സമാനിഡ് സാമ്രാജ്യത്തില്‍ തുര്‍ക്കി അടിമകള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടിക്കൊണ്ടിരുന്ന കാലം. അലാപ്റ്റജിന്‍ (Alaptagin) എന്ന തുര്‍ക്കി അടിമ സമാനിഡ് രാജകൊട്ടാരത്തില്‍ ദ്വാരപാലകനായിരുന്നു. ഉപജാപംകൊണ്ടും സാമര്‍ത്ഥ്യംകൊണ്ടും അലാപ്റ്റജിന്‍ ഒരു പട്ടാളത്തലവനായി. ശക്തനായിക്കഴിഞ്ഞപ്പോള്‍ മരുഭൂമി ഗോത്രങ്ങളിലെ പതിവുപോലെ സ്വന്തം രാജവംശം സ്ഥാപിക്കാന്‍ അയാള്‍ പുറപ്പെട്ടു. ആദ്യമായി അയാള്‍ കൈവച്ചത് മദ്ധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രവിശ്യയിലാണ്. അവിടെ ഭരണം നടത്തിയിരുന്ന ഹിന്ദുരാജാവിനെതിരെ അലപ്റ്റജിന്‍ തന്റെ കിരാതസൈന്യത്തെ തുറന്നുവിട്ടു. ലോകചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള പുരാതന ഹിന്ദുനഗരമായിരുന്നു ഇത്. ബാമിയാന്‍ താഴ്‌വരയ്ക്കു കാവല്‍ നില്‍ക്കുന്ന മലഞ്ചെരിവുകളിലെ പാറക്കെട്ടുകളില്‍ 125 അടി മുതല്‍ 180 അടിവരെ ഉയരമുള്ള ബുദ്ധപ്രതിമകള്‍ ശിലയില്‍ കൊത്തിവച്ചിരുന്നു. എ.ഡി 570 മുതല്‍ 618 വരെയുള്ള കാലത്ത് 8200 അടിവരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വത ഭിത്തികളില്‍ കയറിനിന്ന് ശില്പികള്‍ ഇത്തരം ശില്പങ്ങള്‍ കൊത്തണമെങ്കില്‍ അതിനു പിന്നിലുള്ള ഇച്ഛാശക്തി ഊഹിക്കാമല്ലോ. (താലിബാന്‍ കമാന്‍ഡര്‍ മുല്ലാ മൊഹമ്മദ് ഒമറിന്റെ ആജ്ഞപ്രകാരം 2001 മാര്‍ച്ചു മാസത്തില്‍ ഈ പ്രതിമകള്‍ പീരങ്കിവെടി കൊണ്ടു തകര്‍ത്തു കളഞ്ഞു. വിഗ്രഹങ്ങള്‍ തകര്‍ക്കുക എന്ന മുസ്ലീം പൊതുപരിപാടിയുടെ ഭാഗമായിരുന്നു ഈ തകര്‍ക്കല്‍).
ബാമിയാന്‍ നഗരത്തിലെ കൊള്ളയും ഹിന്ദുക്കളുടെ കൂട്ടക്കൊലയും കൊണ്ട് അലപ്റ്റജിന്‍ അതിവേഗം ഒരു ജിഹാദിയുടെ പരിവേഷം ഇസ്ലാമിക ലോകത്തു നേടി. അലപ്റ്റജിന്റെ കണ്ണുകള്‍ ഹിന്ദു ഗസ്‌നിയിലേയ്ക്കു സഞ്ചരിച്ചു. ബാമിയാനില്‍നിന്നു ഗസ്‌നിയിലേയ്ക്കുള്ള ദൂരം 248 കിലോമീറ്റര്‍ മാത്രമാണ്. മരുഭൂമിയില്‍ വളര്‍ന്ന കരുത്തരായ കാട്ടുകുതിരകളും അതേ സ്വഭാവമുള്ള മനുഷ്യരും ചേരുമ്പോള്‍ ഈ ദൂരം നിസ്സാരം.
ബാമിയാനിലെ വിജയികള്‍ക്കു ആ രാത്രി ഉത്സവമായിരുന്നു. 8500 അടി ഉയരത്തിലുള്ള നഗരത്തില്‍ ശീതക്കാറ്റ് ചൂളമടിച്ചുവീശി. അനേകം അടുക്കുകളുള്ള കമ്പിളിക്കുപ്പായങ്ങളില്‍ പൊതിഞ്ഞ് അഗ്നികുണ്ഡങ്ങള്‍ക്കുചുറ്റും അലപ്റ്റിജിന്റെ സൈന്യം ഇരുന്നു. കൊള്ളചെയ്തുകൊണ്ടുവന്ന ആടുകളെ തോലുരിച്ച് ആഴിയിലേക്കെറിയുന്നു. നെയ്യും മാംസവും കരിയുന്ന ഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ അതു പുറത്തേയ്ക്കു വലിച്ചെടുത്ത് വലിയ കഷണങ്ങളായിത്തന്നെ വിഴുങ്ങിത്തുടങ്ങും. അതിനു പുറമെ തുകല്‍ സഞ്ചികളില്‍ നിറച്ച ലഹരിയുള്ള വീഞ്ഞുകൂടി ചെല്ലുമ്പോള്‍ ആഘോഷം വലിയ അട്ടഹാസങ്ങളായി മാറുന്നു. അങ്ങനെ നൂറുകണക്കിനു അഗ്നികുണ്ഡങ്ങള്‍ക്കു ചുറ്റും അലപ്റ്റജിനിന്റെ സൈന്യം ആദ്യരാത്രി ആഘോഷിച്ചു.
അതേസമയം അലപ്റ്റജിന്‍ തന്റെ സേനാനായകരുമായി സംസാരിക്കുകയാണ്.
“ഗസ്‌നി ഇനിയൊരിക്കലും അവിശ്വാസികളുടെ കൈവശം ഇരിക്കരുത്. മിന്നല്‍ ആക്രമണമായിരിക്കണം നമ്മുടേത്. നാളെ സന്ധ്യയോടെ സൈന്യം പുറപ്പെടണം.”
ഉത്തരവു കൊടുത്തശേഷം അലപ്റ്റജിന്‍ പോയി. ബാമിയാനില്‍നിന്നു കൊള്ള ചെയ്ത സ്വര്‍ണം, രത്‌നങ്ങള്‍, വെള്ളി, അടിമപ്പെണ്‍കൊടിമാര്‍, ആണ്‍കുട്ടികള്‍, പുരുഷന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ കണക്കെടുത്ത് അതിന്റെ ധനമൂല്യം നിര്‍ണ്ണയിക്കുന്നതില്‍ മന്ത്രിയോടൊപ്പം അലപ്റ്റജിന്‍ വ്യാപൃതനായി.
അവിടെ അയാളോടൊപ്പം ഒരു യുവാവ് കൂടിയുണ്ട്. യുദ്ധവേളയില്‍ മിന്നല്‍ക്കൊടി പോലെ വാള്‍വീശുകയും ശത്രുവിന്റെ തല വാള്‍മുനയില്‍ കൊരുത്ത് ആകാശത്തിലേക്കെറിയുകയും ചെയ്യുന്ന ആ യുവാവിന്റെ പേര് സബുക്തിജിന്‍ (Sabuktigin) എന്നാണ്. അലപ്റ്റജിന്‍ അവനെ സ്വന്തം പുത്രനായും ഏറ്റവും വിശ്വസ്ത ദാസനായും സ്‌നേഹിച്ചു. എന്തിനും ഏതിനും സബുക്തിജിന്‍ യജമാനനെ നിഴല്‍പോലെ പിന്തുടര്‍ന്നു. ഈ യുവാവാണ് ഗസ്‌നി സാമ്രാജ്യം എന്നെന്നേയ്ക്കുമായി ഹിന്ദുരാജാക്കന്മാര്‍ക്കു നഷ്ടമാക്കിയത്.
കിര്‍ഗിസ്ഥാനിലെ ടര്‍ക്കിക് (Turkic) ഗോത്രത്തില്‍ ജനിച്ച ഈ യുവാവിനെ അവിടെ നടന്ന ഗോത്രയുദ്ധത്തില്‍ മറ്റൊരു ഗോത്രം തടവുകാരനാക്കി. തടവുകാരന്‍ എന്നാല്‍ അടിമച്ചന്തയില്‍ വില്പനയ്ക്കുള്ള അടിമ എന്നാണര്‍ത്ഥം. ചാച്ച്’ എന്ന സ്ഥലത്തെ അടിമച്ചന്തയില്‍ ബന്ധനസ്ഥനായ നിലയില്‍ ഈ യുവാവിനെ വില്പനയ്ക്കു വച്ചു. നല്ല സൗന്ദര്യവും കായികശേഷിയുമുള്ള യുവാക്കള്‍ക്ക് അറബി പ്രമാണിമാര്‍ എന്തുവിലയും കൊടുക്കാന്‍ തയ്യാറാകും. ഇതു മനസ്സിലാക്കിക്കൊണ്ട് വില്പനക്കാരന്‍ നുസര്‍ഹാജി വലിയ വില പറഞ്ഞതിനാല്‍ സബുക്തിജിനെ ആരും വാങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ സമാനിഡ് രാജകൊട്ടാരത്തിലെ മുഖ്യ ദ്വാരപാലകനായ അലപ്റ്റജിന്‍ സുന്ദരനായ ഈ അടിമ യുവാവിനെ കണ്ടു. തിളക്കവും മിനുപ്പുമുള്ള ശരീരം മാത്രമല്ല ബുദ്ധിയും ഇയാളില്‍ ദര്‍ശിച്ച അലപ്റ്റജിന്‍ പറഞ്ഞ വിലകൊടുത്ത് സബുക്തിജിനെ വാങ്ങി. അന്നുമുതല്‍ യജമാനന്റെ നിഴലാണ് സബുക്തിജിന്‍.
ഗസ്‌നിയിലേക്കുള്ള സൈന്യം സബുക്തിജിന്റെ നേതൃത്വത്തില്‍ തയ്യാറായി നിന്നു. മിന്നലാക്രമണത്തിന് ചെറിയൊരു സൈന്യം ആദ്യം പുറപ്പെടാനും മുഖ്യസൈന്യം അതിനെ പിന്തുടരാനും തീരുമാനമായി. 248 നാഴികദൂരം, ഒരുരാത്രി മുഴുവന്‍ സഞ്ചരിക്കേണ്ടിവരും.
പര്‍വ്വതമുകളില്‍ സന്ധ്യയ്ക്കു മുന്‍പു തന്നെ മഞ്ഞിറങ്ങിത്തുടങ്ങി. താപനില പൂജ്യത്തിനു താഴേയ്ക്കു വന്നു. മഞ്ഞിന്റെ ആവരണത്തെ തുളച്ചു താഴേക്കുവരാന്‍ പൗര്‍ണ്ണമിനിലാവ് പണിപ്പെട്ടു.
സബുക്തിജിന്‍ മുന്നില്‍നിന്ന് ആജ്ഞ കൊടുത്തു. സൈന്യം നീങ്ങിത്തുടങ്ങി. കരിങ്കല്‍ കഷണങ്ങള്‍ ചിതറിക്കിടക്കുന്ന പാതയിലൂടെ യാത്ര കഠിനമായിരുന്നു. കുതിരലാടം കല്ലില്‍ പതിക്കുമ്പോള്‍ വലിയ ശബ്ദമുണ്ടായി. അടുത്ത പ്രഭാതത്തില്‍ ഗസ്‌നിയിലെ കോട്ടക്കു സമീപമെത്തി. സബുക്തിജിന്‍ പറഞ്ഞു.
“എന്നോടൊപ്പം 10 പേര്‍ മാത്രം വരുക. കോട്ടവാതിലിനു സമീപം നമുക്ക് ഒളിച്ചുനില്ക്കാന്‍ കഴിയും. രാവിലെ പതിവുപോലെ കോട്ടവാതില്‍ തുറന്നാലുടനെ നാം കോട്ടവാതില്‍ കയ്യടക്കണം. അപ്പോഴേക്കും ബാക്കിസൈന്യം എത്തണം.
സബാഷ്”
“എന്നോടൊപ്പം വരുന്ന 10 പേരുടെയും കുതിരകളുടെ കാലുകള്‍ പരുത്തിതുണികൊണ്ടു പൊതിയുക. ശബ്ദം കേള്‍പ്പിക്കാതെ കോട്ടവാതിലില്‍ എത്താന്‍ വേണ്ടിയാണത്.”
അങ്ങനെ പുറപ്പെട്ട സൈന്യം കോട്ടവാതിലിനു സമീപമെത്തി കാത്തുനിന്നു. പ്രഭാതം കഴിഞ്ഞ് മദ്ധ്യാഹ്നമായിട്ടും കോട്ടവാതില്‍ തുറന്നില്ല. ഒടുവില്‍ കോട്ടമുകളില്‍ കോമാളിവേഷക്കാര്‍ നിരന്നു. അവര്‍ സൈന്യത്തിനുനേരെ പരിഹാസ ശരങ്ങള്‍ ചൊരിഞ്ഞു. സൈന്യം എത്തുന്നകാര്യം എങ്ങനെയോ ഹിന്ദുരാജാവ് അറിഞ്ഞിരിക്കുന്നു. അവര്‍ തല്‍ക്കാലം പിടിച്ചുനില്ക്കാനുള്ള വകയൊക്കെ കോട്ടയ്ക്കുള്ളില്‍ കരുതിയിട്ടുണ്ട്.
അപ്പോഴേക്കും അംഗരക്ഷക സൈന്യത്തോടൊപ്പം അലപ്റ്റജിനും എത്തി.
“കോട്ട പൊളിക്കും ഞാന്‍. ഓരോ അവിശ്വാസിയെയും കുന്തത്തില്‍ കോര്‍ത്തു തീക്കുമുകളില്‍ കാട്ടി പൊരിക്കും ഞാന്‍.” അലപ്റ്റജിന്‍ വിളിച്ചുപറഞ്ഞു.
മറുപടിയായി ഒരുപറ്റം അമ്പുകള്‍ പാഞ്ഞുവന്നു. അലപ്റ്റജിന്‍ പെട്ടെന്ന് സുരക്ഷിതമായി ഒഴിഞ്ഞുമാറി.
മഹാരാജാ ജയപാലദേവ ഉപരോധം ആരംഭിക്കുകയാണ്. പൂജ്യത്തിനു താഴെ തണുപ്പുവരുന്ന രാത്രിയില്‍ ആകാശവും ഭൂമിയും ഒരു ഹിമക്കട്ടപോലെ ഉറഞ്ഞു നില്ക്കുമ്പോള്‍ തുറസ്സായ സ്ഥലത്ത് എങ്ങനെ കാവല്‍ കിടക്കും? പക്ഷേ മരുഭൂമി നിവാസികള്‍ക്ക് അതു പ്രശ്‌നമല്ല. കോട്ടക്കു ചുറ്റുമുള്ള വൃക്ഷങ്ങളൊക്കെ മുറിച്ച് വലിയ തീക്കുണ്ഡങ്ങളുണ്ടാക്കി. ചുറ്റുമുള്ള ഗ്രാമങ്ങളൊക്കെ ആക്രമിച്ച് വളര്‍ത്തുമൃഗങ്ങളെ കൊള്ളചെയ്തു കൊണ്ടുവന്നു. നല്ല ലഹരിയുള്ള വീഞ്ഞ് ഇഷ്ടംപോലെ എത്തി. ഉത്സവ ദിവസങ്ങളായി ഓരോ രാത്രിയും കടന്നുപോയി. അങ്ങനെ മൂന്നുമാസം.
നാലാംമാസം കോട്ടവാതില്‍ തുറന്നു. പട്ടിണികൊണ്ട് എല്ലും തോലുമായ മനുഷ്യര്‍ മരിച്ചും മരിക്കാതെയും കിടക്കുന്നു. അഭിമാനം കാക്കാന്‍ സ്വയം വെട്ടി മരിച്ച പുരുഷന്മാര്‍. അഗ്നിപ്രവേശം ചെയ്ത സ്ത്രീകള്‍. നല്ല വിനോദം പ്രതീക്ഷിച്ച് ഓടിക്കയറിവന്ന തുര്‍ക്കി സൈന്യം നിരാശരായി. ഒടുവില്‍ ജീവന്‍ പിരിയാതെ അവശേഷിച്ച സ്ത്രീകളുടെമേല്‍ അവര്‍ അതിക്രമിച്ചുകയറി.
അങ്ങനെ എ.ഡി. 963ല്‍ ഗസ്‌നി വീണ്ടും മുസ്ലീം ആധിപത്യത്തിനു കീഴിലായി. അലപ്റ്റജിന്‍ ഗസ്‌നിയുടെ സര്‍വ്വാധികാരിയായി. പ്രതിഫലം ആഗ്രഹിക്കാതെ തന്നെ സ്‌നേഹിക്കുന്ന സബുക്തിജിന്‍ എന്ന യുവാവില്‍ തന്റെ പിന്‍ഗാമിയെ അലപ്റ്റജിന്‍ ദര്‍ശിച്ചു. അവനെ തന്റെ കുടുംബത്തിലേയ്ക്ക് എടുക്കുകതന്നെ. വൈകാതെ അലപ്റ്റജിന്‍ തന്റെ പുത്രിയെ സബുക്തിജിനു ഭാര്യയായി കൊടുത്തു. കൂടാതെ തന്റെ സൈന്യത്തില്‍ ജനറല്‍ എന്ന പദവിയിലേയ്ക്കുയര്‍ത്തി. അധികം വൈകാതെ അലപ്റ്റജിന്‍ മരിച്ചു. തുടര്‍ന്ന് സ്വാഭാവിക നീതിയനുസരിച്ച് അലപ്റ്റജിന്റെ പുത്രന്‍ അബു ഇഷാക്ക് ഗസ്‌നിയുടെ ഭരണാധികാരിയായി. ദുര്‍ബ്ബലരായ ഭരണാധികാരികളുടെ 14 വര്‍ഷങ്ങള്‍ കടന്നുപോയി. 977 ല്‍ സബുക്തിജിന്‍ ഗസ്‌നിയുടെ ഗവര്‍ണറായി ചുമതലയേറ്റു.
ബാഗ്ദാദിലെ ഖലീഫ സബുക്തിജിന്റെ ഗവര്‍ണര്‍ പദവി അംഗീകരിച്ച് ആശീര്‍വദിച്ചു. അതുപോലെ ഇറാനിലെ സമാനിഡ് രാജവംശത്തിന്റെ സാമന്തനാണു താനെന്നും സ്വതന്ത്ര ഭരണാധികാരിയല്ലെന്നും സൂചിപ്പിക്കാന്‍ സമാനിഡ് ഭരണാധികാരി നൂഹ് 2-ാമന് സബുക്തിജിന്‍ സമ്മാനങ്ങള്‍ കൊടുത്തയച്ചു. ഗസ്‌നിയില്‍ തന്റെ ഗവര്‍ണറായി സബുക്തിജിനെ അംഗീകരിച്ചിരിക്കുന്നുവെന്ന് നൂഹ് സന്ദേശമയച്ചു. അങ്ങനെ തന്ത്രശാലിയായ സബുക്തിജിന്‍ ഇറാന്‍ മുതല്‍ ഇറാക്കുവരെ പരന്നുകിടക്കുന്ന ഇസ്ലാമിക ലോകത്തിന്റെ മുഴുവന്‍ പിന്‍തുണയും ഉറപ്പിച്ചു. കൂടാതെ അലപ്റ്റിജിന്‍ രൂപം കൊടുത്ത വമ്പിച്ച തുര്‍ക്കി കൂലിപ്പട ഇനി തനിക്കുള്ളതാണ്. ഇസ്ലാമിക വേദാന്തംകൊണ്ടുമാത്രം കോര്‍ത്തിണക്കപ്പെട്ട ആ വമ്പിച്ച സൈന്യം താന്‍ ആഗ്രഹിക്കുന്നതൊക്കെ തനിക്കു നേടിത്തരും.
ചരിത്രത്തില്‍ ഈ തിരുത്തിക്കുറിക്കലുകള്‍ നടക്കുന്ന കാലത്ത് ശീജയപാലദേവ ആണ് ഹിന്ദുഷാഹി മഹാരാജാവ്. ഉദ്ഭണ്ഡപുരയിലെ തന്റെ രാജധാനിയിലിരുന്ന് ചാരന്മാര്‍കൊണ്ടുവന്ന വര്‍ത്തമാനം അദ്ദേഹം കേട്ടു.
“മലിനജലം ഒരു മഹാസാഗരമായാല്‍ എങ്ങനെയാണോ അതാണു തുര്‍ക്കിസൈന്യം. എണ്ണിയാലൊടുങ്ങാത്തത്ര അതങ്ങനെ വ്യാപിച്ചുകിടക്കുന്നു. തുര്‍ക്കി സൈന്യാധിപന്‍ സബുക്തിജിന്‍ ഒന്നു വിരല്‍ ഞൊടിച്ചാല്‍ ആ കാട്ടാളസൈന്യം ഒന്നാകെ ഇളകി പുറപ്പെടും. ഗാന്ധാരത്തിന്റെ കുറെ ഭാഗങ്ങള്‍ പിടിച്ചുകൊണ്ട് നമ്മുടെ അതിരിലെത്തി നില്ക്കുകയാണവന്‍. എന്തെങ്കിലും ഉടന്‍ ചെയ്യണം തിരുമനസ്സേ.”
രാജാ ജയപാലദേവ ചിന്താധീനനായി. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല, രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള യുദ്ധമാണു വരാന്‍ പോകുന്നത്. ജിഹാദിന്റെ പേരില്‍ യുദ്ധം ചെയ്യുമ്പോള്‍ ഖലീഫയും സമാനിഡ് രാജവംശവും അവന്റെ പിന്നില്‍ അണിനിരക്കും. താന്‍ തോറ്റാല്‍ ആ പെരുംപട ഹിന്ദുസംസ്‌കാരത്തെ തുടച്ചുമാറ്റിക്കൊണ്ട് പഞ്ചാബിലേക്കിറങ്ങും. പിന്നെ ഹിന്ദുസ്ഥാനിലൊട്ടാകെ കാട്ടുതീപോലെ പടരും.
സംഭവിക്കാന്‍ പോകുന്നതു വിജയമാണെങ്കിലും തന്റെ ആത്മബലിയാണെങ്കിലും പോരാടാതെ വയ്യ. ജയപാലദേവ സൈന്യാധിപന്മാരെ വിളിച്ചു. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ നാം ഏറെ വൈകിപ്പോയെന്നിരിക്കും തിരുമനസ്സേ. ഓരോ യുദ്ധത്തിലും കൊള്ളമുതല്‍ പെരുക്കികൊണ്ട് കൂടുതല്‍ കൂലിപ്പടയെ നിയോഗിക്കുകയാണവന്‍. പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്കവന്‍ വളരുകയാണ്.”
സബുക്തിജിന്‍ ചെറുപ്പമാണ്. അതുകൊണ്ടുതന്നെ ശൗര്യം കൂടും. ഹിന്ദുസ്ഥാനെ മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കാനുള്ള പുറപ്പാട് എപ്പോള്‍ വേണമെങ്കിലും അവന്റെ ഭാഗത്തുനിന്നുണ്ടായേക്കാം.”
സൈന്യാധിപന്മാര്‍ അങ്ങനെ അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ശരിയാണെന്ന് ജയപാലദേവനറിയാം. ഒടുവില്‍ അദ്ദേഹം പറഞ്ഞു.
“കാബൂളില്‍ വച്ചായിരിക്കും അവനുമായി ഏറ്റുമുട്ടേണ്ടിവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ നില്ക്കുന്ന നഗരങ്ങളിലൊന്നാണത്. ഹിന്ദുക്കുഷ് പര്‍വ്വതനിരകളുടെ ഇടയിലൂടെ സൈന്യത്തെ നയിച്ചുവേണം പടക്കളത്തിലെത്താന്‍. മൈതാനയുദ്ധം ശീലിച്ചിട്ടുള്ള നമ്മുടെ സൈന്യത്തിന് വരണ്ട മലഞ്ചെരിവുകളില്‍ പിടിച്ചു നിന്നുള്ള യുദ്ധം എളുപ്പമാകില്ല. കല്‍ക്കരി അടുപ്പിലെ ചൂടാണ് പകലിന്. രാത്രിയില്‍ സൂചി കുത്തിക്കയറുംപോലെ തണുക്കും. തുര്‍ക്കിസൈന്യം മരുഭൂമിയില്‍ ജനിച്ചവരാണ്. അവര്‍ക്കിതൊക്കെ പരിചിതം. അത്രയും താങ്ങാന്‍ നമ്മുടെ സൈന്യത്തിനു കഴിയുമോ?”
ഇത്രയും പറഞ്ഞ് രാജാവ് ചുറ്റും നോക്കി. സൈന്യാധിപന്മാര്‍ തലകുനിച്ചു.
“പക്ഷേ യുദ്ധം ചെയ്തില്ലെങ്കില്‍ പഞ്ചാബു മുതല്‍ ബംഗാള്‍ വരെയും കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും പരന്നുകിടക്കുന്ന നമ്മുടെ ഹിന്ദുസ്ഥാനം ഇനിയില്ല എന്നുകരുതേണ്ടിവരും. അറേബ്യയുടെ തുടര്‍ച്ചയായി കിടക്കുന്ന വലിയൊരു ഇസ്ലാമിക ലോകമായി അതു മാറും. അതുകൊണ്ടു ഫലമെന്തായാലും ശരി നമുക്കു യുദ്ധം ചെയ്യാം.”
ജയപാലദേവ പറഞ്ഞു. തീര്‍ച്ചയായും യുദ്ധം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്ന സേനാധിപന്മാര്‍ക്കു സമാധാനമായി.
“നമുക്ക് ഒരുലക്ഷം സൈനികരെ പടക്കളത്തിലിറക്കാം. ആനപ്പടയും കുതിരപ്പടയും പുറമേ…. വിജയം നമുക്കാണു തിരുമനസ്സേ..” മുഖ്യസൈന്യാധിപന്‍ പറഞ്ഞു.
“പരുക്കന്‍ ഭൂമിയിലൂടെ നാനൂറു നാഴികയാണ് സഞ്ചരിക്കേണ്ടത്. സൈന്യത്തെ അതിനു പ്രാപ്തമാക്കുക.” ഇത്രയും പറഞ്ഞ് ജയപാലദേവ എഴുന്നേറ്റു. കര്‍മ്മനിരതരായ സേനാധിപന്മാര്‍ നാലുപാടും പാഞ്ഞു.
കുതിരലായങ്ങളില്‍ കരുവാന്മാര്‍ വിളക്കുകൊളുത്തിപ്പിടിച്ചുകൊണ്ട് രാത്രിയിലും തിരഞ്ഞു നടന്നു. കുതിരകളുടെ ഇളകിയിട്ടുള്ള ലാടങ്ങള്‍ ഉറപ്പിക്കണം. വണ്ടിച്ചക്രങ്ങളുടെ ഇരുമ്പുപട്ടകള്‍ ആണി കയറ്റി ദൃഢപ്പെടുത്തണം. ആനകളുടെ കൊമ്പില്‍ ഇരുമ്പുമുനകള്‍ പിടിപ്പിക്കണം. കാലുകള്‍ ഇരുമ്പുപട്ടകൊണ്ടു പൊതിയണം. കുന്തമുനകള്‍ മിനുക്കി തുരുമ്പുമാറ്റണം. വാളുകള്‍ രാകി മൂര്‍ച്ച കൂട്ടണം. അമ്പും വില്ലും പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കണം. പടപ്പാളയങ്ങള്‍ രാപകല്‍ പ്രവര്‍ത്തന സജ്ജമായി. രക്തം മരവിപ്പിക്കുന്ന തണുപ്പുമായി ഹിന്ദുക്കുഷ് പര്‍വ്വതങ്ങളില്‍ നിന്നു രാക്കാറ്റു വീശിക്കൊണ്ടിരുന്നു. പക്ഷേ രാജാ ജയപാലദേവയും സൈന്യവും ഉറങ്ങാതെ പാഞ്ഞുനടന്നു.
സബുക്തിജിന്റെ പടപ്പാളയത്തിലും നിദ്രാവിഹീനങ്ങളായിരുന്നു രാത്രികള്‍. കാളത്തോല്‍ തുന്നിച്ചേര്‍ത്ത് തയ്യാറാക്കിയ വിശാലമായ ഒരു ഭൂപടം തറയില്‍ വിരിച്ച് അതില്‍ അടയാളപ്പെടുത്തിയിട്ടുള്ള പര്‍വ്വതങ്ങള്‍ ചൂരല്‍കൊണ്ടു ചൂണ്ടിക്കാട്ടി സബുക്തിജിന്‍ പറഞ്ഞു.
“ഈ ഓരോ പര്‍വ്വത മുനയിലും കയറി നമ്മുടെ അഞ്ചുപേരടങ്ങുന്ന സംഘം ഹിന്ദുസൈന്യത്തിന്റെ വരവുനോക്കി കാത്തിരിക്കണം. അവര്‍ എത്രയോ ദൂരെ എത്തുമ്പോള്‍തന്നെ പക്ഷികളുടെ സ്വരത്തില്‍ വിവരം കൈമാറണം. ഇതു സാധാരണ യുദ്ധമല്ല, ജിഹാദാണ്. ബാഗ്ദാദിലെ ഖലീഫയ്ക്കും ഇറാനിലെ സമാനിഡ് ചക്രവര്‍ത്തിക്കും നിങ്ങളെ അറിയാം. ജിഹാദില്‍ മരണപ്പെട്ടാല്‍ സ്വര്‍ഗ്ഗത്തിലായിരിക്കും നിങ്ങളുടെ പിന്നീടുള്ള ജീവിതം. പനിനീര്‍ പൂക്കളുടെ സുഗന്ധമുള്ള സുന്ദരിമാര്‍ നിങ്ങളോടൊപ്പം ജീവിക്കാന്‍ അവിടെ കാത്തുനില്പുണ്ടാകും. അതുകൊണ്ട് ഈ ഭൂമിയിലെ ഏതു കഷ്ടപ്പാടും ക്ഷമയോടെ സഹിക്കുക. ഒരു ജിഹാദിയാകുക.” സബുക്തിജിന്‍ പറഞ്ഞു. ഉച്ചത്തില്‍ തക്ബീര്‍ വിളിച്ച് സൈന്യം പ്രതികരിച്ചു.
(തുടരും)