‘അരാജകത്വത്തിന്റെ അഭ്യാസശാലകള്‍’ എന്ന ഡോ.കെ.എസ്.രാധാകൃഷ്ണന്റെ ലേഖനവും ‘ഉന്നം തെറ്റിയ ഉന്നതവിദ്യാഭ്യാസമേഖല’ എന്ന ഡോ. അബ്ദുള്‍ സലാമിന്റെ ലേഖനവും (കേസരി, ഡിസം. 24) കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിടുന്ന അപചയത്തെ ശക്തിയുക്തം വെളിപ്പെടുത്തുന്നവയാണ്. വൈസ് ചാന്‍സലര്‍മാരായിരുന്ന രണ്ടുപേരും അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രശ്‌നത്തെ സമീപിച്ചിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗം ഇത്രയേറെ അധഃപതിക്കാനുള്ള പ്രധാന കാരണം സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അതിരുവിട്ട പ്രവൃത്തികളാണ്. സമരപരമ്പരകളിലൂടെയും അക്രമങ്ങളിലൂടെയും എസ്.എഫ്.ഐ ക്യാമ്പസുകള്‍ അടക്കിവാഴുമ്പോള്‍ പഠിക്കാനെത്തുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അവരുടെ മേധാവിത്തത്തിന്റെയും താന്തോന്നിത്തത്തിന്റെയും മുന്നില്‍ നിസ്സഹായരാവുകയാണ്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവസ്ഥയും ഇതുതന്നെയാണ്. നിയമനം മുതല്‍ സ്ഥലംമാറ്റം വരെ എല്ലാറ്റിലും ഇടപെടുന്ന സി.പി.എം അവരുടെ അനുകൂലികളല്ലാത്ത, നിഷ്പക്ഷരായവരെയും ഭീഷണിയിലൂടെ കൂടെ നിര്‍ത്തുകയാണ് ചെയ്തുവരുന്നത്. പോഷക സംഘടനകളുടെ ശക്തി ഉപയോഗിച്ചാണ് സി.പി.എം സര്‍വ്വകലാശാലകളെ അടക്കി ഭരിക്കുന്നത്. സെനറ്റിലും സിന്റിക്കേറ്റിലും അംഗങ്ങളാകുന്നവര്‍ക്കും സഖാക്കളുടെ തറനിലവാരം തന്നെയാണുള്ളത്. മുമ്പത്തെ ഗവര്‍ണര്‍മാര്‍ എല്ലാം സഹിച്ച് ചാന്‍സലര്‍ സ്ഥാനത്തിരുന്നവരായിരുന്നു. ചാന്‍സലറുടെ അധികാരമെന്തെല്ലാമെന്ന് കൃത്യമായി അറിയുന്നതുകൊണ്ടും സര്‍വ്വകലാശാലകളെ നിലവിലുള്ള സ്ഥിതിയില്‍ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നതുകൊണ്ടുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റുവല്‍ക്കരണമാണ് നിലവില്‍ കേരളത്തെ ആഴത്തില്‍ ബാധിച്ചിട്ടുള്ള രോഗം. ഗവര്‍ണര്‍ മാത്രം വിചാരിച്ചതുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല. എല്ലാം കാല്‍ക്കീഴിലാക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകേണ്ടിയിരിക്കുന്നു.