ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരം മലബാറിന്റെ തലസ്ഥാനമാണ്. ഈ പ്രദേശം ഒരുകാലത്ത് വാണിജ്യപ്പെരുമയിലൂടെയാണ് ലോകത്തില്‍ അറിയപ്പെട്ടത്. ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി ഐതിഹാസിക പോരാട്ടം നടന്ന മണ്ണാണിത്. 1942ല്‍ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ കൗണ്‍സിലിനെ പിരിച്ചുവിടുകയും ചെയ്ത ചരിത്രമുണ്ട്. 1962 നവംബര്‍ ഒന്നിന് നിലവില്‍ വന്ന കോര്‍പ്പറേഷനില്‍ 60 വര്‍ഷക്കാലമായി ജനാധിപത്യഭരണം നടന്നു വരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മഞ്ചുനാഥറാവു മുതല്‍ ഡോ.ബീനാ ഫിലിപ്പു വരെ മേയര്‍മാര്‍. 1968 മുതല്‍ 1971 വരെ കോണ്‍ഗ്രസ് നേത്യത്വത്തിലുള്ള ഭരണവും പൗര മുന്നണിയിലെ ഒരാള്‍ കൂറുമാറിയതിനെ തുടര്‍ന്ന് 1974 മെയ് 10ന് സഗരസഭ പിരിച്ച് വിട്ട് അഞ്ചു വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും നടന്നു. 2010-ല്‍ എലത്തൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് 55 വാര്‍ഡില്‍ നിന്ന് 75 വാര്‍ഡായി മാറി. 6,09,224 ജനസംഖ്യയും 118.98 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവുമാണ് കോഴിക്കോട് കോര്‍പ്പറേഷനുള്ളത്.
ഇവിടെയാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് ഉദാരമായി നമ്പര്‍ നല്‍കുന്നത്. അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാനായി സമാന്തര കോര്‍പ്പറേഷന്‍ – മാഫിയ – ദല്ലാള്‍ കൂട്ട് കെട്ട് തന്നെ പ്രവര്‍ത്തിച്ചു വരുന്നു. ആര്‍ക്ക് പിടിച്ചുകെട്ടാനാവും ഈ കൊടിയ അഴിമതിയെ ? നഗരവാസികള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് അവശേഷിക്കുന്നു. കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഇടനിലക്കാരുടെ ഇടപെടലുണ്ടെന്ന ആരോപണം ശരിയാണെന്നാണ് മേയര്‍ തന്നെ സമ്മതിച്ചത്. ഓഫീസ് പ്രവൃത്തി സമയത്തിന് ശേഷം ചില ജീവനക്കാരും വിരമിച്ച ജീവനക്കാരും സ്വാധീനമുള്ള ചിലരും രാത്രിയില്‍ പോലും ഓഫീസില്‍ തുടരുന്നു. ഭരണ സമിതിയുടെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ ഇത്തരം പ്രവണതകള്‍ ഓഫീസില്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ്.
നമ്പര്‍ വേണോ … നമ്പര്‍ ….
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്ന് സെന്റില്‍ ഒരു വീട് വെച്ചയാള്‍ പോലും നമ്പര്‍ കിട്ടാന്‍ പെടാപാട് പെടുമ്പോഴാണ് മാഫിയകള്‍ നമ്പര്‍ വില്പനയുമായി വിലസുന്നത്.
ഈ കഴിഞ്ഞ ജൂണ്‍ 18നാണ് ബേപ്പൂര്‍ സോണല്‍ ഓഫീസില്‍ നിന്നും 236 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായുള്ള വിവരം പുറത്ത് വന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഞ്ചയ സോഫ്റ്റ് വെയറിലെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും ദുരുപയോഗം ചെയ്താണ് ഈ പ്രവൃത്തി ചെയ്തത്. സോണന്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.വി.ശ്രീനിവാസന്‍ 2022 ഫെബ്രുവരിയില്‍ തന്നെ ഈ കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. 2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെ പല വാര്‍ഡുകളിലായി 236 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്നാണ് പറയുന്നത്. ഇത് ഏത് ഓഫീസില്‍ നിന്ന്, ഏത് കംപ്യൂട്ടറില്‍ നിന്ന് ഏത് സമയത്ത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അന്നത്തെ പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ പരാതിക്കാരനെയും സസ്‌പെന്റ് ചെയ്തു. ഇങ്ങിനെയൊരു പരാതി കിട്ടിയില്ലെന്നായിരുന്നു കോര്‍പ്പറേഷന്‍ അധികൃതരും സെക്രട്ടറിയും വിശദീകരിച്ചത്. പരാതി കിട്ടിയ ഉടനെ അന്വേഷിക്കാന്‍ തയ്യാറായാല്‍ മാസങ്ങള്‍ നീണ്ട തട്ടിപ്പ് അന്നേ കണ്ടു പിടിക്കാമായിരുന്നു. ആര്‍ക്കിതിന് താല്പര്യം?
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഞ്ചയ സോഫ്റ്റ് വെയറിനെ കുറിച്ച് ജീവനക്കാര്‍ക്ക് നേരത്തെ പരാതിയുണ്ടായിരുന്നു. തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒട്ടേറെ പഴുതുകള്‍ സോഫ്റ്റ് വെയറിലുണ്ടെന്നാണ് അവര്‍ ചൂണ്ടികാണിച്ചത്. ഓപ്പറേറ്റര്‍, വെരി ഫെയര്‍, അപ്രൂവര്‍, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലോഗിനിലൂടെയാണ് കെട്ടിട നമ്പര്‍ നല്കുന്നത്. എന്നാല്‍ കോര്‍പ്പറേഷനില്‍ പല ഉദ്യോഗസ്ഥരും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല. ഇവര്‍ക്ക് യൂസര്‍ നെയിമോ, പാസ് വേര്‍ഡോ അറിയില്ല. സഞ്ചയ സോഫ്റ്റ് വെയറില്‍ ഒരു ഉദ്യോഗസ്ഥന്റെ പേരില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഫോണിലേക്ക് ഒ.ടി.പി. ലഭിക്കുന്ന സംവിധാനമില്ല.അതിനാല്‍ ഒരു ഉദ്യോഗസ്ഥന്റെ പേരില്‍ ലോഗിന്‍ ചെയ്തതിന് ഒരു രേഖയും ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും മറ്റാരെങ്കിലും ദുരുപയോഗം ചെയ്താല്‍ അറിയുകയുമില്ല. വെരിഫെയര്‍, അപ്രൂവര്‍, രണ്ടുലോഗിനുകളിലും കെട്ടിട നമ്പര്‍ അനുവദിക്കാനായി ഒരാള്‍ ചെയ്തിട്ടുള്ള ഫയല്‍ വിവരങ്ങളിലെ ഫയല്‍ നമ്പര്‍, അപേക്ഷകന്റെ പേര് എന്നിവയൊഴികെ എല്ലാ വിവരങ്ങളും മറ്റൊരാള്‍ക്ക് മാറ്റം വരുത്താന്‍ സാധിക്കുന്ന വിധത്തില്‍ സോഫ്റ്റ് വെയര്‍ തയ്യാറാക്കുകയും ഇപ്രകാരമുള്ള മാറ്റങ്ങള്‍ നടത്തിയ സിസ്റ്റത്തിന്റെ ഐ.പി. അഡ്രസ്സ് കണ്ടെത്താനാകാത്ത വിധത്തിലും അവസാന ഘട്ടമായ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ചെയ്ത സിസ്റ്റത്തിന്റെ മാത്രം ഐ.പി.അഡ്രസ്സ് ലഭ്യമാകുന്ന വിധത്തിലുമാണ് സോഫ്റ്റ് വെയര്‍ ക്രമീകരിച്ചത്. ഈ രീതിയിലുള്ള സംവിധാനം ക്രമക്കേടുകള്‍ നടത്തുന്നവരെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് ജീവനക്കാര്‍ അരോപിക്കുന്നു.
2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെ കോര്‍പ്പറേഷന്റെ പ്രധാന ഓഫീസിന്റെ പരിധിയിലുള്ള വിവിധ വാര്‍ഡുകളില്‍ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് 236 കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി നിര്‍ണയം നടത്തിയെന്നാണ് പരാതി ഉയര്‍ന്നു വന്നത്. ബേപ്പൂര്‍, ചെറുവണ്ണൂര്‍ മേഖല കാര്യാലയങ്ങളുടെ പരിധിയിലുള്ള ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചായിരുന്നു ഇത്. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് റവന്യൂ ഓഫീസര്‍ ഗ്രേഡ്-2 വിലുള്ള ഉദ്യോഗസ്ഥന് മാത്രമേ അനുമതി നല്കാനാവൂ. ഈ തസ്തികയിലുള്ള ബേപ്പൂരിലെ ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് 300 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കി. കേട്ടു കേള്‍വിയില്ലാത്ത തട്ടിപ്പ്! കാര്യക്ഷമമായ നഗരസഭാ ഭരണം.
മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് തിരക്കിട്ട് നാലു ജീവനക്കാരെ സസ്‌പെന്റ് ചെയ്തത്. തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ ബാലിയാടാക്കിയെന്നുമാണ് ജീവനക്കാരുടെ പക്ഷം. ജീവനക്കാരെ ബലിയാടാക്കാന്‍ സെക്രട്ടറി ഭരണ സമിതിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
2022 മെയ് 31 ന് അര്‍ധരാത്രിയും ജൂണ്‍ 1 ന് പകലുമായി 6 കെട്ടിടങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. മെയ് 31ന് അര്‍ധരാത്രി 11.19 ന് കെ.കെ.സുരേഷ് എന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ച് ഒരു മിനിറ്റിന് ശേഷം 11.20 ന് പി.വി.ശ്രീനിവാസന്‍ എന്ന ഉദ്യോഗസ്ഥന്‍ അംഗീകാരം നല്‍കിയെന്നാണ് രേഖകള്‍. ജൂണ്‍ 1 ന് വൈകീട്ട് 4.30ന് പരിശോധിച്ച ഒരു ഫയല്‍ ഒരൊറ്റ മിനിറ്റ് കൊണ്ട് അംഗീകരിച്ചു. അര്‍ധരാത്രി വരെ കോര്‍പ്പറേഷന്‍ ഓഫീസില്‍ ഉണ്ടായതാരെന്ന് അധികൃതര്‍ വെളിപ്പെടുത്തണം. സി.സി.ടി.വി യും സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള ഒരു ഓഫീസ് എന്ന നിലക്ക് അനാവശ്യമായി ഓഫീസില്‍ കയറിനിരങ്ങുന്നവരെ കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടാവില്ല. ഒരുപക്ഷെ അങ്ങിനെ പിടിക്കപ്പെടുന്നവര്‍ ഏമാന്‍മാരുടെ ഇഷ്ടക്കാരാവാം; അതുകൊണ്ട് ശ്രമിക്കുന്നുമില്ല. സസ്‌പെന്‍ഷനിലായ സൂപ്രണ്ട് തനിക്ക് ലോഗിന്‍ പോലും അനുവദിച്ചിട്ടില്ലെന്ന് കാട്ടി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമോ, കോര്‍പ്പറേഷന്‍ ഉത്തരവു പ്രകാരമോ ഇദ്ദേഹത്തിന് ലോഗിന്‍ നല്‍കിയിട്ടില്ല. പിന്നെയാരാണ് ഇദ്ദേഹത്തിന്റെ വ്യാജ ലോഗിന്‍ ഉണ്ടാക്കിയത്? സെക്രട്ടറി അന്വേഷിക്കേണ്ടേ?
കോവിഡ് കാലത്തും മറ്റും നിരവധി അനധികൃത കെട്ടിടങ്ങള്‍ക്കാണ് ഇത്തരത്തില്‍ നമ്പര്‍ കൊടുത്തതായി അറിയാന്‍ കഴിഞ്ഞത്. കമ്മത്ത് ലെയ്‌നില്‍ കേസ് നടക്കുന്ന ഒരു കെട്ടിടത്തിനു പോലും നമ്പര്‍ നല്‍കി.
നമ്പര്‍ വിവാദത്തിന് പുറമെ ചെറുവണ്ണൂര്‍ സോണല്‍ ഓഫീസ്സില്‍ ജൂലായ് 19 ന് തീപ്പിടുത്തവും സംഭവിച്ചു. സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷണം പുരോഗിമിക്കുമ്പോള്‍ സെക്രട്ടറിയേറ്റിലും തീപ്പിടുത്തമുണ്ടായല്ലോ. പിന്നെ ഇവിടെയും വേണ്ടേ തീപ്പിടുത്തം!!
കോഴിക്കോട് കരിക്കാംകുളത്ത് ഒരു കെട്ടിടത്തിന് നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീടവര്‍ക്ക് ജാമ്യവും ലഭിച്ചു. ഇവരില്‍ രണ്ടു പേര്‍ നഗരസഭയിലെ സി.പി.എം അനുകൂല സംഘടനക്കാരുമാണ്. ഒരാള്‍ വിരമിച്ച അസിസ്റ്റന്റ് എഞ്ചിനിയറും. 2021 അവസാനത്തിലാണ് ദാറുല്‍ ഹുദാ ചരിറ്റബിള്‍ ട്രസ്റ്റിന്റെ കരുവശ്ശേരി മര്‍ക്കസുല്‍ ഇമാം അഹമദിയ ഹംബല്‍ റെസിഡന്‍ഷ്യല്‍ മദ്രസ്സയുടെ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയത്. നിയമവിധേയമായി നമ്പര്‍ ലഭിക്കില്ലെന്നറിഞ്ഞതോടെ മാനേജിംഗ് ട്രസ്റ്റി പി.കെ.അബൂബക്കര്‍ സിദ്ധിഖ് ടൗണ്‍ പ്ലാനിംഗ് സെക്ഷനില്‍ നിന്ന് വിരമിച്ച അസിസ്റ്റന്റ് എന്‍ഞ്ചിനിയര്‍ പി.സി.കെ.രാജനെ ഇടനിലക്കാര്‍ മുഖേനെ സമീപിച്ചു. പിന്നീട് നമ്പര്‍ നേടുകയും ചെയ്തു. കെട്ടിട നമ്പര്‍ സംഘടിപ്പിക്കാന്‍ ഒരു കെട്ടിടത്തിന് 4 ലക്ഷം രൂപയാണ് ട്രസ്റ്റി നല്‍കിയത്. ഇടനിലക്കാര്‍ക്ക് 3 ലക്ഷവും ജീവനക്കാര്‍ക്ക് ബാക്കി വന്ന ഒരു ലക്ഷം വീതിച്ചെടുക്കലും. കോഴിക്കോട് കോര്‍ട്ട് റോഡിലെ എം.എം.ട്രസ്റ്റിന്റെ ജോ. സെക്രട്ടറി പി.വി.ഹസ്സന്‍കോയ ഒരു വര്‍ഷം മുമ്പ് കെട്ടിട നമ്പറിന് അപേക്ഷ നല്‍കി. ഒന്‍പതുമാസത്തിനുള്ളില്‍ നമ്പര്‍ ലഭിച്ചു. 61 /3235 ല്‍ നമ്പര്‍ തുടങ്ങുന്നു. 2022 ജൂണ്‍ 1 ന് അനധികൃതമായി നമ്പര്‍ നല്‍കിയെന്ന് പറയുന്ന കെട്ടിടത്തിന്റെ നമ്പര്‍ 596/ ആ എന്നാണ്. വ്യാജ നമ്പറിലെ അപേക്ഷകന്റെ പേര് എം.എം.ട്രസ്റ്റ് സെക്രട്ടറിയുടേതാണ്. നമ്പര്‍ നല്‍കിയ കെട്ടിടമോ നഗരസഭ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതും. ഒരേ അപേക്ഷയില്‍ മറ്റ് കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കുന്ന വമ്പന്‍ തട്ടിപ്പുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ലൈസന്‍സില്ലെങ്കില്‍ ഒരു തട്ടുകട നടത്താന്‍ അനുവദിക്കാത്തിടത്ത് കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ ലൈസന്‍സില്ലാതെ ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. എത്ര ഹോട്ടലുകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടാകും. ഡി ആന്റ് ഒ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തളളിയ സ്ഥലത്താണ് പഴയ ഹോട്ടലിന്റെ ലൈസന്‍സ് വെച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നത്.ഡി ആന്റ് ഒ ലൈസന്‍സുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനില്‍ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള ഡി ആന്റ് ഒ ലൈസന്‍സിന് അപേക്ഷിക്കുന്നത് ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസിലാണ്. നാന്നൂറിലേറെ കെട്ടിടങ്ങളുടെ വസ്തുവിവരണത്തില്‍ മാറ്റം വരുത്തിയതായി അന്ന് സൂചനയുണ്ടായിരുന്നു. ആരോഗ്യ വിഭാഗത്തിലേക്ക് റവന്യൂ വകുപ്പ് കുറിപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
തൊഴില്‍ തട്ടിപ്പ്
കോഴിക്കോട് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ടെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടത് 2021 ആഗസ്റ്റിലാണ് .പ്രത്യേക ഓണ്‍ലൈന്‍ ലിങ്കില്‍ കയറുമ്പോള്‍ കോര്‍പ്പറേഷന്റെതാണെന്ന് തോന്നുന്ന വെബ് സൈറ്റ്. ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലും മറ്റുമായി 82 ഒഴിവുണ്ടായിരുന്നുവെന്നായിരുന്നു വിവരം.18,000 രൂപ ശമ്പളവും 150 രൂപ യാത്രാ ചെലവും ലഭിക്കുമെന്നും ഉണ്ടായിരുന്നു. പത്താംതരക്കാര്‍ മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ അപേക്ഷിക്കാമെന്ന് സൈറ്റിലുണ്ടായിരുന്നു. പണം പോയതായി ആരും പരാതിപ്പെട്ടില്ലെങ്കിലും യഥാര്‍ത്ഥ ഒഴിവുകളാണെന്ന് കരുതി പലരും അന്വേഷിച്ചു. അപ്പോഴാണ് സംഭവത്തെക്കുറിച്ചറിഞ്ഞത്. ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് മേയര്‍ വ്യക്തമാക്കി.
കോഴിയും കുടും തട്ടിപ്പും
2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികള്‍ പ്രകാരമാണ് കോര്‍പ്പറേഷന്‍ ‘മട്ടുപ്പാവില്‍ മുട്ടക്കോഴി പദ്ധതി’ നടപ്പാക്കിയത്. ബേപ്പൂര്‍ മൃഗാശുപത്രിയില്‍ നിന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൂടിനുള്ള ഇ ടെന്റര്‍ ക്ഷണിച്ചത്. 96 ഗുണഭോക്താക്കളില്‍ നിന്ന് 6000 രൂപ വീതം രശീതി നല്‍കാതെ കൈപ്പറ്റി.നിശ്ചിത വിഹിതം കോര്‍പ്പറേഷനില്‍ അടച്ചതുമില്ല. കോര്‍പ്പറേഷന്‍ പോലീസില്‍ പരാതിനല്‍കി. ഇതിനു പുറമെ ആഭ്യന്തര അന്വേഷണവും നടത്തി. കോര്‍പ്പറേഷന് 3,95,825 രൂപ നഷ്ടം വന്നെന്ന് വ്യക്തമായിരുന്നു. തുക പലിശ സഹിതം തിരിച്ചുപിടിക്കണമെന്നും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും കോര്‍പ്പറേഷന്‍ വകുപ്പിന് ശുപാര്‍ശ ചെയ്തിരുന്നു. ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിച്ചതല്ലാതെ മറ്റു നടപടിയൊന്നും ഉണ്ടായില്ല.
കോഴിക്കോട് കോര്‍പ്പറേഷനില്‍ തദ്ദേശവകുപ്പ് (നഗരകാര്യം) ഡയരക്ടറുടെ നിര്‍ദ്ദേശപ്രകാരം ജോയിന്റ് ഡയരക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ കെട്ടിട നമ്പര്‍ നല്‍കിയതില്‍ പാകപ്പിഴവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ്സ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടത് വിജിലന്‍സ് അന്വേഷണമാണ്. വിജിലന്‍സ് ഡയരക്ടരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഇന്‍സ്പക്ടര്‍ എം. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയും നടക്കുകയുണ്ടായി. പക്ഷെ നഗരസഭാ അധികൃതര്‍ കേസ് ഇതുവരെ വിജിലന്‍സിന് വിടാതെ ക്രൈം ബാഞ്ചിന് വിട്ടിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച സുകുമാരക്കുറുപ്പ് കേസ്സെന്തായി? സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസ്സ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. എ.കെ.ജി സെന്ററില്‍ ബോംബെറിഞ്ഞ കേസ്സു കൂടി അവരെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്തായിരിക്കും ഫലം? കാത്തിരുന്നു കാണാം!! അല്ലെങ്കിലും ഫലം വേണ്ടല്ലോ ഭരണാധികാരികള്‍ക്ക്. യഥാര്‍ത്ഥത്തില്‍ എത്ര കെട്ടിടത്തിന് നമ്പര്‍ നല്‍കിയെന്ന കണക്കുപോലും കോര്‍പ്പറേഷനില്ല. ഇതു പുതുമയല്ല. കഴിഞ്ഞ കോര്‍പ്പറേഷനില്‍ തെരുവ് വിളക്കിന് ബള്‍ബ് വാങ്ങിയ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ എത്ര തെരുവ് വിളക്കുണ്ടെന്ന കണക്കുപോലുമില്ലായിരുന്നു. ഒന്നിനെ കുറിച്ചും ഒരു വിവരവുമില്ലാത്ത ഭരണക്കാരാണ് കോഴിക്കോട് കോര്‍പ്പറേഷനിലുള്ളത്. കെട്ടിട നമ്പര്‍ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ പുറമെ നിന്നുള്ള ഇടപെടലുണ്ടായെന്ന് മേയര്‍ തന്നെ സമ്മതിച്ചു. പ്രശ്‌നം രൂക്ഷമായപ്പോള്‍ ഇടതുമുന്നണി കൗണ്‍സിലര്‍മാരുടെയും മുന്നണിയുടേയും യോഗം ചേര്‍ന്ന് പൊതുയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എളമരം കരീമിനെ കൊണ്ട് പ്രസംഗിപ്പിക്കുകയും ചെയ്തു. എളമരം പറഞ്ഞത് ആറുമാസം മുമ്പേ അറിയാമായിരുന്നു നമ്പര്‍ വിവാദമെന്നാണ്. എന്നിട്ടെന്തെ നടപടിയെടുക്കാതിരുന്നത്? ആരാണ് ബാഹ്യശക്തി? ഇതൊക്കെ നഗരവാസികള്‍ക്കറിയണം. ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ നിര്‍ണായക ശക്തികളല്ല. സി.പി.എം ന് ലഭിച്ച ഏകപക്ഷീയമായ ഭൂരിപക്ഷമാണ് ഘടകകക്ഷികളെ മൗനികളാക്കുന്നത്.
ഓരോ തിരഞ്ഞെടുപ്പിലും പുതുമുഖങ്ങളെ അവതരിപ്പിച്ച്, മത്സരിപ്പിച്ച് മേയറാക്കുകയും പാര്‍ട്ടി കേഡറിനെ ഡെപ്യൂട്ടി മേയറാക്കി നഗരഭരണത്തിന്റെ അലകും പിടിയും ഡെപ്യൂട്ടി മേയറും സി.പി.എമ്മും കയ്യിലൊതുക്കുകയാണ് പതിവ്. പരിചയസമ്പന്നതയുടെ കുറവ് മൂലം പുതിയ മേയര്‍മാര്‍ക്ക് ഇവരെ ആശ്രയിക്കേണ്ടി വരും. എന്താണ് മേയറുടെ അധികാരമെന്നറിയാത്തവരെയാണ് പുതുമുഖമായി അവതരിപ്പിക്കാറ്. മേയര്‍ നോക്കുകുത്തിയും പാര്‍ട്ടി ഭരിക്കുകയും ചെയ്യുകയാണിവിടെ. ആദരണീയ മേയര്‍ പദവിയുടെ പരിപാവനത്വം നഷ്ടപ്പെടുത്തിയ നിലപാടാണ് കോര്‍പ്പറേഷനില്‍ നടക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലും
സമാനമായ തട്ടിപ്പുകള്‍ തിരുവനന്തപുരത്തും നടന്നിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പ് ബി.ജെ.പി ഉയര്‍ത്തി ക്കൊണ്ടുവന്ന പട്ടികജാതി വികസന ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ തിരുവനന്തപുരം മേയര്‍ ശരിവച്ചിരിക്കുകയാണ്. പട്ടികജാതി വികസന വകുപ്പ് ഡയരക്ടറുടെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ സൂപ്രണ്ട് ബാഹുലേയന്‍ നടത്തിയ പരിശോധനയിലാണ് 2020-21 ല്‍ 1 കോടി 4 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയത്. അഞ്ചു കോടിയില്‍പരം രൂപയുടെ അഴിമതിയാണ് പട്ടികജാതി വികസന ഫണ്ടിന്റെ പേരില്‍ തിരുവനന്തപുരത്ത് നടന്നതെന്നാണ് കണ്ടെത്തിയത്. ആയിരത്തില്‍പരംഅനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ വിവാദവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.
യു.ഡി.എഫ് ഭരിക്കുന്ന രാമനാട്ടുകര മുന്‍സിപ്പാലിറ്റിയില്‍ അനധികൃതകെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയത് വിജിലന്‍സ് അന്വേഷിക്കുന്നു.
ബി.ജെ.പി. പ്രക്ഷോഭത്തില്‍
കോഴിക്കോട്ടും തിരുവനന്തപുരത്തും ബി.ജെ.പി കൗണ്‍സില്‍ ഹാളിലും പുറത്തും പ്രക്ഷോഭം നയിക്കുകയാണ്. ജൂണ്‍ 20ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി പ്രക്ഷോഭത്തിന് ആരംഭം കുറിച്ചു. ജൂണ്‍ 28 ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ പ്രക്ഷോഭത്തിനിടക്ക് വനിതാ കണ്‍സിലറായ സി.എസ്.സത്യഭാമയെ സി.പി.എം പുരുഷ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൂടാതെ കൗണ്‍സിലര്‍മാരായ ടി.റെനീഷ്, എന്‍. ശിവപ്രസാദ്, സരിത പറയേരി, അനുരാധ തായാട്ട്, രമ്യ സന്തോഷ് അടക്കം അഞ്ച് പേരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ്സെടുത്തു. ജൂണ്‍ 29ന് കൗണ്‍സിലിന്റെ പ്രതികാര നടപടിക്കെതിരെ ബി.ജെ.പി മാര്‍ച്ച് നടത്തി. ജൂലായ് 20 മുതല്‍ 27 വരെ ഏഴു കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സപ്തദിന സത്യാഗ്രഹവും നടത്തി. വലിയ ജനപിന്തുണയാര്‍ജിച്ചാണ് ബി.ജെ.പി പ്രക്ഷോഭം മുന്നോട്ടു നീങ്ങുന്നത്. അടുത്ത ഘട്ടം മണ്ഡലം അദ്ധ്യക്ഷന്‍മാരുടെ പ്രചാരണ യാത്രയും അഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് ചുറ്റും ‘ക്വിറ്റ് മാഫിയ ശൃംഖല’യ്ക്ക് ബി.ജെ.പി നേതൃത്വം നല്‍കുകയാണ്.
അഴിമതിക്കാരില്‍ നിന്നും നഗരസഭാ ഭരണം മോചിപ്പിക്കാന്‍ പുതിയ സമര ചരിത്രം സൃഷ്ടിക്കാന്‍ ബി.ജെ.പി തയ്യാറായുമ്പോള്‍ അവിടങ്ങളിലൊന്നും യു.ഡി.എഫിനെ കാണാനില്ല. കാരണം അവര്‍ എല്‍ഡിഎഫിന്റെ ബി ടീമാവാന്‍ മത്സരിക്കുകയാണ്. കാരണം യു.ഡി.എഫ് ഭരിക്കുന്ന രാമനാട്ടുകര മുന്‍സിപ്പാലിറ്റിയും ഇടതു ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷനും തമ്മിലുള്ള ഐക്യം… ഒത്തുതീര്‍പ്പ്.
(ബി.ജെ.പി കോഴിക്കോട് മേഖലാ ട്രഷറര്‍ ആണ് ലേഖകന്‍)