ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്റെ കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടശേഷം കെട്ടടങ്ങി. മദ്യലഹരിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം മൂലം ഒരു കുടുംബത്തിന്റെ അത്താണിയാണ് തകര്‍ക്കപ്പെട്ടത്. ക്രൂരമായ ഈ മനുഷ്യക്കുരുതിയെ തകിടം മറിക്കാന്‍ പതിവുപോലെ കേരളത്തിലെ ഒരു വിഭാഗം പോലീസുദ്യോഗസ്ഥരും സിവില്‍ സര്‍വ്വീസ് വൃന്ദവും കരുക്കള്‍ നീക്കി. ഈ സംഭവം കേവലം ഒരു കുറ്റകൃത്യത്തിനപ്പുറം വരാനിരിക്കുന്ന അപകടകരമായ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ അദൃശ്യകരങ്ങളിലേയ്ക്ക് കൂടി നീളുന്നു എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയില്‍ പാതിരാവില്‍ മാധ്യമപ്രവര്‍ത്തകന്‍ അവന്റെ ജോലിയും കഴിഞ്ഞു മടങ്ങിവരികയായിരുന്നു. ആ പത്രപ്രവര്‍ത്തകനെയാണ് ലക്കുകെട്ടുള്ള മരണപ്പാച്ചിലില്‍ വണ്ടിയിടിച്ച് കൊലപ്പെടുത്തിയത്.
ഈ വാഹന അപകടം ദിവസങ്ങളോളം മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ച ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതുകൊണ്ടോ, ഐഎഎസ്സുകാരന്‍ പ്രതിയായതുകൊണ്ടോ മാത്രമല്ല ഏറെയും വിവാദമായ രീതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ രണ്ടാം റാങ്കുകാരനെന്നതോടൊപ്പം സത്യസന്ധനും സമര്‍ത്ഥനും കഴിവുറ്റവനുമായി പൊതുസമൂഹം കരുതി വരുകയും ചെയ്ത ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പതനവും കൂടിയായപ്പോഴാണ് വിഷയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഉയര്‍ന്ന റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന് പാതിരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തുമായി ഒന്ന് കറങ്ങണമെന്ന ആഗ്രഹം ജനിക്കുകയും വിളിച്ചമാത്രയില്‍ ആ സ്ത്രീ പതിനാറ് വയസ്സുള്ള മകളെ തനിച്ചാക്കി കാറുമെടുത്ത് ഉദ്യോഗസ്ഥന്റെ അടുക്കലെത്തുകയും അമിതവേഗത്തില്‍ അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കുകയുമായിരുന്നു.
വിവാദമായ മറ്റേതൊരു കേസ്സും പോലെ ഈ കേസ്സിലും കേരള പോലീസും പ്രതിസ്ഥാനത്താണ്. കേരളത്തില്‍ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട ഒരു വാഹനാപകട കേസ് ഇതേവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കേസ്സിന്റെ പോക്ക് കണ്ടാലറിയാം ഇതിന്റെ അന്തിമഫലം എന്തായിത്തീരുമെന്ന്. പോലീസ് മാത്രമാണോ ഈ കേസ്സിലെ പ്രതി?
സംഭവത്തെക്കുറിച്ചു മാധ്യമങ്ങളും പൊതുസമൂഹവും ഗൗരവമായി ചര്‍ച്ച ചെയ്യവേ ചാനലില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത വന്നു. ശ്രീരാമിനോടൊപ്പം കാറില്‍ സഞ്ചരിച്ച സ്ത്രീ മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ചാനലിനു കിട്ടിയെന്ന്. മജിസ്‌ട്രേറ്റുമാര്‍ മൊഴി രേഖപ്പെടുത്തുന്ന ഡെപൊസിഷന്‍ പേപ്പറിന്റെ ഫോട്ടോ കോപ്പി തന്നെ പല ദൃശ്യമാധ്യമങ്ങളും കാണിക്കുകയുണ്ടായി. രഹസ്യമൊഴിയെന്ന് പറയുന്ന മൊഴി ചാനലില്‍ വന്നാല്‍ അത് പരസ്യമൊഴിയായില്ലേ? ഇക്കാര്യം വിചാരണാസമയത്ത് പ്രതിഭാഗം, തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കും. അതുവഴി കേസ്സിന് സംഭവിച്ചേക്കാവുന്ന അടിസ്ഥാനപരമായ പിഴവ് കൊല്ലപ്പെട്ട വ്യക്തിയോടു ചെയ്യുന്ന അനീതിയായി മാറും.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രതിയായ ശ്രീരാമിനെ റിമാന്റ് ചെയ്യുകയും, ആശുപത്രിവാസം മതിയാക്കിച്ച് ജയിലിലേക്ക് അയയ്ക്കുകയും ചെയ്ത ജുഡീഷ്യറി തന്നെ, തൊട്ടടുത്ത ദിവസം ജാമ്യം നല്‍കുകയുമുണ്ടായി. ഇവിടെയാണ് പോലീസിന് യഥാര്‍ത്ഥത്തില്‍ തെറ്റുപറ്റിയത്. ജാമ്യം അനുവദിക്കാവുന്ന 303(എ) ഐപിസി വകുപ്പിനോട,് ജാമ്യം ലഭിക്കാത്തതും ജീവപര്യന്തം കഠിനതടവ് ശിക്ഷവരെ ലഭിക്കാവുന്നതുമായ വകുപ്പ് ഒരു വാഹന അപകടക്കേസ്സില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് പാലിച്ചില്ല. പുതിയതായി ചേര്‍ക്കുന്ന വകുപ്പുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയോ അവ കേസ് ഡയറിയില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇതിന്റെ ഫലമായി പ്രതി ലാഘവത്തോടെ ജാമ്യത്തില്‍ ഇറങ്ങി. ജാമ്യാപേക്ഷ പരിഗണിക്കവേ 304 ഐപിസി വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി അസന്നിഗ്ദ്ധമായി പറഞ്ഞത് അതുകൊണ്ടാണ്.
കേസ്സിലെ പ്രതി ജാമ്യത്തില്‍ പോകുന്നത് ഒരു വലിയ ആനക്കാര്യമായി കരുതി ആരെല്ലാമോ പ്രീണിപ്പിക്കാന്‍ വേണ്ടി ജാമ്യം റദ്ദ് ചെയ്യുവാന്‍ ശ്രമിച്ചതാണ് ഈ കേസ്സിന്റെ മറ്റൊരു വീഴ്ച. സാക്ഷികളെ ചോദ്യം ചെയ്യാതെയും കേസ് ഡയറി പരിശോധിക്കാതെയും ജാമ്യ ഉത്തരവ് വായിക്കാതെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ഭരണാധികാരി ആവശ്യപ്പെട്ടത് അന്തിമമായി പ്രതിക്കനുകൂലമായി ഭവിക്കുമെന്ന് പ്രതീക്ഷിച്ചു. ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വരെയുള്ള പോലീസ് നേതൃത്വനിര സ്വന്തം തലച്ചോര്‍ പണയംവെച്ച് ചെയ്ത പ്രവൃത്തി പ്രതിക്കനുകൂലമായിപരിണമിക്കുകയായിരുന്നു. എപ്പോഴാണ് ജാമ്യം റദ്ദ് ചെയ്യുവാന്‍ പോലീസ് ശ്രമിക്കേണ്ടത്:
1. കേസ്സിലെ സാക്ഷികളെ പ്രതി സ്വാധീനിക്കുകയോ കേസന്വേഷണത്തിന് വിഘാതം സൃഷ്ടിക്കുകയോ ചെയ്യുമ്പോള്‍.
2. പ്രതി ഒളിഞ്ഞുമാറി നടക്കുകയോ, വിചാരണ നേരിടാതെ ഒളിച്ചു നടക്കുകയോ ചെയ്യുമ്പോള്‍.
3. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കുമെന്ന് ന്യായമായും സംശയിക്കുമ്പോള്‍.
ജാമ്യം റദ്ദുചെയ്യാനുള്ള ഭരണാധികാരിയുടെ നിര്‍ദ്ദേശം മുതല്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വരെയുള്ള തലതിരിഞ്ഞ സമീപനങ്ങള്‍ വിചാരണവേളയില്‍ സ്വതന്ത്രമായ കേസന്വേഷണം നടന്നിട്ടില്ല എന്ന പ്രതിയുടെ വാദത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുക.
പൊതുസമൂഹമോ, മാധ്യമങ്ങളോ,ഭരണാധികാരികളോ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഗുരുതരമായ ഒരു വിഷയം കൂടി ഈ സംഭവത്തിലുണ്ട്.
ഐഎഎസ്സുകാരന്‍ വിളിച്ചപ്പോള്‍ പാതിരാത്രിയില്‍ കറങ്ങാന്‍ എത്തിയ സ്ത്രീക്ക് നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ സ്ഥാനത്തും അസ്ഥാനത്തും ഈ സ്ത്രീയുടെ സഹായം തോടാറുണ്ടെന്നും പറയുന്നു. ഇത്തരം ബന്ധങ്ങള്‍ വഴി പലവിധ രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ചാരസംഘടനകള്‍ക്ക് സാധിക്കും എന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്.
ഇത്തരം ചാര നീക്കങ്ങള്‍ ശ്രീരാമിന് മാത്രമല്ല, ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനും രാജ്യസുരക്ഷയ്ക്കും വരെ ഭീഷണിയല്ലേ. ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ചിലപ്പോള്‍ ക്യാബിനറ്റ് സെക്രട്ടറി വരെയും ഐ.ബി, സി.ബി.ഐ തുടങ്ങിയ രഹസ്യാന്വേഷണവിഭാഗങ്ങളിലും തലപ്പത്ത് വരെയും എത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം ബന്ധങ്ങള്‍ രാജ്യസുരക്ഷയെ സംബന്ധിച്ച് ഗുരുതരമായ ചോദ്യചിഹ്നയുര്‍ത്തുന്നതാണ്. ഐബിയുടെയും രഹസ്യന്വേഷണ വിഭാഗത്തിലും രാജ്യസുരക്ഷയെ സംബന്ധിച്ച ഗുരുതരമായ ഫയലും സാമ്പത്തിക രേഖകളും പട്ടാള രഹസ്യങ്ങളും പ്രതിരോധ വ്യാപാരങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരാകേണ്ടവരെ സ്ത്രീകളെ മുന്‍നിര്‍ത്തി വിലപേശാന്‍ വരെ സാധിക്കുന്നതാണ്. ഇത് രാജ്യത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്. സിവില്‍ സര്‍വ്വീസിലെ ഉന്നതരായ ഉദ്യോഗസ്ഥര്‍ ഇത്തരക്കാരാണെന്ന് മനസ്സിലാക്കിയാല്‍ സിഐഎ, ഐഎസ്‌ഐ പോലുള്ള ചാരസംഘടനകള്‍ ഇതെല്ലാം ഉപയോഗപ്പെടുത്തില്ലേ.
എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികള്‍ കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാതെ പോകുന്നു എന്നകാര്യം ചിന്തിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഇത്തരം വിഷയത്തില്‍ ഉണ്ടാവണം. ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ചെയ്തികളും രീതികളും പരിശോധനാ വിധേയമാക്കപ്പെടേണ്ടതിലേക്കാണ് ശ്രീരാം കേസ് വിരല്‍ ചൂണ്ടുന്നത്.