തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം. ഇതിനെതിരായി ദേശീയ സംഘടനകളും സമാന സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങളും ശരിയായ ഇടപെടല്‍ നടത്തണമെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളം ഗുണ്ടാ സംഘങ്ങളുടേയും കൊടും കുറ്റവാളികളുടേയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നുവെന്നത് ആശങ്കാജനകമാണ്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം നഗരത്തില്‍ ഒരു പൂച്ചെടി ശാലയിലെ ജീവനക്കാരിയും ഒരു ഹോട്ടല്‍ ജീവനക്കാരനും ദാരുണമായി വധിക്കപ്പെട്ടത് പട്ടാപ്പകല്‍ പോലീസിന്റെ സാന്നിധ്യമുള്ളപ്പോഴാണ്. അതിനും കുറച്ചുനാള്‍ മുന്‍പാണ് അക്രമികള്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തി കാല്‍വെട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ നഗരത്തിലൂടെ സഞ്ചരിച്ചത്. ബലാല്‍സംഗങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങള്‍, ആളുകളെ കാണാതാകല്‍ തുടങ്ങിയ സംഭവങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവാണ്. മദ്യവില്‍പ്പന സര്‍ക്കാര്‍ ആഭിമുഖ്യത്തിലാണെങ്കില്‍ മയക്കുമരുന്ന് വില്‍പ്പന അന്തര്‍ ദേശീയ കുറ്റവാളി സംഘടനകളുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രധാന ഇരകള്‍. വിവാഹങ്ങളിലും, ആഘോഷങ്ങളിലും വരെ ബോംബുപോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൊലപാതകങ്ങള്‍ നടക്കുന്നു. ഇത് കാണിക്കുന്നത് കേരളീയ സമൂഹത്തിലെ ഇന്നത്തെ ജീര്‍ണ്ണാവസ്ഥയെയാണ്.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും ഭീകരവാദികളും ചേര്‍ന്ന് നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒത്താശ നല്‍കുന്നുവെന്ന ആരോപണമുണ്ട്. കഴിഞ്ഞ 2 മാസത്തിനിടയില്‍തന്നെ നാലിലധികം കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു. ഒട്ടേറെ പെണ്‍കുട്ടി കള്‍ ഈ കെണിയില്‍ വീണ് മനോരോഗികളായതിന്റെയും മയക്കുമരുന്ന് വാഹകരായതിന്റെയും അനേകം ഉദാഹരണങ്ങള്‍ ഇന്ന് കേരളത്തില്‍ കാണാം. കഴിഞ്ഞവര്‍ഷം മാത്രം 5.8 ടണ്‍ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
നവകേരളം സ്വപ്‌നം കാണുന്നവര്‍ കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയില്‍ എത്രമാത്രം ഉത്കണ്ഠാകുലരാണെന്ന് വെളിപ്പെടുത്തണമെന്നും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തില്‍ വ്യക്തമാക്കി.