Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

രാമായണ പാരായണത്തിന്റെ പ്രസക്തി

സച്ചിദാനന്ദസ്വാമി

Print Edition: 29 July 2022

രാമായണം എന്ന വാക്കിനെ രാ-മായണം എന്നും രാമന്റെ അയനം എന്നും പിരിച്ചു പറയാം. രാമന്റെ കഥ രമിപ്പിക്കുന്നതാണ്; ആനന്ദിപ്പിക്കുന്നതാണ്. അത് ഇരുട്ടിനെ, അജ്ഞാനത്തെ ഇല്ലാതാക്കി ആത്മാനന്ദത്തെ പ്രദാനം ചെയ്യുന്നു. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം പരമപുരുഷാര്‍ത്ഥപ്രാപ്തി അഥവാ മോക്ഷപദമണയുക എന്നതാണ്. അതിന് രാവ്, ഇരുട്ട്, മാറേണ്ടതുണ്ട്. അതിന് സഹായിക്കുന്നതാണ് രാമായണമാസാചരണം.

ആചാരപ്രഭവോ ധര്‍മ്മഃ ധര്‍മ്മസ്യ പ്രഭുരച്യുതഃ എന്ന് മഹാഭാഗവതത്തിലൂടെ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട്. ഇപ്പോള്‍ രാമായണപാരായണം ഒരു ആചാരമാണ്. ആചാര്യന്മാരാണ് ആചാരത്തെ വിധിച്ചിട്ടുള്ളത്. അങ്ങനെയുള്ള ആചാരത്തെ അനുഷ്ഠിക്കുമ്പോള്‍ അവരില്‍ ധര്‍മ്മം പ്രകാശിക്കും. ധര്‍മ്മത്തിന്റെ ഇരിപ്പിടം നാശമില്ലാത്ത സാക്ഷാത് ഭഗവാന്‍ തന്നെയാണ്. അതിനാല്‍ നിയതമായ ആചാരാനുഷ്ഠാനങ്ങള്‍ പരമമായ ഈശ്വരസത്യത്തിലേക്ക് ആനയിക്കുവാന്‍ പര്യാപ്തമാകുന്നു.
തിരുവനന്തപുരം പട്ടണത്തിന്റെ പ്രാന്തഭൂവില്‍ ഉദ്ദേശം 126 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു രാമായണ മഹാപാരായണം ശ്രദ്ധേയമായിരുന്നു. വിദ്വത് കവിയായ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ നടന്ന പരിപാടിയില്‍ നരനാരായണനെപ്പോലെ ബലരാമ കൃഷ്ണന്മാരെപ്പോലെ അവതീര്‍ണ്ണരായ രണ്ട് ബ്രഹ്‌മനിഷ്ഠന്മാര്‍ ശ്രീചട്ടമ്പിസ്വാമി തിരുവടികളും ശ്രീനാരായണ ഗുരുദേവനും നിരവധി ഭക്തോത്തമന്മാരുടെ മധ്യത്തില്‍ സന്നിധാനം ചെയ്തിരുന്നു. അന്ന് ആ മഹാപുരുഷന്മാര്‍ ശ്രീകുഞ്ഞന്‍പിള്ള ചട്ടമ്പിയും നാണുഗുരുസ്വാമിയും ആയിരുന്നു. ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ട് വാടാകുസുമങ്ങളെപ്പോലെ പ്രശോഭിച്ച ആ മഹാഗുരുക്കന്മാര്‍ സാഹോദര്യസൗഹൃദഭാവമെന്തെന്ന് സ്വജീവിതചര്യകളിലൂടെ മാലോകരെ പഠിപ്പിച്ചിട്ടുണ്ട്.
അക്കാലത്ത് ഗൃഹങ്ങളില്‍ ഒരാഴ്ചകൊണ്ട് രാമായണം മുഴുവനായും വായിച്ച് അര്‍ത്ഥം പറയുന്ന രാമായണപട്ടാഭിഷേകം എന്ന ചടങ്ങ് സര്‍വ്വസാധാരണമായിരുന്നു. ഗുരുദേവന്റേയും ചട്ടമ്പിസ്വാമികളുടേയും പ്രിയമിത്രമായ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ വെച്ച് രാമായണപട്ടാഭിഷേകം ഇക്കാലത്തെ ഭാഗവതസപ്താഹം പോലെ തുടര്‍ച്ചയായി നടക്കുമായിരുന്നു. ഗുരുദേവനും ചട്ടമ്പി സ്വാമികളും അതില്‍ ആദ്യന്തം പങ്കെടുത്തിരുന്നു. വായന കേള്‍ക്കുക എന്നതിനുപ്പുറത്ത് ഈ മഹാപുരുഷന്മാരുടെ ദിവ്യസാന്നിദ്ധ്യം കൊതിച്ചായിരുന്നു വലിയ പുരുഷാരം അവിടെ തടിച്ചുകൂടിയിരുന്നത്. രാമായണ കഥകള്‍ക്കും പദ്യങ്ങള്‍ക്കും ഇതുവരെ ആരും അറിയാത്ത വിശേഷാല്‍ അര്‍ത്ഥങ്ങളും ഉപമകളും ഗുരുദേവന്‍ പറയുമായിരുന്നു. നമ്മുടെ ദൗര്‍ഭാഗ്യമെന്നു പറയട്ടെ ആരും അതൊന്നും എഴുതി സൂക്ഷിച്ചില്ല. ശ്രീരാമകൃഷ്ണ പരമഹംസനോടൊപ്പം ഒരു മാസ്റ്റര്‍ മഹാശയന്‍ ഉണ്ടായിരുന്നതുപോലെ ഒരു ശിഷ്യന്‍ ഗുരുദേവനും ചട്ടമ്പിസ്വാമികള്‍ക്കും ഉണ്ടായിരുന്നില്ല. അതിനാല്‍ കൃപയും ജ്ഞാനവും ഫലിതവും കൂടിയ ആ മധുരപാവന മനോജ്ഞമായ ഗുരുവാണികള്‍ ശേഖരിച്ചു സൂക്ഷിക്കുവാന്‍ കേരളീയ സമൂഹത്തിനായില്ല. രാമായണ പദ്യങ്ങള്‍ക്കുമാത്രമല്ല ഉപനിഷദ് – ഗീതാ മന്ത്രങ്ങള്‍ക്കും കാളിദാസ കവനങ്ങള്‍ക്കും ഗുരുദേവന്‍ അപൂര്‍വ്വമായ അര്‍ത്ഥതലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ഗുരുദേവനും ചട്ടമ്പിസ്വാമികളും സാന്നിദ്ധ്യം ചെയ്ത് അനുഗ്രഹീതമായ ആ രാമായണ പട്ടാഭിഷേക മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ച സുകൃതികള്‍ എത്രയും അനുഗ്രഹീതര്‍.
”നാം ഒരു ദിവസംകൊണ്ട് രാമായണം മുഴുവന്‍ വായിച്ച് തീര്‍ത്തിട്ടുണ്ട്” എന്ന് ഒരിക്കല്‍ ഗുരുദേവന്‍ അരുളി ചെയ്തിട്ടുണ്ട്. അത് അവിടുത്തെ സാധനാ കാലത്താണ്. അതുപോലെ ഗുരുദേവന്റെ ആദ്യകൃതി ബാലിവധം അമ്മാനപ്പാട്ട് ആയിരുന്നുവെന്ന് കാണുന്നു. നമ്മുടെ ഭാഗ്യദോഷത്താല്‍ ആ ആദ്യകൃതി ആരും സൂക്ഷിച്ചുവെച്ചില്ല. ശ്രീരാമചന്ദ്രന്‍ ഒളിച്ചുനിന്ന് ബാലിയെ വധിച്ചത് വിമര്‍ശന വിധേയമായിട്ടുള്ള ഇതിവൃത്തമാണ്. ബാലിക്ക് മോക്ഷം കൊടുത്തുവെന്ന് പറയുമ്പോഴും അത് ശ്രീരാമന്റെ കളങ്കമായി കാണുന്നവര്‍ ഏറെയുണ്ട്. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിന് – ദേഹവിയോഗത്തിന് നിമിത്തമായത് ഒരു വേടന്‍ എയ്ത അമ്പായിരുന്നുവല്ലോ. ബാലി പുനര്‍ജന്മം പ്രാപിച്ച് ആ വേടനായി വന്ന് പ്രതികാരം ചെയ്തുവെന്നും പുരാണകഥാസൂചനയുണ്ട്. ഭഗവാനായാല്‍ പോലും കര്‍മ്മഗതി തുടരുമെന്ന് ഈ കഥാഭാഗം നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ സദ്ഗതിക്കുതകുന്ന കര്‍മ്മമേ നാം ചെയ്യാവൂ. ധര്‍മ്മപഥത്തില്‍ നിന്നും വ്യതിചലിച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍ അധഃപതനത്തിനും അനര്‍ത്ഥങ്ങള്‍ക്കും നിദാനമാകും. ഈ തത്ത്വം ബാലിവധത്തിന്റെ തുടര്‍ച്ചയായ ശ്രീകൃഷ്ണസ്വര്‍ഗ്ഗാരോഹണ ചരിതത്തിലൂടെ നാം അറിയുന്നു. ആകപ്പാടെ നോക്കുമ്പോള്‍ ഗുരുദേവന്‍ ബാലിവധം പ്രമേയമായി തിരഞ്ഞെടുത്തത് ഈയൊരു ആശയാവിഷ്‌കാരത്തിനായിരുന്നുവോ എന്ന് തോന്നിപ്പോകുന്നു.

ശ്രീരാമചരിതത്തില്‍ വിമര്‍ശനവിധേയമായ മറ്റൊരു ഇതിവൃത്തമാണ് ശംബുകവധം. ഒരു ശൂദ്രന്‍ തപസ്സ് ചെയ്തതുകൊണ്ടാണത്രെ ബ്രാഹ്‌മണക്കുട്ടികള്‍ മരണമടഞ്ഞത്. ശുശ്രൂഷയാണ് ശൂദ്രന്റെ പരമമായ ധര്‍മ്മം. തപസ്സ് ചെയ്യുവാന്‍ പാടില്ല. അതിനാല്‍ ശുശ്രൂഷയെന്ന സ്വധര്‍മ്മം വിട്ട് തപസ്സെന്ന അധര്‍മ്മം ചെയ്ത ആ ശൂദ്രനെ ശ്രീരാമന്‍ വധിക്കുന്നു. ഏറെ വിമര്‍ശന വിധേയമായ ഒരു കഥാഭാഗമാണിത്. ഏതായാലും ശ്രീചട്ടമ്പിസ്വാമികള്‍ക്കും ശ്രീനാരായണഗുരുദേവനും, ശൂദ്രനും വേദം പഠിക്കുവാന്‍ അധികാരമുണ്ട് എന്ന് ശ്രുതിയുടേയും യുക്തിയുടേയും വെളിച്ചത്തില്‍ യുക്തിഭദ്രമായി സ്ഥാപിക്കേണ്ടതായി വന്നു. ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണം എന്ന ഗവേഷണ പഠനഗ്രന്ഥം ഈ വിഷയത്തിലൊരു നാഴികക്കല്ലാണ്. ശംബുകവധമെന്ന രാമായണഭാഗം ഒരു കാട്ടാളനായി ജനിച്ച് പിന്നീട് ഋഷിത്വം നേടിയ വാത്മീകി മഹര്‍ഷി എഴുതാന്‍ ഇടയില്ല. പിന്നീട് ആരോ ആ ഭാഗം കൂട്ടിച്ചേര്‍ത്തതാകാം. മാത്രമല്ല അധഃസ്ഥിതനായ ഗുഹനെ ആത്മസഹോദരനായി കണ്ട രാമന്‍ ശബരിയുടെ ആതിഥ്യം ഭേദവ്യത്യാസമില്ലാതെ സ്വീകരിച്ചു. ശ്രീരാമചന്ദ്രന്‍ അവര്‍ണ്ണരെ, അധഃസ്ഥിതരേപോലും ആത്മഭാവത്തില്‍ കണ്ട സവര്‍ണ്ണനായ-വര്‍ണ്ണമുള്ള ശൂദ്രനെ ശിക്ഷിക്കുമെന്ന് പറയുന്നതിന് യാതൊരു യുക്തിയുമില്ല. പല സദ്ഗ്രന്ഥങ്ങളിലും ഇതുപോലെ പ്രക്ഷിപ്തഭാഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. വ്യാസമഹാമുനിയുടെ ബാദരായണന്റെ ബ്രഹ്‌മസൂത്രത്തിലെ അപശൂദ്രാധിപ്രകരണവും ശ്രീശങ്കരാചാര്യ ചരിതത്തിലെ മനീഷാപഞ്ചകവും ഇതിനുദാഹരണങ്ങളാണ്. നാസ്തി ശൂദ്രോ വേദമധീയതാം, സ്ത്രീയ്ക്കും ശൂദ്രനും വേദാധികാരമില്ല എന്ന വാദത്തിന്റെ രചനയും പശ്ചാത്തലവും ഇതുപോലെ തന്നെ പില്‍ക്കാലത്ത് ഏതോ ജാതി കുശുമ്പന്മാര്‍ തുന്നിച്ചേര്‍ത്തതാണെന്ന് ഗവേഷണ പടുക്കളായ അഭിജ്ഞവൃന്ദം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം നമുക്ക് ആരാധ്യരാകുന്നത് ശത്രുക്കളെ വധിച്ച് ധീരശൂരപരാക്രമം കാണിച്ച വില്ലാളിവീരന്മാര്‍ എന്ന നിലയ്ക്കല്ല. മറിച്ച് ഈശ്വരീയതയില്‍ വിഹരിച്ച അധ്യാത്മ ഗുരുക്കന്മാര്‍ എന്ന നിലയിലാണ് എന്നറിയണം. ശ്രീരാമഗീതയും, ലക്ഷ്മണോപദേശവും ശ്രീമദ്ഭഗവദ്ഗീതയും മറ്റും ഈ തത്ത്വമാണ് നമ്മെ പഠിപ്പിക്കുന്നത്. രാമായണത്തിലെ പ്രസിദ്ധമായ ലക്ഷ്മണോപദേശം ശ്രീരാമചന്ദ്രനിലെ അധ്യാത്മഗുരുവിനെയാണ് വെളിപ്പെടുത്തിത്തരുന്നത്.

”ചക്ഷു: ശ്രവണ ഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലവേ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.”

രാമായണത്തിലെ ഈ താത്ത്വികോപദേശം ഏക്കാലത്തും ജനതയെ ശാസിച്ചും അനുഗ്രഹിച്ചും കൊണ്ട് നിലകൊള്ളുമെന്നതിന് പക്ഷാന്തരമില്ല. ഇത്രയും ചിന്തോദ്ദീപകമായ ഒരുതാത്വികോപദേശം വളരെ അപൂര്‍വ്വമായേ കാണാനാകൂ. ഭൗതിക സുഖങ്ങള്‍ ക്ഷണഭംഗുരങ്ങളാണ്. വെറും നൈമിഷികങ്ങള്‍. എന്നാല്‍ കാമനപൂണ്ട മനസ്സിന്റെ ആര്‍ത്തികള്‍ക്ക് അതിര്‍വരമ്പുകളില്ല. പാമ്പിന്റെ വായില്‍ അകപ്പെട്ടുപോയ തവള, ആ വായ്ക്കകത്തിരുന്നുകൊണ്ടുതന്നെ സുഖം തേടാനും ജീവിക്കാനും ആഗ്രഹിച്ച് വാപൊളിക്കുന്നു. കാലമാകുന്നസര്‍പ്പം വിഴുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യനും ക്ഷണഭംഗുരമായ ജീവിതം കൊതിച്ച് കാമ കാഞ്ചനാദി സുഖഭോഗങ്ങളെ ആശിക്കുവാന്‍ ആര്‍ത്തിയും ആക്രാന്തവും പുലര്‍ത്തുന്നു. വിഷയ ഭോഗങ്ങളുടെ ക്ഷണഭംഗുരതയും നശ്വരതയും ആത്മതത്ത്വത്തിന്റെ അനശ്വരതയും അറിഞ്ഞ് ലക്ഷ്യോന്മുഖമായി ജീവിതം നയിക്കുവാന്‍ സാധിക്കണം. രാമായണത്തിന്റെ യഥാര്‍ത്ഥ തത്വമാണ് ഈ വരികളില്‍ മുഴങ്ങി നില്‍ക്കുന്നത്.

രാമന്‍ മുമ്പിലും സീത മദ്ധ്യത്തിലും ലക്ഷ്മണന്‍ പുറകിലുമായാണ് യാത്ര ചെയ്യുന്നത്. ഇതു പോലൊരു ജീവിതയാത്രയാണ് നമ്മുടേതും. ശ്രീരാമന്‍ പരമാത്മാവാണ്. ലക്ഷ്മണന്‍ ജീവാത്മാവും സീത മായാദേവിയുമാണ്. ജീവാത്മാപരമാത്മാക്കളെ മറയ്ക്കുന്നത് മായയാണ്. മായമാറിയാലേ ജീവന് പരമാത്മപ്രാപ്തി നേടാനാകൂ. എങ്കില്‍ മാത്രമേ ലക്ഷ്മണനാകുന്ന ജീവന് പതിയാകുന്ന രാമനെ പ്രാപിച്ച് ആരമിക്കാനാകൂ. ആനന്ദിക്കാന്‍ സാധിക്കൂ. എന്നാല്‍ സര്‍വ്വസാധാരണമായി നമ്മുടെ ജീവിതം – ജീവന് പരമാത്മാപ്രാപ്തി, ഈശ്വരസാക്ഷാത്കാരം നേടാനാകാതെ ജന്മജന്മാന്തരങ്ങളിലായി അവിരാമമായി തുടരുകയാണ്. ”മായ മതിയുടെ വന്‍ മനനം തുടര്‍ന്നിടേണം” – എന്ന് ഗുരുദേവന്‍ ഉപദേശിക്കുന്നു. മായാഭ്രമങ്ങള്‍, ഇരുട്ട് ദൂരികൃതമാകണം. വെളിച്ചം നിറഞ്ഞ് അഭയവും ആനന്ദവും കൈവരിക്കണം. അതിന് സുമിത്ര ലക്ഷ്മണനെ ഉപാധിയാക്കി നല്‍കുന്ന ഉപദേശം നമ്മുടെ ജീവിതത്തിലും സാക്ഷാത്കരിക്കപ്പെടണം.

രാമം ദശരഥം വിദ്ധി
മാം വിദ്ധിജനകാത്മജാം
അയോദ്ധ്യാമടവീംവിദ്ധി
ഗച്ഛ താതയഥാസുഖം.

രാമായണത്തിലെ ഏറ്റവും പ്രധാനമെന്ന് വാഴ്ത്തപ്പെടുന്ന ശ്ലോകമാണിത്. പരമവിശുദ്ധയായ ഒരമ്മയ്ക്കുമാത്രമേ ഒരു മകനെ, അതും വനവാസത്തിനുപോകുന്ന മകനെ ഇങ്ങിനെ ഉപദേശിക്കാനാകൂ. ഭാരതത്തിന്റെ പവിത്രമായ സങ്കല്പമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും മാതാപിതാക്കളായിത്തന്നെ അല്ലെങ്കില്‍ ഈശ്വരീയ ഭാവത്തില്‍ കാണണമെന്ന് സ്വന്തം അമ്മ മകന് ഉപദേശിച്ചു നല്‍കുന്നു. മാത്രമല്ല മകന്‍ ഇനി താമസിക്കുവാന്‍ പോകുന്ന അടവിയെ, കാനനത്തെ കൊട്ടാരമായും കാണണം. എന്തു ത്യാഗം സഹിച്ചും ഭ്രാതൃപൂജ നിര്‍വ്വഹിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്ന സന്ദേശമാണിവിടെ രാമായണം നല്‍കുന്നത്. മറ്റൊന്നുകൂടി പറയാം. രാമനെ, ജ്യേഷ്ഠനെ ദശരഥനായി അച്ഛനായി മാത്രമല്ല സാക്ഷാല്‍ മഹാവിഷ്ണു തന്നെയായും ജ്യേഷ്ഠത്തിയായ സീതയെ അമ്മയായി മാത്രമല്ല സാക്ഷാല്‍ ലക്ഷ്മീദേവി തന്നെയായും കണ്ട് ജീവിക്കണം. അടവിയെ വൈകുണ്ഠമായും കാണണം. എല്ലാറ്റിലും ഈശ്വരീയതയെ ദര്‍ശിക്കുന്നവന്‍ ശോകമോഹങ്ങള്‍ക്കപ്പുറത്ത് ആത്മവിത്തായി ആനന്ദാനുഭൂതിയില്‍ ലയിക്കുന്നു എന്ന് ഉപനിഷത്ത് പഠിപ്പിക്കുന്നു. ഉപനിഷത്തിലെ ഈ മഹിതസന്ദേശവും രാമായണത്തിലെ ദീപ്തമായ ഈ സന്ദര്‍ഭത്തിലൂടെ അനുവാചകര്‍ക്ക് പകര്‍ന്നു കിട്ടുന്നു. മേല്‍പറഞ്ഞ ശ്ലോകത്തിന് ഇനിയും നിരവധി അര്‍ത്ഥതലങ്ങള്‍ ചമത്ക്കാരത്തോടെ പണ്ഡിത പ്രവരന്മാര്‍ വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. ആത്മാവില്‍ ആത്മാവിനെ ദര്‍ശിക്കുന്ന അധ്യാത്മജ്ഞാനികള്‍ വാച്യാര്‍ത്ഥത്തിനും അതീതമായ ലക്ഷ്യാര്‍ത്ഥമായിരിക്കും കണ്ടെത്തുക. അവരാണ് ഋഷിവര്യന്മാര്‍. ഋഷി പദത്തിന് കടന്നു കാണുന്നവന്‍ എന്നാണ് അര്‍ത്ഥം. എഴുത്തച്ഛന്‍ അധ്യാത്മ തത്ത്വങ്ങളെ ഭക്തിയോഗത്തില്‍ ചാലിച്ചാണ് രാമായണം പാടിവെച്ചത്. എന്നാല്‍ ആദിമ കവിയായ വാല്മീകി മഹര്‍ഷി മനുഷ്യത്വത്തിന്റെ ഉജ്ജ്വല പ്രതീകമായാണ് രാമനെ വരച്ചുകാണിക്കുന്നത്. മഹര്‍ഷിരാമന്റെ മഹത്വത്തെ ചോദ്യോത്തരേണ അവതരിപ്പിക്കുന്നു.

കോന്വോƒസ്മിന്‍
സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ച വീര്യവാന്‍

ഈ ലോകത്തില്‍ ഏറ്റവും ഗുണവാനായും വീര്യവാനായും ആരാണുള്ളത്? മഹര്‍ഷി തന്നെ ഉത്തരവും നല്‍കുന്നു. അത് രാമനാണ്. രഘുപതി സാക്ഷാല്‍ ശ്രീരാമന്‍. തുടര്‍ന്ന് മഹര്‍ഷി രാമചരിതം പാടുകയായി. അതിലൂടെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അഹങ്കാരം തുടങ്ങിയ വികാരങ്ങളേയും സത്യം, ധര്‍മ്മം, ദയ, ശാന്തി, സ്‌നേഹം, നീതി തുടങ്ങിയ സാത്വിക ഭാവങ്ങളേയും മനുഷ്യ, വാനര, രാക്ഷസന്മാരിലൂടെ അവതരിപ്പിച്ച് സാമൂഹിക ജീവിതക്രമത്തെ വരച്ചുകാട്ടുന്നു. നമ്മളില്‍ തന്നെ കൗസല്യയും കൈകേയിയും മന്ഥരയും ശൂര്‍പ്പണഖയും സീതയുമുണ്ട്. ദശരഥനും രാമനും രാവണനും കുംഭകര്‍ണ്ണനും വിഭീഷണനും ഹനുമാനും ജാംബവാനും ഒക്കെയുണ്ട്. ഇവരിലൂടെ സംഭവിക്കുന്ന അര്‍ത്ഥത്തേയും അനര്‍ത്ഥത്തേയും മഹര്‍ഷി പരിചയപ്പെടുത്തി തരികയാണ്. അത് വ്യക്തി ജീവിതത്തിലും സംഭവിക്കും. നമ്മള്‍ രാമനോ രാവണനോ കുംഭകര്‍ണ്ണനോ വിഭീഷണനോ സീതയോ മണ്ഡോദരിയോ കൈകേയിയോ മന്ഥരയോ, ആരാണാകേണ്ടത് എന്ന് അവരവര്‍തന്നെയാണ് തീരുമാനിക്കേണ്ടത്. ഈ തത്ത്വമാണ് വാല്‍മീകി മഹര്‍ഷി നമുക്ക് പകര്‍ന്ന് നല്കുന്നത്. രത്‌നാകരനെന്ന കാട്ടാളന്‍ ആമരമീമരമാരമീമരമെന്നു ജപിച്ച് രാമരാമ എന്നായി മാറി മുക്തപുരുഷനായി എന്നതും ഇവിടെ സ്മരണീയമാണ്. ഗുരുശിഷ്യ, പിതാപുത്ര, ഭാര്യാഭര്‍തൃ, സഹോദര-സഹോദരീ ബന്ധത്തിന്റെ പവിത്രത രാമായണത്തിലൂടെ നാം തൊട്ടറിയുന്നു. അമേരിക്കപോലുള്ള പരിഷ്‌കൃത രാജ്യങ്ങള്‍ അറിയാതെപോയ ആത്മബന്ധത്തിന്റെ ആത്മഭാവമിയന്നവയാണ് രാമായണത്തിലെ ഓരോ വരികളും. പാശ്ചാത്യദര്‍ശനത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നു പോയ ഭാരതീയ മനസ്സിനെ അതില്‍ നിന്നും കരകയറ്റി സ്വത്വബോധത്തിലേയ്ക്ക് ആമഗ്നമാക്കുവാന്‍ ചെയ്യുന്ന ഏതു കര്‍മ്മങ്ങളും തികച്ചും അഭിനന്ദനീയം തന്നെയാണ്.
രാമായണപാരായണത്തിലൂടെ ജീവിതത്തെ കടന്നുകാണുവാന്‍ സാധിക്കണം. ഗ്രന്ഥം പാരായണം ചെയ്താല്‍ മാത്രം പോരാ. അര്‍ത്ഥമറിഞ്ഞ് പാരായണം ചെയ്യണം. മറ്റു കേള്‍വിക്കാരായ ശ്രോതാക്കള്‍ അതിനെ ‘ശ്രവണം’ ചെയ്യണം. അത് ആത്മസാധകനായ ഒരു ശിഷ്യന്‍ ഗുരുവാക്യം ശ്രവണം ചെയ്യുന്നതുപോലെ തന്നെയാകണം. അതായത് ശ്രവിച്ചതിനെ വീണ്ടും വീണ്ടും മനനം ചെയ്യണം. പാരായണവും പ്രാര്‍ത്ഥനയും യാഗാദികര്‍മ്മങ്ങളുമെല്ലാം ആത്മജ്ഞാനത്തിനുള്ള ഉപാധിയാകണം.

 

Tags: Ayodhya
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies