രാഷ്ട്രത്തിൻ്റെ പ്രതിരോധവും സുരക്ഷയും കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതിയ തലങ്ങളിലേക്ക് ഉയർന്നു കൊണ്ടിരിക്കയാണ്. ലോകത്തിലെ സൈനികശക്തിയിൽ നാലാം സ്ഥാനത്തെത്തി നിൽക്കുന്ന നമ്മുടെ രാജ്യത്തിൻ്റെ ശേഷിയെ ഇന്നു ആരും തന്നെ അവഗണിക്കുമെന്നു തോന്നുന്നില്ല. നരേന്ദ്രമോദിസർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻ്റെ സ്വീകാര്യതയും ബഹുമാന്യതയും അഭൂതപൂർവ്വമായി ഉയർന്നിട്ടുണ്ട്. 1948 മുതൽ ദേശസ്നേഹികൾ ആവശ്യപ്പെട്ടിരുന്ന കാശ്മീരിനു പ്രത്യേക പദവി അനുവദിച്ചിരുന്ന 370 ,35 A വകുപ്പുകൾ റദ്ദാക്കിയതും (5/8/2019) അഞ്ചു നൂറ്റാണ്ടോളം പഴക്കമുള്ള രാമക്ഷേത്ര നിർമ്മാണ പ്രശ്നം 2019 നവമ്പർ 9 നു ബഹു.സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധിയോടെ അവസാനിച്ചതും പൌരത്വ നിയമ ഭേദഗതി (CAA) പാസാക്കിയതും (2019 / 12/11) യു.എസ് അടക്കമുള്ള രാജ്യങ്ങൾ അസാദ്ധ്യമെന്നു കരുതിയ നോട്ടു നിരോധനം നടപ്പാക്കിയതും (2016/11/8) രാജ്യത്തെ സാമ്പത്തിക രംഗത്ത് ദീർഘകാല ആവശ്യങ്ങളിലൊന്നായ ചരക്കു സേവന നികുതി പാസാക്കിയതും (2017/3/29) സ്വതന്ത്ര ഭാരത ചരിത്രത്തിലെ നാഴികക്കല്ലുകളായി കരുതപ്പെടും.
എന്നാൽ ഇതോടൊപ്പം രാജ്യത്തിനെതിരെ പുതിയ ഭീഷണികളും തന്ത്രങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുള്ളത് നാം ശ്രദ്ധിക്കേണ്ടതാണ്.
രാജ്യാന്തര തലത്തിൽ ഭാരതം ഇന്ന് നേരിടുന്ന വെല്ലുവിളികൾ മുഖ്യമായും ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണെന്നു ഏവർക്കുമറിയാം. 1947ൽ മതത്തിൻ്റെ പേരിൽ ഭാരതത്തിൽ നിന്നും വേറിട്ടു സ്വതന്ത്ര രാജ്യമായി പിരിഞ്ഞു പോയ പാകിസ്ഥാൻ പഴയ മുഗൾ സാമ്രാജ്യത്തിൻ്റെ ചരിത്രത്തിൽ നിന്നും ശക്തി ചികയുന്നവരാണ്. 1948ലെ കാശ്മീർ ആക്രമണം തൊട്ടു ഭാരതത്തെ സൈനീകമായി കീഴ്പെടുത്താമെന്ന അവരുടെ സ്വപ്നം തകർന്നു തുടങ്ങി.ഇതാവട്ടെ 1965 ലെ യുദ്ധത്തോടെ പെട്ടിയിലാക്കി വെക്കേണ്ടിയും വന്നു.1971ലെ ബംഗ്ളാദേശ് വിമോചന യുദ്ധാവസാനം ഇന്ത്യൻ സൈന്യത്തിനു മുന്നിൽ 90,000 ലേറെ പാകിസ്ഥാൻ പട്ടാളക്കാർ കീഴsങ്ങിയതോടെ പാകിസ്ഥാൻ്റെ ശാക്തിക മോഹം പൂർണ്ണമായും അവസാനിച്ചു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സിയാഉൽ ഹഖിൻ്റെ ‘ലഘു തീവ്രതയുള്ള ദീർഘകാല യുദ്ധ’ത്തിൻ്റെ (Low intensity and prolonged war) ഭാഗമായിരുന്നു പഞ്ചാബിലെ ഖലിസ്ഥാൻ പ്രക്ഷോഭം. അകാലി – കോൺഗ്രസ് വിദ്വേഷത്തിൻ്റെയും കോൺഗ്രസിലെ തന്നെ പടലപിണക്കത്തിൻ്റെയും ഫലമായുണ്ടായ ഭിന്ദ്രൻവാല ഈ ഖലിസ്ഥാൻ പ്രക്ഷോഭത്തെ ചോരയിൽ മുക്കി. ഇത്, സുവർണ്ണ ക്ഷേത്രത്തിൻ്റെ നാശവും ഇന്ദിരാഗാന്ധിയുടെ വധവും മറ്റുമായി ഭാരതത്തിന്റെ ഹൃദയത്തിൽ മുറിവുകളുണ്ടാക്കി. പഞ്ചാബിലെ തീവ്റവാദം അടിച്ചമർത്തപ്പെട്ടപ്പോൾ പാകിസ്ഥാൻ പൊടി തട്ടിയെടുത്തതായിരുന്നു കാശ്മീർ വിഭജന വാദം. 35 A,370 വകുപ്പുകൾ നീക്കം ചെയ്തതോടെ കാശ്മീർ പാകിസ്ഥാൻ്റെ പിടിയിൽ നിന്നും ഏതാണ്ട് പൂർണ്ണമായും മുക്തമായിരിക്കയാണ്.
മറ്റൊരു അയല്‍രാജ്യമായ കമ്മ്യൂണിസ്റ്റ് ചൈന 1949 മുതൽ ഭാരതത്തെ വേദനിപ്പിച്ചു കൊണ്ടിരിക്കയാണ്.1954 നു ശേഷമുള്ള തിബത്തൻ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി ചൈന ഭാരതത്തെ തങ്ങളുടെ സുഹൃദ് രാജ്യമായി കണക്കാക്കുമായിരുന്നില്ല. വിപുലമായ പ്രകൃതി വിഭവങ്ങളും ജനസംഖ്യയും ജനാധിപത്യ ഭരണക്രമവുള്ള ഭാരതത്തെ ചൈന കാര്യ കാരണ സഹിതം തങ്ങളുടെ ഏഷ്യയിലെ പ്രതിയോഗിയായി കരുതുന്നു. ഭാരതത്തിനെതിരെ ഒന്നിനു പിറകെ മറ്റൊന്നായി ദക്ഷിണ ലഡാക്കിലും അരുണാചൽ പ്രദേശിലും അവർ തെറ്റായ അവകാശവാദങ്ങളും ദുഷ്പ്രചരണങ്ങളും നടത്തിക്കൊണ്ടിരിക്കയാണ്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ നടപടിയായിരുന്നു ഗാൾവാൻ താഴ് വരയിൽ നടന്ന ആക്രമണം ( 2020/5/5). ഇന്ത്യയിലെ – വടക്കുകിഴക്കൻ മേഖലകളിലെ സായുധ വിഭജന വാദവും ഇതര മേഖലകളിലെ കമ്യുണിസ്റ്റ് തീവ്രവാദികളുടെ സായുധവും അല്ലാത്തതുമായ അട്ടിമറിശ്രമങ്ങൾക്കു പിന്നിലും ചൈന സജീവമായ പങ്കു വഹിക്കുന്നു. പാകിസ്ഥാനും ചൈനയും ഭാരതത്തെ തകർക്കാൻ ശ്രമിക്കുമ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റു വരുന്ന ഭാരതം ഈ ശക്തികളെ വിറളിപിടിപ്പിക്കുന്നുവെന്നാണ് തിരിച്ചറിയേണ്ടത്. നരേന്ദ്ര മോദിയേയും പുതിയ ഭാരതത്തേയും അവർ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നുവെന്നാണ് വാസ്തവം. എന്നാൽ ഈ ശക്തികൾക്ക് രാജ്യത്തിനകത്തുനിന്നും അതി നിർണ്ണായകമായ പിന്തുണ ലഭിക്കുന്നുവെന്നും അവരുടെ കുത്തിത്തിരിപ്പുകൾ ഇവിടെ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.
പുതിയ കാലത്തെ പുതിയ പ്രശ്നങ്ങൾ:
1970 ന് ശേഷം ലോകത്തിൻ്റെ ശാക്തിക ഘടനയിൽ പെട്രോ ഡോളർ ഒരു ഘടകമായി. മതവും സമ്പത്തും അത് വളർത്തിയെടുക്കുന്ന അന്താരാഷ്ട്ര സംഘങ്ങളും വളർന്നു വന്നു. മയക്കുമരുന്നു ശൃംഖലകളും മറ്റുമായി ബന്ധപ്പെട്ട കുറ്റവാളികളെ വാടകക്കെടുത്തു, തങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങൾ വിപുലമായി. ഗൾഫുമേഖല കേന്ദ്രീകരിച്ച ഇന്ത്യാവിരുദ്ധരായ ചാരസംഘങ്ങൾ തങ്ങളുടെ ഗൂഢപ്രവർത്തനങ്ങൾക്ക് ഇന്ത്യക്കാരെ തന്നെ ഉപയോഗപ്പെടുത്തി. അവരിലൂടെ ഇന്ത്യയുടെ മത രാഷ്ടീയ സാംസ്കാരിക മേഖലകളിൽ വൻ നിക്ഷേപങ്ങളും സ്വാധീനങ്ങളുമുണ്ടാക്കി. ഇസ്റായേലിനുശേഷം ഏറ്റവും കടുത്ത തീവ്രവാദ ഭീഷണിയും ആക്രമണങ്ങളും നേരിട്ട രാജ്യമായി ഇന്ത്യ മാറി.1990കൾക്ക് ശേഷം സോവിയറ്റ് യൂണിയൻ തിരോഭവിച്ചു. തുടർന്നു 2010 വരെയുള്ള ഏക ധൃവ ലോകത്ത് അമേരിക്കയായി താരങ്ങൾ .എന്നാൽ അമേരിക്ക തന്നെ സോവിയറ്റ് യൂണിയനു ബദലായി കെട്ടിപ്പൊക്കിയ ചൈന തങ്ങൾക്കെതിരെ തന്നെ തിരിഞ്ഞത് അമേരിക്കയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആഗോള മൂലധനത്തെ ആകർഷിച്ചു തങ്ങളുടെ രാജ്യത്തേക്കു വരുത്തിയ ചൈന സാമ്പത്തിക രംഗത്ത് അമേരിക്കയെ പിന്തള്ളി,സൈനീക രംഗത്ത് അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക ഒന്നുമല്ലെന്നു ചൈന തങ്ങളുടെ കക്ഷത്തിൽ വെച്ചു വളർത്തുന്ന ഉത്തര കൊറിയയെക്കൊണ്ട് ബ്ളാക്ക് മെയിൽ ചെയ്യിക്കുന്നത് സ്ഥിരം കാഴ്ചയായി. വിവര സാങ്കേതിക വിദ്യയും അതിനൊപ്പം വളർന്നു വന്ന സോഷ്യൽ മീഡിയയും ലോകത്ത് അതി നിർണ്ണായകമായി ഇടപെട്ടുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും ജനാധിപത്യ രാജ്യങ്ങളിൽ.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കമ്പ്യൂട്ടർ,മൊബൈൽ അനുബന്ധ ഉപകരണങ്ങൾ ഇവ നിർമ്മിച്ചുകയറ്റി അയക്കുന്നത് ചൈനയാണ്. സമ്പത്തിനൊപ്പം ചൈന ലോകത്തിൻ്റെ വിവരവിനിമയവും നിയന്ത്രിക്കുന്നുവെന്നു ചുരുക്കം. ഈ സാഹചര്യം ജനാധിപത്യ രാജ്യങ്ങളിൽ കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കാൻ ഉപയോഗപ്പെടുത്തുകയാണ്.ഈ അടുത്ത കാലത്ത് നടന്ന ഒട്ടുമിക്ക സമരങ്ങളുടെയും പൊതു പ്രവണത അതിവേഗം അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്ന വൻ ജനാവലിയാണ്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നിൽ നിർത്തി ഇവർ മർമ്മ പ്രധാന കേന്ദ്രങ്ങളിൽ തമ്പടിച്ചു രാഷ്ട്രത്തിൻ്റെ ഭരണ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ്. തിന്നും കുടിച്ചും പാട്ടു പാടിയും കലാ മത്സരം നടത്തിയും അവർ പിന്നെയും ആളെക്കൂട്ടുന്നു. ഒരേ സമയം തന്നെ ജനാധിപത്യ അവകാശങ്ങളെ ഉയർത്തിക്കാട്ടുകയും എന്നാൽ സമരത്തെ എതിർക്കുന്നവരെ കായികമായി നേരിടുകയും ചെയ്യുക എന്നതാണ് ഇവരുടെ പതിവു രീതി. നോട്ട് നിരോധനം, CAA വിരുദ്ധ സമരം, കാശ്മീരിൻ്റ പ്രത്യേക പദവി നീക്കം ചെയ്തത്, ഇപ്പോൾ ഏറ്റവും ഒടുവിൽ നടന്ന കാർഷിക നിയമ വിരുദ്ധ സമരം ഇവയിലൊക്കെ ഈ ഒരു സമീപനമായിരുന്നു അനുവർത്തിച്ചത്. അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കുന്ന സമരക്കാർ യാതൊരുവിധ അനുരഞജനത്തിനും തയ്യാറല്ല, കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു ശേഷവും പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുള്ള ഇവരുടെ രഹസ്യ അജണ്ടയാണ് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ 20 മിനുട്ടു തടഞ്ഞുവെച്ചതിലൂടെ വെളിവായത്. ഈ ഓരോ
സമരവും രാജ്യാന്തര തലത്തിൽ ,ഐക്യരാഷ്ട്ര സംഘടനവരെ പ്രവാസി ഇന്ത്യക്കാരേയും വിദേശ ഇന്ത്യൻ വംശജരേയും ഉൾപ്പെടുത്തി, ഏകോപിപ്പിച്ചു മിന്നൽ വേഗത്തിൽ, വൻ ക്യാമ്പയിൻ സംഘടിപ്പിക്കുകയും രാജ്യത്തെ അപകീർത്തിപ്പെടുത്തുകയുമാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ചു വ്യക്തിഹത്യ, മതസ്പർദ്ധ, സമൂഹ വിരുദ്ധ ആശയങ്ങൾ ഇവ വളർത്തി രാഷ്ട്ര വിരുദ്ധതയും അരാജകത്വവും ജനവിഭാഗങ്ങളിൽ സംഘർഷവും വളർത്തിയെടുക്കുകയുമാണ്. ഈ പ്രവണത ഇനിയും അതിവേഗം പടരാനാണ് സാദ്ധ്യത.
ലോകം, വിശിഷ്യ ജനാധിപത്യ രാഷ്ട്രങ്ങൾ മൂന്നു കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും.
1. ലോകത്തിൻ്റെ ഏത് കോണിലിരുന്നും വിവര സാങ്കേതിക വിദ്യയും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചു ഭരണകൂടങ്ങളെ നിശ്ചലമാക്കാം.
2. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു സ്വന്തം പൌരന്മാര ഭരണകൂടത്തിനെതിരായി അണിനിരത്തി വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കാം.
3. നുണപ്രചരണങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചു ഭരണകൂടങ്ങളെ പിഴുതെറിയാം.
അമേരിക്കയിലെ (US) കഴിഞ്ഞ രണ്ടു പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പകളിൽ ഒന്നിൽ റഷ്യയും മറ്റൊന്നിൽ ചൈനയും ശക്തമായി ഇടപെട്ടതായി വിശ്വസിക്കപ്പെടുന്നു.നോക്കുക, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യ(ജനാധിപത്യ) മാണ് അമേരിക്കൻ ഐക്യനാട്.
ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രത്തിൻ്റെ നിലനിൽപ്പിനായി അതി ശക്തമായ വിവരശേഖരണ (രഹസ്യാന്വേഷണ)വിഭാഗത്തെ രൂപപ്പെടുത്തി എടുക്കേണ്ടത് അത്യാവശ്യമാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളിൽ അമേരിക്ക (CIA), ബ്രിട്ടൻ (MI6), ഇസ്റായേൽ (M0SAD) ഫ്രാൻസ്( DGSF), റഷ്യ(FSSRF), ചൈന( MSS) തുടങ്ങിയ രാജ്യങ്ങൾ വളരെ മുന്നിലാണ്. ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വാർഷിക ബഡ്ജറ്റ് 56 ബില്യൻ യുവാൻ ആണെങ്കിലും കണക്കറ്റ സംഖ്യ ചൈന അതിനായി ഉപയോഗിക്കുന്നതായി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വിശ്വസിക്കുന്നു. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും തങ്ങളോടുള്ള എതിർപ്പുകളുടെ മുന ഒടിക്കാനും ഇപ്പോൾ ചൈന ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ട്. അധോലോക കുറ്റവാളികൾ തങ്ങളുടെ രഹസ്യ കേന്ദ്രങ്ങളിലിരുന്നു സ്വന്തം മാസപ്പടിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം കൊടുത്തു അട്ടിമറികൾ നടത്തുന്നത് ജനാധിപത്യത്തിൻ്റെ പേരിൽ അനുവദിച്ചു കൊടുക്കാനാവില്ല. ഒരു വിധത്തിലും ജനാധിപത്യം രാഷ്ട്ര വിരുദ്ധതയ്ക്ക് പ്രേരണയാവരുത്.