സി.പി.ഐ.എമ്മിന്റ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ജില്ലാസമ്മേളനം വരെയുള്ള വേദികളില്‍ സംഘടന-അന്തര്‍ദേശീയ-ദേശീയ-പ്രാദേശിക ചര്‍ച്ചകളില്‍ സാമ്രാജത്വമെന്നും, ബൂര്‍ഷ്വായെന്നും കോര്‍പ്പറേറ്റുകളെന്നും ഫാസിസമെന്നും, മതേതരത്വമെന്നും, ബദല്‍നയമെന്നും, നവലിബറലിസമെന്നുമുള്ള സ്ഥിരം കുറെ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് നടത്തിക്കഴിഞ്ഞിരിക്കുന്നു. ഈ വാക്കുകളുടെ വിപുലമായ അര്‍ത്ഥതലം എന്താണെന്ന് മനസ്സിലാക്കാന്‍ കെല്പില്ലാത്ത അണികള്‍ ഈ പദങ്ങള്‍ കൊണ്ട് അമ്മാനമാടിയ പ്രസംഗങ്ങള്‍ കേട്ട് പൊട്ടന്‍മാരെ പോലെ വാ പൊളിച്ച് ആവേശഭരിതരായിരിക്കുന്ന ഈ ഘട്ടത്തില്‍ നിന്നാണ് സംസ്ഥാന സമ്മേളനത്തിലേക്കും, പാര്‍ട്ടികോണ്‍ഗ്രസിലേക്കും കടക്കാന്‍ പോകുന്നത്.
ഈയൊരു ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സൈന്താന്തിക രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിലും ജനാധിപത്യ വിപ്ലവപാത ഒരുക്കുന്നതിലും പാര്‍ട്ടി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ക്കും ജീര്‍ണ്ണതയ്ക്കമെതിരെ വിരല്‍ ചൂണ്ടുന്നവരെ സി.പി.ഐ.എം വിമതരെന്ന് വിളിച്ച് ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ഇത്തരക്കാരില്‍ പലരും പാര്‍ട്ടിയെ ഉപേക്ഷിച്ച് പുറത്തുപോയിട്ടുണ്ട്. ബൂര്‍ഷ്വാ സ്വാധീനങ്ങളിലും പ്രവണവതകളിലും പാര്‍ട്ടി അംഗങ്ങള്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നുള്ള യാഥാര്‍ ത്ഥ്യം വിളിച്ചു പറഞ്ഞവരാണ് ഇവര്‍. ഇവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമോ? കേരളത്തിലെ ഓരോ സ്ഥലത്തെയും സമ്പന്നരില്‍ നല്ലൊരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ചേക്കേറിയിരിക്കുന്നു. ഇവര്‍ സംഭാവനകള്‍ കൊണ്ടും മറ്റ് സഹായങ്ങള്‍ കൊണ്ടും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും സ്വന്തക്കാരാക്കിയിരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും പാര്‍ട്ടി അംഗത്വവും കരസ്ഥമാക്കിയിട്ടുണ്ട്. ഇവര്‍ ഇവരുടെ നില ഭദ്രമാക്കാനും തന്‍കാര്യസാധ്യതകള്‍ക്കും സിപിഎമ്മിനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇവരെ തിരിച്ചറിയാനും പാര്‍ട്ടിയില്‍ നിന്നും ഇവരെ അകറ്റി നിറുത്തേണ്ടതിന്റെ ആവശ്യകതയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചാവിഷയമാകുമോ? മാഫിയകളും ഗുണ്ടുകളുമായുള്ള പാര്‍ട്ടി നേതാക്കളുടെ അടുപ്പം പരസ്യമായ രഹസ്യമായി നിലനില്‍ക്കുന്നു. സംസ്ഥാന പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സെക്രട്ടറിയുടെ മകന്‍ തന്നെ മയക്കുമരുന്നു കച്ചവടം നിയന്ത്രിച്ചതിനു ഇ.ഡി. കേസ് എടുത്തിരിക്കുകയാണ്. ഇത്തരം ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുമോ?
പാര്‍ട്ടി നിലവിലെ വ്യവസ്ഥിതിയുടെ ഭാഗമായി സഞ്ചരിക്കുന്നതിനാല്‍ നിലവിലെ സാമൂഹ്യഘടനയോട് ഇഴകിചേര്‍ന്നിരിക്കുന്നു. ആ വസ്തുത പാര്‍ട്ടി അംഗങ്ങള്‍ തിരിച്ചറി ഞ്ഞ് പ്രതികരിക്കാത്തിടത്തോളം കാലം ഭാരതീയ സാഹചര്യങ്ങളില്‍ ഊന്നിനിന്നു കൊണ്ട് ജനകീയ ജനാധിപത്യ പ്രവര്‍ത്തനം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നും ഉണ്ടാകില്ല. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഊരിതിരിഞ്ഞുവരുമോ? കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രം എന്താണെന്ന് മനസ്സിലാക്കാതെ, ആള്‍ക്കൂട്ടതിന്റെ കൂടെ കൂടാനായി മാത്രം പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നവരാണ് മഹാഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളും. ഇവരെ നയിക്കുന്നത് സ്ഥാനമാനങ്ങളും അതിലൂടെ പണം നേടുക എന്ന ലക്ഷ്യവുമാണ്. ഇത് തിരിച്ചറിഞ്ഞ് ഇവരെ തിരുത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനു ള്ള ആര്‍ജവം പാര്‍ട്ടി കോണ്‍ഗ്രസ് കാണിക്കുമോ? ഈ അണികളെ മുന്‍നിര്‍ത്തി കൊണ്ട് കമ്മ്യൂണിസം വിഭാവന ചെയ്യുന്ന അത്യന്തികമായൊരു പ്രക്ഷോഭത്തിലേക്ക് എത്തിച്ചേരാനോ, അതിലേക്ക് അണികളെ അണിനിരത്താനോ ആവില്ലെന്ന സത്യത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമോ?
കാലഹരണപ്പെട്ടവയാണെങ്കിലും വൈരുദ്ധ്യാത്മിക ഭൗതികവാദവും മൂലധനസിദ്ധാന്തവും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കമ്മ്യൂണിസ്റ്റുകാരന്റെ വേദപുസ്തകങ്ങളാണെന്ന് അറിയാത്തവരാണ് ഇന്നത്തെ ബഹുഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളും. കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ കണ്ടിട്ടുള്ളവര്‍ ചുരുങ്ങും. ഇത്തരക്കാരുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചുകൊണ്ടുവരുന്നതിനാല്‍ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മോഹവലയത്തിലാണ്. ഏതെങ്കിലുമൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലെ സ്ഥാനത്തില്‍ കണ്ണു നട്ടാണ് ഓരോ കമ്മ്യൂണിസ്റ്റുകാരനും പാര്‍ട്ടിയില്‍ തുടരുന്നത്. താഴെ തട്ടുകളിലെ സഖാക്കള്‍ താഴെതട്ടിലുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനാണ് ശ്രമിക്കുന്നത്. അധികാരകേന്ദ്രങ്ങളിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിലും തിരക്കിലുംപെട്ട് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സിംഹഭാഗം സമയവും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. അതിനായി വലിയ നേതാക്കളുടെ സ്തുതിപാഠകരും കാല്‍തടവു കാരും കുഴലൂത്തുകാരും പക്ഷം പിടിത്തക്കാരുമായി പാര്‍ട്ടി അംഗങ്ങള്‍ അധഃപതിച്ചിരിക്കുന്നു. ഇത്തരക്കാര്‍ പാര്‍ട്ടി പരിപാടികളില്‍ കൃത്യമായി മുഖം കാണിച്ച് നേതാക്കളുടെ മുന്നില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായി മാറുന്നു. ഈ പ്രവണതകളെ പാര്‍ട്ടി കോണ്‍ ഗ്രസ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ എങ്ങനെ കാണും?
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്ന് പണം ആര്‍ജ്ജിക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് പാര്‍ട്ടി അംഗങ്ങളെ പിടികൂടിയിരിക്കുന്നത്. അതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും ഇവര്‍ ഉപയോഗിക്കുന്നു. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ ബോര്‍ഡ് അംഗത്വത്തിലൂടെയും സര്‍ക്കാര്‍ പരിപാടികളിലൂടെയും സര്‍ക്കാര്‍ പദ്ധതികളിലൂടെയും, സര്‍ക്കാര്‍ ആഫീസുകളെ ഉപയോഗിച്ചും, പൊതു ജനങ്ങളില്‍ നിന്ന് ധനം നേടുകയെന്ന ലക്ഷ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ്. ധനം പാര്‍ട്ടിയുടെ തണലില്‍ നിന്നുകൊണ്ട് നേടാനുള്ള വ്യഗ്രതയില്‍ ഇവര്‍ പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തുനിഞ്ഞിറങ്ങിയിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പദവികളും അധികാരങ്ങളും കയ്യാളാനാണ് പാര്‍ട്ടി അംഗത്വമെടുത്തിരിക്കുന്നുവെന്നും പാര്‍ട്ടി അംഗങ്ങള്‍ ധരിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രം ഏല്‍പ്പിച്ചിരിക്കുന്ന രാഷ്ട്രീയ നിയോഗം പാര്‍ട്ടി അംഗങ്ങള്‍ക്ക് അജ്ഞാതമാണ്. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് ദുഷ്പ്രവണതകളെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഒട്ടും കാണുന്നില്ല.
പാര്‍ട്ടി അംഗങ്ങളുടെ ചുമലില്‍ മുകള്‍തട്ടില്‍നിന്നും തിട്ടുരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അതിന്‍മേല്‍ എതിര്‍അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അംഗങ്ങളുടെ കാര്യം പോക്കാണ്. ഇതിനെ തുടര്‍ന്ന് അവരെ അടിച്ചോതുക്കി മൂലയിലിരുത്തും. മുകളില്‍ നിന്നും ഇറക്കുന്ന ഇണ്ടാസുകള്‍ ശിരസ്സായി വഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് പാര്‍ട്ടി അംഗങ്ങള്‍. ചര്‍ച്ചകളെല്ലാം പ്രഹസനങ്ങളാണ്. മുകളില്‍ നിന്നും ഇറക്കുന്ന ഇണ്ടാസുകളില്‍മേല്‍ എതിര്‍ അഭിപ്രായം പറയുന്നവരെ കണ്ടെത്തി ഒതുക്കാനുള്ള വേദികളാണ് കീഴ്ത്തട്ട് മുതല്‍ അങ്ങോട്ടുള്ള പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച വേദികളെല്ലാം.
സമ്പാദ്യത്തോടു ആര്‍ത്തി പുരളാത്ത നേതാക്കള്‍ സിപിഎമ്മില്‍ വിരളമാണെന്നു വന്നിരിക്കുന്നു. വിപ്ലവപാര്‍ട്ടിയായ സിപിഐഎമ്മിനു വിപ്ലവം നഷ്ടപ്പെട്ട് ജീവകാരുണ്യം, കുടുംബശ്രീ, അയല്‍ക്കൂട്ടം, മൈക്രോഫൈനാന്‍സ്, ശോഭയാത്ര, യോഗ മുതലായവയുടെ പിറകെ വ്യാപരിച്ചുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് അറിയാത്ത അണികള്‍ ഇതാണ് പാര്‍ട്ടി പ്രവര്‍ത്തനമെന്ന് കരുതി ആവേശത്തോടെ ഇതില്‍ അലിഞ്ഞു ചേരുന്നു.
സിപിഎമ്മിനെ അന്തര്‍ദേശീയമായി വിലയിരുത്തുമ്പോള്‍. കമ്മ്യൂണിസ്റ്റ് പരീക്ഷണം ലോകമാകെ പരാജയപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രം തന്നെ 18-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന വ്യവസായബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മൂലധനവും-മിച്ച മൂലധവും, മുതലാളി-തൊഴിലാളി ബന്ധങ്ങളെയും അപഗ്രഥിച്ചു തയ്യാറാക്കിയ മാര്‍ക്‌സിന്റെ മൂലധനസിദ്ധാന്തത്തിനു ഇന്നത്തെ സാമ്പത്തിക-തൊഴില്‍ ബന്ധങ്ങളുടെ സാഹചര്യങ്ങളുമായി ഒരു വിധത്തിലും ഒത്തുപോകാനാവാത്തതാണ്. അതുകൊണ്ട് കിഴക്കന്‍ യൂറോപ്പില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും റഷ്യയും ഇപ്പോള്‍ ഒരു പുത്തന്‍ ജനാധിപത്യയുഗത്തിനു വേണ്ടിയുള്ള യത്‌നത്തിലാണ്. കാലമുണ്ടാക്കുന്ന പരിവര്‍ത്തനത്തിലൂടെ ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സാറിസ്റ്റ് കാലഘട്ടത്തില്‍ നിന്ന് ഒക്‌ടോബര്‍ വിപ്ലവമില്ലാതെ തന്നെ റഷ്യ ഇന്നത്തെക്കാള്‍ നല്ല രീതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് റഷ്യയിലെ ജനത. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തുടര്‍ച്ചയുടെ പരിണിത ഫലമായി സോവിയറ്റ് യൂണിയന്‍ തന്നെ പലതായി വെട്ടിമുറിക്കപ്പെട്ടു. ഇവിടെയും തുടര്‍ഭരണത്തിലൂടെ പശ്ചിമബംഗാളും, ത്രിപുര എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിലൂടെ പ്രത്യേകിച്ചും സ്റ്റാലിന്റെ ഭരണത്തിലൂടെ സ്വന്തം ജനതയെ കൊന്നോടുക്കിയ കൊടുംക്രൂരതകള്‍ മാത്രമാണ് അവിടെ ബാക്കി പത്രമായി അവശേഷിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള ചൈനയുടെയും റഷ്യയുടെയും വ്യതിചലനത്തിന്റെ ഷോക്കില്‍ നിന്നും മറ്റ് രാജ്യങ്ങളിലെ കമ്മ്യൂണി സ്റ്റുകാര്‍ ഇന്നും മുക്തരായിട്ടില്ല.
റഷ്യയും ചൈനയും എന്നേ കമ്മ്യൂണിസം ഉപേക്ഷിച്ചിരിക്കുന്നു. ഈ രണ്ടു രാജ്യങ്ങളും നവലിബറിലസത്തിന്റെ പാതയിലാണ്. ഉല്പാദന ഉപാധികളുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനെന്ന കമ്മ്യൂണിസത്തിന്റെ അടിസ്ഥാനതത്വം തള്ളി രണ്ടു രാജ്യങ്ങളും കോര്‍പ്പറേറ്റുകളെ വാരിപുണരുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടിശ്വരന്‍മാരുള്ള രാജ്യം ചൈനയായി മാറിയിരിക്കുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയും മാര്‍ക്‌സിയന്‍ പ്രത്യായശാസ്ത്രവുമായി ഒരു ബന്ധവുമില്ല. സ്വകാര്യവല്‍ക്കരണമെന്ന നയമാണ് ചൈന ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ എണ്ണം നാള്‍ക്കുനാള്‍ അവിടെ പൊന്തിവരുന്നു. കച്ചവടമനസ്ഥിതിയോടെ ലോകരാജ്യങ്ങളെ ചൂഷണം ചെയ്യാന്‍ ചൈന തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. തുച്ഛമായ വേതനത്തില്‍ തൊഴിലാളികളെ 12 മണിക്കൂര്‍ പണിയെടുപ്പിച്ച് വര്‍ദ്ധിപ്പിച്ചെടുക്കുന്ന ധനശക്തിയാണ് സിപിഎം കൊട്ടിഘോഷിക്കുന്ന ചൈനയുടെ ശക്തി. കാര്യങ്ങള്‍ ചൈന പുറത്തുവിടാത്തതുകൊണ്ട് തൊഴിലാളി ദ്രോഹങ്ങളും മനുഷ്യാവകാശലംഘനങ്ങളു മൊന്നും പുറംലോകമറിയുന്നില്ല.
അധികാരത്തിലെത്താനും അധികാരം നിലനിറുത്താനും ഹിംസ ആവശ്യമെന്ന തത്വികത വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങളാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍. മാവോസേത്തുങ്ങിന്റെ നേതൃത്വത്തില്‍ 5 കോടി ജനങ്ങളെ കൊന്നൊടുക്കിയെന്നാണ് കണക്ക്. വാദപ്രതിവാദത്തിനും അഭിപ്രായപ്രകടനത്തിനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിഷേധ്യമാണ്. അതുകൊണ്ടാണ് മൗലികവകാശങ്ങള്‍ക്കുവേണ്ടി ജനായത്തരീതിയില്‍ സമരം ചെയ്ത പതിനായിരകണക്കിന് യുവാക്കളെ ടിയമാന്‍ സ്വക്‌യറില്‍ വെടിവെച്ചു കൊന്നത്. ജിചിന്‍പിങ് എന്ന ഏകധിപതിയുടെ നേതൃത്വത്തില്‍ ചൈനയില്‍ ഫാസിസം അരങ്ങുതകര്‍ക്കുന്നു. ഈ ഭരണത്തിനെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വാനോളം പുകഴ്ത്തുന്നത്. വാണിജ്യ, സാമ്പത്തിക, നയതന്ത്ര, വ്യവസായിക പ്രതിരോധമേഖലകളിലെല്ലാം ഇന്ത്യയ്ക്ക് പ്രതിരോധം തീര്‍ക്കുന്ന ചൈനയെയാണ് ഇന്ത്യയില്‍ ജീവിച്ചു കൊണ്ട് സ്വന്തം രാജ്യത്തെ ഇകഴ്ത്തുകയും ചൈനയെ വാഴ്ത്തുകയും ഇവര്‍ ചെയ്യുന്നത്. ചൈന-പാകിസ്ഥാന്‍ അച്ചുതണ്ടിനെ പ്രതിരോധിക്കാനുള്ള ഭാരതത്തിന്റെ ആസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്കന്‍ കൂട്ടുകെട്ടിനെ ഇവര്‍ തള്ളിപ്പറയുന്നു. അരുണാചല്‍ പ്രദേശിന്റെ 15 പ്രദേശങ്ങള്‍ ചൈനയുടെതാണെന്ന് അവകാശവാദം ഉന്നയിക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇവര്‍ കടന്നുകയറുന്നു. തിബറ്റിനെ കൈയ്യടക്കിവയ്ക്കുന്നു. ഹോങ്കോങ്ങിലും, തായ്‌വാനിലും ആധിപത്യം നിലനിറുത്തി ചൈനയുടെ സാമ്രാജ്യത്വമുഖം വെളിപ്പെടുത്തുന്നു. ഇത്തരക്കാരെ കൊട്ടിഘോഷിക്കുന്ന അന്തര്‍ദേശീയ കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളത്. ഇന്നു ലോകത്തിലുള്ള ഏറ്റവും വലിയ ഏകാധിപതി ഷിചിന്‍പിങിനെയാണ് റോള്‍മോഡലായി സ്വീകരിക്കുന്നത്. ലോകത്തെവിടെയെങ്കിലും പാര്‍ലമെന്റ് സീറ്റില്‍ ഒരു ഇടതുപക്ഷ അനുഭാവി ജയിച്ചാല്‍ മതി, ലോകം മുഴുവന്‍ കമ്മ്യൂണിസത്തിലേക്ക് തിരിയുന്നതായി കേരളത്തിലെ ഇടതുപക്ഷമാധ്യമങ്ങള്‍ എഴുതിവിടുന്നു.
കമ്മ്യൂണിസത്തില്‍ പാര്‍ലമെന്ററി ജനാധിപത്യം പറഞ്ഞിട്ടില്ല. അധികാരവര്‍ഗ്ഗത്തില്‍ നിന്നും അധികാരം ബലംപ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രം. ഒരു ഘട്ടത്തില്‍ ചില രാജ്യങ്ങളില്‍ അങ്ങനെ നടന്നു. അന്ന് കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അപ്രയോഗികത മനസ്സിലാകാത്ത ഒരു കാലഘട്ടത്തില്‍ അതില്‍ ആവേശം പൂണ്ടു ചില രാജ്യങ്ങളില്‍ അതു സംഭവിച്ചു. പിന്നീടാണ് ആ രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ഈ പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം ലോകം മനസ്സിലാക്കുന്നത്. കേള്‍ക്കാനും, പറയാനും മാത്രം സുന്ദരം! എന്നാല്‍ അത് പ്രകൃതി വിരുദ്ധവും അപ്രയോഗിതയുമായതിനാല്‍ ഈ പ്രത്യായശാസ്ത്രം തകര്‍ന്നിരിക്കുന്നു. ഈ തകര്‍ച്ചയുടെ ബലഹീനത മറച്ചുവെയ്ക്കാനായി സാമ്രാജ്യത്വ ഇടപെടല്‍ കൊണ്ടാണ് അങ്ങനെ സംഭവച്ചതെന്ന് ഇവര്‍ പറഞ്ഞു നടക്കുന്നു. മാര്‍ക്‌സ് വിഭാവന ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയമായി ഒരിടത്തും നിലവിലില്ല. അത്തരമൊന്നു അപ്രയോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. സര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട തിരിച്ചടികളെ ഇനിയും മറികടക്കാന്‍ കഴിയാനാവാത്ത സന്ദര്‍ഭത്തിലാണ് 23-ാം പാര്‍ട്ടി സമ്മേളനം ആരംഭിക്കുന്നത്.
ഇനി ദേശീയമായി സിപിഎമ്മിനെ വിലയിരുത്തിയാല്‍: ഇന്ത്യയില്‍ ബി.ജെ.പിയെ ചെറുക്കാന്‍ സിപിഎമ്മിനെ കഴിയൂയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ കേരളത്തില്‍ മാത്രം ഭരണത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു പാര്‍ട്ടി ആ യാഥാര്‍ത്ഥ്യബോധം ഉള്‍കൊണ്ടുകൊണ്ടുള്ള അവകാശവാദമില്ലായിത്. ലോകസഭയില്‍ 52 സീറ്റ് ഉണ്ടായിരുന്ന സിപിഎം ഇപ്പോള്‍ മൂന്നുസീറ്റിലേക്ക് ഒതുങ്ങാനുള്ള സാഹചര്യം ഉള്‍ക്കാഴ്ചയോടെ വിലയിരുത്തണം. ബിജെപി അധികാരത്തില്‍ എത്തുന്നതിനുമുന്‍പ്, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസിനുബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരികയും അധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന നയവും തന്ത്രവും പ്രവര്‍ത്തനശൈലിയുമാണ് സിപിഎം സ്വീകരിച്ചു പോന്നിട്ടുള്ളത്. ഈ ഒരു നയം നിമിത്തം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നുവെന്ന് നോക്കാം. കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് മുന്നേറുക എന്ന ലക്ഷ്യം പശ്ചിമബംഗാളില്‍ ആദ്യം വിജയം കണ്ടെങ്കിലും പിന്നീട് പാളുക മാത്രമല്ല ചെയ്തത്. ഭരണത്തില്‍ നിന്നും നിഷ്‌കാസിതരാവുകയും കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നുപോലെ പശ്ചിമബംഗാളില്‍ നിലംപതിക്കുകയുമാണുണ്ടായത്. ഇപ്പോള്‍ അവിടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബദലായി ബിജെപി ചുവടു ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.
പണ്ട് കമ്മ്യൂണിസ്റ്റ് അടിത്തറ ഉണ്ടായിരുന്ന ആന്ധ്രാപ്രദേശും തമിഴ്‌നാടും എടുത്തു പരിശോധിക്കാം. ആന്ധ്രാപ്രദേശ് കമ്മ്യൂസിറ്റ് പാര്‍ട്ടിയ്ക്ക് അടിത്തറ ഉണ്ടായിരുന്ന സംസ്ഥാനം മാത്രമല്ല, തെലുങ്കാന പോലുള്ള സമരചരിത്രങ്ങളും സഖാവ് സുന്ദരയ്യ അടക്കമുള്ള അനിഷേധ്യനേതാക്കളുടെ നാടും കൂടിയാണ്. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വേരുകള്‍ നഷ്ടപ്പെടുകയും കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തില്‍നിന്ന് എടുത്തെറിയപ്പെടുകയും പ്രാദേശിക പാര്‍ട്ടികള്‍ ഭരണം കൈയ്യടക്കുകയും ചെയ്തിരിക്കുന്നു. ഇതേ രീതിയില്‍ തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഒന്നുപോലെ കൂപ്പുകുത്തുകയും പ്രാദേശികപാര്‍ട്ടികള്‍ ആധിപത്യം ഉറപ്പിക്കുകയും പ്രാദേശിക തമിഴ്‌നാട് രാഷ്ട്രീയം അടക്കിവാഴുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ കൂടി പിന്‍ബലത്തിലാണ് പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ഒരു കൊച്ചുഇടം ഇവര്‍ക്ക് അവിടെ കിട്ടുന്നത്. ബംഗാളിലും ത്രിപുരയിലും ഇടക്കാലത്തൊന്നും എണിക്കാനാവാത്ത വിധത്തില്‍ കൂപ്പുകുത്തി വീണിരിക്കുകയാണ്. ബീഹാറിലും രാജസ്ഥാനിലും പാര്‍ട്ടി നാമമാത്രമായി അവശേഷിക്കുന്നു. ഇന്ത്യയില്‍ സിപിഐ എമ്മിനു വേരോട്ടമുണ്ടായിരുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി ഇന്ന് ഇതാണ്. 16-ാം ലോകസഭ തെരഞ്ഞെടുപ്പോടുകൂടി കോണ്‍ഗ്രസിനു ബദലായി വളരാമെന്ന സിപിഐഎംലക്ഷ്യം തകര്‍ന്നടിഞ്ഞു. കോണ്‍ ഗ്രസിനു തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.
ഈയൊരു അവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ബദലാകാന്‍ സിപിഐഎമ്മിനു എങ്ങനെയാണ് കഴിയുക? പ്രാദേശികവാദവും പ്രാദേശികതാല്പര്യങ്ങളും നയിക്കുന്ന പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് ബദല്‍ കെട്ടിപ്പെടുക്കുമെന്നാണ് പറയുന്നത്. സിപിഎം ഉദ്ദേശിക്കുന്ന ബദലിനായി ഇടതുപക്ഷപാര്‍ട്ടികളുടെ മുന്നില്‍ അവര്‍ നിന്ന് കൊടുക്കുകയില്ലെന്നു മാത്രമല്ല, പല പ്രാദേശിക പാര്‍ട്ടികളും ബിജെപിയുമായി വിദ്വേഷമില്ലാത്തവരുമാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെ.യുടെ പ്രധാനസഖ്യകക്ഷി കോണ്‍ഗ്രസാണ്. എ.ഡി.എം.കെയുമായി ബിജെപി സഖ്യത്തിലാണ്. ഇന്ത്യയിലെ ശക്തമായ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് സിപിഎമ്മിനെ പുറംകാല്‍കൊണ്ട് ചവിട്ടി തൊഴിച്ച് ഗോദയ്ക്ക് പുറത്തെറിഞ്ഞിരിക്കുകയാണ്. ബിജെപിയ്ക്ക് എതിരെ സിപിഐഎം ഉണ്ടാക്കുമെന്നു പറയുന്ന രാഷ്ട്രീയ നയം വെള്ളത്തില്‍ വരയ്ക്കുന്ന വരപോലെയാണ്. മൂന്നാം മുന്നണി പരീക്ഷിച്ച് അമ്പേ പരാജയമടഞ്ഞതിനാല്‍ അതിനെക്കുറിച്ച് മിണ്ടാനുമാകുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രത്തില്‍ വിശ്വസിക്കുന്ന 16 പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ഇവര്‍ക്ക് പോലും കൂട്ട്‌കെട്ട് ഉണ്ടാക്കി ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല. മാത്രമല്ല, ഇവര്‍ പരസ്പരം ചെളിവാരിയെറിയുകയും ചിലര്‍ മറ്റു മുന്നണികളില്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവരുമാണ്.
ഇന്ത്യയെന്നാല്‍ കേരളമെന്ന ചെറിയ സംസ്ഥാനമെന്ന നിലയില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും സിപിഐഎം ചെയ്യുന്നു. സിപിഐഎം വിലയിരുത്തുന്ന രീതിയിലുള്ള ദേശീയ ബൂര്‍ഷ്വ പാര്‍ട്ടിയായ കോണ്‍ഗ്രസിനെയും വര്‍ഗീയദേശീയ ബൂര്‍ഷ്വ പാര്‍ട്ടിയായ ബിജെപിയെയും ഒന്നുപോലെ ഒറ്റപ്പെടുത്തി വളര്‍ന്നു ഉയാരാനുള്ള ത്രാണി എന്തായാലും സിപിഎമ്മിനു ഇല്ലായെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎമ്മിനു ആദ്യം ഉണ്ടാകേണ്ടത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒന്നുപോലെ എതിര്‍ത്തുകൊണ്ട് കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സിപിഐ.എമ്മിനു പ്രാദേശികവാദങ്ങള്‍ കൊണ്ടു നിറഞ്ഞതും ഒരു പ്രാവശ്യമെങ്കിലും ബിജെപിയുമായും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നു മുന്നോട്ടു പോയിട്ടുള്ള പ്രാദേശികപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭാരതത്തിന്റെ ഭരണം പിടിക്കുമെന്നു പറയുന്നതു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെയാണ്. ഇങ്ങനെയൊരു കൂട്ടുകെട്ട് ഉണ്ടായാല്‍ പോലും അതിനൊരു ദേശീയതയോ താത്വികതയോ ഉണ്ടാകില്ല. കുറുക്കനും-കോഴിയും, പൂച്ചയും-എലിയും, പാമ്പും-കീരിയും തമ്മില്‍ എങ്ങനെയായിരിക്കുമോ അതുപോലെ ആയിരിക്കും. മാത്രമല്ല; കേരളമൊഴിച്ചാല്‍ പ്രാദേശികപാര്‍ട്ടികള്‍ക്ക് സിപിഐ.എം ഒരു വിഷയവുമല്ല. ഭാരതത്തില്‍ തങ്ങളുടെ സ്ഥാനം എന്താണെന്ന് യാഥാര്‍ത്ഥ്യബോധമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് വരുന്ന വിലയിരുത്തലുകളല്ല സിപിഎമ്മില്‍ നിന്നും ഉയരുന്നത്.
ലോകത്താകമാനമുള്ള മുതലാളിത്ത വ്യവസ്ഥിതി പ്രതിസന്ധിയിലാണെന്നും; ഇന്ത്യയിലെ നിലവിലെ വ്യവസ്ഥിതി വൈരുദ്ധ്യങ്ങള്‍ കൊണ്ട് മൂര്‍ച്ഛിച്ച് തകരുമെന്നും, ആ തകര്‍ച്ചയിലൂന്നി സിപിഎം അജയ്യമായി മാറി, ഇന്ത്യയുടെ ഭരണം സിപിഎം പിടിക്കുമെന്നുമുള്ള സിപിഎമ്മിന്റെ ഭ്രാന്തമായ വിശകലനം ഞാനെന്റെ ചെറുപ്പം മുതല്‍ കേള്‍ക്കുന്നു. എന്നാല്‍ ലോകത്താകമാനം നിലനില്‍ക്കുന്ന വ്യവസ്ഥിതികള്‍ അതിലെ ന്യൂനതകള്‍ പരിഹരിച്ച് മുന്നോട്ടു മുന്നോട്ട് പോകുന്നതായും; മുകളില്‍ പറഞ്ഞ വിലയിരുത്തല്‍ നടത്തുന്ന പാര്‍ട്ടി ശോഷിച്ച്….ശോഷിച്ച് എല്ലും തോലിയുമായി മാറിയിരിക്കുന്ന കാഴ്ചയുമാണ് കാണാനാവുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിക്ക് ഉണ്ടായിരിക്കേണ്ട ഒരു മാനദണ്ഡവും നിലനിറുത്താന്‍ ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാതിരിക്കാനുള്ള സിപിഎമ്മിന്റെ ഒരപേക്ഷയില്‍ മേലാണ് ഇപ്പോള്‍ ആ പദവി നിലനിന്നു പോരുന്നത്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇടപെടുന്നത് അധികാരത്തിനു വേണ്ടിയാണ്. അതിനായി കിട്ടിയ അവസരങ്ങളെല്ലാം തൊടുന്യായങ്ങള്‍ പറഞ്ഞു കളഞ്ഞുകുളിച്ചു. ജ്യോതിബസുവിനെ പ്രധാനമന്ത്രി ആക്കാനായി കിട്ടിയ അവസരം നഷ്ടപ്പെടുത്തി. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചു; എന്നാല്‍ മന്ത്രിസ്ഥാനം വേണ്ടെന്നുവച്ചു. ഇത്തരം പല മണ്ടത്തരങ്ങളുടെ ഗതിവിഗതകളില്‍പെട്ട് സിപിഎം വളരെയധികം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലോപിച്ചിരിക്കുന്നു. ഒരു എലികുഞ്ഞന്‍ താന്‍ സിംഹമാണെന്ന് ഉദ്‌ഘോഷിക്കുന്നതുപോലുള്ള അവകാശവാദങ്ങളുമായി മുന്നോട്ടു പോകുന്ന സിപിഎമ്മിനെയാണ് ദേശീയ രാഷ്ട്രീയത്തില്‍ കാണാനാവൂന്നത്.
സിപിഎമ്മിനെ പ്രാദേശികമായി വിലയിരുത്തുമ്പോള്‍ സാമ്പത്തിക ദുര്‍വിനിയോഗവും, അഴിമതിയും, ഭരണകൂട ഭീകരതയും കൊണ്ടു സര്‍ക്കാര്‍ ദുഷിച്ചിരിക്കുന്നു. മാഫിയ സംഘങ്ങളും ഗുണ്ടാസംഘങ്ങളുങ്ങളും സ്തുതി പാഠകരും ചേര്‍ന്ന ഒരു വലയമായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഭരണവും, പാര്‍ട്ടിയും മുഖ്യമന്ത്രി എന്ന വ്യക്തിയില്‍ കേന്ദ്രീകൃതമായി ഭ്രമണം ചെയ്യുന്നു. തൊഴില്‍ ഉത്തേജന പദ്ധതികളോ, വ്യവസായങ്ങളോ കടന്നു വരുന്നില്ല. സമരങ്ങളും നോക്കുകൂലിയും കൊണ്ട് കേരളത്തിലെ തൊഴില്‍ മേഖലകളെ ഇവര്‍ നേരത്തെ തന്നെ തകര്‍ത്തതിനാല്‍, ഇപ്പോള്‍ ഇങ്ങോട്ടു കടന്നുവരാന്‍ പലരും മടിക്കുന്നു. സിപിഎം ഭരണത്തിലെത്തുമ്പോള്‍ 67,000/- കോടി രൂപ കടമുണ്ടായിരുന്നു. അത് ഇപ്പോള്‍ 3.50 ലക്ഷം കോടിയിലെത്തിച്ചിരിക്കുന്നു. ഇതു കൂടാതെയാണ് സര്‍ക്കാര്‍ ജാമ്യത്തില്‍ കിഫ്ബിയെടുത്ത കടവും ജനങ്ങളുടെ തലയില്‍ എത്താന്‍ പോകുകയാണ്. ഒരു ജനതയുടെ ഭാവിതലമുറയെ കടഭാരത്താല്‍ ഈ സര്‍ക്കാര്‍ തടവറയിലാക്കിയിരിക്കുകയാണ്.
സ്വജനപക്ഷപാതവും കോര്‍പ്പറേറ്റ് പ്രീണനനയവും ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. എന്നിട്ട് കോര്‍പ്പറേറ്റുകളെ തള്ളിപ്പറകയും ചെയ്യുന്നു. നവലിബറലിസത്തെ തള്ളിപറയുമ്പോഴും കേരളസര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് നവലിബറലിസത്തിലൂന്നിയാണ്. നവലിബറലിസത്തിനെതിരെ ഇടതുപക്ഷം ഉന്നയിക്കുന്ന വാദമുഖങ്ങള്‍ പൊള്ളത്തരം നിറഞ്ഞതാണ്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത് ഉദാരവത്ക്കരണനയങ്ങളിലൂടെ ഉടലെടുത്ത വികസനവും സംസ്‌ക്കാരവുമാണ്. സ്വജനപക്ഷപാതം സിപിഎം സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും നടമാടുന്നു. ഖജനാവ് ധൂര്‍ത്തടിക്കാനായി പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തു. ചികിത്സക്കായി ഇടയ്ക്കയിടയ്ക്ക് അമേരിക്കയിലേക്ക് പറന്നുകൊണ്ടിരിക്കുന്നു. വി.എസ്സിനെ കുടിയിരുത്താനായി ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ വഴി കോടികള്‍ ധൂര്‍ത്തടിച്ചു. പൊതുഖജനാവില്‍ നിന്നും പണമെടുത്ത് കൊലയാളികളെ രക്ഷിക്കാനായി സുപ്രീകോടതി വരെ കേസ്സ് വാദിച്ചു.
33 ഡാമുകള്‍ ഒരേ സമയം തുറന്നുവിട്ടുകൊണ്ട് പ്രളയം സൃഷ്ടിച്ചു. കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓഖി ദുരന്തത്തിന്റെ മുന്നറിയിപ്പുകൊടുത്തിട്ടും യഥാസമയം തീരങ്ങളില്‍ ആ വിവരമറിയിക്കാതെ മത്സ്യത്തൊഴിലാളികളെ കൊലയ്ക്കു കൊടുത്തു. പ്രിംഗ്ലര്‍, ഡിസ്‌ലിറിബ്യുവറി ഇടപാട്, ഇ-മൊബിലിറ്റി, ആഴക്കടല്‍ മത്സ്യബന്ധനം മരം മുറിയ്ക്കല്‍ മുതലായ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ മലക്കം മറിഞ്ഞുകൊണ്ട് അതില്‍നിന്നെല്ലാം രക്ഷപ്പെടാനായി കുറ്റങ്ങളെല്ലാം ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കെട്ടിവെച്ചു. സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്ത് കേസും സര്‍ക്കാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. കള്ളക്കടത്തുകാരി മുഖ്യമന്ത്രിയുടെ കീഴിലെ വകുപ്പില്‍ ഒരു ലക്ഷത്തിലേറെ രൂപ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
ദിനപ്രതിയുണ്ടായികൊണ്ടിരുന്ന കൊലപാതകങ്ങള്‍, അക്രമങ്ങള്‍, ലഹരിപാര്‍ട്ടികള്‍, മദ്യം പതിവാക്കിയ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന അഴിഞ്ഞാട്ടസംഭവങ്ങള്‍! കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. വാളയാറിലും, വണ്ടിപെരിയാറും ബാലികമാര്‍ കൊല്ലപ്പെട്ടു. വിതുരയിലും പെരുങ്ങംമലയിലും അഞ്ച് ബാലികമാര്‍ ആത്മഹത്യ ചെയ്തു. ദുരഅഭിമാനകൊലകള്‍ നടന്നു. കസ്റ്റഡി മരണങ്ങള്‍ നടന്നു. പൂട്ടിയിരുന്ന ബാറുകള്‍ തുറക്കുക മാത്രമല്ല ചെയ്തത്; പുതിയവയ്ക്ക് ലൈസന്‍സും, വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമുള്ള ദൂരപരിധി കുറച്ചുകൊണ്ട് മദ്യസംസ്‌കാരം കെട്ടിപ്പെടുത്തു. ലോകായുക്തനിയമത്തിന്റെ പല്ലിനെ ഓര്‍ഡിന്‍സിലൂടെ അടിച്ചുകൊഴിച്ചു. നിത്യോപയോഗസാധനങ്ങളുടെ വിലകുതിച്ചുയരുന്നു. വെള്ളക്കരവും വൈദ്യുതിചാര്‍ജും, ബസ്‌യാത്രനിരക്കും ഇടയ്ക്കിടെ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയകോളേജുകളിലെ ഫീസ് കുത്തനെ ഉയര്‍ത്തികൊടുത്തു. മകന്‍ നഷ്ടപ്പെട്ട് വിലപിച്ച ഒരമ്മയോട് ഈ സമരംകൊണ്ട് എന്തുനേടിയെന്ന് ചോദിച്ചു. പേരൂര്‍ക്കട ലാഅക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നിലപാട് എടുത്തകൊണ്ട്, മാനേജ്‌മെന്റിന്റെ കൂടെ നിന്നു. എവിടെയും പാര്‍ട്ടിയുടെ ശുപാര്‍ശയും അഴിമതിയും ഇല്ലാത്ത അവസ്ഥ! പാര്‍ട്ടി കേരളത്തില്‍ ഭരണത്തിലിരിക്കുമ്പോള്‍ നടപ്പിലാക്കിവരുന്ന ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ വികസനത്തിന്റെ ഭാഗം കൂടിയാണ് കെ-റെയില്‍ പദ്ധതി.
ഇത്രയൊക്കെ കാര്യങ്ങളുമായി കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് ചോദിച്ചാല്‍, സാമൂഹികചിന്തയില്‍ പിറകോട്ടു നില്‍ക്കുന്ന ഒരു ജനതയെ കിറ്റുകള്‍ കൊണ്ടും മറ്റ് സൗജന്യങ്ങള്‍ കൊണ്ടും പാട്ടിലാക്കി അവരെ നിര്‍ജീവമാക്കുന്ന നയമാണ് ഈ സര്‍ക്കാരിന്റെ ജനകീയ അടിത്തറ. കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ ബലഹീനതകളില്‍ കടിച്ചുതൂങ്ങി വാക്ക് പോരു നടത്തി വിജയിക്കുകയും ചെയ്യുന്നു. പി.ആര്‍.ഡി. മായാപ്രപഞ്ചം ഒരുക്കി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നു. ഇതിനു എല്ലാത്തിനും ഉപരി മതേതരത്വമെന്നാല്‍ ന്യൂനപക്ഷപ്രീണന നയമാക്കി മാറ്റി ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്നു. മതേതരത്വം പറയുമ്പോഴും ഒരൊറ്റ നിയോജകമണ്ഡലത്തില്‍പോലും സമുദായിക സമവാക്യം നോക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അടിസ്ഥാനഘടകമായി ഉണ്ടായിരിക്കേണ്ട വര്‍ഗ്ഗ സമരം ഉപേക്ഷിച്ചിരിക്കുന്നു. പാര്‍ട്ടിക്ക് ഇഷ്ടക്കാര്‍ എന്‍.ജി.ഒ കളും മദ്യകച്ചവടക്കാരും കോര്‍പ്പറേറ്റുകളുമായി മാറിയിരിക്കുന്നു. വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ചലനത്മകത വീട്ടൊഴിഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ മാലീന്യകൂമ്പാരത്തില്‍ പുതഞ്ഞുനില്ക്കുന്ന പാര്‍ട്ടിക്ക് കോര്‍പ്പറേറ്റുകളെയും എന്‍.ജി.ഒ കളെയും ചുമന്നു നടക്കേണ്ട ഗതികേടിലാണ്. ഇവര്‍ കോര്‍പ്പറേറ്റുകളുമായി തോളില്‍ കൈയിട്ട് നില്‍ക്കുന്നതിനാല്‍ ഇവരെ പ്രീതിപ്പെടുത്താനായി പലിശയ്ക്ക് കടമെടുത്തു കെ-റെയില്‍ പോലുള്ള പദ്ധതികളുടെ പിറകിലാണ് പാര്‍ട്ടിയും സര്‍ക്കാരും. വാക്കില്‍ സോഷ്യലിസവും പ്രവര്‍ത്തിയില്‍ ഷോവനിസവും ബൂര്‍ഷ്വകാമ്പിലേക്കുള്ള കാലുമാറ്റമാണെന്ന് ലൈനില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ആ നിലയ്ക്ക് നില്‍ക്കുന്ന ഒരു പാര്‍ട്ടി ഇനിയും കമ്മ്യൂണിസത്തിന്റെ പേരില്‍ അറിയപ്പെട്ട് മുന്നോട്ടു പോകാനായി അര്‍ത്ഥശൂന്യമായ രാഷ്ട്രീയ പ്രമേയവും, അന്തര്‍ദേശീയ-ദേശീയ-പ്രാദേശിക റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചുകൊണ്ട് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വാളന്റിയര്‍ മാര്‍ച്ചോടും കുറെ ബഹളങ്ങളോടും കൂടി സമംഗളം പര്യവസാനിക്കും.