രാഷ്ട്രങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പരമാധികാരം. ബാഹ്യവും അന്തരികവുമായ നിയന്ത്രണങ്ങളില്‍ നിന്നും രാഷ്ട്രം സ്വതന്ത്രമായിരിക്കുന്ന അവസ്ഥയാണത്. ഒരു കാലത്ത് ഭാരതത്തിനില്ലാതിരുന്നതും പിന്നീട് നീണ്ട സമരചരിത്രത്തിലൂടെ നേടിയെടുത്തതുമാണ് പരമാധികാരം. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭാരതം അത് വേണ്ടരീതിയില്‍ പ്രയോഗിച്ചോ എന്നത് മറ്റൊരു വിഷയമാണ്. അതേസമയം ഇപ്പോഴത്തെ ഭരണകൂടം ആ വാക്കിന്റെ അര്‍ത്ഥം കൃത്യമായി തിരിച്ചറിഞ്ഞ് രീതിയിലുള്ള പ്രവര്‍ത്തിക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ശ്രീലങ്കയടക്കമുള്ള നമ്മുടെ പല അയല്‍രാജ്യങ്ങള്‍ക്കും ഇന്ന് നഷ്ടപ്പെട്ടത് ഈ പരമാധികാരമാണ്.
തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ മറ്റൊരു രാജ്യത്തിന്റെ ചാരക്കപ്പല്‍ എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും തിരിച്ചയക്കാനോ തടയാനോ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. പകരം മറ്റൊരു രാജ്യത്തിന്റെ തീരുമാനം ശിരസ്സാവഹിക്കേണ്ടി വന്നു. ചൈനയുടെ കടക്കെണിയിലായി അവരുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്ന പാകിസ്ഥാനെ പോലെതന്നെ തങ്ങളുടെ പരമാധികാരം അടിയറവ് വെയ്‌ക്കേണ്ട സാഹചര്യം ആ രാജ്യത്തിനുമുണ്ടായി. ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ടയില്‍ ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 എത്തിച്ചേര്‍ന്നതാണ് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലം.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശ്രീലങ്കന്‍ ഭാഗത്ത് പ്രധാന അന്താരാഷ്ട്ര സമുദ്ര പാതകളുടെ സമീപത്തായി 2010 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖമാണ് ഹമ്പന്‍ടോട്ട. ചൈനയുടെ സമുദ്ര വ്യാപാരത്തിന്റെ സിംഹഭാഗവും കടന്ന് പോവുന്ന മലാക്ക കടലിടുക്ക് മേഖലയില്‍ ഭാരതത്തിന് ശക്തമായ നാവിക സ്വാധീനമുള്ളതിനാല്‍ അതിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് അത്യന്താപേക്ഷിതമാണ്.
അതിനായി ശ്രീലങ്കയെ തങ്ങളുടെ വരുതിയിലാക്കാനും മേഖലയില്‍ സ്വാധീനമുറപ്പിക്കാനും ചൈന ആദ്യം മുതല്‍ ശ്രമങ്ങള്‍ നടത്തി. ശ്രീലങ്കയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാന്‍ അവലംബിച്ച ഒരു മാര്‍ഗ്ഗം ‘വായ്പ നയതന്ത്ര’മാണ്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹമ്പന്‍ടോട്ട തുറമുഖ നിര്‍മ്മാണത്തിനായും വന്‍ സാമ്പത്തിക സഹായം നല്‍കി.
തത്ഫലമായി, ചൈനയ്ക്ക് മാത്രം നല്‍കാനുള്ള വായ്പ തിരിച്ചടവ് ശ്രീലങ്കയുടെ പൊതു കടത്തിന്റെ പത്ത് ശതമാനമായി ഇന്ന് ഉയര്‍ന്നു. മറ്റൊന്ന്, ശ്രീലങ്കയിലെ ആഭ്യന്തര നയങ്ങളിലും രാഷ്ട്രീയത്തിലും ചൈന ഇടപെടുകയെന്നതായിരുന്നു.
2015 ലെ ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ ചൈന അനുകൂലിയായ മഹിന്ദ്ര രജപക്‌സയെ വീണ്ടും വിജയിപ്പിക്കാനായി ചൈന വലിയ തുക നല്‍കിയതായി ന്യൂയോര്‍ക് ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന്, കടം തിരിച്ചടയ്ക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് കഴിയാതെ വന്നപ്പോള്‍ 99 വര്‍ഷത്തേയ്ക്ക് തുറമുഖം കൈകാര്യം ചെയ്യുവാനുള്ള അവകാശം 2017 ല്‍ ചൈന കൈക്കലാക്കി.
തന്ത്രപ്രധാനമായ ഈ തുറമുഖത്താണ് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 എത്തിയത്.
യുവാന്‍ വാങ് പരമ്പരയിലെ മൂന്നാം തലമുറ ചാരക്കപ്പലാണ് യുവാന്‍ വാങ്-5. കപ്പലിന്റെ ചുറ്റുമുള്ള 750 കി.മീ പരിധിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ അതിലൊരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ക്ക് സാധിക്കും. ഒപ്പം, ബഹിരാകാശ നിരീക്ഷണത്തിനും ഉപഗ്രഹ ട്രാക്കിംഗിലൂടെ വിവരങ്ങള്‍ ശേഖരിച്ചു വിശകലനം ചെയ്യുവാനും കഴിവുണ്ട്. ഭാരതത്തിന്റ കിഴക്കന്‍ തീരപ്രദേശത്തെ സൈനിക സംവിധാനങ്ങള്‍ നിരീക്ഷിക്കുകയെന്നതാണ് ഹമ്പന്‍ടോട്ടയില്‍ കപ്പലെത്തിക്കുവാനുള്ള ഒരു കാരണം. പ്രത്യേകിച്ച്, തായ്‌വാന്‍ പ്രശ്‌നം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയില്‍ മേഖലയില്‍ തങ്ങള്‍ക്കെതിരായി നടക്കുന്ന നീക്കങ്ങളറിയാന്‍ ചൈനയ്ക്ക് താല്പര്യമുണ്ട്. കാരണം, തായ്‌വാന്‍ അധിനിവേശത്തിന് തങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങളുമായി ഭാരതത്തിന് ശക്തമായ സൈനിക ബന്ധം നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ ചൈനയുടെ ആശങ്കയും ചാരക്കപ്പല്‍ അയക്കാന്‍ കാരണമായി എന്ന് അനുമാനിക്കാം. കൂടാതെ, ഭാരതത്തിന്റെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളായ ആണവനിലയങ്ങള്‍, ഐ.സ്.ആര്‍.ഒയുടെ സ്ഥാപനങ്ങളുടെ അടക്കം ഭാവിയിലെ വിവിധ പദ്ധതി വിവരങ്ങള്‍ ചോര്‍ത്തുകയാണ് യുവാന്‍ വാങ് 5 ന്റെ മറ്റൊരു ലക്ഷ്യമെന്ന് വിലയിരുത്താം. അത്തരം അനുമാനങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്.
അതിലൊന്ന്, ചൈനയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷ, സാമ്പത്തിക വിഷയങ്ങളില്‍ യു.എസ് കോണ്‍ഗ്രസിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടാണ്. പീപ്പിള്‍ ലിബറേഷന്‍ (പിഎല്‍.എ) ആര്‍മിയുടെ നേതൃത്വത്തിലും അവരുടെ പിന്‍ബലമുള്ള വിവിധ ഗ്രൂപ്പുകളുടെ സഹായത്താലും ഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സൈബര്‍ അക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
2020 ല്‍ ഗാല്‍വന്‍ താഴ്‌വരയില്‍ തിരിച്ചടി നേരിട്ടതിന് മറുപടിയായി, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) പിന്തുണയുള്ള ചൈനീസ് ഹാക്കര്‍ ഗ്രൂപ്പുകള്‍ ഭാരതത്തിന്റെ 10 പ്രാദേശിക പവര്‍ ഗ്രിഡുകളും 2 തുറമുഖങ്ങളും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020 ഒക്ടോബറില്‍ മുംബൈയിലുണ്ടായ വൈദ്യുതി മുടക്കം ചൈനീസ് സൈബര്‍ അക്രമണങ്ങളെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാരതത്തിലെ എയ്‌റോസ്‌പേസ് കമ്പനികള്‍, പ്രതിരോധ കരാറുകാര്‍, ടെലികമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഭാരതത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിക്കുവാന്‍ ചൈന ശ്രമം നടത്തുന്നുണ്ട്. 2021 വരെ ഭാരതത്തില്‍ ചൈനീസ് പിന്തുണയോടെയുള്ള സൈബര്‍ അക്രമണ ശ്രമങ്ങള്‍ 261 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് സൈനിക-തന്ത്രപ്രധാന വിവരങ്ങള്‍ തേടി യുവാന്‍ വാങ് 5 ന്റെ രംഗ പ്രവേശം. തുടര്‍ച്ചയായി ചൈനയെ കീഴ്‌പ്പെടുത്തിയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഏതൊരു ഭീഷണിയും നേരിടുവാന്‍ ഭാരതം പ്രാപ്തമാണെന്ന്’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. 2 ജിസാറ്റ് 7 ഉപഗ്രഹങ്ങളിലും ആര്‍.ഐ സാറ്റ്, എമിസാറ്റ് ഉപഗ്രഹങ്ങളിലും നേവിയുടെ യുദ്ധക്കപ്പലുകളിലും പ്രതിരോധ സംവിധാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയിരുന്നതിനാല്‍ ഭാരതത്തിന്റെ സംരക്ഷണ വലയം ഭേദിക്കുവാന്‍ ചൈനീസ് ചാരക്കപ്പലിനായില്ലയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോ-പെസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനം ഭാരതത്തിന്റെയും ചുറ്റുമുള്ള ചെറുരാജ്യങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണ്. അടുത്തിടെ നേപ്പാളിലും 2017 ല്‍ ഭൂട്ടാനിലെ ദോഖ്‌ലാമിലും ചൈനീസ് അധിനിവേശ ശ്രമങ്ങളുണ്ടായി. ദോഖ്‌ലാമില്‍ ഭാരതസൈന്യം 73 ദിവസം നിലയുറപ്പിച്ചാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ തുരത്തിയത്. പിന്നീട് ലഡാക്കിലും ഗാല്‍വാനിലും സമാന അനുഭവമുണ്ടായി. എന്നിരുന്നാലും, ഭാരതത്തിന്റെ പ്രതിരോധം സുശക്തമാണ്.
ഇന്ന് വ്യത്യസ്ത രാജ്യങ്ങളായിരുന്നാലും ഭാരതം തയ്യാറാക്കിയിട്ടുള്ള സൈനിക സംരക്ഷണ വലയത്തിലാണ് മുന്‍പ് ഭാരതത്തിന്റെ ഭാഗമായിരുന്ന ഈ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നിലകൊള്ളുന്നത്.
നിലവില്‍ ഭാരതത്തിന് കൈവശമുള്ള സ്വന്തം ഭൂപ്രദേശം സംരക്ഷിക്കുന്ന താല്പര്യത്തോടെ ആ കടമകള്‍ ഭാരതം നിര്‍വ്വഹിക്കുന്നു. ഉപഭൂഖണ്ഡത്തിലെ ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെയും സഹായഹസ്തവുമായി ഭാരതം ഉണ്ടായിരിക്കും. അതിനൊരു ഉദാഹരണമാണ് ശ്രീലങ്കയില്‍ അടുത്ത ദിവസങ്ങളിലായി ഉണ്ടായ സംഭവ വികാസങ്ങള്‍.
(ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനാണ് ലേഖകന്‍)