മലയാളത്തിലെ ഒരു മുഖ്യദിനപത്രം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജയന്തി അനുസ്മരിച്ചപ്പോള്‍ എം.എന്‍. കാരശ്ശേരിയുള്‍പ്പെടെ എല്ലാവരും നേതാജിയെ ആദ്യം കണ്ട മലയാളിയെ മറന്നു. എണ്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നേതാജിയെ ആദ്യമായി നേരില്‍ കാണുകയും തന്റെ പ്രശസ്തമായ സഞ്ചാരകൃതിയില്‍ അതു രേഖപ്പെടുത്തുകയും ചെയ്ത മിസ്സിസ് സി. കുട്ടന്‍ നായര്‍ എന്ന കെ. കല്യാണിക്കുട്ടിയമ്മയായിരുന്നു ആ മാന്യമഹതി. ‘യൂറോപ്പു കണ്ട ഞാന്‍’ എന്ന് സഞ്ജയന്‍ പരിഹസിച്ച ‘ഞാന്‍ കണ്ട യൂറോപ്പ്’ എന്ന മലയാളത്തിലെ ആദ്യ പെണ്‍സഞ്ചാരകൃതിയുടെ രചയിതാവ്. എസ്.കെ. പൊറ്റെക്കാട്ടിനും ഒരു വ്യാഴവട്ടം മുമ്പ് കപ്പലില്‍ യൂറോപ്യന്‍ പര്യടനം നടത്തിയ വനിത.
വിയന്നയില്‍ ബ്രിസ്റ്റണ്‍ ഹോട്ടലില്‍ രോഗിണിയായി വിശ്രമിക്കുന്ന കമലാനെഹ്രുവിന്റെ മുറിയില്‍ വച്ചാണ് കല്യാണിക്കുട്ടിയമ്മ നേതാജിയെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. വടക്കേ ഇന്ത്യന്‍ മട്ടില്‍ വസ്ത്രധാരണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശരീരം വിളറിയും ക്ഷീണിച്ചും കാണപ്പെട്ടിരുന്നു. മാതൃഭൂമിയെപ്പറ്റി പാശ്ചാത്യദേശത്ത് പ്രചരിച്ചിരുന്ന തെറ്റിദ്ധാരണകളെ നീക്കം ചെയ്യുന്നതില്‍ അദ്ദേഹം അതിപ്രയത്‌നം ചെയ്തിരുന്നുവെന്നും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേതാജി പ്രസംഗിക്കുന്ന സദസ്സുകളില്‍ ധാരാളം ജനങ്ങള്‍ തടിച്ചുകൂടാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
കല്യാണിക്കുട്ടിയമ്മയെ കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ത്തുവച്ച് ഓര്‍ക്കാനും ഒരിടമുണ്ട്. ‘ഞാന്‍ കണ്ട യൂറോപ്പിന്’ ശേഷം അരനൂറ്റാണ്ടു കഴിഞ്ഞ് ജീവിത സായാഹ്നത്തിലാണ് അവര്‍ തന്റെ രണ്ടാമത്തെ കൃതി- ‘പഥികയും വഴിയോരത്തെ മണിദീപങ്ങളും’ രചിക്കുന്നത് (1991). 1994ല്‍ ഈ കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. അവാര്‍ഡു പ്രഖ്യാപനത്തിന് മുമ്പ് നിര്‍വ്വാഹകസമിതിയില്‍ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നൊരു സംശയം ആരോ ഉയര്‍ത്തി. പുറത്ത് അവാര്‍ഡ് പ്രഖ്യാപനം കാത്ത് പത്രക്കാര്‍. പ്രസാധകരായ കൈരളിയോട് ഞാന്‍ തിരക്കി. തൊണ്ണൂറിലെത്തിയ ആ മുത്തശ്ശി തൃശ്ശൂര്‍ നഗരത്തില്‍ തന്നെ സ്വന്തം വീടിന്റെ പുറം ചായ്പില്‍ വാടകയ്ക്കു താമസിക്കുന്നുവെന്നറിഞ്ഞു. അക്കാദമി സ്റ്റാഫ് പോളിനേയും കൂട്ടി ഞാനവരുടെ വീടു തേടിപ്പിടിച്ച് നേരില്‍ക്കണ്ടു.
തൊണ്ണൂറിന്റെ പടിവാതിലിലെത്തിയ ആ വന്ദ്യവയോധികയുടെ കണ്ണുകളില്‍ വിധിയുടെ ക്രൂരതകള്‍ വേട്ടയാടിയതിന്റെ ദൈന്യതയുണ്ടായിരുന്നു. അഭിമാനകരമായ യുവത്വവും അധ്യാപന ജീവിതത്തിന്റെ മുപ്പതാണ്ടുകള്‍ നല്‍കിയ ധാര്‍മ്മിക ഗരിമയും അവര്‍ക്ക് ജീവിതാവസാനം വരെ തണലായി ഭവിച്ചില്ല (എം.ലീലാവതി ടീച്ചര്‍ തന്റെ ആത്മകഥാ കഥനത്തില്‍ തന്റെ ഈ അഭിവന്ദ്യഗുരുനാഥയെ അനുസ്മരിക്കുന്നുണ്ട്). സംഘടിത പ്രസ്ഥാനങ്ങള്‍ വ്യക്തികള്‍ക്ക് മുകളില്‍ നടത്തുന്ന അധാര്‍മ്മികമായ വേട്ടയാടലിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി അവര്‍.
അവാര്‍ഡു വാര്‍ത്ത പ്രത്യേകമായ ഒരാഹ്ലാദവും അവരില്‍ ഉണര്‍ത്തിയില്ല. എങ്കിലും ഒന്നവര്‍ പറഞ്ഞു. എന്നെ തടവിനു ശിക്ഷിച്ച അതേ കോടതി മുറിയില്‍ അക്കാദമി എന്നെ സ്വീകരിച്ച് അവാര്‍ഡു തരുന്നു എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. (ഇന്നത്തെ അക്കാദമിക്കെട്ടിടം പഴയ കോടതിയായിരുന്നു)! ഞാന്‍ കണ്ട യൂറോപ്പെന്ന മലയാളത്തിലെ ആദ്യപെണ്‍ സഞ്ചാരകൃതിക്ക് നല്‍കപ്പെടാതെ പോയ ആദരവിന്റെ പ്രായശ്ചിത്തപൂര്‍വ്വകമായ ഒരു പ്രണാമം കൂടിയായി ആ പുരസ്‌കാരസമര്‍പ്പണം.