ഭാഷാപോഷിണി നവംബര്‍ ലക്കത്തില്‍ എം.എം. മോനായിയുടെ ‘കേരളത്തിന്റെ കോമിക്‌സ് ചരിത്രം’ വായിച്ചു. രസകരമായ പഠനം. പുസ്തകരൂപത്തില്‍ വിപുലമായ ഒരു പഠനമായി വൈകാതെ പ്രസിദ്ധീകരിക്കപ്പെടും എന്നു നമുക്ക് ആശിക്കാം. ടോംസിന്റെ ബോബനും മോളിയും അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും മന്ത്രിയുടെ പാച്ചുവും കോവാലനും യേശുദാസന്റെ മിസിസ് നായര്‍ തുടങ്ങി ധാരാളം കോമിക് കാര്‍ട്ടൂണുകളെക്കുറിച്ചും അമ്പിളി അമ്മാവന്‍ എന്ന പഴയ ആ ചിത്രകഥാ മാഗസിനെക്കുറിച്ചും വേതാളകഥകളെക്കുറിച്ചുമൊക്കെ മോനായി പരാമര്‍ശിക്കുന്നു. കുട്ടിക്കാലത്ത് ഇവയൊക്കെ ആസ്വദിക്കാത്തവരായി ആരാണ് കേരളത്തില്‍ അന്നുണ്ടായിരുന്നത്. മലയാളം കൂട്ടിവായിക്കാനറിയാവുന്നവരൊക്കെ ഇതില്‍ പലതും ആസ്വദിച്ചിരുന്നു.
ഈ കോമിക്‌സുകളുടെ കൂട്ടത്തില്‍ ബോബനും മോളിയും എടുത്തു പറയാതെ വയ്യ. അക്കാലത്ത് മനോരമ വാരിക വായിക്കുന്നതുതന്നെ ബോബനും മോളിയും വായിക്കാനായിരുന്നു. വാരികയുടെ അവസാനത്തില്‍ നിന്നും ആണ് എല്ലാവരും വായന ആരംഭിക്കുന്നത്. കാരണം അവസാന പേജിലാണ് ബോബനും മോളിയും. ബോബനും മോളിയുടെ ഉദ്ഭവം തുടങ്ങിയ കാര്യങ്ങള്‍ ഏവര്‍ക്കുമറിവുള്ളതാകയാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. എങ്കിലും അതിലൂടെ ടോംസ് നിര്‍വ്വഹിച്ച സാമൂഹ്യ വിമലീകരണം എടുത്തു പറയാതിരിക്കുന്നത് ശരിയല്ല. വനമഹോത്സവം ആഘോഷിക്കാനുള്ള സര്‍ക്കാര്‍ സര്‍ക്കുലറിനെ വാണ (Vana) മഹോത്സവം ആക്കുന്ന കിഴുക്കാം തൂക്കാം പഞ്ചായത്ത് പ്രസിഡന്റിനെ മറക്കുന്നതെങ്ങനെ? വിലാസിനിക്ക് അവാര്‍ഡു കൊടുക്കാന്‍ പോകുന്ന മന്ത്രി എം.കെ.മേനോനെ ഒരു സ്ത്രീയായി തെറ്റിദ്ധരിക്കുന്നത് സഹിക്കാം. പക്ഷെ വിലാസിനി ജീവിച്ചിരിക്കേ എന്തിനാണ് ‘അവകാശികള്‍ക്ക് അവാര്‍ഡുകൊടുക്കുന്നത്’ എന്നു ചോദിക്കുന്ന മന്ത്രി മുഹമ്മദാലി ക്യാഷ്യസ്‌ക്ലേയെ മലയാളിയാക്കിയ ഇന്നത്തെ ഒരു മന്ത്രിയുടെ പഴയ പതിപ്പുതന്നെ. കാര്യത്തിന്റെ ഗൗരവം പിന്നേയും വര്‍ദ്ധിക്കുന്നത് കേശവദേവ് നോവലെഴുതിയതിന് അദ്ദേഹത്തിന്റെ ‘അയല്‍ക്കാര്‍’ക്ക് അവാര്‍ഡു കൊടുത്തതിനെ വിമര്‍ശിക്കുമ്പോഴാണ്. കാക്കനാടന്‍ കഥകളെഴുതി എന്നാണ് മന്ത്രി കാക്കനാടന്‍ കഥകളെക്കുറിച്ചും പറയുന്നത്. ഇത്തരത്തില്‍ എടുത്തെഴുതാവുന്ന എത്രയെത്ര രസികന്‍ സറ്റയറുകള്‍. മലയാളത്തിന്റെ മഹാസമ്പത്തുക്കളില്‍ ഒന്നാണ് ടോംസിന്റെ ബോബനും മോളിയും. അര്‍ഹിക്കുന്ന ഗൗരവത്തോടെ നമ്മള്‍ ടോംസ്, സഞ്ജയന്‍, വി.കെ.എന്‍ എന്നിവരെയൊന്നും പഠിക്കാന്‍ ശ്രമിക്കുന്നില്ല. പകരം ഒരു നിലവാരവുമില്ലാതെ എന്തൊക്കെയോ ചവറുകള്‍ എഴുതിയ ചിലരെ എഴുത്തച്ഛനും മുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍.
ഭാഷാപോഷിണിയിലെ ആദ്യകവിത അന്‍വര്‍ അലിയുടേതാണ്. അടച്ചിരിപ്പു കാലകവിതകള്‍ 2 എന്നാണ് തലക്കെട്ട്. കോവിഡുകാലത്തെ ‘അടച്ചരിപ്പു കാലം’ എന്നു നാമകരണം ചെയ്തത് നല്ലതുതന്നെ. കവിതയില്‍ പുതിയതെന്നു തോന്നിപ്പിക്കുന്ന ചില നിരീക്ഷണങ്ങള്‍ ഉണ്ട്.
‘കേവലമൊരു പാമ്പിന്റെ മേല്‍ എന്‍തമ്പുരാനേയിത്ഥം കോമപോലെ കിടന്നാല്‍ നിനക്ക് തണ്ടലുവേദനിക്കില്ലേ’ എന്നിങ്ങനെ ശ്രീപത്മനാഭനോട് ചോദിക്കുന്ന വാക്യം കവിയുടെ സ്വന്തമല്ല. ഇതിനു മുന്‍പും ഒറ്റ ശ്ലോകങ്ങളെഴുതിയ പഴയകാല കവികള്‍ ഇത്തരം ചോദ്യങ്ങള്‍ ഈശ്വരന്മാരോടു ചോദിച്ചിട്ടുണ്ട്.
”പല്ലിത്തോലാടയാം യസ്യ പന്ത്രണ്ടര പ്രിയ…”
എന്നിങ്ങനെ തുടങ്ങുന്ന തോലന്റെ വര്‍ണ്ണനയുടെ കാലം മുതലേ ഇത്തരം ചോദ്യങ്ങളുണ്ട്. ഭാഷാകുമാരസംഭവത്തില്‍ പാര്‍വതിയുടേതായി ചോദിക്കുന്നവ പലതും ഇത്തരം സംഗതികള്‍ തന്നെ. അതുകൊണ്ട് ഈ വരികളില്‍ പുതുമയില്ല. എന്നാല്‍ കോവിഡ് കാലത്തെ ഏകാന്തതയെ നന്നായി ധ്വനിപ്പിക്കാന്‍ കവിക്കു കഴിയുന്നുണ്ട്. ഇത്ഥം എന്ന പ്രയോഗവും അവിടെ സൗന്ദര്യം സൃഷ്ടിക്കുന്നു.
‘ഏകാന്തതയുടെ അങ്ങേയറ്റം കൊയ്‌തൊഴിഞ്ഞൊരുപാട’വും ‘ഞാന്‍ നിന്നെ സ്‌നേഹിച്ചിരുന്നെങ്കില്‍ ലോകം ഇപ്പോഴത്തെക്കാള്‍ ഭേദമായിരിക്കുമോ’ എന്ന ചോദ്യവും. ‘രണ്ടുപേര്‍ മാത്രമടുക്കുമ്പോഴുണ്ടാകുന്ന കന്നന്തിരുവാണ് പ്രണയം’ എന്ന തിരിച്ചറിവും ‘നിറയെ ആളുമായ് ഇരമ്പിപ്പായുന്ന സ്വര്‍ഗ്ഗവണ്ടിയും’ മനോഹരം തന്നെ. ‘ഒന്നും ചെയ്യാതിന്ന് പാന്ഥര്‍ പെരുവഴിയമ്പലമെന്ന്’ എഴുത്തച്ഛനെ ഓര്‍മിക്കുന്നതും കവിതയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കവിത ഒരു ജനതയുടെ സംസ്‌കാരത്തെ കാവ്യാത്മകമായി ധ്വനിപ്പിക്കുമ്പോള്‍ ഉന്നതമാകുന്നു. പാശ്ചാത്യന്‍ പൂര്‍വ്വ കവികളെയോ മിത്തോളജിയെയോ കവിതയില്‍ അനുസ്മരിക്കുമ്പോള്‍ ഉന്നതമെന്ന് വാഴ്ത്തും. നമ്മള്‍ അതിനെ പരിഹസിക്കും. അക്കിലസ്ഹീലും പാന്‍ഡോരാസ് ബ്ലോക്‌സും (Achilles Heel, pandora’s Box) ഒക്കെ എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ടിട്ടും അവര്‍ക്കിന്നും പ്രിയപ്പെട്ടവയാണ്. കടലുപോലെ പുരാണങ്ങളുള്ള നമുക്ക് ഇതുവരെ കണ്ടത്താത്ത കഥകള്‍ തന്നെ ഇനിയും എത്രയോ ഉണ്ട്. എന്നിട്ടും നമുക്ക് ഇതൊക്കെ പഴഞ്ചനായിരിക്കുന്നു. നല്ല കവിത സമ്മാനിച്ച അന്‍വര്‍ അലി അഭിനന്ദനം അര്‍ഹിക്കുന്നു.
ഭാഷാപോഷിണിയില്‍ വേറെയും കവിതകളുണ്ട്. അതില്‍ പലതും വായിക്കുമ്പോള്‍ തന്നെ മറവിയെ പൂകുന്നു. ടി.കെ. മുരളീധരന്റെ ‘കലാന്ദ… തൊടി’ പേരില്‍ നമുക്കു പ്രതീക്ഷ തരുന്നു. ആദ്യവരികളും ശ്രദ്ധിക്കപ്പെടും. എന്നാല്‍ പിന്നങ്ങോട്ടു വലിയ പുതുമയോ സൗന്ദര്യമോ നല്‍കുന്നില്ല. ‘നനഞ്ഞൊട്ടിയ പുസ്തകങ്ങള്‍ ശ്രമപ്പെട്ടു തുറക്കും പോലെ നേരം പുലരുന്നു’ എന്ന ആദ്യവരി നമ്മളെ ആകര്‍ഷിക്കുന്നതാണ്. വളരെ പുതുമയുള്ളത്, ഇതിനു മുന്‍പ് ആരും നിരീക്ഷിക്കാത്ത ഒന്ന് അതിലുണ്ട്. നനഞ്ഞ പുസ്തകം നമ്മളെല്ലാം തുറന്നിട്ടുണ്ടെങ്കിലും അതിനെ ഒരു കാവ്യസന്ദര്‍ഭമാക്കി മാറ്റാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നെ പ്രസ്താവനകളാണ് കൂടുതല്‍.
സുകുമാരന്‍ ചാലിഗധ റാവുള ഭാഷയില്‍ എഴുതിയിരിക്കുന്ന കവിതയെ (മലയാളത്തില്‍ റാവുള എന്നും കന്നഡയില്‍ യെരാവുള എന്നും വിളിക്കപ്പെടുന്ന ട്രൈബല്‍ കമ്യൂണിറ്റിയുടെ ഭാഷയാണത്രേ അത്) രണ്ടു ഭാഷകളിലുമായി ഭാഷാപോഷിണി അവതരിപ്പിച്ചിരിക്കുന്നത് പുതുമയുള്ള കാര്യമാണ്. സഹജീവികളെക്കൂടി തിരിഞ്ഞു നോക്കുന്നത് നല്ലകാര്യം. പക്ഷെ അതില്‍ ദുരുദ്ദേശ്യം ഉണ്ടാവാന്‍ പാടില്ല. ആദിവാസികളുടെ ‘ഐഡന്റിറ്റി’യെ പര്‍വ്വതീകരിച്ച് അവരെ പൊതു സമൂഹത്തില്‍ നിന്നകറ്റി ആയുധമെടുപ്പിക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ചില എന്‍.ജി.ഒകള്‍ ഉണ്ടെന്ന വിഷയം നമ്മള്‍ മറക്കാന്‍ പാടില്ല. സുകുമാരന്‍ ചാലിഗധയുടെ കവിത ചീട്ടുകളി വച്ചുള്ള ഒരു പ്രയോഗമാണ്. ഇസ്‌പേഡും ക്ലാവറും ഡൈസുമൊക്കെയുണ്ട്. കവിയാകാനുള്ള സുകുമാരന്റെ ആഗ്രഹവും ബന്ധുക്കളുടെ വൈമുഖ്യവും തമ്മിലുള്ള ചീട്ടുകളി ഒരു പ്രത്യേകമായ രചനാതന്ത്രം തന്നെ. പൂര്‍ണ്ണമായും പുതുമയുള്ളതെന്നു പറയാനാവില്ല. ഇഗ്മര്‍ബര്‍ഗ്മാന്റെ (Ingmar Bergman) The Seventh Seal എന്ന സിനിമ പണ്ടു കണ്ടത് ഓര്‍മവരുന്നു. മരണവുമായുള്ള ചെസ് കളിയാണതില്‍. ജീവിതത്തെ ചെസുകളിയുമായും ചീട്ടുകളിയുമായുമൊക്കെ താരതമ്യപ്പെടുത്തുന്ന രീതി പണ്ടേ പലരും പരീക്ഷിച്ചതുതന്നെ.
രാജന്‍ കൈലാസിന്റെ ‘വൃത്തി’ കവി സഹജമായ പ്രകൃതി സ്‌നേഹത്തിനു നല്ല ഉദാഹരണമാണെന്ന് പറയാം. ഭാരതത്തിലിപ്പോള്‍ രണ്ടുതരം പ്രകൃതി സ്‌നേഹമുണ്ട്. ഒന്ന് ആത്മാര്‍ത്ഥമായി പ്രകൃതിയോടു തോന്നുന്ന അനുരാഗം. കവികളില്‍ പലര്‍ക്കും പി.കുഞ്ഞിരാമന്‍നായരെപ്പോലുള്ളവര്‍ക്ക്, തോന്നിയത് ആ പ്രകൃതി പ്രണയമാണ്. അതില്‍ വലിയ സ്വാര്‍ത്ഥത ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരുകൂട്ടം പ്രകൃതി സ്‌നേഹികളുണ്ട്. എങ്ങനെയെങ്കിലും ഭാരതത്തിന്റെ സാമ്പത്തിക വികാസത്തെ തടസ്സപ്പെടുത്താന്‍ പ്രകൃതി സ്‌നേഹത്തെ ആയുധമാക്കുന്നവര്‍. അത്തരക്കാരെ തിരിച്ചറിഞ്ഞ് സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ എന്തെന്തു കോമാളിത്തരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. തീരദേശസംരക്ഷണത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയുടെ ടൂറിസം സാധ്യതകളൊക്കെ അട്ടിമറിക്കപ്പെടുന്നു. പുതിയ വ്യവസായ സംരംഭങ്ങളും ഖനനപ്രവര്‍ത്തനങ്ങളുമെല്ലാം പ്രകൃതിസംരക്ഷണം പറഞ്ഞുമുടക്കുന്നു. 1910-ല്‍ അമേരിക്കയിലെ വാഷിങ്ടന്‍, മൊണ്ടാനോ പ്രദേശത്തുണ്ടായ കാട്ടുതീ നശിപ്പിച്ചത് മൂന്ന് മില്യണ്‍ ഏക്കര്‍ വനപ്രദേശമാണ്. അതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡും ഡയോക്‌സൈഡും എത്രകോടി വാഹനങ്ങളില്‍ നിന്നും പുറത്തുവരുന്നതിനു സമമാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? 2014ല്‍ ടെക്‌സാസിലുണ്ടായ കാട്ടുതീയില്‍ നാല് മില്യണ്‍ ഏക്കറാണ് കത്തിനശിച്ചത്. സൗത്ത് അമേരിക്കയിലും ആഫ്രിക്കയിലും ഇതിനുസമമായ കാട്ടുതീകളുണ്ടാകാറുണ്ട്. അവയൊക്കെ ചേര്‍ത്താല്‍ മനുഷ്യസൃഷ്ടമായ വ്യാവസായിക മാലിന്യത്തിന്റെ ഇരട്ടിയെങ്കിലും വരും. പ്രകൃതി പ്രതിഭാസങ്ങള്‍ക്കൊക്കെ കാരണം മനുഷ്യന്റെ ചെയ്തികളാണെന്ന വിലയിരുത്തല്‍ എത്രത്തോളം ശരിയാണെന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിരിക്കുന്നു.
രാജന്‍ കൈലാസിന്റെ പ്രകൃതിസ്‌നേഹം അകൃത്രിമവും ആത്മാര്‍ത്ഥവുമാണെന്നു അദ്ദേഹത്തിന്റെ കവിത നമുക്കുകാട്ടിത്തരുന്നു. വീടിനുചുറ്റും കാട്ടുചെടികള്‍ വളര്‍ന്നു വൃത്തികേടായി എന്നു ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍, ചെടികള്‍ വച്ചുപിടിപ്പിച്ചു വൃത്തികേടാക്കാന്‍ തന്നെ നോക്കുന്നു. കവികളില്‍ പലരും പ്രകൃതിസ്‌നേഹം പറയാറുണ്ടെങ്കിലും ഒരു തുമ്പപോലും നട്ടുപിടിപ്പിക്കാറില്ല. വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചു മനോഹരമാക്കിയ ഭവനങ്ങളില്‍ താമസിക്കുന്നവരില്‍ മിക്കവാറും ആരും കവികളല്ല.
രാജന്‍ കൈലാസിന്റെ കവിതയിലേയ്ക്ക് നോക്കിയാല്‍ കേരളത്തിലെ സാമാന്യ സസ്യവിതാനത്തിന്റെ മുഴുവന്‍ ചിത്രം കാണാം. മുക്കുറ്റി മുതല്‍ മുത്തങ്ങയും മത്തങ്ങയും വരെ. ശരിക്കുപറഞ്ഞാല്‍ ഇരുപതു സസ്യങ്ങള്‍ ഞാന്‍ എണ്ണിത്തീര്‍ത്തു. ശ്രദ്ധയില്‍ പെടാതെ വേറെയും ഉണ്ടോ എന്തോ? ഈ സസ്യലതാദികളൊക്കെ നട്ടുപിടിപ്പിച്ച ഒരു പര്‍ണശാലയ്ക്ക് സമാനമായ വീട്ടില്‍ താമസിക്കാന്‍ കവിക്കു ഭാഗ്യമുണ്ടാകട്ടെ. കവിയുടെ പ്രകൃതി പ്രണയത്തെ നമുക്കും വാഴ്ത്തിപ്പാടാം. നല്ല കവിത എഴുതിയ കവിയെ അഭിനന്ദിക്കാം.
‘നഗ്നരായി നില്‍ക്കുന്ന മനുഷ്യരുടെ ഭാഷ’യും ഒരു പ്രകൃതി കവിത തന്നെ പി.ടി.ബിനു (ഭാഷാപോഷിണി) എന്ന കവിക്കും പ്രകൃതി പ്രണയത്തെ ആവിഷ്‌ക്കരിക്കാതെ വയ്യ. പക്ഷെ ഇതൊക്കെ എത്രയോ കവികള്‍ പറഞ്ഞു കഴിഞ്ഞു. ഇനി പുതിയ രീതിയില്‍ പറയണം; പുതിയ കാര്യങ്ങളും. രാജന്‍ കൈലാസ് ഇതുവരെ പറയാത്ത രീതിയിലാണ് തന്റെ പ്രകൃതി സ്‌നേഹം ആവിഷ്‌ക്കരിച്ചത്. എന്നാല്‍ ബിനു പറയുന്നത് മറ്റുപലരും പറഞ്ഞു കഴിഞ്ഞ വസ്തുതകള്‍ തന്നെ. പൂക്കളുടെ ഭാഷയൊക്കെ കാല്‍പ്പനികകവികള്‍ തൊട്ടുള്ളവര്‍ കേട്ടു കേട്ടു പകര്‍ത്തിയതല്ലേ. ഇനിയും അതുതന്നെ പറഞ്ഞാല്‍ വായനക്കാര്‍ക്ക് മടുപ്പുതോന്നില്ലേ? കവിതയ്ക്ക് പുതിയ കാര്യങ്ങള്‍ പറയാന്‍ കഴിയണം. പുതുതായി പറയാനെന്തെല്ലാമുണ്ട്. ഇന്നലെ വരെയില്ലാതിരുന്ന എന്തൊക്കെ ഭൂമിയില്‍ ഇന്നുണ്ട്. കൊറോണ തന്നെ പുതിയതല്ലേ.