Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മെഡിക്കല്‍ സയന്‍സിലൂടെ കഥ പറഞ്ഞ പുനത്തില്‍

ഡോ.റഷീദ് പാനൂര്‍

Print Edition: 7 January 2022

”കലാപകാരിയായ എഴുത്തുകാരന്‍ ആദ്യം നടത്തുന്ന കലാപം സ്വന്തം പൈതൃകത്തോടാണ്. ഈ കലാപം രചനാത്മകമായ ഏത് വിപ്ലവത്തിന്റേയും മുന്‍ വ്യവസ്ഥയത്രെ.” വിശ്വവിഖ്യാത ചിന്തകനും ആധുനിക സാഹിത്യത്തിന്റെ സിരാപടലവുമായ ആല്‍ബേര്‍ട്ട് കമ്യുവിന്റെ വാക്കുകളാണിത്. മലയാള ചെറുകഥാ-നോവല്‍ സാഹിത്യത്തില്‍ ആധുനികതയുടെ കൊടുങ്കാറ്റ് ആഞ്ഞ് വീശിയത് എഴുപതുകള്‍ക്ക് ശേഷമാണ്. ആഴമില്ലാത്ത സാമൂഹ്യ ചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെനാള്‍ കഴിയാന്‍ പറ്റുകയില്ല എന്ന സത്യം ഒടുവില്‍ കമിറ്റ്‌മെന്റ് സാഹിത്യത്തിന്റെ വക്താക്കളായ ഇ.എം.എസ്സിനും ബോധ്യപ്പെട്ടു. എം.ടി.യും ടി.പത്മനാഭനും പി.വത്സലയും സി.രാധാകൃഷ്ണനും മാധവിക്കുട്ടിയും വ്യക്ത്യനുഭവങ്ങളുടെ സങ്കീര്‍ണ്ണ മേഖലകളെ അനാവരണം ചെയ്ത് ലോലമായ മാനസിക ഭാവങ്ങള്‍ക്ക് ആവിഷ്‌കരണം നടത്തിയവരാണ്.

ഓ.വി.വിജയന്റെ വരവോടെ ചെറുകഥാ-നോവല്‍ സാഹിത്യം ആധുനികതയുടെ കൊടിയടയാളം പ്രകടമാക്കി. ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെല്ലാം സമകാലികരാണ്. പക്ഷേ സവിശേഷമായ ദര്‍ശനത്തിന്റെ പിന്‍ബലത്തോടെ എഴുതുന്നവരാണ് ആധുനികര്‍ എന്ന പേരില്‍ അറിയപ്പെട്ടത്. എം.ടിയുടെ പിറകെ കടന്നുവന്ന ഓ.വി.വിജയനും ആനന്ദും, കാക്കനാടനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും സക്കറിയയും സേതുവും മറ്റും ആധുനികകാലത്ത് വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക വിഭ്രമങ്ങള്‍ക്കും അന്യതാബോധത്തിനും പ്രാധാന്യം നല്‍കി. ആധുനിക എഴുത്തുകാര്‍ നിഷ്ഠൂരമായ അനാസക്തി പാലിച്ചുകൊണ്ടാണ് സൃഷ്ടിയിലേര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ആധുനിക എഴുത്തുകാര്‍ കാല്‍പനിക വിരുദ്ധ മനോഭാവമുള്ള രചനകള്‍ക്ക് രൂപം നല്‍കുന്നു. ആധുനിക മനുഷ്യന്റെ ജീവിതാനുഭവങ്ങളെ ദുഃസ്വപ്‌നത്തിന്റെയും ഭ്രമകല്‍പനയുടെയും രൂപത്തിലാണ് ഓ.വി. വിജയനും ആനന്ദും സേതുവും പുനത്തിലും അവതരിപ്പിച്ചത്. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും സേതുവിന്റെ ‘പാണ്ഡവപുര’വും പുനത്തിലിന്റെ ‘സ്മാരകശിലകളും’ ആനന്ദിന്റെ ‘ആള്‍ക്കൂട്ടവും’ മാറ്റിനിര്‍ത്തി നവീന നോവലുകളെക്കുറിച്ച് ഒരു ചര്‍ച്ച അസാധ്യമാണ്.

പുനത്തിലിന്റെ ലോകം
ആശുപത്രികളുടെ പശ്ചാത്തലത്തില്‍ കഥകളും നോവലുകളും എഴുതി മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന രഹസ്യ സ്വഭാവങ്ങള്‍ പ്രകടമാക്കിയ പുനത്തിലാണ് മെഡിക്കല്‍ സയന്‍സിനെ മലയാള ചെറുകഥാ സാഹിത്യത്തിലേക്ക് ഇറക്കിക്കൊണ്ടുവന്നത്. പുനത്തിലിന്റെ ചടുലമായ ഫലിതം പലപ്പോഴും ഐറണിയുടെ കരുത്ത് പ്രകടിപ്പിക്കുന്നു. ഫലിതത്തിന്റെ നിറക്കൂട്ടുകളുടെ സഹായത്തോടെ പലപ്പോഴും അഗാധമായ ജീവിത സമസ്യകളെയാണ് പുനത്തില്‍ അവതരിപ്പിക്കുന്നത്. ‘കത്തുന്ന മഞ്ഞ്’, ‘വിപ്ലവനേതാവിന്റെ മനയില്‍’ തുടങ്ങിയ കഥകള്‍ മികച്ച രാഷ്ട്രീയ സറ്റയറുകളാണ്.

അലിഗഢ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അലോപ്പതിയില്‍ ബിരുദമുള്ള പുനത്തില്‍ തന്റെ തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ”മറ്റ് ജോലികളില്‍ കാണുന്നത് പോലെ വൈദ്യശാസ്ത്രത്തില്‍ ഫയലുകളുടെ കെട്ടുകളില്ല. വക്കീലില്ല. സാക്ഷികളില്ല. തൊടുന്ന ദിക്കിലെല്ലാം മനുഷ്യരുടെ ഹൃദയമിടിപ്പുകളാണ്. ഒരാള്‍ എത്രവലിയവനായാലും എത്ര സമ്പന്നനായാലും എത്ര അധികാരമുള്ളവനായാലും രോഗിയാകുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്നു.” പുനത്തിലിന്റെ ആശുപത്രി കഥകള്‍ക്ക് തികഞ്ഞ യാഥാര്‍ത്ഥ്യബോധം കൈവന്നത് അദ്ദേഹത്തിനുള്ള ജോലി സംബന്ധമായ അനുഭവങ്ങളുടെ കരുത്തുകൊണ്ടാണ്. വൈദ്യശാസ്ത്രത്തിന്റേയും മരുന്നുകളുടേയും വിശദാംശങ്ങള്‍ പുനത്തിലിന്റെ കഥാലോകം സമ്പന്നമാക്കുന്നു. മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ‘ജീവച്ഛവങ്ങള്‍’ ‘വെളിച്ചത്തിന്റെ മരണം’, ‘നവാബ്’ തുടങ്ങിയ വൈദ്യശാസ്ത്ര കഥകള്‍ മലയാള ചെറുകഥാ സാഹിത്യത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു.

ഷാജഹാന്‍പൂരിലെ അധിപനായ നവാബിന്റെ മകന്‍ ഇമാം നഖ്‌വി സെന്റ് മേരീസ് മെഡിക്കല്‍ കോളേജില്‍ പഠിച്ചതിന്റെ കഥയാണ് ‘നവാബ്’. അച്ഛന്‍ നവാബ് തന്റെ സംഭാവനയായി പണിത ഹോസ്റ്റലില്‍ നഖ്‌വി രാജകീയമായി ജീവിച്ചു. എല്ലാ പരീക്ഷകളിലും തോറ്റു. വീണ്ടും വീണ്ടും പരീക്ഷകള്‍ എഴുതി. ഇനിയും ഒരു പേപ്പര്‍ കൂടി കിട്ടാനുണ്ട്. പന്ത്രണ്ട് വര്‍ഷം മെഡിസിന്‍ പഠിച്ചിട്ടും ബിരുദം കിട്ടിയില്ല. നര്‍മ്മത്തിലും ഹാസ്യത്തിലും ആരംഭിച്ച് അഗാധമായ വേദനയിലാണ് ഈ കഥ അവസാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ അംശവും ആസ്വദിക്കാനുള്ളതാണെന്ന് വിശ്വസിച്ച ഒരുനാടുവാഴി പച്ച ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടി തളര്‍ന്ന് വീഴുന്നതിന്റെ ഷോക്കിംഗ് ആയ ഒരു ചിത്രം ഈ കഥയിലുണ്ട്.

‘കത്തി’ പുനത്തിലിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കഥകളിലൊന്നാണ്. ജീവിതത്തെ പണത്തിന്റെ കണ്ണടവെച്ച് കാണുന്ന രാജാറാമിന്റെ കഥയാണിത്. മദ്യവും സ്ത്രീകളും തന്റെ ദൗര്‍ബ്ബല്യങ്ങളാണെന്ന് രാജാറാം സമ്മതിക്കുന്നു. രാജാറാം മിനുക്കിയ കത്തികൊണ്ട് അദ്ദേഹത്തിന് തന്നെ മുറിവുണ്ടാകുന്നു. തന്റെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന അതിസുന്ദരിയായ ദേവിയെന്ന സ്ത്രീയില്‍ തനിക്കുണ്ടായ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാന്‍ അവളെ ഓപ്പറേഷന്‍ തിയേറ്ററില്‍ കിടത്തി. ഭ്രൂണം പുറത്തെടുത്തു പിന്നീട് ദേവിയെ രാജാറാം ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ അയക്കുന്നു. അവിടെ ജോലി വാങ്ങിക്കൊടുത്ത രാജാറാമിന്റെ പൗരുഷം ദേവിക്ക് മറക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ രാജാറാമിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. ദേവിയെ കല്യാണം കഴിക്കാന്‍ രാജാറാം തയ്യാറാവുന്നു. അവര്‍ ആഹ്ലാദത്തിന്റെ നീല സാഗരത്തില്‍ മുങ്ങിത്താഴ്ന്നു. എന്നാല്‍ ദുരന്തത്തിന്റെ കടലില്‍ അവര്‍ താണുപോയി. ദേവി ഗര്‍ഭിണിയായി. പക്ഷേ ആറുമാസത്തിന് മുമ്പ് അത് അലസിപ്പോയി. അവര്‍ നഗരത്തിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റുകളെ മാറി മാറി സമീപിച്ചു. പക്ഷേ അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു “She is suffering from habitual abortion.”  പ്രകൃതിയുടെ പ്രതികാരത്തിന്റെ കത്തി രാജാറാമിന്റെ കഴുത്തില്‍ ആഴ്ന്നിറങ്ങുകയാണിവിടെ.

ജീവച്ഛവങ്ങള്‍
മെഡിക്കല്‍ കോളേജിലെ താഴ്ന്ന ജീവനക്കാരന്റെ ദൈന്യത ചിത്രീകരിക്കുന്ന ‘ജീവച്ഛവങ്ങള്‍’ പുനത്തിലിന്റെ ഏറ്റവും മികച്ച നാലോ അഞ്ചോ കഥകളിലൊന്നാണ്. മെഡിക്കല്‍ കോളേജിലെ ഡിഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കീഴ്ജീവനക്കാരനായിരുന്നു സോന. പരീക്ഷണത്തിനുവേണ്ടിയുള്ള ശവങ്ങളെ അറുത്ത് മുറിക്കുന്ന പണി അവനിഷ്ടമില്ലായിരുന്നു. പക്ഷേ അവനത് ചെയ്യേണ്ടിവന്നു. അവന്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ച കുട്ടി ഒരു സെമീന്ദാറുടെ വീട്ടില്‍ വേലക്കാരിയായിരുന്നു. ഒരു കുടിലില്‍ ഒറ്റക്ക് കഴിയുന്ന അംഗുലി എന്ന പെണ്‍കുട്ടിയെ ഒരു സാമൂഹ്യവിരുദ്ധന്‍ രാത്രി മാനഭംഗപ്പെടുത്തുന്നു. അവള്‍ വിഷം കഴിച്ച് ആശുപത്രിയില്‍ കിടന്ന് മരിച്ചു. ശവം ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ല. അവളുടെ ശവശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തു. തന്റെ കാമുകിയുടെ ശരീരത്തിലുള്ള രോമങ്ങള്‍ വടിച്ചുകളയാനും ചുണ്ടുകള്‍ തുന്നികെട്ടാനുമുള്ള ചുമതല സോനയില്‍ വന്ന് വീണു. അവന്‍ കുതറി മാറിയെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തന്റെ കരളിന്റെ കഷ്ണമായ അംഗുലിയുടെ തലയോട്ടി വെട്ടിപൊളിക്കാന്‍ പ്രൊഫസര്‍ സോനയോട് ആവശ്യപ്പെട്ടു. ഈ രംഗം പുനത്തില്‍ ഏതാനും വാക്കുകളില്‍ വൈകാരികമായ അന്തരീക്ഷം നിലനിര്‍ത്തി ആലേഖനം ചെയ്യുന്നതിങ്ങനെയാണ് ”തലയോടില്‍ ഉളിവെച്ച് അവന്‍ ചുറ്റിക കൊണ്ട് അടിച്ച് തുടങ്ങി. എത്രനേരം അടിച്ചു എന്നവന് ഓര്‍മയില്ല. തലയോട് പിളര്‍ന്നു. അപ്പോള്‍ അവന്‍ കണ്ടു വെളുത്ത, അല്ല, ഇളം മഞ്ഞ നിറത്തിലുള്ള നിരവധി ചുളിവുള്ള തലച്ചോറ്. തന്നെപ്പറ്റി പലപ്പോഴും ഓര്‍ത്ത അത്ഭുതം നിറഞ്ഞ തലച്ചോറ്”.

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളമറ്റൊരു പ്രേമദുരന്തകഥയാണ് ‘വെളിച്ചത്തിന്റെ മരണം.’ ഈ കഥയിലെ നായിക മേരി ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സാണ്. മേരിയുടെ കാമുകന്‍ രാജന്‍ എം.ബി.ബി.എസ് കഴിഞ്ഞ് പി.ജിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നു. രാജനും മേരിയും തമ്മിലുള്ള പ്രേമം രാജന്റെ പ്രൊഫസര്‍ക്കിഷ്ടപ്പെട്ടില്ല. അദ്ദേഹം രാജനെ നിരന്തരം ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരുന്നു. രാജന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് ഒടുവില്‍ അവനറിയാതെ ആ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യേണ്ടിവന്ന മേരിയുടെ മനസ്സിന്റെ തേങ്ങല്‍ ഈ കഥയെടുത്ത് ചെവിയോട് ചേര്‍ത്ത് പിടിച്ചാല്‍ കേള്‍ക്കാം.

‘കുന്തിയും’ കന്യാസ്ത്രീകളുടെ ലൈംഗിക ചോദനകളും
മലയാള ചെറുകഥാ സാഹിത്യത്തിലെ മികച്ച പത്ത് കഥകള്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ആറാമത്തേത് ‘കുന്തി’യായിരുന്നു. അസംതൃപ്ത ലൈംഗികവാസനയുടെ ഫാന്റസ്സിയാണ് ‘കുന്തി’. സിസ്റ്റര്‍ അല്‍ഫോന്‍സ എന്ന നേഴ്‌സിന്റെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന മാതൃത്വത്തിന്റേയും ലൈംഗികതയുടേയും വേരുകള്‍ തേടുന്ന ഈ കഥ മികച്ച വായാനാ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നു. പാതിരാവില്‍ തന്റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സിസ്റ്റര്‍ അല്‍ഫോന്‍സ ഉണര്‍ന്നത്. സിസ്റ്റര്‍ തൊട്ടടുത്തുള്ള ലേബര്‍ മുറിയിലേക്ക് കടന്നു. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് സ്വിച്ച് ബോര്‍ഡില്‍ വിരലമര്‍ത്തി. അവിടെ വെളിച്ചം വന്നപ്പോള്‍ ഒരു സ്ത്രീപോലും അവിടെയില്ല. പക്ഷേ വാ പിളര്‍ന്നു കരയുന്ന ചോരക്കുഞ്ഞും പൊക്കിള്‍ കൊടിയുടെ അറ്റത്ത് മറുകും. സിസ്റ്റര്‍ പൊക്കിള്‍കൊടി മുറിച്ചു കെട്ടിയ ശേഷം മറുക് വാരിയെടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു. അല്‍ഫോന്‍സ തൊട്ടടുത്ത മുറിയിലെ ഗര്‍ഭിണികളെയെല്ലാം തട്ടിയുണര്‍ത്തി. ആരും പ്രസവിച്ചിട്ടില്ല. അല്‍ഫോന്‍സയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. അവര്‍ ആശുപത്രി ജീവനക്കാരി രാധയെ വിളിച്ചു. രാധ വന്നു. അല്‍ഫോന്‍സ രാധയെ ലേബര്‍ മുറിയില്‍ കയറ്റി കുട്ടിയുടെ അടുത്ത് കിടക്കാന്‍ പറഞ്ഞു. അന്‍പത്തഞ്ച് കാരിയായ രാധകുട്ടിയെ വാരിപ്പുണര്‍ന്ന് ഏറെ നേരം കുട്ടിയുടെ അടുത്ത് കിടന്നു. പക്ഷേ അവര്‍ ചാടി എഴുന്നേറ്റ് പുറത്തേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ രാധയെ സിസ്റ്റര്‍ തടഞ്ഞു. ‘സിസ്റ്റര്‍ അല്‍ഫോന്‍സയ്ക്ക് ഭ്രാന്താണ്’ എന്ന് പറഞ്ഞ് അവര്‍ പുറത്തേക്ക് ഓടി. കുഞ്ഞ് അപ്പോഴും വാവിട്ട് കരഞ്ഞ് കൊണ്ടിരുന്നു. ഒടുവില്‍ സിസ്റ്റര്‍ തന്നെ കുട്ടിയെ വാരിയെടുത്ത് കട്ടിലില്‍ തന്റെ അടുത്ത് കിടത്തി. ഒടുവില്‍ കുഞ്ഞിനെ തന്റെ രണ്ട് കാലുകള്‍ക്കിടയിലാക്കി കാലുകള്‍ രണ്ടും കവച്ചുവെച്ച് അവര്‍ ദയനീയസ്വരത്തില്‍ നിലവിളിക്കാന്‍ തുടങ്ങി: ”കര്‍ത്താവേ, എന്നെ രക്ഷിക്കണേ”.

ഇതൊരു ഫാന്റസ്സിയാണ്. ഭ്രമകല്‍പ്പനകളുടെ ഇഴകള്‍ ചേര്‍ത്ത മാജിക്കല്‍ റിയലിസത്തിന്റെ ഒരു ടച്ചും ഈ കഥയ്ക്കുണ്ട്. ഒറ്റ വായനയില്‍ ഒരു റിയലിസ്റ്റിക് കഥയാണെന്ന് തോന്നാം. ഈ ഭൂമുഖത്ത് പിറന്ന് വീഴുന്ന എല്ലാ മനുഷ്യരും ദൈവ പുത്രന്മാരാണ്. കുന്തിയില്‍ കുഞ്ഞിന് അമ്മയില്ല. ഇവിടെ കുഞ്ഞ് ദൈവത്താല്‍ പരിപാവനമാക്കപ്പട്ട സൃഷ്ടിയാണ്. ദൈവത്തില്‍ തന്റെ ജീവിതം അര്‍പ്പിച്ച കന്യാസ്ത്രീ ഏതൊരു കുഞ്ഞിന്റേയും ലോകമാതാവാണ്. മനുഷ്യകുലത്തിന്റെ അമ്മയുടെ ഉള്‍ക്കിടിലം കുന്തി ഏറ്റുവാങ്ങുന്നു. ഈ ലോകത്ത് പിറന്ന് വീണ അനാഥരെ സ്വയം ഏറ്റെടുക്കാന്‍ വെമ്പുന്ന മാതൃത്വവും തന്നിലെ സ്ത്രീത്വത്തിന്റെ സട കുടഞ്ഞെഴുന്നേല്‍പ്പും ഈ കഥയില്‍ കൂടിച്ചേരുന്നു. മാതൃത്വം പ്രകൃതിതന്നെ അല്‍ഫോന്‍സാ മാഡത്തെ ഏല്‍പ്പിച്ചതാകാം. മാതൃത്വത്തിന്റെ തേങ്ങല്‍ സ്വയം ഏറ്റെടുക്കുന്നതാണ് പുണ്യം. അത് മറ്റ് ആളുകളെകൊണ്ട് ഏറ്റെടുപ്പിക്കാനുള്ളതല്ല.

അലോപ്പതി ഡോക്ടറായ പുനത്തില്‍ മനുഷ്യവികാരങ്ങളെ അപഗ്രഥിക്കുമ്പോള്‍ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പദാവലികളും കല്‍പ്പനകളും ധാരാളം ഉപയോഗിക്കുന്നു. ‘വെളിച്ചത്തിന്റെ മരണം’ എന്ന കഥയില്‍ നിന്നുള്ള ഒരു ഭാഗമിതാ: ”മേരിയും രാജനും കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിറകിലുള്ള ലോണില്‍ ഇരുന്നു. ലോണിന്റെ മുന്നിലൂടെ യമുന ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. രാജന്‍ പറയുന്നതിങ്ങനെയാണ്: ”പിന്നിലുള്ള കെട്ടിടത്തിനകത്ത് ഹൃദയമിടിപ്പ് റെക്കാര്‍ഡ് ചെയ്യുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അജ്ഞാതനായ ഏതോ ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ താളം തെറ്റിയ ചലനങ്ങള്‍ ഗ്രാഫ് പേപ്പറില്‍ വീഴുന്നു. മുന്നിലുള്ള പൂഴിപ്പരപ്പിലൂടെ ഹൃദയം പോലെ വിശാലമായ നദി ഒഴുകുന്നു”. ”മേരി വിങ്ങിപ്പൊട്ടുകയായിരുന്നു. കുടല്‍മാലയില്‍ അകപ്പെട്ടുപോയ സൂചി പതുക്കെയെടുക്കാന്‍ ശ്രമിക്കുന്ന സര്‍ജനെപ്പോലയായിരുന്നു മേരി”. ഇവിടെ പുനത്തില്‍ മനുഷ്യവികാരങ്ങളെ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെടുത്തി തന്റെ കലയുടെ തിളക്കം കൂട്ടുന്നു.

Tags: പുനത്തില്‍ കുഞ്ഞബ്ദുള്ള
Share4TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies