ബി.എം.എസ് രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് തദ്ദേശീയ തൊഴിലാളിദിനം. ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ ദിനമേതെന്ന ആലോചന നടന്ന കാലഘട്ടത്തില്‍ ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രണേതാവ് സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജി നാടിന് നല്‍കിയ മഹത്തായ സംഭാവന. ഈ വര്‍ഷത്തെ ദേശീയ തൊഴിലാളി ദിനം കടന്നു വരുമ്പോള്‍ അതിനോടൊപ്പം മഹാനായ ‘രാഷ്ട്ര ഋഷി’ ദത്തോപാന്ത് ഠേംഗ്ഡിയുടെ ജന്മശതാബ്ദി കൂടി കടന്നുവരുകയാണ്. ഇന്‍ഡ്യന്‍ തൊഴിലാളി മനസ്സുകളുടെ ഉള്ളറയില്‍ ഉറങ്ങിക്കിടന്ന ദേശാഭിമാനത്തിന്റെ ഗന്ധകപ്പുരയ്ക്ക് ഠേംഗ്ഡി തീ കൊടുക്കുകയായിരുന്നു. ഠേംഗ്ഡി പടര്‍ത്തിയ ദേശാഭിമാനത്തിന്റെ തീക്കാറ്റില്‍ നമ്മള്‍ ഇന്‍ഡ്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ കൊടി തന്നെ മാറ്റിക്കെട്ടിയിരിക്കുന്നു.
ചരിത്രം പറയുന്നത് സഖാവ് ലെനിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമ്മ്യൂണിസ്റ്റ് നേതാവ് ട്രോട്‌സ്‌കി ലെനിനോട് ചോദിച്ചു: ‘ലോകത്തെവിടെയെങ്കിലും തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന് സമാനമായ തൊഴിലാളി പ്രസ്ഥാനം രൂപം കൊള്ളുന്നതായി അങ്ങ് കാണുന്നുണ്ടോ?’ സഖാവ് ലെനിന്‍ ട്രോട്‌സ്‌കിയ്ക്ക് കൊടുത്ത മറുപടി പ്രസിദ്ധമാണ്. ലെനിന്‍ പറഞ്ഞു ‘ഇന്ത്യയില്‍, ഇന്ത്യയിലെ ബോംബെയില്‍ രൂപം കൊള്ളുന്ന ‘ചെങ്കൊടിയേന്തിയ’ തൊഴിലാളി പ്രസ്ഥാനത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്’ എന്നായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യാ മഹാരാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകത്വം ‘ചെങ്കൊടി’യ്ക്കല്ല കാവിക്കൊടിയ്ക്കായിരിക്കുന്നു. ഒരുപക്ഷെ, ചെങ്കൊടി ഏന്തേണ്ടുന്ന ഇന്‍ഡ്യന്‍ തൊഴിലാളി പ്രസ്ഥാനത്തെക്കൊണ്ട് കാവിക്കൊടി മാറ്റി പിടിപ്പിച്ചതാണ് ഭാരതീയ മസ്ദൂര്‍ സംഘം രാജ്യത്ത് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. ഒരു കാലത്ത് ഇതായിരുന്നില്ല ഈ രാജ്യത്തിന്റെ സ്ഥിതിവിശേഷം. രാജ്യദ്രോഹികള്‍ക്കും അഞ്ചാംപത്തികള്‍ക്കും കൂട്ട് പോകുന്നവരായി ഇന്‍ഡ്യന്‍ തൊഴിലാളി സംഘടനകള്‍. 1962 ല്‍ ചൈന ഭാരതത്തെ അക്രമിച്ചപ്പോള്‍ ‘ഹിമാലയം കടന്ന് മാവോയുടെ ചെമ്പടയെത്തുമെന്ന്’ ഉദ്‌ഘോഷിച്ച് ജാഥ നടത്തിയതാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളുടെ പാരമ്പര്യം. അന്ന് കേരളത്തില്‍ പോലും ചൈനയ്ക്ക് ‘ജയ്’ വിളിച്ച് കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടന ജാഥകള്‍ നടത്തി.
അങ്ങനെയാണ് നമ്മുടെ കൊച്ചു കേരളത്തിലും ‘ചൈന ജംഗ്ഷനുകള്‍’ ഉണ്ടായത്. ഹിമാചല്‍ പ്രദേശിലെ സിംലയില്‍ അന്ന് കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളായിരുന്നു ശക്തം. സിംലയില്‍ അവര്‍ ഇന്‍ഡ്യന്‍ സൈനികര്‍ക്കുള്ള സപ്ലൈലൈന്‍ തന്നെ തടഞ്ഞുവെച്ച് പണിമുടക്ക് നടത്തി. എന്നാല്‍, ഇന്ന് ഈ സ്ഥിതിയില്‍ മാറ്റമുണ്ടായിരിക്കുന്നു. ഇന്നൊരു കേന്ദ്ര ഗവണ്‍മെന്റിന് ദേശതാല്‍പ്പര്യത്തിനായുള്ള തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നത് ബി.എം.എസ് ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമാണ്. ഇന്ന് രാജ്യത്തെ തൊഴില്‍ മേഖല ശാന്തമാണ്. അസംതൃപ്തി പടര്‍ത്തുന്ന രാജ്യദ്രോഹ ശക്തികളെ പരാജയപ്പെടുത്തി ബി.എം.എസ് അവിടെ ദേശാഭിമാനത്തിന്റെ കൊടിക്കൂറ പാറിച്ചിരിക്കുന്നു. എന്നാല്‍ രാജ്യത്ത് അധികാരത്തിലേറുന്ന വിവിധ സര്‍ക്കാരുകളില്‍നിന്ന് ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ബി.എം.എസ് തയ്യാറായിട്ടില്ല.
അധികാരത്തിലേറുന്ന സര്‍ക്കാരുകളോടുള്ള ബി.എം.എസ് സമീപനം സ്വര്‍ഗ്ഗീയ ഠേംഗ്ഡിജി 2001-ലെ ഡല്‍ഹി റാലിയില്‍ പ്രഖ്യാപിച്ചത് തന്നെയാണ്. ‘സുഹൃത്തുക്കള്‍ ഭരണത്തിലുണ്ട് എന്നത് അവരുടെ തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ ബി.എം.എസ്സിന് തടസ്സമല്ല.’ എന്നതായിരുന്നു ഠേംഗ്ഡിജിയുടെ പ്രശസ്തമായ പ്രഖ്യാപനം. അതുകൊണ്ട് തന്നെ തൊഴില്‍നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുകയും; കേന്ദ്രസര്‍ക്കാരിന്റെ പുതിയ വേജസ് ബില്ലില്‍ വേണ്ടതായ ജാഗ്രത പാലിക്കുകയും ചെയ്തു. ബി.എം.എസ്സിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെയും ജാഗ്രതയുടെയും ഫലമായാണ് തൊഴിലാളി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നായി പുതിയ ‘വേജസ് ബില്‍’ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞത്. പ്രസ്തുത ബില്ലിന്റെ ആരംഭദിശയിലുണ്ടായിരുന്ന എല്ലാ പോരായ്മകളെയും ബി.എം.എസ് സമയാസമയങ്ങളില്‍തന്നെ ത്രികക്ഷി ചര്‍ച്ചകളില്‍ എതിര്‍ത്ത് തോല്‍പ്പിച്ചാണ് ഇപ്പോഴുള്ള രൂപത്തില്‍ ‘വേജസ് ബില്‍’ നിയമമാക്കി മാറ്റിയത്. പുതിയ നിയമം ‘പല്ലും നഖവുമില്ലാത്തതാണ് ഇന്‍ഡ്യന്‍ തൊഴില്‍നിയമങ്ങള്‍’ എന്ന അപഖ്യാതിയെ തന്നെ മാറ്റിയിരിക്കുന്നു. തൊഴിലാളിക്കും തൊഴിലാളി സംഘടനയ്ക്കും തൊഴില്‍ ഉടമയ്‌ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളാനുള്ള അധികാരം ലഭിച്ചുവെന്നതാണ് പുതിയ വേജസ് ബില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ എല്ലാത്തരം തൊഴില്‍ വിഭാഗങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്ന പുതിയ വേജസ് ബില്‍ തയ്യാറാക്കുന്നതില്‍ രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ഒന്നാമനെന്ന നിലയില്‍ ചരിത്രപരമായ കര്‍ത്തവ്യം ബി.എം.എസ് നിര്‍വ്വഹിച്ചു. ഈ ചരിത്രപരമായ നിമിഷത്തിലാണ് ഈ വര്‍ഷത്തെ ദേശീയ തൊഴിലാളിദിനം കടന്നു വരുന്നതെന്നത് തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് ഒന്നാകെ ആനന്ദദായകമാണ്.
ദേശീയ തൊഴിലാളി പ്രവര്‍ത്തനം കേരളത്തില്‍
കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകള്‍ ഉഴുത് മറിച്ചിട്ട കേരളത്തില്‍ കാവിക്കൊടിയുമായി എത്തിയ ബി.എം.എസ്സിനെ കാത്തിരുന്നത് അതിശക്തമായ എതിര്‍പ്പുകളായിരുന്നു. കേരളത്തില്‍ ചുമട്ടുതൊഴിലാളിയാകാനും, കര്‍ഷകത്തൊഴിലാളിയാകാനും, ചെത്തുതൊഴിലാളിയാകാനും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘തിട്ടൂരം’ വേണ്ടുന്നതായ കാലഘട്ടം സ്വതന്ത്രമായി പണിയെടുക്കാനുള്ള അവകാശത്തിനായി ബി.എം.എസ് പോരാടി. ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് മാര്‍ക്‌സിസ്റ്റ് മാടമ്പിത്തരത്തിനെതിരെ നിറനെഞ്ച് കാട്ടേണ്ടി വന്നു. കേരളത്തിലെ ഗ്രാമങ്ങളിലും, നഗരപ്രാന്തങ്ങളിലും കാവിക്കൊടി ഉയര്‍ത്തിക്കെട്ടാന്‍ അനവധി ജീവനുകള്‍ തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നു. അനവധി പ്രവര്‍ത്തകര്‍ ജയിലിലേക്ക് തീര്‍ത്ഥയാത്ര നടത്തി – രാജ്യത്തെങ്ങുമില്ലാത്ത അതിക്രൂരമായ എതിര്‍പ്പുകളെ നേരിട്ടാണ് കേരളത്തില്‍ ബി.എം.എസ് പ്രവര്‍ത്തനം ഉയര്‍ന്നുവന്നത്. ഇന്ന് കേരളത്തിന്റെ തൊഴിലാളിരംഗത്ത് ബി.എം.എസ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഒന്നാംസ്ഥാനം വഹിക്കുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനയെ ബിഎംഎസ് പല മേഖലയിലും പിന്നിലാക്കിയിരിക്കുന്നു. കേരളത്തിലെ 14 റവന്യൂ ജില്ലകളില്‍ പതിനായിരത്തില്‍ കൂടുതല്‍ യൂണിറ്റുകളിലായി 6 ലക്ഷത്തോളം പ്രവര്‍ത്തകരുമായി അജയ്യമായ തൊഴിലാളി സംഘടനാശേഷി ബിഎംഎസ് രൂപപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സര്‍വ്വീസ്, പൊതുമേഖലാരംഗത്തും ബി.എം.എസ് പ്രവര്‍ത്തനം വളരെയേറെ മുന്നേറിയിരിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യിലെ എല്ലാ ഡിപ്പോകളിലും ബി.എം.എസ്് പ്രവര്‍ത്തനം എത്തിയിരിക്കുന്നു. സ്ഥിരമായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന കെ.എസ്.ആര്‍.ടി.സി.യിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബി.എം.എസ് നേതൃത്വത്തിലുള്ള യൂണിയന്‍ വിജയിച്ചിരിക്കുന്നു. സര്‍വ്വീസ് രംഗത്തെപ്പറ്റി പറയുമ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റിന്റെ എണ്ണത്തെക്കുറിച്ച് ‘കാവിക്കാര്‍ നമ്മളെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നു’എന്ന് കേരളത്തിലെ തൊഴില്‍ മന്ത്രിക്ക് പരസ്യമായി പറയേണ്ടി വന്നുവെന്നത് ആ മേഖലയിലെ ദേശീയ സംഘടനകളുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ തൊഴില്‍ മേഖലയിലും ബി.എം.എസ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. എല്ലാ സര്‍ക്കാര്‍ കമ്മിറ്റികളിലും വ്യവസായ ബന്ധ സമിതികളിലും ക്ഷേമനിധി ബോര്‍ഡുകളിലും ബി.എം.എസ് ഇന്ന് അംഗമാണ്. വിവിധ തൊഴില്‍ മേഖലകളിലെ വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ ബി.എം.എസ് ഇന്ന് നിര്‍ണ്ണായക സ്ഥാനമാണ് സംസ്ഥാനത്ത് വഹിക്കുന്നത്.
മറ്റ് തൊഴിലാളി സംഘടനകളില്‍നിന്ന് വ്യത്യസ്തമായി തൊഴിലാളി കുടുംബങ്ങളിലേക്ക് എത്തുന്ന പ്രവര്‍ത്തനത്തിന് കേരളത്തില്‍ ബി.എം.എസ് പ്രാധാന്യം നല്‍കുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന ബി.എം.എസ് സ്ഥാപനദിനാഘോഷ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആകമാനം പതിനായിരത്തില്‍ കൂടുതല്‍ കുടുംബസംഗമങ്ങള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്ന സംഗമങ്ങളില്‍ ഉന്നത വിജയം നേടിയ, തൊഴിലാളികളുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങുകള്‍ ഗ്രാമങ്ങളില്‍ ഒന്നാകെ നടപ്പിലാക്കാന്‍ ബി.എം.എസ്സിന് കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് നേതൃത്വത്തില്‍ 800 ഓളം ഗ്രാമ-നഗര കേന്ദ്രങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി. 2019 ഫെബ്രുവരി 1-ന് സെക്രട്ടറിയേറ്റിലേക്ക് ആയിരക്കണക്കിന് തൊഴിലാളികളുടെ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഒരു തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഈ തൊഴിലാളി മുന്നേറ്റം കേരള ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതായിരുന്നു.
500 -ഓളം വ്യത്യസ്ത തൊഴില്‍ മേഖലകളെ പ്രതിനിധികരിക്കുന്ന യൂണിയനുകള്‍ കേരളത്തിലെ ബി.എം.എസ് സംസ്ഥാന കമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ ഏത് തൊഴിലാളിയ്ക്കും, അവന്റെ കുടുംബാംഗത്തിനും കടന്നു വരാനും, വിശ്രമിക്കാനുമുള്ള ഓഫീസ് ബി.എം.എസ് ലക്ഷ്യമായിരുന്നു. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി ഓഫീസ്സുകള്‍ ബി.എം.എസ് സജ്ജമാക്കിയിരിക്കുന്നു.
തങ്ങളുടെ ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി എത്തുന്ന തൊഴിലാളി കുടുംബങ്ങളെ താമസിപ്പിക്കാന്‍ കഴിയുന്ന ബി.എം.എസ് ഓഫീസ്സുകള്‍ ഇന്ന് കേരളത്തിലെ വിവിധ നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കേരളത്തിലെ ‘മെട്രോ’ നഗരമായ കൊച്ചിയില്‍ തൊഴിലാളി പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും, വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി നഗരത്തിലെത്തുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുമായ തൊഴിലാളി പഠന-പരിശീലന കേന്ദ്രം ഉന്നത നിലവാരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഏക തൊഴിലാളി സംഘടന ബി.എം.എസ് മാത്രമാണ്.
ബി.എം.എസ്. സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി 2019 നവംബര്‍ മുതല്‍ ദേശവ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. കേരളത്തിലേക്ക് ആര്‍.എസ്.എസിനെ എത്തിച്ച ഭഗീരഥന്‍ കൂടിയാണ് ദത്തോപാന്ത് ഠേംഗ്ഡിജി എന്നത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി വര്‍ഷത്തില്‍ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളി പ്രവര്‍ത്തന കേന്ദ്രം ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റേതായിരിക്കണമെന്നാണ് കേരളത്തില്‍ ബി.എം.എസ് ലക്ഷ്യം വെയ്ക്കുന്നത്.
ഏത് തൊഴിലാളിക്കും കടന്നു വരാനും, അവന്റെ അവകാശങ്ങള്‍ ഉന്നയിക്കാനുമുള്ള തൊഴിലാളി കേന്ദ്രങ്ങള്‍ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രാന്തങ്ങളിലും സജ്ജമാക്കുകയെന്ന മഹാദൗത്യത്തിന് തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് ഈ ദേശീയ തൊഴിലാളിദിനം – വിശ്വകര്‍മ്മജയന്തി കൂടുതല്‍ ഉത്തേജനകമാകും.