നേര്, നെറിവ്, ലജ്ജ എന്നീ മൂന്ന് പദങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു രാജ്യമുണ്ടെങ്കില്‍ അത് അമേരിക്കയായിരിക്കും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉക്രൈയിന്‍ അധിനിവേശത്തിന്റെ കാര്യത്തില്‍ അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ‘ഉക്രൈയിനെന്ന സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുന്നതിനോടുള്ള പ്രതിഷേധ പ്രകടനം’ എന്നതിന്റെ മറവില്‍, ചിരകാല ശത്രുവായ റഷ്യയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് യുഎസ്. റഷ്യയ്ക്ക് നേരെ, നേരിട്ടൊരു സൈനിക നടപടിയെടുക്കുന്നത് ആത്മഹത്യാപരമായ ഒരു തീരുമാനമായിരിക്കുമെന്നതിനാല്‍, കിട്ടിയ സന്ദര്‍ഭം മറ്റൊരു രീതിയില്‍ അവര്‍ ഉപയോഗപ്പെടുത്തി. അമേരിക്കയുടെയും ഏറാന്‍മൂളികളായ നാറ്റോ രാഷ്ട്രങ്ങളുടെയും ഉടമസ്ഥതയിലുള്ള വന്‍കിട കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി, അവയുടെ റഷ്യയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുക, സാധ്യമായ എല്ലാരീതിയിലും റഷ്യയ്ക്കു മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക, റഷ്യയുമായി ഏതെങ്കിലും രീതിയില്‍ സഹകരിക്കുന്ന രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തുക തുടങ്ങി പഠിച്ച പണി പതിനെട്ടും അമേരിക്ക പയറ്റുന്നുണ്ട്. വിസ, മാസ്റ്റര്‍കാര്‍ഡ്, മക്‌ഡോണള്‍ഡ്‌സ്, ആപ്പിള്‍, ഗൂഗിള്‍പേ, മൈക്രോസോഫ്റ്റ്, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, നൈക്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, മെഴ്സിഡസ് ബെന്‍സ്, നെറ്റ്ഫ്‌ലിസ്, പ്രൈസ് വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ്, ലെവിസ്, അഡിഡാസ്, ഐബിഎം, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി.
മാര്‍ച്ച് 8ന് റഷ്യയില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ട് വൈറ്റ് ഹൗസ് ഉത്തരവിറക്കി. റഷ്യയുടെ എണ്ണയ്ക്ക് പകരം, അവര്‍ വെനിസ്വേല വിതരണം ചെയ്യുന്ന എണ്ണ ഉപയോഗിക്കുമത്രേ!
ഇടയ്ക്ക് ഒരു കഥ പറയാം. ലോകത്ത് ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യം, നമ്മള്‍ വിചാരിക്കുന്നത് പോലെ ഏതെങ്കിലും അറബ് രാഷ്ട്രമല്ല. അത് വെനിസ്വേലയാണ്. ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ 18.2 ശതമാനവും വെനിസ്വേലയില്‍ ആണ്. അവിടെ, ഇതുവരെ കണ്ടെത്തിയ എണ്ണനിക്ഷേപംമാത്രം 299,953,000,000 ബാരല്‍ എണ്ണ വരും. നിലവില്‍, അവരുടെ വാര്‍ഷിക ഉല്‍പാദനത്തിന്റെ 1,374.2 ഇരട്ടി ശേഖരമാണ് അവര്‍ക്കുള്ളത്! അത് വിറ്റ് നിഷ്പ്രയാസം സമ്പന്നരാകാവുന്ന വെനിസ്വേല, സാമ്പത്തികമായി അധ:പതിച്ച് ഗതി പിടിക്കാതെ കിടക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം അമേരിക്കയാണ്.
നിലവില്‍, വെനിസ്വേല ഭരിക്കുന്ന നിക്കോളാസ് മഡുറോ, എക്കാലത്തും അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് എതിരെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ, അദ്ദേഹത്തെ വെനിസ്വേലന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും താഴെയിറക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. 2015-2016 എന്നീ വര്‍ഷങ്ങളില്‍, തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ യു.എസ് ശ്രമിക്കുന്നുവെന്ന രൂക്ഷമായ ആരോപണം മഡുറോ ഉയര്‍ത്തിയിരുന്നു. എന്നാല്‍, അത് യു.എസ് നിഷേധിച്ചു. തുടര്‍ന്ന്, അവര്‍ വെനിസ്വേലയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. വെനിസ്വേലയില്‍ നിന്നും ഒരു രാഷ്ട്രവും എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് യുഎസ് കര്‍ശനമായ ശാസനം പുറപ്പെടുവിച്ചു. 2019-ല്‍ മഡുറോയ്ക്ക് പകരം, പ്രതിപക്ഷനേതാവായ ജുവാന്‍ ഗ്വയ്‌ഡോയെയാണ് ഞങ്ങള്‍ വെനിസ്വേലയുടെ പ്രസിഡന്റായി കാണുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചു.
മഡുറോ ഏകാധിപതിയാണെന്നും, ജനാധിപത്യവിരുദ്ധമായ കൈകളില്‍ എണ്ണ നിക്ഷേപം എത്തരുതെന്നുമാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ കാരണമായി യു.എസ് ചൂണ്ടിക്കാട്ടിയത്. ഫലം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ സ്രോതസ്സ് ഉപയോഗശൂന്യമായി കിടന്നു.
അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം, എണ്ണ ഇറക്കുമതിയില്‍ മൂന്നാമത് നില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഏതാണ്ട് പകുതി വിലക്ക് എണ്ണ നല്‍കാന്‍ വെനിസ്വേല തയ്യാറായിട്ടും, അമേരിക്കന്‍ ഉപരോധം ഭയന്ന് ഇന്ത്യയും മറ്റു രാഷ്ട്രങ്ങളെപ്പോലെ വെനിസ്വേലയുടെ എണ്ണ ഇറക്കുമതി ചെയ്യാന്‍ തയ്യാറായില്ല.
പക്ഷേ, ഇപ്പോള്‍ കാര്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുകയാണ്. റഷ്യയെ കയറി വെല്ലുവിളിച്ച് ഇറക്കുമതി നിര്‍ത്തിയെങ്കിലും, പ്രതിദിനം 209,000 ബാരല്‍ എണ്ണ ഉപയോഗിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. ഒരു സ്രോതസ്സ് കണ്ടില്ലെങ്കില്‍, അമേരിക്ക വന്‍ പ്രതിസന്ധിയിലാകും. അതിനാല്‍ ഇന്ന്, യാതൊരു ലജ്ജയുമില്ലാതെ യുഎസ്, വെനിസ്വേലയ്ക്കു മുന്നില്‍ എണ്ണ യാചിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് അമേരിക്കന്‍ നയതന്ത്ര വൃന്ദം, മഡുറോയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തങ്ങള്‍ക്ക് ആവശ്യമായ എണ്ണ നല്‍കിയാല്‍, ഉപരോധങ്ങളില്‍ ഇളവുവരുത്താന്‍ യു.എസ് തയ്യാറാണത്രേ! യാതൊരു ഉളുപ്പുമില്ലാതെയാണ് ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് സ്വന്തം കാര്യം നടത്തിയെടുക്കാന്‍ വേണ്ടി ഇത്രയും കാലം ദ്രോഹിച്ച രാഷ്ട്രത്തിന്റെ പടിവാതില്‍ക്കലേക്ക് ചെല്ലുന്നത്.
ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഒരു പാഠമാണ്. എണ്ണ ഉപഭോഗത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രം, പൗരന്മാര്‍ കനത്ത ഇന്ധനവില നല്‍കേണ്ടിവരുന്ന ഒരു രാഷ്ട്രം, ഒരു പരിധിയില്‍ കൂടുതല്‍ ആരുടെയും ആശ്രിതനാവേണ്ട കാര്യമില്ല. എന്ത് ഉപരോധം ഏര്‍പ്പെടുത്തിയാലും, അതിനെയെല്ലാം മറികടക്കാന്‍ വേണ്ടത്ര വിഭവസമ്പത്തുള്ള രാജ്യമാണിത്. അങ്ങനെ മറികടന്ന ചരിത്രം നമുക്കുണ്ടെന്നതും ഓര്‍മ്മയുണ്ടാവണം.