മെയ് 11
ശുഭാനന്ദഗുരു ജയന്തി
മനുഷ്യത്വവും ദേവത്വവും ചേര്‍ന്നാലെ മനുഷ്യനാകൂ. ദേവത്വം പോയാല്‍ ജീവനുണ്ടായാലും മനുഷ്യജന്മം നിര്‍ജ്ജീവവും ശൂന്യവുമാകും. ആത്മസ്വരൂപവും ജീവനും നരശക്തിയും ഒരോ അവസ്ഥയിലായെങ്കിലേ മനുഷ്യന്‍ പൂര്‍ണ്ണനാകൂ. നന്മ-തിന്മകളെ തിരിച്ചറിയുന്നതാണ് ആത്മബോധം. ഞാനെന്ന ഭാവത്തില്‍ നിന്ന് ഞാനെന്ന ബോധത്തിലേക്ക് സാധാരണക്കാരനെ ഉയര്‍ത്തുവാന്‍ ശുഭാനന്ദ ഗുരുദേവന്‍ ചെയ്ത സേവനങ്ങള്‍ ശ്രേഷ്ഠതരമാണ്. അടിമയായവനും അടിമയാക്കാന്‍ തുനിഞ്ഞവനും ആത്മബോധമില്ലാത്തതാണ് ഈ നാടിന്റെ പ്രശ്‌നമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശുഭമായ ആനന്ദത്തെ ലഭിക്കുവാന്‍ മനുഷ്യനെ നന്നാക്കുന്നതാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ചു. അതിനായി ആത്മബോധോദയസംഘം സ്ഥാപിച്ചു. അതിലൂടെ പറയക്കുടിലില്‍ ജനിച്ച പരമാചാര്യ പദവിയിലേക്കുയര്‍ന്ന താപസേശ്വരനായി ശുഭാനന്ദഗുരുദേവന്‍ മാറി.
ഭേദം പോയാല്‍ ബോധമേയുള്ളൂ, എന്നദ്ദേഹമറിഞ്ഞു. ബോധസ്വരൂപനാണ് ഈശ്വരന്‍. ജന്മവും കര്‍മ്മവുമൊടുങ്ങിയാല്‍ സ്വസ്ഥതയിലെത്തി ആത്മാവ് സ്വയം പ്രകാശിക്കുന്നു. ഈശ്വരന്‍ സ്വയം പ്രകാശമാണ്. ആനന്ദമെന്നുള്ളത് സ്വയം പ്രകാശമായ അറിവിനാല്‍ രൂപപ്പെടുന്ന അനുഭൂതിയാണ്. മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം ധര്‍മ്മവും, സത്പ്രവൃത്തിയുമാണ്. മാറ്റമില്ലാത്ത ആനന്ദം സ്വര്‍ഗ്ഗമാണെന്നും മാറ്റമില്ലാത്ത ദുഃഖം നരകമാണെന്നും അദ്ദേഹം അറിഞ്ഞു. സൃഷ്ടിച്ചവനും സൃഷ്ടിയും, ഗുരുവും ദൈവവും ഒന്നുതന്നെയാണെന്ന തനതായ അറിവിലേക്ക് അദ്ദേഹം മാറി. ശുഭമായ രൂപം താന്‍ തന്നെയാണെന്ന അറിവ് തപസ്സിലൂടെ അദ്ദേഹം നേടി.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ നിന്നും ഉദ്ദേശം രണ്ട് കിലോമീറ്റര്‍ തെക്കായുള്ള വെണ്‍പാല ഗ്രാമത്തില്‍ മലയിത്തറ വീട്ടിലെ ഇട്ട്യാതിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അമ്മ ചെങ്ങന്നൂര്‍ താലൂക്കിലെ ബുധനൂര്‍ പടിഞ്ഞാറ് കുലായ്ക്കല്‍ വീട്ടിലെ കൊച്ചുനീലിയാണ്. വിവാഹശേഷം സന്തതിയുണ്ടാകുവാന്‍ 24 വര്‍ഷത്തെ കഠിനമായ തപസ്സിലും പ്രാര്‍ത്ഥനയിലും മുഴുകി. ചങ്ങനാശ്ശേരി വാഴപ്പള്ളി സാളഗ്രാമം ക്ഷേത്രത്തിലെ ഭജനയും, ശാന്തിക്കാരന്‍ പൂജാനന്തരം നല്‍കിയ രണ്ടു കദളിപ്പഴ നിവേദ്യവുമായിരുന്നു ഭക്ഷണം. 12 വര്‍ഷത്തെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായാണ് ലോകാരാധ്യനായ ശുഭാനന്ദഗുരുദേവന്‍ ഭൂജാതനായത്. 1887 ഏപ്രില്‍ മാസം 28-ാം തീയതി അതായത് 1057 മേടമാസം 17-ാം തീയതി വെള്ളിയാഴ്ച പ്രഭാതത്തില്‍ പൂരം നക്ഷത്രത്തിലാണ് പത്മനാഭന്‍ എന്ന പാപ്പന്‍ ജനിച്ചത്.
ജന്മനാ ഭക്തിയിലും സാധനയിലും മുഴുകുന്ന പാപ്പന്‍ ഏകാന്തനായി പലപ്പോഴും കാണപ്പെട്ടു. 1064 വൃശ്ചികം 3 അശ്വതി നക്ഷത്രവും വെള്ളിയാഴ്ചയും ചേരുന്ന ദിവസം രാത്രി ഒന്നാം യാമത്തില്‍ ദിവ്യദീപ്തി ദര്‍ശനം അനുഭവപ്പെട്ടു. മൂന്നു ദിവസം കൂടി ദിവ്യാത്ഭുതത്തില്‍ മുഴുകി. പാലൊളി വീശുന്ന ശംഖും, അതിനു താഴെ മുക്കോണായ മൂന്ന് നക്ഷത്രവും, അതിനുതാഴെ അര്‍ദ്ധചന്ദ്രക്കലയും ചേര്‍ന്ന ഒരു വിശ്വപ്രകാശം കാണുകയും അത് തന്നിലേക്ക് പൂര്‍ണ്ണമായി ലയിക്കുന്നതായി അനുഭവപ്പെടുകയും ചെയ്തു എന്ന് പാപ്പന്‍ കുട്ടി സാക്ഷിപ്പെടുത്തുന്നു.
12-ാമത്തെ വയസ്സില്‍ മാതാവ് മരണമടഞ്ഞു. അച്ഛന്റെ ശ്രദ്ധയില്‍ വളരുന്നതിനിടയില്‍ അച്ഛന്‍ വീട്ടിലില്ലാത്ത സമയത്ത് നാടുപേക്ഷിച്ച് 18 വര്‍ഷക്കാലം അലഞ്ഞുനടന്നു. പീരുമേട്ടിലുള്ള ചിന്തലാറ്റിലെ തോട്ടത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ചെറു ജോലികള്‍ ചെയ്യുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും സേവനം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലികള്‍. 16.11.1915 മുതല്‍ 07.11.1918 വരെയുള്ള 2 വര്‍ഷം 11 മാസം 22 ദിവസം ചിന്തലാറ്റിലെ കരിന്തരുവി മലയുടെ മുകളിലുള്ള തപോഗിരിയിലെ പുന്നമരച്ചുവട്ടില്‍, യഥാര്‍ത്ഥ ജ്ഞാനലബ്ധിക്കായി തപോനിഷ്ഠയില്‍ മുഴുകി. യഥാര്‍ത്ഥ സ്വര്‍ഗ്ഗവും യഥാര്‍ത്ഥ നരകവും എന്താണെന്ന് അറിയുകയായിരുന്നു തപോലക്ഷ്യം. അതിലൂടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗവും യഥാര്‍ത്ഥ നരകവും തന്നില്‍ തന്നെയാണെന്ന തിരിച്ചറിവുണ്ടായി. സാക്ഷാല്‍ ഈശ്വരന്റെ സ്വയം പ്രകാശമാണ് മനുഷ്യജന്മം എന്ന അറിവ്, ശുഭാനന്ദഗുരുദേവനെ യോഗിയാക്കിമാറ്റി. ആത്മജ്ഞാനത്തിന്റെ അന്തര്‍ധാര തെളിഞ്ഞു വരികയും ഏവരേയും ആനന്ദനിര്‍വൃതിയില്‍ ലയിപ്പിച്ച് തന്നിലൂടെ മുക്തിപദം പ്രാപിക്കുന്നതിനുള്ള തത്വജ്ഞാനവുമായി ഗുരുദേവന്‍ തപോഗിരി വിട്ടിറങ്ങി.
പരിവ്രാജകനായി യാത്രചെയ്ത് സമൂഹത്തെ ഉണര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മാവേലിക്കര താലൂക്കിലെ ചെന്നിത്തലയിലെ ഒരു പറയക്കുടിലില്‍ താമസമാക്കി. പ്രാര്‍ത്ഥനയിലൂടെ ദുഃഖശാന്തിവരുത്തുവാന്‍ തുടങ്ങിയപ്പോള്‍ ആരാധകര്‍ വര്‍ദ്ധിച്ചു. പാവപ്പെട്ട കുടുംബത്തില്‍ പിറന്ന ദിവ്യനായതുകൊണ്ട് ധാരാളം എതിര്‍പ്പും ഉപദ്രവവും ഏല്‌ക്കേണ്ടിവന്നു. എതിര്‍പ്പുകളെ അതിജീവിച്ച് ആത്മബോധം ആരാധകരില്‍ വളര്‍ന്നതിനാല്‍ ആരാധകരെ ചേര്‍ത്ത് ആത്മബോധോദയസംഘം രൂപീകരിച്ചു. ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ വലിയ രാജയെ രക്ഷാധികാരിയാക്കി. 1932 മെയ് 6 ന് (1107 മേടമാസം 24 ന്) ആത്മബോധോദയസംഘം 144-ാം നമ്പരായി രജിസ്റ്റര്‍ ചെയ്തു.
അയിത്ത കാലത്തെ അതിജീവിച്ച് മാവേലിക്കര കല്ലിമേല്‍, കൊറ്റാര്‍കാവ്, കുട്ടംപേരൂര്‍, ചെറുകോല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ന് ചെറുകോല്‍ കേന്ദ്രമായി ഏഴാമത്തെ മഠാധിപതിയും, കൊറ്റാര്‍കാവ് കേന്ദ്രീകരിച്ച് അഞ്ചാമത്തെ മഠാധിപതിയും ശുഭാനന്ദ പരമ്പരയെ ശക്തിപ്പെടുത്തി പ്രവര്‍ത്തിക്കുന്നു. ചെറുകോല്‍ മഠം കേന്ദ്രീകരിച്ച് 42 ആശ്രമങ്ങളും കൊറ്റാര്‍കാവ് കേന്ദ്രീകരിച്ച് 60-ല്‍ പരം ആശ്രമങ്ങളും വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നു. എല്ലാ ആശ്രമങ്ങളിലുമായി നൂറിലധികം സന്യാസിമാര്‍ ശുഭാനന്ദഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നു.
ശുഭാനന്ദഗുരുദേവന്‍ ശ്രുതിയേയും, മുക്തിയേയും, അനുഭവത്തേയും സമന്വയിപ്പിച്ച് ധാരാളം കീര്‍ത്തനം അനുഭൂതിയില്‍ നിന്നാലപിച്ചിട്ടുണ്ട്. ”മനുഷ്യര്‍ ഏവരും ഒന്നുതന്നെയാണെന്ന് ഏവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ജാതി സ്വാര്‍ത്ഥത്തില്‍ നിന്നുണ്ടായതാണ്. മനുഷ്യര്‍ ഒന്നല്ലാതെ പലതായി വരുകയില്ല” ”മതം പലതുണ്ടെന്ന് പറയുന്നത് മതം മനസ്സിലാകാഞ്ഞിട്ടാണ്. മതം എന്നു പറയുന്നത് മനസ്സിന്റെ അഴുക്കറ്റ അതിശോഭിതമായ ആത്മപ്രകാശമാണ്. അതിന്റെ സുഖങ്ങളെ വര്‍ണ്ണിക്കുന്നതാണ് മതതത്വങ്ങള്‍” ഇതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അന്നദാനം, വസ്ത്രദാനം, ഭൂദാനം, വിദ്യാദാനം എന്നിവകൊണ്ട് അവശരെ അഭിവൃദ്ധിപ്പെടുത്തേണ്ടത് ഉയര്‍ന്നവരുടെ കടപ്പാടാണ്. ഇക്കാര്യം ആചാര്യന്മാരുടെ നേതൃത്വത്തില്‍ ചെയ്യുക അത്യുത്തമമാണെന്ന് അദ്ദേഹം കരുതി.
ലോകാവസ്ഥ ഇരുട്ടും ദൈവികാവസ്ഥ പ്രകാശവുമാണ്. സത്യം തന്നിലിരിക്കുന്ന നിത്യാനന്ദത്തെക്കുറിച്ചുള്ള അറിവാണ്. സത്യം ഈശ്വരനാകുന്നു. അതുതന്നെയാണ് ആത്മാവ്. ആത്മസ്വരൂപനായ ഭഗവാന്‍ തന്നെ സര്‍വ്വത്തിനും സാക്ഷ്യം വഹിക്കുന്നു എന്ന ബോധ്യമാണ് ആത്മബോധോദയ സംഘത്തിന്റെ ആദര്‍ശം. ശരിയായ കര്‍മ്മംകൊണ്ട് പ്രകാശിക്കുവാന്‍ സാധിക്കാത്ത ഒരാളിന് ശരിയായ ബോധം ഉണ്ടായിട്ടില്ല എന്നാണര്‍ത്ഥം. ബോധം ലഭിച്ച ആള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ ഉള്‍ബോധം ക്രമേണ നഷ്ടമാകുന്നു. കര്‍മ്മത്തില്‍ മടിയനായാല്‍ ജന്മം പാഴായി എന്നാണ് ഗുരുദേവന്‍ കരുതുന്നത്. ആത്മബോധോദയം എന്നത്, ആത്മാവ് ഈശ്വരന്റെ സ്വയം പ്രകാശമാണെന്ന അറിവാണ്. ആത്മബോധത്തിന്റെ സാക്ഷാല്‍ ഗുരു ശുഭാനന്ദഗുരുദേവനാണ്. സത്യമെന്നത് സര്‍വ്വജ്ഞാനവും ധര്‍മ്മമെന്നത് സല്‍പ്രവൃത്തിയുമാണ്.
ഗുരുദേവന്‍ ആത്മാവിനെ മൂന്നായി തിരിക്കുന്നു. പരമാത്മാവ്, ജീവാത്മാവ്, നരകാത്മാവ്. പരമാത്മാവ് പരന്മാരെ രക്ഷിക്കുന്നതിനാല്‍ ഗുരുവാകുന്നു. അറിവായ ഗുരുവിന്റെ ഹിതമനുസരിച്ച് ജീവിക്കയാല്‍ ജീവാത്മാവാകുന്നു. അറിവ് അഥവാ ബോധം തന്നിലുണ്ടാകാതെയിരിക്കെ ഭാവിയെ വിചാരിക്കാതെ പ്രവര്‍ത്തിച്ചുപോരുന്ന ആത്മാവ് അതിന്റെ അനുഭവം കൊണ്ട് നരകാത്മാവാകുന്നു. ബോധം എന്നത് നിഷ്‌കളങ്കത്വമാണ്. ആദിയന്തം നിഷ്‌കളങ്കത്വം എന്ന പരാശക്തിയാണ്. ജന്മദോഷത്തിനും കര്‍മ്മദോഷത്തിനും ജീവനാശത്തിനുംവേണ്ടി നിഷ്‌കളങ്കരായി ജന്മദോഷത്തേയും, സല്‍ക്കര്‍മ്മികളായി കര്‍മ്മദോഷത്തേയും, അജ്ഞാനനിഗ്രഹം ചെയ്ത് ആത്മബോധത്തോടെ ജീവനാശത്തേയും അതിജീവിച്ച് ആത്മസ്വരൂപബോധം വീണ്ടെടുക്കുവാന്‍ ശുഭാനന്ദഗുരു നമ്മെ ഉപദേശിക്കുന്നു. ഉള്ളിലുള്ള പരിശുദ്ധതയാണ് ജ്ഞാനമായും കര്‍മ്മമായും പ്രകാശിക്കുന്നത്.
അന്‍പോടെ പോറ്റുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ അമ്പോറ്റി എന്നാണ് ഗുരുദേവ പരമ്പരയിലെ മഠാധിപതിയെ സംബോധന ചെയ്യുന്നത്. ”ലോകാന്ത്യംവരെ ഉത്തമ ശിഷ്യരിലുദിച്ച് പ്രവര്‍ത്തിക്കും. ലോകം മുഴുവന്‍ എന്റെ പാദത്തിലെത്താതെ ലോകം അവസാനിക്കില്ല” ഓരോ തിരുശരീരത്തിലും ഗുരുദേവന്‍ വാണുകൊണ്ടിരിക്കുന്നു എന്ന ഉപദേശമാണ് പ്രവചനരൂപത്തില്‍ ശുഭാനന്ദഗുരു സമൂഹത്തിന് നല്‍കിയത്. സങ്കല്പം, പ്രാര്‍ത്ഥന, അനുഭവിക്കുക, നന്ദിപ്പെടുക എന്നീ വഴികള്‍ ഗുരുദേവന്‍ മുന്നോട്ടു വയ്ക്കുന്നു. അപകര്‍ഷതാബോധവും അധിക്ഷേപവും അയിത്തവും ആചരിക്കുവാന്‍ ശ്രമിച്ചവരെ അദ്ദേഹം ആത്മബോധത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ യാതൊരു ഭേദവും ഗുരുവിനുണ്ടായിരുന്നില്ല.
ഗുരുദേവന്‍ 1101 തുലാമാസം 4 ന് (1925 ഒക്‌ടോബര്‍ 20) ശിവഗിരിയില്‍പോയി, ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. ”നമ്മുടെ ആദര്‍ശം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നാണ്. നടപ്പാക്കാന്‍ എനിക്ക് പൂര്‍ണ്ണമായി സാധിയ്ക്കുന്നില്ല. ശുഭാനന്ദന് ഇക്കാര്യം പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിക്കും. ഇതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉപദേശം. 1109-ല്‍ അതായത് 1933-ല്‍ ശുഭാനന്ദഗുരു കവടിയാര്‍ കൊട്ടാരത്തില്‍ ശ്രീചിത്തിരതിരുനാളിനെ മുഖം കാണിച്ചു. ഒപ്പം അഞ്ച് സ്വാമിമാരുണ്ടായിരുന്നു. സി.പി. രാമസ്വാമി അയ്യരുടെ പ്രേരണപ്രകാരം പറയസമുദായ സ്വാമിമാര്‍ക്ക് പ്രവേശനം ലഭിച്ചു. ”അങ്ങ് രാജാവല്ല രാജപ്രമുഖനായിത്തീരും. അങ്ങയുടെ തൃക്കരംകൊണ്ട് തുല്യം ചാര്‍ത്തണം. അല്ലെങ്കില്‍ ജനങ്ങളെല്ലാം പല വഴികളില്‍ പോകും” ഇതിന് ചിത്തിരതിരുനാളിന്റെ മറുപടി ഞാനതു ചെയ്തുകൊള്ളാം, അല്പം സാവകാശമുണ്ടാകണം എന്നായിരുന്നു. 1936 നവംബര്‍ 12 ന് ക്ഷേത്രപ്രവേശന വിളംബരമുണ്ടായി. ആദ്യമായി ഒരു പട്ടികജാതിക്കാരന്‍ കവടിയാര്‍ കൊട്ടാരത്തില്‍ കടന്നത് ശുഭാനന്ദഗുരുദേവനായിരുന്നു.
”ആത്മാവിനീഭൂവില്‍ ബന്ധമില്ല
സ്വന്തദേഹവുമായൊരു ബന്ധമില്ല
ആത്മാക്കള്‍ തമ്മിലേ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളൊരാത്മാബന്ധം”
ജാതീയതയെ ആത്മീയതകൊണ്ടും അയിത്തത്തെ ആത്മപ്രകാശ സിദ്ധാന്തംകൊണ്ടും നേരിട്ട വേദാന്തിയായിരുന്നു ഗുരുദേവന്‍. ആത്മാവിനീ ഭൂമിയിലല്ല ബന്ധം പരമാത്മാവുമായുള്ള ആത്മബന്ധമാണെന്ന് ഗുരു വിശ്വസിച്ചിരുന്നു. പച്ചയായ മനുഷ്യരുടെ അബദ്ധജഡിലമായ ചിന്തകളെ ആത്മബോധമെന്ന ഏകാത്മബോധത്തിലൂടെ പരിവര്‍ത്തനപ്പെടുത്തി. ശുദ്ധവേദാന്തത്തിന്റെ അന്തര്‍ധാരയാണ് അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍. സ്വയംഭൂവായി ഹൃദയധമനികളിലൂടെ സ്വരാവിഷ്‌കാരം ലഭിക്കുന്ന സന്ദേശങ്ങളാണ് കീര്‍ത്തനങ്ങള്‍. അധഃസ്ഥിത ജനവിഭാഗത്തെ സാമാജിക സമരസതാ ബോധത്തിലേക്ക് അദ്ദേഹം നയിച്ചു. കാലാതിവര്‍ത്തിയായ കരുതലും, പരിവര്‍ത്തന ത്വരയുമുള്ള പ്രവര്‍ത്തനം, നവോത്ഥാനധാരയിലെ വ്യതിരിക്ത ശബ്ദമായി ശോഭിക്കുന്നു. 1950 ജൂലായ് 29 (1125 കര്‍ക്കിടകം 12) ന് സ്വശരീരം ഉപേക്ഷിച്ച് സമാധിയായി. ശുഭാനന്ദഗുരുദേവന്‍ ഇപ്പോഴും തന്റെ ശിഷ്യപരമ്പരയിലൂടെ ദൗത്യനിര്‍വ്വഹണം തുടരുന്നു.
പട്ടിണിയും പരിവട്ടവുമായി ജീവിതം വഴിമുട്ടുകയും, വിദ്യാഭ്യാസം ലഭിക്കാതെ സമൂഹത്തിന്റെ പിന്‍ധാരയിലേക്ക് തള്ളപ്പെടുകയും ചെയ്ത അധഃസ്ഥിത വര്‍ഗ്ഗത്തെ ആത്മബോധത്തിലൂടെ സാമൂഹ്യ നവോത്ഥാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ശുഭാനന്ദഗുരുദേവന് സാധിച്ചു. ലോകമാസകലം ഏകത്വത്തിന്റെ അദ്വൈതാനുഭൂതി പ്രദാനം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് കഴിഞ്ഞു. അടിമയേയും ഉടമയേയും ആത്മപ്രകര്‍ഷത്തിലേക്കുയര്‍ത്തുവാന്‍ ശുഭാനന്ദ ദര്‍ശനങ്ങള്‍ക്ക് സാധിച്ചു. ഇക്കാര്യങ്ങളൊക്കെയും നാം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.