ജൂലായ് 13 ഗുരുപൂര്‍ണ്ണിമ
ഭാരതീയ സംസ്‌കൃതിയുടെ അനന്യമായ ഒരു സവിശേഷതയാണ് ഗുരുസങ്കല്പം. ഭവ്യമായ ഏതൊരു പഠനാരംഭവും അഭ്യസനവും ഒരു ഗുരുവിന്റെ കീഴിലിരുന്ന് നിര്‍വ്വഹിക്കുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മഹിമയും അനിവാര്യതയുമാണ്. ഗുരുസാന്നിധ്യത്തിലും അനുഗ്രഹത്തിലുമല്ലാതെ അഭ്യസിക്കുന്നതൊന്നും പൂര്‍ണ്ണമാവില്ലെന്ന സങ്കല്പം നമ്മെ സംബന്ധിച്ച് ചിരപുരാതനവുമാണ്. അതുകൊണ്ട് തന്നെ അവതാരമെടുത്ത ഈശ്വരന്‍ പോലും ഗുരുവിന് കീഴ്‌പ്പെട്ടു ജീവിക്കുന്ന ജീവിതവ്യവസ്ഥ നമുക്ക് ഏതു പൂര്‍വ്വചരിത്രത്തിലും കാണാം. ശ്രീകൃഷ്ണനും ശ്രീരാമചന്ദ്രനുമെല്ലാം ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയത് നമുക്കേവര്‍ക്കും മാതൃകയാണ്.
‘ഗു’ ശബ്ദം അന്ധകാരത്തേയും ‘രു’ ശബ്ദം അതിന്റെ നിരോധനത്തേയും സൂചിപ്പിക്കുന്നുവെന്നാണ് പൂര്‍വ്വികമതം.
‘ഗു’ ശബ്ദശ്ചന്ധകാരസ്യ
‘രു’ ശബ്ദസ്തന്നിരോധക എന്ന് പ്രമാണം. ഇരുട്ടിനെ നിരോധിക്കുന്നതാണ് ഗുരു. ഇരുട്ടിനെ നിരോധിക്കാന്‍ വെളിച്ചമാണാവശ്യം. അപ്പോള്‍ ഗുരു വെളിച്ചം (പ്രകാശം) തന്നെയാണ്.
അജ്ഞാനമാകുന്ന അന്ധകാരത്തിനടിപ്പെട്ട് യഥാര്‍ത്ഥമായ കാഴ്ച നഷ്ടപ്പെടുന്നവന് ജ്ഞാനമാകുന്ന പ്രകാശത്താല്‍ ദിശാദര്‍ശനം ചെയ്യുന്നവനത്രേ ഗുരു.
ഭഗവാന്‍ വേദവ്യാസനെയാണ് ലോകഗുരുവായി കണക്കാക്കുന്നത്. മുഴുവന്‍ ലോകത്തിനും പ്രകാശമാനമായ ജീവിതപാത തന്റെ ധര്‍മ്മോപദേശങ്ങളിലൂടെ തുറന്നുകാട്ടിയ അനുപമ വ്യക്തിത്വമാണ് വേദവ്യാസന്‍. മഹാഭാരതമെന്ന ഇതിഹാസരചനയിലൂടെ പ്രപഞ്ചത്തിലെ വിവിധങ്ങളായ മനുഷ്യമനസ്സുകളേയും അവയുടെ രീതിനീതികളേയും തന്റെ കഥാപാത്രങ്ങളിലൂടെ വരച്ചുകാണിക്കുന്നതില്‍ വ്യാസന്റെ അദ്വിതീയമായ പാടവം അനിതരസാധാരണമായിരുന്നു. പ്രപഞ്ചത്തിലെ എല്ലാ മനുഷിക ഭാവങ്ങളുടേയും പ്രതീകാത്മക കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയാണ് മഹാഭാരതരചന അദ്ദേഹം നിര്‍വ്വഹിച്ചത്. ഭാരതരാഷ്ട്രത്തിലുള്ളതിന്റെയെല്ലാം പ്രതീകങ്ങള്‍ ഭാരതമെന്ന ഗ്രന്ഥത്തിലുണ്ട്. അഥവാ മഹാഭാരതത്തിലില്ലാത്തതൊന്നും ഭാരതരാഷ്ട്രത്തിലില്ല. അതുകൊണ്ടുതന്നെയാണ് വ്യാസോച്ഛിഷ്ടം ജഗത് സര്‍വ്വം എന്ന വിഖ്യാതമായ ചൊല്ലുണ്ടായതും.
പതിനെട്ടു പുരാണങ്ങളിലൂടെയും ഭാരതമെന്ന ഇതിഹാസ രചനയിലൂടെയുമെല്ലാം ആത്യന്തികമായ രണ്ടു തത്വങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ‘പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്ന മനുഷ്യജീവിതത്തിന്റെ സാര്‍ത്ഥകതയുടെ സന്ദേശമാണത്.
നാം മനുഷ്യരായി ജനിച്ചു ജീവിക്കുന്നുവെന്നവകാശപ്പെടുമ്പോള്‍, ഇതരജീവജാലങ്ങളില്‍ നിന്നും മനുഷ്യജീവിതത്തിന്റെ ശ്രേഷ്ഠമായ വ്യതിരിക്തത എന്തെന്ന് ബോധ്യപ്പെടേണ്ടതായുണ്ട്. ഇതര ജീവജാലങ്ങളെപ്പോലെ തന്നെക്കുറിച്ചുമാത്രം ചിന്തിക്കുന്ന, സാമൂഹ്യബോധവും ചിന്തയുമില്ലാത്ത മനുഷ്യജീവിതം ജന്തുസമാനമായിരിക്കും. മറിച്ച് തന്റെ ജീവിതം മറ്റുള്ളവരുടെ ജീവിതോത്ക്കര്‍ഷത്തിനും, മറ്റുള്ളവരുടെ നന്മയ്ക്കുമായി ഉപകരിക്കത്തക്കവിധം സ്വയം പരിവര്‍ത്തിപ്പിക്കുവാനുള്ള നിസ്വാര്‍ത്ഥമായ അര്‍പ്പണബോധമാണ് മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്.
”അന്യജീവനുതകിസ്സ്വജീവിതം ധന്യമാക്കുമമലേ
വിവേകികള്‍’ – എന്ന കുമാരനാശാന്റെ വരികള്‍ ഈ സത്യത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സ്വജീവിതത്തെ പരോപകാരപ്രദമായും പരപീഡന വിമുക്തമായും പരിവര്‍ത്തിപ്പിക്കുന്ന മനുഷ്യമനസ്സിന്റെ പ്രകാശമാണ് യഥാര്‍ത്ഥ ജ്ഞാനം. ഈ തത്വബോധമാണ്, ഗുരുവില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്.
എല്ലാ ജീവജാലങ്ങളുടേയും സഹജമായ പ്രകൃതി സമാനമാണ്. സദ്ഗുണങ്ങള്‍കൊണ്ടും സദ്‌വൃത്തികള്‍ കൊണ്ടും സദ്ചിന്തകൊണ്ടും ആ പ്രകൃതിയെ ഉദാത്തീകരിച്ച്, ഉയര്‍ത്തുമ്പോള്‍ അത് ‘സംസ്‌കൃതി’യായി മാറും. മറിച്ച് ദുര്‍വൃത്തിയും ഹീനചിന്തകളും നികൃഷ്ടമായ ജീവിത ശൈലിയും സഹജമായ പ്രകൃതിയെ താഴോട്ടു വീഴ്ത്തി ‘വികൃതി’യാക്കി മാറ്റും. ചുരുക്കത്തില്‍ പ്രകൃതി ഉയര്‍ന്ന് ‘സംസ്‌കൃതിയും’ നിപതിച്ച് ‘വികൃതി’ യുമായിത്തീരുമെന്ന് സാരം. ഇങ്ങനെ മനുഷ്യന്റെ സഹജമായ പ്രകൃതിയെ വീഴ്ച സംഭവിക്കാതെ സംസ്‌കൃതിയിലേക്കുയര്‍ത്താന്‍ നമ്മെ പ്രാപ്തരാക്കുന്നത് ഗുരുക്കന്മാരാണ്. ആത്മകേന്ദ്രിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ് മനഃശാസ്ത്രപരമായി മനുഷ്യന്റെ പ്രേരണ. ഏതൊരു കാര്യവും നാം സ്വീകരിക്കുന്നതും തിരസ്‌ക്കരിക്കുന്നതും ആത്മകേന്ദ്രിതമായി(Self centered) അതിനെ വിശകലനം ചെയ്തുകൊണ്ടാണ്. നാം തീരുമാനത്തിലെത്തുന്നതിന് അന്തിമ ഉരകല്ല് നാം തന്നെയാണ്. നമുക്ക് ഗുണമുള്ളത് അഭികാമ്യം. നമുക്ക് ദോഷമുള്ളത് പരിത്യക്തം. ഇത് നമ്മുടെ പരിമിത മനസ്സിന്റെ (Limited mind) പ്രകടഭാവമാണ്. യഥാര്‍ത്ഥത്തില്‍ ത്യാജ്യഗ്രാഹ്യഭാവത്തിന്റെ മര്‍മ്മമായി വര്‍ത്തിക്കേണ്ടത് സമൂഹമാണ്. അതിനാല്‍ സമൂഹത്തെയാണ് ഉരകല്ലാക്കേണ്ടത്. സമൂഹത്തിന് നന്മയുള്ളത് വ്യക്തിപരമായി ഗുണമില്ലെങ്കില്‍ പോലും സ്വീകരിക്കാനും, സമൂഹത്തിന് തിന്മയായി ഭവിക്കുന്നത് വ്യക്തിപരമായി ഗുണം നല്‍കുന്നതാണെങ്കില്‍പ്പോലും ത്യജിക്കുവാനും കഴിയുന്ന മനസ്സിലേക്ക് മനുഷ്യന്‍ ഉയരേണ്ടതുണ്ട്. ആത്മകേന്ദ്രിത (Self centered) ചിന്തകള്‍ക്കും തീരുമാനങ്ങള്‍ ക്കുമപ്പുറം അതിനെ സമാജകേന്ദ്രിത (socio centric) മായ ചിന്തകളും തീരുമാനങ്ങളുമാക്കി മാറ്റുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരാകുന്നത്. അവിടെയാണ് മനുഷ്യജീവിതത്തിന്റെ സാര്‍ത്ഥകത നമ്മില്‍ പരിപൂര്‍ണ്ണമാകുന്നത്. അപ്പോള്‍ നമ്മുടെ മനസ്സ് വിശാലമാകുന്നു. ഇങ്ങനെ പരിമിത മനസ്സിനെ വികസിത മനസ്സിലേക്ക് ഉയര്‍ത്തുമ്പോള്‍ നാം യഥാര്‍ത്ഥ മനുഷ്യരാകുന്നു. മനുഷ്യജീവിതത്തിന്റെ സാര്‍ത്ഥകത നമ്മില്‍ പ്രകടീഭവിക്കുന്നു. ഇങ്ങനെ മനുഷ്യമനസ്സിനെ വികസിതഭാവത്തിലേക്കുയര്‍ത്തി, സമാജകേന്ദ്രിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ പ്രാപ്തരാക്കുന്ന ശക്തിയാണ് യഥാര്‍ത്ഥത്തില്‍ ഗുരു.
ഭാരതം ലോകത്തിനു മുഴുവനുമായി ഈ ഗുരുവെന്ന ഭവ്യ സങ്കല്പത്തെ നല്‍കിയിട്ടുണ്ട്. ഭാരതം സ്വയമായിത്തന്നെ ജഗദ്ഗുരുസ്ഥാനം അലങ്കരിച്ചിരുന്നു. അതിനാല്‍ ഗുരുവിനെ പൂജിക്കാനും, മനസ്സിനെ ഉദാത്തീകരിക്കാനും, സര്‍വ്വസ്വവും ഗുരുവിനുമുമ്പില്‍ സമര്‍പ്പിച്ച് നിസ്വനാകാനുമുള്ള ഒരു സുദിനവും മനുഷ്യരാശിക്കായി ഭാരതം നിശ്ചയിക്കുകയുണ്ടായി. അതാണ് ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിവസം. ആഷാഢപൗര്‍ണ്ണമിയെന്നും ഗുരുപൗര്‍ണ്ണമിയെന്നും മറ്റും വിളിക്കപ്പെടുന്ന ഈ ദിനം ഓരോരുത്തരും അവരവരുടെ ഗുരുക്കന്മാരെ- ഗുരുപരമ്പരയെ സ്മരിക്കുകയും പൂജിക്കുകയും സര്‍വ്വവും ഗുരുസമക്ഷത്തില്‍ സമര്‍പ്പിക്കുകയും ചെയ്യാനുള്ള അനശ്വര മുഹൂര്‍ത്തമാണ്.
ഗുരു ഒരു വ്യക്തിയല്ല; മറിച്ച് സദ്ഗുണങ്ങളുടെ പ്രതീകമാണ്; പ്രേരണാസ്രോതസ്സാണ്. വ്യക്തിയുടെ ജീവിതത്തില്‍ ഉദാത്തമായ സങ്കല്പങ്ങളെ ഉണര്‍ത്തി സമര്‍പ്പിത ഭാവത്തോടെ, അനഹംവാദിയായി, മുന്നോട്ടു നീങ്ങാനുള്ള ദിശാദര്‍ശനം നല്‍കുന്ന ഒരു പരമശക്തിയാണത്.
രാഷ്ട്രീയ സ്വയംസേവകസംഘം അതിന്റെ ഗുരുവായി സ്വീകരിച്ചിരിക്കുന്നത് പരമപവിത്രമായ ഭഗവധ്വജത്തെയാണ്. പൂജനീയ ഡോക്ടര്‍ജിയുടെ കാലത്തുതന്നെ ഈ സന്ദേശം അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ സ്വയംസേവകര്‍ക്കു നല്‍കപ്പെട്ടു. നശ്വരനായ ഒരു മനുഷ്യന്, പരിപൂര്‍ണ്ണനാകാന്‍ സാധ്യമല്ല; അദ്ദേഹത്തിന്റെ പരിമിതികള്‍ ‘ഗുരു’ വിന്റെ ‘പൂര്‍ണ്ണ’തക്ക് ഒരു വിഘാതമാകാന്‍ പാടില്ല: ഈ കാഴ്ചപ്പാടോടെ ആദര്‍ശത്തെത്തന്നെ ഗുരുവായി സങ്കല്പിക്കുവാനും, ആദര്‍ശത്തിനു കീഴ്‌പ്പെട്ടും അതില്‍ നിന്ന് പ്രേരണയേറ്റും സ്വജീവിതത്തെ ശുദ്ധീകരിക്കാന്‍ ഓരോ സ്വയംസേവകനും പ്രാപ്തനാകണമെന്ന കാഴ്ചപ്പാടോടെയാണ് ഡോക്ടര്‍ജി പരമപവിത്രഭഗവധ്വജത്തെ നമ്മുടെ മുന്നില്‍ ഗുരുവായി അവതരിപ്പിച്ചത്. നാം കാണുന്ന നിര്‍ജ്ജീവമായ ഒരു പതാകയല്ലത്; യഥാര്‍ത്ഥത്തില്‍ ആ പതാകയല്ല, മറിച്ച് ആ പതാക പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആദര്‍ശമാണ് നമ്മുടെ ഗുരു.
ആദര്‍ശം അമൂര്‍ത്തമാണ്. അമൂര്‍ത്ത സങ്കല്പത്തെ സാക്ഷാത്ക്കരിക്കുക വളരെ പ്രയാസകരമാണ്. അരൂപനും അദൃശ്യനുമായ ഈശ്വരനെ സാക്ഷാത്ക്കരിക്കാന്‍ സ്വരൂപധ്യാനം അനിവാര്യമാണ്. അതിനാല്‍ ഈശ്വരപ്രതീകങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പക്ഷെ അതല്ല ഈശ്വരനെന്ന് ഓരോ ഉപാസകനും ഉള്‍ബോധമുണ്ട്. അതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ ബിംബാരാധനയുടെ തത്ത്വത്തെ കൃത്യമായി പറഞ്ഞുവെച്ചത്. നാം വിഗ്രഹത്തെയല്ല ആരാധിക്കുന്നത്, വിഗ്രഹത്തിലൂടെ യഥാര്‍ത്ഥ ഈശ്വരചൈതന്യത്തെയാണ് (We are not worshipping the idols, but we are worshipping through the idols) എന്ന് രാജഗോപാലാചാരിയെപ്പോലുള്ള മഹാമനീഷികള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സമാനമായി ഭഗവധ്വജമെന്ന ആദര്‍ശ പ്രതീകത്തിലൂടെ നാം നമ്മുടെ ആദര്‍ശത്തെ സ്വാംശീകരിക്കുന്നു. ഭഗവനിറം ത്യാഗത്തേയും സേവനത്തേയും സൂചിപ്പിക്കുന്നു. അരുണവര്‍ണ്ണമാര്‍ന്ന ഭഗവധ്വജത്തിലൂടെ ഈ ത്യാഗത്തെ സ്വയം ഓര്‍മ്മിക്കുകയും അതിനെ സ്വാംശീകരിക്കുകയുമാണ് ഓരോ സ്വയംസേവകനും ചെയ്യുന്നത്. ഗുരുപൂജയുടെ പുണ്യമുഹൂര്‍ത്തത്തില്‍ പ്രതിവര്‍ഷം ഈ ആദര്‍ശത്തെ ഭഗവധ്വജരൂപത്തില്‍ പൂജിക്കുകയും തന്റെ സര്‍സ്വവും ആദര്‍ശത്തിനു സമര്‍പ്പിക്കുന്നുവെന്ന മാനസിക ഭാവത്തില്‍ ഗുരുദക്ഷിണ (ആദര്‍ശത്തിനു മുമ്പില്‍ സമര്‍പ്പണം) അര്‍പ്പിക്കുകയും ചെയ്യുന്ന സ്വയംസേവകന്‍ തന്റെ ജീവിതത്തിന്റെ സാര്‍ത്ഥകതയുടെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരാനുള്ള പരിശ്രമമാണ് നടത്തുന്നത്. ഓരോ സ്വയംസേവകനും തന്റെ ജീവിതത്തിന്റെ സാര്‍ത്ഥക സന്ദേശം സമൂഹത്തില്‍ വ്യാപരിപ്പിച്ച് മുഴുവന്‍ സമാജത്തേയും ഇത്തരം സമര്‍പ്പണഭാവത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്.
സംഘത്തിന്റെ നിരന്തരവും നിശ്ശബ്ദവുമായ ഈ പ്രവര്‍ത്തന തപസ്യ ശതാബ്ദിയിലേക്കടുക്കുകയാണ്. 2025 സംഘത്തിന്റെ ശതാബ്ദിവര്‍ഷമാണ്. സ്വയംസേവകന്റെ ജീവിത സന്ദേശമാണ് സമാജത്തെ പരിവര്‍ത്തിപ്പിക്കേണ്ടത്. ഏറെ സിദ്ധാന്തങ്ങള്‍ പറയുകയല്ല സ്വജീവിതത്തെ ജ്വലിക്കുന്ന സന്ദേശമായി സമൂഹത്തില്‍ സമര്‍പ്പിക്കുകയാണ് നമ്മുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിന്റെ ഉദാത്ത മാതൃക. ഭാരതാംബയുടെ അനുഗ്രഹത്താല്‍ വളരെ വേഗത്തില്‍ ഇത് സാധിതമാകാന്‍ ഗുരു പരമ്പരയാല്‍ നാം നയിക്കപ്പെടട്ടെ.