സമീപകാല ഇന്ത്യന്‍ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍, ജനാധിപത്യ സമ്പ്രാദയത്തെ അവഹേളിച്ച രണ്ടു കറുത്ത അദ്ധ്യായങ്ങള്‍ കാണാം. ഒന്ന് കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ നടന്ന കര്‍ഷകസമരവും മറ്റൊന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായ ഒരു വിധിയും. ഈ രണ്ടു പ്രശ്‌നങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പിടിവാശി കാണിച്ച് ശക്തിപ്രകടിപ്പിക്കാതെ എളിമയോടെ വിഷയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. കാര്‍ഷിക പരിഷ്‌ക്കരണ നിയമത്തിനെതിരെ ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടുകൊണ്ടിരുന്നതിനാല്‍ തുടര്‍ന്ന് അങ്ങോട്ട് ഈ പ്രശ്‌നം രൂക്ഷമാകാതിരിക്കാനായി കാര്‍ഷികപരിഷ്‌ക്കരണ നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നിയമനിര്‍മ്മാണ സഭകള്‍ക്കാണ് ജനാധിപത്യക്രമത്തില്‍ സുപ്രധാന പങ്കെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ നില്ക്കാതെ കോടതിവിധിയിലൂടെ നിലനിന്നിരുന്ന കൊളീജിയം സമ്പ്രദായത്തെ പുനഃസ്ഥാപിച്ചതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
കര്‍ഷകസമരസമിതിയില്‍ അടിമുടി കര്‍ഷകവിരുദ്ധരായിരുന്നു. കോടികള്‍ വരുന്ന കര്‍ഷകരെ അവഗണിച്ച് പതിനായിരങ്ങള്‍ വരുന്ന സമ്പന്ന-വരേണ്യകര്‍ഷകര്‍, കാര്‍ഷികനിയമത്തെ തെരുവിലെറിഞ്ഞ് ദുര്‍വ്യാഖ്യാനം ചെയ്ത കാഴ്ചയാണ് ഇന്ത്യ കണ്ടത്. ഇന്നലെവരെ കര്‍ഷക സമരസമിതിയിലെ ഭൂപ്രഭുക്കളെ വര്‍ഗ്ഗശത്രുക്കളായി കണ്ട് ഇവരെ ബൂര്‍ഷ്വാസികളായി ചിത്രീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ കര്‍ഷകസമരത്തോടെ ഈ ഭൂപ്രഭുക്കളെ അവരുടെ ബൂര്‍ഷ്വാസി പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും, ഭൂപ്രഭുക്കള്‍ നേതൃത്വം കൊടുത്ത കര്‍ഷകസമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ഇവരുടെ കൊടി ഈ സമരക്കാരുടെ കൊടിയുമായി കൂട്ടിക്കെട്ടുകയും ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തതാണ് പൊതുജനം കാണുന്നത്. സമരക്കാരും പ്രതിപക്ഷപാര്‍ട്ടികളും ഒന്നുചേര്‍ന്ന് ഇന്ത്യയിലെ കര്‍ഷകരെല്ലാം സമരത്തിലാണെന്ന നുണക്കഥ ശക്തമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
കാര്‍ഷികപരിഷ്‌ക്കരണ നിയമത്തിനോടുള്ള കര്‍ഷകരുടെ മനസ്സ് അവര്‍ ഇപ്പോള്‍ രണ്ടു സന്ദര്‍ഭങ്ങളിലൂടെ വെളിച്ചത്ത് കാണിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പ്രാധാന്യമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ബിജെപിയെ പിന്തുണച്ചു. പഞ്ചാബ് ഒരിക്കലും ബിജെപിയ്ക്ക് രാഷ്ട്രീയ അടിത്തറയുള്ള മണ്ണായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് അവിടത്തെ കാര്യത്തില്‍ നിരാശപ്പെടേണ്ട കാര്യവുമില്ല. സമരക്കാരുടെ രാഷ്ട്രീയപാര്‍ട്ടിയുടെ പഞ്ചാബിലെ വോട്ടുനില വളരെ പരിതാപകരമായിരുന്നു. സമരക്കാര്‍ക്ക് എതിരെ വോട്ടുചെയ്തുകൊണ്ട് പഞ്ചാബിലെ കര്‍ഷകര്‍ അവരോടുള്ള നിലപാട് വ്യക്തമാക്കുകയും ചെയ്തു.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ കണ്ടെത്തലാണ് കര്‍ഷക മനസ്സറിഞ്ഞ ഒരു സന്ദര്‍ഭം. സമ്പന്ന കര്‍ഷകരും ദല്ലാളന്‍മാരും മതശക്തികളും ചേര്‍ന്ന് നടത്തിയ കര്‍ഷകദ്രോഹനടപടിയായിരുന്നു കര്‍ഷകസമരം. സുപ്രീംകോടതിയുടെ വിദഗ്ദ്ധസമിതി ഇന്ത്യയിലെ കര്‍ഷകരില്‍ നിന്നും കര്‍ഷക സംഘടനകളില്‍ നിന്നും സ്വരൂപിച്ച അഭിപ്രായം, ‘കര്‍ഷകപരിഷ്‌ക്കരണനിയമങ്ങളെ കര്‍ഷകര്‍ അനുകൂലിച്ചിരുന്നുവെന്നാണ്.’
കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ സംസ്ഥാനാതിര്‍ത്തികള്‍ ഇല്ലാതെ രാജ്യത്ത് എവിടെയും വില്ക്കാനുള്ള അവകാശവും വില്പനസ്വാതന്ത്ര്യവും നല്‍കുന്ന നിയമത്തെയാണ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിയമമായി ചിത്രീകരിച്ച് പ്രചരണം നടത്തിയത്. ഇന്ന് എവിടെയുമുള്ള ഉല്പന്നങ്ങള്‍ രാജ്യ-സംസ്ഥാനാതിര്‍ത്തികള്‍ ഇല്ലാതാക്കി വില്ക്കാനും-വാങ്ങാനുമുള്ള തരത്തിലാണ് ലോകക്രമീകരണം നിലനില്‍ക്കുന്നത്. ഇത്തരമൊരു സംവിധാനത്തില്‍ ഭാഗഭാക്കാക്കാന്‍ കര്‍ഷകരെയും പ്രാപ്തരാക്കുകയെന്ന കാഴ്ചപ്പാടാണ് കര്‍ഷകനിയമങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എ.പി.എം.സിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികള്‍ വഴിമാത്രമാണ് കാര്‍ഷികോല്പന്നങ്ങളുടെ വില്പന നടക്കുന്നത്. ഈ മണ്ഡികള്‍ ബ്രോക്കര്‍മാരുടെയും കര്‍ഷകര്‍ക്ക് വട്ടിപലിശയ്ക്ക് പണം കടം കൊടുക്കുന്നവരുടെയും നിയന്ത്രണത്തിലാണ്. മണ്ഡികള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപരികള്‍ക്കേ കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാനാവൂ. കാര്‍ഷിക പരിഷ്‌ക്കരണ നിയമത്തില്‍ നിലവിലുള്ള മണ്ഡികളിലെ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ കര്‍ഷകര്‍ക്ക് മണ്ഡികള്‍ക്ക് പുറത്ത് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ള വിലയ്ക്ക് വില്ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കിയിരുന്നു. താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില പുറത്തു കിട്ടുമെങ്കില്‍ അവിടെ വില്ക്കാനുള്ള സ്വാതന്ത്യമാണ് കാര്‍ഷിക പരിഷ്‌ക്കരണനിയമം നടപ്പിലാക്കാതെ പോയതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമായിരിക്കുന്നത്. കാര്‍ഷികോല്പന്നങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള ആദാനപ്രദാനങ്ങള്‍ക്കുള്ള വഴിയും അങ്ങനെ അടഞ്ഞിരിക്കുകയാണ്.
ഈ നിയമത്തിലെ ഏറ്റവും മെച്ചം, നിലനിന്നിരുന്ന വാക്കാലുള്ള കരാര്‍ കൃഷി വിലക്കിയതാണ്. കൃത്യമായ രേഖമൂലമുള്ള കൃഷി കരാറേ പാടുള്ളൂവെന്ന് പുതിയനിയമത്തില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു. കൃഷി സംബന്ധമായ ഏതു പ്രശ്‌നമുണ്ടായാലും പരിഹാരത്തിനായി അനുരഞ്ജന ബോര്‍ഡ്, സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അപ്പീല്‍അതോറിറ്റി മുഖേന 30 ദിവസത്തിനകം പരിഹാരം പുതിയനിയമത്തില്‍ പറയുന്നു. ഇപ്പോള്‍ സിവില്‍ കോടതികളില്‍ നീണ്ടുനീണ്ടുപോകുന്ന കേസുകളാണ് പുതിയ നിയമസംവിധാനത്തിലൂടെ 30 ദിവസം കൊണ്ട് തീര്‍പ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. കരാറുകാരന്റെ തോന്നുംപടിയുള്ള ധാര്‍ഷ്ട്യത്തിനു കടിഞ്ഞാണ്‍ ഇടുന്ന ബില്ലിനെതിരെയാണ് സമരം നടന്നത്.
മണ്ഡികളെ ഇല്ലാതാക്കുമെന്നും താങ്ങുവില ഇല്ലാതാക്കുമെന്നുമുള്ള നുണപ്രചരണം സമരക്കാരും പ്രതിപക്ഷരാഷ്ട്രീയക്കാരും നടത്തി വിജയിച്ചു. എന്നാല്‍ മണ്ഡികളുടെ വികസനത്തിനായി സെസ് ഏര്‍പ്പെടുത്തുകയും താങ്ങുവില നിലനിര്‍ത്താന്‍ ബഡ്ജറ്റില്‍ വന്‍തുക നീക്കിവെച്ചിരിക്കുകയും ചെയ്തിരുന്നു. സമരക്കാരും പ്രതിപക്ഷരാഷ്ട്രീയക്കാരും ഒഴിച്ചാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരും നിയമത്തിന്റെ അന്തസ്സത്ത തിരിച്ചറിഞ്ഞവരാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മനസ്സിലാക്കിയിരിക്കുന്നു. വിദഗ്ധസമിതിയുടെ നിഗമനം തെറ്റായിരുന്നുവെങ്കില്‍ ബി.ജെ.പി. ഏതുതന്ത്രം പ്രയോഗിച്ചാലും നാല് സംസ്ഥാനങ്ങളില്‍ വിജയം കൈവരിക്കില്ലായിരുന്നു. സമരം ശക്തമായിരുന്ന ലഖിംപൂരില്‍ പോലും വിജയം കൊയ്തിരിക്കുന്നു. കര്‍ഷകരെ ചൂഷണമുക്തരാക്കി കൃഷിയെയും കര്‍ഷകരെയും ആധുനികവത്ക്കരിച്ച് മുന്നോട്ട് നയിക്കുമായിരുന്ന നിയമത്തെയാണ് ദുര്‍വ്യാഖ്യാനം ചെയ്തു കടന്നാക്രമണം നടത്തി ഇല്ലാതെയാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനു മേല്‍ നടന്ന മറ്റൊരു ആക്രമണമാണ് ‘ജഡ്ജിമാര്‍ക്കുവേണ്ടി ജഡ്ജിമാര്‍ നടത്തിയ ഒരു വിധി.’ ജുഡീഷ്യറിയില്‍ ഉന്നത നിയമനത്തിനും സ്ഥലം മാറ്റത്തിനും അധികാരമുള്ള കൊളീജിയം സംവിധാനത്തിലെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ നിയമം ആവശ്യമാണെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2014 ആഗസ്റ്റില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്നതിനായി 99-ാം ഭരണഘടന ഭേദഗതി നടത്തുകയും അതിന്റെ തുടര്‍ച്ചയായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയുണ്ടായി. ഇതിന് 20 സംസ്ഥാന നിയമസഭകള്‍ അംഗീകാരം നല്‍കി. 2014 ഡിസംബര്‍ 31-ാം തീയതി രാഷ്ട്രപതിയും ഈ നിയമം അംഗീകരിച്ചുകൊണ്ട് ഒപ്പുവെച്ചു. 2015 ഏപ്രില്‍ 13-ാം തീയതി മുതല്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ നിലവില്‍ വരുകയും ചെയ്തു.
ഈ കമ്മീഷന്റെ നിയമസാധ്യത ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കാഡിംങ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവും അതിനായി നടത്തിയ 99-ാം ഭരണഘടന ഭേദഗതിയും റദ്ദാക്കി കൊണ്ട് ജെ.എസ്.ഖേഹര്‍ അദ്ധ്യക്ഷനായ അഞ്ചംഗഭരണഘടന ബഞ്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജന കുറിപ്പോടു കൂടി വിധി പ്രഖ്യാപിച്ചു. ഈ വിധി പ്രഖ്യാപനത്തോടുകൂടി നേരത്തെ ഉണ്ടായിരുന്ന കൊളീജിയം സംവിധാനം സ്വഭാവികമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ അനുഭവങ്ങളിലൂടെ വ്യക്തമായപ്പോഴാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊളീജിയം സംവിധാനത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നുവരികയും ചിലവിധികളിന്‍മേല്‍ സംശയത്തിന്റെ നിഴല്‍ പടരുകയും ചെയ്തു. കൊളിജീയത്തിന്റെ ന്യായപതി നിയമനങ്ങള്‍ പക്ഷപാതപരമാണെന്ന ആക്ഷേപം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും സ്ഥലം മാറ്റാനും കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമത്തില്‍ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജിമാരും കേന്ദ്രനിയമമന്ത്രിയും രണ്ടു പ്രമുഖരും അടങ്ങുന്നതാണ് ദേശീയ ജുഡീഷ്യല്‍ നിയമനകമ്മീഷന്‍. ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന സമിതിയാണ് രണ്ടു പ്രമുഖ വ്യക്തികളെ നിര്‍ദ്ദേശിക്കേണ്ടത്. മൂന്നുവര്‍ഷമാണ് ഇവരുടെ കാലാവധി. പാര്‍ലമെന്റ് പാസാക്കിയ ഇത്തരമൊരു ജുഡീഷ്യല്‍ നിയമനകമ്മീഷനെയാണ് ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് സുപ്രീംകോടതി റദ്ദാക്കിയത്. നിലനില്‍ക്കുന്ന കൊളീജിയം സംവിധാനത്തെക്കുറിച്ച് ഭരണഘടന നേരിട്ടോ പരോക്ഷമായോ പരാമര്‍ശിക്കുന്നില്ലായെന്നതാണ് വസ്തുത.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ നിയമനിര്‍മാണ സഭകള്‍ സമൂഹത്തിന്റെ പൊതുനന്മയിലും പൊതുപ്രശ്‌നങ്ങളിലും ഊന്നി പാസ്സാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം അപകടത്തിലാകും. നിയമനിര്‍മാണ സഭകളുടെ അവകാശത്തിനും തീരുമാനങ്ങള്‍ക്കും മീതെയാണ് തങ്ങളുടെ അവകാശങ്ങളും തീരുമാനങ്ങളുമെന്ന് ഈ വിധിയിലൂടെ കോടതി സ്ഥാപിച്ചെടുത്തു. ജുഡീഷ്യറിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലേക്ക് മാത്രം മറ്റൊരു സംവിധാനവും വേണ്ടെന്നും ഞങ്ങള്‍ തന്നെ ഞങ്ങളെ തീരുമാനിച്ചുകൊള്ളാമെന്നും പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളത്? ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമത്തിനായി ആവിഷ്‌ക്കരിച്ച 99-ാം ഭരണഘടന ഭേദഗതിയും അതിനെ തുടര്‍ന്ന് കൊണ്ടുവന്ന നിയമവും റദ്ദാക്കിയ വിധി ജഡ്ജിമാര്‍ ജഡ്ജിമാര്‍ക്കു വേണ്ടി പുറപ്പെടുവിച്ച വിധിയാണ്. ഈ വിധി എക്കാലവും ഇന്ത്യന്‍ പാര്‍ലമെന്റി ജനാധിപത്യത്തിനുമേല്‍ ഏറ്റ മുറിവായി നിലനില്‍ക്കും. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിലവില്‍ വരാതിരുന്നതും കാര്‍ഷിക പരിഷ്‌ക്കരണനിയമത്തിനെതിരെ നടന്ന സമരവും അതിനെ തുടര്‍ന്ന് കര്‍ഷക നിയമം പിന്‍വലിച്ചതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടു കറുത്ത അദ്ധ്യായങ്ങളാണ്.