കൈകാൽ കുടഞ്ഞു തറവാട്ടിലെയുമ്മറത്തു
കൈയ്മെയ് മറന്നു കളിയും ചിരിയും തനിച്ചായ്
കൈയൊന്നൊഴിഞ്ഞു വരുവാനിനിയും പിടിക്കും
കൈത്താങ്ങി നില്ലിവിടെയമ്മയുമപ്രകാരം
കാലത്തുമുത്തശ്ശി തിരക്കിയവന്‍റടുത്തു
കാലൊച്ചകേൾക്കാതെ പതുങ്ങിയെത്തും
മുത്തിത്തുടുത്തു ചുഴിവീണ കവിൾത്തടത്തിൽ
മുത്തം കൊടുത്തവനെയെപ്പൊഴുമോമനിക്കും
കൂട്ടുണ്ടു കൂത്തു തിരുവാതിരയെന്നു വേണ്ട
നാട്ടിൻ ചരിത്രമറിയാം ചെറുനാട്ടുവൈദ്യം
കേൾക്കാം പുരാണം ഇതിഹാസവുമൊക്കെയത്ര
കേട്ടാലുറങ്ങുമൊരുപാടൊരുപാടു പാട്ടും
പോയിട്ടു കാലമൊരുപാടു കഴിഞ്ഞു പാവം
പോയാലുമത്രയകലത്തിലിരുന്നുപോലും
തീരാത്ത പോലെയിനിയുണ്ടൊരുപാടുകാര്യം
തീരാതിടക്കിടെ വരുന്നു മനസ്സിലെന്നും
ഈ ലോകമെന്നതറവാട്ടുപടിപ്പുരക്കു
കാലെത്തിവെച്ചതു മുതൽക്കൊരുനാളുമാർക്കും
പോകാൻ ശരിക്കു കഴിയില്ല വിചാരമെന്ന
രോഗം പിടിച്ചിവിടെയൊക്കെയടിഞ്ഞു കൂടും
ഉറ്റോർക്കുവേണ്ടിയൊരു നീണ്ടമനുഷ്യജന്മം
കെട്ടിപ്പടുത്തു പലതും പലരും മറന്നു.
പെറ്റമ്മമാരു കനിവിന്റെ കരങ്ങൾ തേടി-
യെത്തേണ്ടവസ്ഥയിനിമേലിൽ നടന്നുകൂടാ
കാലം കുറച്ചു പിറകോട്ടു നടന്നു പോയാൽ
പാദം പതിഞ്ഞ ചില പാതകൾ പിന്തുടർന്നാൽ
ആരൊക്കെയുള്ളതവരിന്നലെയെന്തു ചെയ്തെ-
ന്നാരാഞ്ഞു വേണമിനിയുള്ള നടത്തമെല്ലാം
ഏതോ വിചാരകരടം കുടിവിട്ടുപോയ
കൂടെന്ന പോലെ മനസ്സിന്‍റെയിടത്തിലേതോ
വേടിന്നകത്തു കരിമൂടിയടഞ്ഞിരുട്ടിൽ
തേടിക്കിതച്ചു തളരുന്നതുമെത്ര പുണ്യം
കാണാം നമുക്കു മനസ്സിന്‍റെ മണൽപ്പുറത്തു
കാണാതെപോയ ചിലചിപ്പികൾചേർത്തു വെച്ചാൽ
കാണിക്കയിട്ടു തൊഴുമാറൊരു വിഗ്രഹത്തെ
കാണിക്കവഞ്ചിയിലിരുത്തി വണങ്ങി നിൽക്കാം.