Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഡോ.പി.ശിവപ്രസാദ്

Print Edition: 13 May 2022

‘കുരങ്ങും കൂര്‍ക്കാസും’ എന്ന പേരില്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന നോവലില്‍ ഒരദ്ധ്യായമുണ്ട്. മൂന്നു ഭാഗങ്ങളുള്ള ബൃഹത്തായ ഈ നോവലിലെ ഒന്നാം ഭാഗത്തിലുള്ള പതിനെട്ടാമദ്ധ്യായമാണിത്. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ഈ നോവലിന്റെ തുടക്കത്തില്‍ ‘സംഭരണി’ എന്ന പേരില്‍ ഒരു പ്രാംരഭഭാഗവും ‘മര്‍മ്മരങ്ങള്‍’ എന്ന പേരില്‍ ഒരു അവസാനഭാഗവുമുണ്ട്. പൊറ്റെക്കാട്ടിന്റെ ആത്മാംശമുള്ള കഥാപാത്രമായ ചേനക്കോത്ത് ശ്രീധരന്റെ കാഴ്ചപ്പാടിലൂടെയാണ് നോവല്‍ വികസിക്കുന്നത്. അതിരാണിപ്പാടവും ഇലഞ്ഞിപ്പൊയിലും പശ്ചാത്തലമായി വരുന്ന ശ്രീധരന്റെ ബാല്യ-കൗമാരാനുഭവങ്ങളാണ് നോവലിന്റെ സിംഹഭാഗവും.

കുരങ്ങും കൂര്‍ക്കാസും എന്ന അദ്ധ്യായം നോവലിലെ മറ്റ് അദ്ധ്യായങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാവുന്നത് അതിന്റെ വ്യതിരിക്തമായ പ്രതീകാത്മകതകൊണ്ടാണ്. ഈ പ്രതീകവ്യവസ്ഥയുടെ നിര്‍മ്മാണത്തിനു പിന്നില്‍ എസ്.കെ. പൊറ്റെക്കാട്ട് എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ ഭാവന മാത്രമല്ല ഉള്ളത്. എഴുത്തിനുപുറമേ ദേശാടനവും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളും നോവലിസ്റ്റിന് നല്‍കിയ വിശാലമായ ലോകവീക്ഷണം കൂടിയുണ്ട്. പൊതുവെ പൊറ്റെക്കാട്ടിന്റെ രചനാശൈലി കാല്പനികമാണെങ്കിലും പ്രതീകാത്മകമല്ല. കാര്യങ്ങള്‍ സുതാര്യതയോടെ നേരേ ചൊവ്വേ പറഞ്ഞുപോവുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഗഹനമായ കാര്യങ്ങള്‍പോലും ലളിതമായി നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്.

വിചിത്രമായ ഒരു സംഭവത്തിന്റെ വിവരണമാണ് കുരങ്ങും കൂര്‍ക്കാസും എന്ന അദ്ധ്യായത്തിലുള്ളത്. ശ്രീധരന്‍ കുട്ടിക്കാലത്ത് ഇലഞ്ഞിപ്പൊയിലിലെ അമ്മവീട്ടില്‍ എത്തിയപ്പോള്‍ കൂട്ടുകാരനായ അപ്പുവാണ് അവനെ ഈ സംഭവസ്ഥലത്ത് കൊണ്ടുപോവുന്നത്. കൂടെ ചന്തുക്കുഞ്ഞനുമുണ്ട്. സംഗതി എന്താണെന്നുവെച്ചാല്‍, കാരോട്ടുകാവിലെ ഒരു വികൃതിക്കുരങ്ങന്‍ ഒരു നീര്‍ക്കോലിയേയും കൈയ്യില്‍ പിടിച്ച് മൂന്നുനാലുദിവസമായി ചിറക്കരയില്‍ അനങ്ങാതെ ഇരിക്കുന്നു. കുരങ്ങന്റെ ഈ ഇരിപ്പ് കാണാന്‍ ആളുകള്‍ കാവിലെത്തിത്തുടങ്ങി. അവിടേക്കാണ് അപ്പു ശ്രീധരനെ കൊണ്ടുപോവുന്നത്. കാരോട്ട് കാവ് ചിറക്കരയിലാണ്. അനേകം വൃക്ഷങ്ങള്‍ക്കൊണ്ട് നിബിഡമായ ഈ കാവ് വികൃതികളായ കുരങ്ങന്മാരുടെ താവളമാണ്. കാവില്‍ തൊഴാനെത്തുന്നവരുടെ കൈവശമുള്ള സാധനങ്ങളെല്ലാം അവറ്റകള്‍ തട്ടിപ്പറിക്കും. ഭഗവതിയുടെ പ്രജകളാണ് കുരങ്ങന്‍മാര്‍ എന്നതിനാല്‍ ആരും അവറ്റകളെ ഉപദ്രവിക്കാറില്ല. ആ കൂട്ടത്തില്‍ ഏറ്റവും വികൃതിയായ കുരങ്ങനാണ് ഇപ്പോള്‍ നീര്‍ക്കോലിയെ പിടിച്ച് തപസ്സിരിക്കുന്നത്. ചാത്തന്‍ എന്നാണ് ഈ കുരങ്ങനെ ആളുകള്‍ വിളിച്ചിരുന്നത്. ചാത്തന്‍ കുരങ്ങ് വെള്ളം കുടിക്കാനായി ചിറയിലെത്തിയപ്പോള്‍ ഒരു നീര്‍ക്കോലിയെ കണ്ടു. പിന്നെ മുമ്പും പിമ്പും നോക്കാതെ ആ കുരങ്ങന്‍ നീര്‍ക്കോലിയെ ഒരു വിനോദത്തിന് കയറി പിടിച്ചു. നീര്‍ക്കോലി പ്രാണവേദനയോടെ പിടഞ്ഞു. പിന്നെ കുരങ്ങന്റെ കൈയ്ക്കു ചുറ്റിപ്പിണഞ്ഞു. കുരങ്ങനാവട്ടെ നീര്‍ക്കോലി കൈക്കുചുറ്റിപ്പിണഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ സ്തബ്ധനായി ഇരുന്നുപോയി. ഇനി നോവലിസ്റ്റ് പറയട്ടെ- “വലതുകൈകൊണ്ടു കണ്ണുപൊത്തി മുഖം കഴിയുന്നത്ര എതിര്‍വശത്തേക്ക് തിരിച്ച് പിടുത്തം മുറുക്കി ഇടതുകൈ ദൂരെ നീട്ടിപ്പിടിച്ച് ഒരൊറ്റ ഇരുത്തം- നാലു ദിവസമായി മൂപ്പരങ്ങനെ ഇരിക്കുന്നു. അനക്കമില്ല, ശബ്ദമില്ല, ഉറക്കമില്ല, ആഹാരമില്ല, ജലപാനമില്ല-മുഷ്ടിയിലെ മുറുക്കിപ്പിടുത്തം വിടുന്നുമില്ല. ചാത്തന്റെ തപസ്സിളക്കാന്‍ ആളുകള്‍ പല വിദ്യകളും പരീക്ഷിച്ചുനോക്കി. അവിലും പഴവും ശര്‍ക്കരയും തേങ്ങാപ്പൂളും മറ്റും ഇലയില്‍ വിളമ്പി മുന്നില്‍ വെച്ചുകൊടുത്തു. കുരങ്ങന്‍ മൗനദ്ധ്യാനത്തില്‍ നിന്നനങ്ങിയില്ല. മുഷ്ടിയിലെ നീര്‍ക്കോലി ചത്തളിഞ്ഞുതുടങ്ങിയിരുന്നു (128).

എനിക്കു കാണണ്ടാ എന്ന മട്ടില്‍ ഇടതുകൈ നീട്ടിയകറ്റി, കണ്ണുപൊത്തി മുഖംതിരിച്ചിരിക്കുന്ന ഈ വാനരനെ എല്ലാവരും കൗതുകത്തോടെ നോക്കുന്നു. സാധാരണരീതിയില്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണിത്. കുരങ്ങന്റെ കൈയില്‍ നീര്‍ക്കോലി ചുറ്റിവരിഞ്ഞാല്‍ അതിനെ കളയാന്‍ കുരങ്ങന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഏതൊരു ജന്തുവും ആപത്തില്‍ പെട്ടാല്‍ ആദ്യം അവിടെനിന്നും എത്രയും പെട്ടെന്ന് ഓടി സുരക്ഷിതമാവാന്‍ ശ്രമിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് സംഭവം. ആപത്ത് പിണഞ്ഞ സംഭവസ്ഥലത്ത് കുരങ്ങന്‍ നിശ്ചലനായി ഇരിക്കുന്നു. അതും മുഖം കൈകൊണ്ട് മറച്ച്. പൊറ്റക്കാട്ടിന്റെ വിചിത്രമായ നര്‍മ്മഭാവനയാണിതെന്ന് വായനക്കാര്‍ക്ക് പെട്ടെന്ന് തോന്നാം. സമാനമായ പല കെട്ടുകഥകളും ശ്രീധരന്‍ കുട്ടിക്കാലത്ത് പലരില്‍ നിന്നായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവം ആരും പറഞ്ഞ കഥയല്ല. ശ്രീധരന്‍ നേരിട്ട് കാണുന്നതാണ്. അതുകൊണ്ടുതന്നെ കുരങ്ങന് എന്താണ് പറ്റിയത് എന്ന ആകാംക്ഷ ശ്രീധരനെപ്പോലെ വായനക്കാര്‍ക്കുമുണ്ടാവും.

താന്‍ കേട്ട കെട്ടുകഥകളില്‍ മിക്കതും ശ്രീധരന്‍ യഥാര്‍ത്ഥത്തില്‍ നടന്നതായി വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് നീര്‍ക്കോലിയെ പിടിച്ച് തപസ്സിരിക്കുന്ന കുരങ്ങനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം ശ്രീധരന് ഗൗരവമായ വിഷയമാവണമെന്നില്ല. എന്നാല്‍ വായനക്കാരെ സംബന്ധിച്ച് അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാലേ നോവലിസ്റ്റ് പല സന്ദര്‍ഭത്തിലും അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ. നീര്‍ക്കോലിയെ പിടിച്ച് സ്തബ്ധനായിരിക്കുന്ന കുരങ്ങിന് അന്ന് രാത്രി സംഭവിക്കാന്‍ പോവുന്ന ദുരന്തത്തെക്കുറിച്ച് അപ്പു ശ്രീധരനോട് പറഞ്ഞു കൊടുക്കുന്നുണ്ട്. അതിങ്ങനെയാണ്- “അപ്പു പറഞ്ഞു, ‘ ചാത്തന്‍ കുരങ്ങ് ഇന്ന് രാത്രി ചാവും, തീര്‍ച്ച. അങ്ങനെയാണ് ലക്ഷണം. ചിറവക്കത്തുനിന്ന് കുറച്ചുദൂരെ ഒരു പൊന്തയില്‍ ഒരു കുറുക്കന്‍ ഒളിച്ചിരിക്കുന്നത് അപ്പു കണ്ടുവത്രേ. ചാവാനടുത്ത ജന്തുക്കളെ കുറുക്കന്‍ മണത്തറിയും. പൊന്തയില്‍ കാവല്‍ കുത്തിയിരിക്കുകയാണ് വിദ്വാന്‍. ശ്രീധരനും അത് വിശ്വസിച്ചു. കണ്ണുപൊത്തി കൈനീട്ടിയ നിലയില്‍തന്നെ പാവം ചാത്തന്‍കുരങ്ങ് രാത്രി ചത്തുവീഴുന്നതും പൊന്തയില്‍ കാവലിരിക്കുന്ന കുറുക്കന്‍ ബാങ്കുവിളി മുഴക്കുന്നതും, അപ്പോള്‍ കാട്ടില്‍നിന്ന് കുറുക്കന്മാര്‍ കൂട്ടത്തോടെ കൂക്കിയാര്‍ത്ത് വന്ന് ചാത്തന്‍ കുരങ്ങനെ കടിച്ചുകീറി ശാപ്പിടുന്നതുമെല്ലാം ശ്രീധരന്റെ മനസ്സിലൂടെ കടന്നുപോയി. പിറ്റേന്ന് രാവിലെ ആളുകള്‍ ചിറക്കരയില്‍ നിന്ന് നോക്കുമ്പോള്‍ കാണുക ചാത്തന്റെ എല്ലും തലയോടും മാത്രമായിരിക്കും. ഗ്രാമത്തില്‍നിന്ന് ജഗളക്കാരെപ്പേടിച്ച് ഒഴിച്ചുപോരുമ്പോള്‍ വഴിക്ക്, കുറുക്കന്മാര്‍ തിന്നിട്ട ഒരു മനുഷ്യശവം കണ്ട കഥ ചന്തുക്കുഞ്ഞന്‍ വിവരിച്ചുകേള്‍പ്പിച്ചു(129).

ചാത്തന്‍ കുരങ്ങന്റെ ആസന്നമായ അന്ത്യം വിവരിക്കുന്നതിനിടയില്‍ ജഗളക്കാരും ബാങ്കുവിളി മുഴക്കിവരുന്ന കുറുക്കന്മാരും കുറുക്കന്മാര്‍ തിന്നിട്ട മനുഷ്യശവവും ഒക്കെ കടന്നുവരുന്നത് കേവലം യാദൃച്ഛികമല്ല. നീര്‍ക്കോലിയെ പിടിച്ച് സ്തബ്ധനായിരിക്കുന്ന കുരങ്ങ് നോവലിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയസൂചകമായി തെളിഞ്ഞുവരുന്നത് ഇവിടംതൊട്ടാണ്. നോവലിലെ ഇരുപത്തിരണ്ടദ്ധ്യായങ്ങള്‍ വരുന്ന ഒന്നാം ഭാഗത്തെ മിക്ക സംഭവങ്ങളും നടക്കുന്നത് 1921 ലെ മാപ്പിളലഹളയുടെ പശ്ചാത്തലത്തിലാണ്. 1913 ല്‍ കോഴിക്കോട് ജനിച്ച എസ്.കെ.പൊറ്റെക്കാട്ടിന്റെ ആത്മകഥാംശമുള്‍ക്കൊള്ളുന്ന നോവലാണല്ലോ ഒരു ദേശത്തിന്റെ കഥ. നോവലിലെ അതിരാണിപ്പാടം കോഴിക്കോടിന്റെ നഗരപ്രാന്തപ്രദേശമായ കോട്ടൂളിപ്പാടമാണ്. നോവലില്‍ നാം കാണുന്നതുപോലെ, അതിരാണിപ്പാടം വിട്ടശേഷമുള്ള ശ്രീധരന്റെ ദേശസഞ്ചാരവും പാര്‍ലമെന്റ് മെമ്പറെന്ന നിലയിലുള്ള പില്‍ക്കാല ജീവിതവും ഒക്കെ എസ്.കെ.പൊറ്റെക്കാട്ടിന്റെ യഥാര്‍ത്ഥ ജീവിതംതന്നെ. മാപ്പിളക്കലാപം നടക്കുമ്പോള്‍ പൊറ്റെക്കാട്ടിന് എട്ടുവയസ്സ്. കലാപവാര്‍ത്തകള്‍ കേട്ടറിയുവാനും കലാപത്തിന്റെ ഭാഗമായി കോഴിക്കോടേക്ക് ഓടിയെത്തിയ അഭയാര്‍ത്ഥികളെ നേരില്‍ കാണുവാനും പൊറ്റെക്കാട്ടിന് സാധിച്ചിട്ടുണ്ടാവും. നോവലില്‍ ശ്രീധരന്‍ കലാപ വാര്‍ത്തകള്‍ കേള്‍ക്കുന്നത് അച്ഛന്‍ കൃഷ്ണന്‍ മാസ്റ്ററില്‍ നിന്നുമാണ്. പിന്നീട് അമ്മവീടായ ഇലഞ്ഞിപ്പൊയിലിലെത്തിയപ്പോള്‍ അവിടെയെത്തി തമ്പടിച്ച അഭയാര്‍ത്ഥികളെ നേരില്‍ കാണുകയും ചെയ്യുന്നുണ്ട്. ആ അഭയാര്‍ത്ഥി സംഘത്തില്‍പ്പെട്ട ചന്തുക്കുഞ്ഞനോടൊപ്പമാണ് ശ്രീധരന്‍ കുരങ്ങനെ കാണാന്‍ കാരോട്ട് കാവിലേക്ക് പോവുന്നത്. ലഹളയുടെ വിശദമായ വിവരങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ നോവലില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ലഹളയുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് നോവലില്‍ ഒരിടത്തും പ്രത്യക്ഷസൂചനകളില്ല. നീര്‍ക്കോലിയെ പിടിച്ച് മരിക്കാനിരിക്കുന്ന കുരങ്ങ് ആ യാഥാര്‍ത്ഥ്യത്തിലേക്കാണോ നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നത്? പരിശോധിക്കേണ്ടിയിരിക്കുന്നു.

1921 ലെ കലാപത്തെക്കുറിച്ചുണ്ടായ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഏകപക്ഷീയമായ വര്‍ഗ്ഗീയ ലഹളയായിരുന്നു ഇതെന്ന് ലഹള നേരില്‍ കണ്ടവര്‍ പറയുന്നു. അതല്ല, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ബ്രിട്ടീഷ്‌വിരുദ്ധ കര്‍ഷക കലാപമാണിതെന്ന് ചിലര്‍ പില്‍ക്കാലത്ത് വാദിക്കുന്നു. തുടക്കത്തില്‍ കര്‍ഷകകലാപമായിരുന്നെങ്കിലും പിന്നീട് വര്‍ഗ്ഗീയമായി കലാശിച്ച ലഹളയാണിതെന്ന് ചിലര്‍ പറയുന്നു. ലഹളയ്ക്ക് ദൃക്‌സാക്ഷിയായ കെ. മാധവന്‍ നായര്‍ 1923-24 കാലത്ത് എഴുതിയ അനുഭവക്കുറിപ്പുകള്‍തൊട്ട് എം.ജി.എസ് നാരായണന്‍ 2016 ല്‍ എഴുതിയ ലേഖനംവരെയുള്ള അനേകം രേഖകള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു ദേശത്തിന്റെ കഥയില്‍ എസ്.കെ.പൊറ്റെക്കാട്ട് ലഹളയെ അവതരിപ്പിക്കുന്നതാവട്ടെ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കഥകളുടെ രൂപത്തിലാണ്. ഈ കഥകള്‍ കേവലം കല്പിതകഥകളല്ലെന്ന് ചരിത്രപുസ്തകങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിനാല്‍ മാപ്പിളക്കലാപത്തിന്റെ സാഹിതീയമായ ഒരു ഫയല്‍ ആയി ഒരു ദേശത്തിന്റെ കഥ മാറുന്നു. ഇന്ത്യന്‍ സിനിമയിലെ വഴിത്തിരിവായി മാറിയ ‘ദി കാശ്മീര്‍ ഫയല്‍’ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈ നോവലിലെ കലാപത്തിന്റെ ഫയല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം സമാനമായ കലാപത്തിന്റെയും പലായനത്തിന്റെയും കഥയാണല്ലോ ദി കാശ്മീര്‍ ഫയല്‍ എന്ന സിനിമയിലുള്ളത്.

ലഹള നോവലിലും ചരിത്രത്തിലും
മാപ്പിള ലഹളയുടെ വാര്‍ത്തകള്‍ അതിരാണിപ്പാടത്ത് ആദ്യമായി എത്തുന്നത് കിട്ടന്‍ റൈറ്ററിലൂടെയാണ്, നോവലിലെ പന്ത്രണ്ടാം അദ്ധ്യായത്തില്‍. കൃഷ്ണന്‍ മാസ്റ്ററോട് കിട്ടന്‍ റൈറ്റര്‍ കലാപത്തിന്റെ സ്വഭാവം വിവരിച്ചുകൊടുക്കുന്നത് ഇങ്ങനെയാണ്- ”കാഫ്‌റ്ങ്ങളെപ്പിടിച്ച് മതം മാറ്റുന്ന ആദ്യത്തെ ചടങ്ങാണത്രേ കുളിപ്പിച്ച് കേറ്റല്‍’- പിന്നെ മൂരിയിറച്ചി തീറ്റും. മൊട്ടയടിക്കും. മാര്‍ക്കം കഴിക്കും. തൊപ്പിയിടിയീക്കും. വിരോധം പറഞ്ഞാല്‍ കൊല്ലും. പെട്ടെന്ന് കൊല്ലുകയില്ല. ആളെ ജീവനോടെ തോലുപൊളിച്ച് നിര്‍ത്തുന്നത് അവരുടെ ഒരു നേരമ്പോക്കാണത്രേ” (78, 79). കുളിപ്പിച്ച് കേറ്റുക എന്നത് മതംമാറ്റത്തിന്റെ പ്രാരംഭ നടപടിയാണെന്ന് നോവലില്‍നിന്ന് മനസ്സിലാക്കാം. എന്നാല്‍ ഹിന്ദുക്കളെ തലവെട്ടിക്കൊല്ലുന്നതിന് കുളിപ്പിക്കുക എന്നാണ് പറഞ്ഞിരുന്നതെന്ന് കെ.മാധവന്‍ നായരുടെ പുസ്തകത്തില്‍ കാണാം. അദ്ദേഹം പറയുന്നു- ”പുഴവക്കത്തുകൊണ്ടുപോയി കഴുത്തുവെട്ടുന്നതിന് ലഹളക്കാര്‍ ‘കുളിപ്പിക്കുക’ എന്നാണ് പറഞ്ഞിരുന്നത്. നമ്പൂതിരിയേയും മറ്റും ഈ വിധത്തിലാണ് ലഹളക്കാര്‍ കൊലപ്പെടുത്തിയത്(215). മതം മാറാന്‍ സമ്മതമുള്ളവരെ കുളിപ്പിച്ച് കേറ്റലും സമ്മതമില്ലാത്തവരെ കുളിപ്പിക്കലുമായിരുന്നുവെന്ന് ഇവിടെ വ്യക്തം. മറ്റൊരിടത്ത് മാധവന്‍ നായര്‍ എഴുതുന്നു- ”രാജ്യം മുഴുവന്‍ തങ്ങള്‍ക്കധീനമായി. പോലീസുകാര്‍ ഓടിയൊളിച്ചു. ഉദ്യോഗസ്ഥന്‍മാരെ എങ്ങും കാണുന്നില്ല. ഗവണ്‍മെന്റിന്റെ ശക്തി തീരെ അസ്തമിച്ചു. മാപ്പിളമാര്‍ക്ക് എന്തും പ്രവര്‍ത്തിക്കാം എന്ന് തീര്‍ച്ചയായി. ഇപ്രകാരം ഇസ്ലാമിന്റെ അധികാരം ഉറച്ചതോടുകൂടി മതഭ്രാന്തന്മാരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് ഒരു ബുദ്ധിതോന്നി. മേലാല്‍ ഹിന്ദുവെന്നും ഇസ്ലാമെന്നും രണ്ട് മതങ്ങള്‍ വേണ്ട എന്നവര്‍ തീര്‍ച്ചപ്പെടുത്തി. പൂക്കോട്ടൂരില്‍ വെള്ളിയാഴ്ചയ്ക്കു മുമ്പായി തന്നെ മതംമാറ്റം ആരംഭിച്ചിരുന്നു. ആഗസ്ത് ഇരുപത്തിമൂന്നാം തീയതി മുതല്‍ക്കുതന്നെ അവര്‍ ഹിന്ദുക്കളെ മതംമാറ്റാന്‍ നിര്‍ബന്ധിച്ചു തുടങ്ങി(166). ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ കമ്മിറ്റി മെമ്പറായിരുന്ന കെ.മാധവന്‍ നായര്‍ ഇത്തരം സംഭവങ്ങള്‍ക്കൊക്കെ ദൃക്‌സാക്‌സാക്ഷിയായിരുന്നു. ഏറനാട്ടുകാരനായിരുന്ന മാധവന്‍ നായര്‍ ലഹള നടക്കുമ്പോള്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പല സംഭവങ്ങളും നേരിട്ട് കണ്ടിരുന്നുവെന്ന് കെ.പി. കേശവമേനോന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാപ്പിള ലഹളയെക്കുറിച്ച് പിന്നീടുണ്ടായ എല്ലാ അന്വേഷണങ്ങളുടെയും പ്രധാന റഫറന്‍സ് മാധവന്‍ നായരുടെ‘’മലബാര്‍ കലാപം’ എന്ന പുസ്തകമാണ് എന്നും ഈ അവസരത്തില്‍ ഓര്‍ക്കാം.

ഒരു ദേശത്തിന്റെ കഥയില്‍ കലാപത്തിന്റെ രൂക്ഷത കുറേക്കൂടി വ്യക്തമാവുന്നത് ‘ജഗള’ എന്ന അദ്ധ്യായത്തിലാണ്. മുന്‍ അദ്ധ്യായത്തില്‍ കിട്ടന്‍ റൈറ്ററുടെ വാക്കുകളിലൂടെയായിരുന്നു കലാപ വാര്‍ത്തകള്‍ നാം മനസ്സിലാക്കിയതെങ്കില്‍ ഈ അദ്ധ്യായത്തില്‍ കലാപത്തിന്റെ സ്വഭാവം നോവലിസ്റ്റിന്റെ വാക്കുകളില്‍നിന്നു തന്നെ നമുക്ക് ലഭിക്കുന്നു- ”ജഗള ഊക്കു പെരുകി വരികയാണ്. ലഹളക്കാര്‍ പട്ടണത്തിലേക്ക് എപ്പോഴാണ് പുറപ്പെട്ടു വരികയെന്ന് പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവര്‍ ഏത് നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്കും കിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങള്‍ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രേ. അവര്‍ കച്ചേരികള്‍ കൈയേറി ഖജാനകള്‍ കൊള്ളയടിച്ചും റിക്കാര്‍ഡുകള്‍ ചുട്ടുകരിച്ചും പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദുഗൃഹങ്ങളും കൈയേറി നെല്ലും പണവും കവര്‍ച്ച ചെയ്തും ഹിന്ദുക്കളെ ബലാല്‍ക്കാരമായി മതം മാറ്റിയും അതിനു കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ടബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്- അവര്‍ സ്വന്തം രാജാവിനെയും ഗവര്‍ണ്ണര്‍മാരെയും സേനാനായകന്‍മാരെയും അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി. ലഹളക്കാരെ പേടിച്ച് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടം കൂട്ടമായി കെട്ടും ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്ക് പ്രവഹിക്കുന്നു. കലാപം ഇങ്ങോട്ടു പടര്‍ന്നാല്‍ പട്ടണത്തിലുളളവര്‍ എവിടെപ്പോവും? (84, 85). നോവലില്‍ വിവരിക്കുന്ന ഈ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നത് ആഗസ്ത് 21 ന് ശേഷമാണെന്ന് ലഹളയെക്കുറിച്ച് ഗവേഷണം നടത്തിയ ചരിത്രപണ്ഡിതന്‍ ഡോ.എം.ഗംഗാധരന്റെ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹം ആര്‍.എച്ച്. ഹിച്ച്‌ക്കോക്കിനെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നു- തൊട്ടുപിന്നാലെ ഒരുകൂട്ടം ലഹളക്കാര്‍ തിരൂരങ്ങാടിയിലെ എല്ലാ സര്‍ക്കാറാഫീസുകളും ആക്രമിച്ചു. പോലീസ് സ്റ്റേഷന്‍, സബ് മജിസ്‌ട്രേറ്റ് കോടതി, സബ് രജിസ്ട്രാറുടെ ഓഫീസ്, എന്നിവയ്ക്ക് തീകൊടുത്തു…. അന്നേദിവസം ആലിമുസ്ല്യാരെ രാജാവായി പ്രഖ്യാപിക്കുകയും മറ്റ് അധികാരകേന്ദ്രങ്ങളുടെ അഭാവത്തില്‍ അദ്ദേഹം ആ പ്രദേശത്തെ ഭരണകാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചുതുടങ്ങുകയും ചെയ്തു (185). ഇതേ സംഭവം കെ.മാധവന്‍ നായര്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്- ”പോലീസുകാര്‍ പൊന്തയിലും കാട്ടിലും ഓടിയൊളിച്ചു. പോലീസ് സ്റ്റേഷനിലെ ആയുധങ്ങളെല്ലാം ലഹളക്കാരുടെ കൈയിലായി. ഉദ്യോഗസ്ഥന്‍മാരെ മഷിവെച്ചാല്‍പോലും കാണാനില്ല. അരാജകത്വത്തിന്റെ സര്‍വ്വലക്ഷണങ്ങളും നാട്ടില്‍ പ്രത്യക്ഷപ്പെട്ടു… ഏകദേശം അര്‍ദ്ധരാത്രിയായപ്പോള്‍ ഞെട്ടിയുണര്‍ന്നു. അനവധി ജനങ്ങള്‍ കൂടി ഉച്ചത്തില്‍ അവസാനമില്ലാതെ ചൊല്ലുന്ന അല്ലാഹു അക്ബര്‍ എന്ന ശബ്ദം ശ്രവണപുടത്തില്‍ അലയ്ക്കുവാന്‍ തുടങ്ങി. പല സഭകളിലും ഈ ശബ്ദം കേട്ടു തഴുകിയിരുന്ന എന്റെ ശ്രവണപുടങ്ങളില്‍ വാതിലുകളും പൂട്ടുകളും വെട്ടിപ്പൊളിക്കുന്ന ശബ്ദത്തോടുകൂടി ഇടകലര്‍ന്നുകൊണ്ട് രാത്രിവേളയില്‍ ഈ ശബ്ദം പ്രവേശിച്ചപ്പോള്‍ അതിന് എന്തെന്നില്ലാത്ത ഒരു ഭയങ്കരത്വം തോന്നി”(143).

ഡോ.ബി.ആര്‍.അംബേദ്കര്‍ മലബാറില്‍ നടന്ന ഈ ലഹളയെ ഒറ്റപ്പെട്ട അതിക്രമമായല്ല കണ്ടത്. ഭാരതത്തില്‍ മുസ്ലീംജനസംഖ്യ കൂടുതലുള്ള പലയിടത്തും ഇത്തരം ഏകപക്ഷീയമായ ലഹളകള്‍ നടന്നതായി ‘പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാവിഭജനം’ എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏത് മുസ്ലീമിനും രണ്ട് നാടുകളേയുള്ളൂ. ഇസ്ലാമികഭരണം നിലനില്‍ക്കുന്ന നാട്, അനിസ്ലാമിക ഭരണം നിലനില്‍ക്കുന്ന നാട്. ഇസ്ലാമികഭരണമുള്ള നാട്ടിലെ മുസ്ലീംകളുടെ ദൗത്യം ആ ഭരണം നിലനിര്‍ത്തുക എന്നതും അനിസ്ലാമിക ഭരണമുള്ള നാട്ടിലെ മുസ്ലീങ്ങളുടെ ദൗത്യം ആ നാടിനെ ഇസ്ലാമികഭരണത്തിന്‍ കീഴില്‍ കൊണ്ടുവരിക എന്നതുമാണ്. ഭാരതത്തിലെ മുസ്ലീങ്ങള്‍ അനിസ്ലാമികഭരണത്തിന്‍കീഴിലാണ്. ഇവിടെ ഭരിക്കുന്നതാവട്ടെ ഇസ്ലാമിക രാജ്യമായ തുര്‍ക്കിയിലെ ഖലീഫയെ ഭരണത്തില്‍നിന്ന് പുറത്താക്കിയ ബ്രിട്ടീഷുകാരും. അതുകൊണ്ടു സ്വാഭാവികമായും ഭാരതത്തിലെ മുസ്ലീങ്ങള്‍ക്ക് ബ്രിട്ടീഷുകാരോട് വെറുപ്പുണ്ട്. ഭാരതത്തിലെ മുസ്ലീങ്ങള്‍ക്ക് ബ്രിട്ടീഷുകാരോടുള്ള ഈ വെറുപ്പ് മുതലെടുത്ത് അവരെ ദേശീയപ്രക്ഷോഭത്തില്‍ പങ്കെടുപ്പിക്കാം എന്നായിരുന്നു മഹാത്മാഗാന്ധി കരുതിയിരുന്നത്. എന്നാല്‍ ഇത് ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നെന്ന് അംബേദ്കര്‍ പറയുന്നു. മലബാറില്‍ നടന്ന മാപ്പിളക്കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഇക്കാര്യം വിലയിരുത്തുന്നത് നോക്കുക- ”ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലുള്ള ഇന്ത്യ ദാറുള്‍-ഹറാബ് (യുദ്ധഭവനം) ആണെന്നും മുസ്ലീങ്ങള്‍ അതിനെതിരെ യുദ്ധം ചെയ്യണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ബദലായി ഹിജറത്ത് നയം നടപ്പില്‍ വരുത്തണമെന്നുമുള്ള സിദ്ധാന്തമാണ് കലാപകാരികള്‍ മതപ്രസംഗങ്ങളിലൂടെ നടത്തിയത്… ബ്രിട്ടീഷ് ഗവണ്‍മെന്റിനെ പുറത്താക്കി ഇസ്ലാം ഭരണം സ്ഥാപിക്കുക എന്നതായിരുന്ന ലക്ഷ്യം. കത്തികളും വാളുകളും കുന്തങ്ങളും രഹസ്യമായി നിര്‍മ്മിക്കപ്പെട്ടു… റോഡുകള്‍ തടസ്സപ്പെടുത്തി, ടെലിഗ്രാഫ് കമ്പികള്‍ മുറിച്ചു കളഞ്ഞു. റെയില്‍പാളങ്ങള്‍ പലയിടത്തും തകര്‍ത്തു കളഞ്ഞു. ഭരണസംവിധാനം മരവിച്ചു. ഉടന്‍തന്നെ സ്വരാജ് നിലവില്‍ വന്നതായി മാപ്പിളമാര്‍ പ്രഖ്യാപിച്ചു. ആലി മുസ്ലിയാര്‍ എന്നൊരാളെ രാജാവായി പ്രഖ്യാപിച്ചു. ഖിലാഫത്ത് പതാകകള്‍ ഉയര്‍ന്നു. ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യങ്ങളായി വിളംബരം ചെയ്യപ്പെട്ടു”(226-27). ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത മാപ്പിളമാര്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരായി കലാപം നടത്തിയത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാനായിരുന്നു എന്നതാണ്.

ഫലത്തില്‍ ഗാന്ധിജിയുടെ രണ്ട് ഉദ്ദേശ്യങ്ങളാണ് ഇവിടെ പാഴായിപ്പോയത്. ഒന്ന് അഹിംസയും മറ്റൊന്ന് ദേശീയഐക്യബോധവും. അതിനേക്കാളുപരി മാപ്പിളക്കലാപം ഹിന്ദുക്കള്‍ക്കെതിരായിരുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അംബേദ്കര്‍ ഇക്കാര്യം നന്നായി മനസ്സിലാക്കിയിരുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു- ”ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപം എന്നത് മനസ്സിലാക്കാവുന്നതാണ്. പക്ഷേ ഏറ്റവും സംഭ്രമജനകമായത് മലബാറിലെ ഹിന്ദുക്കളുടെ നേര്‍ക്കുള്ള മാപ്പിളമാരുടെ മനോഭാവമായിരുന്നു. ഹീനമായ വിധിയാണ് മാപ്പിളമാരുടെ കൈയില്‍നിന്നും ഹിന്ദുക്കള്‍ക്ക് ലഭിച്ചത്. കൂട്ടക്കൊലകള്‍, ബലമായിട്ടുള്ള മതംമാറ്റലുകള്‍, ക്ഷേത്രധ്വംസനങ്ങള്‍, ഗര്‍ഭിണികളുടെ വയര്‍ കുത്തിപ്പൊളിക്കുന്നതുള്‍പ്പെടെ സ്ത്രീകള്‍ക്കുനേരെയുള്ള ഹീനമായ അതിക്രമങ്ങള്‍, കൊളളകള്‍, തീവെയ്പുകളും തച്ചുതകര്‍ക്കലുകളും- ചുരുക്കത്തില്‍ മൃഗീയവും കടിഞ്ഞാണില്ലാത്തതുമായ കിരാതവാഴ്ചയാണ് മാപ്പിളമാര്‍ ഹിന്ദുക്കളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്… ഇത് ഒരു ഹിന്ദു-മുസ്ലീം ലഹളയായിരുന്നില്ല. കൊല്ലപ്പെട്ടവരും മുറിവേറ്റവരും മതപരിവര്‍ത്തനത്തിന് വിധേയമായവരുമായ ഹിന്ദുക്കളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. പക്ഷേ അത് ഭീമമായ ഒരു സംഖ്യയായിരിക്കണം”.(227) മലബാറില്‍ നടന്ന കൂട്ടക്കുരുതികള്‍ ദേശീയതലത്തില്‍വരെ എത്തിയിരുന്നു എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ബുദ്ധമതം സ്വീകരിച്ച വ്യക്തിയാണ് അംബേദ്കര്‍ എന്നുകൂടി ഓര്‍ക്കണം.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാഴ്ചപ്പാടില്‍ മലബാറിലെ മുസ്ലീങ്ങള്‍ക്ക് ബ്രിട്ടീഷുകാരോടുള്ള വെറുപ്പ് തുര്‍ക്കിയിലെ സംഭവത്തിനുശേഷം രൂപം കൊണ്ടതല്ല. പകരം അതിന്റെ ചരിത്രം ടിപ്പുസുല്‍ത്താന്റെ പടയോട്ടംവരെ നീളുന്നുണ്ട്. ടിപ്പുവിന്റെ ഭരണകാലത്ത് മലബാറിലെ മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. എന്നാല്‍ ശ്രീരംഗപട്ടണം ഉടമ്പടിയുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ മലബാര്‍ ഭരണം കൈയാളിയപ്പോള്‍ മുസ്ലീങ്ങള്‍ക്ക് അതുവരെയുണ്ടായിരുന്ന അവകാശങ്ങള്‍ ഇല്ലാതായി. ഇതിനെത്തുടര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിലും മാപ്പിളമാര്‍ കലാപം നടത്തിയിട്ടുണ്ട്. അത്തരം കലാപങ്ങളുടെ തുടര്‍ച്ചയാണ് 1921ലെ കലാപവും. മൈസൂരിലെ ടിപ്പുവിന്റെ ഭരണം ഇല്ലാതാക്കിയ ബ്രിട്ടീഷുകാര്‍ തുര്‍ക്കിയിലെ ഖലീഫയുടെ ഭരണവും ഇല്ലാതാക്കിയിരിക്കുന്നു. തങ്ങളുടെ മതത്തിനുതന്നെ ഭീഷണിയാണ് ബ്രിട്ടീഷ് ഭരണം എന്ന് മാപ്പിളമാര്‍ കരുതി. ഇ.എം.എസ്. പറയുന്നു- ”തങ്ങളുടെ മതവും സംസ്‌കാരവും രക്ഷിക്കാനും അധികാരാവകാശങ്ങള്‍ വീണ്ടെടുക്കാനുമുള്ള ‘ജിഹാദി’ല്‍(പാവനസമരത്തില്‍) ‘ശഹീദാ’വുകയാണ്(രക്തസാക്ഷിയാവുക) ഓരോ മുസ്ലീമിന്റെയും കടമയെന്ന ബോധം പരന്നു. അതായത്, ബ്രിട്ടീഷ് ഭരണം വന്നതോടുകൂടി പൊയ്‌പ്പോയ തങ്ങളുടെ പഴയ മേധാവിത്വം വീണ്ടെടുക്കാനും ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭരണരീതിയുടെയും ഫലമായി ഉയര്‍ന്നുവന്ന നവീനസംസ്‌കാരത്തില്‍നിന്ന് ‘’ഇസ്ലാമി’നെ രക്ഷിക്കാനും മുസ്ലീം പ്രമാണിമാരും മതപുരോഹിതന്മാരും നടത്തിയ ശ്രമങ്ങളും, അവരെ തികച്ചും അമര്‍ത്തി സ്വന്തം അധികാരം ഉറപ്പിക്കാന്‍ ബ്രിട്ടീഷുകാരെടുത്ത നടപടികളുമാണ് മലബാറിലെ മാപ്പിളപ്രശ്‌നത്തിന്റെ ജീവന്‍”(274). കലാപത്തിന്റെ വിവിധവശങ്ങളെപ്പറ്റി അന്വേഷിക്കുന്ന ഇ.എം.എസ്. ഇതൊരു വര്‍ഗ്ഗീയ കലാപമായി മാത്രമായല്ല കാണുന്നത്. അതിന് സാമ്പത്തിക-സാമൂഹികഘടകങ്ങളുമുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. എങ്കില്‍പോലും മതപരമായ അസഹിഷ്ണുത മാപ്പിളക്കലാപത്തിന്റെ ജീവനായിരുന്നു എന്ന് ഇ.എം.എസ്സും സമ്മതിക്കുന്നു.

നോവലില്‍ ലഹളക്കാര്‍ വരികയാണെങ്കില്‍ അവരെ നേരിടാന്‍ അതിരാണിപ്പാടത്തെ ആളുകള്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. മീശക്കണാരനും എക്‌സ് മിലിട്രി കുഞ്ഞാപ്പുവും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലഹളയുടെ വര്‍ത്തമാനങ്ങള്‍ നാട്ടുകാരെ അറിയിക്കാന്‍ കാലിക ലഘുലേഖകളും പാട്ടുകളും അതിരാണിപ്പാടത്ത് പ്രചരിച്ചിരുന്നു. കലാപം നടക്കുമ്പോള്‍ കലാപകാരികളില്‍ ചിലര്‍ വേഷം മാറി നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും വന്ന് കലാപം വ്യാപിപ്പിക്കാനുള്ള അവസരം നോക്കുന്നുണ്ടന്ന് അതിരാണിപ്പാടത്തുള്ളവര്‍ക്ക് മനസ്സിലാവുന്നു. വേഷം മാറിവരുന്ന കലാപകാരികളെയും അവരുടെ ഏജന്റുമാരെയും പട്ടാളക്കാര്‍ തിരിച്ചറിഞ്ഞു പിടിക്കുന്നുമുണ്ട്. ‘ആയിശ്ശ’ എന്ന അദ്ധ്യായത്തില്‍ അപസ്മാരത്തിരി വില്ക്കാന്‍ വന്ന ഒരു കിഴവന്‍ മാപ്പിളയെ കലാപക്കാരുടെ ഏജന്റാണോ എന്ന് സംശയിച്ച് മീശക്കണാരനും സംഘവും ഭീക്ഷണിപ്പെടുത്തി പറഞ്ഞയക്കുന്നുണ്ട്.

‘എല്ലിന്‍കൂടും ഇലഞ്ഞിപ്പൂമാലയും’ എന്ന അദ്ധ്യായത്തില്‍ കലാപത്തിന്റെ കൂടുതല്‍ വിവരണങ്ങളുണ്ട്. നോക്കുക- ”കാട്ടില്‍ കടന്നുകൂടിയ ലഹളക്കാര്‍ ചിലപ്പോള്‍ ഭക്ഷണം തേടി താഴെ ഗ്രാമങ്ങളിലേക്ക് വരും. അര്‍ദ്ധരാത്രി ജന്മിഗൃഹങ്ങളില്‍ കേറിച്ചെന്ന് വെച്ചുണ്ണാന്‍ അരിയും, അറുത്തു കറിവെക്കാന്‍ കാലികളെയും ആവശ്യപ്പെടും. കൊടുത്തില്ലെങ്കില്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്യും- കൊടുത്താലോ ലഹളക്കാര്‍ക്കു സദ്യ നല്‍കി അവരെ സഹായിച്ചു എന്ന കുറ്റം ചുമത്തി പിന്നീട് പോലീസും കുതിരപ്പട്ടാളവും വീട്ടുടമസ്ഥനെ വളഞ്ഞിട്ടു പിടിച്ചുകെട്ടി വലിച്ചിഴച്ചു കൊണ്ടുപോവും. എങ്ങനെയും നാട്ടുകാര്‍ക്ക് രക്ഷയില്ലെന്നായി. അവര്‍ കൂട്ടത്തോടെ പട്ടണത്തിലേക്ക് കെട്ടുകെട്ടിത്തുടങ്ങി. ഭരണം പിടിക്കാനുള്ള മോഹം ലഹളക്കാര്‍ ഉപേക്ഷിച്ച മട്ടിലായി. അവരില്‍ ഭൂരിപക്ഷവും അജ്ഞരും മൂഢവിശ്വാസികളുമായിരുന്നു. ഇസ്ലാമിനെയും പള്ളികളെയും നശിപ്പിക്കാനുള്ള വെള്ളക്കാരന്റെ പുറപ്പാടാണിതെന്ന് നേതാക്കന്‍മാര്‍ ഈ മൂഢപ്പരിഷകളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവര്‍ ജിഹാദ് വിളി മുഴക്കി മരണപ്പോരിനിറങ്ങി- കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പള്ളിയിലെ മൊല്ലമാരും അവരെ ധരിപ്പിച്ചിരുന്നു….. അതുകൊണ്ട് മതത്തിന്റെ പേരില്‍ അവസാനംവരെ പൊരുതി മരിക്കുക, മരിക്കുന്നതിനു മുമ്പ് കിട്ടാവുന്നത്ര കാഫിറിങ്ങളെ കശാപ്പു ചെയ്യുക- ലഹളക്കാരുടെ പിന്നത്തെ പുറപ്പാടും പരിപാടിയും അത്തരത്തിലായിരുന്നു. മറ്റു പ്രകാരത്തില്‍ പറഞ്ഞാല്‍, ലഹളക്കാര്‍ സ്വയം ഒരു ഇസ്ലാം ചാവേര്‍പ്പടയായി മാറി.”(116). ലഹളക്കാരോടുള്ള നോവലിസ്റ്റിന്റെ ഈ സമീപനം യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതായിരുന്നുവെന്ന് കെ.മാധവന്‍ നായരുടെ പുസ്തകം സാക്ഷിപറയുന്നുണ്ട്. അദ്ദേഹം എഴുതിയത് നോക്കുക- ”കാഫറെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന അന്ധവിശ്വാസം ഏറനാട്ടിലെ ഉള്‍പ്രദേശങ്ങളിലുള്ള പല മാപ്പിളമാര്‍ക്കും ഉണ്ടെന്നതില്‍ സംശയമില്ല. ഈ അന്ധവിശ്വാസത്തെ പരിഷ്‌കാരരഹിതന്‍മാരായ മൗലവികള്‍ ബലപ്പെടുത്തുന്നതല്ലാതെ നശിപ്പിക്കുന്നില്ല… മതസംബന്ധമായി വല്ല ആക്ഷേപവും കേള്‍ക്കുന്ന ക്ഷണത്തില്‍ അത് വാസ്തവമോ അവാസ്തവമോ എന്ന് അന്വേഷിക്കാന്‍പോലും ക്ഷമയില്ലാതെ ഇവര്‍ ‘ഹാലിളകി’ വെറും ഭ്രാന്തന്‍മാരുടെ സ്വഭാവം അവലംബിച്ച് ലഹളയാരംഭിക്കുന്നു”(26). കെ. മാധവന്‍ നായരുടെ ഇത്തരം വിവരണങ്ങളില്‍ മലബാറിലെ മുസ്ലീങ്ങളുടെ ശരിയായ മനോഭാവം കാണാം. ഇ.എം.എസ്. പോലും കലാപത്തെക്കുറിച്ചെഴുതുമ്പോള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മാധവന്‍ നായരെയാണ്.

നോവലില്‍ ലഹളക്കാര്‍ പട്ടണത്തിലേക്ക് വരുന്നുണ്ട് എന്ന കിംവദന്തി കൃഷ്ണന്‍ മാസ്റ്ററുടെ ചെവിയിലെത്തിയപ്പോള്‍ മകന്‍ ശ്രീധരനെ അദ്ദേഹം അമ്മവീടായ ഇലഞ്ഞിപ്പൊയിലിലേക്ക് പറഞ്ഞയക്കുന്നുണ്ട്. ഇലഞ്ഞിപ്പൊയിലിലെത്തിയപ്പോള്‍ ശ്രീധരന്‍ ദയനീയമായ കാഴ്ചയാണ് കാണുന്നത്. ലഹളക്കാരെ പേടിച്ച് നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി വന്നവരെക്കൊണ്ട് നിറഞ്ഞിരിക്കയാണ് അവിടം. ആ കാഴ്ച നോവലിസ്റ്റ് രേഖപ്പെടുത്തുന്നതിങ്ങനെയാണ്- ”ലഹളക്കാരുടെ മൃഗീയാക്രമണങ്ങളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരും ലഹളക്കാരെ ഭയന്നു സ്ഥലം ഒഴിഞ്ഞുപോന്നവരുമായ നൂറുകണക്കിന് കുടുംബങ്ങള്‍ തെക്കുകിഴക്കന്‍ ഗ്രാമങ്ങളില്‍നിന്ന് ഇവിടേക്ക് നീങ്ങിവന്നിട്ടുണ്ടായിരുന്നു. അഭയാര്‍ത്ഥിസംഘങ്ങളിലെ പത്തിരുപത് കുടുംബങ്ങള്‍ ഇലഞ്ഞിപ്പൊയിലിലാണ് തങ്ങിയിരിക്കുന്നത്. എല്ലാം ഇട്ടെറിഞ്ഞ് ജീവനും ഉടുതുണിയും കൊണ്ട് ഓടിപ്പോന്നവരാണ് മിക്കവരും- പലരുടെയും കുടുംബാംഗങ്ങള്‍ കൊല ചെയ്യപ്പെട്ടുപോയി.-വൈദ്യശുശ്രൂഷ കിട്ടാതെ കുറേയെണ്ണം വഴിയില്‍വെച്ച് മരിച്ചു. മാനഹാനി സംഭവിച്ച സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. മുറിവേറ്റ കുറേപ്പേരും അക്കൂട്ടത്തിലുണ്ടായിരുന്നു”(118). ലഹളക്കാരുടെ സമാനമായ കൊടുംക്രൂരതകള്‍ കെ.മാധവന്‍ നായരുടെ പുസ്തകത്തിലും നല്‍കിയിട്ടുണ്ട്. നോക്കുക- ”അവിടെ നൂറു വീടുകളിലധികവും തീവെച്ചു നശിപ്പിച്ചു. അധികാരിയും ജന്മിയുമായ തിരുത്തിക്കളത്തില്‍ നമ്പിയുടെ വീട് കത്തിച്ചു ഭസ്മമാക്കി. സ്ത്രീകളും കുട്ടികളും രക്ഷ പ്രാപിച്ച സമയത്ത് പിടിച്ചു നിര്‍ത്തി. പുരുഷന്‍മാരെ വേര്‍തിരിച്ച് നിര്‍ത്തി വെട്ടി പുഴയിലിടുകയാണത്രേ ചെയ്തത്. ഈ സംഭവത്തില്‍ മരണപ്പെട്ട 40 ഹിന്ദുക്കളുടെ ശവം താന്‍ സ്വന്തമായി എണ്ണിയെന്ന് വിശ്വസ്തനായ ഒരാള്‍ കേരളപത്രിക പത്രാധിപരോട് പറഞ്ഞതായി ആ പത്രത്തില്‍ പ്രസ്താവിച്ചു കാണുന്നുണ്ട്. ആ കൂട്ടത്തില്‍ 7 മാസം ഗര്‍ഭമുള്ള ഒരു സ്ത്രീയുടെ ശവമുണ്ടായിരുന്നു. സ്ത്രീയുടെ വയറ്റത്ത് വിലങ്ങനെ വെട്ടിയ നിമിത്തം വയറുകീറി കുട്ടി പുറത്തായി ചത്തു കിടന്നത്രേ. ഈ ഭയങ്കര സംഭവം നടന്നത് നവംബര്‍ മാസം ഒമ്പതാം തീയതിയാണ്. അതോടുകൂടി ആ പ്രദേശങ്ങളില്‍ അവശേഷിച്ച ഹിന്ദുക്കളെല്ലാം ഓടി രക്ഷപ്പെട്ടു”(227, 28). മതത്തിന്റെ പേരില്‍ ലഹളക്കാര്‍ ഇത്തരം കൊടും ക്രൂരതകള്‍ നടത്തിയത് അക്കാലത്ത് എല്ലായിടത്തും വാര്‍ത്തയായിരുന്നു. ഇതറിഞ്ഞിട്ടാവണം മഹാകവി കുമാരനാശാന്‍ ‘ദുരവസ്ഥയില്‍ ലഹളക്കാരോട,് ‘”അമ്മമാരില്ലേ സഹോദരിമാരില്ലേ/യിമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ”’എന്ന് പറഞ്ഞത്. വിശന്നു വലഞ്ഞ ക്രൂരമൃഗംപോലും ഗര്‍ഭിണിയായ ഇരയെ ഉപദ്രവിക്കാറില്ലല്ലോ?

നോവലില്‍ ഇലഞ്ഞിപ്പൊയിലിലേക്ക് അഭയാര്‍ത്ഥികളായി വന്നവരില്‍ ഏറ്റവും ആഴത്തില്‍ മുറിവു പറ്റിയത് രാരുക്കുട്ടി എന്നയാള്‍ക്കായിരുന്നു. രാരുക്കുട്ടി കലാപകാരികളില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് പൊറ്റെക്കാട്ട് ഇവിടെ വിവരിക്കുന്നുണ്ട്.- ”പത്തുമുപ്പതുപേരടങ്ങിയ ഒരു ലഹളസംഘം അര്‍ദ്ധരാത്രിയില്‍ പെട്ടെന്നാണ് ബാങ്കുവിളി മുഴക്കിക്കൊണ്ട് രാരുക്കുട്ടിയുടെ ഗ്രാമത്തില്‍ കുതിച്ചെത്തിയത്- മൂന്നാലുദിവസം മുമ്പ് പോലീസ് അവിടെനിന്ന് രണ്ടു മാപ്പിളമാരെ സംശയിച്ചു പിടിച്ചുകൊണ്ടുപോയിട്ടുണ്ടായിരുന്നു. തങ്ങളുടെ ആള്‍ക്കാരെ ഗ്രാമക്കാര്‍ പോലീസിന് ഒറ്റുകൊടുത്തതിന്റെ പകവീട്ടാനൊരുങ്ങിക്കൊണ്ടാണ് ലഹളക്കാര്‍ അവിടെ പാഞ്ഞെത്തിയത്. ഹാലിളകിയ ലഹളക്കാരുടെ സംഹാരതാണ്ഡവമാണ് പിന്നെ നടന്നത്. കുളിപ്പിച്ചുകേറ്റാനോ മൂരിയിറച്ചി തീറ്റാനോ നേരമുണ്ടായിരുന്നില്ല. ഗ്രാമത്തില്‍നിന്ന് കിട്ടിയ കാഫിറുങ്ങളെയെല്ലാം അവര്‍ വെട്ടി നുറുക്കി ഒരു പൊട്ടക്കിണറ്റില്‍ എറിഞ്ഞു. ശവങ്ങള്‍ക്കൊണ്ടു കിണര്‍ നിറഞ്ഞു. അപ്പോഴാണ് ഒരു വാഴച്ചുവട്ടില്‍ ഒളിച്ചു നില്‍ക്കുന്ന രാരുക്കുട്ടിയെ അവര്‍ കണ്ടത്. അവനെയും കൊത്തിത്തറച്ചു കിണറ്റില്‍ തള്ളി… രാരുക്കുട്ടിക്ക് കുറേശ്ശെ ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അവന് ഒന്നും തിരിഞ്ഞില്ല. മഴ പെയ്യുന്നുണ്ട്. താന്‍ മഴയത്ത് എവിടെയാണ് കിടക്കുന്നത്? ദേഹത്തിനടിയില്‍നിന്ന് ചില ഞരക്കങ്ങളും അനക്കങ്ങളും- ക്രമേണ അവന് മനസ്സിലായി. ശവങ്ങളുടെ മെത്തപ്പുറത്താണ് താന്‍ കിടക്കുന്നത്….മഴയാണ് തന്നെ രക്ഷിച്ചത്- തണുത്ത മഴവെള്ളമേറ്റപ്പോഴാണ് ബോധം തെളിഞ്ഞത്. ദേഹം മുഴുവന്‍ ആഴത്തില്‍ മുറിവുകളുണ്ട്. മെല്ലെ കൈപൊക്കി തപ്പിയപ്പോള്‍ പൊട്ടക്കിണറ്റിന്റെ അറ്റം കൈക്കു തടഞ്ഞു- ശവങ്ങളില്‍ കൈകുത്തി വളരെ പ്രയാസപ്പെട്ടു വലിഞ്ഞുപൊങ്ങി ഒരു വിധത്തില്‍ മുകളിലെ നിരപ്പിലെത്തി. സര്‍വ്വത്ര നിശ്ശബ്ദത”(119). മാപ്പിളലഹളയിലെ കുപ്രസിദ്ധമായ തൂവൂര്‍ കൂട്ടക്കൊലയെക്കുറിച്ചാണ് ഇവിടെ സൂചന.

സപ്തംബര്‍ 24 ന് നടന്ന ഈ കൂട്ടക്കൊലയെക്കുറിച്ച് കെ.മാധവന്‍ നായരുടെ പുസ്തകത്തില്‍ ഇങ്ങനെയാണ് വിവരിച്ചിരിക്കുന്നത്- ”അവിടെ കുന്നിന്റെ ചെരിവിലുള്ള ഒരു പറമ്പില്‍ കിഴക്കുവശത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് ഓരോരുത്തരെയും (ഹിന്ദുക്കളെ) വിചാരണയാരംഭിച്ചു. ഈ വിചാരണ നടത്തിയത് വാരിയം കുന്നന്‍ കുഞ്ഞഹമ്മത് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും രണ്ടുവിധത്തില്‍ ജനങ്ങള്‍ പറയുന്നുണ്ട്… ഏതായാലും ലഹള കഴിഞ്ഞ് കുറച്ചുമാസം കഴിഞ്ഞശേഷം ശ്രീനിവാസ ശാസ്ത്രിയോട് കൂടി ആ കിണറ്റില്‍ ചെന്നു നോക്കാന്‍ അവസരം എനിക്കുണ്ടായി. അപ്പോള്‍ സുമാര്‍ ഇരുപതോളം തല ഞങ്ങള്‍ക്കെണ്ണാന്‍ സാധിച്ചു. ഒരു തല ഈര്‍ച്ചവാള്‍കൊണ്ട് ഈര്‍ന്നതായി കണ്ടിരുന്നുവെന്ന് ചില സന്ദര്‍ശകര്‍ വര്‍ത്തമാനപത്രത്തില്‍ എഴുതിക്കണ്ടതായി ഓര്‍ക്കുന്നു (201, 202). കാശ്മീര്‍ ഫയല്‍ എന്ന സിനിമയില്‍ തീവ്രവാദികള്‍ ശാരദ എന്ന കഥാപാത്രത്തെ കൊല്ലുന്നത് ഈര്‍ച്ചമില്ലില്‍ കിടത്തി തലപിളര്‍ന്നുകൊണ്ടാണെന്ന് ഓര്‍ക്കുക. 1921ലും 1990ലും നടന്ന കൊലപാതകരീതികളില്‍പോലും കാണുന്ന ഈ സമാനത ശ്രദ്ധിക്കേണ്ടതാണ്.

ലഹളയ്ക്കിടയില്‍ വ്യാപകമായ തരത്തില്‍ മതപരിവര്‍ത്തനം നടന്നിരുന്നു. ഹൈന്ദവക്ഷേത്രങ്ങള്‍ പള്ളികളായി മാറി. ‘പരീക്ഷകള്‍’ എന്ന അദ്ധ്യായത്തില്‍ പൊറ്റെക്കാട്ട് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പത്താം ക്ലാസ് പരീക്ഷ ജയിച്ചത് ആഘോഷിക്കാന്‍ ശ്രീധരന്‍ ബീച്ചിലേക്ക് പോകുമ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെയാണ് – ”കടപ്പുറത്ത്, പാലത്തിനടുത്ത് കാറ്റുകൊള്ളാനിരിക്കുന്ന മൂലയിലേക്ക്, ചേങ്ങരയില്‍നിന്ന് ഇടവഴികളിലൂടെ കുറുക്കു മാര്‍ഗ്ഗമായി ചെന്നെത്താം. പഴയ ഹൈന്ദവക്ഷേത്രങ്ങള്‍ പുനര്‍ജന്മംകൊണ്ട മുസ്ലീം പള്ളികളും ‘പച്ച’’വെള്ളം കെട്ടിനില്‍ക്കുന്ന പടവുകുളങ്ങളും കണ്ടുകൊണ്ട് നടക്കാം….. ചേങ്ങരയിലെ അടുക്കളബീബികളുടെ ആ നേരമ്പോക്കുകളെപ്പറ്റി ശ്രീധരന്‍ കേട്ടിട്ടുണ്ടായിരുന്നു. വിസ്തരിച്ച് വെറ്റിലമുറുക്കി ആ അടുക്കളയക്ഷികള്‍ വല്ല കാഫ്‌റീങ്ങളും മോടിയില്‍ ഉടുത്തൊരുങ്ങി ഇടവഴിയിലൂടെ വരുന്നുണ്ടോ എന്ന് ഒഴിഞ്ഞുനോക്കും. ഇര അടുത്തെത്തിയാല്‍ ജാലകത്തിലൂടെ ലക്ഷ്യം തെറ്റാതെ വായിലെ തുപ്പല്‍ ചാമ്പിക്കൊടുക്കും- എന്നിട്ട് ഒരു ചിരി ചിരിക്കും”(208). ശ്രീധരനും ലഭിച്ചു ഈ തുപ്പലഭിഷേകം. പുതിയ ഷര്‍ട്ടില്‍ മുഴുവന്‍ തുപ്പലായതിനാല്‍ ശ്രീധരന്‍ ബീച്ചില്‍ പോവാതെ മടങ്ങിവന്നു. വരുംവഴിയില്‍ ശ്രീധരന്റെ ഷര്‍ട്ടിലെ തുപ്പല്‍ പലരും ശ്രദ്ധിച്ചിരുന്നു- ”പുതിയ നിരത്തിലെത്തിയപ്പോള്‍ ഒന്നുരണ്ടുപേര്‍ തിരിഞ്ഞുനോക്കി-സെയ്താലിപ്പാലം കടക്കുമ്പോള്‍ ഒരു മാപ്പിളക്കുണ്ടന്‍ കള്ളി മനസ്സിലാക്കി ചിരിച്ചു കൂക്കി വിളിച്ചു”(209). മുസ്ലീം സ്ത്രീകള്‍ക്കിടയില്‍പോലും അന്യമതവിദ്വേഷം ഉണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. കാശ്മീര്‍ ഫയല്‍ എന്ന സിനിമയിലും ഇത്തരം അന്യമതവിദ്വേഷമുള്ള സ്ത്രീകളുണ്ടല്ലോ.

ഫയല്‍- നോവലിലും സിനിമയിലും
കേരളത്തെ സംബന്ധിച്ച് ഒരു ദേശത്തിന്റെ കഥ എന്ന നോവലും ഭാരതത്തെ സംബന്ധിച്ച് ദി കാശ്മീര്‍ ഫയല്‍ എന്ന സിനിമയും തയ്യാറാക്കി വെച്ചിരിക്കുന്നത് നാം ഗൗരവമായി ശ്രദ്ധിക്കേണ്ടുന്ന രണ്ട് സമാനമായ ഫയലുകളാണ്. 1971 ല്‍ എസ്.കെ.പൊറ്റെക്കാട്ട് തയ്യാറാക്കിയ ഫയല്‍ വേണ്ട ഗൗരവത്തോടെ പരിശോധിക്കാന്‍ മലയാളിക്ക് സാധിച്ചിട്ടില്ല. അതിന് കാരണം ആ ഫയലിലുള്ള വസ്തുതകളെ തമസ്‌കരിക്കാനും വളച്ചൊടിക്കാനും വേണ്ടി പില്ക്കാലത്ത് സംഘടിതമായ ശ്രമം നടന്നു എന്നതുകൊണ്ടാണ്. മാപ്പിളക്കലാപം നടക്കുമ്പോള്‍ പുറത്തിറങ്ങിയ പത്രങ്ങളിലും ആനുകാലികങ്ങളിലും കലാപത്തിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല, ബ്രിട്ടീഷ്‌കാരുടെ ഔദ്യോഗിക രേഖകളിലും കലാപത്തിന്റെ വസ്തുതാപരമായ വിവരങ്ങളുണ്ട്. ഇതിനപ്പുറം കലാപത്തിന് ദൃക്‌സാക്ഷിയായ കെ. മാധവന്‍ നായരെപ്പോലുള്ളവരുടെ അനുഭവക്കുറിപ്പുകളുമുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കള്‍വരെ മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥവശം തിരിച്ചറിഞ്ഞിരുന്നു. ബി.ആര്‍.അംബേദ്കര്‍ മാപ്പിളക്കലാപത്തെക്കുറിച്ച് എഴുതിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു- “”മലബാറിലെ മാപ്പിളമാര്‍ ഹിന്ദുക്കളോട് കാണിച്ച രക്തം കട്ടപിടിക്കുന്ന തരത്തിലുളള അതിക്രമങ്ങള്‍ വിവരണാതീതമാണ്. ദക്ഷിണേന്ത്യ ഒട്ടാകെയുള്ള വിവിധ അഭിപ്രായക്കാരായ ഹിന്ദുക്കളുടെ ഇടയില്‍ പടര്‍ന്ന ഭീതിയുടെ തിരമാല ശക്തിയാര്‍ജ്ജിച്ചത് വഴിപിഴച്ച ചില ഖിലാഫത്ത് നേതാക്കളുടെ ‘മതത്തിന് വേണ്ടി ധീരമായി യുദ്ധം നടത്തുന്ന മാപ്പിളമാര്‍ക്ക് അഭിവാദ്യങ്ങള്‍അര്‍പ്പിച്ചുകൊണ്ട് പാസാക്കിയ പ്രമേയങ്ങള്‍കൊണ്ടുകൂടിയാണ്”(218). അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റിയംഗം, കേരള സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറി, കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച കെ.മാധവന്‍ നായര്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയത്കൂടി നോക്കാം – കൊള്ളയുടെ പ്രധാന കാരണം മതഭ്രാന്തും അരാജകത്വവും ദുര്‍മാര്‍ഗ്ഗപ്രസക്തിയുമല്ലെങ്കില്‍ പിന്നെയെന്താണ്? അഥവാ ഇത് ദരിദ്രന്മാരും ധനികരും തമ്മിലുള്ള ഒരു പോരാണെങ്കില്‍, മാപ്പിളമാരില്‍ ധനികരായവര്‍ ഈ കൊള്ളയില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെട്ടു? സൂക്ഷ്മമാലോചിച്ചാല്‍ ഈ കൊള്ള വര്‍ഗ്ഗീയ മാത്സര്യത്തിന്റെ ഒരു പ്രത്യക്ഷപ്രകടനമായിരുന്നുവെന്നതിന് സംശയമില്ല(90). മാപ്പിളക്കലാപത്തെക്കുറിച്ച് ലഭ്യമായ ചരിത്രത്തിലെ വ്യക്തമായ ഫയലുകളാണ് ഇപ്പറഞ്ഞവയെല്ലാം.

എന്നാല്‍ യഥാര്‍ത്ഥമായ ഈ ഫയലുകള്‍ തമസ്‌കരിക്കപ്പെടുകയും തല്‍സ്ഥാനത്ത് വ്യാജ ആഖ്യാനങ്ങളുടെതായ (False Narratives) പുതിയ ഫയല്‍ സ്ഥാപിക്കപ്പെടുകയുമുണ്ടായി. വ്യാജ ആഖ്യാനങ്ങളുടെ ഫയല്‍ ആദ്യം രൂപപ്പെടുന്നത് അക്കാദമിക തലങ്ങളില്‍ നിന്നായിരുന്നു. സത്യാനന്തരകാലത്തിന്റെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്ന ആഖ്യാനങ്ങളാണിവ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അദ്ധ്യാപനായിരുന്ന ഡോ.കെ.എം.പണിക്കര്‍ 1980 കള്‍ക്കുശേഷം മാപ്പിള ലഹളയെ സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളെ ഈ രീതിയില്‍ കാണാം. ഇംഗ്ലീഷ്ഭാഷയില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റ പ്രബന്ധങ്ങള്‍ കലാപത്തെക്കുറിച്ച് ശേഖരിക്കപ്പെട്ട ആഖ്യാനങ്ങളുടെയെല്ലാം ഉദ്ധരണികള്‍കൊണ്ട് നിറഞ്ഞതാണ്. ഇവിടെ പണിക്കരുടെ ആശയമേത് ഉദ്ധരണികളിലെ ആശയമേത് എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. ഗവേഷണത്തില്‍ ഒരാശയം അവതരിപ്പിക്കേണ്ടിവരുമ്പോള്‍ ആ ആശയത്തെ ബലപ്പെടുത്തോനോ അതല്ലെങ്കില്‍ ഖണ്ഡിക്കാനോ ആണ് സാധാരണ ഉദ്ധരണികള്‍ ഉപയോഗിക്കുക. അതുമല്ലെങ്കില്‍ ആ ആശയത്തിന്റെ സമാന-ഭിന്നവശങ്ങള്‍ വേറെയുണ്ടെന്ന് ബോധ്യപ്പെടുത്താനും ഉദ്ധരണികള്‍ ഉപയോഗിക്കും. എന്നാല്‍ പണിക്കരുടെ പുസ്തകത്തിലെ ഉദ്ധരണികള്‍ക്ക് ഇങ്ങനെയുള്ള ഉദ്ദേശ്യമൊന്നുമില്ല. ഒരു സംഭവമോ ആശയമോ വിവരിച്ചുപോവുന്നു, ഇതിനിടയില്‍ ഇടയ്ക്കിടയ്ക്ക് പൂര്‍ണ്ണവിരാമം കഴിയുന്നിടത്ത് മുകളില്‍ നമ്പര്‍ കാണാം. ആ നമ്പര്‍ ഉദ്ധരണിയാണെന്ന് വായനക്കാര്‍ മനസ്സിലാക്കണം. അത് ആരുടെ ഉദ്ധരണിയാണെന്ന് അദ്ധ്യായത്തിന്റെ അവസാനം നോക്കിയാല്‍ മതി. ഈ ഉദ്ധരണികള്‍ എന്തിനുപയോഗിച്ചു എന്നൊന്നും നമുക്ക് മനസ്സിലാവില്ല. ഉദ്ധരണികളിലെ ആശയങ്ങളോടുള്ള പണിക്കരുടെ സമീപനവും വ്യക്തമല്ല. ഇത് സാധാരണക്കാരെ കണ്‍ഫ്യൂഷനാക്കാനായി കൊണ്ടുവരുന്ന അക്കാദമിക്ക് തന്ത്രമാണ്. പണിക്കരുടെ ഉദ്ദേശ്യം മാപ്പിളകലാപത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതയില്‍നിന്നും പുതുതലമുറയെ അകറ്റിനിര്‍ത്തുക എന്നതാണ്. ആവശ്യത്തിനും അനാവശ്യത്തിനും തലങ്ങും വിലങ്ങും ഉദ്ധരണികള്‍ ചേര്‍ത്ത് താന്‍ മുന്നോട്ടുവെക്കുന്ന അജണ്ടയ്ക്ക്് ആധികാരികത ഉറപ്പുവരുത്താനാണ് പണിക്കര്‍ തന്റെ പുസ്തകത്തില്‍ ശ്രമിക്കുന്നത്. ഇത് സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു നടന്ന വലിയ അജണ്ടയുടെ ഭാഗമായിരുന്നു. ഇത്രയും ഉദ്ധരണികളുപയോഗിച്ച് പണിക്കര്‍ കണ്ടെത്തുന്ന നിഗമനങ്ങളെന്താണ്? അത് മുമ്പേതന്നെ ഇ.എം.എ.സ് രാഷ്ട്രീയലക്ഷ്യത്തോടെ അവതരിപ്പിച്ച കാര്യങ്ങള്‍തന്നെ-മാപ്പിളകലാപം ജന്മിത്തവിരുദ്ധസമരവുമായിരുന്നു എന്നത്.

ഇ.എം.എസ്സിനെ പിന്തുടര്‍ന്ന് കലാപത്തിന്റെ തുടക്കമന്വേഷിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് പോവുന്ന പണിക്കര്‍ വാസ്തവത്തില്‍ കുറേ സ്റ്റാറ്റിറ്റിക്കല്‍ വിവരങ്ങള്‍ നിരത്തിവെച്ച് യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കുന്നത്. കലാപത്തിന്റെ പിന്നിലെ മതവര്‍ഗ്ഗീയതയെക്കുറിച്ച് ഇ.എം.എസ്. ബോധവാനായിരുന്നു. എന്നാല്‍ പണിക്കരിലെത്തുമ്പോള്‍ അത് സവര്‍ണ്ണവിരുദ്ധത മാത്രമായി ചുരുങ്ങുന്നു. അതായത് മാപ്പിളക്കലാപത്തിന്റെ യാഥാര്‍ത്ഥ ഫയല്‍ ഇവിടംതൊട്ട് തമസ്‌ക്കരിക്കപ്പെടുന്നു. ഇതില്‍നിന്നും മുന്നോട്ടു പോവുമ്പോള്‍ കലാപത്തെക്കുറിച്ചുള്ള ആഖ്യാനം നേര്‍വിപരീത ദിശയിലേക്ക് കടക്കുന്നത് നാം കാണുന്നു. ഡോ.കെ.ടി. ജലീലിന്റെ ‘മലബാര്‍ കലാപം ഒരു പുനര്‍വായന’ എന്ന ഗവേഷണഗ്രന്ഥത്തില്‍ നമുക്കത് കാണാം. കെ.ടി. ജലീല്‍ മലബാര്‍ കലാപത്തെക്കുറിച്ചുള്ള റഫറന്‍സിന് മുഴുവന്‍ ആശ്രയിക്കുന്നത് കെ.എം.പണിക്കരെയാണ്. പണിക്കരില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജലീല്‍ തന്റെ പുസ്തകത്തില്‍ ഒരു പടികൂടി കടന്ന് കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരെ മഹാന്മാരായി വാഴ്ത്തുന്നു. ഈ വാഴ്ത്തലിന്റെ പ്രചോദനത്തില്‍നിന്നാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഹീറോ ആക്കിക്കൊണ്ടുള്ള സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമമുണ്ടായത്. ഇങ്ങനെ നോക്കുമ്പോള്‍ ഒരു ഫയല്‍ എങ്ങനെയാണ് കൃത്യമായ ആസൂത്രണത്തോടെ അട്ടിമറിക്കപ്പെടുന്നതെന്ന് നമുക്ക് കാണാം. ഈ അട്ടിമറിയുടെ തുടക്കം ഇ.എം.എസിലാണെന്ന് ഡോ.എം.ജി.എസ്. നാരായണന്‍ ആരോപിക്കുന്നുണ്ട്. ഇ.എം.എസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുക്കിയ ഈ ചരിത്രവക്രീകരണത്തിന്റെ കെണിയില്‍ പലരും വീണിട്ടുണ്ടെന്ന് അദ്ദേഹം കരുതുന്നു. തുടര്‍ന്ന് അദ്ദേഹം പറയുന്നത് നോക്കുക- ഒരിക്കലും ഒരു കര്‍ഷക മുദ്രാവാക്യമെങ്കിലും ഉയര്‍ത്താതെ ‘അല്ലാഹു അക്ബര്‍’ എന്നാര്‍ത്തുവിളിച്ച് സമാധാനപ്രിയരായ ജനങ്ങളുടെ ജീവനും സ്വത്തും നശിപ്പിക്കാനൊരുങ്ങിയ കൂട്ടര്‍ മതഭ്രാന്തും ബ്രിട്ടീഷ് വിരോധവും ചേര്‍ന്ന മസാലയാണ് ഒരുക്കിയത്. അവര്‍ക്ക് മാപ്പുകൊടുക്കാം, എന്നാല്‍ മഹത്വവല്‍ക്കരിക്കരുത്(128).ഇ.എം.എസ്സിനേക്കാള്‍ ഈ അട്ടിമറിയില്‍ പങ്കുള്ളത് കെ.എം.പണിക്കര്‍ക്കായിരുന്നുവെന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കാരണം ദി കാശ്മീര്‍ ഫയല്‍ എന്ന് സിനിമ ആ വഴിക്ക് നമ്മെ കൊണ്ടുപോവുന്നുണ്ട്.

സമാനമായൊരു ഫയല്‍ അട്ടിമറിയെ കൃത്യമായി തുറന്നുകാട്ടുന്ന സിനിമ എന്ന നിലയിലാണ് ദി കാശ്മീര്‍ ഫയല്‍ ഇതിനോട് ചേര്‍ത്ത് പരിശോധിക്കുന്നത്.് 1921 ല്‍ മലബാറിലുണ്ടായിരുന്നതിന് സമാന അന്തരീക്ഷമാണ് 1990-ല്‍ കാശ്മീരിലുണ്ടായത്. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തത് ഭരണഘടനാശില്പിയായ അംബേദ്ക്കറായിരുന്നു. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലടക്കമുള്ള പലരും അതിന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നെഹ്‌റുവിന്റെ താല്പര്യത്തോടെ കാശ്മീരിന് പ്രത്യേക പദവി ലഭിച്ചു. അതിനുശേഷം കാശ്മീരില്‍ ഇസ്ലാമിക ഫണ്ടമെന്റലിസം രൂപപ്പെടുകയും അവിടുത്തെ പണ്ഡിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കള്‍ക്ക് ഭീക്ഷണിയാവുകയും ചെയ്തു. 1990-ല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കലാപം പൊട്ടിപ്പുറപ്പെടുകയും ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍ പലായനം ചെയ്യുകയും ചെയ്തു. മതംമാറുക, പലായനം ചെയ്യുക, മരിക്കുക – ഈ മൂന്ന് ഓപ്ഷനുകളാണ് പണ്ഡിറ്റുകള്‍ക്കു മുമ്പില്‍ ഇസ്ലാമിക തീവ്രവാദികള്‍ വെച്ചത്. പണ്ഡിറ്റുകള്‍ക്ക് മൂന്നും സ്വീകരിക്കേണ്ടിവന്നു. ഇതിന്റെയൊക്കെ ഫയല്‍ ഗവണ്‍മെന്റിന്റെയും മാധ്യമങ്ങളുടെയും പണ്ഡിറ്റുകളുടെയും കൈയിലുണ്ട്. എന്നിട്ടും മൂന്ന് പതിറ്റാണ്ടോളം പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥികളായി ദല്‍ഹിയിലെ തെരുവിലലഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുംവരെ അവര്‍ക്ക് യാതൊരു നീതിയും കിട്ടിയില്ല. ഇപ്പോഴും അഭയാര്‍ത്ഥികളായി ദല്‍ഹിയില്‍ കഴിയുന്ന പണ്ഡിറ്റുകളുണ്ട്. അങ്ങനെ കഴിയുന്ന പണ്ഡിറ്റ് കുടുംബത്തിലെ വിദ്യാര്‍ത്ഥിയാണ് സിനിമയിലെ കൃഷ്ണ പണ്ഡിറ്റ്. കലാപത്തിനിടയില്‍ അച്ഛനും അമ്മയും ജ്യേഷ്ഠനും മൃഗീയമായി കൊല്ലപ്പെടുമ്പോള്‍ കൃഷ്ണ കുഞ്ഞായിരുന്നു. അവിടെനിന്നും ദല്‍ഹിയിലേക്ക് പലായനം ചെയ്ത മുത്തച്ഛനാണ് കൃഷ്ണയെ വളര്‍ത്തുന്നത്. കൃഷ്ണ അവിടെനിന്നും പഠിച്ച് വളര്‍ന്ന് ദല്‍ഹിയിലെ പ്രസിദ്ധമായ സര്‍വ്വകലാശാലയിലെത്തുന്നു. അവിടെ രാധികാ മേനോന്‍ എന്ന പ്രൊഫസറുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവന്‍ മാറുന്നു. കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്നുമാണ് പ്രൊഫസറുടെ കാഴ്ചപ്പാട്. അതിനോട് ആദ്യഘട്ടത്തില്‍ കൃഷ്ണ പണ്ഡിറ്റിന് യോജിക്കാന്‍ സാധിച്ചില്ലെങ്കിലും പ്രൊഫസറുടെ നിരന്തരമായ മസ്തിക്കപ്രക്ഷാളനത്തിലൂടെ അവനും ആസാദി മുദ്രാവാക്യം വിളിക്കുന്നു. എന്നാല്‍ ഇതറിഞ്ഞ മുത്തച്ഛന്‍ അവനെ ശക്തമായി വിലക്കുന്നു. സര്‍വ്വകലാശാലയില്‍ മുഴങ്ങുന്ന ആസാദി എന്ന മുദ്രാവാക്യം തൊണ്ണൂറുകളില്‍ കാശ്മീരില്‍ തീവ്രവാദികള്‍ മുഴക്കിയ അതേ മുദ്രാവാക്യമാണെന്ന് മുത്തച്ഛനറിയാം. കൃഷ്ണയുടെ മാതാപിതാക്കളും സഹോദരനും അപകടത്തില്‍ മരണപ്പെട്ടു എന്ന് മാത്രമേ മുത്തച്ഛന്‍ അവനെ അറിയിച്ചിരുന്നുള്ളു. പിന്നീടാണ് കൃഷ്ണ സത്യാവസ്ഥ അറിയുന്നത്. മുത്തച്ഛന്റെ സുഹൃത്തായ ഐ.എ.എസ്. ഓഫീസര്‍ സൂക്ഷിച്ചുവെച്ച ഫയലില്‍നിന്നും കൃഷ്ണ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. അതോടൊപ്പം തന്റെ പ്രൊഫസര്‍ തീവ്രവാദികളുടെ ഏജന്റാണെന്നും തിരിച്ചറിയുന്നു. സിനിമയിലെ കൃഷ്ണ പണ്ഡിറ്റ് പഠിക്കുന്ന സര്‍വ്വകലാശാല ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയാണെന്ന് പ്രേക്ഷകന് എളുപ്പം മനസ്സിലാക്കാം. ഈ സര്‍വ്വകലാശാലയിലാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ സംവിധായകനായ വിവേക് അഗ്നിഹോത്രി പഠിച്ചത്. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ സൂചിപ്പിക്കാന്‍ വിവേക് അഗ്നിഹോത്രി ഉപയോഗിക്കുന്ന പ്രയോഗമാണ് അര്‍ബന്‍ നക്‌സല്‍സ.്

കാശ്മീരില്‍ തൊണ്ണൂറുകളില്‍ സംഭവിച്ച കൂട്ടക്കുരുതിയും പലായനങ്ങളും അഭയാര്‍ത്ഥിപ്രവാഹവും മാറിമാറി വന്ന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടും എന്തുകൊണ്ടാണ് ഇരകള്‍ക്ക് ഇത്രയും കാലം നീതി ലഭിക്കാതെ പോയത്? അതിനു കാരണം സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതമായി നടന്ന വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച പൊതുബോധമാണ്. തീവ്രവാദികളെ സ്വാതന്ത്ര്യപ്പോരാളികളായി അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നു. അങ്ങനെ തീവ്രവാദികള്‍ക്ക് അനുകൂലമായ ബൗദ്ധിക പൊതുബോധം രൂപപ്പെട്ടു. ഈ പൊതുബോധമാണ് കഴിഞ്ഞ കുറേക്കാലമായി നമ്മെ ഭരിക്കുന്നത്. ഇതേ പൊതുബോധം തന്നെയാണ് മാപ്പിളക്കലാപത്തിന്റെ നവീന ആഖ്യാനങ്ങളെയും നിയന്ത്രിച്ചത്. ഇവിടെയും കലാപകാരികളായ മതഭ്രാന്തന്‍മാര്‍ സ്വാതന്ത്ര്യപ്പോരാളികളായി മാറുന്നു. അതുകൊണ്ടാണ് മാപ്പിളക്കലാപത്തെക്കുറിച്ചുള്ള വ്യാജ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസിനേക്കാള്‍ കൂടുതല്‍ പങ്കുവഹിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അദ്ധ്യാപകനായ കെ.എം. പണിക്കരാണെന്ന് ഞാന്‍ സൂചിപ്പിച്ചത്. അര്‍ബന്‍ നക്‌സലുകളാല്‍ ആസൂത്രിതമായി വഴിതിരിച്ചുവിടപ്പെട്ടതുകൊണ്ടുമാത്രം ലോകമറിയാതെ പോവുമായിരുന്ന കാശ്മീര്‍ പ്രശ്‌നത്തെ തന്റെ സിനിമയിലൂടെ അവതരിപ്പിച്ച് വിവേക് അഗ്നിഹോത്രി എന്ന സംവിധായകന്‍ നിലവിലുള്ള ഭാരതത്തിലെ അക്കാദമിക് പൊതുബോധത്തെ തകര്‍ത്തെറിഞ്ഞു. ഇതുപോലെ മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ഫയല്‍ എങ്ങനെയൊക്കെ അട്ടിമറിക്കപ്പെട്ടു എന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. ആ അന്വേഷണത്തില്‍ എസ്.കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയ്ക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സാധിക്കും.

നീര്‍ക്കോലിയെ പിടിച്ച് സ്തബ്ധനായിരിക്കുന്ന കുരങ്ങ് ഈ അന്വേഷണത്തില്‍ പ്രധാന വഴികാട്ടിയായി മാറുന്നു. സാമൂഹികവും സാംസ്‌കാരികവുമായ അനേകം വൈരുദ്ധ്യങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദുവിന്റെ പ്രതീകമായി നമുക്ക് കുരങ്ങനെയും നീര്‍ക്കോലിയേയും കാണാം. നിസ്സാരമായി പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നമാണെങ്കില്‍പ്പോലും അതുവെച്ചുകൊണ്ടിരുന്ന് സര്‍വ്വനാശത്തിലേക്ക് പോവുന്ന ഹിന്ദുസമുദായത്തിന്റെ പ്രതിനിധിയാണ് കുരങ്ങ്. ഹിന്ദുസമുദായത്തിന്റെ അനൈക്യം മുതലെടുത്ത് കൂട്ടമായി ബാങ്കുവിളിച്ച് വന്ന് ആക്രമിച്ച് കൊന്നുതിന്നാന്‍ തയ്യാറായി നില്‍ക്കുന്ന മുസ്ലീം മതമൗലികവാദികളുടെ സൂചകമായി കുറുക്കന്മാരെയും കാണാം. തീര്‍ച്ചയായും നോവലിലെ കുരങ്ങന്‍ സവര്‍ണ്ണഹിന്ദുവും അവന്റെ കൈയ്യില്‍കിടന്ന് പിടയുന്ന നീര്‍ക്കോലി അവര്‍ണ്ണഹിന്ദുവുമാണ്. കുമാരനാശാന്‍ ദുരവസ്ഥയില്‍ പറയുന്നതുപോലെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി സവര്‍ണ്ണര്‍ മാറ്റിനിര്‍ത്തിയ കീഴാളര്‍തന്നെയാണ് പിന്നീട് തൊപ്പിവെച്ച് മാപ്പിളയായി സവര്‍ണ്ണരെ കശാപ്പു ചെയ്തത്. നീര്‍ക്കോലിയെ ആവശ്യമില്ലാതെ ഉപദ്രവിച്ചതുകാരണം മരണത്തിലേക്ക് പോവുന്ന കുരങ്ങനെയും ഇവിടെയോര്‍ക്കാം. ഹിന്ദുസമുദായത്തിലെ പ്രശ്‌നങ്ങള്‍ മുസ്ലീം തീവ്രവാദികള്‍ ആയുധമാക്കി മാറ്റി എന്നു വേണമെങ്കില്‍ ഈ പ്രതീകവ്യവസ്ഥയ്ക്ക് അര്‍ത്ഥം കൊടുക്കാം. എന്നാല്‍ അത്തരമൊരു വായന കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കാനേ ഉതകൂ. ദി കാശ്മീര്‍ ഫയല്‍ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഈ പ്രതീകവ്യവസ്ഥയ്ക്ക് കൂടുതല്‍ മാനങ്ങളുണ്ട്.

നോവലിലെ നീര്‍ക്കോലിയെ പിടിച്ചിരിക്കുന്ന കുരങ്ങും കുരങ്ങ് ചാവുന്നതും കാത്തിരിക്കുന്ന കുറുക്കന്‍മാരും ഭാരതത്തിന്റെ വിശാലമായ ക്യാന്‍വ്യാസില്‍ വെച്ച് പരിശോധിക്കേണ്ടതുണ്ട്. രാജ്യസുരക്ഷയുടെ കാര്യത്തില്‍പോലും രണ്ടഭിപ്രായമുള്ള, ഒരു കാര്യത്തിലും സമവായത്തിലെത്താത്ത ഒന്നിനെയും ഗൗരവത്തോടെ കാണാത്ത ഭാരതത്തിലെ നിഷ്‌ക്രിയരായ ദേശവാസികളുടെ പ്രതിനിധിയാണ് വാസ്തവത്തില്‍ കുരങ്ങ്. ഈ ദേശവാസികളുടെ അനൈക്യത്തെ സമര്‍ത്ഥമായി മുതലെടുക്കാന്‍ കാത്തിരിക്കുന്ന തീവ്രവാദികളാണ് കുറുക്കന്മാര്‍. അവിടെ ഹിന്ദുവോ മുസ്ലീമോ ഇല്ല. അവിടെയുള്ളത് ദേശവാസികളും ദേശവിരുദ്ധരും മാത്രം. മുസ്ലീംതീവ്രവാദികളുടെ ഏജന്റായ ദി കാശ്മീര്‍ ഫയല്‍സിലെ രാധികാമേനോന്‍ മുസ്ലീമല്ലല്ലോ. ലോകം ചുറ്റി സഞ്ചരിച്ച എസ്.കെ. പൊറ്റെക്കാട് ഇക്കാര്യം മുമ്പേ മനസ്സിലാക്കിയിരുന്നു. വ്യാജ ആഖ്യാനങ്ങളിലൂടെ തീവ്രവാദികള്‍ ഒരുക്കുന്ന അക്കാദമിക്ക് അജണ്ടയെ തിരിച്ചറിയാന്‍ ഇനിയെങ്കിലും നമുക്ക് സാധിക്കണം. കൃഷ്ണ പണ്ഡിറ്റിനെപ്പോലെ കണ്‍ഫ്യൂഷനാവുന്ന ഒരു തലമുറ ഇനി നമ്മുടെ സര്‍വ്വകലാശാലകളിലുണ്ടാവരുത്. അതിന് ദി കാശ്മീര്‍ ഫയല്‍ പോലെ നമുക്ക് നിവര്‍ത്തിവെച്ച് പരിശോധിക്കാന്‍ കഴിയുന്ന ശക്തമായ ഫയലാണ് എസ്.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ.

എന്നാല്‍ അത്തരമൊരു പരിശോധനയ്ക്ക് ആരെങ്കിലും തയ്യാറാവുമോ? ദി കാശ്മീര്‍ ഫയല്‍ എന്ന സിനിമയോടുള്ള, കേരളത്തിലെ പ്രഖ്യാപിത സിനിമാപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും സമീപനം നോക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് തോന്നുന്നത്. ഇങ്ങനെയൊരു സിനിമ ഇറങ്ങിയതും ഭാരതത്തിലെല്ലായിടത്തും ചര്‍ച്ചയായതും തങ്ങള്‍ അറിഞ്ഞിട്ടേയില്ല എന്നാണ് ഇവരുടെ ഭാവം. അറിയാത്ത ഭാവം നടിക്കുന്നത് ഇവരുടെ മറ്റൊരു അജണ്ടയാണ്. അപ്പപ്പോള്‍ റിലീസാവുന്ന സകല പുരോഗമന സമാന്തര സിനിമകളും സോഷ്യല്‍ മീഡിയ വഴി അയച്ചുതന്ന് എപ്പോഴും കാണാന്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു സിനിമാപ്രവര്‍ത്തകനെ ഈയിടെ കണ്ടപ്പോള്‍ ദി കാശ്മീര്‍ ഫയല്‍ കണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ മുഖം ചുളിച്ച് ഇല്ലെന്ന് തലയാട്ടിയശേഷം ഒന്നും മിണ്ടാതെ പോയി. ഒരു ദേശത്തിന്റെ കഥയിലെ നീര്‍ക്കോലി ചുറ്റിവരിഞ്ഞ ഇടതുകൈ ദൂരെനീട്ടി വലതുകൈകൊണ്ട് മുഖംപൊത്തി എനിക്കു കാണണ്ട എന്ന ഭാവത്തില്‍ ഇരിക്കുന്ന കുരങ്ങനെപ്പോലെയാണ് സത്യത്തില്‍ കാശ്മീര്‍ ഫയലിനോട് മുഖം തിരിക്കുന്ന ഇത്തരം സിനിമാപ്രവര്‍ത്തകരും. കാശ്മീര്‍ ഫയലിന് മാതൃകയായി ഒരു മലബാര്‍ ഫയല്‍ ഉണ്ടെന്ന് ഒരു ദേശത്തിന്റെ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു. ആ യാഥാര്‍ത്ഥ്യം ദൂരെപിടിച്ച് എനിക്ക് കാണേണ്ട എന്ന ഭാവത്തില്‍ മുഖം തിരിച്ച് കൈകൊണ്ട് മറച്ച് എത്രനാള്‍ ഇവര്‍ക്ക് ഇരിക്കാന്‍ സാധിക്കും?

അവലംബകൃതികള്‍
1. അംബേദ്കര്‍ ബി.ആര്‍. ഡോ.(2021) പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാവിഭജനം(വിവ-എ.ജി.ബാബു), കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
2. ഗംഗാധരന്‍ എം.(2020), മലബാര്‍ കലാപം-1921-22, ഡി.സി. ബുക്‌സ്, കോട്ടയം
3. ജലീല്‍ കെ.ടി.(2018) മലബാര്‍ കലാപം ഒരു പുനര്‍വായന, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം
4. മാധവന്‍ നായര്‍ കെ.(2020) മലബാര്‍ കലാപം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
5. നമ്പൂതിരിപ്പാട് ഇ.എം.എസ്.(2018) കേരളം മലയാളിയുടെ മാതൃഭൂമി, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം
6. നാരായണന്‍ എം.ജി.എസ്.(2019)കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ഡി.സി. ബുക്‌സ്, കോട്ടയം
7. പണിക്കര്‍ കെ.എന്‍(2020). മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, ഡി.സി. ബുക്‌സ്, കോട്ടയം
8. പൊറ്റക്കാട്ട് എസ്.കെ.(1996) ഒരു ദേശത്തിന്റെ കഥ, ഡി.സി. ബുക്‌സ്, കോട്ടയം

 

ShareTweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies