കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതാന്‍ ടി. സുകുമാരന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആര്‍.എസ്.എസ്. കേരളപ്രാന്തപ്രചാരകനായിരുന്ന എസ്. സേതുമാധവനായിരുന്നു അതിനു പ്രേരണ നല്‍കിയത്. കണ്ണൂരില്‍ പോയി അവിടത്തെ സാഹചര്യങ്ങളും അന്തരീക്ഷവും പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് ആരോഗ്യം വഷളായത്. പ്രായാധിക്യം കൂടി വേട്ടയാടാന്‍ തുടങ്ങിയതോടെ പേനയെടുക്കാന്‍ വയ്യെന്നായി. ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയതോടെ കഥാതന്തുവിനെക്കുറിച്ചുള്ള ചിന്ത മുറിഞ്ഞുപോകുന്നു. ഒടുവില്‍ വേദനയോടെ ആ ഉദ്യമം ഉപേക്ഷിക്കേണ്ടിവന്നു. കണ്ണീരോടെയാണ് ടി.സുകുമാരന്‍ ഇക്കാര്യം പറഞ്ഞത്.
ശരീരികമായി വളരെ അവശനാണെങ്കിലും ഇച്ഛാശക്തിയുടെ ബലത്തിലാണ് എണ്‍പതഞ്ചാം വയസ്സിലും അതിനെ അതിജീവിക്കുന്നത്. ഇക്കാലത്തിനിടയ്ക്ക് വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും ആദര്‍ശത്തിനും വേണ്ടി സാഹിത്യരചനയിലുടെ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ നിര്‍വൃതിയിലാണദ്ദേഹം. ഒരേ നോവല്‍ ഒരേ പ്രസിദ്ധീകരണത്തില്‍ രണ്ടുതവണ ഖണ്ഡശ്ശ അച്ചടിച്ചു വന്നു എന്നത് അദ്ദേഹത്തിന്റെ ‘രസിക്കാത്ത സത്യങ്ങള്‍’എന്ന നോവലിന്റെ മാത്രം പ്രത്യേകതയാണ്. എഴുപതുകളിലാണ് ‘രസിക്കാത്ത സത്യങ്ങള്‍’ കേസരിയില്‍ ആദ്യം അച്ചടിച്ചു തുടങ്ങിയത്. കേസരിയുടെ പ്രചാരം വര്‍ദ്ധിക്കുന്നതില്‍ ഈ നോവല്‍ സുപ്രധാന സ്ഥാനംവഹിച്ചിട്ടുണ്ട്. തുടര്‍ന്ന് ജയഭാരത് പബ്ലിക്കേഷന്‍സ് അതു പുസ്തകമാക്കി ഇറക്കിയെങ്കിലും അധികം വൈകാതെ മുഴുവനും വിറ്റഴിഞ്ഞു. രണ്ടു പതിറ്റാണ്ടിനുശേഷം വായനക്കാരുടെ ആവശ്യം മാനിച്ച് ഇതേ നോവല്‍ ടി. സുകുമാരന്‍ ഏതാനും അദ്ധ്യായങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടു മാറ്റിയെഴുതി കേസരിയില്‍ അച്ചടിച്ചു. അപ്പോഴും അതു വായിക്കാന്‍ വലിയൊരു വിഭാഗം ആളുകളുണ്ടായിരുന്നു.
നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല എന്നു ഭീഷണിപ്പെടുത്തുക മാത്രമല്ല പത്രാഫീസില്‍ കയറി അതു മോഷ്ടിക്കാന്‍ ശ്രമിക്കുക കൂടി നടന്നു എന്നതാണു മറ്റൊരു നോവലിന്റെ ചരിത്രം. ‘ബലിമൃഗങ്ങള്‍’ ആയിരുന്നു ആ നോവല്‍.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിലുള്ളതായിരുന്നു ആ നോവല്‍. നോവല്‍ കേസരിയില്‍ ഖണ്ടശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ ഭീഷണിക്കത്തുകളുടെ പ്രവാഹമായിരുന്നു. നോവല്‍ പ്രസിദ്ധീകരണം തടയാന്‍ കോഴിക്കോട് പാളയത്തെ കേസരി ഓഫീസില്‍ മോഷണ ശ്രമം നടന്നു. എഡിറ്ററുടെ മേശ മുഴുവന്‍ പരതിയിട്ടും കള്ളന് നോവല്‍ കിട്ടിയില്ല. ഇസ്ലാമികതീവ്രവാദ വിഭാഗങ്ങളായിരുന്നു അതിനു പിന്നിലെന്നു വ്യക്തമായിരുന്നെങ്കിലും പോലീസ് അന്വേഷണം എവിടെയുമെത്തിയില്ല. ‘ബലിമൃഗ’ങ്ങളും ഏറെ വായിക്കപ്പെട്ട നോവലാണ്. ഇതും ഇന്നു അച്ചടിയിലില്ല.
സംഭവ ബഹുലമാണ് ടി. സുകുമാരന്റെ ജീവിതം. ഗോവ വിമോചനസമരത്തില്‍ പങ്കെടുത്ത് പോര്‍ച്ചുഗീസ് പോലീസിന്റെ തല്ല് പൊതിരെ കിട്ടിയതാണ്. അന്നു കിട്ടിയ അടിയുടെ ആഘാതം ഓര്‍മ്മശക്തിയെ ബാധിച്ചതിന്റെ ഫലമറിയുന്നത് ഇന്നാണ്. കൈകാലുകള്‍ക്ക് വല്ലാത്ത തരിപ്പും വേദനയും. പോര്‍ച്ചുഗീസ് കൊടിതാഴ്ത്തി ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ രാത്രിയുടെ മറവില്‍ പുഴ കടന്ന് അക്കരെയെത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് മധുലിമയെയുടെ നേതൃത്വത്തിലുള്ള 81 അംഗസംഘത്തിനൊപ്പമാണ് കോഴിക്കോട്ട് നിന്നുള്ള ജനസംഘം ഗ്രൂപ്പും ചേര്‍ന്നത്. കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ വണ്ടി കാത്തുനില്‍ക്കവെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഏ.കെ. ഗോപാലനെ കണ്ടു. ഏ.കെ. ശങ്കരമേനോനും കെ.പി. സുകുമാരനും ടി.സുകുമാരനും മാങ്കാവിലെ കുട്ടിഗോപാലനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഗോവയിലെത്തി സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് കൊടി താഴ്ത്തവെ പോര്‍ച്ചുഗീസ് പോലീസിന്റെ അടികിട്ടി. തലയ്ക്കടിയേറ്റ് സംഘത്തിലെ ഒരാള്‍ മരണപ്പെട്ടു. എല്ലാവരെയും മര്‍ദ്ദിച്ചവശരാക്കിയശേഷം അറസ്റ്റു ചെയ്ത് പുഴകടത്തിവിട്ടു. കയ്യില്‍പണമില്ലാത്തതിനാല്‍ ടിക്കറ്റെടുക്കാതെ വണ്ടിയില്‍ കയറി കോഴിക്കോട്ടെത്തി.കോഴിക്കോട്ട് സ്വീകരിക്കാന്‍ ഓ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ജനസംഘപ്രവര്‍ത്തകര്‍ കാത്തുനില്പുണ്ടായിരുന്നു.
കേരളത്തില്‍ ഭാരതീയ ജനസംഘത്തിന്റെ ഘടകം രൂപീകരിച്ചത് കോഴിക്കോട്ടായിരുന്നു.ആ യോഗത്തില്‍ പങ്കെടുത്ത 9 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തി സുകുമാരനാണ്.ഭാരതീയ ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട്ടു നടന്നപ്പോള്‍ ഘോഷയാത്രയുടെ ചുമതല ടി. സുകുമാരനായിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി അടുത്തിടപഴകാന്‍ സാധിച്ചു. ജനസംഘത്തിന്റെ ദേശീയ നേതാക്കളായ ബല്‍രാജ് മഥോക്ക്, നാനാജി ദേശ്മുഖ് തുടങ്ങിയവര്‍ രാത്രി ഭക്ഷണം കഴിച്ചിരുന്നത്‌സുകുമാരന്റെ വീട്ടിലായിരുന്നു. ഭാരത വിഭജനത്തിന്റെ കടുത്ത അനുഭവങ്ങള്‍ ഉള്ള പലരുമായും സംസാരിക്കാന്‍ അവസരം കിട്ടി. അവരുടെ പച്ചയായ ജീവിതം ഒരു സിനിമപോലെ മനസ്സിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. അതിനെ അടിസ്ഥാനമാക്കി ഒരു നോവല്‍ എഴുതണമെന്ന ചിന്ത ഉണ്ടായി. പരമേശ്വര്‍ജിയുടെ പ്രോത്സാഹനം കിട്ടി. ‘രസിക്കാത്ത സത്യങ്ങള്‍’ പിറന്നതങ്ങനെയാണ്. ഭാരതവിഭജനത്തിന്റെ പച്ചയായ ചരിത്രം മലയാളിയുടെ മുമ്പില്‍ എത്തിച്ച ആദ്യ നോവലാണത്. കേസരിയിലൂടെ ഖണ്ടശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ മലയാള വായനലോകം അതിനെ ഏറ്റെടുത്തു. കേസരിയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കുന്നതിനു ഈ നോവല്‍ ഒരു കാരണമായി. രാമസിംഹന്‍ കൊല്ലപെട്ടകാലത്ത് അങ്ങാടിപ്പുറത്ത് ആര്‍.എസ്.എസ്. ശാഖ നടത്താന്‍ ടി. സുകുമാരനും പോയിരുന്നു. ശാഖയെ ഒരു കൂട്ടം മുസ്ലീങ്ങള്‍ വളഞ്ഞെങ്കിലും സ്വയംസേവകര്‍ കുലുക്കമില്ലാതെ ശാഖ കാര്യങ്ങളില്‍ മുഴുകിയപ്പോള്‍ അവര്‍ പിരിഞ്ഞുപോയി.
ടി.എന്‍. ഭരതനൊപ്പം മലുറം ജില്ലയില്‍ മാപ്പിള ലഹള നടന്ന സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ച് ലഹളയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞു. അതിന്റെ ഇരകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ലഹള പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങള്‍, അതിന് ഇരയായവരില്‍ അവശേഷിക്കുന്നവര്‍, മതംമാറ്റപ്പെട്ടവരുടെ പിന്‍തലമുറക്കാര്‍, തകര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങള്‍, തറവാടുകള്‍,നിലമ്പൂര്‍ കോവിലകം,തുണ്ണൂര്‍ കിണര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം നേരില്‍ കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ‘ബലിമൃഗങ്ങള്‍’ എഴുതിയത്. ചൈനായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു പട്ടാളക്കാരന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ഹിമവാന്റെ മകള്‍’ എന്ന നോവല്‍ എഴുതിയത്. ആത്മീയ പശ്ചാത്തലത്തിലുള്ള ഏതാനും നോവലുകളും എഴുതിയിട്ടുണ്ട്. കേസരി വാര്‍ഷികതിപ്പില്‍ ടി. സുകുമാരന്റെ കഥകള്‍ സ്ഥിരമായുണ്ടാവാറുണ്ടായിരുന്നു. ദേശീയപ്രസ്ഥാനത്തെയും ആദര്‍ശത്തേയും സ്പര്‍ശിക്കുന്നവയാണ് നോവലുകളുടെയും കഥകളുടെയും മുഖ്യതന്തു എന്നത് ഒരു പ്രത്യേകതയാണ്. അതിനാല്‍ തന്നെ അവ പ്രേരണാദായകവുമാണ്.ഒരു സാധാരണ ഓട്ടുകമ്പനി തൊഴിലാളിയായിരുന്നു ടി.സുകുമാരന്‍. പരന്ന വായന,ആത്മീയാന്വേഷണം, സംഘഭക്തി, സംഘടനാപാടവം എന്നിവയായിരുന്നു കൈമുതല്‍. കേസരിയില്‍ നിന്നു കിട്ടിയ പ്രോത്സാഹനം സഹായകമായി. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തകനായി ഓട്ടുതൊഴിലാളികളെ സംഘടിപ്പിച്ചു. സംഘടനാ ചുമതലകള്‍ വഹിച്ചു. പഴനിയാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ദീനദയാല്‍ജിയുടെ മരണവാര്‍ത്തയറിഞ്ഞത്.പൊട്ടിക്കരഞ്ഞുപോയി. ഉറ്റവരുടെ ദേഹവിയോഗം മൂലമുണ്ടായവേദനയാണനുഭവപ്പെട്ടത്. പിന്നീട് ജനസംഘം നേതൃത്വം നല്കിയ മലപ്പുറം ജില്ലാ വിരുദ്ധസമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റുവരിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്ടും പരിസരത്തും അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിവിലുള്ള സമരത്തിനു നേതൃത്വം നല്‍കിയ സുകുമാരന്‍ മിസപ്രകാരം അറസ്റ്റു ചെയ്യേണ്ടവരുടെപട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസിനു പിടികൊടുക്കാതെ തന്റ പ്രവര്‍ത്തനം തുടരുകയാണ് ചെയ്തത്.കോഴിക്കോട് മണക്കടവിലെ തച്ചമ്പത്ത് ഉണ്ണിച്ചോയിയുടെയും കല്യാണിയുടെയും മകനായ സുകുമാരന്‍ ജീവിച്ചത് ചെറുവണ്ണൂര്‍ തിരുമുഖത്താണ്. പാരമ്പര്യമായി കിട്ടിയ വൈദ്യവും ആദ്ധ്യാത്മികതയിലുള്ള താല്പര്യവും എല്ലാം ജനോപകാരപ്രദമായി നിർവഹിച്ചു പോന്ന അദ്ദേഹം ശാരീരിക അവശതമൂലം മകന്‍ ശ്യാമപ്രസാദിന്റെ കോഴിക്കോട് ഭട്ട് റോഡിലുള്ള വീട്ടില്‍ വിശ്രമജീവിതത്തിലാണിപ്പോള്‍.