കോണ്‍ഗ്രസിന്റെ അമ്പത് പിന്നിട്ട യുവനേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതോടെയാണ്. 1938 -ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്ന കമ്പനിയുടെ 1600 കോടിയിലധികം മൂല്യം വരുന്ന ആസ്തികള്‍ രാഹുലും അമ്മ സോണിയയും ഉടമകളായിട്ടുള്ള യംഗ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കിയതിന്റെ രഹസ്യങ്ങളാണ് ഇ.ഡിക്ക് അറിയേണ്ടിയിരുന്നത്.
മൂന്ന് ദിവസങ്ങളിലായി ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും ഇ.ഡിക്ക് ആ രഹസ്യങ്ങള്‍ കൈമാറാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.
2011 ലാണ് യംഗ് ഇന്ത്യന്‍ അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ സ്വത്തുക്കള്‍ വളഞ്ഞ വഴിയിലൂടെ സോണിയയും കുടുംബവും സ്വന്തമാക്കിയത്. സോണിയക്കും രാഹുലിനും കൂടി യംഗ് ഇന്ത്യന്റെ 76 ശതമാനം ഓഹരിയുണ്ട്. ബാക്കി 24 ശതമാനം ഓഹരികളില്‍ അധികവും അന്നത്തെ കോണ്‍ഗ്രസ് ട്രഷററായിരുന്ന മോത്തിലാല്‍ വോറയുടേയും മറ്റൊരു നേതാവായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെയും പേരിലാണ്. മാധ്യമ പ്രവര്‍ത്തകനായ സുമന്‍ ദുബെയുടേയും സാം പിത്രോഡയുടേയും പേരിലാണ് അവശേഷിക്കുന്ന ഓഹരികള്‍.
1938ല്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നവരുള്‍പ്പെടെ അയ്യായിരം പേരായിരുന്നു ആദ്യ ഓഹരി ഉടമകള്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രവും കമ്പനി ആരംഭിച്ചു. ആഴ്ചയിലൊരിക്കലാണ് നാഷണല്‍ ഹെറാള്‍ഡ് വായനക്കാരുടെ കൈയിലെത്തിയിരുന്നത്. ഇതിനു പുറമേ ഹിന്ദിയില്‍ നവജീവന്‍, ഉറുദുവില്‍ ക്വാമി ആവാസ് എന്ന രണ്ട് പ്രസിദ്ധീകരണങ്ങളും കമ്പനി ആരംഭിക്കുകയുണ്ടായി.
നഷ്ടം പെരുകിയതിനെ തുടര്‍ന്ന് 2008 ല്‍ പ്രസിദ്ധീകരണങ്ങള്‍ അച്ചടി നിര്‍ത്തി. 2010ല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. അയ്യായിരം ഓഹരി ഉടമകളുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനിയില്‍ 2010 ല്‍ ഓഹരിയുടമകളുടെ എണ്ണം 1057 ആയി കുറഞ്ഞു. നഷ്ടം 90 കോടിരൂപയിലേറെ.
ഈ സമയത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുല്‍ എന്നിവരുടെ പേരില്‍ 76 ശതമാനം ഓഹരി പങ്കാളിത്തവുമായി യംഗ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത്.
അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ 90 കോടിയുടെ കടബാധ്യത യംഗ് ഇന്ത്യന്‍ ലിമിറ്റഡ് തീര്‍ക്കു മെന്നും പ്രസിദ്ധീകരണങ്ങള്‍ പുനരാരംഭിക്കുമെന്നും ആയിരുന്നു തീരുമാനം. ഇതിനു പകരമായി രാജ്യത്തിന്റെ പലഭാഗത്തുമായുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ സ്ഥാവര സ്വത്തുക്കള്‍ യംഗ് ഇന്ത്യന് കൈമാറും.
സ്വാതന്ത്ര്യ സമര സേനാനികള്‍ ഉള്‍പ്പെടെ അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരിയുടമകള്‍ പോലും അറിയാതെയായിരുന്നു ഈ സ്വത്ത് കൈമാറ്റവും ഉടമ്പടിയും. ദല്‍ഹി, ഭോപ്പാല്‍, മുംബൈ,ഇന്‍ഡോര്‍, പഞ്ച്കുള എന്നിവിടങ്ങളിലായുള്ള ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ 1600 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കളാണ് യംഗ് ഇന്ത്യന്‍ ലിമിറ്റഡ് ചുളുവില്‍ സ്വന്തമാക്കിയത്.
90 കോടിയുടെ കടബാധ്യത തീര്‍ക്കുമെന്ന് ഏറ്റിരുന്നെങ്കിലും പണം ലഭിക്കാനുള്ളവര്‍ക്കാര്‍ക്കും അത് കിട്ടിയില്ല. പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നല്‌കേണ്ട ശമ്പളക്കുടിശ്ശികയും മറ്റ് അലവന്‍സുകളും പോലും നല്കിയില്ല. അമ്പത് ലക്ഷം രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ കൈമാറിയിട്ടുള്ളതെന്നാണ് വ്യക്തമായിട്ടുള്ളത്. നാഷണല്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍ പതിപ്പ് ആരംഭിക്കാനായിരുന്നു ഇത്.
മോത്തിലാല്‍ വോറയും ഓസ്‌കര്‍ ഫെര്‍ണാണ്ടസും അന്തരിച്ചതോടെ യംഗ് ഇന്ത്യന്‍ ലിമിറ്റഡും ആസ്തികളും പൂര്‍ണമായും സോണിയയുടേയും രാഹുലിന്റെയും നിയന്ത്രണത്തിലായി.
2010 ല്‍ തന്നെ അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ സ്വത്തുക്കള്‍ യംഗ് ഇന്ത്യന്‍ ലിമിറ്റഡിന് കൈമാറിയതില്‍ ഓഹരിയുടമകളായിരുന്ന ശാന്തിഭൂഷണും ജസ്റ്റിസ് മാര്‍ക്കണ്‌ഡേയ കട്ജുവും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ ഇവരുടെ എതിര്‍പ്പ് ശക്തമാകുന്നതിന് മുന്‍പ് തന്നെ ഓഹരി കൈമാറ്റം പൂര്‍ത്തിയായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സൃഷ്ടിച്ച സ്ഥാപനത്തെയും സ്വത്തുക്കളെയും പത്രത്തെയും സോണിയയും രാഹുലും കുടുംബസ്വത്താക്കി മാറ്റിയ തട്ടിപ്പാണ് അരങ്ങേറിയതെന്ന് പകല്‍ പോലെ വ്യക്തം.
ആയിരത്തിലേറെ വരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ഉടമകള്‍ വഞ്ചിക്കപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡിലെ നൂറ് കണക്കിന് ജീവനക്കാരും അനന്തരാവകാശികളും വഞ്ചിക്കപ്പെട്ടു. ബാധ്യതകള്‍ തീര്‍ക്കാനായി 90.25 കോടി കൈമാറിയെന്ന് പറയുന്നത് കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രം മാത്രമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുള്ളത്.
ബിജെപി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് നിയമ നടപടികള്‍ക്ക് തുടക്കമായത്. 2014 വരെ അധികാരത്തിന്റെ ബലത്തില്‍ അന്വേഷണവും നടപടികളും തടഞ്ഞുനിര്‍ത്തുന്നതില്‍ സോണിയകുടുംബം വിജയിച്ചു.
2014 മുതല്‍ നിയമം അതിന്റെ വഴിക്ക് പോകാനാരംഭിച്ചതോടെ സോണിയയും രാഹുലും ചോദ്യങ്ങളെ നേരിടേണ്ടി വന്നു.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് അടിസ്ഥാനമെന്ന് ആരോപിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ സോണിയയും രാഹുലും നല്കിയ ഹര്‍ജി തള്ളുകയാണുണ്ടായത്. കേസിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കരുതാനാവില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി അവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുക എന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവാദിത്തമാണ്. ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുക എന്നതാണ് രാഹുലും കോണ്‍ഗ്രസ് നേതൃത്വവും ചെയ്യേണ്ടത്. പ്രത്യേകിച്ചും കോടതി തന്നെ കേസ് അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍.
അന്വേഷണവുമായി സഹകരിക്കുന്നതിന് പകരം രാജ്യ തലസ്ഥാനത്തും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും അണികളെ നിരത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം. യഥാര്‍ത്ഥത്തില്‍ പിടിക്കപ്പെടുമോയെന്ന ഭയം ഉള്ളിലുള്ളതുകൊണ്ടാണ് ഇരവാദം ഉയര്‍ത്തി ബഹളമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സുതാര്യമായി അന്വേഷണത്തോട് സഹകരിക്കുക മാത്രമാണ് രാഹുലിനും സോണിയക്കും മുന്നിലുള്ള മാര്‍ഗം.
രാജ്യത്തെ നിയമവ്യവസ്ഥയും കോടതിയും അന്വേഷണ സംവിധാനങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നെഹ്‌റുകുടുംബത്തിന്റെ നിലപാട് സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി എത്രകാലം ചുമക്കുമെന്ന് കണ്ടറിയണം.
അസുഖമാണെന്ന കാര്യം ചൂണ്ടിക്കാട്ടി ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് സോണിയ സമയം നീട്ടി വാങ്ങിയിട്ടുണ്ട്. രാഹുലാകട്ടെ തനിക്ക് ഈ ഇടപാടിനെക്കുറിച്ച് ഒന്നുമറിയില്ല, എല്ലാം ചെയ്തത് മോത്തിലാല്‍ വോറയാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
എല്ലാം ചെയ്തത് സോണിയ കുടുംബത്തിന് വേണ്ടിയാണെന്നും തന്റെ അച്ഛനെ അപമാനിക്കുകയാണ് രാഹുലും കോണ്‍ഗ്രസുമെന്നും വോറയുടെ മകന്‍ പറയുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ അരിവെപ്പുകാരും അടിച്ചുതളിക്കാരുമാണെന്ന ധാരണയാണ് നെഹ്‌റുവിന്റെ പിന്‍ഗാമികള്‍ക്കുമുള്ളത്.