പി.ടി.തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ഇടുക്കിയില്‍ നിന്ന് പി.ടി.തോമസ് തൃക്കാക്കരയിലേക്ക് കൂടുമാറിയതിനു പിന്നില്‍ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. എല്ലാ എതിര്‍പ്പുകളും മറികടന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അവിടെ ഒരു കുരിശുയുദ്ധം തന്നെ നയിച്ചു.
മലകളിടിച്ച് നിരപ്പാക്കിയും കരിങ്കല്‍ ഖനനം വര്‍ദ്ധിപ്പിച്ചും ക്രമാതീതമായ മണല്‍വാരല്‍ നടത്തിയും ടൂറിസത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിച്ചും ഒരു ദാക്ഷിണ്യവുമില്ലാതെ രാസവളപ്രയോഗം നടത്തിയും പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച് പശ്ചിമഘട്ടം മരണപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഗാഡ്ഗില്‍ കമ്മറ്റി കണ്ടെത്തിയിരുന്നു. ഇതിനെതിരെ ക്വാറി-മണല്‍-ടൂറിസം മാഫിയകള്‍ക്കുവേണ്ടി ബിഷപ്പ് ആനികാട്ടിന്റെ പ്രിയപ്പെട്ടവനായ ജോയ്‌സ് ജോര്‍ജ് പടനയിച്ചു. അദ്ദേഹം വിശ്വാസികളെ നയിച്ചുകൊണ്ട് തെരുവിലിറങ്ങി നിയമലംഘനം നടത്തി. താമരശ്ശേരി ഫോറസ്റ്റ് ഓഫീസും സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. ജീരകപ്പാറ വനംകൊള്ള സംബന്ധിച്ച കേസ് ഫയലുകളും ആ കേസിലെ തൊണ്ടിമുതലുകളും നശിപ്പിച്ചു. ഈ സമരത്തിന് ഭരണ-പ്രതിപക്ഷ പിന്തുണയുണ്ടായിരുന്നു. ക്രൈസ്തവവിശ്വാസികളും ഇടതുപക്ഷവും വലതുപക്ഷവും തോളില്‍ കൈയ്യിട്ട് മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഒന്നിച്ച് തെരുവിലിറങ്ങി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ മാഗ്നാകാര്‍ട്ടായെന്നു പറഞ്ഞ പി.ടി. തോമസിന് അവര്‍ പ്രതീകാത്മക ശവമഞ്ചമൊരുക്കി. കോണ്‍ഗ്രസ് അദ്ദേഹത്തിന് ലോകസഭാ സീറ്റ് നിഷേധിച്ചു. പിന്നീട് ഗത്യന്തരമില്ലാതെ പി.ടി. തോമസിന് തൃക്കാക്കര സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുമെതിരെ ഹൈറേഞ്ച് സംരക്ഷണ സേനയെ നയിച്ച ജോയ്‌സ് ജോര്‍ജിന് ഇടതുപക്ഷം ലോകസഭ സീറ്റു നല്‍കി. ഇടതുപക്ഷവും വിശ്വാസികളും ഒന്നുചേര്‍ന്ന് അദ്ദേഹത്തെ എം.പി.യുമാക്കി.
ഇതേ അടവുനയത്തിന്റെ ഭാഗമായാണ് ഇത്തവണ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അവിടെ വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള സിറോമലബാര്‍ സഭയില്‍നിന്നും ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. ഡോ.ജോ ജോസഫിനു നറുക്കുവീണു. ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി മതിയെന്ന നിഗമനത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റി എത്തിച്ചേര്‍ന്നു. സ്ഥാനാര്‍ത്ഥി ക്ഷണം വെച്ചുനീട്ടി സിറോ മലബാര്‍ സഭയിലെ ചില ഡോക്ടര്‍മാരെ പരീക്ഷണവസ്തുവാക്കാന്‍ സമീപിച്ചിരുന്നതായും അവര്‍ ഒഴിഞ്ഞുമാറിയതായുമുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. എപ്പോഴും മതേതരത്വത്തെക്കുറിച്ച് വാചാലരാകുന്നവരാണ് സമുദായിക സമവാക്യത്തില്‍ അഭയം പ്രാപിച്ച് രാഷ്ട്രീയ പോരാട്ടം ഉപേക്ഷിച്ചത്. ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ തള്ളിയാണ് മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളില്‍ കണ്ണുംനട്ട് ഒരു അപ്രതിക്ഷീത സ്ഥാനാര്‍ത്ഥിയെ സിപിഎം അവതരിപ്പിച്ചത്. മാനത്തുനിന്ന് പൊട്ടിമുളച്ചുവന്ന സ്ഥാനാര്‍ത്ഥിയെ കണ്ട് പാര്‍ട്ടി അംഗങ്ങളും ജില്ലാ നേതൃത്വവും ആദ്യമൊന്ന് അമ്പരന്നു. ആ അമ്പരപ്പിനെ പ്രതിരോധിക്കാനായി അവര്‍ ഒരു നിബന്ധനവെച്ചു. ”ഞങ്ങള്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാത്ത അവസ്ഥയില്‍, ഈ സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണം.” ജില്ലാ നേതൃത്വത്തിന്റെ ഈ ആവശ്യം അവസാനം സംസ്ഥാന നേതൃത്വത്തിന് അംഗീകരിക്കേണ്ടിവന്നു. തുടര്‍ന്ന് ഡോ.ജോ ജോസഫിനുമേല്‍ കമ്മ്യൂണിസ്റ്റ് ബാന്ധവങ്ങള്‍ കെട്ടിവെച്ച് അദ്ദേഹത്തിനൊരു ഇടതുമുഖം നല്‍കാന്‍ സിപിഎം കിണഞ്ഞു പരിശ്രമിച്ചു.
ക്രിസ്ത്യന്‍ വോട്ടുകള്‍ക്കുവേണ്ടിയുള്ള ഇത്തരമൊരു പരീക്ഷണം സിപിഎം ഒരിക്കല്‍ ഇടുക്കിയില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് ബിഷപ്പ് ആനികാട്ടിന്റെ പ്രിയപ്പെട്ടവനായിരുന്നുവെങ്കില്‍ ഡോക്ടര്‍ ജോ ജോസഫ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇഷ്ടക്കാരനാണെന്ന് മാത്രം. ഇത്തരം നിലപാടുകളിലൂടെ സിപിഎം പറയുന്ന മതേതരത്വം വെറും കാപട്യമാണെന്ന് വെളിപ്പെടുന്നു. അവര്‍ മതനിരപേക്ഷത പ്രസംഗിക്കുകയും വര്‍ഗ്ഗീയ പ്രീണനനയം പയറ്റുകയും ചെയ്യുന്നു. ഇങ്ങനെ മതവാദത്തിനു വളംവയ്ക്കുകയും വെള്ളമൊഴിക്കുകയും ചെയ്യുന്ന കുത്സിതരാഷ്ട്രീയതന്ത്രത്തെ കേരള ജനത ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത്.
രാഷ്ട്രീയപ്പോരിന് കച്ചമുറുക്കിനിന്ന സിപിഎം ജില്ലാനേതൃത്വം ഇവിടെ ഇളിഭ്യരായി. മണ്ണുംചാരിനിന്നവന്‍ സിറോ മലബാര്‍ ക്രിസ്ത്യാനി എന്ന ഒറ്റലേബലിന്റെ ബലത്തില്‍ സീറ്റും കൊണ്ടുപോയി. സിറോ മലബാര്‍സഭയുടെ കീഴിലുള്ള ലിസി ഹോസ്പിറ്റലിലെ ഡോ. ജോ ജോസഫിനെ കാര്‍ഡിയോളജി വിദഗ്ദ്ധനെന്ന നിലയില്‍ സമൂഹത്തിന് അംഗീകരിക്കാം. എന്നാല്‍, ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ അംഗീകരിക്കാനാവുന്നത് എങ്ങനെയാണ്? ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജിനു ഒരു അഡ്വക്കേറ്റ് എന്ന ലേബല്‍ കൂടാതെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതാവെന്ന രീതിയിലുള്ള പരിചയമെങ്കിലും ഉണ്ടായിരുന്നു. ഡോ. ജോ ജോസഫിനു മെഡിക്കല്‍ രംഗമല്ലാതെ സാമൂഹികനേതൃത്വമൊന്നും അവകാശപ്പെടാനില്ല. സിപിഎമ്മിന്റെ ഈ ഡോക്ടര്‍ കളി 2021-ല്‍ തൃക്കാക്കരയില്‍ ഫുട്‌ബോള്‍ ചിഹ്നത്തില്‍ പരീക്ഷിച്ച് പരാജയമടഞ്ഞതാണ്. അന്ന് ഡോ. ജെ. ജേക്കബിനു സീറ്റ് നല്‍കിയത് പേമെന്റ് സീറ്റ് ആയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ അന്വേഷണവും തുടര്‍ന്ന് ശിക്ഷാനടപടികളും പാര്‍ട്ടിക്കകത്ത് ഉണ്ടായി.
സിപിഎം മുന്‍പ് ഇത്തരം സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രപരിവേഷമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൃക്കാക്കരയില്‍ ജില്ലാ നേതൃത്വത്തിന്റെ കടുംപിടുത്തത്താല്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ജോ ജോസഫിനെ മത്സരിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി തീര്‍ന്നു. അങ്ങനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രതിഷ്ഠിച്ചപ്പോള്‍ ജില്ലാ നേതൃത്വത്തില്‍ നിന്നുണ്ടായ അപസ്വരങ്ങള്‍ക്ക് കടിഞ്ഞാണിടാനും പാര്‍ട്ടിക്ക് കഴിഞ്ഞിരിക്കുന്നു. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ചത് ജില്ലാ നേതൃത്വമല്ല, മാധ്യമങ്ങളാണെന്ന് ആരോപിച്ച് ജില്ലാ നേതൃത്വത്തിന്റെ മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുകയും ചെയ്തു. ഇത് സിപിഎമ്മിന്റെ പതിവ് രീതിയാണ്. സ്പ്രിംഗ്ലര്‍, ഡിസ്‌ലറി ബ്യുവറി ഇടപാട്, ഇ-മൊബിലിറ്റി, ആഴക്കടല്‍ മത്സ്യബന്ധനം, മരം മുറിക്കല്‍ തുടങ്ങിയ വിവാദങ്ങളില്‍പ്പെട്ടപ്പോഴും കുറ്റങ്ങളെല്ലാം ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍ തലയൂരുകയായിരുന്നു. എന്നാല്‍, ഈ ഉദ്യോഗസ്ഥന്മാരുടെമേല്‍ പിന്നീട് നടപടി ഉണ്ടാവുകയോ, അവരെ നിലവിലെ സ്ഥാനങ്ങളില്‍നിന്ന് മാറ്റുകയോ ഉണ്ടായില്ല.
രാഷ്ട്രീയ മത്സരത്തിന് മതപരമായ പരിവേഷം നല്‍കാനായി സഭയുടെ ആശുപത്രിയില്‍ ചെന്ന് നാടകം കളിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സഭയുടെ കൂടി സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിതീര്‍ക്കുകയാണ് ഇത്തവണ ഉണ്ടായത്. ഈ പൊറാട്ട് നാടകകളിക്കെതിരെ ഫാദര്‍ പോള്‍ തേലക്കാട്ടും ഫാദര്‍ വര്‍ഗ്ഗീസ് വണ്ടിക്കാട്ടും പ്രതികരിച്ചിരിക്കുകയാണ്. മത്സരം പാര്‍ട്ടി ചിഹ്നത്തിലാണെങ്കിലും ഇടതുമുന്നണിയുടെ രാഷ്ട്രീയപോരാട്ടത്തിനു തൃക്കാക്കരയില്‍ മങ്ങലേറ്റിരിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. ജില്ലാ നേതൃത്വം ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയും സംസ്ഥാന നേതൃത്വം മറ്റൊരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും ചെയ്ത സിപിഎമ്മിന്റെ അടവ് നയം തൃക്കാക്കരയിലെ സമ്മതിദായകരുടെ മുന്നില്‍ ഏശുമോയെന്നും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചതിലുള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നും നമുക്ക് കാത്തിരുന്നു കാണാം.