക്കുറിച്ചുള്ള കൂട്ടായബോധം, ഭാഷാ വ്യത്യാസങ്ങള്‍, ജാതിവ്യത്യാസങ്ങള്‍ ഇവ ഇന്ത്യയ്ക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുവാന്‍ തുടങ്ങി. കൊളോണിയല്‍ ഭരണത്തിന്റെ ഈ പദ്ധതി വിജയിപ്പിയ്ക്കുന്നതില്‍ മുസ്ലിംലീഗ് വളരെ പ്രധാനമായ പങ്കുവഹിച്ചു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബീജാവാപം ചെയ്ത വിഘടനവാദം നൂറുവര്‍ഷത്തിനുള്ളില്‍ ശക്തമായ ഒരു സ്തംഭം പോലെ ഉയര്‍ന്നു വന്നു. 1940 മുതല്‍ വിഘടനവാദികള്‍, ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷത്തിന്റെയും ഇടയില്‍ മതപരമായ തര്‍ക്കങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങി.

1940-കളില്‍ ഭാരതത്തിന്റെ ദേശീയ പ്രസ്ഥാനത്തിന് രണ്ടു വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നു. വിദേശ ഭരണത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുക എന്നതൊരു വശത്തും ബ്രിട്ടീഷുകാരുമായി ചങ്ങാത്തത്തിലായിരുന്ന മുസ്ലിംലീഗിന്റെ രാജ്യത്തെ ഭിന്നിപ്പിയ്ക്കാനുള്ള ഗൂഢാലോചനകളില്‍ നിന്ന് ഭാരതത്തെ രക്ഷിയ്ക്കുക എന്നത് മറുവശത്തും.

മുസ്ലിംലീഗ് പറഞ്ഞുകൊണ്ടിരുന്നത് ഇന്ത്യ ഏകരാഷ്ട്രമല്ല, രണ്ടു രാഷ്ട്രങ്ങളാണ് ഇവിടെയുള്ളത്, ബ്രിട്ടീഷുകാര്‍ വിട്ടുപോയ്കഴിഞ്ഞാല്‍ ഒരുമിച്ച് തുടര്‍ന്നുപോവുക അസാദ്ധ്യമാണ് എന്നാണ്. വിശ്വാസങ്ങളുടെ അന്തരം മാത്രമല്ല ധാര്‍മ്മികമായും, ചരിത്രപരമായും ഉള്ള അഗാധമായ വിടവ് ഒരിയ്ക്കലും കൂട്ടിയോജിപ്പിയ്ക്കാനാവുകയില്ല എന്നും അവര്‍ വാദിച്ചു. ബ്രിട്ടീഷുകാര്‍ വിട്ടുപോകുന്നതിനുമുമ്പു തന്നെ വിഭജനം അത്യാവശ്യമാണ് എന്ന് അവര്‍ സമര്‍ത്ഥിച്ചു.

മറുവശത്ത്, വിശ്വാസം, നിറം, ജാതി, ഭാഷ എന്നിവയില്‍ ഇന്ത്യയില്‍ വൈവിധ്യമുണ്ടെങ്കിലും, ഈ വൈവിധ്യങ്ങളില്‍ ഏകത സൃഷ്ടിക്കുവാനുള്ള പ്രത്യേക കഴിവ് ഇന്ത്യയ്ക്കുണ്ടെന്നാണ്, ഇന്ത്യയുടെ ദേശീയ പ്രസ്ഥാന നേതാക്കള്‍ പറഞ്ഞിരുന്നത്. ഭാരത സംസ്‌കാരത്തിന്റെ ചരിത്രമെടുത്താല്‍, വൈവിധ്യം എന്നത് നമ്മുടെ സഹജ പ്രകൃതിയാണെന്നും, സംസ്‌കാരം എന്നതിന്റെ അര്‍ത്ഥം തന്നെ ഇത്തരം വൈവിധ്യങ്ങളെ സഹകരണത്താല്‍ കൂട്ടിയോജിപ്പിച്ച് ഐക്യം ഉണ്ടാക്കുക എന്നതുമാണ് എന്നു മനസ്സിലാകും. വൈവിധ്യങ്ങളെ ആശങ്കയോടെയല്ല നാം കാണുന്നത്. മറിച്ച് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കാനുള്ള ഒരു സങ്കേതമായാണ്. ഭാരത സംസ്‌കാരത്തിന്റെ ആദിമഘട്ടങ്ങളില്‍ നമ്മുടെ ഋഷിമാര്‍ ‘സത്യം ഏകമാണ്’ എന്ന് ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ കണ്ടെത്തുവാനും വിശദീകരിയ്ക്കുവാനും നിരവധി വഴികളുണ്ട്.

”ഏകം സത് വിപ്രാ
ബഹുധാ വദന്തി”.

ഇത് മാത്രമല്ല, ലോകത്തുള്ള വിവിധ മതാചാരങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ നമുക്കുണ്ട്. ഈ ആചാരരീതികളില്‍ത്തന്നെ നിരവധി വിഭാഗങ്ങളുണ്ട്. പ്രത്യേകിച്ചും സനാതന ധര്‍മ്മത്തില്‍ വളരെയധികം ആരാധനാ സമ്പ്രദായങ്ങളും വ്യത്യസ്തമായ ആചാരങ്ങളും രീതികളും ഉണ്ട്. ഇതാണ് ഭാരതത്തിന്റെ ഉള്‍ക്കൊള്ളാനുള്ള പാരമ്പര്യം. സ്വാമി വിവേകാനന്ദന്‍, 1893ല്‍ ചിക്കാഗോയിലെ, മതസമ്മേളനത്തില്‍ പറഞ്ഞു: ഇന്ത്യയുടെ വിശ്വ സ്വീകാര്യതയും സഹന പാരമ്പര്യവും മൂലം ലോകത്തിന്റെ ഏതുഭാഗത്തു നിന്നായാലും, സ്വന്തം മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ പീഡിപ്പിയ്ക്കപ്പെടുകയും സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്യുമ്പോള്‍ ഭാരതം അവര്‍ക്കെല്ലാം അഭയസ്ഥാനം നല്‍കിയിട്ടുണ്ട്. മധ്യ ഏഷ്യയിലെ ജൂതന്മാരായാലും, ഇറാനിലെ പാഴ്‌സികളായാലും ഭാരതം അവരെ ആലിംഗനം ചെയ്തു സ്വീകരിച്ചിട്ടുണ്ട്. പരിമിതമായ അംഗസംഖ്യയായാലും അവര്‍ക്ക് ആര്‍ക്കും തന്നെ ഭാരതത്തില്‍ ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയും അവരുടെ വിശ്വാസം, ഭാഷ, ആചാരം എന്നിവയില്‍ തോന്നിയിട്ടില്ല. സ്വാമിജി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ശിവമഹിമ്‌നാസ്‌തോത്രത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ചു.

”രുചീനാം വൈചിത്ര്യാദ്രൃജുകുടില
നാനാപഥജുഷാം
നൃണാമേകോ ഗമ്യസ്ത്വമസി
പയസാമര്‍ണവ ഇവ.”

അര്‍ത്ഥം: വ്യത്യസ്ത സങ്കേതങ്ങളില്‍ നിന്നുദ്ഭവിയ്ക്കുന്ന നദികള്‍ സമുദ്രത്തില്‍ വന്നുചേരുന്നതു പോലെ, വ്യത്യസ്ത പ്രകൃതമുള്ള മനുഷ്യര്‍, ലളിതവും സങ്കീര്‍ണ്ണവുമായ വഴികളിലൂടെ സഞ്ചരിച്ച് അവസാനം ഈശ്വരനിലേയ്ക്ക് എത്തിച്ചേരുന്നു.

”യേ യഥാ മാ പ്രപദ്യന്തേ
താസ്തഥൈവ ഭജാമ്യഹം
മമ വര്‍ത്മാനുവര്‍തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ”
(ഭഗവദ്ഗീത)

”ഏതു വഴികളിലൂടെയായാലും എന്നിലേയ്ക്കു വരുന്നത് ആരായാലും അവരെ ഞാന്‍ സ്വീകരിയ്ക്കും”. എന്ന് ഗീതയില്‍ ഭഗവാന്‍ നമുക്ക് ഉറപ്പുതരുന്നു.

അതുപോലെ, മുസ്ലിങ്ങളുടെ ചരിത്രം നോക്കിയാല്‍, പ്രവാചകന്‍ മരിച്ച് 48 വര്‍ഷം കഴിഞ്ഞപ്പോള്‍, അദ്ദേഹം സ്ഥാപിച്ച (പ്രവിശ്യാ സംസ്ഥാനത്തിലെ ജനങ്ങള്‍, പ്രവാചകന്റെ സ്വന്തം കുടുംബത്തോട് ക്രൂരതകള്‍ കാണിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അന്നത്തെ ഇമാം ഹുസൈന്‍ തന്നെ ഇന്ത്യയിലേയ്ക്ക് പോകാന്‍ അനുവദിയ്ക്കണമെന്ന് അപേക്ഷിച്ചു). ഇമാം ഹുസൈനിനെ പോകാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല കര്‍ബാല എന്ന സ്ഥലത്തുവെച്ച് അദ്ദേഹവും 72 സഹചരന്മാരും കൊല്ലപ്പെടുകയും ചെയ്തു. പ്രവാചകന്റെ കുടുംബത്തോട് നിരന്തരമായി ക്രൂരതകള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ അവര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറി.

ആയിരത്തോളം വര്‍ഷമായി ഇന്ത്യയില്‍ ജീവിയ്ക്കുന്ന മുസ്ലിങ്ങള്‍ക്ക് ഈ അനശ്വര പാരമ്പര്യത്തെ അറിയാമെങ്കിലും മുസ്ലിംലീഗിന്റെ നേതൃത്വം ഇതുകാണാന്‍ വിസമ്മതിച്ച്, രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന്‍ ഉണ്ടാക്കുക എന്ന പ്രസ്ഥാനം തുടങ്ങുകയാണുണ്ടായത്. പാകിസ്ഥാന്റെ പ്രത്യയശാസ്ത്രത്തിന്റെയും പ്രായോഗികതയുടെയും പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന അല്ലാമ ഇക്ബാലും, മുഹമ്മദലി ജിന്നയും ഇന്ത്യന്‍ വംശജരായ മുസ്ലിങ്ങള്‍ ആണെന്നതും ഇവരുടെ പിതാവും പിതാമഹനും ആദ്യകാലങ്ങളില്‍ ഇസ്ലാമിലേയ്ക്ക് മത പരിവര്‍ത്തനം ചെയ്തവരാണെന്നതും ആശ്ചര്യകരമാണ്. ഇവര്‍ രണ്ടുപേരും ആദ്യകാലങ്ങളില്‍ ദേശീയതയിലും രാജ്യസ്‌നേഹത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്നവരായിരുന്നു. ചരിത്രത്തിലും സംസ്‌കാരത്തിലും ബോധമുള്ളവരായിട്ടാണ് രണ്ടുപേരെയും കണക്കാക്കിയിരുന്നത്. പിന്നീട് ഇവര്‍ രണ്ടുപേരും മതവിഘടനവാദത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിപ്പെടുകയും സ്വന്തം പാരമ്പര്യത്തെ തള്ളിപ്പറയുക മാത്രമല്ല, മതവികാരങ്ങള്‍ ഇളക്കിവിട്ട്, അവര്‍ ഉണ്ടാക്കിയെടുത്ത രാജ്യത്തിനു തന്നെ, അവിടത്തെ മതഭ്രാന്ത്, നിയന്ത്രണാതീതമാകുകയും ചെയ്തു.

കൊളോണിയല്‍ ഭരണാധികാരികളും, മുസ്ലിംലീഗും കൊണ്ടുവന്ന ന്യൂനപക്ഷ ഭൂരിപക്ഷ ആശയങ്ങള്‍, ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ എത്രമാത്രം പ്രസക്തമാണ് എന്ന് നോക്കേണ്ടിയിരിയ്ക്കുന്നു. ഇതിനുള്ള വിശദമായ ഉത്തരം 1940 മാര്‍ച്ചില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മൗലാനാ ആസാദ് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ കാണാം. അദ്ദേഹം പറയുന്നു:

”മതേതര ഭാരതത്തില്‍, ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാഷ്ട്രീയ ന്യൂനപക്ഷമാണെന്നും, അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉപയോഗിയ്ക്കുന്നതിന് ഭയാശങ്കകള്‍ ഉണ്ടെന്നുമുള്ള രാഷ്ട്രീയ ഭാഷണങ്ങള്‍ വളരെ തെറ്റാണ്. ഇത്തരം ആശയപരമായ തെറ്റുകളാണ് പിന്നീട് വലിയ തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയത്. ആ തെറ്റായ അടിസ്ഥാനശിലയില്‍ നിരവധി ശാസനങ്ങള്‍ ഉണ്ടാക്കിയിരിയ്ക്കുന്നു. ഈ തെറ്റിദ്ധാരണകള്‍, ഒരു വശത്ത് മുസ്ലിങ്ങളെ അവരുടെ യഥാര്‍ത്ഥസ്ഥിതിയെക്കുറിച്ച് സംശയാലുക്കളാക്കുകയും മറുവശത്ത്, ഇന്ത്യയെ അതിന്റെ സഹജപ്രകൃതിയ്ക്കനുസരിച്ച് കാണാന്‍ കഴിയുന്നില്ല എന്ന് പുറം ലോകത്തെ ആശയക്കുഴപ്പത്തിലാക്കി നിര്‍ത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്തരം തെറ്റായതും കെട്ടിച്ചമച്ചതുമായ വ്യാഖ്യാനം സൃഷ്ടിച്ചത്? ആരാണ് ഇത് ചെയ്തത്? സത്യത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സ്വാതന്ത്ര്യസമരം ആരംഭിച്ചപ്പോള്‍, ബ്രിട്ടീഷ് ഭരണാധികാരികള്‍ സ്വീകരിച്ച, വിഭജിച്ച് ഭരിക്കുക എന്ന നയത്തിന്റെ പരിണത ഫലമാണ് ഇത്. പുതിയ ഈ രാഷ്ട്രീയ ബോധത്തെ, മുസ്ലിങ്ങളെ ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. രണ്ടു കാര്യങ്ങള്‍ ഈ നയം മുഖേന ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ സമാനതകളില്ലാത്ത രണ്ടു രാഷ്ട്രങ്ങള്‍, ഒരു ഹിന്ദുരാജ്യവും ഒരു മുസ്ലീം രാജ്യവും ഉണ്ടെന്നവാദമായിരുന്നു ഒന്ന്: അതുകൊണ്ടാണ് ഏകരാഷ്ട്രം എന്ന ആവശ്യം ഉന്നയിക്കാന്‍ സാധിക്കാതായത്. രണ്ടാമതായി, ഹിന്ദുക്കളെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണ് മുസ്ലിങ്ങള്‍. ജനാധിപത്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഹിന്ദുക്കള്‍ ഭരണാധികാരം കൈയാളുകയും മുസ്ലിങ്ങളുടെ സ്ഥിതി അപകടത്തിലാകുകയും ചെയ്യും എന്ന പ്രചാരണം ഉണ്ടായി. നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ച് അറിയണമെങ്കില്‍, മുന്‍ വൈസ്രോയ് ഡഫറിന്‍ പ്രഭുവിന്റെയും, മുന്‍ ലഫ്റ്റ്ന്റ് ഗവര്‍ണര്‍, സര്‍ ഓക്ക്‌ലന്റ് കാല്‍വിന്റേയും കാലഘട്ടത്തിലേക്ക് നോക്കുക. രാഷ്ട്രീയ ഭാഷയില്‍, ന്യൂനപക്ഷം എന്ന് എപ്പോള്‍ പറയുന്നുവോ അത് സംഖ്യാബലമില്ലാത്ത ഒരു ജനത എന്ന കണക്കിലല്ല. മറിച്ച്, ശക്തരായ ഒരു വര്‍ഗ്ഗത്തോടൊപ്പം നിലകൊള്ളുമ്പോള്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനോ, പ്രതിരോധിക്കാനോ കഴിവില്ലാത്ത സംഖ്യാബലം കുറഞ്ഞ ദുര്‍ബ്ബലരായ ഒരു സമൂഹത്തെ ഉദ്ദേശിച്ചാണ്. ഈ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍, ഇന്ത്യയിലെ മുസ്ലീങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി സത്യത്തില്‍ എന്താണ്? ഒറ്റനോട്ടത്തില്‍ത്തന്നെ നിങ്ങള്‍ക്കു മനസ്സിലാകും, സംഖ്യാബലമുള്ള വലിയൊരു സമൂഹമാണിതെന്നും, രാജ്യമാകെ പടര്‍ന്നു കിടക്കുന്ന ഇവര്‍ ദുര്‍ബ്ബലരായ ന്യൂനപക്ഷമാണെന്നുള്ള ചിന്ത തന്നെ സ്വന്തം കണ്ണുകളെ അവിശ്വസിക്കുന്നതു പോലെയാണെന്നും”.

രാംഗഡില്‍ മാത്രമല്ല, മൗലാനാ ആസാദ്, ന്യൂനപക്ഷങ്ങളെക്കുറിച്ച് അനുകമ്പയോടും സഹാനുഭൂതിയോടും കൂടി മുസ്ലിങ്ങളോട് സംസാരിച്ചത്. എന്നാല്‍ പ്രൊഫസര്‍ റഷീദ് അഹമ്മദ് സിദ്ദിഖിയുടെ അഭിപ്രായത്തില്‍ ഉറുദു ഭാഷയിലെ എല്ലാ മോശമായ പദങ്ങളും അവര്‍ മൗലാനാ ആസാദിനെതിരെ പ്രയോഗിച്ചു. മുഹമ്മദലി ജിന്ന ‘ഷോ ബോയ്’ എന്നു വിളിച്ചപ്പോള്‍, ഹിന്ദു കോണ്‍ഗ്രസ്സിന്റെ മുസ്ലിം പ്രസിഡന്റ് എന്നാണ് മൗലാനയെ ഉറുദു പത്രങ്ങള്‍ വിശേഷിപ്പിച്ചത്. വിഭജനത്തിനു ശേഷം, 1947 ഒക്‌ടോബറില്‍, ദല്‍ഹിയിലെ ജുമാമസ്ജിദിന് പുറത്തുവെച്ച്, മൗലാന ആസാദ് നടത്തിയ പ്രസംഗത്തില്‍ നിന്ന് അദ്ദേഹം മുസ്ലിങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന എതിര്‍പ്പ് എത്രമാത്രം എന്ന് പ്രതിഫലയ്ക്കുന്നതായിരുന്നു. ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

”നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ എന്റെ നാവ് മുറിച്ചു, ഞാന്‍ പേനയെടുത്തപ്പോള്‍ നിങ്ങള്‍ എന്റെ കൈ മുറിച്ചു. ഞാന്‍ നടക്കാനാഗ്രഹിച്ചപ്പോള്‍ നിങ്ങള്‍ എന്റെ കാലുകള്‍ മുറിച്ചുമാറ്റി. ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ എന്റെ പുറംഭാഗം ഒടിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തെ കയ്‌പേറയി രാഷ്ട്രീയം നിങ്ങള്‍ക്കു നല്‍കിയത് വേദനാജനകമായ ഒരു വിഭജനമാണ്, ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, വരാനിരിക്കുന്ന വിപത്തിന്റെ സൂചനകള്‍ ഞാന്‍ നല്‍കി. അത് നിങ്ങള്‍ അവഗണിച്ചെന്നു മാത്രമല്ല, നിരന്തരമായ നിരാസത്തിലും നിഷേധത്തിലും നിങ്ങള്‍ ആനന്ദിക്കുകയും ചെയ്തു”.

ന്യൂനപക്ഷ രാഷ്ട്രീയത്താല്‍ ഇന്ത്യ വിഭജിയ്ക്കപ്പെട്ടു. വിഭജനത്തിന്റെ മാനസികാവസ്ഥ ഒരു രോഗമാണ്. ഒരിക്കല്‍ ബാധിച്ചാല്‍ അതില്‍ നിന്നും വിടുതല്‍ സാധ്യമല്ല. ഇന്ത്യയുടെ വിഭജനം കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍ വിഭജിയ്ക്കപ്പെട്ടു. ഇതിന്റെ സവിശേഷത, ഈ രണ്ടാം വിഭജനത്തില്‍, ഭൂരിപക്ഷമായിരുന്ന ബംഗാളികളാണ് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ജീവിക്കാന്‍ സാധ്യമല്ല എന്ന് പ്രഖ്യാപിച്ചത് എന്നതാണ്.

സ്വാതന്ത്ര്യത്തിനുശേഷവും മുസ്ലിംലീഗിന്റെയും കൊളോണിയല്‍ ഭരണാധികാരികളുടെയും രാഷ്ട്രീയത്തിന്റെ പ്രേതം നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണഘടനാസഭയില്‍, ന്യൂനപക്ഷ പ്രാതിനിധ്യത്തെ, തിരസ്‌കരിച്ചെങ്കിലും സാംസ്‌കാരിക, മത, ഭാഷാ അവകാശങ്ങളെ സ്വീകരിക്കുന്ന പ്രക്രിയയില്‍ ന്യൂനപക്ഷം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

ഈ ഭരണഘടനാ വകുപ്പുകളുടെ പേരുപയോഗിച്ച് മത, വിഘടന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിയ്ക്കുകയാണ് മുസ്ലിംലീഗിന്റെ മനഃസ്ഥിതി. നമ്മുടെ ഭരണാഘടനാ വിദഗ്ദ്ധരില്‍ ഒരാള്‍ പറയുന്നത്, ഭരണഘടനയുടെ മൂന്നാം അദ്ധ്യായത്തില്‍ പറയുന്ന അടിസ്ഥാന അവകാശങ്ങള്‍ ഒന്നും തന്നെ ഇല്ലായെങ്കിലും, ഭരണഘടനയുടെ ആമുഖത്തെ അടിസ്ഥാനപ്പെടുത്തി പറയുന്ന അവകാശങ്ങളെല്ലാം ഉറപ്പാക്കാന്‍ കഴിയുമെന്നാണ്. ഇന്ത്യയുടെ വൈവിധ്യത്തെ കാലാതീതമായി, സംരക്ഷിയ്ക്കുന്നതും, പ്രോത്സാഹിപ്പിയ്ക്കുന്നതും തുടര്‍ന്നു കൊണ്ടിരിയ്ക്കയാണെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. ചരിത്ര പാരമ്പര്യത്തെ മനസ്സില്‍ക്കണ്ട് വ്യത്യസ്ത പദപ്രയോഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും.

ഇന്ത്യയുടെ കാര്യത്തില്‍, ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വാക്കുകള്‍ക്ക് പ്രാധാന്യമില്ല, കാരണം ഇന്ത്യയുടെ സംസ്‌കാരം ഭാഷ, വര്‍ഗ്ഗം, മതവിശ്വാസം എന്നിവയാല്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളതല്ല പ്രത്യുത ആദ്ധ്യാത്മികതയിലൂന്നിയുള്ളതാണ്. അതിനാല്‍, വിശ്വാസം, ഭാഷ, ജാതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങള്‍ ഒന്നും തന്നെ ഈ സംസ്‌കാരം അനുവദിയ്ക്കുന്നില്ല. എന്നാല്‍ മനുഷ്യന്റെ ആന്തരികമായ ദൈവികതയെ ആദരിച്ച് തുല്യതയും സമത്വവും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു.

”പാഷണ്ഡ നൈഗമ ശ്രേണീ
പൂഗവ്രാത ഗണാദിഷു
സംരക്ഷേത്‌സമയം രാജാ
ദുര്‍ഗേജനപദേ തഥാ”
(നാരദ സ്മൃതി)

അര്‍ത്ഥം: വേദങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കാതെ ഒരു രാജാവ് എല്ലാവരെയും ഒരുപോലെ സംരക്ഷിക്കണം.

കടപ്പാട്: മന്ഥന്‍,
2022 ഏപ്രില്‍-ജൂണ്‍
വിവര്‍ത്തനം: ഡോ.വിജയലക്ഷ്മി

 

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies