വടക്കന്‍ കേരളത്തില്‍ ആരാധിച്ചു വരുന്ന മറ്റൊരു ചാമുണ്ഡിത്തെയ്യമാണ് പടിഞ്ഞാറെ ചാമുണ്ഡി. മംഗലപുരത്തെ കോളിമരച്ചുവട്ടില്‍ വന്നിറങ്ങിയ ദേവിയെ അടുക്കത്തൂര്‍ തന്ത്രിയാണത്രെ ആദ്യം കണ്ട് കൈതൊഴുതത്. ചിലേടങ്ങളില്‍ ഇക്കാരണം കൊണ്ടുതന്നെ ദേവിയെ കോളിച്ചാമുണ്ഡി എന്നും വിളിക്കാറുണ്ട്.
വേലക്കാരും കോപ്പാള സമുദായക്കാരും ഈ ചാമുണ്ഡിത്തെയ്യത്തെ കെട്ടിയാടിവരുന്നുണ്ട്. കൈലാസനാഥനായ ശ്രീപരമേശ്വരന്‍ പാലാഴിയില്‍ കുളിച്ച് ആയിരത്തെട്ടു ജടയിലും രക്തപുഷ്പങ്ങള്‍ ചൂടി കൈലമലയുടെ കന്നിക്കോണില്‍ മഹാഹോമം തുടങ്ങിയത്രെ. ഹവിര്‍ഗന്ധം മുപ്പാരിലും നിറഞ്ഞു കവിഞ്ഞു. ദേവദേവാദികളും യക്ഷഗന്ധര്‍വ്വ കിന്നരാദികളും കൈകൂപ്പിതൊഴുതു നിന്നു. സ്വര്‍ഗ്ഗലോകം കാല്‍ക്കീഴിലാക്കിയ രാക്ഷസവരന്മാര്‍ കാര്യമറഞ്ഞ് പോരിനു തയ്യാറായി. മുപ്പാരും മുഴങ്ങിയ മന്ത്രോച്ചാരണത്തില്‍ പ്രപഞ്ചം വിറപൂണ്ടു നിന്നു. ഇന്ദ്രമന്ത്രിമാരും അഷ്ടദിക്‌ദേവന്മാരും കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കെ അഗ്നിയാളുന്ന ഹോമകുണ്ഡത്തില്‍ നിന്നും ഏഴുദേവതമാര്‍ ഉയര്‍ന്നുവന്നു. ധൂമ്രാഭഗവതി, പഞ്ചുരുളി, കണികാട്ടിദേവി, പടിഞ്ഞാറെ ചാമുണ്ഡി, പങ്ങണത്തുചാമുണ്ഡി, കാലചാമുണ്ഡി, ചുടലക്കാളി എന്നിവരാണ് ആ ഏഴുവര്‍ കന്യാക്കള്‍. കടലുപോലെ അലറിപ്പാഞ്ഞു വരുന്ന അസുരവീരന്മാരെ നേരിടുകയും അസ്തകൂല പര്‍വ്വതത്തില്‍ പടിഞ്ഞാറ് ചെന്നൊളിച്ച ചണ്ഡമുണ്ഡന്മാരെ വധിച്ച് മൂന്നു ലോകത്തിനും ഐശ്വര്യം പകരുകയും ചെയ്ത ദേവിക്ക് തമ്മപ്പന്‍ തന്നെയാണത്രെ പടിഞ്ഞാറെചാമുണ്ഡി എന്ന പേര്‍നാമം പുകഴ്ന്നത്.
മേനിലോകത്തുനിന്ന് പിതാവായ മഹേശന്റെ അനുഗ്രഹങ്ങളും വരങ്ങളും വാങ്ങി ഭൂലോകത്തേക്കാണ് ചാമുണ്ഡി തേരിറങ്ങി വന്നത്. മംഗലാപുരത്ത് മംഗലം തട്ടില്‍ കണ്ട പടര്‍ന്നു പന്തലിച്ച കോളിവൃക്ഷത്തില്‍, ചാഞ്ഞ കൊമ്പില്‍ ഇളം കാറ്റേറ്റ് ഊയലാടുന്ന ദേവിയെ ആദ്യം കാണുന്നത് ദേവീഭക്തനായ ബ്രാഹ്‌മണന്‍ അടുക്കത്തായരാണത്രെ. ആ ഭക്തോത്തമന്‍ ദേവിയെ പാത്തുര്‍ വളഞ്ഞ മലയില്‍ പ്രതിഷ്ഠിച്ചു പൂജ തുടങ്ങി. കന്നുകാലികള്‍ക്കും കാവല്‍മാതാവായി ദേവി പരക്കെ ആരാധിക്കപ്പെടാന്‍ അതുകാരണമായി.
കോപ്പാളന്മാരുടെ തോറ്റത്തില്‍ പടിഞ്ഞാറെ ചാമുണ്ഡി നടത്തിയ ഒരു വീരകൃത്യം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ ദാഹം മുഴുത്ത ചാമുണ്ഡി പടിഞ്ഞാറെ വീടെന്ന തറവാട്ടിലെത്തിയതായിരുന്നു. പടിഞ്ഞാറ്റയില്‍ വെച്ച കാച്ചിക്കുറുക്കിയ പാല്‍ കുടിക്കുമ്പോള്‍ ആണ് കരക്കയില്‍ കന്നുകാലികളുടെ നിലവിളി ഉയര്‍ന്നത്. കാറ്റുപോലെ കരക്കയിലേക്കു പാഞ്ഞ ചാമുണ്ഡി, കന്നിനെ കടിച്ചുകീറുന്ന നരസിംഹമൂര്‍ത്തിയെയാണ് കണ്ടത്. കോപതാപ പരവശയായ ചാമുണ്ഡി ചേടകവാളുമുയര്‍ത്തി നരസിംഹത്തിന്റെ നേര്‍ക്കുപാഞ്ഞു. ഇരുപേരും ഘോരമായ പോര് തുടര്‍ന്നപ്പോള്‍ വശം കെട്ട നരസിംഹം പ്രാണഭയത്തോടെ ഓടാന്‍ തുടങ്ങി. വാള്‍മുനയുടെ മുമ്പില്‍ ഭയം പൂണ്ട നരസിംഹമൂര്‍ത്തി ഗത്യന്തരമില്ലാതെ വിനീതനായി ക്ഷമാപണം ചെയ്തു. ദേവി ശാന്തസ്വരൂപിണിയായി നരസിംഹമൂര്‍ത്തിയെ നന്മ ചെയ്യാനായി കൂടെ കൂട്ടി. പടിഞ്ഞാറെ തറവാട്ടിനു കാവലമ്മയായി നിന്ന ചാമുണ്ഡിക്ക് അങ്ങനെയാണ് ഈ പേരുവന്നതെന്ന് പഴമക്കാര്‍ പറയുന്നു.
തോറ്റംപാട്ട്
വരിക വരിക ചാമുണ്ണിയമ്മേ
വരഞ്ഞിരിങ്കാരന്‍ നിരുപിച്ചോരു
കാര്യവും വീര്യവും സാധിപ്പിക്കാന്‍
കെട്ടും കനലാടിക്കും കോമരത്തിന്നും
വായിലെ നാവിനും വലത്തെ കൈക്കും
ഏറിയോരു തപ്പും തടവും വരുത്താതെ
വീരിയമേറിയ കൈലഹോമക്കുണ്ണത്തില്‍
പൊട്ടിച്ചുണ്ടായെഴുവരിലൊരുവീ
ചമച്ചതെന്തിനാലെന്നറിയാന്‍
തിരുമുമ്പിലു നിന്ന ചാമുണ്ഡി
എനക്കൊപ്പം അറുവരുണ്ട് കന്യാക്കള്‍
ധൂമാഭഗവതിപഞ്ചുരുകാളി
കണികാട്ടിപ്പോതി പങ്ങണത്തുചാമുണ്ഡി
ചുടലക്കാളി കാലചാമുണ്ഡി
അറുവരും കഴിഞ്ഞവള്‍
പടിഞ്ഞാറെ ചാമുണ്ഡി ഞാന്‍
അറുപത്താറു കോടി അസുരപ്പെരുമ്പടയും
ചണ്ഡമുണ്ഡമ്മാറയും കൊന്ന ചാമുണ്ണി
തമ്മപ്പന്‍ തന്റെ അഴകിതോരു വരവുംവാങ്ങി
തെളിഞ്ഞു കയ്യേറ്റിടവില ലോകം താണു
മംഗലപുരം മംഗലം തട്ടുനാട്ടില്‍
പരന്നു പന്തലിട്ട കോളിമരം കണ്ടിട്ട്
ഇളങ്കൊമ്പില്‍ മയിപ്പീലിയാട്ടി
ഇളകൊത്തുന്നമ്മ ചാമുണ്ണി
പെരുവയിപോകും നല്ലടുക്കത്തായര്‍
പുതുമ കണ്ടന്നു കയ്യൂമ്പി
നാട്ടേക്കു നല്ല ദേവി നീ ചാമുണ്ഡി
കാലിക്കു കാവലമ്മ കാളിചാമുണ്ഡി
പാത്തുര്‍ പടിഞ്ഞാറെ തറവാട്ടില്
പൈദാഹം പൊറുക്കുന്നേരമല്ലേ
കരിക്കയില്‍ കാലിക്കൂറ്റു കേക്കുന്ന്
കാറ്റുപോലെ പാഞ്ഞോളുന്നുവമ്മ
നരസിംഹം വിഷ്ണുമൂര്‍ത്തിരൂപം
കൊരല്‍ കടിച്ചു ചോരയൂറ്റുന്നു
കോപം പൂണ്ടിന ചാമുണ്ഡിയമ്മ
ഊരിയവാളൊടു വയ്യപ്പാഞ്ഞു.
പത്തും പലതുംപറഞ്ഞു ചങ്ങാതമായി
പടിഞ്ഞാറെപ്പടി വാഴും ചാമുണ്ഡി
ദേവിപൊലിക പൊലിക മൂന്നു
ലോകം പൊലിക പൊലികനാവേ.
നാലുദിക്കും പിന്നൊരൊന്ന്
പൂരം പൊലിക പൊലികനാവേ
കൈലക്കുന്നിലുദിചെയ്താരേ
കൈലനാതന്‍ തിരുവടിക്കു
പൊന്മകളായ് പെരുമയോടെ
പടിഞ്ഞാറെ ചാമുണ്ണിയമ്മേ
മംഗലപുരം മംഗലംതട്ടില്‍
കോളീമരം കണ്ടു കളിവളര്‍ന്നാരേ
സാത്തൂരടുക്കത്ത് ഇടത്തൊഴിഞ്ഞിറ്റോ
പാത്തൂര്‍ പടിഞ്ഞാറെ കാവുറഞ്ഞാരേ…
തൃക്കണ്യാലപ്പനീം പനയാലപ്പനീം
കാഞ്ഞരങ്ങാട്ടപ്പനീം കൊതൊഴുതാരേ…
(തുടരും)