ഗസ്‌നിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നു. നിധി കയറ്റിയിട്ടുള്ള കുതിരകള്‍ക്കു മുന്നിലും പിന്നിലും ഏറ്റവും ശക്തരായ കുതിരപ്പടയാളികള്‍ സഞ്ചരിച്ചു. നീങ്ങാന്‍ മടിച്ച അടിമസ്ത്രീകളെ ചാട്ടയടിച്ചും കയറില്‍കെട്ടി മുമ്പോട്ടു വലിച്ചും കാവല്ക്കാര്‍ കൈകാര്യം ചെയ്തു. കുട്ടികളുടെ കവിളില്‍ കണ്ണീരൊഴുകിയ പാടുകള്‍ മായാതെ കിടന്നു.
അങ്ങനെ സംഘം സിന്ധുനദീ തീരത്തെത്തി. നദി കുലംകുത്തി പായുകയാണ്. ഏതോ പെരുമഴയുടെ രൗദ്രം കലങ്ങിയ വെള്ളം കരയിലേയ്ക്കു കയറാനൊരുങ്ങുന്നു.
”ചങ്ങാടങ്ങള്‍ ഇറക്കാനാവില്ല തിരുമനസ്സേ. ഒഴുക്ക് ശക്തമാണ്.”” മാലിക് അയാസ് പറഞ്ഞു.
”നാം എന്തുചെയ്യും?””സുല്‍ത്താന്‍ ചോദിച്ചു.
”ഒഴുക്കു ശമിക്കുന്നതുവരെ ഒന്നോരണ്ടോ ദിവസം തങ്ങേണ്ടിവരും.””
എങ്കില്‍ പാളയമടിക്കാം.” സുല്‍ത്താന്‍ അര്‍ദ്ധമനസ്സോടെ സമ്മതിച്ചു.
ആകസ്മികമായി വീണുകിട്ടിയ രാത്രി ആഘോഷത്തിന്റേതാകട്ടെ എന്ന് തുര്‍ക്കിപ്പട തീരുമാനിച്ചു. സമീപഗ്രാമങ്ങളില്‍ നിന്നു ധാന്യവും പശുക്കളെയും കൊള്ള ചെയ്തുകൊണ്ടുവന്നു.
ആഘോഷം പൊടിപൊടിച്ചു കൊണ്ടിരിക്കെ അമാവാസി രാവിന്റെ ഇരുളിനു മറഞ്ഞ് ഒരു വലിയ സംഘം തുര്‍ക്കി പാളയത്തെ സമീപിച്ചുകൊണ്ടിരുന്നു. ഇലകളനങ്ങുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെ അവര്‍ കൂടാരങ്ങള്‍ക്കു സമീപമെത്തി. കാവല്ക്കാരുടെ വായ് പൊത്തിപ്പിടിച്ചുകൊണ്ടു കഴുത്തറുത്ത് അവരെ നിശ്ശബ്ദരാക്കി. തുടര്‍ന്ന് പരുന്തിന്റെ പറ്റങ്ങള്‍പോലെ ഹിന്ദുസൈന്യം തുര്‍ക്കികളുടെമേല്‍ പടര്‍ന്നുകയറി കൊല തുടങ്ങി.
അടിമത്താവളത്തിലേയ്ക്കു കയറിയ ഹിന്ദു സൈനികര്‍ കെട്ടുകള്‍ മുറിച്ചുവിട്ടുകൊണ്ട് പറഞ്ഞു.
“പുറത്തേയ്ക്കിറങ്ങി ഓടിക്കോ.. എങ്ങോട്ടെങ്കിലും ഓട്.” സ്ത്രീകളും കുട്ടികളും ഓടിപ്പോകുന്നതുകണ്ട് ഓടിവന്ന തുര്‍ക്കികളെ ഹിന്ദുസൈന്യം വാളിനിരയാക്കി.
പടപ്പാളയം നിറയെ കൊലവിളികളും നിലവിളികളും നിറഞ്ഞു. കൊള്ളമുതലിനു കാവല്‍ നിന്നിരുന്നവരെ വെട്ടി വീഴ്ത്തിക്കൊണ്ട് ഒരു സംഘം ഹിന്ദുസൈനികര്‍ അങ്ങോട്ടു പ്രവേശിച്ചു. സ്വര്‍ണച്ചാക്കുകള്‍ പുറത്തേയ്‌ക്കെടുക്കുവാന്‍ വന്‍തോതില്‍ പോരാടേണ്ടിവന്നു. അങ്ങനെ സുല്‍ത്താന്റെ കൊള്ളമുതലില്‍ പാതിയിലേറെ ഹിന്ദുസൈനികര്‍ പുറത്തേയ്ക്കു കടത്തി.
സുല്‍ത്താനുനേരെ ആക്രമണം വന്നേക്കുമെന്ന് മാലിക് അയാസിനറിയാം. അയാള്‍ ഘാസികളുടെ ഒരു പറ്റത്തെ സുല്‍ത്താനുചുറ്റും വിന്യസിച്ചു. കടുംപോരാളികളുടെ ആ ചക്രവ്യൂഹത്തെ ആര്‍ക്കും ഭേദിക്കാന്‍ കഴിയില്ലെന്ന് കരുതിക്കൊണ്ട് മാലിക് അയാസ് സുല്‍ത്താനു മുന്‍പില്‍ ഉറച്ചുനിന്നു. അപ്പോള്‍ ഹിന്ദുസൈന്യത്തിന്റെ ഒരുവിഭാഗം സുല്‍ത്താനെ ചുറ്റിനില്‍ക്കുന്ന ഘാസികളുടെ നേരെ ആക്രമണം തുടങ്ങി. മരുഭൂമിയില്‍ സ്ഫുടംചെയ്ത ഉരുക്കുമസിലുകളുള്ള ഭീകരജീവികളാണ് ഘാസികള്‍. ജിഹാദിനുവേണ്ടിമാത്രം പോരാടാന്‍ നിയോഗിക്കപ്പെട്ടവര്‍. അവരുടെ വ്യൂഹം തകര്‍ക്കുക എളുപ്പമല്ല. ചക്രവ്യൂഹത്തിന്റെ മര്‍മ്മത്തില്‍ മാത്രം കേന്ദ്രീകരിച്ച് ആക്രമണം വരുന്നതുകണ്ടപ്പോള്‍ മാലിക് അയാസിനു മനസ്സിലായി യുദ്ധതന്ത്രം പഠിച്ചവരാണ് എതിരാളികളെന്ന്.
ആരാണു നിങ്ങള്‍? എന്തിനു യുദ്ധം ചെയ്യുന്നു?”
മാലിക് അയാസ് ചോദിച്ചു.
ചോരയില്‍ കുളിച്ചുനില്ക്കുന്ന ഒരു പോരാളി വാളുയര്‍ത്തിക്കൊണ്ടു പറഞ്ഞു.
ഞാന്‍ ഭാട്ടിയയിലെ രാജാ വിജയ്‌റായ്. എന്റെ രാജ്യം നിന്റെ സുല്‍ത്താന്‍ നശിപ്പിച്ചു. അവനെ ഞാന്‍ വധിക്കും.അവിശ്വാസികളെ ഞങ്ങള്‍ക്കേല്പിച്ചുതരുന്നത് ഞങ്ങളുടെ സത്യദൈവമാണ്. ആ ദൈവത്തിന്റെ നിയോഗമാണ് ഞങ്ങള്‍ ചെയ്യുന്നത്.” മാലിക് അയാസ് പറഞ്ഞു.
ഈ വൃത്തത്തിനു പുറത്തേയ്ക്കു സുല്‍ത്താന്‍ പോകുന്നതു ജഡമായിട്ടായിരിക്കും.” രാജാവു പറഞ്ഞു.
ഒന്നു ശ്രമിച്ചു നോക്കൂ.” മാലിക് അയാസ് പറഞ്ഞു.
ഘാസികളും രാജാ വിജയ്‌റായുടെ സ്വകാര്യ സൈന്യവും തമ്മില്‍ രോഷംകൊണ്ട സിംഹങ്ങളെപ്പോലെ പരസ്പരം ഏറ്റുമുട്ടി. വെട്ടുകൊണ്ടും കുന്തമുന നെഞ്ചില്‍ കയറിയും മരിച്ചു വീഴുന്നവര്‍ക്കു കണക്കില്ല. ഏതോ നിമിഷത്തില്‍ ഘാസികളുടെ ചക്രവ്യൂഹം പൊളിഞ്ഞു. അതിലൂടെ ഹിന്ദുസേന അകത്തേക്കു തള്ളിക്കയറി. അകത്ത് വിളക്കുകള്‍ക്കു മുന്നില്‍ നില്ക്കുന്ന മെലിഞ്ഞ് ഉയരം കൂടിയ ഒരാളുടെ നിഴല്‍ പട്ടുതിരശീലകളില്‍ പതിച്ചു കൊണ്ടിരിക്കുന്നു. അതു സുല്‍ത്താനാണെന്നു വ്യക്തം. തിരശീലയുടെ തുന്നലുകള്‍ക്കിടയിലെ നേര്‍ത്ത വിടവിലൂടെ പുറത്തു നടക്കുന്ന യുദ്ധം നോക്കി നില്ക്കുകയാണ് സുല്‍ത്താന്‍. തൊട്ടടുത്തുനില്ക്കുന്ന ഘാസിയുടെ കുന്തം തട്ടിപ്പറിച്ചെടുത്ത് അത് സുല്‍ത്താനുനേരെ രാജാ വിജയ്‌റായ് ചാണ്ടിവിട്ടു. ആ കാഴ്ചകണ്ട് മാലിക് അയാസ് “അള്ളാവേ…” എന്നു നിലവിളിച്ചതും തന്റെ കയ്യിലിരുന്ന വാള്‍ രാജാവിന്റെ കഴുത്തിനുനേരെ കറക്കിയെറിഞ്ഞതും ഒരേ നിമിഷം.
തിരശ്ശീല തുളച്ചപ്പോള്‍ കുന്തത്തിന്റെ ലക്ഷ്യത്തിന് ലേശം മാറ്റമുണ്ടായി. കുന്തമുന സുല്‍ത്താന്റെ കഴുത്തില്‍ ഉരഞ്ഞുകൊണ്ട് പിന്നിലേക്കുപോയി. അതേസമയം മാലിക് അയാസിന്റെ വാള്‍ ചക്രായുധംപോലെ കറങ്ങിച്ചെന്ന് രാജാവിന്റെ ശിരച്ഛേദം ചെയ്തു. അതോടെ ഹിന്ദുസേനയുടെ പോരാട്ടവീര്യം കെട്ടു. വലയം ഭേദിച്ച് അകത്തുകടന്ന 20 ഹിന്ദുസൈനികരുടെയും ശിരസ്സ് ഘാസികള്‍ വെട്ടിയെടുത്ത് സുല്‍ത്താനു മുന്നില്‍ സമര്‍പ്പിച്ചു.
സുല്‍ത്താന്റെ പടപ്പാളയത്തെ വളഞ്ഞ് ആക്രമണം നടത്തിയ ഹിന്ദുസൈനികരില്‍ അധികവും വധിക്കപ്പെട്ടു. ബാക്കിയുള്ളവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. പക്ഷേ സുല്‍ത്താന്റെ പാളയം തുര്‍ക്കികളുടെ ശവക്കൂമ്പാരമായി മാറിയിരുന്നു.
സുല്‍ത്താന്‍ അതീവ ദുഃഖിതനായി. ഭാട്ടിയയിലെ കൊള്ളമുതലും നല്ല വിലകിട്ടുമായിരുന്ന പഞ്ചാബി അടിമകളെയും നഷ്ടപ്പെട്ടതോര്‍ത്ത് സുല്‍ത്താന്‍ തേങ്ങി.
ഒടുവില്‍ അഹ്‌മദ് മെയ്മാണ്ടി ആശ്വസിപ്പിച്ചു.
“ഹിന്ദുസ്ഥാന്‍ മുഴുവന്‍ അങ്ങേയ്ക്കുവേണ്ടി കാത്തു കിടക്കുകയാണ്. അത് അവിടുത്തെ സ്വന്തമാണ്. ഗസ്‌നിയിലെത്തിയിട്ട് വൈകാതെ മടങ്ങിവരണം. അറേബ്യയും പേര്‍ഷ്യയും മെസപ്പൊട്ടേമിയയും ചേരുന്നതിലും വലിയ ഭൂഭാഗമാണ് ഹിന്ദുസ്ഥാന്‍. അതുകൊണ്ട് അങ്ങു ദുഃഖമകറ്റിയാലും.”
മെയ്മാണ്ടിയുടെ സാന്ത്വനങ്ങളില്‍ ആശ്വാസം കണ്ടെത്തിയ സുല്‍ത്താന്‍ വീണ്ടും സ്വപ്‌നങ്ങളില്‍ മുഴുകി.
ഹിന്ദുസ്ഥാനിലേയ്ക്ക് അനായാസം കടന്നുവരാനുള്ള വഴിയില്‍ തടസ്സങ്ങളായി നില്ക്കുന്ന മൂന്നു ചെറിയ രാജ്യങ്ങളില്‍ ഭാട്ടിയ സുല്‍ത്താന്‍ തകര്‍ത്തുകഴിഞ്ഞു. അടുത്തത് മുള്‍ട്ടാന്‍.
മുള്‍ട്ടാന്‍ ഭരിക്കുന്നത് മുസ്ലീം രാജാവാണ്. അബ്ദുള്‍ ഫത്തേ ദാവൂദ് (Abdul Fateh Daud) പിന്നെ എന്തുകൊണ്ട് ഗസ്‌നിസുല്‍ത്താന്‍ മുള്‍ട്ടാനില്‍ ആക്രമണം നടത്തി?
സുല്‍ത്താന്റെ നിഘണ്ടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളില്ല. സുന്നി മുസ്ലീം ആണ് ഗസ്‌നി സുല്‍ത്താന്‍. എന്നുവച്ചാല്‍ പ്രവാചകനായ മുഹമ്മദ് തന്റെ പിന്തുടര്‍ച്ചക്കാരനായി (1-ാം ഖലീഫ) നിയമിച്ചത് അബു ബക്കറെ ആണെന്ന് സുന്നികള്‍ വിശ്വസിക്കുന്നു. സുന്നികള്‍ നഖശിഖാന്തം എതിര്‍ക്കുന്ന കൂട്ടരാണ് ഷിയാകള്‍. അവര്‍ വാദിക്കുന്നത് പ്രവാചകനായ മുഹമ്മദ് തന്റെ പുത്രി ഫാത്തിമയുടെ ഭര്‍ത്താവും കസിന്‍ സഹോദരനുമായ അലി ഇബ്ന്‍ അലി താലിബിനെയാണ് പിന്തുടര്‍ച്ച ഏല്പിച്ചതെന്ന്. ഇവരാണ് ഷിയാകള്‍. ലോകം കണ്ടുകൊണ്ടിരിക്കുന്ന ചോരപ്രവാഹങ്ങളില്‍ അധികവും ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ ഫലമാണ്.
മുള്‍ട്ടാനിലെ ദാവൂദ് ഷിയാകളുടെ ഉപവിഭാഗമായ ഇസ്മായിലി വിഭാഗത്തിന്റെ വിശ്വാസം പിന്തുടരുന്ന ആളാണ്. അപ്പോള്‍ അയാള്‍ വധശിക്ഷക്കര്‍ഹനാണെന്ന് സുല്‍ത്താന്‍ വിധിച്ചു. മാത്രമല്ല സമ്പന്നമായ പഞ്ചാബിലാണു മുള്‍ട്ടാന്‍. കൊള്ളചെയ്യാന്‍ ധാരാളം ധനം ഉണ്ടായിരിക്കും. നല്ല വിപണിമൂല്യമുള്ള പഞ്ചാബി പെണ്‍കുട്ടികളും ധാരാളം. അങ്ങോട്ടു പടനീങ്ങാന്‍ സുല്‍ത്താന്‍ ആജ്ഞാപിച്ചു.
ഭാട്ടിയയില്‍ ആക്രമണത്തിനു പോയതുപോലെ സിന്ധുനദിയില്‍ പോയി കുടുങ്ങരുതെന്നു കരുതി സുല്‍ത്താന്‍ ഖൈബര്‍ ചുരമിറങ്ങി. അവിടെ ചെറിയൊരു പ്രശ്‌നം. സുല്‍ത്താന്‍ പെഷവാര്‍ പിടിച്ചെടുത്തതിനുശേഷം രാജാ ജയപാലദേവയുടെ പുത്രന്‍ അനന്തപാലയ്ക്കു കിട്ടിയതു ചെറിയൊരു നാട്ടുരാജ്യം. മുള്‍ട്ടാനിലേയ്ക്കുള്ള പാതയിലാണ് ആ പ്രവിശ്യ കിടക്കുന്നത്. അതുവഴി തന്റെ സൈന്യം മുള്‍ട്ടാനിലേയ്ക്കു കടക്കാന്‍ അനുവദിക്കണമെന്ന് സുല്‍ത്താന്‍ അനന്തപാലയോടാവശ്യപ്പെട്ടു. താനുമായി പരസ്പര സഹായസന്ധിയുള്ള ആളാണ് ദാവൂദ്. അതുകൊണ്ട് തന്റെ രാജ്യത്തുകൂടി സുല്‍ത്താന്റെ സൈന്യം പോയിക്കൂടാ എന്ന് അനന്തപാല ശക്തമായ നിലപാടെടുത്തു. സുല്‍ത്താന്‍ കൊടുംഭീകരനാണെന്ന് പെഷവാറില്‍ താന്‍ കണ്ടതാണ്. എന്നാല്‍ ക്ഷത്രിയവംശജനായ അനന്തപാല ഭയപ്പെട്ടില്ല. അനുവാദമില്ലാതെ അനന്തപാലയുടെ ഭൂമിയിലൂടെ സൈന്യത്തെ മുള്‍ട്ടാനിലേക്കു നയിക്കും എന്നായി സുല്‍ത്താന്‍.
മുള്‍ട്ടാനിലെ ദാവൂദ് ഭയന്നു. സുല്‍ത്താന്‍ മുള്‍ട്ടാനില്‍ പ്രവേശിച്ചാല്‍ തനിക്കും രാജ്യത്തിനും എന്തുസംഭവിക്കുമെന്നു ദാവൂദിനറിയാം. അയാള്‍ ഉടന്‍തന്നെ സഹായാപേക്ഷയുമായി അനന്തപാലയെ സമീപിച്ചു. ദയവായി സുല്‍ത്താനെ പെഷവാറില്‍ തടയുക. അപ്പോഴേയ്ക്കും താന്‍ സൈന്യവുമായി മുള്‍ട്ടാനില്‍ നിന്നെത്തും. ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത ക്ഷത്രിയപാരമ്പര്യമനുസരിച്ച് അനന്തപാല തന്റെ ചെറിയൊരു സൈന്യവുമായി പെഷവാറില്‍ സുല്‍ത്താന്റെ വഴിതടഞ്ഞു. ഹിന്ദുസൈന്യത്തിനുനേരെ സുല്‍ത്താന്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. അങ്ങനെ രക്തചൊരിച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കെ ദാവൂദിന് ബോധോദയമുണ്ടായി; സൈന്യവുമായി ചെന്ന് അനന്തപാലയെ സഹായിച്ചാലും ഒടുവില്‍ ജയിക്കുന്നതു സുല്‍ത്താനായിരിക്കും. എങ്കില്‍ എന്തിന് സൈന്യത്തെ അയച്ച് സുല്‍ത്താനെ അപ്രീതിപ്പെടുത്തണം? സുന്നി ആണെങ്കിലും സുല്‍ത്താന്‍ മുസ്ലീംതന്നെ ആണല്ലോ! അങ്ങനെ ചിന്തിച്ച് അനന്തപാലക്ക് പിന്‍തുണയായി സൈന്യത്തെ അയക്കുന്നതില്‍ നിന്നു ദാവൂദ് പിന്മാറി. പോഷകസൈന്യം എത്തുമെന്നു കരുതി യുദ്ധം പരമാവധി നീട്ടിക്കൊണ്ടുപോയ അനന്തപാല പൂര്‍ണ്ണമായും പരാജിതനായി. തന്റെ സൈന്യം പടക്കളത്തില്‍ പിടഞ്ഞുതീരുന്നതു അനന്തപാലയ്ക്കു കണ്ടുനില്‌ക്കേണ്ടിവന്നു.
അതേസമയം ദാവൂദ് ഒളിച്ചിരുന്നുകൊണ്ട് സുല്‍ത്താനുമായി സന്ധിസംഭാഷണത്തിനൊരുങ്ങി. അത്യാവശ്യം ശിക്ഷകൊടുക്കാതെയും തന്റെ ആര്‍ത്തി ശമിപ്പിക്കാനുള്ള വക കൊള്ള ചെയ്‌തെടുക്കാതെയും ഒന്നിനും വഴങ്ങുന്ന ആളല്ല സുല്‍ത്താന്‍. ഒരു ഹിന്ദുരാജധാനിയില്‍ യുദ്ധം ചെയ്തു പ്രവേശിക്കുന്ന അതേ വെറുപ്പോടെ തുര്‍ക്കി സൈന്യത്തെ മുള്‍ട്ടാന്‍ നഗരത്തിലേക്കു സുല്‍ത്താന്‍ കയറ്റിവിട്ടു. അവിടെ കൂട്ടക്കൊലയും കൊള്ളയും യഥാവിധി അരങ്ങേറി. ഇതെല്ലാം കഴിഞ്ഞ് ദാവൂദിന്റെ സന്ധിസംഭാഷണത്തിന് സുല്‍ത്താന്‍ ചെവികൊടുത്തു.
സുല്‍ത്താന്റെ വ്യവസ്ഥകള്‍ ഇതൊക്കെയായിരുന്നു. ഷിയാ വിശ്വാസികള്‍ മുഴുവനായും സുന്നിയിലേക്കു മാറുക. അതിനു തയ്യാറല്ലാത്ത ഷിയാകളെ കൊന്നുകളയുക, സുന്നി മതപണ്ഡിതന്മാരെ നഗരത്തില്‍ താമസിപ്പിക്കുക. അവര്‍ക്ക് മതപ്രചാരണത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുക. രണ്ടുലക്ഷം സ്വര്‍ണനാണയങ്ങള്‍ ഓരോ വര്‍ഷവും സുല്‍ത്താനു കപ്പം കൊടുക്കുക.
ഈ വ്യവസ്ഥകളൊക്കെ ദാവൂദ് അക്ഷരംപ്രതി സമ്മതിച്ചു. ദാവൂദിനെ സഹായിക്കാനിറങ്ങിയ അനന്തപാല ജീവന്‍ രക്ഷിക്കാന്‍വേണ്ടി ഡല്‍ഹിക്കു സമീപമുള്ള വാസിറബാദില്‍ അഭയം തേടി. മുള്‍ട്ടാന്‍ കീഴടക്കിയെങ്കിലും അതിന്റെ സമീപ പ്രദേശങ്ങളിലും സാമന്തരാജ്യങ്ങളിലും വേണ്ടത്ര നാശം വിതയ്ക്കുന്നതിനുമുന്‍പ് ആഭ്യന്തരപ്രശ്‌നങ്ങളില്‍ കുടുങ്ങി സുല്‍ത്താന് ഗസ്‌നിക്ക് മടങ്ങേണ്ടിവന്നു. എ.ഡി 1005-6 കാലത്താണ് മുള്‍ട്ടാന്‍ ആക്രമണവും പെട്ടെന്നുള്ള മടക്കയാത്രയും സംഭവിച്ചത്. സുല്‍ത്താന്‍ വീണ്ടും ഹിന്ദുസ്ഥാനിലേയ്ക്കു വന്നത് 1008-ല്‍. അതുവരെ ചെറിയൊരു ഇടവേളയില്‍ പഞ്ചാബിലെ രാജാക്കന്മാര്‍ സമാധാനം അനുഭവിച്ചു എന്നുപറയാം.
1008-ല്‍ സുല്‍ത്താന്‍ വീണ്ടും ഹിന്ദുസ്ഥാനിലേയ്ക്കു ആക്രമണ യാത്രക്കൊരുങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷം സുല്‍ത്താന്‍ ഖൊറാസാനിലും മറ്റും വലിയ യുദ്ധവിജയങ്ങള്‍ നേടിയിരുന്നു. അങ്ങനെ ധനവും പദവിയും വര്‍ദ്ധിപ്പിച്ച് ഖലീഫയുടെ മുന്‍പില്‍ ഒരു യഥാര്‍ത്ഥ ജിഹാദിയുടെ പ്രതിച്ഛായ സൃഷ്ടിച്ചു. കൂടുതല്‍ സൈനിക ബലത്തോടെ, കൂടുതല്‍ കരുതലോടെ സുല്‍ത്താന്‍ വരുകയാണ്. മുള്‍ട്ടാന്‍ ആക്രമണ വേളയില്‍ തന്നോടു ബഹുമാനം കാട്ടാതിരുന്ന അനന്തപാലയെ ശിക്ഷിക്കണം. അതാണ് കാര്യപരിപാടിയില്‍ ആദ്യത്തെ ഇനം.
സുല്‍ത്താന്റെ ആഗമനത്തെക്കുറിച്ച് അനന്തപാലയ്ക്ക് അറിവുകിട്ടി. സുല്‍ത്താനെ തകര്‍ക്കുകയെന്നത് തന്റേതു മാത്രമായ പ്രശ്‌നമല്ല. ഹിന്ദുസ്ഥാനിലെ ഓരോ ഹിന്ദുരാജാവും സംയുക്തമായി ശ്രമിക്കേണ്ടിയിരിക്കുന്നു. സുല്‍ത്താന്റെ ക്രൂരതകള്‍ കണ്ടും കേട്ടും അനുഭവിച്ചും ജീവിക്കുന്ന സാധാരണ ജനങ്ങള്‍ എന്തു ത്യാഗത്തിനുമൊരുങ്ങി രംഗത്തുവന്നു. ഓരോ യുവാവും സൈന്യത്തില്‍ ചേരാന്‍ ഒരുങ്ങി. നിരവധി തവണ സുല്‍ത്താന്റെ കൊള്ളയ്ക്കു വിധേയനായ രാജാവിന് സൈന്യത്തിന്റെ ചെലവുവഹിക്കാന്‍ കഴിയില്ലെന്നു മുന്‍കൂട്ടിക്കണ്ട വനിതകള്‍ അവരുടെ ആഭരണങ്ങള്‍ രാജാവിനു സമര്‍പ്പിച്ചു. ആഭരണങ്ങളില്ലാത്ത പാവപ്പെട്ട സ്ത്രീകള്‍ കൂലിപ്പണിക്കിറങ്ങി കിട്ടുന്ന തുക പടയ്ക്കുപോകുന്ന ഭര്‍ത്താവിനെയും പുത്രന്മാരെയും ഏല്പിച്ചു. അനന്തപാലയുടെ പ്രതിനിധികള്‍ നടത്തിയ വ്യാപകമായ യാത്രയ്ക്കു ഫലമുണ്ടായി. അനേകം രാജ്യങ്ങള്‍ സുല്‍ത്താനെതിരെ സംയുക്ത യുദ്ധസംരംഭത്തിനു തയ്യാറായി വന്നു. ഉജ്ജയനി, കലിഞ്ജര്‍, ഗ്വാളിയര്‍, കനൂജ്, ഡല്‍ഹി, അജ്മീര്‍ എന്നിവിടങ്ങളിലെ സൈന്യം അടിയന്തിരമായി പടയോട്ടം ആരംഭിച്ചു. പെഷവാറിനു സമീപമുള്ള വിശാലമായ സമതലപ്രദേശത്തേയ്ക്ക് സംയുക്ത ഹിന്ദുസൈന്യം ഒഴുകിവന്നു. മുഹമ്മദ് ഗസ്‌നിയുടെ സൈന്യം മുന്‍കൂട്ടി അവിടെയെത്തിയിട്ടുണ്ട്. ഓരോ ദിവസവും ഹിന്ദു പോഷക സൈന്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത് സുല്‍ത്താനെ ഉല്‍കണ്ഠപ്പെടുത്തി. സൈന്യം മുഖാമുഖം നില്ക്കാന്‍ തുടങ്ങിയിട്ട് 40 ദിവസം ആയിരിക്കുന്നു. താമസിക്കുന്തോറും ഹിന്ദുസൈന്യത്തിന്റെ എണ്ണം പെരുകുകയാണ്. ആക്രമണത്തിനുള്ള പ്രകോപനം ഹിന്ദുസൈന്യത്തില്‍നിന്ന് ഉണ്ടാകുന്നതുമില്ല.
ഇത്തവണ താന്‍ അഭിമുഖീകരിക്കുന്ന ഹിന്ദുസൈന്യത്തിന്റെ നായകന്‍ അനന്തപാല അല്ലെന്നും അനന്തപാലയുടെ പുത്രന്‍ ത്രിലോചനപാല ആണെന്നും സുല്‍ത്താന്‍ ഗ്രഹിച്ചു. തലമുറ മാറുന്തോറും കൂടുതല്‍ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. കൂടുതല്‍ ജാഗ്രത വേണ്ടിയിരിക്കുന്നു. സുല്‍ത്താന്‍ കണക്കുകൂട്ടി. പടക്കളത്തിന്റെ ഇരുവശങ്ങളിലും സുല്‍ത്താന്‍ കിടങ്ങുകള്‍ കുഴിപ്പിച്ചു. അതില്‍ തന്റെ സൈന്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട പോരാളികളെ ഒളിപ്പിച്ചിരുത്തി. കൂടാതെ പടനിലത്തിന്റെ മദ്ധ്യഭാഗത്ത് ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങിയിരിക്കാവുന്ന ചുറ്റളവില്‍ ഒരാള്‍ ആഴത്തില്‍ നിരവധി കുഴികള്‍ കുത്തി. അതിനുള്ളില്‍ കുന്തവുമായി ഓരോ അടിമയെ ഇരുത്തി. അതിനുമുകളില്‍ പലക നിരത്തി ശ്വസിക്കാനുള്ള വായുപ്രവാഹം അടയാത്തവണ്ണം കുഴികള്‍ ചരല്‍കൊണ്ടു മൂടി.
തുടര്‍ന്ന് സുല്‍ത്താന്റെ 600 വില്ലാളികളെ ഹിന്ദുസേനക്കു നേരെ അയച്ചു. ഹിന്ദുസേനയെ പ്രകോപിപ്പിച്ച് പടക്കളത്തിലേയ്ക്കു നയിക്കുകയാണു ലക്ഷ്യം. വില്ലാളികള്‍ നിശ്ചിത ദൂരത്തിലെത്തിനിന്ന് ഹിന്ദുസേനയ്ക്കു നേരെ അമ്പുകളയച്ചു. ഹിന്ദുസേന ഇളകിത്തുടങ്ങി. അമ്പെയ്ത്തുകാര്‍ തിരിഞ്ഞോടി. അവരെ പിന്തുടര്‍ന്ന് 3000 ഹിന്ദുസൈനികര്‍ പാഞ്ഞുവന്നു. ഇരുവശവും കിടങ്ങുകള്‍ കുത്തി സൈന്യത്തെ ഒളിപ്പിച്ചിട്ടുള്ള മൈതാനത്തിനു നടുവില്‍ ഹിന്ദുസേന എത്തിയപ്പോള്‍ കിടങ്ങുകളില്‍ നിന്ന് അലര്‍ച്ചയോടെ തുര്‍ക്കികള്‍ ചാടിവീണു. കുന്തവും വാളും മഴുവും കഠാരകളും വീശിക്കൊണ്ട് ഇരുസൈന്യങ്ങളും കൂട്ടിമുട്ടി. സുല്‍ത്താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പോരാട്ടവീര്യം ഈ ഹിന്ദുസൈനികരില്‍ കാണുന്നു. അവര്‍ ആഘോഷംപോലെ യുദ്ധം ചെയ്യുന്നു. ആരാണ് ഇക്കൂട്ടര്‍? സുല്‍ത്താന്‍ തിരക്കി. പഞ്ചാബിന്റെ വടക്കന്‍ മേഖലയില്‍ അധിവസിക്കുന്ന ശൂരന്മാരായ ഒരു രജപുത്രഗോത്രമാണിത്. തീര്‍ത്തും അപകടകാരികള്‍. കടുത്ത ഹിന്ദുമത തീക്ഷ്ണതയും ദേശസ്‌നേഹവുമുള്ളവര്‍. ഗാഖാറുകള്‍ (ഏമസവമൃ)െ എന്നറിയപ്പെടുന്ന ഈ ഗോത്രജീവികള്‍ എപ്പോഴും തോല്‍വിക്കു പകരം മരണം സ്വീകരിക്കുന്നവരാണ്. തന്റെ നേരെവരുന്ന ഓരോ തുര്‍ക്കിയുടെയും കഴുത്തില്‍നിന്നു തല വെട്ടിമാറ്റിക്കൊണ്ടു ഗാഖാറുകള്‍ മുന്നേറി. പടക്കളം ചോരക്കളമായി. കിടങ്ങുകള്‍ക്കു മുകളിലൂടെ ചാടിക്കടന്ന് തുര്‍ക്കി സൈന്യത്തിലേയ്ക്ക് ഗാഖാറുകള്‍ തുളച്ചുകയറി. അവര്‍ കാഴ്ചവച്ച യുദ്ധതന്ത്രങ്ങള്‍ സുല്‍ത്താനെ അമ്പരപ്പിച്ചുകളഞ്ഞു. മിനിട്ടുകള്‍ക്കുള്ളില്‍ 5000 തുര്‍ക്കികളുടെ ജഡം മൈതാനത്തു നിരന്നുവീണതായി സുല്‍ത്താന്‍ കണ്ടു. ഇങ്ങനെ പോയാല്‍ തുര്‍ക്കി സൈന്യത്തിന്റെ അന്ത്യം വൈകാതെ സംഭവിക്കും. തന്റെ വമ്പിച്ച സൈന്യമത്രയും പടനിലത്തേയ്ക്കു കുതിക്കാന്‍ സുല്‍ത്താന്‍ ആജ്ഞാപിച്ചു.
പുതിയ സേനാനായകന്‍ ത്രിലോചനപാലയുടെ നേതൃത്വത്തില്‍ കാവിക്കൊടികള്‍ വീശി ഹിന്ദുസൈന്യം ഇളകിവന്നു. ത്രിലോചനപാലയ്ക്ക് കടങ്ങള്‍ ഒത്തിരി തീര്‍ക്കാനുണ്ട്. തന്റെ പിതാമഹന്‍ രാജാ ജയപാലയുടെ ഹിന്ദുഷാഹി സാമ്രാജ്യം വെട്ടിനുറുക്കി വെറുമൊരു പ്രവിശ്യ മാത്രമാക്കിയത് സുല്‍ത്താന്‍ ഗസ്‌നിമുഹമ്മദാണ്. തന്റെ അച്ഛന്‍ അനന്തപാലയെ തോല്പിച്ചോടിച്ചത് ഈ സുല്‍ത്താനാണ്. എല്ലാറ്റിനും കടംവീട്ടാന്‍ തന്റെ കീഴിലുള്ള സംയുക്ത ഹിന്ദുസേനയ്ക്കു കഴിയും. ശരീരം മുഴുവന്‍ തിളങ്ങുന്ന കറുപ്പും വാലിലെ രോമങ്ങള്‍ക്കുമാത്രം വെളുപ്പുമുള്ള ഒരു കൂറ്റന്‍ പടക്കുതിരക്കു മുകളില്‍ ത്രിലോചനപാല കൊടി പാറിച്ചുവന്നപ്പോള്‍ ഗസ്‌നിസുല്‍ത്താന്‍ അസൂയയോടെ നോക്കിനിന്നു. തന്നെ ജനങ്ങള്‍ ഭയക്കുമെന്നല്ലാതെ ഇത്തരത്തില്‍ ആദരവു നേടാനാവില്ലെന്ന് സുല്‍ത്താനു നന്നായറിയാം.
തക്ബീര്‍ വിളികളോടെ ഘാസികള്‍ ഇരമ്പിവന്നു. അവരുടെ കൊടികള്‍ക്കും വസ്ത്രത്തിനും കറുപ്പുനിറമാണ്. നെടിയവാളുകള്‍ ഇരുവശവും വീശി മരണദൂതന്മാരായി ഇരച്ചുകയറുന്ന ഘാസികളെ തടയുന്നത് എളുപ്പമല്ല. അവര്‍ യുദ്ധം ചെയ്യുന്നത് ഇസ്ലാമിനുവേണ്ടി മാത്രമാണ്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന സത്യദൈവം മാത്രമാണവരുടെ രാജാവ്. ഇവിടെ യുദ്ധം ജയിച്ചാല്‍ അവര്‍ക്ക് അടിമകളെയും കൊള്ളമുതലും കിട്ടും. മരിച്ചാര്‍ ഹൂറിമാര്‍ വിലസുന്ന സ്വര്‍ഗ്ഗം കിട്ടും. രണ്ടായാലും ലാഭംതന്നെ.
മദ്ധ്യാഹ്നത്തിനുമുന്‍പ് പടനിലമാകെ ജഡങ്ങള്‍ നിറഞ്ഞു. പരുക്കേറ്റുവീണ മനുഷ്യരുടെയും കുതിരകളുടെയും നിലവിളികള്‍. ഇറച്ചിക്കഷണങ്ങള്‍ കൊത്തിക്കൊണ്ടു പറക്കാന്‍ പഴുതുതേടി താണു പറക്കുന്ന കഴുകന്മാരുടെ പടക്കംപൊട്ടുംപോലുള്ള ചിറകടികള്‍.
യുദ്ധഗതി തനിക്കെതിരെ തിരിയുകയാണെന്ന് യുദ്ധക്കളത്തില്‍ പരിചയസമ്പന്നനായ സുല്‍ത്താനു തോന്നി. തന്റെ അജയ്യരായ ഘാസി സൈന്യത്തെ ഗാഖാറുകള്‍ അനുനിമിഷം വെട്ടിവീഴ്ത്തുന്നു. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ഘാസികള്‍ മുഴുവനായും സ്വര്‍ഗ്ഗത്തിലേയ്ക്കു പോകും. സുല്‍ത്താന്‍ നെഞ്ചില്‍ കൈവച്ച് തന്റെ ദൈവത്തെ വിളിച്ചു.