1812 ഏപ്രില്‍ 25 മുതല്‍ മെയ് 8 വരെ അതിശക്തമായ സൈനിക നീക്കങ്ങളാണ് ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നടത്തിയത്. അത്തരം സൈനിക നീക്കങ്ങളും മാര്‍ച്ചും കലാപത്തെ ഉലച്ചു. കലാപ നേതാവായ രാമന്‍ നമ്പിയുടെ നേതൃത്വത്തിലുള്ള സൈന്യം 1812 ഏപ്രില്‍ 27-ന് കുറ്റ്യാടിച്ചുരത്തില്‍ വച്ച് ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. ഏഴു ബ്രിട്ടീഷുകാരായ സൈനികര്‍ ആക്രമണത്തില്‍ വധിക്കപ്പെട്ടു. തുടര്‍ന്ന് ബ്രിട്ടീഷ് സംയുക്തസൈന്യത്തിന്റെ നീക്കം കണ്ട് അവര്‍ പിന്‍വലിഞ്ഞു. തന്റെ മകനെയും കുടുംബാംഗങ്ങളെയും ബ്രിട്ടീഷുകാര്‍ പിടികൂടി ബന്ദികളാക്കിയെന്നും അവര്‍ കുടക് സൈനിക പോസ്റ്റിലാണുളളതെന്നും മനസ്സിലാക്കിയ രാമന്‍ നമ്പിയും ചുരുക്കം ചില പോരാളികളും അങ്ങോട്ട് തിരിച്ചു.അയിരവീട്ടില്‍ കോന്തപ്പന്റെ നേതൃത്വത്തില്‍ നായര്‍ പ്പടയും കുറിച്യപ്പടയും ബ്രിട്ടീഷ് സൈന്യത്തെ കുഞ്ഞോത്ത് വച്ച് ആക്രമിച്ചു. പ്രസ്തുത ആക്രമണത്തില്‍ ബ്രിട്ടീഷ് സൈന്യത്തെ സധൈര്യം നേരിട്ട് വയനാട്ടിലേക്കുള്ള പ്രവേശനം തടയാന്‍ പരമാവധി ശ്രമിച്ച അയിരവീട്ടില്‍ കോന്തപ്പന്‍ കൊലചെയ്യപ്പെട്ടു. 1812 ഏപ്രില്‍ 28നായിരുന്നു കോന്തപ്പന്‍ കൊലചെയ്യപ്പെട്ടത്.
1812 ഏപ്രില്‍ 29ന് കുടകിലേക്ക് യാത്രതിരിച്ച ബ്രിട്ടീഷ് സൈനിക വ്യൂഹത്തെ തടയുന്നതിന് പ്ലാക്ക ചന്തുവിന്റെ നേതൃത്വത്തിലുള്ള പോരാളികള്‍ ശ്രമിച്ചു. മാനന്തവാടിയില്‍ വച്ച് നടന്ന പ്രതിരോധത്തില്‍ തദ്ദേശീയരുടെ ചെറുപട ശക്തമായ ആക്രമണമായിരുന്നു നടത്തിയത്. എന്നാല്‍ പോരാട്ടത്തില്‍ പ്ലാക്ക ചന്തു ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ടു. അതോടെ അവശേഷിക്കുന്നവര്‍ ശക്തമായി ചെറുത്തു നിന്നെങ്കിലും അവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇരുപതിലധികം വരുന്ന പ്രക്ഷോഭകാരികള്‍ പൂര്‍ണമായും ആ പോരാട്ടത്തില്‍ വധിക്കപ്പെട്ടു.
1812 ഏപ്രില്‍ 30ന് കുടക് പോസ്റ്റിനു നേരെ രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ കലാപകാരികള്‍ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ശക്തമായി ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. എന്നാല്‍ കേണല്‍ ജയിംസ് വെല്‍ഷിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം അതിശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ആ യുദ്ധത്തില്‍ അവസാനം ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്റെ വെടിയേറ്റ് രാമന്‍ നമ്പി വീരമൃത്യു വരിച്ചു. അങ്ങനെ ആ കൂട്ടത്തിലെ ഏറ്റവും അക്രമകാരിയും ശക്തനുമായ പ്രക്ഷോഭകന്‍ രാമന്‍ നമ്പി 1812 ഏപ്രില്‍ 30ന് വീരമൃത്യു വരിച്ചു.
വിപ്ലവ നേതാക്കളില്‍ ബ്രിട്ടീഷുകാര്‍ ഏറ്റവും ഭയപ്പെട്ടിരുന്ന രാമന്‍ നമ്പി എങ്ങനെ മരണപ്പെട്ടു എന്ന് കേണല്‍ ജയിംസ് വെല്‍ഷ് വിവരിക്കുന്നുണ്ട്.’1812 മെയ് 1ന് രാമന്‍ നമ്പിയുടെ അറുത്തുമാറ്റിയ ശിരസ്സ് കൊണ്ടുവന്നു. ഉടന്‍തന്നെ ബാബറും കണാരമേനോനും അതു തിരിച്ചറിഞ്ഞു. ബന്ധിയായിരുന്ന അദ്ദേഹത്തിന്റെ മകനെയും ഇത് കാണിച്ചു. അവനും അത് അംഗീകരിച്ചു.’ വെടിവച്ചു കൊന്ന് തല അറുത്തെടുത്ത് മകനെക്കൊണ്ട് പോലും മരണം സ്ഥിരീകരിച്ചു എന്നുള്ളതില്‍ നിന്ന് രാമന്‍ നമ്പിയുടെ പോരാട്ടവീര്യം മനസ്സിലാക്കാവുന്നതാണ്. 1802 മുതല്‍ 1812 വരെയുള്ള ഒരു ദശാബ്ദക്കാലം ബ്രിട്ടീഷ് ശക്തിക്കെതിരെ അതിശക്തമായി പോരാടിയ ഒരു വയനാടന്‍ സിംഹം തന്നെയായിരുന്നു രാമന്‍ നമ്പി.
രാമന്‍ നമ്പിയുടെ മരണത്തെക്കുറിച്ച് ‘വഞ്ചിക്കപ്പെട്ട മരണം’ (deceived death) എന്ന തരത്തിലാണ് കേണല്‍ ജയിംസ് വെല്‍ഷ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുടകിലേക്ക് പോകുന്ന വഴിക്ക് സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ട് കഴുത്തില്‍ അമ്പേറ്റാണ് രാമന്‍ നമ്പി മരിച്ചത് എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്.തീര്‍ത്തും അവാസ്തവമായ ഒരു റിപ്പോര്‍ട്ടാണ് അതെന്ന് വ്യക്തമാണ്. കാരണം ഏറ്റവും വിശ്വസ്തരായ കുറച്ചുപേര്‍ മാത്രമാണ് അവസാനകാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. അവരാകട്ടെ ബ്രിട്ടീഷുകാരുടെ നിരന്തരമായ ആക്രമണങ്ങളെയും വെല്ലുവിളികളേയും അതിജീവിച്ച് അദ്ദേഹത്തോടൊപ്പം നിന്നവരാണ്. അവരില്‍ നിന്നും യാതൊരുവിധത്തിലുള്ള ചതിയും വഞ്ചനയും ഉണ്ടാകാന്‍ സാധ്യതയില്ല. അവശേഷിക്കുന്ന പ്രക്ഷോഭകാരികള്‍ക്കിടയില്‍ നിരാശയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം മാത്രമാണ് ഈ റിപ്പോര്‍ട്ടിന് പിന്നിലുള്ളത്. രാമന്‍ നമ്പിയുടെ മരണം 1812ലെ കലാപത്തെ അമര്‍ച്ച ചെയ്യുന്നതിന് ബ്രിട്ടീഷ് ശക്തിക്ക് വലിയ കരുത്തുപകര്‍ന്ന സംഭവമായിരുന്നു.
വെങ്കലോന്‍ കേളുവിന്റെ അന്ത്യം
രാമന്‍ നമ്പിയുടെ മരണത്തോടെ 1812ലെ ഗിരിവര്‍ഗകലാപം അവസാനിച്ചില്ല. വെങ്കലോന്‍ കേളുവിന്റെ നേതൃത്വത്തില്‍ കുറിച്യപ്പട പോരാട്ടം തുടര്‍ന്നു. അവര്‍ മാനന്തവാടിയില്‍ വെച്ച് ബ്രിട്ടീഷ് സൈനികമാര്‍ച്ചിനെ ആക്രമിച്ചു. രാമന്‍ നമ്പിയുടെ ക്രൂരമായ വധം അവരെ പ്രകോപിപ്പിക്കുകയും ശക്തമായി പോരാടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷുകാരുടെ സംയുക്ത സൈന്യത്തിനു മുമ്പില്‍ ഗിരിവര്‍ഗജനതയുടെ ചെറുസൈന്യത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 1812 മെയ് 8ന് വെങ്കലോന്‍ കേളുവിനെ ബ്രിട്ടീഷുകാര്‍ വധിച്ചു.
കലാപം അവസാനിക്കുന്നു
തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി വയനാട്ടില്‍ പലയിടത്തും പ്രക്ഷോഭങ്ങള്‍ നടന്നു. എന്നാല്‍ ബ്രിട്ടീഷ് സൈന്യം അവയെയെല്ലാം അമര്‍ച്ച ചെയ്യുകയാണുണ്ടായത്. 1812 മെയ് എട്ടാം തീയതി കലാപം അവസാനിച്ചതായി സബ്കളക്ടര്‍ ടി.എച്ച്.ബാബര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടില്‍ ‘അസ്വസ്ഥതകള്‍ അവസാനിച്ചു. സമാധാനം പുനഃസ്ഥാപിച്ചു. വയനാട്ടുകാര്‍ ക്ഷമാപൂര്‍വ്വം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി.’ (The unrest ended and peace was restored. The Wayanadan people begin to understand things patiently)എന്നു പറയുന്നു.
എങ്കിലും അമ്പത് കുറിച്യ വിപ്ലവകാരികള്‍ കീഴടങ്ങാതെ ചെറിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് പിന്നീടുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ കാണുന്നു. അവര്‍ ഗറില്ലായുദ്ധരീതിയില്‍ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കുന്നു. എന്നാല്‍ യാതൊരു വിധേനയും അവരെ പിടികൂടാനോ അടിച്ചമര്‍ത്താനോ കഴിയുന്നില്ല. അവരില്‍ മൂന്നോ നാലോ പേര്‍ മാത്രമേ പ്രശ്‌നക്കാരായുള്ളൂ എന്നും ബാബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും ബ്രിട്ടീഷുകാര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് 1820 വരെ പ്രസ്തുത കലാപങ്ങളുടെ തുടര്‍ച്ച ഉണ്ടായതായി ബ്രിട്ടീഷ് രേഖകള്‍ തന്നെ വെളിപ്പെടുത്തുന്നു.
കലാപത്തിന്റെ അനന്തരഫലങ്ങള്‍
1. കൊളോണിയലിസത്തിന്റെ പൂര്‍ണമായ ആധിപത്യം.
1812ലെ ഗിരിവര്‍ഗകലാപം അവസാനിച്ചതോടെ വയനാട്ടില്‍ കൊളോണിയലിസം സമ്പൂര്‍ണ്ണമായ ആധിപത്യം നേടി. അതിനാല്‍ 1812ലെ കലാപം ഒരു പരാജയമായിരുന്നു എന്നു പറയാം. എന്നാല്‍ പാരതന്ത്ര്യം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ഒരു ജനത നടത്തിയ ചെറുത്തുനില്‍പ്പുകള്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍പ്പോലും പരാജയപ്പെട്ടു എന്നു വിലയിരുത്തുന്നത് ശരിയല്ല. പഴശ്ശി സമരങ്ങളെ വിലയിരുത്തിക്കൊണ്ട് ഡോ.കെ.കെ.എന്‍.കുറുപ്പ് നിരീക്ഷിക്കുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. ‘വിദേശികളുടെ രാഷ്ട്രീയമായ മുന്നേറ്റത്തെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് അതിന് നഷ്ടപ്പെട്ടുവെങ്കിലും അത് പരാജയങ്ങളുടെ കഥയായിരുന്നില്ല. പ്രത്യുത വിജയത്തിലേക്കുള്ള നീണ്ട യാത്രയുടെ തുടക്കം മാത്രമായിരുന്നു.’ എങ്കിലും 1812ലെ കലാപാനന്തരം വയനാട്ടില്‍ കൊളോണിയലിസം സമ്പൂര്‍ണമായ ആധിപത്യം നേടി എന്നത് വാസ്തവമാണ്.
2.നികുതിനയങ്ങളുടെ പുനഃപരിശോധന
തോമസ് വാര്‍ഡന്‍ പഴശ്ശി സമരങ്ങളെ തുടര്‍ന്ന് അടിച്ചേല്‍പ്പിച്ച നികുതി പരിഷ്‌കരണങ്ങളും അതിക്രൂരമായ നികുതിപിരിവ് രീതികളും പുനപ്പരിശോധിക്കാന്‍ 1812 ലെ വിപ്ലവം കമ്പനി ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടത്താനും ഈ കലാപം അവരെ നിര്‍ബന്ധിപ്പിച്ചു. സൗഹാര്‍ദ്ദപരമായി മാത്രമേ തദ്ദേശീയരില്‍ ഇടപെടാവൂ എന്ന ബോധ്യം ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായി.
3.നികുതി പിരിവിലെ ക്രൂരതകള്‍ അവസാനിച്ചു
തദ്ദേശീയരുടെ നികുതി അടവിന് ലഘൂകരണം ഉണ്ടാവുകയോ കര്‍ഷകരുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനോ കലാപകാരികളെയും കുടുംബാംഗങ്ങളെയും പുനരധിവസിപ്പിക്കുന്നതിനോ കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ല. എങ്കിലും നികുതിപിരിവില്‍ നടമാടിയ ക്രൂരതകള്‍ അല്പമെങ്കിലും അവസാനിപ്പിക്കാന്‍ കലാപത്തിനു സാധിച്ചു എന്നു പറയാം. നികുതി പിരിവിലെ ക്രൂരതകള്‍ വ്യക്തമാക്കുന്ന നിരവധി പരാതികള്‍ ബ്രിട്ടീഷ് സുപ്രീം ഗവണ്‍മെന്റില്‍ വരെ എത്തിയതാണ് അത്തരമൊരു നയംമാറ്റത്തിന് ബ്രിട്ടീഷ് അധികാരികളെ പ്രേരിപ്പിച്ചത്.
4. ദേശവാഴികളെ സാമന്തരാക്കി
ചില ദേശവാഴികള്‍, ജനകീയരായ മറ്റുള്ളവര്‍ തുടങ്ങി ജനപക്ഷം നില്‍ക്കുന്നവരെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നികുതി പിരിവ് ഉദ്യോഗസ്ഥരാക്കാന്‍ കമ്പനി മേലധികാരികള്‍ തീരുമാനിച്ചതും ഈ കലാപത്തിനുശേഷമാണ്. അവരിലൂടെ തങ്ങളുടെ ആധിപത്യം കൂടുതല്‍ ശക്തമാക്കാനുള്ള അടവുനയം ആയിരുന്നു ഇത്. കലാപത്തില്‍ നിശബ്ദരായിരുന്ന ദേശവാഴികളെ തങ്ങളുടെ സാമന്തന്മാരാക്കി അവരെക്കൊണ്ട് നികുതി പിരിവ് നടത്തുന്ന സംവിധാനവും ഏര്‍പ്പെടുത്തി. അത്തരത്തില്‍ പല ദേശവാഴികളെയും തങ്ങളുടെ ഇടനിലക്കാരാക്കി മാറ്റാനും ബ്രിട്ടീഷ് മേധാവികള്‍ക്ക് സാധിച്ചു. അതുകൊണ്ടാവണം 1820 നുശേഷം കലാപങ്ങള്‍ക്ക് തുടര്‍ചലനങ്ങള്‍ ഇല്ലാതെ പോയത്.
5. വയനാടൊരു പേടിസ്വപ്നം
തദ്ദേശീയരായ പ്രക്ഷോഭകാരികള്‍ക്കും കമ്പനി സൈനികര്‍ക്കും വലിയതോതിലുള്ള ആള്‍നാശവും വസ്തുനാശവും സംഭവിച്ചിട്ടുണ്ട്. കലാപത്തില്‍ മരിച്ചവരുടെ കണക്കെടുത്താല്‍ ആയിരക്കണക്കിന് വരു മെന്നതില്‍ സംശയമില്ല. ‘എന്നോടൊപ്പം ബാംഗ്ലൂര്‍ക്ക് തിരിച്ചുപോകാന്‍ ഒരൊറ്റ സഹായി മാത്രമേ അവശേഷിച്ചിട്ടുള്ളൂ’ എന്ന് കേണല്‍ ജയിംസ് വെല്‍ഷ് തന്നെ സമ്മതിക്കുന്നുണ്ട്. ബ്രിട്ടീഷ് ഓഫീസര്‍മാരധികവും കലാപത്തില്‍ മരിക്കുകയോ മരണാസന്നരായിത്തീരുകയോ ചെയ്തു. തുടര്‍ന്ന് കലാപാനന്തരം വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ട ഈസ്റ്റിന്ത്യാകമ്പനി ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയോ ലീവെടുക്കുകയോ ഉദ്യോഗം തന്നെ വേണ്ടെന്നുവെക്കുകയോ ചെയ്തതായും പറയപ്പെടുന്നു. നാല് വയനാടന്‍ കലാപകാരികളെ അവര്‍ അത്രക്ക് ഭയപ്പെട്ടിരുന്നു എന്ന് സാരം.
6. ഭിന്നിപ്പിച്ച് കീഴ്‌പ്പെടുത്തുക
1812 വരെയുള്ള ബ്രിട്ടീഷ് വിരുദ്ധ വയനാടന്‍ കലാപങ്ങളില്‍ ഹിന്ദു അവാന്തര ജനജാതിവിഭാഗങ്ങളെല്ലാം ഒന്നിച്ചാണ് പോരാട്ടം നടത്തിയത്. ആ പോരാട്ടങ്ങളില്‍ ജാതീയമായ ഉച്ചനീചത്വങ്ങളോ അസമത്വങ്ങളോ എവിടെയും കാണാന്‍ സാധിക്കില്ല. ഒരു കുടക്കീഴില്‍ ഒന്നിച്ചാണ് മുഴുവന്‍ ജനവിഭാഗങ്ങളും അണിനിരന്നത്. പഴശ്ശിരാജാവെന്ന സവര്‍ണഫ്യൂഡല്‍ പ്രഭുവിന്റെ കീഴില്‍ അണിനിരക്കാന്‍ കുറിച്യര്‍, കുറുമര്‍, പണിയര്‍ തുടങ്ങി വനവാസി വിഭാഗങ്ങള്‍ക്കോ ചെട്ടിമാര്‍, തീയ്യര്‍ തുടങ്ങി ഇതര വിഭാഗങ്ങള്‍ക്കോ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല.
1812ല്‍ രാമന്‍ നമ്പിയെന്ന കുറുമ വനവാസി പോരാളിയുടെ കീഴില്‍ മറ്റെല്ലാ ജനവിഭാഗങ്ങളും അണിനിരന്നു. ആ ഐക്യമായിരുന്നു 1812 വരെയുള്ള കാല്‍ നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ കരുത്ത്. ആ ഐക്യത്തിന് വിളളലുണ്ടാക്കാതെ വയനാടിനെ കീഴടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അതിനെ തകര്‍ക്കാനുള്ള ശ്രമം ആരംഭിച്ചതും 1812ന് ശേഷമാണ്. ഓരോ ജനജാതി വിഭാഗങ്ങളെയും വേര്‍തിരിച്ചു കാണാനുള്ള കുതന്ത്രങ്ങള്‍ അവര്‍ നടത്തി. നായര്‍, കുറിച്യര്‍, കുറുമര്‍, ചെട്ടിമാര്‍ തുടങ്ങിയ പ്രബലവിഭാഗങ്ങളെ പ്രീണിപ്പിച്ചും മറ്റുള്ളവരെ അവഗണിച്ചും അവര്‍ മുന്നോട്ടുപോയി. ചിലര്‍ അവരുടെ കുതന്ത്രങ്ങളില്‍പ്പെട്ട് സ്വാതന്ത്ര്യവും സ്വാഭിമാനവും മണ്ണും വിദേശ ശക്തിക്കുമുമ്പില്‍ അടിയറവുവെച്ച് ആനുകൂല്യങ്ങളും പാരിതോഷികങ്ങളും സ്ഥാനമാനങ്ങളും ഏറ്റുവാങ്ങി. അങ്ങനെ 1812ലെ കലാപാനന്തരം വയനാട്ടിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിള്ളലും ഭിന്നിപ്പും ഉണ്ടാക്കുന്നതില്‍ ചെറിയതോതിലെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചു.
7. വിലയിരുത്തല്‍
1812ലെ കലാപത്തെക്കുറിച്ച് കുറിച്യ കലാപം, കുറുമ കലാപം, ഗിരിവര്‍ഗ കലാപം, ഗോത്രകലാപം, ആദിവാസി കലാപം, വയനാടന്‍ വിപ്ലവം, കാര്‍ഷിക വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കുറിച്യരും കുറുമരുമാണ് കലാപത്തിന്റെ മുന്നണിപ്പോരാളികള്‍ എന്നതിനാലാണ് കുറിച്യ കലാപം,കുറുമ കലാപം എന്നൊക്കെ വിശേഷിപ്പിക്കുന്നത്. വയനാട്ടിലെ ഗിരിവര്‍ഗജനത പൂര്‍ണമായും കലാപത്തില്‍ പങ്കാളികളായതിനാലാണ് ഗിരിവര്‍ഗകലാപം, ഗോത്രകലാപം, ആദിവാസി കലാപം തുടങ്ങിയ പേരുകളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. കൊളോണിയല്‍ ഭരണത്തിന്റെ കാര്‍ഷിക വിരുദ്ധമായ നയങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭങ്ങള്‍ എന്നതിനാല്‍ അത് കാര്‍ഷിക വിപ്ലവങ്ങളുമാണ്. വയനാട്ടില്‍ മാത്രം ഒതുങ്ങിനിന്ന സമരങ്ങള്‍ ആയതിനാല്‍ അതിനെ വയനാടന്‍ വിപ്ലവമെന്ന് വിളിക്കുന്നതും അര്‍ത്ഥപൂര്‍ണ്ണമാണ്. എങ്കിലും ഗിരിവര്‍ഗകലാപമെന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് പറയാം.
സമ്പൂര്‍ണ വയനാടന്‍ വിപ്ലവം
1812ലെ കലാപത്തെ വിലയിരുത്തുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത വയനാടന്‍ ഗിരിവര്‍ഗജനത നടത്തിയ സമ്പൂര്‍ണ വിപ്ലവം എന്നതാണ്. പഴശ്ശിസമരങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജ എന്ന യുവരാജകുമാരന്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹമാകട്ടെ ജന്മംകൊണ്ട് വയനാട്ടുകാരനായിരുന്നില്ല.കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം കോവിലകത്തെ അംഗമായിരുന്നു. അത്തരമൊരു നേതാവില്ലാതെയാണ് 1812ല്‍ ഗിരിവര്‍ഗകലാപം മുന്നോട്ടു പോയത്.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് 1812 ലെ ഗിരിവര്‍ഗ്ഗ കലാപത്തിന് നേതൃത്വം നല്‍കിയത്. ദേശാധിപന്മാരും മറ്റും അവര്‍ക്ക് രഹസ്യ പിന്തുണ നല്‍കി. രാമന്‍ നമ്പി, പ്ലാക്ക ചന്തു (പിലാക്കര ചന്തു), അയിരവീട്ടില്‍ കോന്തപ്പന്‍, വെങ്കലോന്‍ കേളു എന്നിവരാണ് കലാപത്തിന് നേതൃത്വം കൊടുത്തവര്‍. അവരെല്ലാം കര്‍ഷകരായിരുന്നു. രാമന്‍ നമ്പി കുറുമപ്പടയെ സംഘടിപ്പിച്ച് കലാപത്തിന്റെ മൊത്തത്തിലുള്ള നേതാവായി മാറി. പ്ലാക്ക ചന്തു, വെങ്കലോന്‍ കേളു എന്നിവര്‍ കുറിച്യപ്പടയുടെ നായകന്മാരായിരുന്നു. അയിരവീട്ടില്‍ കോന്തപ്പന്‍, നായര്‍പ്പടയെ സംഘടിപ്പിച്ച് കലാപത്തിന്റെ ഭാഗമായി. കൊളോണിയല്‍ ഭരണകൂടത്തിന്റെ നെറികേടിനെതിരെ അവര്‍ നടത്തിയ വയനാടന്‍ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഉജ്ജ്വലമായ ഭാഗമാണ്. ‘കൊളോണിയല്‍ ചൂഷണത്തിനെതിരെ കേരളത്തിലുണ്ടായ അപൂര്‍വം കര്‍ഷക കലാപങ്ങളിലൊന്ന് എന്നതുമാത്രമല്ല 1812 ലെ വയനാടന്‍ കലാപത്തിന്റെ പ്രാധാന്യം. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ കൊളോണിയല്‍ വിരുദ്ധ ഗിരിവര്‍ഗകലാപം കൂടിയാണിത്. ഈ കലാപം അടിച്ചമര്‍ത്തപ്പെട്ടതോടെ വയനാട്ടില്‍ കൊളോണിയലിസം അതിന്റെ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു.’
ജനകീയ പ്രക്ഷോഭം
ഗണപതിവട്ടത്തിനടുത്ത് കുറിച്യാട് കലാപം ആരംഭിക്കുമ്പോള്‍ രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കുപ്പാടി പോസ്റ്റ് ആക്രമിക്കുമ്പോള്‍ അത് നൂറോളം പേരായി. തുടര്‍ന്ന് പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ ഒത്തുചേരുമ്പോള്‍ അത് ആയിരത്തോളം പേരായി. തുടര്‍ന്നുള്ള ഒരു മാസത്തിനുള്ളില്‍ ഇരുപതിലധികം കേന്ദ്രങ്ങളിലായി നടന്ന കലാപങ്ങളില്‍ ഓരോന്നിലും നൂറുകണക്കിനാളുകള്‍ പങ്കാളികളായി. അങ്ങനെയാണ് പൊതുജനപങ്കാളിത്തമുള്ള ജനകീയപ്രക്ഷോഭമായി ഇതു മാറിയത്. ഓരോ നേതാവിനൊടൊപ്പവും നൂറുകണക്കിനാളുകളാണ് അണിനിരന്നത്.
(തുടരും)