2022 ഏപ്രില്‍ 26. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞു ഇരുപതു മിനിട്ട്. കറാച്ചി സര്‍വകലാശാലയിലെ ”കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്” ചൈനക്കാരായ അധ്യാപകരെയും വഹിച്ചു വരുന്ന വാന്‍ കാത്തു നില്‍ക്കുകയായിരുന്നു ”ഷാരി ബലോച്” എന്ന മുപ്പതുകാരി. യൂനിവേഴ്‌സിറ്റിയുടെ ഗേറ്റിനടുത്ത് ഹിജാബ് ധരിച്ച് ശാന്തമായി നില്‍ക്കുന്ന ആ യുവതി വാന്‍ ഓടിച്ചിരുന്ന പാകിസ്ഥാനി ഡ്രൈവറുടെ മനസ്സില്‍ പ്രത്യേകിച്ച് എന്തെങ്കിലും സംശയം ജനിപ്പിച്ചിരിക്കാന്‍ സാധ്യതയില്ല. വാഹനം അരികിലെത്തിയപ്പോള്‍ അവര്‍ പതുക്കെ, ഒരു വശത്തേക്ക് ചെറുതായൊന്നു നീങ്ങി സ്‌ഫോടനം നടത്താനായി റിമോട്ട് കണ്ട്രോള്‍ കയ്യിലെടുത്തതും അയാള്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ല.
ഭീകരവാദ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനില്‍ പുതുമയൊന്നുമില്ല. മുന്‍ പട്ടാള ഭരണാധികാരിയായ സിയ ഉല്‍ ഹക്കിന്റെ കാലം മുതല്‍ തങ്ങളുടെ അയല്‍രാജ്യങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഭാരതത്തിനെതിരെ ഭീകരവാദം ഒരു ചെലവു കുറഞ്ഞ യുദ്ധമുറയായി പരിപാലിച്ചു വളര്‍ത്തിയെടുത്ത പാകിസ്ഥാനെ ഫ്രാങ്കസ്‌റൈന്‍ ഭൂതത്തെ പോലെ ഭീകരാക്രമണങ്ങള്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷെ ഷാരി ബലോച് തുടക്കമിട്ടത് പാകിസ്ഥാന്‍ എന്ന മതാധിഷ്ഠിത രാജ്യത്തെ രക്താഭിഷിക്തമാക്കിയ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിനാണ്. ആകെ താറുമാറായി കിടക്കുന്ന പാകിസ്ഥാനിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംവിധാനത്തിന് രൂക്ഷമായ ഒരു മുന്നറിയിപ്പാണ് ഈ വനിതാ ചാവേര്‍ നല്‍കുന്നത്.
രണ്ടു കുട്ടികളുടെ അമ്മയായ ഷാരി ചില്ലറക്കാരിയല്ല. ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അവര്‍ മറ്റൊരു ബിരുദത്തിനായി കറാച്ചി സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കുകയായിരുന്നു. ദന്ത ഡോക്ടറായ അവരുടെ ഭര്‍ത്താവ് ബലൂചിസ്ഥാനിലെ മക്രാന്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസ്സര്‍ ആണ്. ഒരു സഹോദരന്‍ ഡോക്ടറും, മറ്റൊരു സഹോദരന്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമാണ്. അഞ്ചു സഹോദരിമാരില്‍ ഒരാള്‍ ടര്‍ബത് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രൊഫസ്സര്‍ ആയ അവരുടെ അമ്മാവന്‍ അറിയപ്പെടുന്ന എഴുത്തുകാരനും, കവിയും സാമൂഹ്യപ്രവര്‍ത്തകനുമാണ്. അവരുടെ അടുത്ത ബന്ധുക്കളില്‍ ചിലരെങ്കിലും ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമര പോരാളികളാണ്.
അടുത്തകാലം വരെ ഗോത്രമുഖ്യന്മാര്‍ നയിച്ചിരുന്ന ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യസമരം വിദ്യാസമ്പന്നരും, ഇടത്തരക്കാരുമായ സാധാരണ ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ശക്തമായ സൂചനയാണ് കറാച്ചി സര്‍വകലാശാലയില്‍ ഷാരി ബലോച് നടത്തിയ ഈ ചാവേര്‍ ആക്രമണം. ബലൂച് സ്വാതന്ത്ര്യസമര യോദ്ധാക്കളായ ആയിരങ്ങള്‍ ഇതിനകം പാകിസ്ഥാന്‍ സുരക്ഷാസേനയുടെ പിടിയില്‍ കുടുങ്ങി അപ്രത്യക്ഷമാവുകയോ, അവരോടു പൊരുതി മരിക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷെ ആദ്യമായാണ് ഒരു ബലൂചി വനിത ചെറുത്തുനില്‍പ്പിന്റെ ഭാഗമായി ചാവേറാകുന്നത്.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ( (BLA))യുടെ മജീദ് ബ്രിഗേഡിലെ അംഗമാണ് ഷാരി. ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാനും, സ്വയംഭരണം സ്ഥാപിക്കാനുമായി സമരം ചെയ്യുന്ന ബി.എല്‍.എ ചാവേറാക്രമണങ്ങളെ, പ്രത്യേകിച്ച് സ്ത്രീകള്‍ ചാവേര്‍ ആയി മാറുന്നതിനെ, മുമ്പൊരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ജിഹാദി പ്രസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി ബി.എല്‍.എ മതേതരമായ ഒരു വിമോചന ശക്തിയായാണ് സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ‘ഷാരി’ ബലൂചിസ്ഥാന്‍ വിമോചന സമരത്തിന്റെ നാള്‍വഴികളില്‍ ഒരു വഴിത്തിരിവായി മാറുകയാണ്. പാകിസ്ഥാനിലെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളെയും വിറങ്ങലിപ്പിച്ച ഈ ആക്രമണം കെട്ടുറപ്പുള്ള ഒരു രാഷ്ട്രം എന്ന നിലക്കുള്ള ആ രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വലിയ ചോദ്യചിഹ്നമായി മാറുകയാണ്.
എന്തുകൊണ്ട് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട്?
കറാച്ചി യൂണിവേഴ്‌സിറ്റിയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അടക്കം ചൈനക്കാരായ മൂന്ന് അധ്യാപകര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയും മറ്റു പലര്‍ക്കും പരിക്കേല്‍ക്കുകയുമുണ്ടായി. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള തലത്തില്‍ നടത്തുന്ന വിദ്യാഭ്യാസ/അദ്ധ്യയന സ്ഥാപനങ്ങള്‍ ആണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ചൈനീസ് സംസ്‌കാരവും, ഭാഷയും പ്രചരിപ്പിച്ചു ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ക്ക് തീവ്രത കൂട്ടുക എന്ന ലക്ഷ്യം വച്ച് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ഒരു പരിപാടിയാണിത്. കടക്കെണിയില്‍ കുടുക്കി ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുരാഷ്ട്രങ്ങളെ തങ്ങള്‍ക്കു വിധേയരാക്കി നിര്‍ത്താന്‍ സദാ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് തന്ത്രങ്ങള്‍ക്ക് പൊയ്മുഖം ചാര്‍ത്തി മയപ്പെടുത്താനുള്ള ഒരു ‘സോഫ്റ്റ് പവര്‍'(soft power) തന്ത്രമായാണ് ഇത്തരം സ്ഥാപനങ്ങളെ ചൈന ഉപയോഗിക്കുന്നത്. (ചൈനീസ് തത്വദര്‍ശനങ്ങളുടെ നെടുംതൂണുകളില്‍ ഒന്നാണ് ബുദ്ധിസമെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തതും, ടിബറ്റിനെ ഓര്‍മിപ്പിക്കുന്നതുമായ ബുദ്ധമത വിശ്വാസത്തെ തഴഞ്ഞ് ‘കണ്‍ഫ്യൂഷ്യസ് ഇന്‍സ്ടിറ്റിയൂട്ട്’ എന്ന് പേര്‍ നല്‍കിയത് സ്വാഭാവികം മാത്രം). ചൈന ഓരോ വര്‍ഷവും പത്തു ബില്ല്യന്‍ ഡോളര്‍ ചിലവിട്ട് നടത്തുന്ന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ”പ്രചാരവേല നടത്തുന്ന ഒരു വിദേശ സ്ഥാപന”മായി 2020-ല്‍ അമേരിക്ക മുദ്ര കുത്തിയിട്ടുള്ളതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. പാകിസ്ഥാനിലെ ചൈനീസ് ബൗദ്ധിക കേന്ദ്രമെന്ന് കരുതുന്ന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി പ്രതിഭാശാലിയായ ഒരു സര്‍വകലാശാല വിദ്യാര്‍ഥിനി ചാവേറായി പൊട്ടിത്തെറിച്ചതിനു പിന്നിലുള്ള അര്‍ത്ഥവ്യാപ്തി തേടി അധികം അലയേണ്ടതില്ല. രണ്ടാംതരം പൗരന്മാരായി അവഗണിക്കപ്പെട്ട ബലൂചികള്‍ ഈ ആക്രമണത്തിലൂടെ കൃത്യമായ ചില സന്ദേശങ്ങള്‍, പാകിസ്ഥാനും ആത്മമിത്രമായ ചൈനക്കും നല്‍കുന്നുണ്ട്. പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ തുടരുന്ന ചൂഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ചൈന ആ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ എന്ന് ബാലൂചികള്‍ കരുതുന്നു. 60 ബില്ല്യണ്‍ ഡോളര്‍ മുടക്കി ചൈന നിര്‍മ്മിക്കുന്ന ചൈന- പാകിസ്ഥാന്‍ ഇടനാഴി വിഭവസമൃദ്ധമായ തങ്ങളുടെ പ്രദേശത്തെ മുച്ചൂടും മുടുപ്പിച്ചു കൂടുതല്‍ ദാരിദ്ര്യത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. തദ്ദേശവാസികളുടെ എതിര്‍പ്പ് ഭയന്ന്, ചൈനയുടെ ആവശ്യപ്രകാരം ഗദ്വാര്‍ തുറമുഖമടക്കം ചൈന-പാകിസ്ഥാന്‍ ഇടനാഴി കടന്നുപോകുന്ന ബലൂചിസ്ഥാനിലെ പല പ്രദേശങ്ങളും പ്രത്യേക സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു കെട്ടിമറച്ചിരിക്കുകയാണ് പാകിസ്ഥാന്‍ സേന.
പ്രതിസന്ധി തുടരുന്ന പാകിസ്ഥാന്‍
ഇമ്രാന്‍ ഖാനെ താഴെയിറക്കി ഭരണം തുടങ്ങിയ കൂട്ടുകക്ഷി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ആക്രമണം വലിയ ഒരു അപശകുനമാണ്. ഒരു ഭാഗത്ത് തന്റെ സര്‍ക്കാരിനെ മറിച്ചിട്ടെന്ന് ആരോപിച്ച് അമേരിക്കയുടെ ഇടപെടലുകള്‍ക്കെതിരെ കാഹളം മുഴക്കുകയാണ് ഇമ്രാന്‍ ഖാന്‍. തകര്‍ന്നടിഞ്ഞ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ‘പിച്ചച്ചട്ടി’യുമായി സന്ദര്‍ശനം തുടരുകയാണ് പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. അതേസമയം സേനയുടെ രാഷ്ട്രീയ ഇടപെടലുകള്‍ സുവ്യക്തമാണ്. അധികാരത്തില്‍ തൂങ്ങിക്കിടന്ന അവസാന നാളുകളില്‍ ഇമ്രാന്‍ ഖാന്‍ ഭാരതത്തിന്റെ വിദേശനയത്തെ വാനോളം പുകഴ്ത്തിയത് സേനാമേധാവിയായ ജനറല്‍ ബാജ്‌വക്ക് ചില സന്ദേശങ്ങള്‍ നല്‍കാനായിരുന്നു. ചരിത്രത്തില്‍ ഉടനീളം പാകിസ്ഥാനെ നിയന്ത്രിച്ചത് ആര്‍മി, അള്ള, അമേരിക്ക, അടങ്ങിയ മൂന്നു ‘അ’ കള്‍ (Army, Allah, America) ആയിരുന്നു എന്ന് പൊതുവെ പറയാറുണ്ട്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായതിനു ശേഷം അമേരിക്കയില്‍ നിന്നും അകന്ന് പൂര്‍ണമായും ചൈനീസ് പക്ഷത്തേക്ക് മാറുകയായിരുന്നു ആ രാജ്യം. പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഒരിക്കല്‍ പോലും ഇമ്രാന്‍ ഖാനുമായി നേരിട്ട് സംവദിക്കാന്‍ ജോ ബൈഡന്‍ തുനിഞ്ഞില്ലെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. തങ്ങളെ അപമാനിച്ചു അഫ്ഗാനിസ്ഥാനില്‍ ധൃതഗതിയില്‍ താലിബാന്‍ ഭരണം പുനഃസ്ഥാപിച്ചതിലുള്ള പാകിസ്ഥാന്റെ പങ്ക് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് അമേരിക്ക കരുതുന്നു. ‘അടിമച്ചങ്ങല പൊട്ടിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിച്ച’ താലിബാനെ പ്രകീര്‍ത്തിച്ചു നടത്തിയ ഇമ്രാന്‍ ഖാന്റെ വിവാദമായ പ്രസംഗം അമേരിക്കയുടെ പരാജയപ്പെട്ട അഫ്ഗാന്‍ പോളിസിയിലെ അവസാന ആണി ആയിരുന്നു. പക്ഷെ ഇതിനു പിന്നിലെ രസകരമായ സംഭവമെന്തെന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം സ്ഥാപിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ പാകിസ്ഥാന്‍ പട്ടാളം അമേരിക്കയുമായി ബന്ധം വഷളായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമയമായപ്പോള്‍ ഇമ്രാന്റെ തലയില്‍ വച്ചൊഴിഞ്ഞു എന്നതാണ്. അന്ധമായ ഇന്ത്യാ വിരോധം വച്ചുപുലര്‍ത്തിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മറ്റു രാഷ്ട്രങ്ങളുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ഒന്നിന് പുറകെ ഒന്നായി പാളിച്ചകള്‍ വരുത്തുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയാല്‍ ഭാരതത്തിന്റെ അഫ്ഗാന്‍ താല്‍പ്പര്യങ്ങള്‍ക്ക് ആഘാതം സൃഷ്ടിക്കാമെന്നും, താലിബാന്‍ പോരാളികളില്‍ ചിലരെയെങ്കിലും കാശ്മീരിലേക്ക് നിയോഗിക്കാം എന്നൊക്കെ മനക്കണക്കു കൂട്ടി കാത്തിരിക്കുകയായിരുന്നു പാകിസ്ഥാന്‍ പട്ടാളവും, ഇമ്രാന്‍ ഖാനും. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാനുള്ള വക്കാലത്തുമായി ഐക്യരാഷ്ട്രസഭയിലും മറ്റു വേദികളിലും പാകിസ്ഥാന്‍ നിരന്തരം ആവശ്യമുന്നയിച്ചുകൊണ്ടിരുന്നു. പക്ഷെ ഇമ്രാന്റെ പരിദേവനം ചൈന ഒഴികെ മറ്റു രാഷ്ട്രങ്ങളൊന്നും ചെവിക്കൊണ്ടില്ല. ഇതിനിടയില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ബന്ധം തന്നെ വഷളാകാന്‍ തുടങ്ങിയിരുന്നു. അഫ്ഗാന്‍ അതിര്‍ത്തി കടന്നെത്തുന്ന, പാകിസ്ഥാനി താലിബാന്‍ എന്നറിയപ്പെടുന്ന തെഹരികെ താലിബാന്‍ പോരാളികള്‍ പാക് സൈനിക പോസ്റ്റുകളില്‍ ആക്രമണം നടത്തി നിരവധി പാക് പട്ടാളക്കാരെ വകവരുത്തി. തര്‍ക്കമുള്ള അതിര്‍ത്തിപ്രദേശങ്ങള്‍ വേലികെട്ടി മറക്കാനുള്ള പാക് നീക്കത്തിനെതിരെ താലിബാന്‍ സര്‍ക്കാര്‍ താക്കീത് നല്‍കി. അഫ്ഗാന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു ആക്രമണം നടത്തിയപ്പോള്‍ സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നു താലിബാന്‍ ആരോപിച്ചു. ഇനിയൊരാക്രമണം ഉണ്ടായാല്‍ തക്കതായ രീതിയില്‍ പ്രതികരിക്കുമെന്നാണ് ഇപ്പോള്‍ താലിബാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ ഇമ്രാന്‍ റഷ്യയില്‍ സന്ദര്‍ശനം നടത്തിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രിക്ക് മോസ്‌കോയിലെത്താന്‍ ക്ഷണം ലഭിക്കുന്നത് എന്നത് തന്നെ സവിശേഷമായ കാര്യമായിരുന്നു. ഈ സന്ദര്‍ശനം ഭാരത-റഷ്യ ബന്ധങ്ങളില്‍ ചില വിള്ളലുകള്‍ വീഴ്ത്താന്‍ പോരുന്നതാണെന്നു പോലും ചിലര്‍ ശങ്കിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കൊട്ടിഘോഷിക്കപ്പെട്ട ഈ സന്ദര്‍ശനം പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍ ഉള്ളപ്പോഴാണ് റഷ്യ യുക്രൈയിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ഒരു രാഷ്ട്രത്തലവന്‍ സന്ദര്‍ശനത്തില്‍ ഇരിക്കുമ്പോള്‍ ആ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് സാധാരണമല്ല. പാക് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി അദ്ദേഹം തിരിച്ചു പോകുന്നതുവരെ കാത്തിരിക്കാനുള്ള മര്യാദ പോലും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നുവേണം കരുതാന്‍. കൂനിമേല്‍ കുരു എന്നപോല്‍ അനവസരത്തിലുള്ള ഇമ്രാന്റെ റഷ്യന്‍ സന്ദര്‍ശനം നാറ്റോ രാഷ്ടങ്ങളുടെ വിമര്‍ശനത്തിനും കാരണമായി.
അധികം വൈകാതെ തന്നെ പാക് പട്ടാളം യുക്രൈയിന്‍ യുദ്ധത്തില്‍ തങ്ങളുടെ നിലപാടുമാറ്റം വ്യക്തമാക്കാന്‍ തയ്യാറായി. പട്ടാള മേധാവി ജനറല്‍ ബാജ്‌വാ റഷ്യയുടെ യുക്രൈയിന്‍ ഇടപെടലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ അത് ഒരു പുതിയ തുടക്കമാവുകയായിരുന്നു. പാശ്ചാത്യ ശക്തികള്‍ക്കെതിരെ രൂപപ്പെട്ടുവന്ന ചൈന-റഷ്യ കൂട്ടുകെട്ടിന്റെ ഭാഗമാണ് പാകിസ്ഥാനും എന്ന് ലോകം കരുതിയിരിക്കുന്ന നേരത്താണ് ഇത്തരം ഒരു പ്രസ്താവന പുറത്ത് വന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നതിന്റെ ആദ്യ സൂചന നല്‍കുന്നതായിരുന്നു സൈനിക മേധാവിയുടെ ആ പ്രസ്താവന. പുതിയ പ്രധാനമന്ത്രി തന്റെ ആദ്യ സന്ദര്‍ശനം നടത്തിയത് ചൈനയിലേക്ക് അല്ല മറിച്ചു അമേരിക്കന്‍ പാളയത്തിലുള്ള അറേ ബ്യന്‍ രാജ്യങ്ങളിലേക്കാണ് എന്നുള്ളതും ശ്രദ്ധേയമാണ്. മറ്റൊരു കടക്കെണിയായി രൂപപ്പെടുന്ന ചൈന പാകിസ്ഥാന്‍ ബന്ധത്തില്‍ എന്ത് മാറ്റങ്ങള്‍ക്കാണ് ഇനി ലോകം സാക്ഷ്യം വഹിക്കുക! ചൈന-പാകിസ്ഥാന്‍ ഇടനാഴിയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് ഷാരി ബലോചിനെ പോലെയുള്ള പുതുതലമുറ ബലൂചി പോരാളികളുടെ സമര വീര്യത്തെ അതിജീവിക്കാന്‍ കഴിയുമോ!