രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ ‘രാഷ്ട്രപതിയെന്നു’ തന്നെ പരാമര്‍ശിച്ചിട്ട് പ്രകടമായ പരിഹാസത്തോടെ ‘തിരുത്തി’ രാഷ്ട്രപത്‌നിയെന്ന് വിളിച്ച അഥിരഞ്ചന്‍ ചൗധരി, സ്ത്രീത്വത്തെയാണ് അവഹേളിച്ചത്; അതോടൊപ്പം വനവാസി ജനസമൂഹത്തെയും. ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളെയും രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപയെയും ഭാരത ഭരണഘടനയുടെ സൃഷ്ടിയായ പരമാധികാര പദവിയെയും കൂടിയാണ് അവഹേളിച്ചത്. പദവി അലങ്കരിക്കുന്നത് പുരുഷനാണെങ്കിലും മഹിളയാണെങ്കിലും അറിയപ്പെടേണ്ടത് രാഷ്ട്രപതി എന്നു തന്നെയാകണമെന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഭരണാഘടനാ നിര്‍മ്മാണ സഭയില്‍ അഭിപ്രായപ്പെട്ടതാണ്; സഭ അതംഗീകരിച്ചതുമാണ്. ശ്രീമതി പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയായപ്പോഴും വിഷയം പലരും ചര്‍ച്ച ചെയ്‌തെങ്കിലും അക്കാര്യത്തില്‍ ഒരു ഭേദഗതിയും ഉണ്ടായിട്ടില്ല. അതുപോലെ തന്നെ മീരാകുമാറോ സുമിത്രാമഹാജനോ ലോകസഭാ സ്പീക്കറായിരുന്നപ്പോള്‍ അഥിരഞ്ചന്‍ ചൗധരി ഉള്‍പ്പടെയുള്ളവര്‍ ‘സഭാപതിജി’ എന്നല്ലാതെ ‘സഭാപത്‌നിജി’ എന്ന് വിളിച്ചിതായിട്ടുള്ള അനുഭവങ്ങളും പൊതുസമൂഹത്തിനറിവില്ല.
‘രാഷ്ട്രപതിജി… അല്ലാ… രാഷ്ട്രപത്‌നിജി’ എന്ന് തിരുത്തിപ്പറയുകയാണ് ചൗധരി ചെയ്തത്. അത് തെറ്റല്ലേയെന്ന് പത്രപ്രവര്‍ത്തകന്‍ ചോദിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതിരുന്നത് രാഷ്ട്രപതിയെ അവഹേളിക്കുക തന്നെയായിരുന്നു കോണ്‍ഗ്രസ്സ് ലോകസഭാ കക്ഷിനേതാവിന്റെ ലക്ഷ്യമെന്നത് വ്യക്തമാക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് പണം തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സോണിയയെ ചോദ്യം ചെയ്താല്‍ അഥിരഞ്ചന്‍ ചൗധരിയെ പോലെയുള്ളവര്‍ രാഷ്ട്രപതിയെ പോലും അവഹേളിക്കുമെന്ന് പറഞ്ഞാല്‍ ഭാരതം പൊറുക്കുമെന്നാണോ കോണ്‍ഗ്രസ്സിന്റെ കണക്കു കൂട്ടല്‍?
സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ നിരുപാധികം രാജ്യത്തോട് ക്ഷമ ചോദിക്കുകയോ ചൗധരിയെ ലോകസഭാ കക്ഷി നേതൃത്വത്തില്‍ നിന്നും പുറത്താക്കുവാനുള്ള രാഷ്ട്രീയധാര്‍മ്മികത കാട്ടുകയോ ചെയ്യാതിരുന്ന കോണ്‍ഗ്രസ്സിന്റെ ഏകച്ഛത്രാധിപതി സോണിയ തെറ്റുചെയ്ത അഥിരഞ്ചന്‍ ചൗധരിയെ പോലെതന്നെ വിമര്‍ശിക്കപ്പെടേണ്ട വ്യക്തിയാണ്. അവരെ വിമര്‍ശിച്ചതിലൂടെ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മ്മലാ സീതാരാമനും തങ്ങളുടെ രാഷ്ട്രീയധര്‍മ്മമാണ് പാലിച്ചതും. ആ കാരണം പറഞ്ഞ് ലോക സഭയില്‍ തന്റെ സീറ്റുവിട്ട് ഭരണപക്ഷ ഇരുപ്പിടങ്ങളിലേക്ക് കടന്നുചെന്ന് രമാദേവിയെന്ന മുതിര്‍ന്ന സാമാജികയെ ചോദ്യം ചെയ്യാനുള്ള തിടുക്കം സോണിയ കാട്ടിയപ്പോള്‍ മാഡം ഞാന്‍ നിങ്ങളെ സഹായിക്കട്ടെയെന്നോ (‘മാഡം, മേ ഐ ഹെല്‍പ്പ് യൂ’) ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കട്ടെയെന്നോ; ഞാനല്ലേ വിഷയം ഉന്നയിച്ചതെന്നോ സ്മൃതി ഇറാനി ചോദിച്ചതില്‍ എന്താണ് തെറ്റ്? വേണ്ടാത്ത കാര്യത്തിന് പ്രകോപിതയായി ‘നിങ്ങള്‍ എന്നോട് സംസാരിച്ചു പോകരുതെന്ന്’ സ്മൃതി ഇറാനി എന്ന ഭാരതസര്‍ക്കാരിലെ ഒരു ക്യാബിനറ്റ് മന്ത്രിയോട് ഉത്തരവ് പുറപ്പെടുവിക്കാന്‍ മാത്രം സോണിയാ ‘മഹാറാണിക്ക്’ ആരാണ് അധികാരം നല്‍കിയിട്ടുള്ളത്? അതോ 2014ല്‍ ‘ആരാ ഈ സ്മൃതി’ (‘സ്മൃതി; കോന്‍’) എന്ന് ചോദിച്ച പ്രിയങ്കയുടെ അമ്മയ്ക്ക് കാലം മാറിയത് മനസ്സിലാക്കാനുള്ള തിരിച്ചറിവായില്ലേ?
അഥിരഞ്ചന്‍ ചൗധരി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയെ ആകര്‍ഷിക്കും. മുന്‍ നക്‌സലൈറ്റായ അദ്ദേഹത്തെ സോണിയാ പക്ഷം കൂടെ കൂട്ടിയത് പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് നിലനിന്നിരുന്ന ഗുണ്ടാരാഷ്ട്രീയത്തിന്റെ ബദലായുള്ള കോണ്‍ഗ്രസ്സ് ഗുണ്ടാ പക്ഷത്തിന് നേതൃത്വം കൊടുക്കുവാന്‍ വേണ്ടിയായിരുന്നു. ഒരു തിരഞ്ഞെടുപ്പിനിടയില്‍ മുന്നോറോളം മാര്‍ക്‌സിസ്റ്റു ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ തെരുവ് ഗുണ്ടായിസത്തില്‍ തന്റെ കരുത്ത് അഥിരഞ്ചന്‍ കാട്ടിയതുള്‍പ്പടെ ബംഗാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ട്. മകളുടെയും ഒന്നാം ഭാര്യയുടെയും മരണങ്ങളും പലര്‍ക്കും പലതും പറയാന്‍ ഇടം നല്‍കിയിട്ടുണ്ട്. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ലോകസഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ അഥിരഞ്ചന്‍ ചൗധരിയെ കുടിയിരുത്തിയ സോണിയയുടെ ഗൂഢോദ്ദേശം ഇനിയും ചര്‍ച്ച ചെയ്യപ്പടേണ്ടതുണ്ട്.
അഥിരഞ്ചന്‍ ചൗധരി അരുതാത്തത് പറഞ്ഞതിന് സംരക്ഷണം കൊടുക്കുന്ന സോണിയയിലേക്ക് ചര്‍ച്ച തിരിയുമ്പോള്‍ ‘നെഹ്രു രാജവംശത്തിന്റെ’ തുടക്കം മുതലുള്ള ചരിത്രം തുറന്നു നോക്കേണ്ടിവരും. അധ:സ്ഥിതരോടുമാത്രമല്ല ഭാരതത്തോട് മൊത്തം നിങ്ങള്‍ ഞങ്ങളുടെ മുമ്പില്‍ ഇരിക്കുവാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്ന മട്ടിലായിരുന്നു ‘നെഹ്രു രാജവംശത്തിന്റെ’ തുടക്കം മുതലുള്ള സമീപന ശൈലി.
ഡോ. ഭീം റാവുറാംജി അംബേദ്കറെ പോലും മാനിക്കുവാനും അംഗീകരിക്കാനും തയ്യാറാകാതെ അധികാരത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി നിര്‍ത്തുവാന്‍ അടവുകള്‍ മെനഞ്ഞവരാണവര്‍. അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്താതിരിക്കാന്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയവരാണ് ജവഹര്‍ലാല്‍ നെഹ്രു അദ്ധ്യക്ഷനായിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വം. ജ്യോതിര്‍മയി മണ്ഡലിന്റെയും നാമശൂദ്ര സമൂഹത്തിന്റെയും പിന്തുണയോടെ, പിന്നീട്, ബംഗാളില്‍ നിന്ന് ജയിച്ചുവന്നാണ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അദ്ദേഹം തനിക്ക് അര്‍ഹിക്കുന്ന ഇടം തേടിയത്. ഭാരതത്തിനൊരു ഭരണഘടന രൂപപ്പെടുത്തുന്നതില്‍ തന്റെ ശ്രദ്ധേയമായ പങ്ക് വഹിച്ച് അംബേദ്കര്‍ തല ഉയര്‍ത്തി നില്‍ക്കുകയും ചെയ്തു. പക്ഷേ അംബേദ്കറോട് നെഹ്രുരാഷ്ട്രീയപക്ഷം പോരാട്ടം നിര്‍ത്തിയില്ല. അദ്ദേഹം രൂപം നല്‍കിയ ഭരണഘടന പ്രകാരം ആദ്യം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ തന്നെ(1952) ബോംബെയില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി.
അംബേദ്കറെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ്സ് പക്ഷം വളര്‍ത്തിക്കൊണ്ടുവന്ന ജഗജീവന്‍ റാമിനാണെങ്കില്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിരയാണ് അവഗണനയുടെയും അവഹേളനത്തിന്റെയും വഴിയൊരുക്കിയത്. അവസാനം, ഈ നശിക്കപ്പെട്ട നാട്ടില്‍ ഒരിക്കലും ഒരു ചമാറിന് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലാ (ഇസ് കമ്പക് മുല്‍ക് മേ കഭീ ഏക് ചമാര്‍ പ്രധാനമന്ത്രി നഹീ ബന്‍ സക്താ!) എന്ന് ജഗജീവന്‍ റാമിന് പറയേണ്ടി വന്നത് ഇന്ദിരയുടെ രാഷ്ട്രീയ കുതന്ത്രത്തില്‍ അദ്ദേഹത്തിന്റെ അവസരം നിഷേധിക്കപ്പെട്ടപ്പോഴാണ്.
ഇന്ദിര തന്റെ രാഷ്ട്രീയ അനന്തരാവകാശിയായി വളര്‍ത്തിക്കൊണ്ടുവന്ന സഞ്ജയ് ഗാന്ധിയുടെ അഹങ്കാരത്തിന്റെയും മര്യാദകേടിന്റെയും കഥകള്‍ നിരവധിയാണ്. അതിലേറ്റവും നികൃഷ്ടമായത് തനിക്ക് പിടിക്കാത്തതെന്തോ പറയുകയോ പ്രവര്‍ത്തിക്കയോ ചെയ്‌തെന്ന് പറഞ്ഞ് ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ച് സഞ്ജയ് സ്വന്തം അമ്മ ഇന്ദിരയുടെ കരണത്തടിച്ചതാണ്. ആ വിവരം പുറം ലോകത്തെ അറിയിച്ചത് പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവും അക്കാലത്ത് വാഷിംഗ്‌ടെണ്‍ പോസ്റ്റ് കറസ്‌പോണ്ടന്റുമായിരുന്ന ലവീസ് സൈമനായിരുന്നു. അദ്ദേഹത്തെ ഒരു വിട്ടുവീഴ്ചയും കാട്ടാതെ ഭാരതത്തില്‍ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും പോലും ഒരു ദയയും കാട്ടിയിട്ടില്ല. അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരോടുള്ള മര്യാദകളൊന്നും അന്ന് കണക്കിലെടുത്തതേയില്ല.
ഇന്ദിരയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രിപദം സ്വന്തമാക്കിയ രാജീവ് മറ്റുള്ളവരെ അവഹേളിച്ചതിന്റെ പല സംഭവങ്ങളും വേണ്ടത്ര രേഖപ്പെടുത്താതെ പോയിട്ടുണ്ടെങ്കിലും വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ജീവിതത്തോട് പോരാടി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയ ടി.അഞ്ചയ്യയ്യോട് കാട്ടിയത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ, അന്ന് എഐസിസി ജനറല്‍ സെക്രട്ടറി മാത്രമായിരുന്ന രാജീവ്, മുഖ്യമന്തി അഞ്ചയ്യയേ പരസ്യമായി അവഹേളിച്ചു; ‘ബഫൂണ്‍’ എന്നുവിളിച്ചു; കരയിപ്പിച്ചു. അതുകൊണ്ടും പക തീരാതെ ദില്ലിയില്‍ ചെന്ന് അമ്മ ഇന്ദിരയോട് പറഞ്ഞ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചു. രാജീവിന്റെ ആ അഹങ്കാരത്തിന് മറുപടി കൊടുത്തുകൊണ്ടായിരുന്നു, എന്‍.ടി. രാമറാവു ‘ആന്ധ്രയുടെ ആത്മഗൗരവത്തിന്റെ’ രാഷ്ട്രീയം ഉയര്‍ത്തി ‘തെലുങ്കുദേശം’ പാര്‍ട്ടിയെ ഭരണത്തിലെത്തിച്ചതെന്നതും ചരിത്രമാണ്.
രാജീവില്‍ നിന്ന് സോണിയയിലെത്തിയപ്പോള്‍ അഹങ്കാരത്തിന്റെ രാഷ്ട്രീയഭാഷ ധിക്കാരത്തിന്റെ പുതിയ തലത്തിലെത്തി. പി.വി.നരസിംഹറാവുവിനെയും സീതാറാം കേസരിയെയും കെ.കരുണാകരനെയും വരെ അവഹേളിക്കുന്ന പ്രവര്‍ത്തികള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ നിരവധി കണ്ടു. ഇന്ദിരാ കുടുംബത്തിന്റെ വിനീതവിധേയനായിരുന്ന കരുണാകരനെ സോണിയയെ കാണാന്‍ അനുവാദം കാത്ത് ദില്ലിയില്‍ മൂന്നു ദിവസങ്ങള്‍ കാത്തുകിടന്നിട്ടും അനുവാദം നല്‍കാതെ അവഹേളിച്ചതും കെ മുരളീധരന് ഒരു ഘട്ടത്തില്‍ ‘മദാമ്മാഗാന്ധിയെന്ന്’ വിളിച്ച് പ്രതിഷേധിക്കേണ്ടിവന്നതും ചരിത്രമാണ്. അതൊക്കെ കോണ്‍ഗ്രസ്സിലുള്ളിലുള്ളവരോടായിരുന്നെങ്കില്‍ അടല്‍ ബിഹാരി വാജ്‌പേയി ഉള്‍പ്പടെയുള്ളവരോട് പാര്‍ലമെന്റിനുള്ളിലും പുറത്തും
കാട്ടിയ ധിക്കാരങ്ങള്‍ ജനാധിപത്യസമൂഹത്തിന് പൊറുക്കാനാകാത്തതാണ്. ‘വഞ്ചകന്‍’ (ഗദ്ദാര്‍), ‘കള്ളന്‍’ എന്നൊക്കെ അടല്‍ജിയെ വിളിച്ച സോണിയയുടെ അഹങ്കാരത്തിന്റെ ഭാഷ ഓര്‍മ്മയിലെത്തുമ്പോള്‍ അവരുടെ മാതാപിതാക്കള്‍, ഇറ്റാലിയന്‍ കുടുംബപശ്ചാത്തലം എന്നിവയൊക്കെ വിശദമായ പഠന വിഷയമാകേണ്ടതു തന്നെയാണന്നല്ലേ വ്യക്തമാകുന്നത്?
അങ്ങനെ, നെഹ്രു ‘രാജവംശം’ തുടക്കം മുതല്‍ തന്നെ ഭാരതീയ പൊതുസമൂഹത്തെ തങ്ങള്‍ക്ക് താഴെയെന്ന് കരുതി വളര്‍ന്നവരാണ്. ചരിത്രകാരനായ സീതാറാം ഗോയല്‍, അദ്ദേഹത്തോട് ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ പങ്കുവെച്ച സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അത് മാത്രം മതി നെഹ്രുകുടുംബത്തിന് മറ്റുള്ളവരോടുണ്ടായിരുന്ന അറപ്പിന്റെയും വെറുപ്പിന്റെയും അളവ് അറിയാന്‍. ദില്ലിയില്‍ നടന്ന ഒരു സംഭാഷണത്തിലാണ് ആ മാധ്യമ പ്രവര്‍ത്തകന്‍ സീതാറാം ഗോയലിനോട് അദ്ദേഹം റിപ്പോര്‍ട്ടു ചെയ്ത ഒരു സംഭവം വിശദീകരിച്ചത്. ചില സന്ന്യാസിമാര്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനില്‍ ഒരു നിരാഹാര സമരത്തിനിരുന്നു. ഗോഹത്യാ വിഷയത്തില്‍ സര്‍ക്കാരിന്റെ ചില ഉറപ്പുകള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവരുടെ സമരം. മാധ്യമപ്രവര്‍ത്തകന്‍ ആ സമരത്തിന്റെ കുറച്ചു ചിത്രങ്ങളെടുക്കാനും വാര്‍ത്തകള്‍ ശേഖരിക്കാനുമാണവിടെ എത്തിയത്. ഇംഗ്ലീഷ് അറിയാവുന്ന ചില സന്ന്യാസിമാരുമായി അദ്ദേഹം സംഭാഷണത്തിലായിരുന്നു. അവിടേക്ക് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റും ഓടിയെത്തി. സാധുക്കളായ സന്ന്യാസിമാരെല്ലാം അത്ഭുതപ്പെട്ട് എഴുന്നേറ്റ് നിന്നു. സന്യാസിമാരിലൊരാള്‍ തൊഴുകൈകളോടെ മുന്നോട്ടു ചെന്നു. അദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്രു കരണത്തടിച്ചു; വിജയലക്ഷ്മിയും അടി കൊടുക്കാന്‍ കൂടെ കൂടി. അതിനുശേഷം അവര്‍ രണ്ടുപേരും വന്നതുപോലെ തന്നെ അതിശീഘ്രം തിരിച്ചുപോയി. രണ്ടു പേരും പോയിക്കഴിഞ്ഞിട്ടു പോലും സന്യാസിമാര്‍ ഒരക്ഷരം പോലും പ്രതിഷേധിച്ചു പറഞ്ഞില്ല. അതെല്ലാം അവര്‍ ‘സാധാരണ സംഭവം’ പോലെ തങ്ങളുടെ വിധിയായി കണക്കിലെടുത്തു. ഇത്രയും പറഞ്ഞിട്ട് അതിനെല്ലാം ദൃക്‌സാക്ഷിയാകേണ്ടി വന്ന ആ മാധ്യമ പ്രവര്‍ത്തകന്‍ സീതാറാം ഗോയലിനോട് ചോദിച്ചു: ‘സീതാ, താന്‍ ആരാണെന്നാണ് അയാള്‍ കരുതുന്നത്?’ അമേരിക്കക്കാരനായ അദ്ദേഹം തുടര്‍ന്നു: ‘എനിക്ക് നിങ്ങളുടെ രാജ്യത്തെ രീതി അറിയില്ല. എന്റെ രാജ്യത്ത് പ്രസിഡന്റ് ഒരു പൗരനോട് പരിധിവിട്ട് ഒച്ചവെക്കുക പോലും ചെയ്താല്‍ അയാള്‍ക്ക് പുറത്തു പോകേണ്ടി വരും. അത്തരം പെരുമാറ്റം ഞങ്ങള്‍ അംഗീകരിക്കില്ല’
ഇതാണ് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സഹോദരിയായതിന്റെ പേരില്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ അദ്ധ്യക്ഷയാകുകയും ചെയ്ത വ്യക്തിയുടെയും വംശത്തിന്റെ പാരമ്പര്യം! ആ രീതി പിന്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പടെ തരം താണ ഭാഷയില്‍ പരാമര്‍ശിക്കുന്ന സോണിയയും രാഹുലും പ്രിയങ്കയും മണിശങ്കര്‍ അയ്യരും കമല്‍ നാഥും ദ്വിഗ് വിജയസിംഗുമെല്ലാം കാലത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെടും വരെ ജല്പനങ്ങള്‍ തുടര്‍ന്നോട്ടെയെന്ന് പൊതുജനം കരുതിയെന്നുവരാം. പക്ഷെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അവഹേളിക്കുന്നതിനോട് ശക്തമായി പ്രതിരോധിക്കുന്നതിന് ഭാരതം കാലവിളംബം വരുത്തുമെന്ന് ആരും കരുതേണ്ട.