ആയിരക്കണക്കിന് വര്‍ഷത്തെ ജ്ഞാനപരമ്പര്യമുളള നാടാണല്ലോ ഭാരതം. തനത് ദേശീയതയും ദേശീയബോധവും സംഭാവന ചെയ്തുകൊണ്ടുള്ള ചിന്തകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ്, നമ്മുടെ വേദ-പുരാണ ചരിത്രദാര്‍ശനികരും നവോത്ഥാന നായകരും മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതം, നാടിന്റെ പൈതൃക-പാരമ്പര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയോ, അന്യാധീനപ്പെടുത്തുകയോ, ക്ഷയിപ്പിക്കുകയോ ആണ് ചെയ്തത്. ശ്രീ അരവിന്ദന്റെ അഭിപ്രായത്തില്‍, നമ്മുടെ നാടിന്റെ ജ്ഞാനപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം ബ്രിട്ടീഷുകാരനെ അനുകരിക്കുന്നതിലായിരുന്നു മത്സരം.
ആംഗലേയ സാഹിത്യഭാഷകളിലുള്ള തത്ത്വങ്ങളും, സങ്കല്പങ്ങളും, സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യത്തിലും, വിദ്യാഭ്യാസമേഖലകളിലും ധാരാളം കടന്നുകൂടിയിട്ടുണ്ട്. അവയില്‍ മിക്കവയും, പാശ്ചാത്യ ചിന്താധാരകളില്‍ സ്വീകരിക്കുന്ന അര്‍ത്ഥതലങ്ങളിലല്ല നാം സമര്‍ത്ഥിച്ചിരിക്കുന്നതെന്ന് കാണാം. ഉദാഹരണത്തിന്, നാഷണലിസം എന്ന വാക്കിനും സങ്കല്പത്തിനും വൈദേശിക ചിന്തക്ക് കടകവിരുദ്ധവും, വളരെയധികം അര്‍ത്ഥവ്യാപ്തിയും, സങ്കല്പമഹിമയുമാണ് നമുക്കുള്ളത്. നാഷണലിസം എന്ന വാക്കിന് വിദേശികള്‍ക്ക്, ഉപരിപ്ലവമായ നിര്‍വ്വചനമേ ഉള്ളൂ. വെറും രാഷ്ട്ര- ഭൗമ-ഗോത്ര-ഭാഷ ഘടകങ്ങള്‍ക്കധിഷ്ഠിതമാണ് അത്. എന്നാല്‍ ഭാരതത്തിന് ദേശീയത (നാഷണലിസത്തിന് പകരം നാം ഉപയോഗിക്കുന്ന വാക്ക്) സാംസ്‌കാരിക ദേശീയതയാണ്. അത് പരമ്പരാഗതമായി നിലനില്‍ക്കുന്ന വികാരമാണ്. വ്യക്തികള്‍, സ്വമേധയാ ജീവിതാനുഭൂതിയില്‍ കൂടി സ്വരൂപിച്ചെടുക്കുന്നതാണ്. പാശ്ചാത്യ തത്ത്വചിന്തപോലെ, ഒരിക്കലും ആരാലും നിയമവിധേയമാക്കുന്നതോ, അടിച്ചേല്‍പ്പിക്കുന്നതോ അല്ല. അതിനാല്‍ ജീവിതം മുഴുവനും സ്വന്തം രാജ്യത്തിന്റെ മുമ്പില്‍ സമര്‍പ്പിതമാണ്. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വികലമായ പാശ്ചാത്യ വിദ്യാഭ്യാസരീതിയ്ക്ക് അടിമപ്പെട്ട നമ്മുടെ ജനത, നാടിന്റെ ഭവ്യമായ തത്ത്വങ്ങളെ വേണ്ടരീതിയില്‍ മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളുവാനോ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, വിമര്‍ശനബുദ്ധ്യാ, വിലയിരുത്തുവാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.
സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ഏറെക്കുറെ സമകാലീനരായിരുന്നു. സ്വാമിജി, ശ്രീ അരവിന്ദന്റെ മാനസഗുരുവായിരുന്നെങ്കില്‍, ഭഗിനി നിവേദിത പ്രത്യക്ഷഗുരുവായി ഭവിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും ഒരേ ദിശയില്‍ ചിന്തിക്കുകയും രാഷ്ട്രത്തിന്റെ ആത്മസത്തയെ സാമാന്യജനങ്ങളുടെ ബോധതലത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തവരാണ്. നാടിന്റെ നഷ്ടപ്രതാപങ്ങളെ തിരിച്ചുപിടിക്കാതെയുള്ള സ്വാതന്ത്ര്യാഭിവാഞ്ച തികച്ചും വിഡ്ഢിത്തമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
മഹര്‍ഷി അരവിന്ദന്റെ ‘ദേശീയത’ എന്ന ആശയം തുടങ്ങുന്നത് ‘ഭാരതമാതാവ്’ എന്ന സങ്കല്പത്തില്‍ നിന്നാണ്. അദ്ദേഹത്തിന് ‘ഭവാനി’ സങ്കല്പം അനന്തമായ ഊര്‍ജ്ജമാണ്. ഭാരതമെന്ന ഭൂപ്രദേശം, അവിടുത്തെ ഏതൊരാളുടെയും കാഴ്ചപ്പാടിലും പ്രവര്‍ത്തനത്തിലും നിര്‍ലോപമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഊര്‍ജ്ജധാരയാണ്. ഓരോ ഭാവങ്ങളിലും സന്ദര്‍ഭങ്ങളിലുമായി ‘ഭവാനി’യുടെ വിവിധ ഭാവങ്ങളെ ശ്രീ അരവിന്ദന്‍ വരച്ചു കാട്ടുന്നുണ്ട്. – സ്‌നേഹമയി, ജ്ഞാനമയി, ത്യാഗമയി, ദയാമയി തുടങ്ങിയ വിവിധ ഭാവങ്ങള്‍ ഓരോ ഭാരതീയനും പ്രചോദിതമാണ്. നമ്മുടെ ദര്‍ശനങ്ങളില്‍ മാതാവ് – സ്‌നേഹം, ജ്ഞാനം, ത്യാഗം, ദയ, സേവനം തുടങ്ങിയ പലതരം ഗുണങ്ങളുടെ മൂര്‍ത്തീഭാവമാണ്. അതിനാല്‍ ഏതൊരു ഭാരതീയനും ‘അവള്‍’ അമ്മയാണ് – സ്വന്തം മാതാവിന്റെ പ്രതിരൂപമാണ്. – എല്ലാം തരുന്നവളാണ്. അസ്വാതന്ത്ര്യത്തിന്റെ തീച്ചൂളയില്‍ നിന്ന് ഭാരതീയരെ ഉയര്‍ത്തെണീപ്പിക്കുവാന്‍ ശ്രീ അരവിന്ദന്‍ പറയുന്നു – ‘നമ്മുടെ അമ്മ ശക്തി സ്വരൂപിണിയായി അവതരിച്ച്,പവിത്രയായ ശക്തീദേവിയായി നിലകൊള്ളുന്നു. ഭാരതത്തിലെ എന്നല്ല, ലോകത്തിലെ തന്നെ മുഴുവന്‍ ജനതയുടെയും ശക്തിദേവതയായി ഭാരതാംബ പ്രതിഫലിച്ചു.’ ശക്തി എന്നത് മഹര്‍ഷി അരവിന്ദന് യുദ്ധദേവത മാത്രമല്ല, മറിച്ച്, ശാസ്ത്രശേഷി, പ്രേരണാശക്തി, കര്‍ത്തവ്യശേഷി, വിഭവശേഷി, ആയുധശേഷി ഇവയെല്ലാമാണ്. എന്നാല്‍, ചിലപ്പോള്‍, രാക്ഷസീയമായും ആസുരികമായും പരിണമിച്ചിട്ടുണ്ട്. ആയിരം വര്‍ഷങ്ങളുടെ അധിനിവേശങ്ങളിലും, കൊള്ളയടിയിലും നമ്മുടെ നാട് നിഷ്‌ക്രിയവും, ജനങ്ങള്‍ താമസന്മാരും ദരിദ്രരും അജ്ഞാനികളുമായി. ഇത്രയും മലീമസമാക്കിയ സംസ്‌കൃതിയെ വീണ്ടെടുക്കാന്‍, ഓരോ ഭാരതീയന്റേയും ‘അമ്മ’ എന്ന ചേതോവികാരം മാത്രം മതിയെന്ന് ശ്രീ അരവിന്ദന്‍ വിശ്വസിച്ചു. സ്വയം നിര്‍ബ്ബന്ധത്തിലായ ജഡത്വത്തിലും, നാടിനെ സടകുടഞ്ഞെണീപ്പിക്കുവാന്‍, നാടിന്റെ സര്‍വ്വോന്മുഖമായ ആന്തരശക്തിയെ തിരിച്ചറിഞ്ഞ്, നഷ്ടപ്രതാപങ്ങളെ വീണ്ടെടുക്കുവാന്‍ ഓരോ ദേശസ്‌നേഹിയും തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ”ഭാരതാംബ, സടകുടഞ്ഞെണീക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. നമുക്ക് അതിനുള്ളതെല്ലാം ഉണ്ട്. പക്ഷേ നാം അബലയായിരിക്കുന്നു; ഊര്‍ജ്ജം ഇല്ലാതായിരിക്കുന്നു; ശക്തിയെ നാം ബലികഴിച്ചിരിക്കുന്നു. നമ്മുടെ ‘അമ്മ’ എന്ന വികാരം മനസ്സിലോ, മസ്തിഷ്‌ക്കത്തിലോ ശക്തിയിലോ ഇല്ലാതായിരിക്കുന്നു”…. ഈ ആഹ്വാനങ്ങളും അഭിപ്രായങ്ങളും, ശ്രീ അരവിന്ദന്‍ ഉദ്‌ഘോഷിക്കുന്നത്, ബംഗാള്‍ വിഭജനത്തിന്റേയും ലോക മഹായുദ്ധങ്ങളുടേയും കാലഘട്ടങ്ങളിലുമാണെന്ന് നാം ഓര്‍ക്കണം. എങ്കിലും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനും, ആഹ്വാനങ്ങള്‍ക്കും, മറ്റ് ഏത് ഭാരതീയ ദര്‍ശനങ്ങളും പോലെ, കാലാതീതമായ പ്രസക്തി ഏറെയുള്ളതാണെന്ന് നാം തിരിച്ചറിയണം.
ഭാരതീയ സങ്കല്പത്തിലെ ‘ദേശീയത’ക്കും ‘ദേശീയവാദി’ക്കും ഉപോദ്ബലകങ്ങളായ ഘടകങ്ങള്‍ ഉണ്ടെന്ന് ശ്രീ അരവിന്ദന്‍ അഭിപ്രായപ്പെടുന്നു. ജ്ഞാനം, ഭക്തി, സ്‌നേഹം ഇവയില്‍ അധിഷ്ഠിതമാണ് ദേശീയത. സ്വതസിദ്ധമായ ശക്തിയിലൂടെയല്ലാതെ അവ ആര്‍ജ്ജിക്കാനോ, സംരക്ഷിക്കാനോ സാധിക്കില്ല. ശ്രീ അരവിന്ദന് ഭക്തി ജ്വാലയും ശക്തി ഇന്ധനവുമാണ്. അനര്‍ഗ്ഗളമായ ആത്മീയജ്ഞാനത്തിലൂടെയേ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. അതായത് നമ്മുടെ ശക്തി പ്രചോദിതവും വികസിതവും ആകേണ്ടത്, ജ്ഞാനത്തിലൂടെയുള്ള കര്‍മ്മോത്സുകതയും അതുവഴി ഉണ്ടാകേണ്ട ദൈവീക പ്രേമത്തിലൂടേയും ആകുന്നു. ഏത് സമാജ-രാഷ്ട്ര പ്രവര്‍ത്തനങ്ങളും ത്യാഗപരവും സമര്‍പ്പിതവും യജ്ഞസമാനവും ആകുമ്പോള്‍, ദൈവികത അതിലൂടെ സമാജത്തിലും രാജ്യത്തിലും പ്രസരിക്കുന്നു. ഈ രീതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഭൗതിക – മാനസിക – ധാര്‍മ്മിക – ആത്മീയ ശക്തിയായി നമുക്കുയരാം. അതായത്, ഭക്തി, ജ്ഞാനം, കര്‍മ്മം, ശക്തി ഇവയിലൂടെ, ഏത് രാഷ്ട്രത്തിനും സ്വയം ശ്രേഷ്ഠവല്‍ക്കരിക്കാം. ഇത്രയും ആകുമ്പോള്‍ രാഷ്ട്രം എന്നത്, വെറുമൊരു ഭൂപ്രദേശത്തേക്കാളുപരി, കോടിക്കണക്കിന് ജനങ്ങളുടെ ദൈവിക ശക്തിയുടെ ആകെത്തുകയാവുന്നു. ശക്തിദേവത കോടിക്കണക്കിന് ജനദേവതകളുടെ ആകെത്തുകയാവുന്നു. അങ്ങനെ ഭാരതഭവാനി, ഭാരതി ഇവിടുത്തെ 100 കോടിയില്‍പ്പരം ജനങ്ങളിലും ഒറ്റ ശക്തിയായി വിരാജിക്കും. ഒരു കുടുംബത്തിന്റെ ശ്രേയസ്സിന്റേയും ഊര്‍ജ്ജത്തിന്റേയും സ്രോതസ്സ് ‘മാതാവ്’ എന്ന സത്യത്തില്‍ നിലനില്‍ക്കുന്നതുപോലെ, ഒരു രാജ്യത്തിന്റെ എല്ലാതലത്തിലുമുള്ള ഊര്‍ജ്ജവും ഉത്ക്കര്‍ഷയും രാഷ്ട്രമാതാവില്‍ നിലനില്‍ക്കുന്നു.
ശ്രീ അരവിന്ദന്റെ അഭിപ്രായത്തില്‍, ദേശീയതയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും, അനിവാര്യമായ മറ്റൊരുഘടകം ദീര്‍ഘവീക്ഷണമുള്ളതും വിശാലവുമായ ഉദ്ദേശലക്ഷ്യബോധമാണ്. എങ്കിലേ ഒരു രാഷ്ട്രത്തിന് അതിന്റെ ശക്തിയും ഉജ്ജ്വലനേട്ടവും കൈവരിക്കാന്‍ സാധിക്കൂ. അക്കാലത്തെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ വലിയ ഒരു ന്യൂനതയായി ശ്രീ അരവിന്ദന്‍ ചൂണ്ടിക്കാണിച്ചത്, രാഷ്ട്രീയ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയിരുന്നവരില്‍ നല്ലൊരു ശതമാനവും നാടിന്റെ തനതായ സ്വത്വബോധത്തെയും രാഷ്ട്രീയ-സാമ്പത്തിക-കലാ-ശാസ്ത്ര, വിദ്യാഭ്യാസ-ആത്മീയ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരുന്ന ച്യുതികളെയും ചെവിക്കൊണ്ടിരുന്നില്ല എന്നതാണ്. കാരണം, അവര്‍ക്ക് വെറുമൊരു രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ഉപരി മറ്റൊന്നിലും താല്പര്യമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നല്ലൊരു ശതമാനം ഭരണകൂടങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും, സമാന സമീപനമാണ് സ്വീകരിച്ചു കൊണ്ടിരുന്നതെന്ന് കൂടി നാം കൂട്ടിവായിക്കണം. അതേ സമയം നാം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, രാഷ്ട്രീയാവകാശം, ബൗദ്ധികമായ ഉന്നമനം, ചിന്താശേഷി എല്ലാം മറ്റുള്ളവര്‍ തരുന്നതിന് വേണ്ടി കാത്തുനിന്നു. സ്വാതന്ത്ര്യാനന്തരവും ഇങ്ങനെയല്ലേ സംഭവിച്ചത്? അതുകൊണ്ട്, അരവിന്ദന്‍ എന്നും ഓര്‍മ്മിപ്പിച്ചിരുന്നത് രാജ്യത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യം സ്വയംപര്യപ്തമായ ജ്ഞാനപാരമ്പര്യത്തിലൂടെയുള്ള വിദ്യാഭ്യാസപദ്ധതി, സാമ്പത്തികശേഷി, രാഷ്ട്രീയ-ഭരണം മുതലായവയില്‍ കൂടിയേ സാധിക്കൂ എന്നാണ്. ഈ ലക്ഷ്യത്തിലേക്കാണല്ലോ, 2014 മുതല്‍ ശക്തവും ചിട്ടയായതുമായ നയങ്ങളും പദ്ധതികളുമായി ഇന്നത്തെ ഭരണകൂടം ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുന്നത്.
അരവിന്ദ ദര്‍ശനത്തിലെ ദേശീയതയുടെ മറ്റൊരു അടിസ്ഥാന ഘടകം രാജ്യമാണ്. മറ്റ് ഘടകങ്ങളെല്ലാം രാജ്യത്തിന് താഴെയാണ്. പല കാര്യങ്ങളിലും സ്വരചേര്‍ച്ചയില്ലാത്ത (ഭാരതത്തിനെ സംബന്ധിച്ച് വിവിധ ഭാഷകള്‍, വസ്ത്രധാരണം, ഭക്ഷണരീതി, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജാതി, മതം, വര്‍ഗ്ഗം) ഘടകങ്ങള്‍ നിലകൊള്ളുന്ന രാജ്യവ്യവസ്ഥിതി, ലോകത്തെവിടേയും അന്യമല്ല. അവയൊക്കെ നിലനില്‍ക്കെത്തന്നെ, ഒരു രാജ്യം, ഒരമ്മ എന്നീ സങ്കല്പങ്ങള്‍ ഊട്ടി ഉറപ്പിച്ചാല്‍, ക്രമേണ എല്ലാവരും തമ്മില്‍ ഐക്യം ഉടലെടുക്കും. രാഷ്ട്രമാതാവെന്ന അത്യാകര്‍ഷണവികാരം, ഒരമ്മയുടെ മക്കള്‍ എന്ന ചിന്തയിലേക്ക് നയിക്കും. തല്‍ഫലമായി പ്രീണനം, പ്രലോഭനം വര്‍ഗ്ഗചേരിതിരിവ് മുതലായവ സ്വയമേ നിഷ്പ്രഭമാകും. ഒപ്പം സാഹോദര്യവും രാഷ്ട്രമാതൃത്വഭാവവും ഉടലെടുക്കും. എന്നാല്‍ ഈ ഉദാത്തഭാവത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത് അന്നും ഇന്നും ഒരേ സ്വഭാവക്കാരാണല്ലോ.
ശ്രീ അരവിന്ദന്റെ ദേശീയതയുടെ മറ്റൊരു ഘടകം ദേശീയവിദ്യാഭ്യാസമാണ്. നമ്മുടെ കൈവിട്ടുപോയ വിജ്ഞാനപാരമ്പര്യം തിരിച്ചുപിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാവണം. അതിലൂടെ സ്വന്തമായ സാമൂഹ്യ-സാമ്പത്തിക ഉന്നതിക്കുള്ള പ്രയാണം ആരംഭിക്കണം. വിദ്യാഭ്യാസത്തില്‍ സമകാലീന കേന്ദ്രഭരണകൂടത്തിന്റെ ശക്തിയോടെയുള്ള ചുവട്‌വെയ്പ്പ് ശുഭകരമായ ഒന്നാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന് വേണ്ടി, അരവിന്ദന്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ ഇപ്രകാരമാണ്. നിലവിലുള്ള വിദ്യാഭ്യാസ സമിതിയുടെ ഘടന അപ്രസക്തമെങ്കില്‍ പുതിയ സമിതി രൂപീകരിക്കുക; പരിചയസമ്പന്നരായ, സ്വയം സമര്‍പ്പിതരായ അധ്യാപകര്‍; അറിവ് സമ്പാദിക്കുവാനും, താല്പര്യങ്ങളെ പുനര്‍ജ്ജനിപ്പിക്കുവാനും ജിജ്ഞാസുക്കളാവാനും ഉതകുന്ന രീതിയിലുള്ള പുസ്തകങ്ങള്‍; വേണ്ട രീതിയിലുള്ള സാമ്പത്തിക സഹായത്തോടെ, ദേശീയബോധവും, അത്തരത്തിലുള്ള പൊതുജനാഭിപ്രായവും സ്വായത്തമാക്കാനുള്ള പാഠ്യപദ്ധതികളും സ്ഥാപനങ്ങളും ഉണ്ടാവുക. എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് സ്വാതന്ത്ര്യത്തിന് മുമ്പേതന്നെ അദ്ദേഹം മുന്നോട്ടുവെച്ചത്. അവയുടെ സഫലീകരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിക്കാന്‍, സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു എന്നത് വേദനാജനകമാണ്.
സ്വയംപര്യാപ്തമല്ലാത്ത സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ ദേശീയതയ്ക്ക് വിലങ്ങ് തടിയാണെന്ന് തിരിച്ചറിഞ്ഞ ശ്രീ അരവിന്ദന്‍, കൃത്യമായ പരിഹാരങ്ങള്‍ അക്കാലത്ത് തന്നെ മുന്നോട്ട് വെച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവരാല്‍ ഉണ്ടാക്കിയെടുത്ത ഭക്ഷ്യക്ഷാമത്തെ കുറിച്ച് (ഒരു കാലത്ത് കാര്‍ഷിക സമൃദ്ധി വിളയാടിയിരുന്ന ഭൂപ്രദേശങ്ങള്‍) അറിവുള്ളതാണല്ലോ. പരിഹാരമായി മുന്നോട്ട് വെച്ച കാര്യങ്ങള്‍ ഇവയാണ്- (1) കൃഷിയെ സംബന്ധിച്ചുള്ള സ്ഥിരമായ സംവിധാനം, മുഴുവന്‍ ഭാരതത്തിലും ഒരേപോലെ നടപ്പില്‍ വരുത്തുക (2) കച്ചവടത്തില്‍, കര്‍ഷക സംരക്ഷിതമായ വാണിജ്യനയം കൊണ്ടുവരണം (3) ‘സ്വയംപര്യാപ്തത’ ലക്ഷ്യം വെച്ചുകൊണ്ട്, രാജ്യംമുഴുവന്‍ വിദേശ കച്ചവട ബഹിഷ്‌ക്കരണവും ‘സ്വദേശി’ ഉല്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തണം.
സമാനമായ നയങ്ങളല്ലേ, ‘കാര്‍ഷിക നിയമ’ മെന്ന പേരില്‍ ഇന്നത്തെ കേന്ദ്രഭരണകൂടം നടപ്പില്‍ വരുത്തിയതും ജനങ്ങളെ ബോധവല്‍ക്കരിച്ചതും. പക്ഷേ, ഛിദ്രശക്തികളുടെ സഹായത്തോടെ അപകടകരമായ നീക്കങ്ങള്‍, രാജ്യത്തിനകത്ത് നടക്കുകയും ദേശസുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാവുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ‘രാജ്യമാണ് വലുത്’ എന്ന ആദര്‍ശബോധത്തോടെ തല്‍ക്കാലം അവ മരിവിപ്പിക്കേണ്ടിവരികയും ചെയ്തു എന്നത് വസ്തുതയാണ്.
ദേശീയതയ്ക്ക് അനിവാര്യമായ ഘടകങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതിനൊപ്പം, യഥാര്‍ത്ഥ ദേശീയവാദി ആരായിരിക്കണമെന്ന് ശ്രീ അരവിന്ദന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. (1) സ്വന്തം കഴിവിലും, ശക്തിയിലുള്ള പൂര്‍ണ്ണവിശ്വാസം. ആത്മവിശ്വാസത്തോടെ, രാഷ്ട്രത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റംവരേയും പോകാന്‍ തയ്യാറാവണം. (2) ഭൂതകാലത്തിന്റെ മഹനീയതയും തനിമയും, സമൃദ്ധിയും കാലാതീതമായ ആധ്യാത്മിക തേജസ്സും ഉള്‍ക്കൊണ്ടുകൊണ്ട്, ഭാവിഭാരതത്തിനെ ലോകരാജ്യങ്ങളുടെ മകുടമാക്കാനുള്ള ജിജ്ഞാസ ഉണ്ടാവണം (3) രാജ്യത്തിന്റെ സമൃദ്ധവും സമ്പുഷ്ടവുമായ ഭൂതകാലത്തെപ്പറ്റിയുള്ള അറിവും അഭിമാനവും ഉണ്ടാവണം. (4) ദേശീയവികാരം, ഒരിക്കലും നൈമിഷികമല്ല എന്നും, ബലപ്രയോഗത്തിലൂടെ നേടേണ്ടതല്ല എന്നുമുള്ള ബോധവും ഉണ്ടാവണം. അത് സ്വാതന്ത്ര്യത്തിനുള്ള താല്‍ക്കാലിക ഉപാധിയുമല്ല. ഓരോ വ്യക്തിയും, സ്വന്തം വ്യക്തി – സമാജ – രാഷ്ട്ര ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ്, മനസ്സിന്റെ അടിത്തട്ടില്‍ നിന്നുണ്ടാവേണ്ടതാണ്. ഇവിടെയാണ്, പാശ്ചാത്യ-ഭാരതീയ ദേശീയതകളുടെ ആശയങ്ങള്‍ തമ്മിലുള്ള വ്യത്യാസം. പാശ്ചാത്യദേശീയതയെ മുറുകെപിടിച്ചുകൊണ്ട് ഇന്നത്തെ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍, നാഷണലിസവും ഫാസിസവും ഒന്നാണെന്നും പറഞ്ഞ് ഭാരതീയ ദേശീയതയില്‍ അടിയുറച്ച് വിശ്വസിച്ച് നാടിന്റെ സുരഭില ഭാവിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികളെ, ഹിറ്റ്‌ലറോടും, മുസ്സോളിനിയോടും താരതമ്യപ്പെടുത്തി, തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ പ്രചരണം നടത്തുന്നത് തിരിച്ചറിയണം. ഈ മണ്ണിലെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും കുപ്രചാരണങ്ങള്‍ നടത്തുന്ന ഇത്തരം ഛിദ്രശക്തികളെ ചെറുക്കാന്‍ ദേശസ്‌നേഹികള്‍ ജാഗരൂകരാകണം. (5) ദേശീയതയുടെ മഹനീയ തത്വങ്ങള്‍ രാഷ്ട്രത്തിന്റെ ഭാസുരഭാവിക്ക് വേണ്ടി സ്വയം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവണം. എന്നാല്‍ ആരുടേയും പ്രേരണയാലോ, സ്വാര്‍ത്ഥതക്ക് വേണ്ടിയോ ആവരുത്. (6) ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ദേശീയതയെ സ്വരൂപിച്ചെടുക്കുന്ന, ഭൂരിപക്ഷ തീരുമാനങ്ങളെ (നിയമങ്ങളെ) സ്വമേധയാ അനുസരിക്കണം. ഒരു ദേശീയവാദി എപ്പോഴും ഓര്‍മ്മിക്കേണ്ടത്, നിയമം മനുഷ്യന് വേണ്ടിയാണ്, അല്ലാതെ മനുഷ്യന്‍ നിയമത്തിന് വേണ്ടിയല്ല എന്നതാണ്. ദേശീയവാദികള്‍ ഒരിക്കലും നിയമലംഘകരല്ല. നോട്ട് നിരോധനപ്രക്രിയയില്‍ നമ്മുടെ രാജ്യത്തുണ്ടായ ജനകീയ പിന്തുണയും, ഐക്യവും, ത്യാഗവും, ക്ഷമയും ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. (7) വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഇടയില്‍, എപ്പോഴാണോ ഹൃദയപരമായ ഐക്യം ഉണ്ടായി ബൗദ്ധികതലം വികസിച്ച് സക്രിയമാവുന്നത് അപ്പോള്‍ മാത്രമാണ് അവര്‍ ദേശീയവാദികളാവുന്നത്. (8) ദേശീയവാദികള്‍, ഒരിക്കലും പിച്ചക്കാരായി നോക്കിനില്‍ക്കാതെ സ്വന്തം അധ്വാനത്തില്‍ ജീവിക്കുന്നവരാകണം; അതിലൂടെ കുടുംബ-സമാജ – രാഷ്ട്ര പുനര്‍നിര്‍മ്മാണം ആയിരിക്കണം മുഖ്യലക്ഷ്യം. അതായത്, സ്വാര്‍ത്ഥ മോഹികളാകാതെ, വളരെ ചെറിയ പ്രവര്‍ത്തനത്തിലൂടെ ആയാലും താന്‍ ജീവിക്കുന്ന രാഷ്ട്രത്തിന്റെ സര്‍വ്വോന്മുഖമായ നന്മയ്ക്കു വേണ്ടിയായിരിക്കണമെന്ന ദൃഢനിശ്ചയമുള്ളവരാകണം. (9) ദേശീയവാദികള്‍ അക്രമങ്ങളില്‍ വ്യാപൃതരാവില്ല. ഏത് പ്രശ്‌നങ്ങളോടും, സരളവും സമാധാനപരവുമായിട്ട് സമീപിക്കണം. രാഷ്ട്രനന്മയ്ക്ക് അനിവാര്യമെങ്കില്‍, അവസാനദൗത്യം എന്ന രീതിയില്‍ അത്തരം നീക്കങ്ങളെ സ്വീകരിക്കാം. ഭഗവദ് ഗീതയിലൂടെ നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണല്ലോ. (10) സ്വയം ത്യാഗത്തിന് തയ്യാറാവുക എന്നതും ഒരു ദേശീയ വാദിയുടെ ഗുണമാണ്. അദ്ദേഹം പറയുന്നത്, എന്നാല്‍ ത്യാഗം എന്നത് ലോകത്തിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും സാധിക്കുന്ന ഒന്നല്ല. ഒരു വ്യക്തി, സ്വയം ത്യാഗത്തിന് തുനിഞ്ഞാല്‍ അത് രാഷ്ട്രത്തിന്റെ എന്നല്ല, മനുഷ്യവംശത്തിന്റെ തന്നെ സുരഭില ഭാവിക്ക് വേണ്ടിയായിരിക്കും. ഇത്തരം സ്വയം ത്യാഗമനഃസ്ഥിതി, ഓരോരുത്തരും അവരവരുടെ കുടുംബങ്ങളില്‍ നിന്ന് തുടങ്ങേണ്ടതാണെന്ന് മഹര്‍ഷി അരവിന്ദന്‍ പറയുന്നു. സ്വാമി വിവേകാനന്ദന്റെ അനുഗ്രഹാശിസ്സുകളോടെ തന്റെ തപോധന ജീവിതം തുടങ്ങിയ മഹര്‍ഷി അരവിന്ദന്‍, സ്വന്തം മാനസ ഗുരുവിന്റെ ആഹ്വാനങ്ങളെ പിന്‍തുടരുകയായിരുന്നു, എന്ന് ഇവിടെ കാണാം. ഈ ഗുണങ്ങള്‍, വ്യക്തി-കുടുംബ-സമാജ-രാഷ്ട്രജീവിതത്തിലേക്ക് സ്വയം വ്യാപരിക്കുമ്പോള്‍ ഓരോ വ്യക്തിയും സ്വയം ത്യാഗികളായി മാറുന്നു. ഇത്തരത്തില്‍ ദേശീയത എന്ന വികാരം കൂട്ടായ സ്വാര്‍ത്ഥതയായി മാറുന്നു. അതായത് എന്റെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി, സര്‍വ്വോന്മുഖമായ ഉത്ക്കഷര്‍യ്ക്ക് വേണ്ടി ഞാന്‍ സ്വയം ത്യജിക്കുന്നു. എന്തെന്നാല്‍, എന്റെ സ്വന്തം രാജ്യം സുരക്ഷിതവും സമൃദ്ധവും ആയാല്‍ മാത്രമെ, എന്റെ സ്വത്ത്, കുടുംബം, സമുദായം, എല്ലാവരുടേയും ആരോഗ്യം, സുരക്ഷിതത്വം മുതലായവ സംരക്ഷിതമാവുകയുള്ളൂ എന്ന സ്വാര്‍ത്ഥത. (11) ഒരു ദേശീയവാദി സ്വധര്‍മ്മം സ്വീകരിക്കുവാന്‍ തയ്യാറാവണം. അതായത്, അവന്റെ ഏത് പ്രവൃത്തിയും പരിശ്രമവും നിര്‍ണ്ണയിക്കുന്നത്, സ്വതസിദ്ധവും പൈതൃകപരവുമായ ധര്‍മ്മാനുഷ്ഠാനത്തിലൂടെയാവണം. വൈദേശികതയോടുള്ള വിധേയത്വത്തെ മാറ്റിവെച്ച്, ‘സ്വധര്‍മ്മം’, ‘സ്വരാജ്യം’ എന്നീ കാഴ്ചപ്പാട് ഒരു ദേശീയവാദിക്ക് ഉണ്ടാവുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ മഹിമ അവന്‍ തിരിച്ചറിയുന്നത്.
മഹര്‍ഷി അരവിന്ദന്റെ ഓരോ പ്രസംഗങ്ങളിലും ലേഖനങ്ങളിലും സ്വാതന്ത്ര്യസമരമുന്നേറ്റത്തിന് നേതൃത്വം കൊടുത്തിരുന്ന അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നീക്കങ്ങളെ സംശയദൃഷ്ടിയോടെയും വിമര്‍ശനബുദ്ധിയോടേയും നിശിതമായി എതിര്‍ത്തിട്ടുണ്ട്. അതിലൂടെ നിരീക്ഷണം നടത്തുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഏറെയാണ്. കൃത്യമായ ദിശാബോധം ഇല്ലായ്മ, പരിമിതമായ പരിപാടികളും സമീപനങ്ങളും നാടിന്റെ അഗാധമൂല്യബോധത്തേയും അന്തഃസത്തയേയും സ്വത്വത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയായ്ക, ബ്രിട്ടീഷുകാരോടുണ്ടായിരുന്ന അടിമത്തഭാവം, അധികാരമോഹം, സങ്കുചിത ദേശീയതാല്പര്യം എല്ലാം കൂടി കോണ്‍ഗ്രസ് ഒരു വമ്പന്‍ പരാജയമായിരുന്നെന്ന് അരവിന്ദഘോഷ് തുറന്നടിച്ചിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ് ഭാരതത്തിനൊപ്പം സ്വതന്ത്രമായ ജപ്പാനുമായി താരതമ്യപ്പെടുത്തുമ്പോള്‍, നമ്മുടെ സ്വയംപര്യാപ്തത തികച്ചും പരാജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഭാവിഭാരതത്തിന് ഭാവിലോകക്രമത്തിന് മേല്‍ വഹിക്കേണ്ട ചുമതലകളെക്കുറിച്ച് അരവിന്ദന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അദ്ദേഹം, നിരീക്ഷിക്കുന്നത്, ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്പ് ലോകത്തിന്റെ തന്നെ സദ്ഗതിക്ക് അനിവാര്യമാണ് എന്നാണ്. ഒരു സാര്‍വ്വദേശീയ മതത്തെ അരവിന്ദമഹര്‍ഷി സ്വപ്‌നം കണ്ടിരുന്നു. വര്‍ത്തമാനകാലത്തില്‍ നിലവിലുള്ള മതങ്ങളുടെ, ശാസ്ത്രങ്ങളുടെ, ദര്‍ശനങ്ങളുടെ ആത്മ ചൈതന്യത്തിന്റെയൊക്കെ സമന്വയ ഭാവമായിരിക്കും അത്. ഭാരതത്തിന്റെ ദൗത്യം അങ്ങനെയുള്ള ഒരു ലോകരീതിയെ നയിക്കുകയും ലോകത്തിലെ രാക്ഷസീയതയെ അകറ്റി മാനവികതയെ ഉയര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം ആശീര്‍വദിച്ചു. അരവിന്ദന്‍ ആശിച്ചിരുന്നതും, അഭിപ്രായപ്പെട്ടിരുന്നതും ഇപ്രകാരമാണ്. ”സ്വാമി വിവേകാനന്ദനിലൂടെ ഭാരതത്തിന്റെ ആത്മീയ തത്വങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ടുവരുന്നുണ്ട്. ഇനിയും വ്യാപിക്കുകയേ ഉള്ളൂ. കാലക്രമേണ ഭാരതത്തിന്റേതായ പഠനങ്ങളും മാനസിക-ആത്മീയസാധനകളും ലോകം മുഴുവന്‍ അംഗീകരിക്കപ്പെടും”. ഇതിന് വേണ്ടി മുന്നേറുമ്പോള്‍ പലവിധ തടസ്സങ്ങളും നേരിടേണ്ടിവരും. എന്നാല്‍ സാക്ഷാല്‍ ജഗദീശ്വരന്‍ അതെല്ലാം തരണം ചെയ്യാനുള്ള ത്രാണിയും തരും. അതോടെ ഭാരതത്തിന്റെ നേതൃത്വത്തില്‍ ആത്മീയസാധനയും ആത്മീയബോധവും ഉയര്‍ത്തെണീറ്റ് സാര്‍വ്വദേശീയമായ ഉണര്‍വ്വ് ഉണ്ടാകുകയും ചെയ്യും.
2022 മഹര്‍ഷി അരവിന്ദന്റെ 150-ാം ജന്മവാര്‍ഷികമാണ്. ഭാരതത്തിന്റെ സന്തതികളായ മറ്റ് ഏത് ദാര്‍ശനികരേയും പോലെ അസാമാന്യമായ ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുമുണ്ടായിരുന്നു. യഥാര്‍ത്ഥ ദേശീയത എന്തെന്നും എങ്ങനെയൊക്കെ സ്വായത്തമാക്കാമെന്നും, നിര്‍ദ്ദേശിച്ചുകൊണ്ട്, നാടിന് വഴികാട്ടിയായി ജീവിച്ചു. അദ്ദേഹത്തെപ്പോലെയുള്ള സ്വാതന്ത്ര്യദാഹികളായ ദാര്‍ശനികര്‍ മുന്നോട്ട് വെച്ച വീക്ഷണങ്ങളെയെല്ലാം അപ്പാടെ തമസ്‌ക്കരിച്ചുകൊണ്ടുള്ള ഭരണനിര്‍വ്വഹണ സമീപനം നാടിനെ പടുകുഴിയിലേക്ക് എറിഞ്ഞു. ഓരോ കാലത്തും ധര്‍മ്മച്യുതി ഉണ്ടാവുമ്പോള്‍, ഭാരതാംബ, സദ്‌സന്താനങ്ങളെ സംഭാവന ചെയ്തിരുന്നു. അതാണ് 2014 മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്ന് തൊട്ട് ഇന്നുവരെയുള്ള ചിട്ടയായ, ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണകൂടത്തിന്റെ ഒരോ ചുവടുവെയ്പ്പും ശ്രദ്ധിച്ചാല്‍ മഹര്‍ഷി അരവിന്ദന്‍, സ്വാമി വിവേകാനന്ദന്‍, വീര സാവര്‍ക്കര്‍, അംബേദ്ക്കര്‍, പട്ടേല്‍, ദീന്‍ദയാല്‍ ഉപാധ്യയ തുടങ്ങിയവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. സാമ്പത്തികം, സൈനികം, കാര്‍ഷികം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങള്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, വാര്‍ത്താവിനിമയം, ഗതാഗതം, സുരക്ഷ എന്നുവേണ്ട സമസ്ത മേഖലകളിലും ഭാരതം ശക്തിശാലിനി ആയിക്കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ ആത്മീയശക്തി ആധുനികലോകം അംഗീകരിച്ചു തുടങ്ങിയതിന്റെ ആദ്യപടിയാണല്ലോ, ‘അന്താരാഷ്ട്രയോഗാദിനാചരണം’. ഇങ്ങനെ ക്രമേണ ‘ഭാരതഭവാനി’, ശക്തി, ഐശ്വര്യം, സമൃദ്ധി, സേവനം, ത്യാഗം എന്നീ മേഖലകളില്‍ അതാത് ദേവതകളായി അവതരിച്ച് ലോകത്തിന് മുമ്പില്‍ വിരാജിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോഴെങ്കിലും മണ്‍മറഞ്ഞുപോയ ജ്ഞാനതപസ്വികളുടേയും, വീരസന്താനങ്ങളുടേയും സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ദേശീയവാദികളെ സംബന്ധിച്ചിടത്തോളം അഭിമാനം ജ്വലിപ്പിക്കുന്നതാണ്.
അവലംബം
1.Sri. Aurobindo, ON NATIONALISM (In Aurobindo Ashram, Pondichery 1996 – 2nd edn.)
2. പി.പരമേശ്വരന്‍ ഭാവിയുടെ ദാര്‍ശനീകന്‍ ശ്രീ അരവിന്ദന്‍ (ഭാരതീയ വിചാരകേന്ദ്രം 2011 2nd edn.)