ഋഷിയല്ലാത്തവന്‍ കവിയല്ല. പണ്ടേ പ്രസിദ്ധമാണ് പൗരസ്ത്യകാവ്യമീമാംസയില്‍ ഈ ചൊല്ല്. ഇതിഹാസ രചയിതാക്കള്‍ ഋഷിമാരായതിനാലാവാം ഈ ചേല്‍ച്ചൊല്ല്. കവി ഋഷിയാവുക, ഋഷി കവിയാവുക – ഈ ഇതരേതരയോഗം അധ്യാത്മസാഹിത്യത്തിന് ഇവിടെ അവകാശപ്പെട്ടതാണ്.
ശ്രീ വാല്മീകിയും വേദവ്യാസനും രാമായണ ഭാരതങ്ങളിലൂടെ വിശ്വദര്‍ശനചക്രവാളത്തിലെ അനശ്വര നക്ഷത്രങ്ങളായി പ്രഭ പരത്തുന്നു. ഭാരതഭൂമിയുടെ യുഗസംസ്‌കൃതി വ്യക്തിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും ഈ ഇതിഹാസഗ്രന്ഥങ്ങള്‍ എക്കാലവും പകര്‍ന്നു നല്‍കിക്കൊണ്ടേയിരിക്കും. ഇവയുടെ മൂല്യവിചാരത്തിന്റെ അഭിസംക്രമണ സാധ്യത അത്രമേല്‍ വിപുലമാണ്, നിത്യനൂതനവുമാണ്.
ഋഷിയായ കവി തന്റെ രാമായണേതിഹാസ രചനയില്‍ വലുതും ചെറുതുമായ ഒരുപറ്റം മുനിമാരെയാണ് കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. ഋഷിമാര്‍, വാനരര്‍, രാക്ഷസര്‍ – ഇവരാണ് രാമായണസംഭവ പരമ്പരകളെ യഥോചിതം സമന്വയിപ്പിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
രാമായണേതിഹാസ സൃഷ്ടിയുടെ അന്തഃപുരരഹസ്യം രണ്ടു മാമുനിമാരുടെ ചോദ്യോത്തരങ്ങളാണല്ലൊ. ഗുണവാനും വീര്യവാനും ഒട്ടേറെ അനുബന്ധഗുണങ്ങളുമുള്ള പുരുഷനാരെന്ന വാല്മീകി മഹര്‍ഷിയുടെ ചോദ്യം. ഇക്ഷ്വാകുവംശപ്രഭവനായ രാമനെന്ന് നാരദമഹര്‍ഷിയുടെ നേരുത്തരം. ഇതിഹാസപ്പിറവിതന്നെ ഋഷി വചനങ്ങളില്‍ നിന്നാവുമ്പോള്‍ അവരില്‍ പലരും കഥാപാത്രങ്ങളാവുന്നത് സ്വാഭാവികം.
രാമായണത്തിലെ മഹര്‍ഷിമണ്ഡലത്തില്‍ നാം ആദ്യം പരിചയപ്പെടുന്നത് വസിഷ്ഠനേയും വിശ്വാമിത്രനേയുമാണ്. പുത്രകാമേഷ്ടിയില്‍ ഋശ്യശൃംഗനെ നാം ഇത്തിരി നേരം കാണുന്നുണ്ട്. ആരാണ് വസിഷ്ഠന്‍? ഇക്ഷ്വാകുമുതല്‍ അറുപത്തിയൊന്നു തലമുറയോളം സൂര്യവംശ രാജാക്കന്മാരുടെ പുരോഹിത സ്ഥാനം വഹിച്ച മഹാന്‍. പോരാ, സപ്തര്‍ഷികളില്‍ ഒരാളും. സന്ദിഗ്ദ്ധസന്ധികളിലൊക്കെയും സാകേതത്തിന് യന്ത്രവും തന്ത്രവും മന്ത്രവും നല്‍കിപ്പോന്ന അപാരമതി. ദുഃഖമകറ്റി മനഃശാന്തി നേടുവാന്‍ ശ്രീരാമനെ സഹായിച്ച ഉപദേശങ്ങളുടെ സമാഹാരമാണ് ജ്ഞാനവാസിഷ്ഠം. വസിഷ്ഠ മഹര്‍ഷിയും ശ്രീരാമചന്ദ്രനും തമ്മില്‍ അയോധ്യയിലെ രാജസദസ്സില്‍ നടന്ന പതിനെട്ടു ദിവസം നീണ്ടുനിന്ന സര്‍വ്വതലസ്പര്‍ശിയായ സംവാദങ്ങളാണ് യോഗവാസിഷ്ഠം. മുപ്പത്തീരായിരം ശ്ലോകങ്ങളും ആത്മതത്വപ്രതിപാദകങ്ങളാണ്. ഈ വസിഷ്ഠരാമസംവാദം സംസാരരോഗമഹൗഷധമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഈ പുരോഹിതന്‍ ഇതിഹാസത്തിലെ മുഴുനീള വേഷക്കാരന്‍ തന്നെ.
ആര്യധര്‍മ്മങ്ങള്‍ വിളംബരം ചെയ്യുന്ന ഒരു പറ്റം ആശ്രമനിവാസികളെ ആരണ്യകാണ്ഡത്തില്‍ നാം പരിചയപ്പെടുന്നു. രാമായണത്തിന്റെ വിളംബരഗാഥകള്‍ പാടുന്നത് നാടും നഗരവുമല്ല, കാടും കാട്ടാറുമാണ്. ഇതിഹാസത്തിലെ ആരണ്യസംസ്‌കൃതി പഠനവിധേയമാവണം. രാമാവതാരത്തിന്റെ പൊരുള്‍ ആദ്യമായി നമ്മളെ അറിയിക്കുന്നത് ഭരദ്വാജനാണ്. ബൃഹസ്പതിയുടെ പുത്രനും ദ്രോണാചാര്യരുടെ പിതാവുമായ ഭരദ്വാജന്‍ സപ്തര്‍ഷിമാരില്‍ ഒരാളാണ്. ഭരദ്വാജാശ്രമത്തില്‍ വനയാത്രാവേളയിലെത്തിയ സീതാരാമലക്ഷ്മണന്മാരോട് മഹര്‍ഷി ഇങ്ങനെ പറയുന്നു:
‘ഞാനറിഞ്ഞേന്‍ പരമാത്മാ
രാമന്‍ കാര്യമാനുഷനായിതു
മായയാ ഭൂതലേ ബ്രാഹ്‌മണാ പണ്ടു
സംപ്രാര്‍ത്ഥിതനാകയാല്‍
ജന്മമുണ്ടായതു
യാതൊന്നിനെന്നതും….’
ഭരദ്വാജനുമുമ്പേ പരാമര്‍ശിക്കപ്പെടേണ്ടത് വിശ്വാമിത്ര മഹര്‍ഷിയേയാണ്. അവതാര മഹിമയറിഞ്ഞിട്ട് ബ്രഹ്‌മര്‍ഷിയെ കാണുന്നത് ഭാവഭദ്രം. ഭരദ്വാജാശ്രമത്തില്‍ നിന്നും നമുക്ക് ഒരുവട്ടം അയോധ്യയിലേക്കു മടങ്ങാം.
വിശ്വാമിത്രമഹര്‍ഷി ഒരുനാള്‍ അയോധ്യയിലെത്തി. യാഗരക്ഷാര്‍ത്ഥം രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്ന് ദശരഥ മഹാരാജാവിനോട് അഭ്യര്‍ത്ഥിച്ചു. അന്യാദൃശമായ തപ:പ്രഭാവത്താല്‍ ബ്രഹ്‌മര്‍ഷിപദം നേടിയ വരിഷ്ഠമുനിയാണ് വസിഷ്ഠ വിരോധിയായ വിശ്വാമിത്രന്‍ എന്നതും ഓര്‍മ്മിക്കുക. ദശരഥന്‍ പറഞ്ഞു: ‘ഋഷേ എന്റെ രാമന് പതിനാറു വയസ്സു തികഞ്ഞിട്ടില്ല.’ ധര്‍മ്മസങ്കടത്തിലായ മഹാരാജാവിനോട് വസിഷ്ഠന്‍ ഇങ്ങനെ പറഞ്ഞു: ‘വിശ്വാമിത്രന്‍ ഭവാനോട് പുത്രനെ യാചിക്കുന്നത് പുത്രന്റെ നന്മയ്ക്കു വേണ്ടിയാണ്.’
രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രനെ പിന്തുടര്‍ന്ന് സരയൂവിന്റെ ദക്ഷിണതടത്തിലെത്തി. കഥകള്‍ പറഞ്ഞും കാര്യങ്ങളറിഞ്ഞും ചരിത്രപഥങ്ങള്‍ കണ്ടും മുത്തച്ഛനും പേരക്കുട്ടികളും പോലെയുള്ള കാല്‍നടയാത്ര. ആദ്യദിനം തന്നെ രണ്ടു വിദ്യകള്‍ കുമാരന്മാര്‍ക്ക് ഉരുവിട്ടുറപ്പിച്ചു കൊടുത്തു: ബലയും അതിബലയും. വിശപ്പും ദാഹവും ഇല്ലാതാകുന്ന ഒറ്റമൂലികളെന്ന നിലയില്‍ രാമായണ കഥാകാരന്മാര്‍ ഈ മന്ത്രങ്ങളെ പരിമിതപ്പെടുത്തി. മന്ത്രഗുണങ്ങള്‍ വാല്മീകിമഹര്‍ഷി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ‘ഉറക്കത്തില്‍ പോലും രാക്ഷസര്‍ അടുത്തെത്തില്ല. മൂന്നു ലോകങ്ങളിലും അതുല്യബലവാന്മാരാകും. എന്തിലും അന്തിമവിജയം. ദാക്ഷിണ്യം, സൗന്ദര്യം ബുദ്ധി എന്നിവ പ്രവൃദ്ധമാകും. വിശപ്പും ദാഹവും ഇല്ലാതാവുന്നതിനു പുറമേയാണിത്.’
സരയൂതീരത്ത് അന്തിയുറങ്ങിയ കുമാരന്മാരെ വിശ്വാമിത്രന്‍ വിളിച്ചുണര്‍ത്തുന്നു:
”കൗസല്യാ സുപ്രജാ രാമാ
പൂര്‍വ്വാസന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദൂല
കര്‍ത്തവ്യം ദൈവമാഹ്നിതം
ആര്‍ഷകുലങ്ങളിലെല്ലാം പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും ഭഗവനാമങ്ങള്‍ മുഴങ്ങിയിരുന്നു. കുട്ടികള്‍ അവ കേട്ടു വളരുകയായി. അങ്ങനെ വളരുമ്പോള്‍ വിശാലമാനുഷ്യകത്തിന്റെ വിശുദ്ധ പ്രതീകങ്ങളുണ്ടാവും. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പ്രഥമ പ്രരോഹങ്ങള്‍ അങ്ങനെ മുളയ്ക്കും. ‘നരശാര്‍ദൂലാ’ എന്ന വിശ്വാമിത്രന്റെ വിളി യുദ്ധകാണ്ഡം വരെ മുഴങ്ങുകയായി.
ബ്രഹ്‌മര്‍ഷി വിശ്വാമിത്രനൊത്ത് രാമലക്ഷ്മണന്മാര്‍ മിഥിലയിലെ യാഗശാലയിലെത്തി. കുമാരന്മാരെ കണ്ടിട്ട് ജനകമഹാരാജാവ് ഇങ്ങനെ അത്ഭുതപ്പെട്ടു.
‘ഇമൗ കുമാരൗ ഭദ്രം
ദേവതുല്യപരാക്രമൗ
അശ്വിനാവിവ രൂപേണ
സമുപസ്ഥിത യൗവന.
ഈ കുമാരന്മാരിരുവരും തുല്യപരാക്രമികള്‍ തന്നെ. സൗന്ദര്യത്തില്‍ അശ്വിനീ കുമാരന്മാര്‍. യൗവ്വനം വന്നുചേര്‍ന്നിരിക്കുന്ന ഇവര്‍ എന്തിന് കാല്‍നടയായി വന്നു?
വിശ്വാമിത്രന്‍: ”പുത്രൗ ദശരഥസ്യ തൗ”
ദശരഥപുത്രന്മാര്‍. അങ്ങയുടെ സുപ്രസിദ്ധമായ ധനുസ്സു കാണാന്‍ ഇവര്‍ക്ക് ഇച്ഛയുണ്ട്.
ജനകസദസ്സ്. സീതാസ്വയംവരം. ബന്ധുമിത്രാദികളുടെ സാന്നിധ്യം. ആനന്ദവേള. വധൂവരന്മാര്‍ക്ക് മംഗളം നേര്‍ന്ന് വിശ്വാമിത്രന്‍ യാത്രയാക്കി. വിശ്വാമിത്രന്‍ വടക്കോട്ട് നടന്നകന്നു. ഹിമാലയത്തിലേക്കാവാം. നാം പിന്നീട് ഇതിഹാസത്തില്‍ ഈ കഥാപാത്രത്തെ കാണുന്നതേ ഇല്ല. തന്റെ വേഷം അതി രുചിരമായി ആടിത്തീര്‍ത്ത് നിശ്ശബ്ദവേദനയോടെ അരങ്ങൊഴിയുകയാണ് ഈ മഹാനുഭാവന്‍.
ആരണ്യകാണ്ഡത്തിലേക്ക് വീണ്ടും മടങ്ങുക. ചിത്രകൂടാചലം. വാല്മീകിയുടെ ആശ്രമം. മഹര്‍ഷിയുടെ ആശ്രമ സന്ദര്‍ശനം നടത്തുകയാണ് സീതാരാമന്മാര്‍. ഇതിഹാസ രചയിതാവുതന്നെ ഇതിഹാസപാത്രമാവുന്ന രീതിശാസ്ത്രം. ശോകത്തെ ശ്ലോകമാക്കിയ മഹാകവി. ചിത്രകൂടത്തിന് തെക്കുഭാഗത്ത് മറ്റൊരു വിശുദ്ധാശ്രമം. ഋഷി ദമ്പതിമാരാണവിടെ വാസം. അത്രിമഹര്‍ഷിയും അനസൂയാദേവിയും. സപ്തര്‍ഷികളിലൊരുവനാണ് അത്രി. ദക്ഷപുത്രിയായ അനസൂയയുടെ പാതിവ്രത്യനിഷ്ഠപ്രസിദ്ധം. സീതാരാമന്മാരെ യഥാവിധി അവര്‍ സല്‍ക്കരിച്ചു.
ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരം തന്നെയെന്നുറപ്പോടെ പറയുന്നത് അത്രി മഹര്‍ഷിയാണ്.
”……….. ഭവാനഹോ
നാരായണനായതെന്നറി
ഞ്ഞേനഹം
നിന്മഹാമായ ജഗത്രയവാസിനാം
സമ്മോഹകാരിണിയായതു
നിര്‍ണ്ണയം.”
ആര്യപുത്രന്റെ കൂടെ പുരീവാസമുപേക്ഷിച്ച് സീതാദേവി വനത്തിലേക്ക് പുറപ്പെട്ടതില്‍ ആര്‍ക്കാനുമെങ്കിലും മുറുമുറുപ്പുണ്ടായിക്കാണും. അതിനെ ഭസ്മീകരിക്കാന്‍ പര്യാപ്തമാണ് അനസൂയയുടെ ഈ വാക്കുകള്‍:
നന്നു പാതിവ്രത്യമാ-
ശ്രിത്യരാഘവന്‍
തന്നോടുകൂടെ നീ,
പോന്നതുമുത്തമം.
സീതയ്ക്ക് സദാപി ശരീരകാന്തി നിലനില്‍ക്കുന്നതിന് അനുഗ്രഹം നല്‍കി ദുകൂല കുണ്ഡലാദികളും മറ്റും സമ്മാനിക്കുകയും ചെയ്തു ഋഷി പത്‌നി. (‘ഉജ്ജ്വലമുഹൂര്‍ത്തം’ എന്ന വൈലോപ്പിള്ളിക്കവിത ഈ സംഭവത്തിന്റെ സാക്ഷ്യപത്രമാണ്.)
താപസവരനായ ശരഭംഗനെയാണ് നാം പിന്നീട് മഹര്‍ഷി മണ്ഡലത്തില്‍ കാണുന്നത്. സാമീപ്യം, സാലോക്യം, സാരൂപ്യം തുടര്‍ന്ന് സായൂജ്യത്തിനായുള്ള ശരഭംഗന്റെ ദേഹത്യാഗം. നാമിപ്പോള്‍ ദണ്ഡകാരണ്യത്തിലാണ് എത്തിയിട്ടുള്ളത്.
മറ്റൊരാശ്രമം. സര്‍വ്വത്ര രമണീയം. അഗസ്ത്യശിഷ്യോത്തമനായ സുതീഷ്ണനാണവിടെ. ആതിഥ്യം സ്വീകരിച്ചുകൊണ്ട് ശ്രീരാമചന്ദ്രന്‍ ഇങ്ങനെ പറഞ്ഞു:
”താപസോത്തമ ഭവാനെന്നെ സേവിയ്ക്കമൂലം പ്രാപിക്കുമല്ലൊ മമ സായൂജ്യം ദേഹനാശേ” ഭഗവാന്റെ ഈ വാക്കുകള്‍ എല്ലാ ഭക്തര്‍ക്കും വേണ്ടിയുള്ളതത്രെ.
വാല്മീകിരാമായണത്തില്‍ അഗസ്ത്യമഹര്‍ഷിയ്ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. ആരണ്യകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും നാം ഈ മാമുനിയെ കാണുന്നുണ്ട്. ബലവാനും ബുദ്ധിമാനുമാണ് അഗസ്ത്യന്‍. വിന്ധ്യപര്‍വ്വതം – അഗം – അമര്‍ത്തിയതിനാലാണ് അഗസ്ത്യന്‍ എന്ന പേര്. തമിഴ് ഭാഷയ്ക്ക് ആദ്യമായി വ്യാകരണം നിര്‍മ്മിച്ചത് അഗസ്ത്യനാണ്. വില്ലാളികളിലും മഹര്‍ഷിമാരിലും പ്രഥമഗണനീയന്‍. ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതി ഇങ്ങനെ:
”നടക്കുമ്പോഴുമിരിക്കു-
മ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കു-
മ്പോഴുമെന്നുവേണ്ടാ
നാനാകര്‍മ്മങ്ങള്‍ അനുഷ്ഠി-
ക്കുമ്പോള്‍, സദാകാലം
മാനസേ ഭവദ്രൂപം
തോന്നേണം ദയാംബുധേ.”
അഗസ്ത്യസ്തുതി ഉടനീളം തത്വ വിചാരം തന്നെ.
യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയമന്ത്രങ്ങള്‍ സൗരോര്‍ജ്ജത്തെ ആസ്പദിച്ചുള്ള ശാസ്ത്രവിചിന്തനം തന്നെ. യുദ്ധത്തില്‍ ശ്രീരാമനെ വര്‍ദ്ധിതവീര്യനാക്കുവാനാണ് മഹര്‍ഷിയുടെ മുപ്പതോളം ഹൃദയമന്ത്രങ്ങള്‍. ഉപക്രമം ശ്രദ്ധിക്കുക.
”രാമ രാമ മഹാബാഹോ
ശൃണു ഗുഹ്യം സനാതനം
യേന സര്‍വ്വാനരീന്‍ വത്സ:
സമരേ വിജയിഷ്യസി.”
രാവണവധം കഴിഞ്ഞ് ശ്രീരാമാദികള്‍ അയോദ്ധ്യയിലേക്കു മടങ്ങുമ്പോള്‍ അഗസ്ത്യ മഹര്‍ഷിയും അനുഗമിക്കുന്നുണ്ട്.
ത്രിഭുവനങ്ങളിലോടി നടക്കുന്ന, കാലില്‍ ചിറകുള്ള സഞ്ചാരിയായ നാരദമഹര്‍ഷി ശ്രീരാമനേയും സീതാദേവിയേയും അവതരിപ്പിക്കുന്നത് രസാവഹം തന്നെ. പുല്ലിംഗ നാമങ്ങളെല്ലാം ശ്രീരാമചന്ദ്രന്. സ്ത്രീ വാചിയായ ശബ്ദങ്ങളൊക്കെയും സീതാദേവിയ്ക്കും.
”യാതൊന്നു യാതൊന്നു
പുല്ലിംഗവാചകം
വേദാന്തവേദ്യതന്‍
സര്‍വ്വവുമേവ നീ
ചേതോവിമോഹന
സ്ത്രീലിംഗ വാചകം
യാതൊന്നതൊക്കവേ
ജാനകീ ദേവിയും.”
ഭരദ്വാജന്‍ മുതല്‍ അഗസ്ത്യന്‍ വരെയുള്ള ഋഷിമാരുടെ ഉപചാരവും ഉപദേശവുമാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമനെ രാവണവധത്തിനു പ്രാപ്തനാക്കിയതെന്നു പറയാം. ആര്യധര്‍മ്മങ്ങള്‍ പറഞ്ഞു തരുന്ന മനസ്വിനിമാരും രാമായണത്തിലേറെയുണ്ട്. മഹര്‍ഷി മണ്ഡലത്തില്‍ നമുക്കവരേയും ഇരുത്തി പൂജിക്കാവുന്നതാണ്. സീതയും കൗസല്യയും സുമിത്രയും മാത്രമല്ല രാക്ഷസിയായ ശൂര്‍പ്പണഖയും അയോനിജയായ താരയും അവിടെ ഉണ്ടാവും. എന്തിനേറെ വാനരനായ ബാലിപോലും ധര്‍മ്മനീതി പ്രഭാഷകനാണ്.